രമണൻ/ഭാഗം രണ്ട്

(രമണൻ രണ്ടാം ഭാഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉപക്രമരംഗം (ഗായകസംഘം)

  • ഒന്നാമത്തെ ഗായകൻ

 ഒരു നവസുരഭിലഭാവനയെ
ഓമനിച്ചോമനിച്ചാട്ടിടയൻ
അനുപമസുലളിതവനതലത്തി-
ലാനന്ദലോലനായാഗമിപ്പൂ!

  • രണ്ടാമത്തെ ഗായകൻ

 അവനുടെ വരവിലത്തരുനിരയി-
ലാലോലമർമ്മരമങ്കുരിപ്പൂ!

  • മൂന്നാമത്തെ ഗായകൻ

 അവനുടെ കുളിർനീലശിലാതലത്തി-
ലാരുണ്യവല്ലികൾ പൂപൊഴിപ്പൂ!

  • ഒന്നാമത്തെ ഗായകൻ

 ഒരുമിച്ചു നിവസിച്ചോരജങ്ങളെല്ലാം
ഓരോ വഴിയായതാ പിരിഞ്ഞു!
(അണിയറയിൽ മധുരമായ ഒരു ഓടക്കുഴൽ‌വിളി)

  • രണ്ടാമത്തെ ഗായകൻ

 മുരളിയുമെടുത്തവൻ വനതലങ്ങൾ
ചാരുസംഗീതത്തിൽ മുക്കിടുന്നു.

  • മൂന്നാമത്തെ ഗായകൻ

 ഉലകിനെ മറന്നവനുദിതരാഗൻ
നാദബ്രഹ്മത്തിലലിഞ്ഞുടുന്നു.
(പോകുന്നു)
(ഒരു പുതിയ ഗായകസംഘം)

  • ഒന്നാമത്തെ ഗായകൻ

<poem>
 പതിവുപോൽക്കനൽ‌വെയിൽ ചൊരിഞ്ഞു, വാനിൽ
മദ്ധ്യാഹ്നസൂര്യൻ ജ്വലിച്ചുനിൽപ്പൂ.

  • രണ്ടാമത്തെ ഗായകൻ

(അണിയറയിലേക്ക് ചൂണ്ടിക്കാണിച്ച്)
 ഒരു പൂത്തമരത്തിന്റെ തണൽച്ചുവട്ടിൽ,
ഓമൽതൃണങ്ങൾ വിരിച്ച പട്ടിൽ
കമനീയമായൊരു കവിതപോലെ,
രമണനുറങ്ങിക്കിടന്നിടുന്നു!

  • ഒന്നാമത്തെ ഗായകൻ

(അടുത്തുചെന്ന് അണിയറയിലേക്കു നോക്കിയിട്ട്)
 ഇടയ്ക്കിടയ്ക്കത്തളിരധരകങ്ങൾ
ചൂടുന്നു നേരിയ പുഞ്ചിരികൾ!

  • രണ്ടാമത്തെ ഗായകൻ

 ഒരുപക്ഷെ,യവനോമൽ‌പ്രണയസ്വപ്ന-
മോരോന്ന് കാണുകയായിരിക്കാം!

  • ഒന്നാമത്തെ ഗായകൻ

 അവനിപ്പോളനുരാഗപരവശയാ-
മാരോമൽചന്ദ്രികയോടുകൂടി,
സുരഭിലനന്ദനവനികകളിൽ
സ്വൈരം വിഹരിക്കയായിരിക്കാം!
(പോകുന്നു)


(വനത്തിന്റെ ഒരു ഭാഗം പ്രത്യക്ഷപ്പെടുന്നു. ചന്ദ്രിക വിലാസലാലസയായി പ്രവേശിച്ച്, രംഗത്തിന്റെ മറുഭാഗത്ത് വനത്തിൽ അപ്രത്യക്ഷയാകുന്നു. പുറകേ ആദ്യത്തെ ഗായകസംഘം പ്രവേശിക്കുന്നു.)


  • (ഗായകസംഘം ഒരുമിച്ച്)

 അനുപദ,മനുപദ,മതിമൃദുവാ-
മാലോലശിഞ്ജിതം വീശിവീശി,
മദഭരതരളിതതനുലതയിൽ
മാന്തളിർപ്പൂമ്പട്ടുസാരി ചാർത്തി,
മഴമുകിലെതിരൊളിക്കുളിർകുഴലിൽ
മാലതീമാലിക ചേർത്തു ചൂടി,
വളരോളിത്തരിവളയണിഞ്ഞ കൈയിൽ
വാസന്തിപ്പൂങ്കളിച്ചെണ്ടുമായി,
പവിഴകെഞ്ചൊടിത്തളിരകന്നൊരോമൽ-
പ്പൂനിലാപ്പുഞ്ചിരി വെള്ളവീശി,
വനതലമിതിലണഞ്ഞധിവസിക്കും
വാസന്തദേവതയെന്നപോലെ,
എവിടേക്കാ,ണെവിടേക്കാണമിതമോദ-
മേകയായ്പ്പോവതു പൊൻ‌കതിരേ?

(പോകുന്നു) (രണ്ടാമത്തെ ഗായകസംഘം)

  • ഒന്നാമത്തെ ഗായകൻ

 അതു വെറുമൊരു സുഖസുഷുപ്തിയല്ല,
ചേതനാമൂർച്ഛതന്തൻ മാലയല്ല;
സകലതും മറന്നെങ്ങോ പറക്കുമേതോ
സായൂജ്യസം‌പ്രാപ്തിയായിരുന്നു!

  • രണ്ടാമത്തെ ഗായകൻ

അതിൻ പൊന്നുങ്കതിരുകളുതിർന്നുവീണൊ-
രാരവാലംചമച്ചുല്ലസിപ്പൂ!
അതിനുള്ളിലൊരു കൊച്ചുകുമിളപോലീ
ബ്രഹ്മാണ്ഡമൊട്ടുക്കൊതുങ്ങിനിൽപ്പൂ!
അതിനകത്തവൻ കാണ്മതവളെമാത്രം
മറ്റുള്ളതൊക്കെയുമെങ്ങുപോയി?

  • മൂന്നാമത്തെ ഗായകൻ

 ചിറകില്ലാത്തൊരു പാറിപ്പറക്കലാണ-
ച്ചിന്തിച്ചിരിക്കാത്ത ഭാവഭേദം!

  • ഒന്നാമത്തെ ഗായകൻ

 പൊടുന്നനെപ്പിടഞ്ഞാത്മാവുണർന്നു കൂവാൻ
പോവുമതെന്തിൻ പ്രഭാതവാതം?

  • രണ്ടാമത്തെ ഗായകൻ

(അണിയറയിലേക്ക് സൂക്ഷിച്ചുനോക്കി)

 വിടർത്തുന്നിതവൻ-അല്ല, വിടർന്നുപോയി
വീണവായിച്ചുകൊണ്ടാ മിഴികൾ.

  • മൂന്നാമത്തെ ഗായകൻ

 അവനിപ്പോളാ ലസൽ‌പ്രണയരംഗം
വെറുമൊരു കിനാവായിത്തോന്നിയേക്കാം.

  • ഒന്നാമത്തെ ഗായകൻ

 അമരുന്നിതവനുടെ ശിരസ്സു, നോക്കൂ,
ആരോമലാളിൻ മടിത്തടത്തിൽ!

  • രണ്ടാമത്തെ ഗായകൻ

 വിരലിനാലവൾ മാടിത്തെരുപ്പിടിപ്പൂ
പാറിപ്പറന്ന തൽക്കുന്തളങ്ങൾ!

  • മൂന്നാമത്തെ ഗായകൻ

 ഒരു നേർത്ത പുളകപ്പൂമ്പുതപ്പിനുള്ളിൽ
ഓരോരോ കാവ്യപ്രചോദനങ്ങൾ
നുരയിട്ടു നുരയിട്ടു വരികയാകാം
നൂതനത്വത്തിൻ നിലാവു വീശി!

  • ഒന്നാമത്തെ ഗായകൻ

 ഒതുങ്ങുന്നില്ലൊതുങ്ങുന്നില്ലുലകിലെങ്ങു-
മോളംതുളുമ്പുമവന്റെ ചിത്തം.

  • രണ്ടാമത്തെ ഗായകൻ

 അതിനൊന്നു നിലനിൽക്കാനിനിയും വേണം
ആയിരമണ്ഡകടാഹങ്ങൾ.

  • മൂന്നാമത്തെ ഗായകൻ

 അനവധി ചരിതങ്ങളവളോടോതാ-
നാശയില്ലായ്കയല്ലെ,ന്തുചെയ്യാം?
കഴിയുന്നില്ലവനൊന്നു ചിരിക്കാൻപോലും
നാനാവികാരസമ്മർദ്ദനത്താൽ!

  • ഒന്നാമത്തെ ഗായകൻ

 ഒടുവി,‘ലെന്നോമനെ’,യെന്നുമാത്രം
ഓതിയവനൊന്നു നിശ്വസിപ്പൂ!

  • രണ്ടാമത്തെ ഗായകൻ

 അറിഞ്ഞിടാതവനുടെ കരങ്ങൾ ചെന്നി-
ട്ടാ രാഗവല്ലിയെ ചുറ്റിടുന്നു.

(എല്ലാവരും ഒരുമിച്ച്)

 ഒരിക്കലും മറക്കുകില്ലീ വനാന്തം
നേരിട്ടു കണ്ടൊരീ രാഗരംഗം
ചെറുമലർക്കുടംതോറുമതിൻ മഹത്താം
ചേതോഹരത്വം നിറഞ്ഞുപോയി!
കുളിർപൂഞ്ചോലകൾതോറുമതിന്റെ ഗാനം
ചേലിലെന്നേക്കും പകർന്നുപോയി!
മലയില‌പ്രണയത്തിൻ പ്രശാന്തഭാവം
മാനം തൊടുമാറുയർന്നുപോയി!
മകരന്ദമധുരമാമതിൻ രഹസ്യം
മാരുതമന്ത്രത്തിലായിപ്പോയി!
ഇനി മറന്നിടുകയില്ലൊരിക്കലുമി-
ക്കാനനം കണ്ടൊരീ രാഗരംഗം!

"https://ml.wikisource.org/w/index.php?title=രമണൻ/ഭാഗം_രണ്ട്&oldid=24198" എന്ന താളിൽനിന്ന് ശേഖരിച്ചത്