"ശ്രീബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
 
 
'''രണ്ടാം കാണ്ഡം'''
 
==പേജ് നമ്പര്‍ 124==
 
കാലങ്ങള്‍ പോയീ, വയസ്സു പതിനെട്ടു
 
ചാലേ തികഞ്ഞു ഭഗവാനനന്തരം
 
 
ചേലാര്‍ന്നു പാരം സുഖാവഹമായ മൂ-
 
ന്നാലയം നിര്‍മ്മിപ്പതിന്നു മഹീപതി
 
 
കല്പിച്ചിതങ്ങതിലൊന്നു ഹേമന്തത്തി-
 
ലുല്‍പ്പന്നമാം ശീതഭാധയേല്‍ക്കാത്തതായ്,
 
 
ശില്പത്തൊടും ശിലാദേവദാരുക്കളാല്‍
 
കല്പിതമായുള്ള നല്ല കൊട്ടാരമാം
 
 
മറ്റൊന്നു-നേരേമറിച്ചിതതിശീതമായ്
 
മുറ്റുമേ വേനലില്‍ ചൂടു ബാധിക്കാതെ
 
 
ഉള്ളില്‍ ചുവന്ന സിരകള്‍ വിളങ്ങുന്ന
 
വെള്ളക്കുളിര്‍ ശിലയാല്‍ തീര്‍ത്ത ഹര്‍മ്മ്യമാം
 
 
ചട്ടറ്റ ചെമ്പകം പൂകാന്‍ തുടങ്ങുമാ-
 
വൃഷ്ടികാലത്തില്‍ വിത തുടങ്ങീടുമ്പോള്‍,
 
 
ഇഷ്ടമായ്‌വാഴുവാന്‍ നീലമാമോടുമേ-
 
ഞ്ഞിഷ്ടികയാല്‍ തീര്‍ത്ത സൌധമാം മറ്റതും
 
 
തുഷ്ടിയോടും നൃപന്‍ പേരുമിമ്മൂന്നിനു-
 
മിട്ടാന്‍ ശുഭം, സുരമ്യം, രമ്യമെന്നുമേ
 
 
ചന്തം കലര്‍ന്ന മലരാര്‍ന്നവയ്ക്കെഴു-
 
മന്തികം ചുറ്റും വിളങ്ങി പൂവാടികള്‍
 
 
നല്ല നീരോടും സഹജമാം തോടുകള്‍
 
മെല്ലേയൊഴുകിയവിടെയെള്ളാടവും
 
 
ചിത്രമാകും കളിത്തട്ടുകളും നല്ല
 
പുല്‍ത്തറയും പൂണ്ടിടയ്ക്കിടെയെങ്ങുമേ
 
 
കസ്തൂരിതന്മണമാര്‍ന്ന മാന്‍‌കൂട്ടങ്ങള്‍
 
മെത്തും വനങ്ങള്‍ ശോഭിച്ചു ദൂരംവരെ
 
 
സിദ്ധാര്‍ത്ഥനോമല്‍കുമാരകനാ വന-
 
മദ്ധ്യത്തിലെന്നുമേ വാണു വിലാസിയായ്
 
 
ഊഴങ്ങളങ്ങനെ പോക്കിനാനിച്ഛപോല്‍
 
നാഴികതോറും നവവിനോദങ്ങളാല്‍
 
 
സൌഖ്യമായ്ത്തന്നെ കഴിഞ്ഞൂ ദിവസമ-
 
ശ്ശാക്യകുമാരനു നൂനം, തിരുമെയ്യില്‍
 
==പേജ് നമ്പര്‍ 125==
 
 
 
ശ്ലാഘ്യമാതേജസ്സോടു കൂടിയ യൌവന-
 
മുഖ്യദശ മുതിര്‍ന്നേരി വരികയാല്‍
 
 
എങ്കിലും മുന്‍പാര്‍ന്ന ചിന്ത ചിലനേര-
 
മങ്കുരിച്ചിട്ടുടന്‍ മങ്ങുമേ തന്മനം
 
 
ഓടും മുകിലിന്‍ നിഴല്‍ വീണടിയ്ക്കടി
 
പാടെയിരുളും തടാകജലം പോലെ
 
 
മന്നവനായതു സൂക്ഷിച്ചുകണ്ടുടന്‍
 
തന്നുടെ മന്ത്രിമാരോറ്റരുളിച്ചെയ്താന്‍:
 
 
“ മാന്യമതികളേ, പണ്ടസിതാഖ്യനാം
 
ധന്യതപോധനനെന്നോടു ചൊന്നതും,
 
 
എന്നുടെ സ്വപ്നാര്‍ത്ഥവേദികള്‍ ചൊന്നതും
 
സന്നസന്ദേഹമറിഞ്ഞിതല്ലോ നിങ്ങള്‍
 
 
എന്‍ പ്രാണനേക്കാള്‍ പ്രിയമെനിക്കേറുമീ
 
യെന്‍പൈതലെങ്ങും ബഹുമാന്യനാകണം
 
 
പറ്റലര്‍ തന്‍ തലയൊക്കെ മിതിച്ചവ-
 
നൊറ്റവെണ്‍‌കൊറ്റക്കുട ധരിച്ചീടണം
 
 
മന്നവര്‍മന്നനാകേണമെന്‍‌നന്ദനന്‍;
 
നെന്നകക്കാമ്പിലുണ്ടിച്ചൊന്നതൊക്കെയും
 
 
അല്ലെങ്കില്‍ നിസ്സാരമായ് നിജസൌഖ്യവു
 
മില്ലവും വിട്ടവന്‍ ഭിക്ഷുവായ് പോകണം
 
 
വല്ലാത്ത കഷ്ടതപം ചെയ്യണ,മതില്‍
 
വല്ല ഫലം വരുമെന്നാരറിയുന്നു?
 
 
നല്ല കാമ്യാര്‍ത്ഥങ്ങള്‍ കൈയിലിരിപ്പവ-
 
യെല്ലാം കളഞ്ഞു പിന്നെന്തു ലഭിപ്പതും?
 
 
കേള്‍പ്പിനെന്നാലും കുമാരനതില്‍ തന്നെ
 
താത്പര്യമേറിവരുന്നെന്നു തോന്നുന്നു;
 
 
സൌഖ്യമേറുന്നെന്റെ സൌധങ്ങള്‍ക്കുള്ളില്‍ വൈ-
 
മുഖ്യമാര്‍ന്നാണവന്‍ വാഴുവതിന്നുമേ
 
 
എങ്ങനെയായാലവന്റെ മനം തിരി-
 
ഞ്ഞിങ്ങു നൃപയോഗ്യമായ വഴിക്കുതാന്‍
 
 
തുംഗാഭിമാനം പ്രവേശിച്ചു രാജ്യവു-
 
മിംഗിതമ്പോലെ ഭരിച്ചു ഭൂമിയ്ക്കെല്ലാം
 
 
രാജാധിരാജനായ് വാനവന്‍ നിത്യമ-
 
വ്യാജമാക്കീടുമദൈവജ്ഞഭാഷിതം
 
 
എന്നോടിതിന്നൊരുപായമോര്‍ത്തോതുവിന്‍
 
ധന്യരേ, പണ്ഡിതവൃദ്ധരല്ലോ നിങ്ങള്‍”
 
 
എന്നതുകേട്ടങ്ങവരില്‍ വയോധികന്‍
 
ചൊന്നാന്‍ :‌- “മഹീപതേ ! പുത്രനു ചിന്തയില്‍
 
 
തോന്നും ചെറിയൊരീ വൈരാഗ്യവൃത്തികള്‍
 
തീര്‍ന്നുപോം സ്ത്രീകളില്‍ പ്രേമമുദിക്കുകില്‍
 
 
== പേജ് നമ്പര്‍ 126==
 
 
എണ്ണമൊന്നില്ലാത്ത വത്സന്റെ ചിത്തമാ-
 
മുണ്ണിമത്സ്യത്തെയൊരായാസമെന്നിയ്,
 
 
പെണ്ണുങ്ങള്‍ തന്‍ മിരട്ടേലും കടമിഴി-
 
ക്കണ്ണികള്‍ വീശിപ്പിടിക്കാമറിക നീ.
 
 
ചന്തമേറും സ്ത്രീജനങ്ങള്‍ തന്‍ വൈഭവ-
 
മെന്തറിയുന്നിതിപ്പോഴും കിടാവിവന്‍
 
 
സ്വര്‍ഗവും കൂടി മറക്കുമാ‍റാക്കിടു-
 
മക്കടാക്ഷത്തിന്‍ മഹിമയും ബാലകന്‍
 
 
ആകയാല്‍ വേഗമതി സുകുമാരിക-
 
ളാകും കുമാരികമാരെ ദാരങ്ങളായ്
 
 
സുന്ദരിമാരാം പ്രിയതോഴിമാരൊടും
 
നന്ദനനേകുക നന്നു മഹീപതേ !
 
 
പിച്ചളച്ചങ്ങലകൊണ്ടൊരാള്‍ പൂട്ടാത്ത
 
മെച്ചമേറും മനമാം മദയാനയെ
 
 
പിച്ചയായ് പൂങ്കുഴല്‍നാരുകൊണ്ടിങ്ങൊരു
 
കൊച്ചു കരിമുകില്‍‌വേണിയാള്‍ കെട്ടുമേ.”
 
 
എല്ലാവരുമിതുനന്നെന്നോതിനാര്‍
 
ചൊല്ലിനാനിങ്ങനെ പിന്നെയും മന്നവന്‍
 
 
“ വല്ലഭമാരെക്കുമാരനുവേണ്ടി നാം
 
വല്ലവരും തിരഞ്ഞാല്‍ പന്തിയാവുമോ?
 
 
നല്ലനുരാഗികള്‍ തങ്ങടെ കണ്ണുകൊ-
 
ണ്ടല്ലോ തിരവൂ പ്രണയിജനങ്ങളെ
 
 
ഇന്നിളമാന്മിഴിമാരായ പൂക്കളെ
 
യൊന്നായ് നിരത്തി മലവാ‍ടിയാക്കി നാം
 
 
‘ചെന്നിഷ്ടമാം പുഷ്പമുണ്ണീയെടു'ക്കെന്നു
 
ചൊന്നാലുമേതും രസമറിയായ്കയാല്‍
 
 
മന്ദം ചിരിച്ചവന്‍ കന്യാസുമങ്ങളി-
 
ലൊന്നിനേയും തൊടാതങ്ങൊഴിഞ്ഞെന്നുമാം”
 
 
ശങ്കിച്ചു മന്നവന്‍ ചൊന്നതുകേട്ടു നി-
 
ശ്ശങ്കമായ് മറ്റൊരു മന്ത്രി ചൊല്ലീടിനാന്‍
 
 
“വന്‍‌കണയേല്പോളമേ മഹാസിംഹവും
 
തന്‍ കാട്ടിലോടി നടക്കൂ നരപതേ!
 
 
മറ്റു നല്ലോര്‍ തന്‍ മനം പോലവേ തന്നെ
 
പറ്റും കുമാരന്റെയുള്ളുമൊരുത്തിയില്‍
 
 
ഉറ്റോരവള്‍ക്കുള്ളൊരോമനയാം മുഖം
 
മുറ്റുമവന്നുടല്‍ സ്വര്‍ഗമായ് തോന്നുമേ,
 
 
ചാലേയതുമല്ല കാണുമവന്‍ നിജ
 
ലോലയാം പൂമേനിയാളുടെ മേനിയില്‍
 
 
ചേലിയലും കിഴക്കേ ദിക്കതില്‍ പുലര്‍-
 
കാലത്തെഴും ഭംഗിയെക്കാളഴകുമേ.
 
 
==പേജ് നമ്പര്‍ 127==
 
 
ആകയാലിങ്ങനെ ചെയ്യുക ഭൂപതേ!
 
വൈകാതെയങ്ങിങ്ങൊരുത്സവം ഘോഷിക്ക;
 
 
നാട്ടിലെക്കന്യമാരെയെല്ലാമതില്‍
 
കൂട്ടുക, പന്തയം വച്ചു നൃപാത്മജന്‍
 
 
ശ്ലാഘ്യമാമ്പ്രായം,മഴകു,ഗുണം നല്ല
 
ശാക്യവര്‍ഗ്ഗത്തിന്‍ വിനോദങ്ങളെന്നിതില്‍
 
 
ആര്‍ക്കുമെച്ചം കാണ്മതെന്നു പരീക്ഷിച്ചീടുമ-
 
ച്ചന്തമേറും ചെറുപെണ്‍കൊടിമാരവര്‍
 
 
തന്തിരുമേനിയെഴുന്നള്ളി വാഴ്വതി-
 
ന്നന്തികത്തൂടെക്കടന്നുപൊയിടുമ്പോള്‍
 
 
സ്വന്തമനോജ്ഞഭാവംകൊണ്ടവന്നെഴും
 
സ്വാന്തമിളക്കിയവരിലാരെങ്കിലും
 
 
ചിന്തയാല്‍ വാടുമച്ചാരുമുഖാംബ്ജത്തി-
 
ലെന്തെങ്കിലും ഭാവഭേദമുണ്ടാക്കുകില്‍,
 
 
പന്തിയായിങ്ങതു സൂക്ഷിച്ചുകണ്ടുപോ-
 
ന്നന്തരം കൂടാതുണര്‍ത്തിടട്ടേ ചിലര്‍
 
 
അങ്ങനെയായാല്‍ പ്രണയമവര്‍ക്കവര്‍
 
തങ്ങളില്‍ കണ്ടുളവായെന്നതും വരും
 
 
ഇങ്ങനെ വഞ്ചിച്ചു തന്‍ തിരുമെനിയെ-
 
സ്സംഗമിപ്പിക്കാം വിഷയസുഖത്തിലും.”
 
 
അങ്ങതു ബോധിച്ചിതെല്ലാര്‍ക്കുമാകയാ-
 
ലങ്ങനെ തന്നൊരു തീയതി കല്‍പ്പിച്ചു;
 
 
കേളിയേറും കന്യകാജനമൊക്കെയ-
 
ന്നാളില്‍ നരേന്ദ്രന്റെ നാലുകെട്ടിനുള്‍ലില്‍,
 
 
മേലിക്കുവാന്‍ കല്പനയെന്നു ഘോഷകര്‍
 
നീളേ നടന്നു വിളിച്ചറിയിച്ചിതു:
 
 
“ ലീലാര്‍ത്ഥമായൊരു മേളനമുണ്ടതില്‍
 
ബാലികമാര്‍ക്കു കൈയാല്‍ കൊച്ചുതമ്പുരാന്‍
 
 
നല്ല സമ്മാനങ്ങള്‍ നല്‍കുമതിലേറെ
 
നല്ലവള്‍ക്കെത്രയും നല്ലതു നല്‍കീടും.”
 
 
എന്നുമറിവിച്ചു, കൊട്ടാരവാതുക്കല്‍
 
വന്നു നിറഞ്ഞിതിളമാന്‍ മിഴിമാരും.
 
 
കാര്‍മുകില്‍ക്കൂന്തല്‍ ചീകിക്കെട്ടിയും നല്ല
 
വാര്‍മിഴിയില്‍ പുത്തനായ് മയ്യെഴുതിയും
 
 
ബന്ധുരഗാത്രിമാര്‍ വന്നു നീരാടിയും
 
ഗന്ധമണിഞ്ഞു പൂമാലകള്‍ ചൂടിയും
 
 
ചിത്രതരങ്ങളാം പൂഞ്ചേലകള്‍ നല്ലൊ-
 
രുത്തരീയങ്ങളും ചാര്‍ത്തിയും കന്യമാര്‍,
 
 
==പേജ് നമ്പര്‍ 128==
 
 
മൈലാഞ്ചിയാല്‍ ചുവപ്പിച്ചും കരമലര്‍
 
കോലരക്കിന്‍ ചാറണിഞ്ഞുമടികളില്‍
 
 
ബാലേന്ദുവൊക്കുന്ന ഫാലദേശത്തതി-
 
ലോലമാം പൊട്ടുകള്‍ പൂണ്ടും വിളങ്ങിനാര്‍
 
 
ശ്ലാഘ്യമാമ്മാറുടനിങ്ങനെ കൂടിയ-
 
ശ്ശാക്യനഗരിയിലെക്കൊച്ചുപെണ്ണുങ്ങള്‍,
 
 
ചേണാര്‍ന്നൊരാസ്യം കുനിച്ചും മിഴികളാല്‍
 
ക്ഷോണിയെ നോക്കിയുമക്കുമാരാന്തികം
 
 
നാണം കുണുങ്ങി നടന്നടുക്കുന്നതു
 
കാണേണ്ടകാഴ്ചതാനില്ലൊരു സംശയം
 
 
അഞ്ചിത്തിരുമുന്‍പണഞ്ഞനേരത്തേറെ
 
നെഞ്ചിടിയാര്‍ന്നു തേങ്ങീടിനാര്‍ കന്യമാര്‍,
 
 
രാജപ്രഭാവത്തിലും വലുതായൊര-
 
വ്യാജമാഹാത്മ്യം കുമാരനില്‍ കാണ്‍കയാല്‍.
 
 
എന്നാലകതാരിലങ്ങുവികാരങ്ങ-
 
ളൊന്നുമില്ലാതെയും ശാന്തനായും സ്വയം
 
 
മന്നവനന്ദനന്‍ വാണാന്‍ കുമാരിമാര്‍
 
മുന്നിലനവതുതാന്‍ ഗണിയാതെയും
 
 
പിന്നെയവരിലോരോരോ കൃശാംഗിയും
 
തന്നുടെ തന്നുടെസമ്മാനമേകവേ,
 
 
വെമ്പിക്കുമാരനെ നോക്കാതെയാനനം
 
കുമ്പിട്ടു നിന്നു കൈനീട്ടി വാങ്ങീടിനാള്‍
 
 
മന്നവന്മാര്‍ കൊതിക്കത്തക്ക സൌന്ദര്യ-
 
മന്യാദൃശം കണ്ടൊരുത്തിയില്‍ കാ‍ണികള്‍,
 
 
നന്നായവളെയഭിനന്ദനം ചെയ്കില്‍,
 
വന്നത്തരുണിയും രാജകുമാരന്റെ
 
 
അന്‍പാര്‍ന്ന തൃക്കൈ തൊടാന്‍ പേടിയായ് ഭയ-
 
കമ്പമിയന്നൊരു മാന്‍പേടപോലവേ,
 
 
മുന്‍പില്‍ ഭ്രമിച്ചൊന്നു നില്‍ക്കുമെന്നിട്ടു പോയ്
 
മുമ്പേ ഗമിച്ചവരോടുതാന്‍ കൂടുമേ;
 
 
അത്ര ദിവ്യത്വവുമത്ര ഗാംഭീര്യവു-
 
മത്രതന്നെതാഴ്ത്തുമാത്മമാഹാത്മ്യവും
 
 
അത്തയ്യലാള്‍ക്കു തന്നില്‍ തോന്നീടുമ്പടി
 
ശുദ്ധൊദനസുതന്‍ ശാന്തന്‍ വിളങ്ങിനാന്‍
 
 
ആരോമല്‍മേനിമാരപ്പുരമാകുന്നൊ-
 
രാരാമഭൂവില്‍ വിലസുന്ന പുഷ്പങ്ങള്‍,
 
 
ഓരോരുപെണ്‍കൊടിമാരടുത്തിങ്ങനെ
 
ചെരുമാറായ് ചെന്നു കൂട്ടമായ് കൂട്ടമായ്
 
 
മേന്മേലതുപോലെ വന്നണഞ്ഞീടിനോ-
 
രമ്മോഹനാംഗിമാര്‍ തന്‍ കൂട്ടമൊക്കവേ
 
 
==പേജ് നമ്പര്‍ 129==
 
 
ഇമ്മാതിരിയവസാനിച്ചു; തീര്‍ന്നിതു
 
സമ്മാനമായ വെലപെറും ദ്രവ്യവും
 
 
അപ്പൊഴുതാരാല്‍ നടന്നണഞ്ഞീടിനാ-
 
ലുത്പലലോചന, ബാല യശോധര;
 
 
അപ്പൂവല്‍മെനിയെക്കണ്ടു ഭഗവാനു
 
കെല്പുവിട്ടൊന്നു നടുങ്ങി തിരുവുടല്‍
 
 
അന്തികവാസികള്‍ കണ്ടാരതുമഹോ
 
എന്തൊരു ദിവ്യവനിതാകൃതിയിവള്‍ !
 
 
ചര്‍വ്വംഗി തന്‍ നടപ്പിന്‍ പ്രൌഢിയാല്‍ സ്വയം
 
പാര്‍വതിതാനവളെന്നു തോന്നീടുമേ;
 
 
ക്രീഡ്യില്‍ കാമിച്ചിണയെ നോക്കുന്ന മാന്‍
 
പേടയ്ക്കവള്‍ക്കും മിഴിയഴകൊന്നുതാന്‍
 
 
ഓമലാള്‍ തന്‍ മുഖത്തിന്‍ മോഹനാഭയെ
 
ഹാ! മൊഴികൊണ്ടുവാഴ്ത്താവതല്ലൊരുവനും
 
 
നെഞ്ചത്തഴകില്‍ പിണച്ചുകൈകെട്ടിയും
 
ചഞ്ചൊത്ത കണ്ഠനാളം കുനിയ്ക്കാതെയും
 
 
മഞ്ചമണഞ്ഞവള്‍ മാത്രം കുമാരന്റെ-
 
യഞ്ചിതമാം മുഖമഞ്ചാതെ നോക്കിനാള്‍
 
 
കൊഞ്ചി “യെനിക്കു സമ്മാനമില്ലേ?” യെന്നു
 
തഞ്ചമായ് ചോദിച്ചു പുഞ്ചിരി തൂകിനാള്‍
 
 
“ എല്ലാമൊടുങ്ങി സമ്മാനമെന്നാകിലും
 
വല്ലായ്മവേണ്ട നിനക്കതിലോമലേ !
 
 
നല്ലൊരു നമ്മുടെയിന്നഗരത്തിലെ
 
നല്ലാര്യശ്ശൈന്റെ നാമ്പേ ഭവതിയ്ക്കു
 
 
ഞാന്‍ തരാം വേറൊരുപായന’ മെന്നുടന്‍
 
സ്വാന്തമോദത്തോടരുളി നൃപാത്മജന്‍
 
 
സ്വന്തകണ്ഠത്തില്‍ കറുകനാമ്പിങ്കാന്തി-
 
ചിന്തി വിളങ്ങും മരതകമാലയെ
 
 
താന്തന്നെയൂരിയെടുത്തു, തൃക്കൈകളാല്‍
 
കാന്തികാളും മണിയൊക്കെ യോജിപ്പിച്ചു
 
 
കെട്ടിക്കൊടുത്താന്‍ കുമാരന്‍ കനിവോട-
 
പ്പട്ടൊത്ത മേനിയാള്‍തന്നരക്കച്ചമേല്‍
 
 
നോട്ടങ്ങള്‍തമ്മിലിടഞ്ഞിതവര്‍ക്കുടന്‍
 
പെട്ടെന്നതില്‍ നിന്നുദിച്ചൂ പ്രണയവും
 
 
ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു പിന്നെ ജ്ഞാന-
 
മേറിബ്‌ഭഗവനഖിലജ്ഞനായ നാള്‍
 
 
കൂറിയലും ചിലര്‍ ചോദിച്ചിതച്ചെറു-
 
കാറണിവേണി കറ്റക്കണ്‍നയയ്ക്കവേ,
 
 
തന്തിരുവുള്ളത്തിലെന്തനുരാഗമാം
 
വന്തീഝടുതി പിടിച്ചതെന്നിങ്ങനെ.
 
 
==പേജ് നമ്പര്‍ 130==
 
ചിന്തിച്ചു ചൊന്നാന്‍ ഭഗവാനുമുത്തരം:
 
“ ചിന്തയിലന്നു സദസ്യരും ഞങ്ങളും
 
 
മോഹമാര്‍ന്നോര്‍ത്തപോലന്യോന്യമോരാത്ത
 
ദേഹികളയായിരുന്നു സ്വയം ഞങ്ങള്‍“
 
 
എങ്ങനെയെന്നതും കേള്‍പ്പിന്നായുടന്‍
 
മംഗലാത്മാവരുള്‍ ചെയ്തു പുരാവൃത്തം:
 
 
“പണ്ടുപണ്ടേറെ യുഗങ്ങള്‍ക്കു മുന്‍പു പേര്‍-
 
കൊണ്ട കാളിന്ദി തന്നുത്ഭവഭൂമിയില്‍
 
 
ഉന്നതമായുള്ള നന്ദദേവാഖ്യമാം
 
കുന്നിന്റെ താഴ്വരതന്നിലടവിയില്‍
 
 
പ്രായമൊക്കും പെണ്‍‌കിടാങ്ങളുമൊത്തൊരു
 
നായാടി തന്മകള്‍ കേളിയാടീടിനാന്‍
 
 
അന്തിയ്ക്കു വട്ടം ചുഴന്നു മുയലുകള്‍
 
ചന്തത്തില്‍ മണ്ടിക്കളിക്കുന്നതു പോലെ
 
 
ഉത്സാഹമുള്‍ക്കൊണ്ടു ദേവദാരുക്കള്‍ തന്‍
 
നത്സാന്ദ്രമാം നിഴലാര്‍ന്ന നിലങ്ങളില്‍
 
 
തത്സമീപത്തില്‍ മെച്ചം നേടുവാന്‍ തമ്മില്‍
 
മത്സരിച്ചോടിനാര്‍ കൊച്ചുവേടത്തികള്‍
 
 
ഓട്ടത്തിനന്നു സമ്മാനമായേകയെ-
 
ക്കാട്ടുമലര്‍ കൊയ്തലങ്കരിച്ചാനവന്‍;
 
 
പൊട്ടിച്ചെടുത്തമയില്‍പ്പീലിയും നല്ല-
 
ചട്ടറ്റ കാട്ടുപൂങ്കോഴിതന്‍ തൂവലും
 
 
ചേര്‍ത്തഴകോടും ചെറുപുരികൂന്തലില്‍
 
ചാര്‍ത്തിയവന്‍ രസിപ്പിച്ചിതൊരുത്തിയെ;
 
 
വേറൊരു കൊച്ചുചെറുമിക്കു വൃക്ഷത്തി-
 
ലേറിപ്പഴങ്ങള്‍ പറിച്ചേകി വത്സലന്‍
 
 
എല്ലാറ്റിനുമൊടുവില്പൊന്നൊരു ചെറു-
 
മല്ലമിഴിക്കവന്‍ മുഖ്യത കല്‍പ്പിച്ചു
 
 
ചെല്ലമായ് താന്‍ വളര്‍ത്തും മാന്‍‌കിടാവെയെ-
 
ന്നല്ലവള്‍ക്കായ് തന്‍ ഹൃദയവുമേകിനാന്‍
 
 
ഇങ്ങനെ വേട്ടു പിന്നേറിയകാലമ-
 
ബ്‌ഭംഗിയെഴും കാട്ടിലൊന്നിച്ചു വാണവര്‍
 
 
മംഗലമായ് നാള്‍കഴിച്ചിതവിടെത്തന്നെ
 
തങ്ങളില്‍ വേര്‍പിരിയാതെ മരിച്ചിതു
 
 
കേള്‍ക്കുവിന്‍ മണ്ണില്‍ മറഞ്ഞേറെ നാള്‍, മഴ-
 
യേള്‍ക്കാതെ കാഞ്ഞു കിടക്കിലും വിത്തുകള്‍
 
 
ആക്കമോടും പിന്നൊരിക്കല്‍ മുളച്ചുടന്‍
 
വായ്ക്കും ചെടിയായ് ; സ്വഭാവത്തിനൊത്തതില്‍
 
 
പൂക്കും ശുഭാശുഭഗന്ധമെഴും പൂക്കള്‍
 
കായ്ക്കും മധുരവും കയ്പുമേലും ഫലം;
 
 
==പേജ് നമ്പര്‍ 131==
 
 
ആയതുപോലെ, യവനവന്‍ നല്ലതും
 
തീയതുമായ് പലനാളുമോരോവിധം
 
 
പോയോരു ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങള്‍
 
മായതെ രാഗവും ദ്വേഷവുമായ്ത്തീര്‍ന്നു
 
 
തക്കകാലത്തു താന്താങ്ങള്‍ക്കരുളുന്നു
 
സൌഖ്യവും ദുഃഖവും ജന്മാന്തരങ്ങളില്‍
 
 
നില്‍ക്കാതിവണ്ണം തിരിയും ജനിമൃതി-
 
ചക്രത്തില്‍ വീണു ചുഴലുന്നു ദേഹികള്‍;
 
 
ആര്‍ക്കുമേ തങ്ങടെ കര്‍മ്മഫലങ്ങളെ
 
നേര്‍ക്കാതൊഴിച്ചു വിടാവതല്ലായ്കയാല്‍
 
 
ഞാനായിരുന്നു ചെറുമനന്നച്ചെറു-
 
മീനമിഴിയായിരുന്നു യശോധര
 
 
നൂനമതുകൊണ്ടു ഞങ്ങള്‍ക്കു തങ്ങളില്‍
 
മാനസബന്ധമുണ്ടായതുമങ്ങനെ.”
 
 
പിന്നെ നൃപാത്മജന്‍ സമ്മാനമേകിയ-
 
തുന്നിനോക്കിക്കൊണ്ടിരുന്ന ജനം ചെന്നു
 
 
ധന്യഭാവത്തൊടും ചിന്താകുലനായ
 
മന്നവനോടുണര്‍ത്തിച്ചിതവസ്ഥകള്‍
 
 
തത്പുത്രസന്നിധിയില്‍ മഹാനായ
 
സുപ്രബുദ്ധന്റെ മകളാം യശോധര
 
 
കെല്‍പ്പോടണയും വരെക്കുമാരന്‍ തന്റെ-
 
യുള്‍പ്പൂവലയാതെ താന്‍ വാണിരുന്നതും,
 
 
പെട്ടെന്ന് കണ്ടവളെത്തന്‍ മുഖത്തിന്റെ
 
മട്ടിന്നു തെല്ലൊരു മാറ്റമുണ്ടായതും
 
 
കുട്ടിമാന്‍‌കണ്ണി കടക്കണ്ണയച്ചതും
 
സ്പഷ്ടമവളെയവന്‍ കടാക്ഷിച്ചതും
 
 
നല്ല മരതകമാല കൊടുത്തതും
 
മെല്ലവേ പുഞ്ചിരിക്കൊഞ്ചല്‍ കലര്‍ന്നതും
 
 
എല്ലാം ശ്രവിച്ചു നൃപന്‍ പുത്രവത്സലന്‍
 
തെല്ലു ചെറുചിരി തൂവിയരുള്‍ചെയ്താന്‍
 
 
“കിട്ടിയല്ലോ നമുക്കിന്നൊരിര, വിണ്ണില്‍
 
മുട്ടിപ്പറക്കുമപ്പക്ഷിയെ വീഴ്ത്തുവാന്‍
 
 
വിട്ടിടാതായതിനിയോര്‍ക്ക യോഗ്യമാം-
 
മട്ടില്‍ ഘടനയ്ക്കുപായം ചതുരരേ!
 
 
ദൂതജനത്തെയയച്ചെന്‍ കുമാരനാ-
 
യേതുമേ വൈകാതെയക്കന്യയാളുടെ
 
 
താതനാം സുപ്രബുദ്ധന്‍ തന്നൊടായ് ചെറു-
 
ശാതോദരിയെ വേളിക്കു ചോദിക്കനാം.”
 
 
എന്നാലൊരു കന്യയേറ്റം കുലീനയും
 
സുന്ദരിയും സര്‍വകാമ്യയുമാകിലോ
 
 
==പേജ് നമ്പര്‍ 132==
 
വന്നാ വധുവെ വരിക്കും യുവാവു മുന്‍
 
വെന്നീടണം അസ്ത്രവിദ്യയിലന്യരെ
 
 
അക്കാരണത്താല്‍ തരുണര്‍ക്കു തങ്ങളില്‍
 
വക്കാണമുണ്ടാം സ്വയംവരവേളയില്‍
 
 
ശാക്യജാതിയ്ക്കിതു ചട്ടമിതിനൊരു
 
നീക്കുപോക്കില്ല നൃപതികള്‍ക്കാകിലും
 
 
ആകയാലെത്തിയ ദൂതരോടിങ്ങനെ
 
യാകുലനായ് സുപ്രബുദ്ധനരുള്‍ ചെയ്തു :
 
 
“ കന്യക തന്‍ കൈത്താര്‍ പലദിക്കിലുമുള്ള
 
ധന്യരാം രാജപുത്രന്മാര്‍ കൊതിയ്ക്കുന്നു;
 
 
ഇന്നവരെക്കാള്‍ തിറമോടു തന്തിരു
 
നന്ദനന്‍ ശാന്തശീലന്‍ വില്‍ക്കുലയ്ക്കയും
 
 
നന്നായി വാള്‍ വീശുകയും മരുങ്ങാതെ
 
നിന്നീടുമശ്വത്തെയേറിയോടിക്കയും
 
 
എന്നുവേണ്ടയെതിര്‍പ്പോരെയേതും ചെയ്തു
 
വെന്നു വരികില്‍ നമുക്കവന്‍ ശ്ലാഘ്യനാം
 
 
എന്നാല്‍ മുനിപോലെ ശാന്തനാമീ നൃപ-
 
നന്ദനനാലതു സാദ്ധ്യമാകുന്നതോ?
 
 
എന്നതു ചിന്തിക്കണമിതു പോയ് നിങ്ങള്‍
 
മന്നവനോടുണര്‍ത്തീടുവിന്‍ മാന്യരേ!“
 
 
ദൂതരുമിങ്ങനെ ചെന്നറിയിച്ചിതു;
 
ചേതസ്സിലാധികലര്‍ന്നു നൃപേന്ദ്രനും :
 
 
“കഷ്ടമെന്നുണ്ണിയശോധരയെ സ്വയം
 
തുഷ്ടനായ് കാമിച്ചതൊക്കെ വിഫലമായ് !
 
 
വില്ലാളികളില്‍ മുന്‍പന്‍ ദേവദത്തനും
 
കല്യന്‍ കുതിരയോടിപ്പാന്‍ വിരുതാര്‍ന്ന
 
 
ചൊല്ലേറുമര്‍ജ്ജുനനും വാള്‍പ്പയറ്റിങ്ക-
 
ലെല്ലാര്‍ക്കുമാദ്യനാം നന്ദനുമുള്ള നാള്‍
 
 
എന്മകനെങ്ങനെയീ വീരവിദ്യയില്‍
 
മേന്മനേടിപ്പെണ്‍കൊടിയെ ലഭിപ്പതും?”
 
 
ഇങ്ങനെ ഖേദിച്ച താതനോടായ് പുത്ര-
 
നിംഗിതജ്ഞന്‍ പുഞ്ചിരി പൂണ്ടു ചൊല്ലിനാന്‍
 
 
“ അച്ഛന്‍ വിഷാദിച്ചിടേണ്ടയീ വിദ്യയും
 
മെച്ചമോടും ഞാന്‍ പഠിച്ചതാണൊക്കെയും;
 
 
ഇച്ഛപോലിന്നിതിലെതിലുമേവനും
 
കച്ചകെട്ടീടട്ടേ, യെന്നോടെതിര്‍ക്കുവാന്‍
 
 
നിശ്ചയം ഞാനതില്‍ പിന്‍‌വാങ്ങിയാശിച്ചൊ-
 
രച്ചപലാക്ഷിയെ കൈവിടുകില്ല താന്‍
 
 
ഇച്ചൊന്നപോല്‍ തന്നെ താതന്‍ വിളംബരം
 
സ്വച്ഛന്ദമായിന്നു ചെയ്കയേ വേണ്ടൂ.”
 
 
==പേജ് നമ്പര്‍ 133==
 
 
ഇത്തരം പുത്രന്റെ വാക്കു കേട്ടുത്സുകന്‍
 
ശുദ്ധോദനനൃപന്‍ ഘോഷണം ചെയ്തിതു:
 
 
“ഇത്തീയതിതൊട്ടൊരേഴാം ദിനമുണ്ണി
 
സിദ്ധാര്‍ത്ഥനെന്റെ കുമാരന്‍ കളരിയില്‍,
 
 
ഉദ്ധതന്മാരാമെതിരാളികളോടായ്
 
പ്രത്യേകമാവീരവിദ്യയിലേതിലും
 
 
ബദ്ധസംരംഭമെതിര്‍ക്കും വിജയിക്കു-
 
സിദ്ധയാം കൈയില്‍ യശോധര“ യെന്നുമേ
 
 
പിന്നതു പോലെയേഴാം ദിവസം ശാക്യ-
 
മന്നവന്മാര്‍ പൌരജാനപദന്മാരും
 
 
ഒന്നൊഴിയാതെപ്പന്തയം കാണുവാന്‍
 
ചെന്നു നിറഞ്ഞിതു മൈതാനഭൂമിയില്‍
 
 
പൊന്നുകെട്ടീടിന കൊമ്പും പലവിധം
 
മിന്നുന്ന പൂവിരിപ്പും പൂണ്ട കാളകള്‍
 
 
അന്യൂനവാദ്യഘോഷങ്ങള്‍ തുടങ്ങിയ
 
സ്സന്നാഹമെല്ലാമിയന്നക്കളരിയില്‍
 
 
സ്വന്തമകമ്പടിക്കാര്‍ നടുവേ നല്ല
 
ചന്തവും വര്‍ണ്ണവുമാര്‍ന്ന പല്ലക്കേറി
 
 
ബന്ധുരഗാത്രി യശോധരയും തന്റെ
 
ബന്ധുജനങ്ങളുമായണഞ്ഞീടിനാള്‍
 
 
കണ്ടു മുന്‍പില്‍ക്കമനീയാംഗിയെ മന-
 
ത്തണ്ടാരലഞ്ഞ തരുണരില്‍ മുഖ്യരാം
 
 
പൃഥ്വീശവംശജന്‍ ദേവദത്തന്‍ പ്രഭു-
 
പുത്രരാം നന്ദുനുമര്‍ജ്ജുനന്‍ താനുമേ
 
 
‘ഇത്തയ്യലാളെനിക്കുള്ളതെനിക്കുള്ള’-
 
തിത്തരം തങ്ങളില്‍ വാതുകൂറീടിനാര്‍.
 
 
അപ്പൊഴുതാരാല്‍ നിജ ‘കാന്താക’മെന്നു
 
ചൊല്പൊങ്ങിടുന്നൊരു വെള്ളക്കുതിരയില്‍
 
 
അബ്‌ഭൂമിതന്നിലഖിമനോഹരന്‍
 
കെല്പോടെഴുന്നിള്ളിനാല്‍ കൊച്ചുതമ്പുരാന്‍
 
 
മുന്‍പു കണ്ടീടാത്തവണ്ണം വെളിയിലാ
 
വന്‍‌പുരുഷാരങ്ങള്‍ പാര്‍ത്തദ്ഭുതത്തിനാല്‍
 
 
ഉമ്പര്‍‌കോന്‍ വാജിയ്ക്കെതിരായ കാന്തക-
 
മമ്പോടുമാര്‍ന്നു ഹേഷാഘോഷമൊന്നുടന്‍
 
 
മന്നവന്മാര്‍ക്കു കീഴ്പെട്ടുമവരില്‍നി-
 
ന്നന്യമാമ്മാറൂണുടുപ്പുകള്‍ ഭേദിച്ചും
 
 
എന്നാല്‍ സ്വയം ദുഃഖാനുഭൂതിക-
 
ളൊന്നുപോലാര്‍ന്നും കഴിയും ജനാവലി
 
 
വന്നു തിളങ്ങുന്നതു വിസ്മയം പൂണ്ടുതാ-
 
നൊന്നു തൃക്കണ്‍ പാര്‍ത്തു രാജകുമാരനും
 
 
==പേജ് നമ്പര്‍ 134==
 
സന്നിധിതന്നിലുടന്‍ മോഹനകാന്തി
 
ചിന്നി സ്വയംവരമോര്‍ത്തു നിന്നീടുന്ന
 
 
സുന്ദരിയാകും യശോധരയെക്കണ്ടു
 
മന്ദം മഹാത്മാവു പുഞ്ചിരിതൂകിനാന്‍
 
 
എന്നല്ലൊരുകരത്തില്‍ പട്ടുനൂല്‍കൊണ്ടു
 
നന്നായ് ചമച്ച കടിഞ്ഞാണ്‍ പിടിച്ചുടന്‍
 
 
ചാടിനാന്‍ കാന്തകത്തിന്റെ വിശാലത
 
തേടും മുതുകില്‍നിന്നക്ഷണമൂഴിയില്‍
 
 
“പേടമാങ്കണ്ണിമാരൊക്കെ മൂടിയതില്‍
 
ചൂടുന്ന രത്നമാമിപ്പേശലാംഗിയെ
 
 
പാടില്ല തീണ്ടുവാനേറ്റവും യോഗ്യത
 
കൂടും പുമാന്റെ കരതാരെന്നിയേ,“
 
 
എന്നു വിളിച്ചു പറഞ്ഞെതിരാളികള്‍
 
നിന്നദിക്കിന്നു നോക്കിത്തന്തിരുവടി,
 
 
“ഇന്നു ഞാനിക്കന്യയാളെ മോഹിക്കുവ-
 
തെന്നുമേ സാഹസമെന്നു കരുതുവോര്‍
 
 
വന്നു പരീക്ഷിച്ചു നോക്കാം വിരോധമി”
 
ല്ലെന്നുടന്‍ വാതുമുരചെയ്തരുളിനാന്‍
 
 
വീറോടും വില്ലാളി നന്ദനുടന്‍ മുമ്പു
 
കേറി വാദിച്ചിതു കോള്‍ മുറിച്ചീടുവാന്‍
 
 
മാറാതൊരു വെങ്കലപ്പറ ലക്ഷ്യമാ-
 
യാറു ഗവ്യൂതിയകലെവച്ചാനവന്‍
 
 
ഒട്ടും കുറച്ചീലയര്‍ജ്ജുനനും ദൂര-
 
മെട്ടു ഗവ്യൂതിയാക്കീ ദേവദത്തനും;
 
 
സത്വരമായതു കണ്ടകതാരിങ്കല്‍
 
മെത്തുമുത്സാഹം കലര്‍ന്നു കുമാരകന്‍
 
 
സിദ്ധാര്‍ത്ഥനാജ്ഞാപനം ചെയ്തു തന്‍പറ
 
പത്തു ഗവ്യൂതിയകലെ വച്ചീടുവാന്‍
 
 
അത്രദൂരത്തപ്പെരുമ്പറ കാണായി-
 
തെത്രയും സൂക്ഷ്മമായോരു കവടിപോല്‍
 
 
മുന്‍പിട്ടുപിന്നെതിരാളികള്‍ കോള്‍ കുറി-
 
ച്ചമ്പുകളെയ്തു തുടങ്ങിനാര്‍ മൂവരും
 
 
തമ്പറയെയ്തു മുറിച്ചിതു നന്ദനും;
 
തമ്പറയര്‍ജ്ജുനന്‍‌താനും മുറിച്ചിതു;
 
 
തെറ്റെന്നുടന്‍ ദേവദത്തനും തന്‍‌കുറി-
 
തെറ്റാതെ നോക്കിയയച്ചിതു സായകം;
 
 
മുറ്റുമതു കോള്‍ മുറിച്ചു ലക്ഷ്യത്തിന്റെ
 
മറ്റേപ്പുറവും കടന്നകലെപ്പോയി
 
 
കണ്ട മഹാജനമദ്ഭുതം കൈക്കൊണ്ടു
 
കൊണ്ടാടിയാര്‍ത്തു വിളിച്ചിതു തത്ക്ഷണം
 
 
==പേജ് നമ്പര്‍ 135==
 
 
“ഉണ്ടാം പ്രിയനിനിത്തോല്‍‌വിയിനിക്കതു
 
കണ്ടുകൂടാ”യെന്നു കാതരയായുടന്‍
 
 
ഇണ്ടല്‍കൈക്കൊണ്ടു യശൊധരയും മുഖ-
 
ത്തണ്ടാര്‍ മറച്ചു പൊന്‍‌മൂടുപടത്തിനാല്‍
 
 
കല്യന്‍ കുമാരനപ്പോള്‍ മിനുത്തുള്ളതാം
 
നല്ല ചായം പൂണ്ടു തണ്ടില്‍ ഞരമ്പുകള്‍
 
 
എല്ലാടവും വരിഞ്ഞുള്ളതായ്, ശുഭ്രമാ-
 
യുള്ളസിക്കും വെള്ളിഞാണിയലുന്നതായ്,
 
 
വല്ലാത്ത കെല്‍പ്പെഴും കൈക്കെന്നി പൂട്ടിടാ
 
വല്ലാത്തതായി വിരുതേറിടുന്നൊരാ
 
 
വില്ലാളികളുപയോഗിച്ച കാര്‍മുകം
 
മെല്ലവേ ചെന്നു കരതാരിലേന്തിനാന്‍
 
 
തെല്ലുടന്‍ പുഞ്ചിരി തൂവിനാനംഗുലി-
 
പല്ലവത്താല്‍ ചെറു ഞാണൊലി കൂട്ടിനാന്‍
 
 
പൂട്ടിനാന്‍ വില്ലുകുലച്ചു രണ്ടഗ്രവും
 
കൂട്ടിമുട്ടീടുമാറക്ഷണം കോമളന്‍
 
 
ഒട്ടേറെ വണ്ണമിയന്നോരു വില്‍ക്കോലു
 
പൊട്ടിമുറിഞ്ഞുടന്‍ വീണു ധരണിയില്‍
 
 
ആലുകളാശ്ചര്യമഗ്നരായാരുടന്‍
 
നാളീകമോഹനവക്ത്രനരുള്‍ ചെയ്താന്‍
 
 
“കേളിയായ്ക്കാട്ടിനേനിത്തൊഴില്‍ കേവലം
 
വേളിക്കുവേണ്ടി വിരുതിനല്ലോര്‍ക്കുവിന്‍
 
 
കേളിയേറും ശാക്യമന്നവന്മാര്‍ക്കിതെ-
 
ക്കാളേറെ യോഗ്യമാം കാര്‍മുകമില്ലയോ?
 
 
കൊണ്ടുവന്നീടുവിന്‍ നല്ല വില്ലെങ്ങാനു-
 
മുണ്ടെങ്കി”ലെന്നതു കേട്ടൊരാള്‍ ചൊല്ലിനാന്‍ :
 
 
“പണ്ടു പണ്ടേ നൃപന്‍ സിംഹഹനുവിന്റെ
 
കൊണ്ടാടിടേണ്ടൊരു വില്ലുണ്ടു കോവിലില്‍
 
 
പൂജിച്ചു വച്ചിരിക്കുന്നു ഞാണായതില്‍
 
യോജിക്കുമാറു പൂട്ടാവല്ലൊരാള്‍ക്കുമേ
 
 
പൂട്ടിയാലും ഞാണ്‍ വലിച്ചു ബാണം ചേര്‍ത്തു
 
കോട്ടം വെടിഞ്ഞു കുലയ്ക്കാവതുമല്ല.”
 
 
എന്നതുകേട്ടു കുമാരനരുള്‍ ചെയ്തു:
 
“നന്നതു പൂരുഷയൊഗ്യമാമായുധം
 
 
ഇന്നിനിക്കായതു തന്നെ വേണം കൊണ്ടു-
 
വന്നീടുവിന്‍ നിങ്ങളേതും മടിയാതെ.”
 
 
ചാരത്തുടനെയാനീതമായീ, സ്വര്‍ണ്ണ-
 
ചാരുലതാശില്പശോഭിശൃംഗാഞ്ചിതം,
 
 
ഭാരം കലര്‍ന്നൊരു കാരിരുമ്പാല്‍ തീര്‍ത്ത
 
പാരം പുരാതനമാമശ്ശരാസനം.
 
==പേജ് നമ്പര്‍ 136==
 
സിദ്ധാര്‍ത്ഥനാവില്ലു കണ്ടു കൈത്താരിനാല്‍
 
ബദ്ധാദരം ചെന്നെടുത്തു തിരുമുട്ടില്‍
 
 
ചേര്‍ത്തു രണ്ടാവൃത്തി ശക്തി പരീക്ഷിച്ചു
 
പേര്‍ത്തുമീവണ്ണമരുള്‍ ചെയ്തു വീര്യവാന്‍ :
 
 
“ ഈ വില്ലിലമ്പു തൊടുത്തെയ്യുവിന്‍ വീര-
 
ഭാവം കലര്‍ന്ന സഹൊദരരേ ! നിങ്ങള്‍”
 
 
ഈ വാക്കു കേട്ടണഞ്ഞദ്ധനുസ്സേന്തുവാ-
 
നാവതില്ലാഞ്ഞു മടങ്ങി വില്ലാളിമാര്‍
 
 
അപ്പോള്‍ കുമാരകന്‍ മുമ്പില്‍ ചുവടുവ-
 
ച്ചല്പം കുനിഞ്ഞു തൃക്കൈയാല്‍ ശരാസനം
 
 
ക്ഷിപ്രമെടുത്തു കുലച്ചുടന്‍ ഞാണ്‍‌തല
 
കെല്പില്‍ വലിച്ചതിന്‍‌കോടിയില്‍ പൂട്ടിനാന്‍;
 
 
ഉച്ചത്തില്‍ ഞാണൊലി കൂട്ടിനാന്‍; പക്ഷീന്ദ്ര-
 
നുച്ചലിപ്പിക്കും ചിറകിന്‍ സ്വനം പോലെ
 
 
മെച്ചമോടദ്ധ്വനി കാറ്റില്‍ മൂളി ദ്രുത-
 
മൊച്ച മുഴക്കിദ്ദിഗന്തങ്ങളെങ്ങുമേ
 
 
എന്തൊരു ശബ്ദമിതെന്നുടന്‍ പേടിച്ചു
 
ചിന്തയാല്‍ നാട്ടില്‍ ജനങ്ങള്‍ കുഴങ്ങിനാര്‍
 
 
ചൊല്ലിനാരായതു സിംഹഹനുവിന്റെ
 
വില്ലിന്റെ ഞാണൊച്ചയെന്നുമറിഞ്ഞവര്‍,
 
 
കല്യാണരൂപന്‍ നൃപസുതന്‍ മൌര്‍വ്വിയെ
 
മെല്ലേ വലിച്ചതില്‍ പൂട്ടിനാനെന്നതും
 
 
അല്ലല്‍കൂടാതതിലമ്പു തൊടുത്തവന്‍
 
കില്ലകന്നെയ്തീടുമെന്നതുമോതിനാര്‍
 
 
പിന്നെശ്ശരമതില്‍ ചേര്‍ത്തു ചെമ്മേ യുവ-
 
മന്നവന്‍ ലാക്കു നോക്കി പ്രയോഗിച്ചിതു
 
 
മൂര്‍ച്ചയേറുന്നമ്പു വിണ്ണിനെ ‘ദ്ദാരുവെ-
 
യീര്‍ച്ചവാള്‍ പോലെ’ കീറിപ്പാഞ്ഞു ചെന്നുടന്‍
 
 
ഏറ്റവും ദൂരത്തിരുന്നോരു ലക്ഷ്യത്തെ
 
മാറ്റമില്ലാതെ മുറിച്ചദ്ധരണിയില്‍,
 
 
ചെറ്റു നില്‍ക്കാതെ ചീലെന്നു മുകളൂടെ
 
മുറ്റുമകലത്തു പോയി മറഞ്ഞിതു
 
 
മാറാതെ പിന്നെയും ദേവദത്തന്‍ വാതു
 
കൂറി, വാള്‍‌വിദ്യയ്ക്കെതിര്‍ത്തണഞ്ഞഞ്ജസാ
 
 
ആറംഗുലം വണ്ണമുള്ള കരുമ്പന
 
വീറോടു വെട്ടി രണ്ടായ് മുറിച്ചീടിനാന്‍
 
 
ഏഴംഗുലം ഘനമുള്ള താലം ചെറു-
 
വാഴപോലര്‍ജ്ജുനനും വെട്ടി വീഴ്ത്തിനാന്‍
 
 
ഒമ്പതു വണ്ണമേലും പന നന്ദനു-
 
മമ്പോടു വെട്ടി രണ്ടായ് മുറിച്ചാനുടന്‍
 
 
==പേജ് നമ്പര്‍ 137==
 
ആയതുപോലെ താന്‍ വണ്ണമുള്ളോരു ര-
 
ണ്ടായതമായി വളര്‍ന്ന പനകളെ
 
 
ആയാസമെന്നിയനഞ്ഞൊരു വെട്ടിനാല്‍
 
മായാസുതന്‍ മാഹാത്മാ മുറിച്ചീടിനാന്‍
 
 
എന്നാല്‍ മുറികള്‍ വേര്‍പ്പെട്ടു വീഴാതഹോ!
 
നിന്നൂ നെടുമ്പന രണ്ടും ക്ഷണനേരം
 
 
മിന്നിയമ്മൂര്‍ച്ചയേറും വാളകത്തൂടെ
 
മിന്നല്‍പ്പിണര്‍പോലെ പാഞ്ഞു പോയീടിലും
 
 
“തെറ്റീ കുമാരന്റെ വെട്ടെ;ന്നു നന്ദനും
 
തെറ്റെന്നു ഹന്ത ! വിളിച്ചുഘോഷിച്ചിതു
 
 
ഉറ്റഭയത്താല്‍ യശൊധരതാനുമേ
 
മുറ്റും നടുങ്ങീ മരങ്ങള്‍ വീഴായ്കയാല്‍
 
 
അപ്പോഴണഞ്ഞു ദേവാജ്ഞയാല്‍ തെക്കു നി-
 
ന്നുല്പന്നമോദമിളങ്കാറ്റു മെല്ലവേ
 
 
ശില്പമായ് മേല്‍മകുടങ്ങള്‍ പോല്‍ ചൂഴ്ന്നെഴും
 
നല്പത്രകങ്ങളില്‍ മൂളിയടിച്ചുടന്‍
 
 
ഒപ്പം മുറിഞ്ഞുള്ള സന്ധികള്‍ വേര്‍പെടു-
 
ത്തപ്പന രണ്ടും മറിച്ചിട്ടു ഭൂമിയില്‍.
 
 
പിന്നെച്ചൊടിപ്പാര്‍ന്ന നല്ലഹയങ്ങളെ
 
സ്സന്നാഹമോടും വരുത്തി ദ്രുതമവര്‍
 
 
ചേര്‍ന്നുടന്‍ വാദിച്ചു കൊണ്ടക്കളരിയില്‍
 
മൂന്നുനാലാവൃത്തിയോടിച്ചു ചൂഴവും
 
 
ചീറ്റമിയന്നു പാഞ്ഞീടുമവറ്റയി-
 
ലേറ്റവും വേഗമേറും വാജി തന്നെയും
 
 
മാറ്റി മുമ്പേ പാഞ്ഞു മഞ്ഞിന്‍ നിറമാര്‍ന്നു
 
കാറ്റു പോലോടും കുമാരന്റെ ‘കാന്തകം’
 
 
അത്ഭുതമോര്‍ക്കുകില്‍ സ്വന്തമുഖത്തു നി-
 
ന്നുത്ഭൂതഭേനം നിലത്തു വീഴും മുന്‍പേ
 
 
കെല്‍പ്പോടിരുപതു വേല്‍ക്കോലകലമ-
 
ച്ചൊല്പൊങ്ങിടുന്ന കുതിര പാഞ്ഞെത്തുമേ
 
 
നന്ദനുടനോതി ‘ഞങ്ങളും പന്തയം
 
വെന്നീടുമീയശ്വവീരനെകിട്ടിയാല്‍
 
 
ചെന്നാശു കൊണ്ടുവരുവിന്‍ മരുങ്ങാതെ
 
നിന്നിടും വാജിമല്ലന്മാരിലൊന്നിനെ
 
 
കേറിയതിനെയോടിക്കുവാന്‍ സാമര്‍ത്ഥ്യ
 
മേറുന്നതാര്‍ക്കെന്നു കണ്ടിടട്ടേ ജനം
 
 
ഗീരിതുകേട്ടശ്വപാലകര്‍ ചെന്നൊരു
 
കൂരിരുള്‍ പോലെ കറുത്ത കുതിരയെ
 
 
നാലഞ്ചു ചങ്ങലകൊണ്ടു ബന്ധിച്ചതി-
 
വേലം പണിപ്പെട്ടു കൊണ്ടു വന്നീടിനാര്‍
 
 
==പേജ് നമ്പര്‍ 138==
 
 
ആരും ഭയപ്പെടും ദൃഷ്ടികളും മഹാ-
 
ഘോരമാം വിസ്തൃതനാസാപുടങ്ങളും
 
 
പാരം തിരപോലിളം കരിംചിട
 
പൂരിച്ച പീവരമാം കണ്ഠനാളവും
 
 
തേടുമാ വാജിവീരന്‍ വന്നു നിന്നിതേ
 
ലാടമില്ലാതെയും ജീനികൂടാതെയും
 
 
അന്നാള്‍വരയ്ക്കുമക്കൂറ്റന്‍ കുതിരയെ
 
ച്ചെന്നു തൊട്ടിട്ടില്ലൊരാളുമോടിക്കുവാന്‍
 
 
എന്നാലിമശ്ശാക്യരാജകുമാരകര്‍
 
വന്നു തള്ളീടുന്ന വാശിയാലന്ധരായ്
 
 
മാറിമാറിച്ചെന്നവന്റെ മുതുകത്തു
 
കേറിനാര്‍ മുമ്മൂന്നുരുവവരേവരും
 
 
 
ഏറുന്നവരെയുടനുടന്‍ താഴത്തു
 
താറുമാറായവന്‍ തള്ളിയിട്ടീടിനാന്‍
 
 
വീണ്ടും കയറിയും വീണുമവര്‍ പരം
 
പൂണ്ടാര്‍ മുതുകില്‍ പൊടി നെഞ്ചില്‍ നാണവും
 
 
മണ്ടിയണഞ്ഞുടനര്‍ജ്ജുനന്‍ മേലേറി
 
യിണ്ടല്‍ കൂടാതൊന്നിരിപ്പുമുറപ്പിച്ചു
 
 
തിണ്ടാടി നില്‍ക്കും കുതിര തന്‍ ചങ്ങല
 
കുണ്ഠതവിട്ടഴിപ്പിച്ചു ചവുക്കിനാല്‍
 
 
വീശിയടിച്ചാന്‍ വിരുതനജ്ജന്തുവിന്‍-
 
പ്ലാശിലപോലെ കറുത്തുള്ള പള്ളയില്‍
 
 
 
പിന്നെ ലഗാന്‍ വലിച്ചിട്ടവന്‍ തന്നുടെ-
 
യുന്നതവൈഭവമാര്‍ന്ന കൈത്തണ്ടിനാല്‍
 
 
ധാടിയേറുന്ന കുതിരത്തടിയന്റെ
 
താടിയെ മേല്‍പ്പോട്ടു തള്ളി നിവര്‍ത്തിനാന്‍
 
 
ചാടിക്കുതിരയരിശവും ചീറ്റവും
 
പേടിയുമാര്‍ന്നു പാഞ്ഞു കൊടുങ്കാറ്റുപോല്‍
 
 
തേടുമുള്‍ഭള്ളോടുമൊട്ടുമരുങ്ങിയൊ-
 
ന്നോടി വട്ടം തിരിഞ്ഞു രംഗഭൂമിയില്‍
 
 
പെട്ടെന്നു പിന്നെയിടറിക്കഴുത്തൊന്നു
 
വെട്ടിത്തിരിച്ചു വികടമാക്കിക്കൊണ്ടു
 
 
വീറോടുപല്ലുമിളിച്ചു മേല്‍പ്പോട്ടവന്‍
 
മോറുകാട്ടി ദ്രുതം മുറ്റും ഭയങ്കരന്‍
 
 
കാലാലെറിഞ്ഞര്‍ജ്ജുനനെ മറിച്ചിട്ടു
 
മാലവന്നേകി കുളമ്പാല്‍ തൊഴിച്ചുടന്‍
 
 
കാലാലയത്തിനയപ്പാനൊരുങ്ങുന്ന
 
കോലാഹലത്തിലഭ്രാന്തന്‍ കുതിരയെ
 
 
സ്ഥൂലതകോലും തുടലുകളാലശ്വ-
 
പാലകര്‍ വീണ്ടുമണഞ്ഞു കെട്ടീടിനാര്‍
 
 
==പേജ് നമ്പര്‍ 139==
 
അത്തൊഴില്‍ കണ്ടു നിന്നോരു മഹാജന-
 
മൊത്തൊരുമിച്ചു വിളിച്ചോതി സത്വരം
 
 
“സിദ്ധാര്‍ത്ഥനുണ്ണിയിടയരുതെത്തിയി-
 
ന്നിത്തടിമാടന്‍ പിശാചിനോടേതുമേ
 
 
ചീറ്റമേറുന്നോരിവന്റെ കരള്‍ കൊടു-
 
ങ്കാറ്റാണു നൂനം കരിംഭൂതമാണിവന്‍
 
 
മാറ്റമില്ലീയുഗ്രമൂര്‍ത്തിയ്ക്കു പാര്‍ക്കുകി-
 
ലൂറ്റമാം തീജ്വാലയാണുയിരായതും”
 
 
മെല്ലെയതു കേട്ടുടന്‍ കുമാരന്‍ “തുട-
 
ലെല്ലാമഴിക്കുവി’നെന്നും ‘സവാരിക്കു
 
 
നല്ലമൃഗമാണിവന്‍ നെറ്റിവാര്‍മുടി-
 
യല്ലാതിനിക്കൊന്നു വേണ്ട’ന്നുമോതിനാന്‍
 
 
ആയതുപോലിടം കൈയാല്‍ കുതിരത-
 
ന്നായതകേസരം മെല്ലെപ്പിടിച്ചുടന്‍
 
 
എന്തോ ചിലതു ചെവിയിലതിനോടു
 
മന്ത്രിച്ചു കൊണ്ടു മറ്റേക്കരതാരിനാല്‍
 
 
അമ്പോടതിന്‍ മിഴി രണ്ടും തടകിനാന്‍
 
വമ്പേലുമുഗ്രമുഖവുമതുപോലെ
 
 
മന്ദം കഴുത്തും തലോടിനാന്‍ വീര്‍പ്പിനാല്‍
 
സ്പന്ദിച്ചെഴും രണ്ടു പാര്‍ശ്വഭാഗങ്ങളും
 
 
കെല്‍പ്പേറിടുന്ന കരിംകുതിരക്കൂറ്റ-
 
നപ്പോളൊതുങ്ങിത്തലയും കുനിച്ചുടന്‍
 
 
തല്‍പ്പാദമമ്പോടു കുമ്പിടുമ്മാതിരി
 
നില്‍പ്പതു കണ്ടേറെ വിസ്മയിച്ചു ജനം
 
 
ഉല്ലാസമോടുമപ്പോള്‍ നൃപനന്ദന
 
നെല്ലാവരും കണ്ടു നില്‍ക്കവേ സത്വരം
 
 
വല്ലാത്ത വാജിവീരന്റെ മുതുകത്തു
 
സല്ലീലമാഞ്ഞു കരേറിയിരുന്നുടന്‍
 
 
മെല്ലെ പ്രയോഗിച്ചു കാല്‍മുട്ടുകള്‍, കര
 
വല്ലിയിലേന്തിയിളക്കി കടിഞ്ഞാണും
 
 
ആയതു കണ്ടു ജനങ്ങള്‍ ചൊന്നാ,“രിനി-
 
യായാസമെന്തിനു രാജന്യപുത്രരേ?
 
 
പോയടങ്ങിക്കൊള്‍ക :മത്സരിച്ചീടേണ്ട;
 
മായാസുതന്‍ സര്‍വമുഖ്യനാണോര്‍ക്കുവിന്‍”
 
 
എന്നതു കേട്ടെതിരാളികളെവരു-
 
മൊന്നായി സ്വയമതു സമ്മതിച്ചോതിനാര്‍
 
 
ചൊന്നാനുടന്‍ സുപ്രബുദ്ധന്‍ കുമാരനോ-
 
ടുന്നതാനന്ദമടുത്തുചെന്നീവിധം
 
 
“മന്നവനന്ദനാ, വാഴുക നീ ചിരം
 
നിന്നെ വിജയിയായ് കാണ്മാന്‍ കൊതിച്ചു ഞാന്‍
 
 
==പേജ് നമ്പര്‍ 140==
 
 
നിന്നിലല്ലോ കൂറുമേറെ ഞങ്ങള്‍ക്കൊക്കെ-
 
യെന്നാലുമത്ഭുതമാകുന്നു നിന്‍ ജയം
 
 
ബാലന്‍, സദാ പനിനീര്‍മലര്‍ച്ചോലയില്‍
 
കാലം നെടുംചിന്തകളാല്‍ കുഴിച്ച നീ
 
 
പോരും പയറ്റും മുറയുമറിയുമീ
 
വീരരെ മായാമഹിമയാലോ വെന്നു?
 
 
ഏതാകിലും വാതില്‍ നേടിയ രത്നത്തെ
 
ജാതസന്തോഷമണിഞ്ഞാലുമിന്നി നീ,“
 
 
ചേതസ്സലിഞ്ഞീവിധം ധന്യനാമവ-
 
നോതി, മകള്‍ക്കുമനുജ്ഞ നല്‍കീടിനാന്‍
 
 
അപ്പൊഴാമോഹനമേനിയാളോമന-
 
പ്പുഷ്പഹാരം കരതാരിലെടുത്തുടന്‍
 
 
തല്പത്തില്‍നിന്നെഴുന്നേറ്റു മുഖത്തുനി-
 
ന്നപ്പുരികക്കൊടിയോളമകറ്റിനാള്‍
 
 
നല്‍പ്പൊന്‍ വരികള്‍ കലര്‍ന്നു നിറം തേടു-
 
മുല്പലശ്യാമമാം മൂടുപടം സ്വയം
 
 
എന്നിട്ടു സാഭിമാനം പദമൂന്നിയ
 
സ്സുന്ദരി മെല്ലെ നടന്നാള്‍, യുവാക്കളെ
 
 
യൊന്നൊഴിയാതെയെല്ലാരെയും പിന്നിട്ടു
 
ചെന്നാളടുത്തുള്ള സിദ്ധാര്‍ത്ഥന്റെ മുമ്പിലായ്
 
 
അന്നേരമക്കരിംകൂറ്റങ്കുതിരയില്‍
 
നിന്നിറങ്ങീട്ടതു താഴ്ത്തും കഴുത്തിങ്കല്‍
 
 
മന്ദമൊരു കരം ചേര്‍ത്തുകൊണ്ടങ്ങനെ
 
നിന്നു വിളങ്ങിയദിവ്യതേജോനിധി
 
 
മുമ്പിലണഞ്ഞുടന്‍ താണു വണങ്ങിനാള്‍
 
കമ്പം വെടിഞ്ഞക്കുലാംഗനമാര്‍മണി
 
 
ധന്യതകോലുമനുരാഗമുജ്ജ്വലി-
 
ച്ചന്യൂനദിവ്യപ്രഭപൂണ്ടെഴും മുഖം
 
 
തന്വിയുയര്‍ത്തിസ്സുരഭിയാം പൂമാല
 
പിന്നെ പ്രിയന്റെ കണ്ഠത്തിലര്‍പ്പിച്ചാള്‍
 
 
എന്നല്ല തന്തിരുമാറില്‍ തലചേര്‍ത്തു
 
നിന്നാള്‍ ചെറുതവളങ്ങനെയെന്നിട്ടു
 
 
ലോകമനോഹരദൃഷ്ടി തിരിച്ചു തൃ-
 
ക്കാലിണ തൊട്ടു തൊഴുതുടന്‍ സാദരം
 
 
“മത്പ്രിയരാജകുമാരാ, തൃക്കണ്മുന
 
യര്‍പ്പിക്കയെന്നില്‍ നീ, നിന്റെ വകയിവള്‍”
 
 
എന്നകക്കാമ്പലിഞ്ഞച്ചെറുതേന്‍‌വാണി
 
ചൊന്നാള്‍ സദസ്സിലനന്തരം തങ്ങളില്‍
 
 
മെല്ലേ കരതാര്‍ കരതാരിലേണ്ഠിയും
 
തുല്യമകക്കാമ്പകക്കാമ്പില്‍ മുട്ടിയും
 
 
==പേജ് നമ്പര്‍ 141==
 
 
ചൊല്ലെഴുമീ നവദമ്പതിമാര്‍ നില്പ-
 
തെല്ലാവരും കണ്ടു ഹര്‍ഷാബ്ധി നീന്തിനാര്‍
 
 
മൂടിനാളാനനം പിന്നെയും മുന്‍‌ചൊന്ന
 
മോടികലര്‍ന്ന മുഖപടത്താല്‍ തന്വി
 
 
കോടക്കരിമുകില്‍ കാന്തിയില്‍ പൊന്‍‌വരി
 
കൂടിക്കലര്‍ന്നൊരഴകാര്‍ന്ന പട്ടവള്‍
 
 
മൂടിയിരുന്നതും മുറ്റുമഭിമാന
 
ധാടി കലര്‍ന്നടിവച്ചു നടന്നതും
 
 
ഓരോ വിശേഷവുമന്നുകണ്ടുള്ളതു
 
പാരം കുതൂഹലം നല്‍കുകയാല്‍ ചിലര്‍
 
 
സാരമറിവാന്‍ തൊഴുതു ചോദിച്ചിതു
 
നേരേ തിരുവടി ബുദ്ധനായ് തീര്‍ന്ന നാള്‍
 
 
ഏകാന്തഭക്തരാമ്മജ്ജനത്തോടന്നു
 
ലോകൈകവന്ദ്യന്‍ ഭഗവാനരുളിനാന്‍
 
 
‘ഞാനറിഞ്ഞീലവറ്റിന്‍ ഹേതുവെങ്കിലും
 
മാനസത്തില്‍ ചിലതന്നു തോന്നീ സ്വയം
 
 
ജീവന്‍ ജനിമൃതിചക്രത്തില്‍ വീണുഴ-
 
ന്നീവിധമെന്നും തിരിയുന്നതോര്‍ക്കുകില്‍
 
 
പോയപൊരുളും വിചാരവും ജന്മവും
 
മായാതെ വീണ്ടും മടങ്ങി വന്നെത്തുമേ
 
 
ഇപ്പൊഴോര്‍പ്പൂ പണ്ടസംഖ്യം തലമുറ
 
യ്ക്കപ്പുറമുള്ളോരു ഭൂതകാലത്തിങ്കല്‍
 
 
ചൊല്‍പ്പൊങ്ങിടുന്ന ഹിമവാന്റെ സാനുവില്‍
 
നല്‍ഭൂരുഹങ്ങള്‍ തിങ്ങുന്ന കൊടുംകാട്ടില്‍
 
 
കൂറ്റന്‍ പുലിയായ് നറ്റന്നു ഞാന്‍ മേല്‍‌വരി
 
യേറ്റമിയന്നിഅരതേടുമിനത്തോടും
 
 
ബുദ്ധനാം ഞാനന്നു കാട്ടില്‍ കുശപ്പുല്ലു-
 
മെത്തമേല്‍ തങ്ങിക്കിടന്നൂ പകല്‍ കാലം
 
 
നോക്കും മിഴിച്ചെന്റെയും മൃത്യുവിന്റെയും
 
ലാക്കിനടുത്തുവന്നെത്തും പശുക്കളെ
 
 
അല്ലെങ്കില്‍ നക്ഷത്ര വൃന്ദം വിളങ്ങുന്നൊ-
 
രല്ലിലിരതേടിയെന്നുംദയനായ്
 
 
കൊല്ലും തൊഴിലിലേര്‍പ്പെട്ടതിലൊരു
 
തെല്ലും മതിവരാതങ്ങുമിങ്ങും കാട്ടില്‍
 
 
മാനും മനുഷ്യനും പോകും വഴികളെ
 
ത്താനോര്‍ത്തു ഗന്ധം പിടിച്ചു നടന്നിടും
 
 
വന്‍‌കാടതിലന്നു വേമ്പുല്‍ത്തടങ്ങളി-
 
ലെന്‍ കൂട്ടരേറെ നടപ്പതിന്‍ മദ്ധ്യത്തില്‍
 
 
 
തങ്കവരികള്‍ കാര്‍മെയ്യിലേലും പുലി
 
പ്പെണ്‍കൊടിയാളെയൊരുത്തിയെക്കാണായി
 
 
==പേജ് നമ്പര്‍ 142==
 
 
ഏറ്റവും സുന്ദരിയാമവള്‍ മൂലമായ്
 
ചീറ്റമിയന്നാണ്‍ പുലിനിര പോരാടി
 
 
പല്ലും നഖങ്ങളും കൊണ്ടു കടിപിടി
 
വല്ലാതെ വര്‍ദ്ധിച്ചടല്‍ക്കളമായ് വനം
 
 
മാനം കലര്‍ന്നെത്തിയശ്ശൂരരോടൊക്കെ
 
ഞാനും ഭയങ്കരമായ് പൊരുതീടിനേന്‍
 
 
അങ്ങൊരു ദിക്കില്‍ മരത്തിന്‍ തണല്പറ്റി-
 
യിംഗിതമാര്‍ക്കുമറിയിച്ചിടാതഹോ!
 
 
ഞങ്ങള്‍ മുറിവേറ്റു ചോരചിന്തുന്നതു
 
മങ്ങനെ നോക്കിക്കിടന്നിതവ്യാഘ്രിയാള്‍
 
 
ആഹവമദ്ധ്യത്തിലന്നു പരസ്പരം
 
സ്നേഹമവള്‍ക്കുമെനിക്കുമുളവായി
 
 
ഓര്‍ക്കുന്നതുണ്ടു ഞാനിന്നു മൊടുവില-
 
പ്പോര്‍ക്കളത്തിങ്കലെന്‍ കൈയാല്‍ മുറിവേറ്റു
 
 
ചാക്കുമടുത്തു കിടക്കുന്ന വീരരാം
 
വ്യാഘ്രവര്യന്മാരെ നോക്കി നോക്കി സ്വയം
 
 
വായ്ക്കുമഭിമാനമോടു പദം വച്ചു
 
ശീഘ്രം നടന്നു മനോഹരഗാത്രിയാള്‍
 
 
ആക്കമെഴുമനുരാഗം കലര്‍ന്നെന്റെ
 
നേര്‍ക്കവള്‍ മന്ദം മുരണ്ടണയുന്നതും
 
 
പോരില്‍ തളര്‍ന്നുകിടന്നു കിതയ്ക്കുമെന്‍
 
വാരിയെല്ലിന്‍ നിരമേലിരു പാര്‍ശ്വവും
 
 
പാരവും താടിയിളകുമാറായ് സ്നേഹ
 
പാരവശ്യത്തില്‍ നക്കുന്നതുമെന്നല്ല
 
 
കോട്ടം വെടിഞ്ഞു രമിപ്പതിനായൊരു
 
കാട്ടിലവള്‍ പിന്നെയെന്നെ നയിപ്പതും
 
 
ചേണാര്‍ന്നൊരപ്പെണ്‍പുലിയുടെ തോലുപോ
 
ലാണു യശോധര പൂണ്ട മുഖപടം
 
 
കാണുവിനുദ്ധതമായ നടത്തവു-
 
മേണമിഴിയാര്‍ന്നതായതുപോലെതാന്‍
 
 
പ്രാണികള്‍ക്കിങ്ങനെ പാരില്‍ പുറപ്പുകള്‍
 
താണുമുയര്‍ന്നും വരുന്നിതറിയുവിന്‍”
 
 
ഇങ്ങനെ തന്നിലനുരാഗമേറുമോ-
 
രംഗനാരത്നത്തെ വീണ്ടുകൊണ്ടീടിനാന്‍
 
 
മംഗലാത്മാവായ സിദ്ധാര്‍ത്ഥനന്നുടന്‍
 
മംഗല്യസന്നാഹവും തുടങ്ങീ നൃപന്‍
 
 
മേടമാസത്തില്‍ ശുഭമുഹൂര്‍ത്തത്തിങ്കല്‍
 
മോടികലര്‍ന്നു വിവാഹമഹോത്സവം
 
 
ഘോഷിച്ചു മൃഷ്ടാന്നദാനാദി സത്ക്രിയ
 
തോഷമോടും ചെയ്തു ശാക്യകുലോചിതം.
 
 
==പേജ് നമ്പര്‍ 143==
 
 
സ്വര്‍ണ്ണസിംഹാസനം വയ്ക്കുക, നല്‍ചിത്ര
 
വര്‍ണ്ണമേലും കംബളങ്ങള്‍ വിരിക്കുക
 
 
പുണ്യവിവാഹമാല്യം ചാര്‍ത്തുക, മണി
 
മണ്ഡിതഹസ്തങ്ങളില്‍ കാപ്പുകെട്ടുക
 
 
ഖണ്ഡിക്കയപ്പത്തെ നല്ല സുഗന്ധാഢ്യ
 
തണ്ഡുലം വാരിയെറിയുക, യെന്നല്ല
 
 
കുങ്കുമത്താല്‍ പാല്‍ ചുവപ്പിച്ചു ശുഷ്കതൃ
 
ണാങ്കുരദ്വന്ദ്വമതിലൊഴുക്കീട്ടവ-
 
 
സംഗമിക്കുന്നതുനോക്കി സ്ഥിരരാഗ-
 
സംഗതി സങ്കേതമായ് പരീക്ഷിക്കുക
 
 
മന്നിലേഴേഴടിവച്ചു വധൂവരര്‍
 
വഹ്നിയ്ക്കു മൂന്നു വലത്തു വച്ചീടുക
 
 
ധന്യദ്വിജന്മാര്‍ക്കു സമ്മാനമേകുക
 
യന്യസാധുക്കള്‍ക്കു ഭിക്ഷകൊടുക്കുക
 
 
അമ്പലത്തില്‍ പോയ്തൊഴുതു കാണിക്കയി-
 
ട്ടമ്പില്‍ സമന്ത്രമായ് പ്രാര്‍ത്ഥന ചെയ്യുക
 
 
ദമ്പതിമാരുടുത്തുള്ള വസ്ത്രങ്ങടെ
 
തുമ്പുകള്‍ തമ്മില്‍ പിടിച്ചു കെട്ടീടുക
 
 
ഇത്യാദിയായ കര്‍മ്മങ്ങളെല്ലാം പുന-
 
രത്യാദരത്തോടും ചെയ്തശേഷം സ്വയം
 
 
വൃദ്ധന്‍ വധുവിന്‍പിതാവെഴുന്നേറ്റുടന്‍
 
ബദ്ധവാത്സല്യം വരനോടരുളിനാന്‍
 
 
“വന്ദ്യനാകും നൃപനന്ദന, മല്‍കുല-
 
നന്ദിനിയാളിനി നിന്റെ വകയിവള്‍
 
 
നിന്നില്‍ സമര്‍പ്പിതജീവിതയാകുമി
 
ക്കന്യകയാളില്‍ കനിവേടെ വാഴ്കനീ”
 
 
അങ്ങനെ ബാല യശോധരയെക്കൂടി
 
യണഞ്ഞുള്ളോരവളുടെ ബന്ധുക്കള്‍
 
 
മംഗലഗീതവാദ്യാദിഘോഷത്തോട
 
ത്തുംഗാനുഭാവന്റെ കൈയില്‍ സമര്‍പ്പിച്ചു
 
 
പിന്നെയദ്ദമ്പതിമാര്‍ക്കു വളര്‍ന്നേറു-
 
മന്യോന്യമാം പ്രേമമാരു വാഴ്ത്തീടുന്നു
 
 
എന്നാലുമാസ്നെഹമൊന്നില്‍മാത്രം നൃപന്‍
 
നന്നായി വിശ്വസിച്ചീലതു മൂലമായ്
 
 
സാരജ്ഞനോര്‍ത്തു കല്‍പ്പിച്ചിതു മോടിയാല്‍
 
പാരിന്നധീശര്‍ക്കധിവാസയോഗ്യമായ്
 
 
പാരം മനം കവരും ഭംഗിയാല്‍ കാമ-
 
കാരാഗൃഹമായ സൌധമുണ്ടാക്കുവാന്‍
 
 
അങ്ങനെ നിര്‍മ്മിച്ചിതു ‘വിശ്രമവനം’
 
മംഗലനാമമെഴുന്ന മഹാരാമം
 
 
== പേജ് നമ്പര്‍ 144==
 
 
ഭംഗിയും പ്രൌഡിയുംകൊണ്ടദ്ഭുതസ്ഥല
 
മെങ്ങുമേ ഭൂമിയിലില്ലതു പോലവേ
 
 
ഉച്ചാവചശോഭതേടിപ്പരപ്പേറു-
 
മച്ചാരുവൃക്ഷവാടിക്കു നടുവിലായ്
 
 
പച്ചച്ചെടികളും പുല്ലുകളും പൂണ്ടു
 
മെച്ചമേറുന്നൊരു കുന്നു വിളങ്ങുന്നു
 
 
വിസ്തീര്‍ണ്ണമാം ഹിമവാന്റെ തടത്തില്‍നി-
 
ന്നെത്തിയതുവഴി ഗംഗയെക്കാണുവാന്‍
 
 
തത്തിക്കളിച്ചു പോകും രോഹിണീനദി
 
നിത്യമക്കുന്നിന്‍ ചുവടു കഴുകുന്നു
 
 
സാലദ്രുമങ്ങളും തിന്ത്രിണീജാലവും
 
ചേലൊത്തു വാച്ചു വളര്‍ന്നിട്ടതുകളില്‍
 
 
നീലനഭസ്സിന്‍ നിറമാര്‍ന്ന പൂക്കള്‍പൂ-
 
ണ്ടാലോലഭംഗി കലര്‍ന്നെഴും വള്ളികള്‍
 
 
മേലേ പടര്‍ന്നവയാലതിന്‍ തെക്കുള്ള
 
ഭൂലോകമെല്ലാം മറഞ്ഞു കിടക്കുന്നു
 
 
അന്തികത്തുള്ള മഹാനഗരത്തിലെ
 
സ്സന്തതാരാവങ്ങളങ്ങു ദൂരെക്കാട്ടില്‍
 
 
മന്ദമായ് വണ്ടുകള്‍ മൂളുമൊലിയെന്നു
 
സന്ദേഹമേകിയിളങ്കാറ്റിലെത്തുന്നു
 
 
പാരമുയര്‍ന്നു വളര്‍ന്നു വിണ്ണോളമ-
 
ക്ഷീരധവളഹിമാദ്രിശിഖരങ്ങള്‍
 
 
പാരിടം പിന്നില്‍ മറച്ചു വിലസുന്നു
 
നേരേ വടക്കു നെടുങ്കോട്ടപോലവേ
 
 
അച്ഛമായ് മര്‍ത്ത്യന്റെ പാദം തൊടാത്തതാ-
 
യുച്ചമായന്തമില്ലാതെ വിപുലമായ്
 
 
സ്വച്ഛന്ദമായി നിരനിരയായ് പൊങ്ങി
 
മെച്ചമാര്‍ന്നത്ഭുതാകാരമായ് നിന്നിടും
 
 
അമ്മാമലതന്റെയംബരം വ്യാപിച്ചു
 
രമ്യമായുള്ള മുകള്‍പ്പരപ്പിങ്കലും
 
 
തുംഗശിഖരങ്ങളും ശിലാകൂടവും
 
തിങ്ങിയുള്ളോരു പരിപ്രപഞ്ചത്തിലും
 
 
പൊങ്ങും കടതടങ്ങളിലും വന-
 
ഭംഗിയാല്‍ ശ്യാമളമായ ചരിവിലും
 
 
തുമ്പുകള്‍ ചിന്നിപ്പിളര്‍ന്നു തൂക്കായുള്ള
 
വമ്പാറകളുറ്റെയഗ്രഭാഗത്തിലും
 
 
നോക്കുന്നവരുടെയുള്‍ക്കാമ്പുയര്‍ന്നതി-
 
സോത്കണ്ഠമായ് സ്വയമേവ പൊങ്ങിപ്പൊങ്ങി
 
 
==പേജ് നമ്പര്‍ 145==
 
 
ദേവതമാരോടു സംഭാഷണത്തിനു
 
പോവതു പോലെ തോന്നീടും നിരൂപിച്ചാല്‍
 
 
ധാവള്യമേറും ഹിമപടലങ്ങളാ
 
ലാവൃതമാം മേഘലകള്‍ക്കു താഴെയായ്
 
 
ചാടുമരുവികളാം കസവേലുന്ന
 
ശാടികപോല്‍ ശ്യാമമായ മഹാടവി
 
 
ആടോപിയാം ഗിരീന്ദ്രന്റെ നിതംബഭൂ-
 
പാടേ മറച്ചു മൂടുന്നൂ മനോഹരം
 
 
ഓടാതെ തൂങ്ങി നില്‍ക്കുന്നിതു മേലെത്തി
 
മൂടുപടം പോലെ മേഘനിരകളും
 
 
താഴത്തു ദേവതാരം തൊട്ട വൃക്ഷങ്ങള്‍
 
ചൂഴവും പൊങ്ങിവളര്‍ന്ന വനങ്ങളില്‍
 
 
അത്യുച്ചമായ് കാട്ടുകോഴികളും മറ്റു
 
സത്വങ്ങളും കൂവിയും വിളികൂട്ടിയും
 
 
വട്ടം ചുഴന്നു പരന്നു വിണ്ണില്‍ ചെവി
 
പൊട്ടുമ്പടിയായ് രടിച്ചും കഴുകുകള്‍
 
 
കോട്ടം വെടിഞ്ഞു വന്‍‌പാറമേലോടുന്ന
 
കാട്ടാടുകളങ്ങുമിങ്ങും കരഞ്ഞുമേ
 
 
ഏറ്റവുമാകുലമായെങ്ങുമെപ്പോഴും
 
മാറ്റൊലി കൊണ്ടു മുഴങ്ങുന്നു ശബ്ദങ്ങള്‍
 
 
എല്ലാറ്റിനും കീഴ് സമഭൂതലം ചെറു-
 
പുല്ലുകളാര്‍ന്നു വിളങ്ങുന്നു കംബളം
 
 
അമ്പില്‍ ഹിമാലയമായ ദേവാലയം
 
മുമ്പില്‍ ജപവിധിയ്ക്കായി വിരിച്ചപോല്‍
 
 
ചഞ്ചേലുമസ്ഥലത്തിന്നെതിരായ് ഭംഗി
 
ചാഞ്ചാടുമച്ചെറുകുന്നില്‍ മിഴികളെ
 
 
വഞ്ചിക്കുമാറ് വടക്കു മുഖമായി
 
മുഞ്ചൊന്ന സൌധം നടുവില്‍ വിലസുന്നു
 
 
വമ്പിച്ച ഗോപുരം രണ്ടിരു പാര്‍ശ്വവും
 
തുമ്പുകളംബരത്തെ തുളയ്ക്കും പടി
 
 
ജൃംഭിച്ചു നില്‍ക്കുന്നു ചുറ്റുമത്യുന്നത
 
സ്തംഭമേലും മണ്ഡപമണ്ഡലത്തോടും
 
 
സ്ഥൌല്യമേലുന്നൊരതിന്റെ തുലാങ്ങളില്‍
 
 
തുല്യമില്ലാതുള്ള കൊത്തുപണികളാല്‍
 
 
ചൊല്ലേറിടുമിതിഹാസകഥകളെ
 
യെല്ലാം സ്ഫുടമായ് പകര്‍ത്തിയിരിക്കുന്നു
 
 
രാധയും ശ്രീകൃഷ്ണനും രസമേലുന്ന
 
ഗാഥകളില്‍പ്പെടും യക്ഷാംഗനകളും
 
 
സീതയും പാഞ്ചാലിയുമാഞ്ജനേയനും
 
ചേതോഹരമായ് വിളങ്ങുന്നു ചിത്രത്തില്‍ !
 
 
== പേജ് നമ്പര്‍ 146==
 
 
മദ്ധ്യത്തെഴുന്ന പടിവാതിലില്‍ സര്‍വ്വ-
 
സിദ്ധിപ്രദായകനാം ഗണനാഥനും
 
 
ഹസ്തങ്ങളില്‍ ചക്രവും സൃണിയും പൂണ്ടു
 
ബുദ്ധിയും വിത്തവും നല്‍കാന്‍ പ്രസന്നനായ്
 
 
തുമ്പിക്കരം തുമ്പു ച്ചാച്ചുയര്‍ത്തിപ്പിടി-
 
ച്ചമ്പോടും കൊത്തുപണിയില്‍ വിളങ്ങുന്നു
 
 
അപ്പടിവാതിക്കല്‍ നിന്നു വളഞ്ഞുപോ-
 
മുള്‍പ്പാതയൂടെ ചെല്ലുമ്പോളിടയ്ക്കിടെ
 
 
നല്‍പ്പൂവനങ്ങളും മുറ്റങ്ങളും കാണു-
 
മത്ഭുതമമ്മാറകത്തെപ്പടിവരെ
 
 
നീലച്ചുവപ്പുനിറമാം നരമ്പാര്‍ന്ന
 
ചേലിയലും കുളിര്‍ വെണ്ണശ്ശിലകളാല്‍
 
 
സ്തൂലമാമാ വാതിലിങ്കട്ടിള ചിത്ര
 
വേലകളെന്യേ മിനുസമായ് മിന്നുന്നു
 
 
നീലസ്ഫടികപ്പലകയാലാണതിന്‍
 
മേലേപ്പടി തീര്‍ത്തിരിപ്പതതിന്നു കീഴ്
 
 
ആലംബമാമ്മുമ്മരപ്പടി കാന്തിയാല്‍
 
പാലൊത്ത വെണ്‍പാറയില്‍ പണിചെയ്തതാം
 
 
ആയതിലൂടെ കടന്നാലാവിടയു
 
ണ്ടായതഭംഗികലര്‍ന്ന സോപാനങ്ങള്‍
 
 
നീളേ നിറമിട്ട മേല്‍പ്പുരയും ബഹു
 
നാളമാം തൂണ്‍നിരയുമ്പൂണ്ടു രമ്യമായ്
 
 
ചിത്രമായീടുമഴികലറ്റത്തുള്ള
 
നല്‍ത്തട്ടുകള്‍ വഴിയേറാമവറ്റയില്‍
 
 
പാദത്തിനു പരം മോദമേകീടുമാ-
 
മേദുരസോപാനമാര്‍ഗം കറ്റന്നുടന്‍
 
 
എത്തുന്നതുതന്നെയേറ്റം മനോജ്ഞമാ
 
യുത്തുംഗമായെഴുമുള്ളിലെശ്ശാലകള്‍
 
 
വിസ്താരമേറുമവയെച്ചുഴന്നുള്ള
 
ചത്വരഭൂമിയില്‍ ഛായാശിശിരമായ്
 
 
പന്തിയായ് ഭംഗികലര്‍ന്നു കാണാകുന്നി-
 
തന്തഃപുരയോഗ്യമാം പുഷ്പവാടികള്‍
 
 
മുറ്റത്തു മിന്നുന്നു മഞ്ജുളമാം ജലം
 
വറ്റാത്ത നീര്‍ച്ചാട്ടമേലുമുറവുകള്‍
 
 
ചന്തം കലര്‍ന്നതിന്‍ ചുറ്റും വിലസുന്നു
 
ചെന്താമരകളുമിന്ദീവരങ്ങളും
 
 
നല്ലൊരു ചെമ്പരത്തിപ്പൂനിറത്തിലെ
 
ന്നല്ല പൊങ്കാന്തിയില്‍ നീലവര്‍ണ്ണത്തിലും
 
 
കണ്ണാടിപോലെ വിമലമായ് കാണുമ
 
തണ്ണീരില്‍ മിന്നിക്കളിക്കുന്നു മത്സ്യങ്ങള്‍
 
 
==പേജ് നമ്പര്‍ 147==
 
 
ശാന്തമായ് സൂര്യപ്രഭയെഴും പൂവന-
 
പ്രാന്തങ്ങളില്‍ ഭംഗിയില്‍ തങ്ങി നിന്നുടന്‍
 
 
പേടി വെടിഞ്ഞു തിന്നുന്ന വിടര്‍ന്നുള്ള
 
പാടലമാം പനിനീര്‍കുസുമങ്ങളെ
 
 
കേടറ്റ സൌന്ദര്യമൊത്തു വിശാലത
 
കൂടും മിഴികളേലുന്ന മാന്‍‌കൂട്ടങ്ങള്‍
 
 
വര്‍ണ്ണമെഴും പക്ഷികള്‍ മഴവില്ലിന്റെ
 
ഖണ്ഡങ്ങള്‍പോല്‍ പറക്കുന്നു പനകള്‍മേല്‍
 
 
വെണ്മയും നീലവും തേടും കപോതങ്ങള്‍
 
ചെമ്മേയിണയിണയായ് ചേര്‍ന്നുകൊണ്ടുടന്‍
 
 
നല്‍പ്പൂച്ചെഴും ഭിത്തിശൃംഗശില്പങ്ങളില്‍
 
നിര്‍ഭയമായ് കൂടുകെട്ടി മേവീടുന്നു
 
 
മിന്നും തളത്തില്‍നിന്നോമനപ്പീലികള്‍
 
പിന്നില്‍ പരത്തിയ മയിലുകളാടുന്നു
 
 
ദൂരത്തു കണ്ഠമുയര്‍ത്തി വാഴും വെള്ള
 
നാരകളായതു സൂക്ഷിച്ചു നോക്കുന്നു
 
 
സ്വച്ഛന്ദമായങ്ങുമിങ്ങും പറന്നെത്തി
 
മെച്ചമെഴും തേന്‍‌കനിവാര്‍ കുലകളില്‍
 
 
തെച്ചിപ്പഴം പോല്‍ ചുവന്ന കഴുത്താര്‍ന്ന
 
പച്ചക്കിളിനിര ഞാന്നു കിടക്കുന്നു
 
 
മഞ്ജുപൂമഞ്ജരിതോറും ചിറകടി
 
ച്ചഞ്ജസാ മഞ്ഞക്കിളികള്‍ പറക്കുന്നു
 
 
പേടിയേറും പല്ലികള്‍ കൈയഴികള്‍മേ
 
ലാടലകന്നു വെയില്‍ കാഞ്ഞിരിക്കുന്നു
 
 
ഓടിനടക്കുമണ്ണാന്‍ നിര തീറ്റികള്‍
 
തേടിയെത്തുന്നു മനുഷ്യഹസ്തങ്ങളില്‍
 
 
സ്വാന്തഭയമറിഞ്ഞീല ജന്തുക്കളി-
 
ശ്ശാന്തമാം ഭൂമിയില്‍ ഹിംസയില്ലായ്കയാല്‍
 
 
ഇത്രയുമല്ലങ്ങടുത്തു പൂഞ്ചോലയില്‍
 
കസ്തൂരിമാന്‍ നിര കേളികളാടീടുന്നു
 
 
ഭംഗിയില്‍ കാക്കകളോടു ചിലയ്ക്കുന്നു
 
പിംഗനേത്രങ്ങളെഴും മരഞ്ചാടികള്‍
 
 
ഈവണ്ണമസ്നെഹലീലാഗൃഹമായ
 
പൂവനത്തിനുള്ളിലേ മന്ദിരങ്ങളില്‍
 
 
ഇംഗിതമ്പോലെയുപചരിപ്പാന്‍ ഭാവ
 
ഭംഗികലര്‍ന്ന മുഖാബ്ജങ്ങളാര്‍ന്നുടന്‍
 
 
സുന്ദരമേനിമാരായ പരിജന
 
വൃന്ദങ്ങള്‍ വാണിതതാതുഭാഗങ്ങളില്‍
 
 
മാധുര്യമേറും മൃദുവാക്കുകളെന്നി
 
യോതാതെയുമുപചാരവിധികളില്‍
 
 
==പേജ് നമ്പര്‍ 148==
 
ചേതസ്സിലുത്സാഹമാര്‍ന്നും സുഖങ്ങളില്‍
 
മോദിച്ചുമന്യര്‍ക്കു മോദമുണ്ടാക്കിയും
 
 
എതാജ്ഞകള്‍ക്കുമെപ്പോഴും വഴിപ്പെടാ-
 
നാദരവേലുമഹം പൂര്‍വികപൂണ്ടും
 
 
അങ്ങാ മനോമോഹനമാമരമന
 
യെങ്ങും വിളങ്ങുമവരുടെ മദ്ധ്യത്തില്‍
 
 
തുംഗമഹിമകലര്‍ന്നയുവരാജ്ഞി
 
യംഗനാമൌലിമണിയാള്‍ യശോധര
 
 
മംഗലമേദുരമായ് നയിച്ചുസുഖ
 
ഭംഗമറിയാതെ ജീവിതമെന്നുമേ
 
 
മങ്ങാമലര്‍കളാല്‍ തീര്‍ത്ത തടങ്ങളില്‍
 
തങ്ങിയൊഴുകിടും തേന്‍ പുഴയെന്നപോല്‍
 
 
നല്ലാഭതേടുമമ്മന്ദിരവൃന്ദങ്ങ
 
ളെല്ലാറ്റിലും വച്ചു മെച്ചമായൊക്കെയ്ക്കു
 
 
മുള്ളിലായ് ഗൂഢമായുജ്ജ്വലമായൊരു
 
പള്ളിയറയും പരിസ്ഫുരിച്ചീടുന്നു
 
 
ശില്പകലതന്നെ തന്നുടെ ചാരുവാം
 
കലപനാവൈഭവം കോരിച്ചൊരിഞ്ഞുടന്‍
 
 
കെല്പാടുള്‍ക്കാമ്പു മയക്കുവാന്‍ തീര്‍ത്തതാ-
 
മപ്പൊന്മണിയരയെന്നു തോന്നും കണ്ടാല്‍
 
 
നാലുപാടും നല്‍ച്ചതുരശ്രമണ്ഡപ
 
ജാലമാര്‍ന്നും മേല്‍പ്പുരയെന്നി മദ്ധ്യത്ത്
 
 
നീലമാമംബരം തട്ടായുമങ്ങതില്‍
 
ചേലിയലും ദ്വാരദേശം വിളങ്ങുന്നു
 
 
ശുദ്ധധവളവെണ്ണക്കുളിര്‍ക്കല്ലുകൊ
 
ണ്ടെത്രയും രമ്യമായ് കെട്ടിയതിനുടെ
 
 
നേര്‍ത്തു മിനുസമാം പാളികള്‍കൊണ്ടുതാന്‍
 
തീര്‍ത്തോരടിത്തളത്തോടും വിമലമായ്
 
 
നല്‍ത്തോയമാര്‍ന്ന നീരാട്ടുകുളമതിന്‍
 
മദ്ധ്യത്തു ഭംഗികലര്‍ന്നു വിലസുന്നു
 
 
നാലുകരകളിലും കല്‍പ്പടയിലും
 
മേലായതിന്‍ കടവിന്‍ കുട്ടിമത്തിലും
 
 
ലോലമാം വെള്ളസ്ഫടികങ്ങളാല്‍ ചിത്ര
 
വേലകള്‍ ചെയ്തിരിക്കുന്നൂ വിശിഷ്ടമായ്
 
 
മഞ്ഞനീര്‍ക്കട്ടകനക്കെ കുളിര്‍ത്തതി
 
മജ്ഞുളമാമസ്ഥലത്തു നടക്കുവാന്‍
 
 
നെഞ്ചില്‍ കുതൂഹലമാര്‍ക്കുമുണ്ടാം ജന
 
മഞ്ചുന്ന ചൂടാര്‍ന്ന വേനല്‍ദിനങ്ങളില്‍
 
 
അമ്മുഖമണ്ഡപത്തൂടെയുമപ്പുറ
 
ത്തുമ്മരത്തില്‍ ചിത്രപീഠത്തിലൂടെയും
 
==പേജ് നമ്പര്‍ 149==
 
 
അന്തര്‍ഗൃഹത്തില്‍ കടക്കവേ, ശാന്തമായ്
 
സ്വന്തം നിറം വിട്ടു സൂര്യകിരണങ്ങള്‍
 
 
പാരം വെളുത്തും വിളറിയും മങ്ങിയും
 
തീരെയനുഷ്ണമാം ഛായയായ് തീരുന്നു
 
 
അപ്പുറത്തത്യന്തശോഭാമനോജ്ഞമാ,-
 
യദ്ഭുതത്തെക്കാളുമദ്ഭുതരൂപമായ്
 
 
അപ്പൂവനമണിമന്ദിഅരം കാണ്മത-
 
ത്തൃപ്പടിത്തന്നിലണഞ്ഞു നോക്കീടവേ
 
 
അന്തഃകരണമലിഞ്ഞു പകച്ചൊരു
 
ചിന്തയും വാക്കുമെഴാതെ വിവശമായ്
 
 
ഹന്ത! ദിനം തന്നെ നിന്നങ്ങു വൈകിയോ
 
ട്ടന്തിയായ്പ്പോയെന്നു തോന്നും നിരൂപിച്ചാല്‍
 
 
പ്രാന്തങ്ങളില്‍ ഗന്ധയുക്തതൈലങ്ങളാല്‍
 
കാന്തികലര്‍ന്നു കത്തുന്ന ദീപപ്രഭ
 
 
ശാന്തമനോഹരദീപ്തി കലര്‍ന്നതില്‍
 
സ്വാന്തം മയക്കുന്ന സൌരഭ്യമാര്‍ന്നുടന്‍
 
 
നല്ലഴകേറും കിളിവാതിലുകളി-
 
ലുല്ലസിക്കും ശുക്തിവേലകളൂടെയും
 
 
ചാരുനക്ഷത്രശില്പം പൂണ്ടു സൂക്ഷ്മമായ്
 
പാരംസ്ഫുരിക്കും മൃദുവിരിയുടെയും
 
 
ഉള്ളില്‍കടന്നൊരു ശില്പവിചിത്രമാം
 
പള്ളിമഞ്ചത്തിങ്കല്‍ വീണതു ചീഴവും
 
 
മൂടുന്ന പൊന്‍‌നൂല്വലകളിലും ശോഭ
 
തേടുന്നപട്ടുക്കിടക്കകള്‍ മേലിലും
 
 
തട്ടി ദ്യുതി പകര്‍ന്നേറ്റം സുഖദമാം
 
മട്ടില്‍ മണിയറയ്ക്കുള്ളില്‍ പ്രകാശിപ്പൂ
 
 
ഭംഗിയെഴുമതിന്‍ വാതിലില്‍ ചിത്രമാം
 
തൊങ്ങലിയന്നു തൂങ്ങും തിരശ്ശീലയെ
 
 
മാറ്റിയകത്തു കടക്കാ വിധേയരി
 
ലെറ്റവും സൌഭാഗ്യമാര്‍ന്നവരെന്നിയേ
 
 
ഓമല്പ്രഭാതത്തിലുമേറെ ദീപ്തമായ്
 
കോമളമായ് സന്ധ്യപോലങ്ങു സര്‍വദാ
 
 
ചാരുവാമപ്രഭാപൂരം സ്ഫുരിക്കയാ-
 
ലാരുമറിവീല രാവും പകലുമേ
 
 
നല്‍ പുലര്‍കാലത്തിലേക്കാ‍ള്‍ സുഖദമാ
 
യപ്പാതിരാവിലെപ്പോലെ ശിശിരമായ്
 
 
ഉള്‍പ്പൂ കുളിര്‍ക്കുന്ന മട്ടില്‍ മധുരമാ-
 
യെപ്പൊഴുമങ്ങിളംകാറ്റു വീശീടുന്നു
 
 
ക്ഷീണതവിട്ടു രാവും പകലും ചാരു
 
വീണാമൃദുസ്വനമുള്ളില്‍ മുഴങ്ങുന്നു
 
==പേജ് നമ്പര്‍ 150==
 
 
സ്വാദുതരങ്ങളാം ഭോജ്യങ്ങളുമങ്ങു
 
സാദരം വച്ചിരിക്കുന്നു ദിവാനിശം
 
 
മഞ്ഞുനീര്‍ വാര്‍ന്നു മെത്തും സ്വാദിയലുന്ന
 
മഞ്ജുളമായ മധുരപക്വങ്ങളും
 
 
ആരാല്‍ ഹിമാദ്രിയിലുള്ള നീര്‍ക്കട്ടയാല്‍
 
പാരം തണുപ്പിച്ച പാനകവര്‍ഗവും
 
 
മേദുരസ്നിഗ്ദ്ധമധുരങ്ങളാം പല
 
മോദകാദ്യങ്ങളും കാണുന്നിതെന്നല്ല,
 
 
ചാരുദന്തം പോല്‍ വെളുത്തോരിളം നാളി
 
കേരപാത്രത്തിലതിന്റെ രസങ്ങളും
 
 
പാനപാത്രങ്ങള്‍ വഹിച്ചും പലവിധ
 
ഗാനവാദ്യാദി വിനോദങ്ങളാര്‍ന്നുമേ
 
 
രാവും പകലും തിരുമുമ്പിലമ്പോടു
 
സേവ ചെയ്‌വാന്‍ ചില ദാസിമാര്‍ നില്‍ക്കുന്നു
 
 
സന്മൃദുഗാത്രിമാര്‍ സാരംഗനേത്രമാര്‍
 
മന്മഥരാജ്യമനോഹരദൂതിമാര്‍,
 
 
അമ്മുകില്‍ വേണിമാര്‍ നിന്നത്തിരുവടി
 
ചെമ്മേയുറങ്ങവേ മന്ദമായ് വീശുന്നു
 
 
പള്ളിയുണര്‍ന്നാല്‍ പ്രഭുവിനേറ്റം പ്രിയ
 
മുള്ളുതറിഞ്ഞുപചാരവിധികളാല്‍
 
 
ഉള്ളത്തെ വീണ്ടും വിഷയരസാബ്ധിയില്‍
 
തള്ളിവിടുന്നു വിലാസിനിമാരവര്‍
 
 
ചേണാര്‍ന്ന വെള്ളിച്ചെറുകമ്പികള്‍ മീട്ടി
 
വീണവായിക്കുന്നു വിദ്യുല്ലതാംഗിമാര്‍
 
 
ഭംഗിയെഴും കാല്‍ച്ചിലമ്പിന്റെ കിങ്കിണി
 
സംഗീതമേളത്തിനൊത്തു കിലുങ്ങവേ
 
 
അംഗങ്ങള്‍ വീശി മയങ്ങി നിന്നാടുന്നു
 
ശൃംഗാരമോഹനഗീതങ്ങള്‍ പാടുന്നു
 
 
അപ്പോള്‍ പരന്നു മൃഗമദം ചമ്പക
 
പുഷ്പമിവയുടെ സാരസൌരഭ്യങ്ങള്‍
 
 
ചാലെ സുഗന്ധവസ്തുകളെരിച്ചെഴും
 
നീലനീരാവിപോല്‍ നേര്‍ത്ത ധൂപങ്ങളും
 
 
ലീലാവിനോദമാമുള്‍പ്പൂവിനെയതി
 
വേലം സുഖത്തില്‍ സ്വയം ലയിപ്പിക്കയാല്‍
 
 
ധന്യന്‍ സുമുഖി യശോധരയോടൊത്തു
 
പിന്നെയും പള്ളിക്കുറുപ്പുകൊണ്ടീടുന്നു
 
 
ഇങ്ങനെ സിദ്ധാര്‍ത്ഥനെല്ലാം മറന്നഹോ!
 
സംസുഖത്തില്‍ മയങ്ങി മരുവിനാന്‍
 
 
അത്രയല്ലാ വിശ്രമവനത്തിനുള്ളില്‍
 
മൃത്യു വാര്‍ദ്ധക്യം വ്യസനം വ്യഥ രോഗം
 
 
==പേജ് നമ്പര്‍ 151==
 
 
ഇത്യാദിയെപ്പറ്റി മിണ്ടരുതെന്നുമ-
 
ക്കൃത്യജ്ഞനായ നൃപതിയാജ്ഞാപിച്ചു
 
 
ലീലാഗൃഹത്തില്‍ നൃത്തം വച്ചു നില്‍ക്കുന്ന
 
ലോലാംഗിമാരിലൊരുത്തിയ്ക്കു തത്ക്ഷണം
 
 
ആലസ്യമാര്‍ന്നു മിഴി മങ്ങിയാടുന്ന
 
കാലിണ തെല്ലു കുഴങ്ങിയെന്നാലുടന്‍
 
 
തന്തിരുമേനിയ്ക്കതു കണ്ടു മാനസ
 
ചിന്ത ചെറുതുമുണ്ടാകാതിരിക്കുവാന്‍
 
 
പ്രാന്തത്തിലെങ്ങുമേ നില്‍ക്കാതരമന
 
പൂന്തോപ്പു വിട്ടു പുറത്തു പൊയ്ക്കൊള്ളണം
 
 
സുന്ദരിയാമവള്‍ ശാപം പിണകയാല്‍
 
നനദനോദ്യാനത്തില്‍ നിന്നപ്സരസുപോല്‍
 
 
വേദനയും വ്യാധിയും ജനങ്ങള്‍ക്കെഴും
 
ഖേദങ്ങളുമവര്‍ കണ്ണീര്‍ പൊഴിപ്പതും
 
 
പേടിപ്പതും പ്രിയബന്ധുക്കളെപ്പിരി
 
ഞാടല്‍പ്പൊറാതെ നിലവിളിക്കുന്നതും
 
 
കട്ടമേല്‍ വച്ചു ചുടലകളില്‍ ശവം
 
ചുട്ടു തീയും പുകയും പൊങ്ങിടുന്നതും
 
 
എന്നുവേണ്ടാ നാട്ടിലുള്ള ദുഃഖങ്ങളി-
 
ലൊന്നിനെപ്പറ്റിയെന്നാകിലുമങ്ങൊരാള്‍
 
 
അക്ഷരം മിണ്ടിയാലായതു സൂക്ഷിച്ചു
 
ശിക്ഷ നടത്തുവാന്‍ നിന്നു നിയോജ്യരും
 
 
ആടിയും പാടിയുമങ്ങു വാണീടുന്ന
 
ചേടിമാര്‍ക്കാര്‍ക്കെങ്കിലും ചികുരങ്ങളില്‍
 
 
ഒറ്റത്തലനാര്‍ വെളുത്തുകണ്ടാല്‍ കടും
 
കുറ്റമാണായാതും ചട്ടമീവണ്ണമായ്
 
 
തേടിപ്പറിച്ചകറ്റും രാവിലേ പുഷ്പ
 
വാടിയില്‍ വാടിയ പൂക്കളെദ്ദാസിമാര്‍
 
 
പാടെ പഴുത്തു പൊഴിയുമിലകളെ
 
ക്കൂടെപ്പെറുക്കി ദൂരത്തു മരച്ചിടും
 
 
എന്നല്ല കണ്ണിനു കഷ്ടമായ് തോന്നുന്ന
 
തൊന്നുമവിടെയില്ലാതെ സൂക്ഷിച്ചിതു
 
 
മന്നവന്‍ ചിന്തിച്ചിതീവണ്‍നമാകുകി
 
ലെന്നുടെ നന്ദനന്‍ ലോകദുഃഖങ്ങളെ
 
 
ചിന്തിക്കാതെയും വെറും വിചാരങ്ങളാല്‍
 
വന്ധ്യമാക്കാതെയും പോക്കിടും യൌവനം
 
 
പിന്നെയവനൊരു ഭിക്ഷുവായ് പോകുമെ
 
ന്നെന്നുടെ മാനസത്തില്‍പ്പെടും പേടിയും
 
 
ഛിന്നസന്ദേഹമൊഴിയും വിരക്തിയീ
 
മന്നില്‍ മനുഷ്യര്‍ക്കു സാദ്ധ്യമാകുന്നതോ?
 
 
==പേജ് നമ്പര്‍ 152==
 
എന്നല്ല പിന്നെ വരേണ്ട വിഭവങ്ങള്‍
 
ഒന്നൊഴിയാതെന്‍ കുമാരനു കൈവരും
 
 
കുറ്റമില്ലാതവന്‍ കാക്കും വിചാരിക്കി
 
ലൊറ്റ വെണ്‍കൊറ്റക്കുട ധരിച്ചൂഴിയെ
 
 
മാറ്റലരറ്റു മഹാ സാര്‍വഭൌമനാ
 
യേറ്റവും മാഹാത്മ്യമാര്‍ന്നീടുമെന്നുമേ
 
 
ഇങ്ങനെമന്നവനമ്മനൊമോഹന
 
ശൃംഗാരരംഗമാകും ജയിലില്‍ സ്വയം
 
 
രാഗമാം കാരാധികാരിയ്ക്കു കീഴ് സുഖ
 
ഭോഗങ്ങളാകുമിരുമ്പഴികള്‍ക്കുള്ളില്‍
 
 
ഇട്ടു മകനെയടച്ചൊരു വന്മതില്‍
 
കെട്ടുവാന്‍ കല്‍പ്പിച്ചു ദൂരത്തു ചൂഴവും
 
 
അഗ്രഭാഗത്തിങ്കല്‍ വെങ്കലത്താലങ്ങൊ
 
രുഗ്രമാം വാതില്‍ നിര്‍മ്മിപ്പിച്ചു മദ്ധ്യത്തില്‍
 
 
ഊറ്റമാമക്കവാടം തുറന്നാല്‍ തള്ളി
 
മാറ്റുവാന്‍ വേണമൂക്കുള്ള നൂറാളുകള്‍
 
 
വായ്ക്കുമതിന്റെയുല്‍ഫാടനശബ്ദവും
 
കേള്‍ക്കായ് വരുമൊരു യോജന ദൂരത്തില്‍
 
 
ഇമ്മതിലിനുള്ളില്‍ വേറൊരു സാലമു
 
ണ്ടമ്മതില്‍ക്കെട്ടിനകത്തുണ്ടു മറ്റൊന്നും
 
 
ഇമ്മൂന്നു സാലങ്ങളിലും പടിവാതില്‍
 
ചെമ്മേയടച്ചഴിയിട്ടിരിക്കും സദാ
 
 
ആ വഴിയല്ലാതരമന വിട്ടിട്ടു
 
പോവതിന്നില്ലൊരു മാര്‍ഗവുമാര്‍ക്കുമേ
 
 
ആ വാതിലുകളിന്മുന്‍പിലോരോന്നിലും
 
കാവലുമുണ്ടു വിശ്വസ്തഭടജനം
 
 
എന്നല്ലതു വഴി പോവാനൊരുവനും
 
ചെന്നാലയയ്ക്കരുതെന്നും സ്വയം തന്റെ
 
 
നന്ദനന്‍ പൊരുകിലും നിജ കല്പന
 
യെന്നി വിട്ടീടരുതെന്നും വിടുകിലോ
 
 
അന്നങ്ങനെ ചെയ്തവര്‍ക്കു വധശിക്ഷ
 
യെന്നുമാജ്ഞാപിച്ചു വാണൂ നൃപന്‍ സുഖം
 
 
"https://ml.wikisource.org/wiki/ശ്രീബുദ്ധചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്