വെളിച്ചത്തിൻ കതിരുകൾ വിളങ്ങുമീ സമയത്ത്

വെളിച്ചത്തിൻ കതിരുകൾ വിളങ്ങുമീ സമയത്തു
വെളിച്ചമാം യഹോവയെ സ്തുതിക്കണം അവൻ ജനം

ഇരുട്ടൊഴിഞ്ഞവനിയിൽ തിളക്കമിങ്ങുദിക്കുന്നു
വെളിച്ചമാം മശിഹായീ വിധം നമ്മിൽ ഉദിക്കണം

തിരു മുഖമതിൻ പ്രഭ തെളിവോടു വിലസുമ്പോൾ
ഇരുളിന്റെ പ്രവൃത്തികൾ മറവിടം തിരക്കിടും

തിരുമൊഴി ദിവസവും പുതുതായി പഠിക്കുകിൽ
ശരിവരെ വഴി തെറ്റാതിരുന്നിടാം അസ്സംശയം

ദിനമതിൻ തുടസ്സത്തിൽ മനുവേലിൻ മുഖാംബുജം
ദരിശിച്ച നരനൊരു ദുരിതവും വരികില്ല

മനമതി തെളിവിനോടിരുന്നിടും സമാധാനം
ദിവസത്തിനൊടുവോളം ഭരിച്ചിടും മനസ്സിനെ

സമസ്തമാം പരീക്ഷയും ജയിച്ചിടാം കൃപ മൂലം
ഒരിക്കലും ഇളകാത്ത പുരമതിൽ കടന്നിടാം

ഗതിയില്ലാ ജനങ്ങളിൽ കനിയുന്ന മഹേശനെ
കരം പിടിച്ചെന്നെ തിരു വഴികളിൽ നടത്തുക