"സ്പന്ദിക്കുന്ന അസ്ഥിമാടം/പട്ടിണിക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> പട്ടിണിക്കാര്‍ പട്ടിണിക്കോലങ്ങള്‍ ചത്ത...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
13:42, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
പട്ടിണിക്കാര്‍
പട്ടിണിക്കോലങ്ങള്‍ ചത്തൊടുങ്ങി-
പ്പട്ടടക്കാട്ടിലിടം ചുരുങ്ങി.
ജീവിച്ചിരിക്കുമ്പോള്‍ വിശ്രമിക്കാന്‍
പാവങ്ങള്‍ക്കില്ലാ പഴുതുലകില്‍.
ചത്തെങ്കിലുമതൊന്നാസ്വദിയ്ക്കാ-
നൊത്തിരുന്നെങ്കിലവര്‍ക്കൊരല്‍പം!
ഒക്കുകില്‍, ല്ലയേ്യാ, ചുടുകാട്ടിലും
തിക്കും തിരക്കുമാ, ണെന്തുചെയ്യും?
"ഞങ്ങള്‍ക്കു കായ്ക്കാന്‍ വിഷമ," മെന്ന-
ത്തെങ്ങൊന്നുമോതുന്നതില്ലയിന്നും.
"പാടില്ല ഞങ്ങള്‍ക്കു നെല്ലു നല്‍കാന്‍"
പാടങ്ങളൊന്നും പറവതില്ല.
"വയ്യഞങ്ങള്‍ക്കൊ," ന്നു നീരസത്താല്‍
കൈയൊഴിയുന്നില്ല കായ്കനികള്‍.
ഉറ്റബന്ധുക്കളാക്കാലികള്‍ക്കു
വറ്റിയിട്ടില്ലകിടൊട്ടുമിന്നും.
ഒന്നിനു, ലോപമി, ല്ലൊക്കയുമു-
ണ്ടെന്നിട്ടും, ക്ഷാമമിക്കേരളത്തില്‍!
പുഷ്ടിയ്ക്കിളവില്ല, പിന്നെ, യിന്നി-
പ്പട്ടിണിയെങ്ങനെ വന്നുകൂടി?
വിത്താധിനാഥരേ, നിങ്ങള്‍ വന്നാ-
പ്പത്തായമൊന്നു തുറന്നുകാട്ടൂ!
കുത്തുവീ, ണോവൊടി, ഞ്ഞാവിപൊങ്ങി-
യെത്രനെല്ലുണ്ടതില്‍പ്പൂപ്പല്‍ തിങ്ങി?
ചീയുന്നു ധാന്യങ്ങള്‍!-മണ്ണടിഞ്ഞു
ചീയുന്നിതി, ന്നവ കൊയ്തകൈകള്‍
വിത്താശയാ 'ലസിതാപണ' ത്തില്‍
വില്‍ക്കപ്പെടുന്നു, ഹാ, ധാന്യലക്ഷ്മി!
എല്ലാര്‍ക്കുമൊന്നുപോല്‍ വേണ്ടതാമാ
നെല്ലും പണവും കവര്‍ന്നു വാരി.
കഷ്ടമേതാനും പേരൊത്തുകൂടി-
ക്കെട്ടിയൊളിച്ചുവെച്ചാസ്വദിയ്ക്കെ;
മറ്റുള്ളവരെ ച്ചതച്ചുതുപ്പി
മത്തടിച്ചാര്‍പ്പി, താ ക്ഷാമയക്ഷി!
കര്‍ഷക ജീവരക്തം കുടിച്ചാ
ഹര്‍ഷപ്രമത്തരാം ജന്മിവര്‍ഗ്ഗം,
വര്‍ത്തകന്മാരുമായൊത്തുകൂടി-
ക്കുത്തിക്കവര്‍ച്ചയ്ക്കരങ്ങൊരുക്കി!
പൊട്ടിയ്ക്കുകാ ബന്ധമാദ്യമായി-
ട്ടൊട്ടൊരാശ്വാസം ലഭിയ്ക്കുമെങ്കില്‍!
പൊട്ടേണ്ട തോട്ടകള്‍-കല്ലു പോരും
പട്ടിണിക്കാക്ക പറപറക്കാന്‍!! ....
8-3-1120
40
വീതാശങ്ക, മഹോ, വിനാശകരമാ-
സ്സാമ്രാജ്യദുര്‍മ്മോഹമാം
വേതാളത്തിനു രക്തര്‍പ്പണമനു-
ഷ്ഠിക്കുന്ന രാഷ്ട്രങ്ങളേ,
സ്വാതന്ത്യ്രം ജലരേഖ-മര്‍ത്ത്യരെ വെറും
ചെന്നായ്ക്കളാക്കാം, കുറെ
പ്രേതങ്ങള്‍ക്കുഴറാം ജഗത്തി-ലിതിനോ
നിങ്ങള്‍ക്കു യുദ്ധഭ്രമം!! ...
19-9-1119
41
തമ്മില്‍ത്തമ്മിലസൂയമൂല, മളവി-
ല്ലാതുള്ളനര്‍ത്ഥങ്ങളാ-
ലിമ്മന്നില്‍, സുഖജീവിതം, ശിഥിലമാ-
ക്കിത്തീര്‍ത്തു, കഷ്ടം, നരന്‍!
കമ്രശ്രീമയവിശ്വഗഹ, മവനാ-
വാസത്തിനാ, യീശ്വരന്‍
നിര്‍മ്മിച്ചേകി, യതും, കൃതഘ്നനവനോ
വെട്ടിപ്പകുത്തു ശഠന്‍!! ....
19-9-1119