"സ്പന്ദിക്കുന്ന അസ്ഥിമാടം/എന്റെ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> എന്റെ കവിത (കുറിപ്പ്: എന്റെ സാഹിത്യസേവനം ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
13:38, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ കവിത
(കുറിപ്പ്: എന്റെ സാഹിത്യസേവനം സമുദായോന്നമനത്തിനു സഹായമായിത്തീരുന്നില്ല; മനുഷ്യനെ അധ:പതിപ്പിക്കുന്നതാണ് എന്റെ കവിത. അതിനാല്‍ ഞാന്‍ കവിതയെഴുത്തില്‍ നിന്നു വിരമിക്കണം. ഏതാണ്ട് ഈ ആശയങ്ങളുള്‍ക്കൊള്ളുന്ന ഒരു പ്രമേയം രണ്ടുമൂന്നുവര്‍ഷങ്ങള്‍ക്കുമുന്‍പ്, തൃപ്പൂണിത്തുറയില്‍ 'മഹാത്മാ' വായനശാലാംഗങ്ങളുടെ ഒരു സമ്മേളനത്തില്‍, സര്‍വ്വസമ്മതമായി പാസാക്കപ്പെടുകയുണ്ടായി. കേരളത്തിലെ പ്രസിദ്ധ പത്രങ്ങളെല്ലാം അന്ന് ആ വാര്‍ത്ത പരസ്യം ചെയ്തിരുന്നു.)
ഇന്നോളംകാല്‍ച്ചോടൊന്നു
പിഴയ്ക്കാതാടിപ്പോന്നൊ-
രെന്നോമല്‍ക്കവിതേ, നിന്‍-
കാല്‍കളിന്നിടറുന്നോ?
എന്തിന്?-കലാബോധം
തീണ്ടാത്ത കാലിപ്രായര്‍
നിന്‍താണ്ഡവത്തിന്‍ നേര്‍ക്കു
നീരസം ഭാവിച്ചിട്ടോ?
അതിലത്ഭുതമില്ല,
രാജഹംസത്തിന്‍ ലീലാ-
സദനത്തിലെ, സ്സുധാ-
സാന്ദ്രമാനസത്തിലെ,
ഹേമപങ്കജമാദ്ധ്വീ-
മാധുരി മാനിയ്ക്കുമോ
ചേര്‍മണ്ണില്‍ജ്ജളൂകങ്ങള്‍
ചികയും പാഴ്ക്കൊറ്റികള്‍?
പാടുവാനവയ്ക്കില്ല
പാടവം, മതിമറ-
ന്നാടുവാ, നാകാശത്തില്‍
സ്വച്ഛന്ദം വിഹരിയ്ക്കാന്‍;
വെള്ളിമേഘങ്ങള്‍ക്കിട-
യ്ക്കുദയപ്രകാശത്തി-
ലുള്‍ലുണര്‍ന്നോമല്‍ച്ചിറ-
കടിച്ചു കൂകിപ്പൊങ്ങാന്‍;-
ആയത്തമാക്കാനഭി-
നന്ദനാര്‍ദ്രാശംസക-
ളായവയ്ക്കഖിലേശ-
നേകിയില്ലനുഗഹം!
അതിനാലസൂയത-
ന്നത്യഗാധതയില്‍ നി-
ന്നുയരാം സ്വയം, വ്യക്തി-
വിദ്വേഷധൂമാംശങ്ങള്‍.
കപടസന്യാസത്തില്‍
വെള്ളയാദര്‍ശം ചുറ്റി-
ക്കരളില്‍ക്കറയേന്തി
മൌഢ്യമൂര്‍ത്തികളായി
മനസ്സാല്‍, വാക്കാല്‍, കര്‍മ്മ-
ശതത്താല്‍, നിര്‍ല്ലജ്ജമീ
മഹിയില്‍ 'മഹാത്മാ'ഖ്യ-
യെബലാല്‍സംഗം ചെയ്വാന്‍.
ഉണ്ടാകാം ചിലരെല്ലാം
ഗാന്ധിസൂക്തികള്‍ തങ്ക
ച്ചെണ്ടിട്ടൊരിക്കാലത്തും-
കവിതേ, ക്ഷമിയ്ക്കൂ നീ!
ഇടയന്‍ പുല്ലാങ്കുഴല്‍
വിളിയ്ക്കെ, ക്കത്തിക്കാളും
ചുടുവെയിലതേറ്റേറ്റു
പൂനിലാവായിപ്പോകെ;
ആയതിന്‍ തരംഗങ്ങ-
ളുമ്മവെച്ചാനന്ദത്താ-
ലാലോല ലതാളികള്‍
മൊട്ടിട്ടു ചിരിയ്ക്കവേ;
മയിലാടവേ, മര-
ക്കൊമ്പുകള്‍തോറും നിന്നു
മലയാനിലന്‍ മര്‍മ്മ-
രാശംസ വര്‍ഷിക്കവേ;
കുറ്റിക്കാടുകള്‍ക്കുള്ളില്‍-
ക്കശ്മലസൃഗാലന്മാര്‍
പറ്റിച്ചേര്‍ന്നോരിയിട്ടു
പുച്ഛിച്ചാല്‍ ഫലമെന്തേ?
ഇരുളില്യലകങ്ങള്‍
മുഷിഞ്ഞു മൂളീടിലും
സരസം വിണ്ണില്‍പ്പൊങ്ങി
രാപ്പാടിയെത്തിപ്പാടും.
എന്നോമല്‍ക്കവിതേ, നീ-
യിടറായ്കണുപോലും;
നിന്നെയോമനിയ്ക്കുവാന്‍
കാത്തുനില്‍ക്കുന്നു കാലം.
ഇന്നു നിന്‍ ചുറ്റുമല-
സ്മാരത്തിന്‍ ഞെരക്കങ്ങള്‍
നിന്നിടാം തത്തിത്തത്തി,
നാളത്തെ പ്രഭാതത്തില്‍,
അവതന്‍ നേര്‍ത്തു നേര്‍ത്ത
മാറ്റൊലിപോലും മായു;-
മവമാനിതയായ് നീ
മാറുകില്ലൊരിയ്ക്കലും.
എത്രനാള്‍ നിഗൂഢമാം
നിര്‍ല്ലജ്ജപ്രചരണ-
ബുദ്ബുദവ്രാതം നില്‍ക്കും
'പുഴ' തന്നൊഴുക്കുത്തില്‍?
വിണ്ണില്‍വെച്ചീശന്‍ നിന്നെ-
യഭ്യസിപ്പിച്ചൂ, നീയീ
മന്നില്‍ വന്നേവം വീണ-
വായിയ്ക്കാന്‍, നൃത്തംചെയ്വാന്‍.
ആരോടുമനുവാദം
ചോദിച്ചതില്ലതിനു നീ-
യാരംഭിച്ചതു, മിത്ര-
നാളതു തുടര്‍ന്നതും,
അതിനാ, ലേതോ ചില
കോമാളിവേഷക്കാര്‍ വ-
രരുതെന്നാജ്ഞാപിച്ചാല്‍-
ക്കൂസുകില്ലെള്ളോളം നീ.
നീയറിഞ്ഞിട്ടില്ലൊട്ടു-
മിന്നോളം പരാജയം;
നീയവഗണിയ്ക്കയേ
ചെയ്തിടൂ പരിഹാസം.
ഏതെല്ലാം നെറ്റിത്തടം
ചുളുങ്ങിക്കോട്ടെ, നീ നിന്‍-
സ്വാതന്ത്യ്രപ്രകാശത്തില്‍
സ്വച്ഛന്ദം നൃത്തം ചെയ്യൂ!
അലിവുള്ളവര്‍ നിന്നെ-
യഭിനന്ദിക്കും, കാലം
വിലവെച്ചിടും നിന്റെ
വിശ്വമോഹനനൃത്തം.
നീയൊട്ടുമിടറായ്കെന്‍-
കവിതേ-പറക്കുന്നൂ
നീളെ നിന്‍ ജയക്കൊടി-
തുടരൂ നിന്‍നൃത്തം നീ!
ഹസ്തതാഡനഘോഷ-
മദ്ധ്യത്തില്‍ പതിവാണൊ-
രിത്തിരി കൂക്കം വിളി-
യെങ്കിലേ രസമുള്ളൂ,
ഗുരുത്വം കെടുത്തുകി-
ല്ലക്കൂട്ടര്‍; മഹാത്മാക്കള്‍
ധരിപ്പൂ പിതാമഹ-
ന്മാരുടെ പാരമ്പര്യം.
മര്‍ത്യരാണിന്നെന്നാലു-
മുത്ഭവമോര്‍മ്മിയ്ക്കണ്ടേ?-
മര്‍ക്കടങ്ങളെ, യത്ര-
പെട്ടെന്നു മറക്കാമോ? ....
å å*åå *ååå*
മറ്റുള്ളോര്‍ ചവച്ചിട്ടോ-
രെല്ലുകള്‍ തക്കം നോക്കി-
ക്കട്ടെടുത്തവകാര്‍ന്നു
ശൌര്യത്തിന്‍ ഭാവം കാട്ടി,
ഉല്ലസല്‍സുധാകര-
നുയരും നേരം, കഷ്ട-
മല്ലിലാ ശ്വാനം പാര്‍ത്തു
നിന്നെത്ര കുരയ്ക്കട്ടേ,
ഫലമെന്തതുകൊണ്ടു?
മേല്‍ക്കുമേല്‍പ്പൊങ്ങിപ്പര-
ന്നലതല്ലിടും നിജ-
കീര്‍ത്തീകൌമുദിയെങ്ങും!
ഇടറായ്കിടറായ്കെന്‍-
കവിതേ, സവിലാസ-
നടനം തുടരൂ നീ,
വിശ്വമോഹിനിയായി!
1-1-1117
22
അനുഭവങ്ങളേ നിങ്ങളിനിമേ-
ലനുവദിക്കില്ലാ സ്വപ്നം രചിയ്ക്കാന്‍.
മധുരചിന്തകള്‍ ചാലിച്ച ചായം
വിധിമുഴുവനും തട്ടിക്കളഞ്ഞു.
സതതമെന്മനം നോവിച്ചു മാത്രം
സഹകരിപ്പതുണ്ടിപ്പൊഴും കാലം.
വെറുതെയാണിപ്പരിഭവം-മേലില്‍
ശരി, യൊരിയ്ക്കലും ദു:ഖിച്ചിടാ ഞാന്‍!
ഹതനെനിയ്ക്കതു സാദ്ധ്യമോ?-വീണ്ടു-
മിതളുതിര്‍ന്നതാ വീഴുന്നു പൂക്കള്‍!
ഇവിടെയെല്ലാമിരുട്ടാണു, കഷ്ട-
മെവിടെ നിത്യതേ, നിന്‍രത്നദീപം?
-നിയതിയെന്‍കാതില്‍ മന്ത്രിപ്പൂ നിത്യം:-
"നിഖില, മയേ്യാ, നിഴലുകള്‍ മാത്രം!! ..."
17-3-1115
23
പോകു, പോകു, സഹോദരി, ജീവിത-
ഭാഗധേയത്തിന്‍ പൂങ്കാവിലേയ്ക്കു നീ!
നേര്‍ന്നിടുന്നു നിനക്കു ഞാന്‍ സൌഹൃദ-
മാര്‍ന്നൊരായിരം മംഗളാശംസകള്‍!
എന്നുമെന്നും തവോല്‍ക്കര്‍ഷ ചിന്തയില്‍-
ത്തന്നെയീവിധം സ്പന്ദിക്കുമെന്‍ മനം!
നിന്നനുപമ ശുദ്ധിതന്‍ നേരിയ
വെണ്ണിലാവിന്റെ പീയൂഷധാരയില്‍
പാവനോന്മദപൂര്‍ത്തി പൂശട്ടെ, നിന്‍-
ജീവിതേശന്റെ രാഗാര്‍ദ്രമാനസം!!
22-4-1120
24
മൂത്തകുന്നം (പറവൂര്‍) എസ്.എന്‍.എം. ഇം.ഗ്ലീഷ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈയെഴുത്തു മാസികയ്ക്കു നല്‍കിയ ആശംസ.
വിദ്യാര്‍ത്ഥികള്‍ക്കുമിതകൌതുകമേകിയേകി-
വിശ്വാഭിനന്ദനവിമോഹനകേന്ദ്രമായി,
വിജ്ഞാനരശ്മികള്‍ ചൊരിഞ്ഞു ചൊരിഞ്ഞു മേന്മേല്‍
വിഖ്യാതി ചേര്‍ന്ന് വിജയിക്കുക, മാസികേ, നീ!
3-4-1117