മൂന്നാം ഭാഗം

രംഗം ഒന്ന്
(വനം. രമണനും മദനനും പാറപ്പുറത്തിരിക്കുന്നു. സമയം മദ്ധ്യാഹ്നം.
രമണന്റെ മുഖം നിശ്ശേഷം വിളറി വിഷാദകലുഷിതമായി കാണപ്പെടുന്നു.)

  • രമണൻ

മദന, ഞാനെന്തു പറയട്ടെ! മമ
ഹൃദയം നീറുന്നു, പുകയുന്നു!
സഹിയാനാകാത്ത കദനഭാരവും
സഹതാപമറ്റ ജനതയും-
ഇവിടെയെന്തിനീ വിഫലജീവിത-
മിനിയും പേറി ഞാനലയണം?

  • മദനൻ

(രമണന്റെ പുറത്തു തലോടിക്കൊണ്ട്)
കരയുന്നോ, കഷ്ടം !രമണ, നീയൊരു
കറയറ്റവെറും ശിശുപോലെ?
വിവരമുള്ള നീ വെറുതെ യീവിധം
വിലപിച്ചീടുവതുചിതമോ?
സുഖവും ദുഃഖവുമിടകലർന്നൊരീ
മഹിയിൽ നാം വെറും നിഴലുകൾ!
അനുസരിക്കണമിവിടെ നാം വിധി-
യരുളുമാജ്ഞകളഖിലവും
അനുഭവിക്കണം വരുവതൊക്കെയു-
മശരണന്മാർ നാമിവിടത്തിൽ.
അതിനു കീഴ്‌പെടാൻ കടമപ്പെട്ടോർ നാ-
മഴലാതാശ്വസിച്ചമരണം.
വരുവതൊക്കെയും ശുഭമാണെന്നോർത്തു
മരുവുകെന്നോമൽ സഹജ;നീ.
ഒരുദിവസമീയിരുളെല്ലാം നീങ്ങും;
വരുമുദയത്തിൻ നിഴലാട്ടം;
അതുവരുവോളം വഴിപോലാശ്വസി-
ച്ചയി സഹജ, നീ യമരണേ!‌

  • രമണൻ

ഇരുളെല്ലാം നീങ്ങും. ഇരുളെല്ലാം നീങ്ങും
വരുമുദയമെന്മരണത്തിൽ!
ശവകുടീരത്തിൻ ഹൃദയത്തിലാണെൻ-
ഭുവനശാന്തിതൻ കിരണങ്ങൾ,
അതുവരെയ്ക്കുമിശ്ശിഥിലമാനസ-
മെരിപൊരിക്കൊള്ളുമെരിതീയിൽ!

  • മദനൻ

അശുഭചിന്തകളിവകളെയൊന്നോ-
ടകലെവിട്ടു നീ പിരിയണേ!
ശുഭസമാപ്തിതൻ ദൃഢവിശ്വാസത്തി-
ലഭയം തേടി നീ കനിയണേ!
അരുതെനിക്കു, നിൻഹൃദയമീവിധ-
മെരിയും കാഴ്ച കണ്ടമരുവാൻ!

  • രമണൻ

മറവിൽ വെച്ചിട്ടില്ലൊരു രഹസ്യവും,
മദന, ഞാൻ നിന്നോടിതുവരെ,
അവനിയിൽ മമ പ്രണയനാടക-
മവസാനിക്കുവാൻ സമയമായ്!
അവളതിന്നന്ത്യയവനികയിടാ-
നവസരം നോക്കി മരുവുന്നു.
അവളെക്കാണുവാൻ തരമായീടാത്ത
കവനശൂന്യമാം ദിവസങ്ങൾ
കഴിയുന്നുണ്ടോരോന്നൊരുവിധ,മോരോ
കരിതേച്ച രാവും പകലുമായ്!
അവസാനമൊരു നിണമണിയലി-
ലവസാനിക്കുമീയഭിനയം!
പതിവായെന്നോടക്കുഴൽവിളി കേട്ടാൽ
പടിവാതിൽക്കലേക്കതിവേഗം
കരൾമിടിച്ചോടിയണയാറുള്ളൊര-
പ്പരമനിർവ്വാണകവിതയെ
കണികാണാൻപോലും തരമാകാതെത്ര
ദിനരാത്രങ്ങളായ്ക്കഴിയുന്നു!
അവളെക്കാണാൻ ഞാനതുവഴി പോകു-
മനുദിനം പലേ തവണയും;
കിളിവാതിലിന്റെ മറവിലും, പക്ഷേ,
കിളരില്ലാ,മുന്നവിധുബിംബം.
വ്യതിയാനമിതു പമദുസ്സഹ;-
മിതിനു ഞാനെന്തു പിഴചെയ്തോ!
അവളെക്കാണാതൊരരവിനാഴിക-
യരുതെനിക്കിനിക്കഴിയുവാൻ!
ഇനിയും ഞാനുമീ വിരഹവും തമ്മി-
ലിതുവിധം കൂടിക്കഴിയുകിൽ,
അവശേഷിക്കുകില്ലിനിയധികനാ-
ളവശജീവിതമിതു നൂനം!
മമ സൗഭാഗ്യത്തിൻ രജതതാരകം
മറവായ്-എൻചുറ്റുമിരുളായി!
ഇതിലെൻ പട്ടടയുയരും;ജീവിത-
മിവിടെ ജീർണ്ണിച്ചു വിലയിക്കും!
കഥയിമ്മട്ടായാലിവനെയോർത്തന്നു
കരയരുതെൻ പൊന്നനുജാ, നീ.

  • മദനൻ

ഒരു ലേശമെന്നിൽക്കനിവുണ്ടെന്നാകിൽ-
പ്പറയരുതേവം,രമണ,നീ.
വിലയേറും നിന്റെമഹിതജീവിത-
വിജനവാടിയിലൊരുകാലം
അണയുമാനന്ദഭരിതശാന്തിത-
ന്നനുപമോജ്ജ്വലമധുമാസം;
വിരവിലന്നോമൽപ്പരിമളം വീശി
വികസിക്കും ചിന്താമലരുകൾ!
അതുനോക്കിക്കരൾ കുളിരുമ്പോളന്നീ-
യനുജനുമൊരു ചിരിതൂകും-
അതുവരേക്കുമെൻ ഹൃദയവും നിത്യ-
മമിതവേദനം വിലപിക്കും!