ബകവധം (തുള്ളൽ കഥ)

രചന:കുഞ്ചൻ_നമ്പ്യാർ


അർക്കനുദിച്ചൊരു സമയേ കുന്തിയു-
റക്കമുണർന്നഥ പുത്രന്മാരും
നോക്കുന്നേരത്തരികേ നല്ലൊരു
മയ്ക്കണ്ണാളെക്കണ്ടതിമോദാൽ;
"എന്തു നിനക്കിഹ പെരെന്നുള്ളതു-
മേതു കുലേ തവ ജനനമിതെന്നും
എന്തു മനോരഥമുള്ളതശേഷം
സന്തോഷേണ പറഞ്ഞാലും നീ;"
കുന്തീദേവി പറഞ്ഞതു കേട്ടു
സന്താപത്തെ വെടിഞ്ഞിതു സുന്ദരി
തന്നുടെ കുലവും തന്നുടെ പേരും
തന്നുടെയുള്ളിൽ മനോരഥമെല്ലാം
ഉള്ളതശേഷവുമങ്ങറിയിച്ചു
ഉള്ളിൽക്കനിവൊടു ലളിതാരൂപിണി.
"പുത്രി ഹിഡിംബി! നിനക്കിഹ നമ്മുടെ
പുത്രനെ വരണം ചെയ്‍വാനാഗ്രഹ-
മെന്നു പറഞ്ഞതിനിന്നിഹ കിഞ്ചന
തടവുണ്ടായതു ബോധിച്ചാലും;
നമ്മുടെ വല്ല്യുണ്ണിക്കു വിവാഹം
സംഗതിവന്നീലായതുമൂലം
രണ്ടാമ്മകനു വിവാഹത്തിനു വിധി-
യുണ്ടായില്ലതു ബോധിച്ചാലും;
രണ്ടോ നാലോ മാസത്തിനക-
ത്തുണ്ടായ്‍വരുമഗ്രജനുടെ വേളി
എന്നാലുടനേ നിന്നുടെ വാഞ്ഛിത-
മങ്ങു ലഭിക്കും അംബുജനയനേ!
പോന്നാലും നീ നമ്മൊടുകൂടി ന-
ടന്നാലായതു മംഗലമധികം."
എന്നു പറഞ്ഞവൾ കൈക്കു പിടിച്ചു പു-
ണർന്നുടനങ്ങു നടന്നു തുടങ്ങീ;
മകളെപ്പോലേ ലാളനവും ചെ-
യ്തകളങ്കാമലഹൃദയാ കുന്തീ
ശാലിഹോത്രിയെന്നുള്ള മഹാവ്രത-‌
ശാലി വാഴുമദ്ദിക്കിനു ചെന്നു;
ഭിക്ഷയേറ്റു നടമാടിന സമയേ
ഭിക്ഷുവാകിന പരാശരസുതമുനി
തൽക്ഷണം വെളിയിൽ വന്നു വിളങ്ങി
ഭിക്ഷനൽകിയരുൾചെയ്തു സമോദം:
"ശോകമെന്നതു വൃഥാ ഫലമല്ലോ
പാകശാസനസമാന നരേന്ദ്രാ!
ഏകചക്രയെന്നുണ്ടൊരു ഗ്രാമ മ-
നേക ഭൂസുരഗൃഹങ്ങളുമുണ്ട്
തത്ര ചെന്നു ബത ഭിക്ഷയുമേറ്റു പ-
വിത്രവൃത്തി സുഖമോടു കഴിപ്പിൻ
ശത്രു ചെയ്ത ചതിതന്നെ ഭവാന്മാർ-
ക്കെത്രയും ഗുണമതായ് വരുമല്ലോ;
ഭീമസേനനു ഹിഡിംബിയെ വേൾപ്പാൻ
താമസേ കിമപി ദോഷവുമില്ലാ
നാമവും കമലപാലികയെന്ന-
ക്കാമിനിക്കു പരികല്‌പിതമല്ലോ"
ജാതതാപസകുലേശ്വനിത്ഥം
ജാതമോദമരുൾചെയ്തു മറ‍ഞ്ഞു
ഭീമനും കമലപാലികതന്നുടെ
കാമമൻപിനൊടു ചെയ്തതിമോദാൽ;

ചക്രായുധപ്രിയന്മാരാകും പാർത്ഥന്മാരേക-
ചക്രാഖ്യദേശത്തെ പ്രവേശിച്ചോരാനന്തരം
കുന്തീപുത്രന്മാർ വിപ്രവേഷം ധരിച്ചുകൊണ്ടു
സന്തോഷത്തോടെയവർ ഭിക്ഷയുമേറ്റുകൊണ്ടു
നല്ലോരു ലൌകികമതുള്ളോരു ഭൂസുരന്റെ
ഇല്ലത്തു വാസംചെയ്തു ചെല്ലുന്ന കാലത്തിങ്കൽ

തത്ര സമീപത്തുള്ളൊരു ഭൂസുര-
സത്തമനുടെ ഭവനത്തിലൊരുന്നാൾ
എത്രയുമേറ്റം വാച്ചൊരു നിലവിളി
രാത്രിയിലവിടെക്കേട്ടുതുടങ്ങി;‌
എന്തീവണ്ണമൊരന്തണവരനും
അന്തർജ്ജനവും ദാസികളും ബഹു
സന്താപിച്ചു കരഞ്ഞീടുന്നൊരു
ബന്ധമതെന്നെന്നുണ്ടായില്ല;
കുന്തീദേവി തിരഞ്ഞു തിരഞ്ഞഥ
സന്ധ്യാസമയേ ചെന്നുകരേറി
അന്തഃപുരമതിലാശു കടന്നി-
ട്ടന്തികസീമനി ചെല്ലുന്നേരം
മുണ്ടു വിരിച്ചു ശയിക്കും ദ്വിജനെ-
ക്കണ്ടുടനരികേ ചെന്നിതു കുന്തി
അന്തസ്താപം പൂണ്ടു പതുക്കെ
ചോദ്യംചെയ്തിതു കുന്തീദേവി:
"എന്തീവണ്ണമൊരന്തണവരനും
അന്തർജ്ജനവും വൃഷളീജനവും
അന്തിക്കിങ്ങനെ മുറയിടുവാനൊരു
ബന്ധമതെന്നൊടു കേൾപ്പിക്കേണം;
ഉണ്ണി ക്ഷയിച്ചതുകൊണ്ടോ കന്യാ
പ്പെണ്ണിനപായം വന്നതുകൊണ്ടോ
കള്ളൻ വന്നു കടന്നു ഗൃഹേ മുത-
ലുള്ളതശേഷം കട്ടതുകൊണ്ടോ
ഉള്ളിലിവണ്ണമൊരാധി ഭവിപ്പാ-
നുള്ളൊരു മൂലമതരുൾചെയ്യേണം."
കുന്തീദേവി പറഞ്ഞതുമിങ്ങനെ
അന്തണവരനും കേട്ടൊരു നേരം
സന്തതമങ്ങറിയിച്ചു തുടങ്ങീ
സന്താപോദയകാരണമെല്ലാം:
"ബകനെന്നുണ്ടൊരു രാക്ഷസനവനുടെ
മകനാകാനും മതിയല്ലന്തകൻ.
അച്ചതിയൻ ബഹുമർത്ത്യരെ വന്നു പി-
ടിച്ചിഹ മുഞ്ഞി കടിച്ചും ഞങ്ങടെ
ഇല്ലങ്ങളിൽ വന്നല്ലൽ പിണച്ചും
നെല്ലും പണവും കട്ടുകവർന്നും
തെല്ലും കൃപയില്ലംഗനമാരേ-
ക്കൊല്ലുന്നതിനൊരു സംഖ്യയുമില്ലാ;
വല്ലായ്മകളിവചെയ്കനിമിത്തം
എല്ലാവരുമായൊത്തോരു ദിവസം
വ്യസനത്തോടെേ ഞങ്ങളശേഷം
സമയം ചെയ്തു കൊടുത്താർ ശഠന്;
വേദം ചൊല്ലും ബ്രാഹ്മണൻ ബകനുടെ
പാദം ചെന്നു പിടിച്ചു പറഞ്ഞു
"വേദിയർ ഞങ്ങൾ ബകാസുര നിന്നെ-
സാദരമിന്നു നമസ്കൃതി ചെയ്യാം
ഒാരോദിവസവുമോരോഭൂസുര-
നോദനദാനം ചെയ്തൂടുന്നേൻ;
പത്തു പിടിച്ച പറയ്ക്കങ്ങിരുപ-
ത്തഞ്ചുപറച്ചോറുണ്ടാക്കീടാം
അതിനിഹ ചേരും ചാരുരസാള-
ക്കറിയങ്ങൊരുവിധമുണ്ടാക്കീടാം
വെള്ളമൊഴിക്കാതങ്ങു കലക്കീ-
ട്ടുള്ളൊരു തൈരു തിളച്ചു കുറുക്കി
ശർക്കരമുളകും ചേർത്തതിനിടയിൽ
ചുക്കും ജീരകമിടചേർത്തങ്ങനെ
വയ്ക്കുന്നോരെരിപുളിമധുരക്കറി
മിക്കതുമങ്ങു രസാളക്കറിയും
അന്നമതൊക്കെച്ചാട്ടേലേറ്റി -
ക്കന്നുകൾ നാലും പൂട്ടിക്കെട്ടി
കൊണ്ടുവരാമിനി ദിവസംതോറും
രണ്ടുവിധം വാക്കില്ല നമുക്ക്;
ഇങ്ങനെ ഞങ്ങടെ സങ്കടമെല്ലാ-
മങ്ങറിയിച്ചിതു ദൈവനിയോഗാൽ;
ഇല്ലക്കാരെച്ചാർത്തി ബ്രാഹ്മണ-
രെല്ലാംകൂടിസ്സമയംചെയ്തു
വച്ചു വിരിഞ്ഞതിനിദ്ദിനമങ്ങു ല-
ഭിച്ചു മഹാസുരനശനം ചെയ്‌വാൻ
വാശ്ശതുമിങ്ങനെ വച്ചുകൊടുക്കാ-
മീശ്വരകല്പിതമല്ലോ സകലം;
അന്നം നല്കുന്നവനേക്കൂടി-
ത്തിന്നുന്നതു ബഹുസങ്കടമയ്യോ!
ഞങ്ങടെ ജാതകഫലമീവണ്ണം
നാന്മുഖനനൊന്നു വരച്ച വരയ്ക്കു
നീക്കം വരുമോ ജനനീ! ആയതു
മായ്ക്കാമെന്നാലാകുകയില്ല.

പദം. ദ്വിജാവന്തി--ചായ്പ്

ധരണീദേവി! കേട്ടാലും നീ ദുരിതമയ്യോ! ദുര്യോഗമേ
മരണഭീതികൊണ്ടല്ല ഞാനുരചെയ്തീടുന്നു
മമ ഗൃഹത്തിൽ ഞാനുമെന്റെ മഹിഷിയും മാത്രമേയുള്ളു
മമ വിനാശം വന്നുപോയാൽ വംശമേ പോയി
സന്തതിയില്ലാ‍ഞ്ഞു ലോകേ സന്താപംകൊണ്ടോരോ കർമ്മം
അന്തണർ കഴിച്ചീടുന്നു കുന്തീദേവി! കേട്ടാലും നീ
ഇപ്പോൾ നമ്മുടെ ഭാര്യയ്ക്കു ഗർഭമെട്ടു മാസമായി
അർഭകനുണ്ടാമെന്നൊരു ശങ്ക തോന്നുന്നു
മകനുണ്ടായിക്കാണുവോളം ബകനുണ്ടോ പാർത്തിരിക്കുന്നു?
ശകടത്തിന്റെ ശബ്ദം പാർത്തങ്ങിരിക്കുന്നു മൂ‍ഡൻ
അംബികേ! ഞാനെന്തുവേണ്ടു ജന്മദേഷംകണ്ടോരോരോ
കർമ്മദോഷം വന്നുപോയാൽ കരഞ്ഞാൽമാറുമോ!"

അന്തണവരനുടെ സന്താപമെല്ലാം കേട്ടു
ചിന്താവിഷാദത്തോടെ കുന്തീദേവിയും ചൊന്നാൾ:
"വേദിയശ്രേഷ്ഠാ! ഭവാൻ ഖേദിക്കവേണ്ട ചെറ്റും
ഖേദിക്കുന്നന്തേ പാഴിൽ മോദിച്ചു വാണുകൊൾക;
നാലഞ്ചു മക്കളിനിക്കുണ്ടിപ്പോളതിലൊരു
ബാലനേത്തരുന്നുണ്ടു കാലന്നു കാഴ്ചവെപ്പാൻ;
പത്തുമാസം ചുമന്നു പെറ്റു വളർത്ത ഫലം
മുറ്റം വരേണമെങ്കിൽ മറ്റുള്ള ജനങ്ങൾക്കു
കുറ്റം വരാതെകണ്ടു കറവുകൾ തീർത്തേ തീരു
മക്കളുണ്ടായിവന്നാൽ മതാക്കൾക്കെല്ലോ സുഖം."

"അയ്യോ! ശിവ ശിവ! ജനനീ! നീയിതു
ചെയ്യണമെന്നല്ലുരചെയ്യുന്നതു
ശിവ ശിവ! നിന്നുടെ മക്കളിലൊരുവനെ
ബകനിഹ തിന്മാൻ നല്കണമെന്ന്
അഭിരുചിയെന്നുടെമനസ്സിലിദാനീം
നഹി നഹി മഹിതഗുണാലയഭൂഷണി;
അച്ഛൻതന്നാണിങ്ങനെയൊരുവക-
യിച്ഛിച്ചല്ലാ ‍ഞാൻ പറയുന്നത്
അങ്ങോൻ ജനനിക്കങ്ങോൻ പിന്നെ
അന്യമൊരാശ്രയമില്ലിഹ ഭുവനേ
ഇങ്ങു സുതന്മാർ നാലഞ്ചുണ്ടവർ-
തങ്ങൾക്കീശ്വരഭക്തിയുമുണ്ട്
ഇങ്ങനെയുള്ളേടത്തുതകാഞ്ഞാ-
ലെങ്ങുമവർക്കൊരു സുഖമാവില്ലാ
മക്കളിലൊരുവനു തെല്ലു കരുത്തു-
ണ്ടവനെയയയ്ക്കാമെന്നൊരു പക്ഷം;
അവനെയയച്ചാലവനിഹ പിന്നെ
ബകനെക്കാലചെയ്‌വാനും പോരും
അല്ലെന്നാകിലവന്നുടെ മേനി-
യ്ക്കല്ലൽ വരാതെ തരിച്ചിഹ പോരും;
എരിപുളിമധുരക്കറിയും ചോറും
പരിചൊ‌ടു വെച്ചു ചമയ്ക്കേ വേണ്ടു;
ഇറുപത്തഞ്ചുപറച്ചോർ വയ്പാ-
നിരുവരുകൂടാതങ്ങെളുതാമോ?
ചെമ്പു പിടിച്ചിഹ വയ്പാൻ നമ്മുടെ
നമ്പൂര്യച്ഛൻ താനേ മതിയോ?
അന്തർജ്ജനവും ഞാനുംകൂടി
സന്ധിച്ചിങ്ങനെ സാധിപ്പിക്കാം."
അന്തണവരരും സന്തോഷിച്ചു
കുന്തീദേവിയെ യാത്രയുമാക്കി ;
അച്യുതഭഗവാൻ തന്നുടെ സാക്ഷാ-
ലച്ഛൻ പെങ്ങളെതാകിയ കുന്തി
വിടുതിയിലുടെ ചെന്നഥ സുതനേ
ഝടിതിവിളിച്ചു പറഞ്ഞിതു ഗൂഢം:

"ഉണ്ണീ! വരിക ഭീമാ! ഭൂമിസുരേന്ദ്രൻതന്റെ
കണ്ണുനീർ കണ്ടിനിക്കു കരച്ചിൽ മാറുന്നില്ലയ്യോ!
ക്ഷീണത്വം പെരുത്തോരു ക്ഷിതിസുരനവനുടെ-
പ്രാണനെ രക്ഷിക്കേണം പവനനന്ദനാ! കേൾ നീ
അങ്ങേക്കൂറ്റില്ലാത്തെരു അവനീസുരനേയുള്ളൂ
അങ്ങോന്റെ ജനനിയുമന്തർജ്ജനവുമുണ്ട്
അദ്ദേഹം വേണമിന്ന് അരക്കനു ചോർ കൊടുപ്പാൻ
ബന്ധുക്കളാരുമില്ല ബകനു ചോർ കൊണ്ടുപോവാൻ
അന്തണനതുകൊണ്ടു വിവശനായ് മേവീടുന്നു:
സന്താപമതു കണ്ടു സഹിയാഞ്ഞു ഞാനും ചൊന്നേൻ
കുന്തിയാകുമെനിക്കു കുഞ്ഞുങ്ങൾ നാലഞ്ചുണ്ട്
ആയതിലൊരുത്തനെ അയയ്ക്കുന്നുണ്ടിപ്പോൾത്തന്നെ
ആയവനരക്കനാ അന്നവും കൊണ്ടുപോകും
ഊഴിസുരേശനൊരു കാരുണ്യം ചെയ്തുവെങ്കിൽ
പാഴിലാകയുമില്ലാ പരിചിലനുഗ്രഹിക്കും
എങ്ങനെ വേണ്ടു ഭീമാ എളുതാമോ നിനക്കത്?"

അമ്മ പറഞ്ഞതിനുത്തരമൊന്നു
ചിരിച്ചു പറഞ്ഞു വൃകോദരവീരൻ:
"അമ്മേ! നിങ്ങൾ പരഞ്ഞതിനർത്ഥം
ചെമ്മേ ഞാനറിയുന്നിതു നൂനം:
എെവർ സുതന്മാരുള്ളതിലിവനൊരു
 ദൈവതയില്ലാതുള്ള മനുഷ്യൻ
തിന്മാനല്ലാതൊന്നിനു കൊല്ലരു-
തിമ്മാപാപിയെ ബകനു ഭുജിപ്പാൻ
സമ്മാനിച്ചാലിന്നിതു കൊള്ളാം
നമ്മൾക്കൊരു കെടുകാര്യവുമില്ല
മറ്റുള്ളനുജന്മാർക്കും ജ്യേഷ്ഠനും
കൊറ്റിനു പിന്നെയലമ്പലുമില്ലാ.
കുറ്റവുമല്ലിതു മാതാവിനു താൻ
പെറ്റ കുമാരന്മാരിലൊടുക്കം
പെറ്റവനിൽക്കനിവേറും, ജനകനു
മൂത്തവനിൽക്കനിവെന്നു പ്രസിദ്ധം;
നടുവിൽ പെറ്റു പിറന്നൊരു പൊണ്ണ-
ത്തടിയനെയിപ്പോളാർക്കും വേണ്ടാ;
അടിയനു കാലപുരത്തിനു പോവാൻ
മടികൊണ്ടല്ലാ ഉരചെയ്യുന്നത്
പെറ്റുവളർത്തൊരു മാതാവിങ്ങനെ
മുറ്റും നമ്മെയുപേക്ഷിക്കുമ്പോൾ
മറ്റുള്ളനുജന്മാർക്കും ജ്യേഷ്ഠനും
മുറ്റും ക‍ൃപയുണ്ടെന്നറിയേണം;
മലവും മുത്രവുമുറ്റി വളർത്തൊരു
മാതാവിന്നുടെ കല്പനകേൾപ്പാൻ
മടിയുണ്ടോയിനി വിരവൊടു ചെന്നാ
ബകനുടെ വായിൽ പുക്കു വസിക്കാം;
വലുയാതിട്ടൊരു സർപ്പം വന്നഥ
പുരമുറിതന്നിലകത്തു കടന്നു
പെരുവഴിപോക്കനുമവിടേക്കെത്തി;
തരമിതു കൊള്ളാമിവനെക്കേറ്റി
പാമ്പിനെയങ്ങു പിടിപ്പിക്കേണം
പാമ്പതു ചത്തെന്നാലും കൊള്ളാം
പാന്ഥൻ ചത്തെന്നാലും കൊള്ളാം
പാപം പെരുവഴിപോക്കനിരിക്കും;
ഇങ്ങനെയുള്ളൊരു കൌശലമിപ്പോൾ
നിങ്ങളുമങ്ങു വിചാരിക്കുന്നു;"മകനേ!
എന്തീവക പരിഹാസമിദാനീം
എന്നുള്ളത്തിലുറപ്പുണ്ടായിതു-
മെന്നുണ്ണിക്കറിവാനെളുതായോ?
ഉദ്ധതനായ ഹിഡിംബാസുരനെ
യുദ്ധംചെയ്തുടനവനെ ജയിച്ചൊരു
വീരാ! നീയിബ്ബകനെ വധിപ്പാൻ
പോരാത്തവനോ പവനതനൂജ!
വിപ്രദ്രോഹിയതാകിയ ബകനെ
ക്ഷിപ്രം ചെന്നു വധിപ്പിനി മേലിൽ
വിപ്രന്മാരെപ്പരിപാലിച്ചാ-
ലൽപവുമല്ല നമുക്കും സുകൃതം."

ചമ്പതാളം


തദനു നിജ ജനനിയുടെ വചനമതു കേട്ടുടൻ
താണുതൊഴുതു പറഞ്ഞു വൃകോദരൻ
"കളിവചനമിതു ജനനി! കനിവൊടു പൊറുക്കണം
കാര്യബോധം നമുക്കില്ലായ്കയല്ലെടോ!
കനിവിനൊടു ബകനുടയ വധമതു കഴിച്ചു ഞാൻ
വിപ്രദേശത്തിന്റെ രക്ഷവരുത്തുവൻ."
ഇതി തൊഴുതു പവനസുതനഴകിനൊടുകൂടവേ
ഇല്ലത്തുചെന്നു കേറിപ്പറഞ്ഞീടിനാൻ:
"അതിചപല ദുരിതമതിയാകും ബകനു ഞാൻ
അന്നവുംകൊണ്ടു പോവാനിഹ വന്നുതേ
അതിനിവിടെയുചിതതര ധവളരുചിയന്നവും
നാലഞ്ചു കുംഭം നിറച്ചു രസാളവും
പോത്തു നാലും നല്ല ചാടും കണക്കിനേ
കൊണ്ടുവന്നീടുവിനന്തണശ്രേഷ്ഠരേ!"
വിരവിനൊടു പവനസുതഭാഷിതം കേട്ടുതൻ
ആരണശ്രേഷ്ഠനും കോപ്പൂകൂട്ടീടീനാൻ.

അന്നമതൊക്കെച്ചാടതിലേറ്റി-
ക്കന്നുകൾ നാലും പൂട്ടിക്കെട്ടി
അന്തണവരനൊടു യാത്രയുമുടനേ
ആദരവോടു പറഞ്ഞു തിരിച്ചു.

കാടും മലകളുടെ മൂടും കടന്നുചെന്നു
ചാടും കരടികളെ ഒാടിച്ചു വിരവോടെ
പേടി കൂടാതെ തല്ലി മണ്ടിച്ചു ഭീമസേനൻ
വൻപുള്ള ഭീമസേനൻ കൊമ്പൻകൊലയാനേടെ
കൊമ്പു പിടിച്ചൊടിച്ചു കമ്പം വരുത്തുകയും
എന്തൊരു ഘോഷമിന്നങ്ങന്തികേ കേൾക്കാകുന്നു
ചിന്തിച്ചു ബകാസുരൻ ചന്തത്തിൽ വസിക്കുമ്പോൾ
അടിച്ചും ആനകൾവാലു പിടിച്ചും ആടോപമോടു
ചൊടിച്ചും ബകന്റെ ദിക്കിൽ ഗമിച്ചു; അങ്ങതുനേരം.

മർമ്മളതാളം


ധർമ്മാത്മജസഹജൻ ചാടുമുരുട്ടി നടന്നതിവേഗാൽ
കാറ്റിൻമകനുടെ വരവായതുകണ്ടു മൃഗങ്ങളുമെല്ലാം
തെറ്റെന്നു ഭയപ്പെട്ടോടിയൊളിച്ചിതു കാടുകൾതോറും
ആനത്തലവന്മാർതങ്ങടെ വാലു പിടിച്ചു മറിച്ചും
ആനകളുടെ കൊമ്പു ടിച്ചുപൊടിച്ചു തകർത്തും
ഒട്ടല്ല മൃഗങ്ങളെയെല്ലാം കുത്തിക്കൊന്നു പുളച്ചും
കലശലുമതിഘോരമതങ്ങു തുടർന്നഥ കാടു കടന്നു.

കാരികതാളം


ദാരുണതരനാകിന മാരുതി ഭീമൻ
കാടു കടന്നു ബകനോടുമണഞ്ഞു
ഘോരനതാമവനുടെചാരെ കടന്നു
ഭീമനുടയ ഗർവ്വുകളേറെമുതിർന്നു;
ചെന്നുകടന്നഥ ചാടുമുറപ്പി-
ച്ചന്നമെടുത്തു ഭുജിച്ചു തുടങ്ങി:
ഒാരോ പിണ്‌ഡമുരുട്ടിയുമുണ്ടും
ഒന്നിടയിട്ടങ്ങസുരനെ നോക്കി
ഭുക്തികഴിച്ചഥ ഭുജവുമുയർത്തി-
ശ്ശത്രുനിശാചര മാടിവിളിച്ചും
"വാടാ! സകലനിശാചരമൂഢാ!
പോടാ! നിന്നുടെ ചോറും കറിയും
മൂഢാ! ഞാനിതു ഭക്ഷിക്കുന്നു
കോടാഹംകൃതി ഭീമൻ ധീമൻ;
കോളല്ലാത്ത നിനക്കു ചമച്ച ര-
സാളക്കറി പുനരെന്തിനുകൊള്ളാം
ചോളച്ചോറ്റിനു ചേനത്തൊലി കറി
നീളക്കേളി പഴഞ്ചൊല്ലിങ്ങനെ
നിച്ചിരിയാ നീ നമ്മുടെയിലയിൽ
എച്ചിലെടുപ്പാൻ വാടായിപ്പോൾ
അച്ചികൾ വേണ്ടും വേലയെടുത്താ-
ലെച്ചിച്ചോറൊരുതെല്ലുു ഭുജിക്കാം
ആണല്ലാത്തവനന്തണവരനുടെ
കാണം മുതലുകൾ തിന്നു മുടിച്ചു
പെണ്ണുങ്ങളെയും ബ്രാഹ്മണരേയുമി-
വണ്ണം വന്നും കൊന്നും തിന്നും
പൊണ്ണത്തടിയൻ മനുജന്മാരെ-
ക്കൊന്നു തിമിർത്തു നടക്കും നിന്നുടെ-
യുള്ളിലഹമ്മതിയുള്ളതു കളവാൻ
കൊല്ലാമേയിസ്സമയവുമിപ്പോൾ;"
ഭീമദ്വിജനുടെ വാക്കുകൾ കേട്ടതി-
രോഷത്തോടുപറഞ്ഞിതു ബകനും:
"അന്നമെനിക്കല്ലേ കൊണ്ടന്നതു
പൊണ്ണാ! വാരിത്തിന്നാതേ നീ;
എന്നൊടു വന്നിഹ നേർപ്പോരുണ്ട്;
എന്നതിലൊരുവരുമെന്നുടെ മുമ്പിൽ
നിന്നു പിണങ്ങീടുന്നവരില്ലാ;
ഇക്ഷിതിതലമതിൽ നമ്മേക്കാളൊരു
മുഷ്ക്കരനുണ്ടായ്‌വന്നതു കൊള്ളാം!
അന്നത്തേയും തിന്നുമുടിക്കും
നിന്നെയെടുത്തു വിഴുങ്ങുന്നേരം
എന്നുടെയുള്ളിൽ വിശപ്പും തീരും
നിന്നുടെ വിക്രമവിരുതും തീരും;"
എരിപുളി മധുരക്കറിയും കൂട്ടി-
പ്പരിചിനൊടങ്ങു ഭുജിച്ചിതു ഭീമൻ;
ഉണ്ടീലെന്നൊരു കോപത്തോടെ
പണ്ടേതിലുമൊന്നേറ്റമടുത്തു
വൃക്ഷം പിഴുതു പിടിച്ചിഹ ബകനും
തൽക്ഷണമെത്തിയടിച്ചുതുടങ്ങി;
ഘോരത പെരുകിന യുദ്ധംചെയ്തി-
ട്ടാറു ദിനങ്ങൾ കഴിഞ്ഞിതുപോലും!
ഭീമദ്വിജനുമടുത്തുപിടിച്ചതി-
രോഷത്തോടെയടിച്ചിതു ബകനെ
മാമലപോലെ മറിച്ചുടനവനെ
ഭൂമിയിലൻപോടിട്ടു നൃപേന്ദ്രേൻ;
ബകനുടെ ശവമതു നായും നരിയും
തരസാവന്നു ഭജിച്ചുതുടങ്ങി;
ഗ്രാമജനങ്ങൾ പറഞ്ഞിതു: "നമ്മുടെ
ഭീമബ്രാഹ്മണനെങ്ങാനുണ്ടോ?"
"ഭീമബ്രാഹ്മണനെന്നുള്ളാളുടെ
നാമംമാത്രം ഭുവി ശേഷിച്ചു;"
അപ്പോൾ വന്നൊരു വിപ്രൻ ചൊന്നാൻ:
"അപ്പോയാളു തിരിച്ചുവരുന്നു;"
"എന്നാലായാൾ ബകനുടെ മുമ്പിൽ
ചെന്നില്ലെന്നു തെളിച്ചും ചൊല്ലാം;"
"എന്നല്ലായാൾ ബകനെത്തല്ലി-
ക്കൊന്നെന്നും ചിലർ ചൊല്ലുന്നുണ്ട്:"
എന്നു പറഞ്ഞവർ മേവുന്നേരം
വന്നിതു ഭീമദ്വിജനവിടപ്പോൾ;
ഗ്രാമജനങ്ങൾ പ്രസാദിച്ചവനേ
നലമൊടു ഗാഢാശ്ലേഷംചെയ്തു;
അൻപും ബഹുമാനവുമുൾക്കൊണ്ട്
തമ്പികളും പരമാനന്ദിച്ചു
"നന്മനിനക്കിഹ മേന്മേൽ വരു" മെ-
ന്നമ്മയുമഗ്രജനും വരമേകി
മോദംവന്നു മഹാബ്രാഹ്മണരനു-
വാദവുമേകി സുഖിച്ചു വസിച്ചു

ബകവധം ഓട്ടൻതുള്ളൽ സമാപ്തം




"https://ml.wikisource.org/w/index.php?title=ബകവധം&oldid=148191" എന്ന താളിൽനിന്ന് ശേഖരിച്ചത്