ഭാഷാഭൂഷണം/ഒന്നാം പതിപ്പിന്റെ മുഖവുര

ഭാഷാഭൂഷണം
രചന:എ.ആർ. രാജരാജവർമ്മ
ഒന്നാം പതിപ്പിന്റെ മുഖവുര


ഒന്നാം പതിപ്പിന്റെ
മുഖവുര

തിരുവനന്തപുരം കാളേജിൽ നാട്ടുഭാഷകളുടെ അദ്ധ്യാപനത്തിനു് എന്നെ ചുമതലപ്പെടുത്തിയതോടുകൂടി മലയാളത്തിൽ അലങ്കാരഗ്രന്ഥങ്ങൾക്കുള്ള ദാരിദ്ര്യം എനിക്കു് അനുഭവപ്പെട്ടുതുടങ്ങി. ഖണ്ഡനാദിവിഷയങ്ങളിൽ മദ്രാസ് സൎവകലാശാലയിലെ പരീക്ഷകന്മാർ സംസ്കൃതാദ്ധ്യായികളോടു് ചോദിക്കുന്നതിൽ തുലോം കഠിനങ്ങളായ ഭാഗങ്ങളെക്കൂടി മലയാളം പഠിക്കുന്ന പരീക്ഷ്യന്മാരോടു് ഉത്തരണംചെയ്‌വാൻ ആവശ്യപ്പെടുന്നു. മലയാളം ഒരു നാട്ടുഭാഷയാകയാൽ അതിലെ ചോദ്യക്കടലാസുകളെ എത്രതന്നെ കഠിനമാക്കിയാലും തരക്കേടില്ലെന്നാണ് പരീക്ഷകന്മാരുടെ സമാധാനമെന്നു തോന്നുന്നു. പ്രശ്നപത്രങ്ങളിൽ അലങ്കാരങ്ങളുടെ ലക്ഷ്യലക്ഷണങ്ങളെ മാത്രമല്ല, അവയുടെ വിശയവിവേചനം, പൂൎവപക്ഷം മുതലായതിനെക്കൂടി ചോദ്യങ്ങൾ ചിലപ്പോൾ പരാമൎശിക്കുന്നു. ഈ സ്ഥിതിക്കു് ബി.ഏ. പരീക്ഷയ്ക്കു പഠിക്കുന്ന അദ്ധ്യേതാക്കക്കൾക്കു് അലങ്കാരശാസ്ത്രത്തിന്റെ ഒരു സ്ഥൂലജ്ഞാനമെങ്കിലും അത്യാവശ്യകമായിത്തീൎന്നിരിക്കുന്നു. ഈ ആവശ്യത്തിനു ചേർന്ന ഒരു പുസ്തകം മലയാളത്തിൽ ഇല്ലാതിരുന്നതിനാൽ ആരംഭത്തിൽ, ഞാൻ സംസ്കൃതപുസ്തകങ്ങൾ നോക്കി മലയാളം പഠിപ്പിച്ചു വന്നു. എന്നാൽ ക്രമേണ ഈ ഏൎപ്പാടു് തൃപ്തികരമല്ലെന്നു ബോധപ്പെട്ടുതുടങ്ങി. അദ്ധ്യാപകനു ലക്ഷ്യലക്ഷണങ്ങളെ ഉടനടി തൎജ്ജമചെയ്യുന്നതു് ശ്രമാവഹമെന്നു മാത്രമല്ല, അർത്ഥത്തിനു് ഏറ്റക്കുറച്ചിലുകൾ വരാതെ സൂക്ഷിക്കുന്നതു പ്രയാസം; അദ്ധ്യേതാക്കൾക്കു പലപ്പോഴുമായി അങ്ങുമിങ്ങും പറഞ്ഞുകൊടുക്കുന്ന ചില്ലറ നോട്ടുകൾ സംഗ്രഹിച്ചു്, സ്വയം അവയെ ഏകോപിപ്പിച്ചു് സംഗതി ഗ്രഹിക്കുന്നതു ദുൎഘടം. ഈ കഷ്ടതയെ പരിഹരിക്കാൻ വേണ്ടി ഞാൻ കഴിഞ്ഞ വർഷങ്ങളിൽ (1900, 1901) ബി.ഏ. ക്ലാസിനു് അലങ്കാരപാഠമുള്ള ദിവസം മുൻകൂട്ടിത്തന്നെ തൎജ്ജമകളെല്ലാം തയ്യാർചെയ്തുവെച്ചുകൊൾക എന്നൊരേർപ്പാടുചെയ്തു. ഇങ്ങനെ അന്നന്നു് എഴുതിയിട്ടുള്ള നോട്ടുകളെ, ഞാൻ പിന്നീടു് അദ്ധ്യേതാക്കളിൽത്തന്നെ ചില ഭാഷാഭിമാനികളുടേയും മറ്റു് പുറമേയുള്ള സ്നേഹിതന്മാരുടേയും പ്രേരണയാൽ, ഒരിക്കൽക്കൂടി ആവർത്തിച്ചുനോക്കി പരിശോധിച്ചു് ഇടയ്ക്കിടയ്ക്കു് പോരാത്തഭാഗമെല്ലാം കൂട്ടിച്ചേൎത്തു്, വാലും തലയും ശരിപ്പെടുത്തി, ആക