"സ്പന്ദിക്കുന്ന അസ്ഥിമാടം/അതിമാനുഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'<poem> അതിമാനുഷന്‍ പതിനോരായിരത്തി മുന്നൂറില്‍...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:31, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

അതിമാനുഷന്‍

പതിനോരായിരത്തി
മുന്നൂറില്‍പ്പരമായീ
പകലും രാവും നൃത്തം-
ചെയ്വതു വന്നെന്‍മുന്നില്‍.
അത്രയുമാദിത്യന്മാ-
രെന്നഥിതികളായി-
ട്ടെത്തിയിട്ടുണ്ടെന്‍വീട്ടി,-
ലെന്നാല്‍ ഞാനിന്നും ബാലന്‍
കഷ്ടിച്ചു നാനൂറോളം
പൂര്‍ണ്ണചന്ദ്രന്മാര്‍, പുഷ്പ-
വൃഷ്ടിചെയ്തെന്നെ നോക്കി-
ച്ചിരിച്ചിട്ടുണ്ടിന്നോളം
എങ്കിലു, മെന്റേതല്ലാ-
ത്താദിത്യനൊന്നെത്തീടു
മെന്‍ചിതാഭസ്മം കാണാ,-
നെന്നസ്ഥി പെറുക്കുവാന്‍!
കരമൊന്നെങ്ങാനല്‍പം
സ്പര്‍ശിച്ചാല്‍, സൂര്യന്‍പോലും
കരിയും വിദ്യുച്ഛക്തി-
യെന്നിലില്ലെന്നാര്‍ കണ്ടൂ!
അതിനാ, ലൊരുദിനം
ഞാനവസാനിക്കുമ്പോ-
ളതിനോടൊപ്പംതന്നെ
ലോകവും നശിച്ചേയ്ക്കും.
പട്ടടത്തീയെന്നേര്‍ക്കു
നാക്കുനീട്ടുമ്പോള്‍, ഞെട്ടി-
ക്കെട്ടുപോം നിക്ഷത്രങ്ങള്‍!-
സര്‍വ്വവുമിരുട്ടാകും!-
"ഇന്നോളം പരകോടി മര്‍ത്ത്യര്‍തന്‍ ഹൃസ്പന്ദങ്ങള്‍
നിന്നിട്ടും, ബ്രഹ്മാണ്ഡത്തിന്‍ ഭ്രമണം നിന്നിട്ടുണ്ടോ?"
ശരിയാ, ണൊരിയ്ക്കലും
നിന്നിട്ടി, ല്ലെന്നാ, ലെന്റെ
മരണം- നോക്കിക്കോളൂ!-
മരവിപ്പിക്കും വിശ്വം!!
അതിനാലെന്നെക്കാണ്‍ള്‍കെ
യൊളിപ്പൂ പേടിച്ചോടി
മൃതി!- യെന്തിതു കേട്ടു
ചിരിയ്ക്കുന്നുവോ നിങ്ങള്‍?
അതിമാനുഷനാണു ഞാ-
നതേ, ഞാനല്ലാതി-
ക്ഷിതിയിലമ്മട്ടേകന്‍
ജനിച്ചിട്ടില്ലിന്നോളം!
ഉണ്ടാകില്ലിനിയൊരു
കാലത്തും!- നിയതിയെ-
ക്കൊണ്ടു പന്താടുന്നൊരി-
ക്കൈയുകള്‍ കണ്ടോ, നിങ്ങള്‍?
നിങ്ങളും, പുത്രന്മാരും
പൌത്രപൌത്രന്മാര്‍പോലും
മണ്ണായിമണ്ണില്‍ച്ചേര്‍ന്നു
മയങ്ങിക്കിടക്കുമ്പോള്‍
കേവലം ശിശുവാം ഞാന്‍
കൈനീട്ടിപ്പൊന്‍താരക-
പൂവിറുത്തെടുത്തങ്ങി
ങ്ങെറിഞ്ഞു വിനോദിയ്ക്കും;
അന്നു ഞാന്‍, കെടാന്‍പോകു-
മാദിത്യക്കനലൂതി-
പ്പൊന്നന്തിത്തിരി മോദാല്‍-
കൊളുത്തും വീട്ടിനുള്ളില്‍.
അമ്പിളിപ്പൊന്‍കിണ്ണത്തില്‍-
ക്കൈമുക്കി, ക്കളഭക്കൂ
ട്ടന്‍പില്‍ ഞാന്‍ മെയ്യില്‍പ്പൂശും
രാവിലന്നുഷ്ണിക്കുമ്പോള്‍,
മഴ, യെന്നാംഗ്യം കണ്ടാ-
ലക്ഷണം പെയ്യും മേഘം
'മതി' യെന്നാജ്ഞാപിച്ചാ-
ലക്ഷണം മതിയാക്കും.
മാമകഹിതം നോക്കി-
ച്ചലിക്കും മരുത്തുകള്‍
മാമകഹിതം നോക്കി
സ്രവിക്കും സരിത്തുകള്‍.
'പാടില്ലെ', ന്നെങ്ങാന്‍ ചൊന്നാല്‍
പാടില്ലാ പറവകള്‍
'വാടരുതെ', ന്നോതിയാല്‍
വാടില്ലാമലരുകള്‍
തരുവല്ലികള്‍ പൂക്കും
പൂക്കാതെ നില്‍ക്കും, കായ്ക്കും
വരുതിയ്ക്കൊപ്പിച്ചെന്നു
കായ്ക്കാതെ ചുമ്മാ നില്‍ക്കും!-
അന്നത്തെ ഞാനാരാണെ-
ന്നൂഹിക്കാന്‍പോലും, നിങ്ങള്‍-
ക്കിന്നിപ്പോല്‍ക്കഴിവുണ്ടോ?
പുഴുക്കള്‍, കഷ്ടം, നിങ്ങള്‍!
ഉണ്ടെന്നുമില്ലെന്നുമായ്
നിങ്ങള്‍ പോരടിപ്പതു
കണ്ടോളിച്ചിരിക്കുയ്ക്കു, മാ
മായാവിയൊന്നുണ്ടല്ലോ.
എന്താണസ്സരസന്റെ
പേര്‍?- അതേ, 'ദൈവം!'-ദൈവ-
മെന്തൊരത്ഭുത മെന്നെ-
യന്വേഷിച്ചിങ്ങോട്ടെത്തും!
"ഭൃത്യനാക്കണമെന്നെ!"-
യെന്നു കേണിരിക്കും -ഞാന്‍
മൃത്യുവിനെക്കൊണ്ടന്നെന്‍
ചെരിപ്പുതുടപ്പിയ്ക്കും!
കേവലം വേലക്കാരി-
പ്പെണ്ണായി നില്‍ക്കും കുനി-
ഞ്ഞീ വിശ്വപ്രകൃതി, കൈ-
കൂപ്പിക്കൊ, ണ്ടന്നെന്‍ മുന്നില്‍!
നാക്കുകള്‍ നീട്ടി, ക്കിത-
ച്ചേങ്ങി, വാലാട്ടിക്കൊണ്ടു
നായ്ക്കളെപ്പോ, ലെന്‍ മുമ്പില്‍-
ക്കിടക്കും-, ഹാ, സിംഹങ്ങള്‍!
ആത്തകൌതുക, മെന്റെ
ഗഹത്തി, ലങ്ങിങ്ങായി
ലാത്തിടും, മാര്‍ജ്ജാരങ്ങ-
ളെന്നപോല്‍, ശാര്‍ദ്ദൂലങ്ങള്‍!
അബ്ധികളലറില്ല
നേര്‍വഴി മുടക്കുകി-
ല്ലദ്രിക, ളഹങ്കരി-
ച്ചീടുകില്ലാകാശങ്ങള്‍!
സര്‍വ്വശക്തനാമെന്റെ
സന്നിധാനത്തില്‍ക്കാണാം
സര്‍വ്വവും ഭദ്രം, ശാന്തം,
നിശ്ശബ്ദം, സുരക്ഷിതം!
യുദ്ധമി, ല്ലഹങ്കാരമി-
ല്ലെല്ലാമൊരുപോലെ
വര്‍ത്തിയ്ക്കും;- ഞെട്ടും സര്‍വ്വ-
മെന്‍ നെറ്റി ചുളുങ്ങിയാല്‍!
അഖിലം നശിക്കട്ടേ
നശിക്കൂ ഞാ, നെന്‍ നാശ-
മഖിലത്തിനും നാശ-
മതിമാനുഷന്‍, ഹാ, ഞാന്‍!!
                               1-3-1120