"ശ്രീബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 3,369:
==പേജ് നമ്പര്‍ 157==
എന്നല്ലെന്നെക്കാള്‍ജഡഭോഗങ്ങള്‍ ഭുജിക്കുവാ
നെന്നുമേ സ്വതന്ത്രനാമിച്ചെറു കഴുകന്റെ
ചിറകിന്നെനിക്കുണ്ടായിരുന്നുവെങ്കില്‍ പൊങ്ങി
പ്പറക്കാമായിരുന്നു പശ്ചിമദിക്കുനോക്കി
ആയതമായ, ചെമ്പരത്തിപ്പൂനിരയൊത്ത
സായാഹ്നസൂര്യകിരണാവലിതട്ടിമിന്നും
മഞ്ഞാര്‍ന്ന ഹിമവാന്റെ വന്‍കൊടുമുടികള്‍മേ
ലഞ്ജസാ ചെന്നിരുന്നു ചൂഴവും കാണ്മതെല്ലാം
ആക്കമാര്‍ന്നുടന്‍ മിഴി തിരിച്ച് തിരിച്ചഹോ
നോക്കാമായിരുന്നു കണ്ണെത്തുന്ന ദൂരം വരെ
എന്തുകൊണ്ടുന്നാള്‍വരെ ദേശങ്ങള്‍ കണ്ടീല ഞാ
നെന്തുകൊണ്ടെനിക്കതിലാകാംക്ഷ തോന്നാഞ്ഞതും
കേട്ടീടാന്‍ മോഹമിപ്പോളേതെല്ലാം സ്ഥലങ്ങളി-
ക്കോട്ടവാതില്‍വെളിക്കുള്ളതു സഖിമാരേ !
ഇതുകേട്ടൊരുത്തി ചൊല്ലീടിനാ”ളെന്നാല്‍ കനി
ഞ്ഞതിമോഹനാകൃതേ കേട്ടുകൊണ്ടാലും ഭവാന്‍;
ഏറ്റവുമടുത്തുള്ള ദേവാലയങ്ങളാമിളം
കാറ്റില്‍ പൂമണം വീശുമുദ്യാനങ്ങളാം പിന്നെ
വൃക്ഷവാടികളവയ്ക്കപ്പുറമങ്ങേപ്പുറം
ശിക്ഷയില്‍ കൃഷിയേറ്റി വിളങ്ങും വയലുകള്‍
പിന്നെയപ്പരപ്പാര്‍ന്ന തരിശുനിലങ്ങളാം
പിന്നെ മൈതാനങ്ങളാം പിന്നെയെത്രയോ കാതം
അംബുധിപോല്‍ പരന്ന കാടുകളല്ലോ പിന്നെ
ബിംബിസാരനാം നൃപന്തന്നുടെ രാജ്യമല്ലോ;
അതിനപ്പുറം സമദേശങ്ങള്‍ വിലസുന്നു
വിതതമായിക്കോടികോടിയാളുകളോടും“
എന്നതുകേട്ടു ഭഗവാനുടനരുള്‍ ചെയ്തു:
“നന്നിതു നാളെ മദ്ധ്യാഹ്നത്തില്‍ത്താനെനിക്കിനി
ഒന്നൊഴിയാതെ പുറത്തുള്ളൊരു വിശേഷങ്ങള്‍
സന്ദര്‍ശിക്കണം സംശയമില്ലേതുമേ;
ഛന്ദനെന്‍ തേര്‍ തെളിച്ചീടണമിന്നതിനായി
ച്ചെന്നുടന്‍ നൃപാജ്ഞ വാങ്ങുവിന്‍ മടിയാതെ.”
അതുപോല്‍ പരിജനമണഞ്ഞു തിരുമുമ്പി-
ലതുരാദരമുടന്‍ വൃത്താന്തമുണര്‍ത്തിനാര്‍:
“നിന്തിരുമകന്‍ വിഭോ ! നാളെ മദ്ധ്യാഹ്നത്തിങ്കല്‍
സ്വന്തമാം തേരിലേറി വെളിയിലെഴുന്നള്ളി
അന്തികദേശത്തുള്ള ജനങ്ങള്‍ തമ്മെ കാണ്മാ-
നന്തരംഗത്തിലാശ തേടുന്നു ദയാനിധേ !
എന്നതു കേട്ടു ചിന്തിച്ചോതിനാന്‍ മഹീപതി :
“ന്നനിതു കാലമായി വത്സനായതിന്നിപ്പോള്‍
==പേജ് നമ്പര്‍ 158==
|