രമണൻ/ഭാഗം ഒന്ന്/രംഗം ഒന്ന്

(രമണൻ, ഭാഗം ഒന്ന്, രംഗം ഒന്ന് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

(രമണൻ ഒരു മരച്ചോട്ടിൽ കിടക്കുന്നു. അവനോടു തൊട്ട് മദനൻ കൊടുകൈയും കുത്തി ഇരിക്കുന്നു. രമണന് ഇരുപത്തിയേഴു വയസ്സു പ്രായം. മദനന് ഇരുപത്തിമൂന്നു വയസ്സു പ്രായം. രണ്ടുപേരും ഇടയന്മാരുടെ സാധാരണവേഷത്തിൽ. നീണ്ടു കൃശമായ ശരീരം. ശാന്തസുന്ദരമായ മുഖം. സമയം മദ്ധ്യാഹ്നം)

  • മദനൻ

  രമണ, നീയെന്നിൽനിന്നാ രഹസ്യ-
മിനിയും മറച്ചുപിടിക്കയാണോ?
ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ-
ക്കരളല്ലേ, നീയെന്റെ ജീവനല്ലേ?
ഒരു തുള്ളി രക്തത്തിൻ രേഖപോലും
കുറെ നാളായ് നിന്മുഖത്തില്ലയല്ലോ!
കരളുന്നതുണ്ടൊരു ചിന്ത നിന്റെ
കരളിനെ നിത്യ,മെനിക്കറിയാം.
പറയൂ, തുറന്ന,തതിന്നുവേണ്ടി-
പ്പണയപ്പെടുത്താമെൻ ജീവനും ഞാൻ!
വദനം യഥാർത്ഥത്തിൽ മാനവന്റെ
ഹൃദയത്തിൻ കണ്ണാടിതന്നെയെങ്കിൽ,
ലവലേശം സംശയമില്ല, ചിന്താ-
വിവശമാണിന്നു നിന്നന്തരംഗം!
അതിനുള്ള കാരണ,മെന്തുതാനാ,-
ട്ടഖിലം തുറന്നെന്നോടോതണം നീ.
ബലമെൻ മനസ്സിലില്ലല്പവും നിൻ
വിളറിയൊരീ മുഖം നോക്കി നില്ക്കാൻ
കനിവെന്നിലുണ്ടെങ്കിലാ രഹസ്യ-
മിനിയും മറച്ചു നീ വയ്ക്കരുതേ!
മുഖമൊന്നുയർത്തു, നിൻസങ്കടങ്ങ-
ളഖിലവുമെന്നെ മനസ്സിലാക്കൂ!

(തളിർമരക്കൊമ്പത്തു രണ്ടു മഞ്ഞ-
ക്കിളികൾ ചിലച്ചു പറന്നുപോയി;
കുറെ വെള്ളിപ്പൂക്കളക്കൂട്ടുകാർതൻ-
നിറുകയിൽ ഞെട്ടറ്റടർന്നുവീണു;
അരുവിയിൽ വെള്ളം കുടിച്ചുപോകാ-
നൊരു കൊച്ചു മാൻപേട വന്നുചേർന്നു;
ഒരു കൊച്ചുമീനിനെ കൊക്കിലാക്കി-
യൊരു നീലപ്പൊന്മാൻ പകച്ചുപൊങ്ങി.)

  • രമണൻ

  മമ മനം നീറുന്നു-കഷ്ട,മെന്റെ
മദന, നീയിങ്ങനെ ചൊല്ലരുതേ!
പറയൂ പരസ്പരം നാമറിയാ-
തൊരു രഹസ്യം‌പോലും നമ്മിലുണ്ടോ?
പരിഭവിക്കായ്കെന്നോടിപ്രകാരം;
പറയാം ഞാനെല്ലാം, നീ കേട്ടുകൊള്ളൂ:

  ശരദഭ്രവീഥിയിലുല്ലസിക്കു-
മൊരു വെള്ളിനക്ഷത്ര,മെന്തുകൊണ്ടോ
അനുരക്തയായിപോൽപൂഴിമണ്ണി-
ലമരും വെറുമൊരു പുല്ക്കൊടിയിൽ;
ഉയരണം പുല്ക്കൊടിയൊന്നുകിലാ
വിയദങ്കകത്തിലേക്ക,ല്ലെന്നാകിൽ
സുരപഥം വിട്ടസ്സുരമ്യതാരം
വരണമിത്താഴത്തെപ്പൂഴിമണ്ണിൽ!
ഇതു രണ്ടും സാധ്യവുമല്ല-പിന്നാ-
പ്പുതുനിഴലാട്ടംകൊണ്ടെന്തു കാര്യം?
അനുചിതവ്യാമോഹംമാത്രമാകു-
മതു ലോകമെമ്മട്ടനുവദിക്കും?
പറയട്ടെ, ഞാനാണപ്പുല്ക്കൊടി;യാ
നിരവദ്യനക്ഷത്രം ‘ചന്ദ്രിക’യും.

  കനകശൈലാഗ്രത്തിലാവിലാസം
കതിർ‌വീശി നില്പോരമൂല്യഭാഗ്യം!-
ഒരു പൊന്മുകിലുമായൊത്തുചേർന്നു
പരിലസിക്കേണ്ടും മയൂഖകേന്ദ്രം!-
അതു വന്നിപ്പുൽത്തുമ്പിലൂർന്നുവീണാ-
ലതു മഹാസാഹസമായിരിക്കും,
നിരസിച്ചുനോക്കി പലപ്പോഴുമാ
നിരഘാനുരാഗസമർപ്പണം ഞാൻ;
ഫലമില്ല,പ്പൊൻ‌കതിർ മാറുകില്ല;
കലഹിക്കാൻ ശക്തി വരുന്നുമില്ല.

(ഒരു നെടുവീർപ്പിൻ തിരകളിലാ
സ്വരസുധ പെട്ടെന്നലിഞ്ഞുപോയി.)

  • മദനൻ

  മഹിയിൽ നീയക്കാമ്യമായൊരോമ-
ന്മഹിമതൻ മുന്നിൽ നമസ്കരിക്കൂ!
അവളെന്തു ദേവത, ദിവ്യയാമൊ-
രവതാരചാരുത, രാഗപൂത!
അവളുടെ രാഗത്തിന്നർഹനാവാൻ
കഴിവതുതന്നെന്തു ഭാഗധേയം!
നിരഘമായുള്ളൊരിപ്രേമദാനം
നിരസിച്ചിടുന്നതൊരുഗ്രപാപം!
അതിനെ നീയെന്നെന്നുമാദരിക്കൂ!
അതിനെ നീ സസ്‌പൃഹം സ്വീകരിക്കു!

  • രമണൻ

  ശരിതന്നെ-പക്ഷെ, മദന, നീയെൻ
പരമാർത്ഥവസ്തുതയോർത്തുനോക്കൂ;
അവനിയിൽ ഞാനാരൊരാട്ടിടയൻ
അവഗണിതൈകാന്തജീവിതാപ്തൻ!
പുഴകളും കാടും മലയുമായി-
ക്കഴിയും വെറുമൊരധഃപതിതൻ!
അവളോ-വിശാലഭാഗ്യാതിരേക-
പ്പവിഴപ്പൂങ്കാവിലെ രത്നവല്ലി!
കനകവസന്തത്തോടൊത്തുകൂടി-
ക്കതിരിട്ടുനില്ക്കേണ്ടും കല്പവല്ലി!
അവളെയാശിക്കുവാൻപോലുമിന്നൊ-
രവകാശമില്ലെനിക്കെന്തുകൊണ്ടും.
ഇതുവിധം നിർബ്ബാധമീവനത്തി-
ലിടയനായ്‌ത്തന്നെ ഞാൻ വാണിടട്ടെ,
ചപലവ്യാമോഹങ്ങളാനയിക്കും
ചതിയിൽപ്പെടാൻ ഞാനൊരുക്കമില്ല.

  • മദനൻ

  രമണ, നിൻ‌ ചിന്തകൾക്കർത്ഥമില്ല;
ഭ്രമവും പ്രണയവുമേകമല്ല;
പണവും പ്രതാപവുമറ്റിടത്തും
പ്രണയം മുളച്ചുകൂടായ്കയില്ല.
സമുദായനീതികളല്ലതിന്റെ
വിമലസാമ്രാജ്യത്തിൻ മാനദണ്ഡം
അതിലിശ്ശരീരം ശരീരമല്ല;
ഹൃദയം ഹൃദയത്തെയാണു കാണ്മൂ!
അറിവൂ ഞാൻ; ചന്ദ്രിക നിഷ്കളങ്ക,
പരിശുദ്ധസ്നേഹത്തിൻ സ്വർഗ്ഗഗംഗ.
കഴിയുമവൾക്ക,തിലുല്ലസിക്കും
കനകസോപാനത്തെ കൈവെടിയാൻ;
ഇടയന്റെ ചിത്തവിശുദ്ധിവിങ്ങും
കുടിലിലെപ്പൊൻ‌വിളക്കായി മാറാൻ!
അതുമിനിസ്സാദ്ധ്യമല്ലെങ്കിൽ വേണ്ടാ,
ക്ഷിതിയിലവൾക്കിതു സാദ്ധ്യമല്ലേ-
ഇടയനെ‌പ്പാ‌ഴ്‌ക്കുടിലിങ്കൽനിന്നും
മടുമലർമേടയിലേക്കുയർത്താൻ?
അവളിലുണ്ടത്രയ്ക്കനഘമാകു-
മനുരാഗമോലും ഹൃദയമേകം;
അതിനെ നീയെന്നെന്നുമാദരിക്കൂ!
അതിനെ നീ കൈകൂപ്പി സ്വീകരിക്കൂ!

  • രമണൻ

  അറിവതില്ലിപ്രേമനാടകത്തിൻ
പരിണാമമെമ്മട്ടിലായിരിക്കും.
ഇനി ഞാൻ പറയട്ടെ, തോഴ, ഞാനാ
പ്രണയത്തിടമ്പിലലിഞ്ഞുപോയി.
ശരിയാണതെന്നാലുമിക്കഥയി-
ദ്ധരയൊരുനാളുമറിഞ്ഞുകൂടാ!
അറിയിക്കാതാവോളം കാത്തുനോക്കു-
മവളെയുംകൂടി ഞാനീ രഹസ്യം;
ഒരുനാളും കാണിക്കയില്ല ഞാനാ-
ക്കിരണത്തെയെന്റെ യഥാർത്ഥവർണ്ണം.
കഴിവോളമീ മായാമണ്ഡലംവി-
ട്ടൊഴിയുവാൻ മാത്രമേ നോക്കിടൂ ഞാൻ!

  • മദനൻ

  സഹകരിക്കട്ടെ സഹജ നിന്നെ-
സ്സകലസൗഭാഗ്യവും മേല്ക്കുമേലേ!
ഒരുപുഷ്പകല്യാണമണ്ഡപത്തി-
ലൊരുദിനം നിങ്ങളെ രണ്ടുപേരെ
ഒരുമിച്ചു കണ്ടു കൃതാർത്ഥനാകും
പരിചിലീയോമനക്കൊച്ചനുജൻ!
ദ്രുതമാ മുഹൂർത്തം പറന്നണയാൻ
സതതം ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കും!

(രമണനും മദനനും എഴുന്നേറ്റു വനത്തിന്റെ മറ്റൊരു ഭാഗത്തേക്കു പോകുന്നു)

  • ഗായകസംഘം

  അരുണൻ പടിഞ്ഞാറെക്കൊച്ചു കുന്നിൻ-
ചെരുവിലല്പാല്പമായ്ത്താണിരുന്നു.
പതിവുപോലാലയിലേക്കു പോകാൻ
പുഴവക്കത്താടുകൾ വന്നുചേർന്നു.
മദനനും തോഴനും തോളുരുമ്മി
മരതകക്കുന്നുകൾ വിട്ടിറങ്ങി;
അഴകുകണ്ടാനന്ദമാളിയാളി,
വഴിനീളെപ്പാട്ടുകൾ മൂളിമൂളി,
ഇടവഴിത്താരയിൽക്കൂടിയാ ര-
ണ്ടിടയത്തിരകളൊലിച്ചുപോയി!

  • മറ്റൊരു ഗായകസംഘം

<poem>

 അരികത്തരികത്താ ലോലഗാന-

മൊരുസുഖസ്വപ്നംപോലാഗമിക്കേ, വഴിവക്കിലുള്ളൊരക്കോമളമാ- മെഴുനിലപ്പൂമണിമാളികയിൽ, അതിനെയും കാത്തൊരു നിർവൃതിതൻ- ഹൃദയമിരുന്നു മിടിച്ചിരുന്നു. വിഭവപ്രഭാവമേ, നിൻ പരുത്ത വിരിമാറിലിമ്മട്ടൊരോമലത്തം എളിമയെപ്പുല്കുവാൻ കാത്തിരിപ്പൂ- വെളിപാടുകൊള്ളുകയില്ലയോ നീ? സമയമായ്; വേഗം നീ കെട്ടഴിക്കൂ, സമുദായമേ നിന്റെ നീതിശാസ്ത്രം! തിരതല്ലിയാർക്കും സ്ഥിതിസമുദ്രം വെറുമൊരെറുമ്പുചാലാകയെന്നോ! നിയമാനുസാരം നിൻ കൃത്യമെല്ലാം സ്വയമൊന്നു വേഗം നീ ചെയ്തുതീർക്കൂ!