"സ്പന്ദിക്കുന്ന അസ്ഥിമാടം/ശാലിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> ശാലിനി ഒന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
13:44, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ശാലിനി
ഒന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്തത്തി-
ലെന്നെക്കുറിച്ചുള്ളൊരോര്‍മ്മമാത്രം മതി.
മായരുതാത്തളിര്‍ച്ചുണ്ടിലൊരിയ്ക്കലും
മാമകചിത്തംകവര്‍ന്നൊരാസ്സുസ്മിതം.
താവകോല്‍ക്കര്‍ഷത്തിനെന്‍ജീവരക്തമാ-
ണാവശ്യമെങ്കി, ലെടുത്തുകൊള്ളൂ, ഭവാന്‍.
എങ്കിലുമങ്ങതന്‍ പ്രേമസംശുദ്ധിയില്‍
ശങ്കയുണ്ടാകില്ലെനിയ്ക്കല്‍പമെങ്കിലും.
ആയിരമംഗനമാരൊത്തുചേര്‍ന്നെഴു-
മാലവാലത്തിന്‍ നടുക്കങ്ങു നില്‍ക്കിലും,
ഞാനസൂയപ്പെടി, ല്ലെന്റെയാണാ മുഗ്ദ്ധ-
ഗാനാര്‍ദ്രചിത്ത, മെനിയ്ക്കറിയാം, വിഭോ!
അന്യ, രസൂയയാ, ലേറ്റം വികൃതമാ-
യങ്ങതന്‍ ചിത്രം വരച്ചുകാണിയ്ക്കിലും,
കാണുമെന്നല്ലാ, തതിന്‍ പങ്കമല്‍പമെന്‍-
പ്രാണനിലൊട്ടിപ്പിടിയ്ക്കില്ലൊരിക്കലും!
കാണും പലതും പറയുവാനാളുകള്‍
ഞാനൊരാളല്ലാതറിവതില്ലങ്ങയെ;
അന്ധോക്തികളെ പ്രമാണമാക്കിക്കൊണ്ടു
സിന്ധുരബോധം പുലര്‍ത്തുവോളല്ല ഞാന്‍.
ദു:ഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേയ്ക്കു
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്മനം.
താവകോല്‍ക്കര്‍ഷത്തിനാലംബമാവണം
പാവനപ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം.
ഒന്നും പ്രതിഫലം വേണ്ടെനി, യ്ക്കാ മഞ്ജൂ
മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍ മതി!!
5-4-1120
45
ആരു നീ ശങ്കരീ, സങ്കല്‍പസായൂജ്യ-
സാരസചേതനസംശുദ്ധിമാതിരി?
3-5-1109.
46
അനുരാഗലോലനാ, യന്തിയിലിന്നുനി-
ന്നനുപമാരാമത്തില്‍ വന്നു ഞാ, നോമലേ!
പരിചിതനല്ലാത്ത ഞാനടുത്തെത്തവേ
ചിരിവന്നുപോയിതാ മുല്ലകള്‍ക്കൊക്കെയും!
12-5-1119
47
ജീവിതയാത്രയി, ലിത്ര നാള്‍, നീയൊരു
ഭാവനമാത്രയായ് നിന്നിരുന്നു.
എങ്കിലു, മപ്പൊഴും നിന്‍ ചുറ്റും ഞാനൊരു
തങ്കക്കിനാവായ് പറന്നിരുന്നു!
25-5-1119
48
അനുരാഗലോലസ്മിതാര്‍ദ്രമായി-
ട്ടനുപമേ, നിന്മൃദുമുഗ്ദ്ധചിത്തം
വിമലാനുഭൂതികളേകിയേകി
വികസിച്ചു നില്‍പിതെന്മുന്നിലേവം
സുരഭിലമാക്കുകയാണിതിന്നെന്‍-
സുലളിതസങ്കല്‍പമേഖലകള്‍-
31-12-1119
49
പ്രണയഭാരംകൊണ്ടിനിയൊരക്ഷര-
മരുളുവാന്‍പോലുമരുതാതെ,
മരുവുന്നു നിന്റെ വരവും കാത്തു, ഞാന്‍
മഹിതചൈതന്യസ്ഫുരണമേ!
അകലത്താകാശം തലകുനിച്ചു നി-
ന്നലകടലുടല്‍ പുണരവേ,
പിടയുകയാണെന്‍ഹൃദയവു, മേതോ
തടവലില്‍പ്പെട്ടു തളരുവാന്‍!
നിമേഷമോരോന്നും തവ സമാഗമ-
നിരഘസന്ദേശമറിയിക്കെ;
ഭരിതജിജ്ഞാസം, വിഫലമായ്, നിന്നെ-
ത്തിരയുന്നൂ, കഷ്ട, മിരുളില്‍ ഞാന്‍ ...
5-2-1120
50
നിശ്ചയം, നിന്നെ മറക്കാന്‍ കഴിഞ്ഞെങ്കില്‍
നിത്യശാന്തിയ്ക്കൊരതിഥിയായേനെ ഞാന്‍
ആവതും നോക്കി മറക്കുവാന്‍ നിന്നെ ഞാ-
നാവാതവശനായ് നില്‍പൂ ഞാ, നോമലേ!! ....
27-4-1120
51
അക്കളിത്തോഴനകന്നുപോയെങ്കിലു-
മൊക്കുന്നതില്ല മേ വിസ്മരിച്ചീടുവാന്‍.
മല്‍സ്വപ്നരംഗം മുകര്‍ന്നിടാറുണ്ടിന്നു-
മത്സുഹൃത്തിന്‍ സുഖസാഹചര്യോത്സവം!
27-4-1120
52
വാനിന്‍ വിമലവിശാലനഗരിയില്‍
വാണരുളീടും ജഗല്‍പിതാവേ!
കത്താത്തതെന്താണാ നക്ഷത്രദീപങ്ങള്‍
കഷ്ടമവിടെയും യുദ്ധമുണ്ടോ?
അല്ലെങ്കി, ലെന്തിനാണാ നല്ല നാട്ടിലു-
മല്ലിതി, ലേവം, തമസ്ക്കരണം?
അംഗീകൃതേകാധിനായകനായിടു-
മങ്ങേയ്ക്കുമങ്ങു ശത്രുക്കളുണ്ടോ?
ആനിലയ്ക്കത്ഭുതമെന്തു, ണ്ടീക്കീടത്തി-
നായിരം വൈരികളുത്ഭവിക്കാന്‍? ....
14-3-1120
53
അമലജലപൂരിതേ,
നര്‍മ്മദേ, ശര്‍മ്മദേ,
മമ ജഡമിതൊന്നു നീ
കൊണ്ടുപോകണമേ!
തവ തടശിലാതലം
സാക്ഷിയാണെന്മന-
സ്സിവിടെ ബലിയര്‍പ്പിയ്ക്കൂ-
മോരോ തുടിപ്പിനും!
പ്രണയമയചിന്തയാ-
ലോളമിളകുമെന്‍-
വ്രണിതഹൃദയത്തിന്റെ
ശോകാത്മകസ്വരം,
സ്ഫടികസലിലാകുലേ,
വീര്‍പ്പിടും മേലില്‍, നിന്‍-
തടവിടപസഞ്ചയ-
ച്ഛായാതലങ്ങളില്‍!! ....
12-2-1108
54
ഇനിയും രാധതന്‍ മിഴിനീരീ വൃന്ദാ-
വനികയിലെത്ര പൊഴിയണം?
കരിമുകില്‍വര്‍ണ്ണനിനിയുമെന്നോടു
കഴിയാറായില്ലേ പരിഭവം?
18-9-1107
55
ഞാനെന്തുചെയ്യട്ടെ തമ്പുരാനേ?
വേനലില്‍ ഞാറു കരിഞ്ഞുപോയി.
ആവതിലേറെയായ് ഞങ്ങള്‍ നിത്യം
ത്ലാവിട്ടു തേവി നനച്ചു നോക്കി.
പച്ചക്കൂമ്പാദ്യം പൊടിച്ചതെല്ലാ-
മുച്ചക്കൊടും വെയിലേറ്റുവാടി.
വേലചെയ്യാതില്ല വേണ്ടുവോളം
കാലം പിഴച്ചാല്‍ പിന്നെന്തുചെയ്യും?
നാലഞ്ചിടമഴ പെയ്തുവെങ്കില്‍
നാശമൊന്നും വരില്ലായിരുന്നു.
8-5-1113
56
അഗതികള്‍ ഞങ്ങള്‍തന്‍ ശോകഭാര-
മലിവറ്റലോകത്തിലാരറിയും?
പുലര്‍വെട്ടം വീണുതുടങ്ങിടുമ്പോള്‍
പുലമാടം കൈവിട്ടു ഞങ്ങളെല്ലാം.
നുകവും കരിക്കോലും തോളിലേന്തി-
പ്പകലത്തെ വേലയ്ക്കു യാത്രയാകും.
വെയിലില്ല, ചൂടില്ല, വേനലില്ല,
മഴയില്ല, മഞ്ഞില്ല, വര്‍ഷമില്ല,
പകലെന്നും രാവെന്നും ഭേദമില്ല,
പണിതന്നെ;-തീരാത്ത ജോലിതന്നെ!
പ്രതിദിനയത്നമിതിനു കിട്ടും
പ്രതിഫലമോ, വെറും പട്ടിണിയും!
ആരുമൊരവലംബ-
മില്ലാത്തോരാണു ഞങ്ങ-
ളാരാരു ഞങ്ങളെ-
ക്കുറിച്ചു പാടും?
6-4-1113
57
നേരം വെളുത്തു-വെളിച്ചമായീ
കൂരിരുളെല്ലാമകലെയായീ
സൂര്യനുദിച്ചു, ജഗത്തിലെല്ലാം
ചാരുപ്രകാശം തിരയടിച്ചു.
ആലസ്യനിദ്രയില്‍നിന്നിനിയും
ലോകമുണര്‍ന്നിട്ടില്ലെന്തു ചെയ്യും?
ജോലിത്തിരക്കുകള്‍ വാരിയേകും
കാലത്തിന്‍ യാനത്തിനില്ലമാന്തം.
ഇന്നലെക്കണ്ടതല്ലിന്നു ലോകം;
ഇന്നത്തെ ലോകമിതല്ല നാളെ.
നിത്യം ചലനം പുരോഗമന-
മെത്തിപ്പിടിയ്ക്കുവാനുദ്യമിപ്പൂ.
അന്തര, മന്തരം-നമ്മള്‍ കാണു-
മെന്തിലും കണ്ടിടാമീ വിശേഷം!!
8-6-1110
58
പഞ്ചഭൂതാഭിയുക്തമെന്‍ഗാത്രം
നെഞ്ചിടിപ്പറ്റടിയുമക്കാലം,
ആദിമൂലത്തില്‍ വീണ്ടും തിരിച്ചെന്‍-
ഭൂതപഞ്ചകം ചേരുന്ന നേരം,
ഉജ്ജ്വലാംഗി, നിന്‍ ക്രീഡാസരസ്സില്‍
മജ്ജലാംശം ലയിച്ചിരുന്നെങ്കില്‍!
അത്തളിരെതിര്‍പ്പൊന്‍കുളിര്‍ക്കൈയില്‍-
ത്തത്തിടും മണിത്താലവൃന്തത്തില്‍,
മത്തടിച്ചാര്‍ത്തു മദ്വാതഭൂത-
മെത്തിനിന്നു ലസിച്ചിരുന്നെങ്കില്‍!
ഉദ്രസസ്വപ്നസുസ്മേരയായ്, നീ
നിദ്രചെയ്യുമപ്പൂമച്ചിനുള്ളില്‍
പ്രേമസാന്ദ്രത നിത്യം വഴിഞ്ഞെന്‍-
വ്യോമഭൂതം ത്രസിച്ചിരുന്നെങ്കില്‍!
നിന്മണിമച്ചില്‍ നിത്യം നിശയില്‍
നിന്നിടും സ്വര്‍ണ്ണദീപനാളത്തില്‍,
ചെന്നണഞ്ഞു ചേര്‍ന്നെന്നനലാംശം
മിന്നി മിന്നിജ്ജ്വലിച്ചിരുന്നെങ്കില്‍!
ദേവി, നിന്‍പദസ്പര്‍ശനഭാഗ്യം
താവി നില്‍ക്കുമാപ്പൂങ്കാവനത്തില്‍,
വിദ്രുമദ്രുമച്ഛായയില്‍ വീണെന്‍-
മൃദ്വിഭാഗം ശയിച്ചിരുന്നെങ്കില്‍!! ....
24-4-1120