• നൈമിശാരണ്യേ വസിച്ചരുളീടുന്ന
  • മാമുനീന്ദ്രന്മാരരുൾ ചെയ്തു പിന്നെയും:-
  • ചൊല്ലു ചൊല്ലിന്നിയും സൂത മഹാമതേ!
  • മുല്ലബാണാരി മാഹാത്മ്യം മനോഹരം
  • സാധുപ്രദോഷോപവാസപ്രകാരങ്ങൾ
  • ബോധിപ്പതിന്നാശ പാരം നമുക്കെടോ!
  • ശങ്കരാരാധനം കൊണ്ടു മഹാമോഹ-
  • സങ്കടം തീരുമെന്നല്ലോ പറഞ്ഞു നീ;
  • ശങ്കയില്ലേതുമേ സാരം ശിവാർച്ചനം
  • തൽക്കഥാവർണ്ണനാകർണ്ണനദ്ധ്യാനവും
  • എങ്കിൽ നീ ചൊൽകെടോ! സംസാരമാകുന്ന
  • വൻ കടൽ പാരം കടന്നു വന്നീടുവാൻ
  • ഓടമായുള്ളൊരു ഗൌരീശപൂജനം
  • കേടകന്നീടുവാനൌഷധം സമ്മതം.
  • എന്നതു കേട്ടു മഹാമതി സൂതനും
  • വന്ദനം ചെയ്തു പറഞ്ഞുതുടങ്ങിനാൻ:-
  • കേട്ടരുളേണം പ്രദോഷമാഹാത്മ്യങ്ങൾ
  • കേട്ടാലനുഷ്ഠിപ്പതിന്നും കഴിവരും
  • മന്ദപ്രദോഷം കറുത്തപക്ഷം തന്നിൽ
  • വന്നാൽ തുടങ്ങേണമന്നീ മഹാവ്രതം
  • കൃത്തിവാസസ്സായ ദേവൻ പ്രദോഷേഷു
  • നൃത്തമാടീടുന്നു കൈലാസപർവ്വതേ
  • ബ്രഹ്മനും വിഷ്ണുവും ചന്ദ്രനുമിന്ദ്രനും
  • ബ്രഹ്മാ മുനികളും ദേവകദംബവും
  • സർവദേവൌഘം പ്രദോഷവേലാവിധൌ
  • ശർവശൈലേ വസിച്ചീടുന്നു സാദരം
  • ദാരിദ്ര്യനാശനം കീർത്തിസംവർദ്ധനം
  • വൈരിവിദ്ധ്വംസനം സർവരോഗാപഹം
  • ആയുഷ്യമാരോഗ്യഭോഗ്യഭാഗ്യപ്രദം
  • ദായാദ പുത്രമിത്രാനന്ദവർദ്ധനം
  • സംസാരഭഞ്ജനം സാധുസംരംഞ്ജനം
  • മാംസളാനന്ദം പ്രദോഷമഹാവ്രതം
  • അർച്ചനം ധ്യാനം പ്രദക്ഷിണം തർപ്പണം
  • തച്ചരണാംബുജേ പൂജനം വന്ദനം
  • തൽക്കഥാവിസ്താര തന്നാമകീർത്തനം
  • തൽ‌കൃപാമർത്ഥന സർവ്വം മഹാവ്രതം
  • ദ്രവ്യത്തിനൊത്തതുപോലെ ശിവാർച്ചനം
  • ദ്രവ്യമില്ലാത്തവൻ നോറ്റുകൊണ്ടാൽ മതി.
  • വിത്തമില്ലാത്തവൻ കാലക്രമം കൊണ്ടു
  • വിത്തേശതുല്യനാമീശ്വരാരാധനാൽ
  • ഇല്ലവും ചെല്ലവും വല്ലവും വർദ്ധിക്കു-
  • മില്ലൊരു സംശയം നോറ്റുകൊണ്ടാലുടൻ.
  • സന്ധ്യാഭ്രകണ്ഠനെസ്സാദരം സേവിച്ചു
  • സന്ധ്യാവസാനേ ഭുജിച്ചു കൊൾവാൻ മുദാ
  • വിപ്രരെ കാൽ കഴുകിച്ചു ഭുജിപ്പിച്ചു
  • സുപ്രസാദം വരുത്തീടുകിലുത്തമം
  • ആത്മശുദ്ധിപ്രദം സാധു പ്രദോഷമാ-
  • ഹാത്മ്യം പറഞ്ഞു ഞാൻ ബോധം വരുത്തുവൻ.
  • അത്യന്തരമ്യേ വിദർഭഭൂമണ്ഡലേ
  • സത്യരഥനാമജാതനായ നൃപൻ
  • വിദ്വാൻ വിവേകീ വിനീതൻ വിശുദ്ധിമാൻ
  • വിദ്വേഷഭീഷണൻ വീരൻ വിശാം പതി.
  • കുണ്ഡിനാഖ്യേ പുരേ ചാരുനാരീമണി
  • മണ്ഡലേ ലീലാവിലാസേന മേവിനാൻ.
  • അക്കാലമക്ഷോണിപാലന്റെ ശത്രുവാം
  • വിക്രമിസ്വാലഭൂപാലനും സേനയും
  • ഒക്കവേ കൂടിപ്പുറപ്പെട്ടടുത്തുടൻ
  • ചൊൽക്കൊണ്ട കുണ്ഡിനം രോധിച്ചു സത്വരം
  • പോരിന്നു തട്ടിവിളിച്ചു തുടങ്ങിനാൻ:-
  • വീരനെന്നാകിൽ പുറപ്പെട്ടുകൊള്ളെടോ!
  • നാട്ടിൽ പ്രഭുത്വം നിനക്കല്ലെനിക്കിനി-
  • ക്കാട്ടിത്തരാമെന്റെ പൌരുഷം സംഗരേ.
  • ഒട്ടും മടിക്കേണ്ട യുദ്ധത്തിനെത്തു നീ
  • കൂട്ടം മുടിപ്പാനൊരുമ്പെട്ടു ഞങ്ങളും
  • ഇത്ഥം വിളിക്കുന്ന സാല്വനോടപ്പൊഴേ
  • യുദ്ധത്തിനായി മുതിർന്നു വിദർഭനും
  • ആനപ്പടകളും തേരും കുതിരയും
  • സേനാഭടന്മാരമാത്യവൃന്ദങ്ങളും
  • നാനാപ്രകാരേണ ചെന്നടുത്തീടിനാർ
  • നാനായുധങ്ങളും കൈക്കൊണ്ടരക്ഷണാൽ
  • വൈദർഭസൈന്യവും സാല്വന്റെ സൈന്യവും
  • വാദിച്ചു ഘോഷിച്ചു യുദ്ധം തുടങ്ങിനാർ
  • വില്ലും ശരങ്ങളും വാളും പരിചയും
  • നല്ല കുന്തങ്ങളും വേലും ചുരികയും
  • എല്ലാമെടുത്തു പ്രയോഗം തുടങ്ങിനാർ
  • സാല്വവൈദർഭസേനാഭടന്മാരുടൻ.
  • വെട്ടും തടകളും കൊട്ടും വിളികളും
  • മട്ടും മുറികളും നീട്ടും നിറകളും
  • വാക്കും പലവിധം തീക്കും തിരക്കവേ
  • ചാക്കും മുറി പലദിക്കും പരന്നുടൻ
  • ആർക്കും ചിലർ ചെന്നു നേർക്കും ചിലരോടു
  • വീർക്കും ശരീരം വിയർക്കും ചിലർക്കുടൻ.
  • ആർക്കും തടുത്തുകൂടാത്തൊരു മല്ലനെ-
  • ക്കോർക്കും ചവിളമുനകൊണ്ടു സംഗരേ
  • ഓർക്കും വിധൌ മഹാഭീമമായോധനം
  • പാർക്കുന്ന ദേവകൾക്കെത്രയുമത്ഭുതം
  • വൻ ചോലപോലെയൊലിക്കുന്ന ചോരയി-
  • ലാഞ്ചാതെ നിന്നു കുളിക്കുന്നു കൂളികൾ
  • തള്ളിയിട്ടങ്ങനെ മുങ്ങിയും പൊങ്ങിയും
  • മേളിച്ചു കൂടെക്കളിച്ചു പുളച്ചിതു
  • ഊറ്റത്തിലുള്ളൊരു യുദ്ധകോലാഹലം
  • ഏറ്റോരുനേരം വിദർഭന്റെ സേനകൾ
  • തോറ്റു തുടങ്ങി മടങ്ങിപ്പുറം വാങ്ങി
  • മാറ്റാരടുത്തു കയർത്തു തുടങ്ങിനാൻ
  • നെറ്റിക്കു നേരെയണഞ്ഞങ്ങു സാല്വനും
  • പറ്റിക്കളിച്ചാശു വെട്ടു തുടങ്ങിനാൻ
  • ഒട്ടും മടങ്ങാതെ സത്യരഥനൃപൻ
  • വെട്ടി മരിച്ചു സുരാലയേ മേവിനാൻ.
  • മന്നവനാപത്തു വന്നോരു നേരത്തു
  • പിന്നാക്കമോടിത്തുടങ്ങീ പടകളും
  • സാല്വനും കൂട്ടവും പാഞ്ഞടുത്തങ്ങിനെ
  • നല്ല കിടങ്ങും മതിലും തകർത്തുടൻ
  • കുണ്ഡിനം വെട്ടിപ്പിടിച്ചുകൊണ്ടാസ്ഥാന-
  • മണ്ഡപേ ചെന്നു ഞെളിഞ്ഞിരുന്നീടിനാൻ.
  • വൈദർഭസേനകൾ ശേഷിച്ചതൊക്കവേ
  • പേടിച്ചു കാനനം പുക്കു മേവീടിനാർ.
  • സത്യരഥൻ തന്റെ ഭാര്യമാരൊക്കവേ
  • ഭീത്യാ പുറപ്പെട്ടു കാടു പുക്കീടിനാർ
  • പതിമാരിലൊരു പത്നി പുറപ്പെട്ടു
  • യത്നേനസാകം കിഴക്കോട്ടു മണ്ടിനാൾ.
  • പത്തുമാസം തികഞ്ഞോരു ഗർഭം വഹി-
  • ച്ചെത്രയും ഖേദേന രാത്രികഴിച്ചുടൻ
  • താനേ കരഞ്ഞും വിരഞ്ഞും പണിപ്പെട്ടു
  • കാനനത്തൂടെ നടന്നുപോകും വിധൌ
  • താമരപ്പൊയ്കയും വല്ലീഗൃഹങ്ങളും
  • താമസം കൂടാതെ കണ്ടാൾ മനോഹരം
  • സ്നാനവും ചെയ്തവൾ വേഗേന ഗൂഢമാം
  • സ്ഥാനേ വസിച്ചു പ്രഭാതകാലേ ശുഭേ
  • എത്രയും നല്ലൊരു നേരത്തു മെല്ലവേ
  • പുത്രനെപ്പെറ്റാൾ നരേന്ദ്രപത്നീ തദാ
  • ദാഹം വിശപ്പും തളർച്ചയും വർദ്ധിച്ചു
  • ദേഹസന്താപം സഹിക്കാഞ്ഞു സുന്ദരി
  • വെള്ളം കുടിപ്പാനിറങ്ങിസ്സരസ്സില-
  • ങ്ങുള്ളിൽ കിടക്കുന്ന ഘോരനക്രം തദാ
  • വായും പിളർന്നടുത്തീടിനാനന്നേരം
  • തോയത്തിലാമ്മാറു തട്ടിയിട്ടീടിനാൻ.
  • പുള്ളിമാൻ കണ്ണിയെ ഗ്രാസമാക്കിക്കൊണ്ടു
  • വെള്ളത്തിൽ മുങ്ങിത്തിരിച്ചു മുതലയും
  • വള്ളിക്കുടിലിൽ കിടക്കുന്ന ബാലനും
  • തുള്ളിപ്പിടച്ചു കരഞ്ഞു തുടങ്ങിനാൻ.
  • അപ്പോളുഷാനാമധേയയാം ബ്രാഹ്മണി
  • തൽ‌പ്രദേശത്തേക്കു പോന്നു വന്നീടിനാൾ
  • ആണ്ടുതികഞ്ഞൊരു തന്നുടെ പുത്രനെ-
  • ക്കൊണ്ടു പുറപ്പെട്ടിരന്നു നടന്നവൾ
  • പണ്ടു താൻ ചെയ്തൊരു കർമ്മശക്ത്യാ വന്നു
  • കണ്ടു കുമാരനെക്കൈകൊണ്ടെടുത്തവൾ
  • കൊണ്ടുചെന്നംഭസ്സിലാശു കുളിപ്പിച്ചു
  • രണ്ടരനാഴികനേരം വിചാരിച്ചു:
  • എന്തൊരു വിസ്മയം നല്ലൊരു ബാലകൻ
  • കാന്താരമദ്ധ്യേ ശയിക്കുന്നു ദൈവമേ!
  • അച്ഛനുമമ്മയുമയ്യോ മഹാനദീ
  • കച്ഛപ്രദേശം വെടിഞ്ഞങ്ങു പോയവർ:
  • വേശ്യാതനൂജനോ സാദ്ധ്വീകുമാരനോ
  • വാച്ചതെന്നാലും വളർക്കുന്നതുണ്ടു ഞാൻ
  • പൊക്കിൾക്കൊടി കൂടെ വീണില്ല ബാലനു
  • ചിക്കെന്നിദാനീം പിറന്നു വീണീടിനാൻ
  • കഷ്ടം! മുലപ്പാൽ കുടിച്ചീല നിർണ്ണയം
  • ദുഷ്ടർക്കു വന്നു പിറന്നാലിതേ വരു
  • ജാതിസംബന്ധമുണ്ടായീല നിശ്ചയം
  • ഏതും നമുക്കില്ല ദോഷം പരിഗ്രഹേ
  • കാലക്രമത്താൽ ഗ്രഹിച്ചുവെന്നാകിലോ
  • ബാലന്റെ സംസ്കാരമന്നു ചെയ്യാം ദൃഢം
  • കാലഗത്യാ യഥായോഗം ഭവിച്ചൊരു
  • ബാലനെപ്പാലനം ചെയ്യുന്നതുണ്ടു ഞാൻ
  • ഇത്ഥം വിചാരിച്ചു നിൽക്കും ദശാന്തരേ
  • സത്വരം വന്നൊരു സന്യാസി ചൊല്ലിനാൻ:-
  • വിപ്രേന്ദ്രപത്നീ! വിചാരിക്ക വേണ്ട നീ
  • ക്ഷിപ്രം കുമാരനെക്കൈക്കൊള്ളെടോ ശുഭേ!
  • ശ്രേയസ്സു മേലിൽ ഭവിക്കും നിനക്കെടോ!
  • പോയാലുമെന്നരുൾ ചെയ്തു പോയീടിനാൻ.
  • ബ്രാഹ്മണി താനും ശിശുവിനെക്കൈക്കൊണ്ടു
  • ധാർമ്മികന്മാരോടു ഭിക്ഷയും മേടിച്ചു
  • തന്നുടെയില്ലത്തു ചെന്നുടൻ ബാലനെ-
  • ത്തന്നുടെ പുത്രനെപ്പോലെ വളർത്തിതു.
  • രണ്ടു ശിശുക്കളെക്കൂട്ടി ലാളിക്കയും
  • കണ്ട ദിക്കിൽ ചെന്നു ഭിക്ഷ മേടിക്കയും
  • ഇങ്ങനെ നാലഞ്ചു സംവത്സരങ്ങളെ
  • ഭംഗ്യാ സുഖിച്ചു കഴിച്ചോരനന്തരം
  • സുന്ദരന്മാരായ നന്ദനന്മാരൊടു-
  • മൊന്നിച്ചു നാട്ടിലിരന്നു നടക്കുന്ന
  • വിപ്രപത്നി താവദേഹചക്രാഹ്വയ
  • വിപ്രദേശേ ചെന്നു വാസമായീടിനാൾ.
  • ഏകദാ നല്ലൊരു ദേവാലയം തന്നി-
  • ലാകുലം കൂടാതെ ചെന്നു യദൃച്ഛയാ
  • പാണ്ഡിത്യശാലികൾ മേവുന്ന മണ്ഡപേ
  • ശാണ്ഡില്യനെന്നൊരു ഭൂമീസുരോത്തമൻ
  • രണ്ടു ശിശുക്കളെക്കണ്ടു തെളിഞ്ഞുടൻ
  • കൊണ്ടാടിനിന്നു പറഞ്ഞു തുടങ്ങിനാൻ:-
  • ഭൂസുരന്മാരേ! വിചാരിച്ചു കാൺകെടോ!
  • വാസനാബന്ധം തടുത്തുകൂടാ ദൃധം
  • മറ്റൊരു വംശേ പിറന്നൊരു ബാലകൻ
  • പെറ്റ മാതാവൊടു വേർവിട്ടു സാമ്പ്രതം
  • എന്നതുകേട്ടു മഹീസുരസ്ത്രീ ചെന്നു
  • വന്ദനം ചെയ്തു ചോദിച്ചു സകൌതുകം:-
  • ശാണ്ഡില്യമാമുനേ! ചൊൽക ചൊൽകെന്നോടു
  • പുണ്യപൂരാകൃതേ! ബാലന്റെ വാർത്തകൾ:
  • ആരുടെ പുത്രനെന്നേതും ഗ്രഹിച്ചീല
  • കാരണമെന്തുവാനിങ്ങിനേ കിട്ടുവാൻ?
  • ഭിക്ഷു പറകയാൽ ബാലനെക്കൊണ്ടന്നു
  • രക്ഷിച്ചു ഞാനിത കാലം മഹാമുനേ!
  • സത്യം കഴിക്ക നീ സാധു ചിന്താമണേ!
  • കൃത്യങ്ങളൊന്നും കഴിഞ്ഞില്ല ബാലനും.
  • ചൊന്നാൻ പതുക്കവേ ശാണ്ഡില്യമാമുനി
  • എന്നാൽ ഗ്രഹിക്ക നീ വിപ്രാംഗനേ! ശുഭേ!
  • സത്യരഥനെന്നു പേരായ വൈദർഭ-
  • പൃത്ഥീശ്വരൻ തന്റെ പുത്രനീ ബാലകൻ
  • യുദ്ധേ മരിച്ചിതു സത്യരഥനൃപൻ
  • ബുദ്ധിക്ഷയം പൂണ്ടു പോന്നു ജനനിയും:
  • മുന്നമേ ഗർഭം ധരിച്ചു വസിച്ചൊരു
  • മന്നവസ്ത്രീ വനേ വന്നു പെറ്റീടിനാൾ
  • വിക്രമിച്ചാനവൾ തോയപാനാർത്ഥമായ്
  • നക്രം പിടിച്ചു മരിച്ചിതു ഭാമിനി
  • ചോദിച്ചു പിന്നെയും വിപ്രപത്നീ മുദാ:-
  • വൈദർഭനെന്തുവാനല്പായുസ്സാകുവാൻ?
  • ദാരിദ്ര്യകാരണമെന്തിക്കുമാരന്?
  • പാരിൽ പ്രഭുത്വമിവന്നു ലഭിക്കുമോ?
  • എന്നുടെ ദാരിദ്ര്യദോഷം ശമിക്കുമോ?
  • നിന്നുടെ കാരുണ്യമുണ്ടായ് വരേണമേ!
  • കുണ്ഡിനരാജാവിന്റെ പൂർവകഥ
  • എന്നതു കേട്ടു പാഞ്ഞു ശാണ്ഡില്യനും:
  • നന്നിതു നിന്നുടെ ചോദ്യങ്ങളൊക്കവേ;
  • കുണ്ഡിനക്ഷ്മാപതി പൂർവ്വജന്മാന്തരേ
  • പാണ്ഡ്യഭൂപാലനായ് ജാതനായീ ശുഭേ!
  • ധീരൻ പ്രദോഷങ്ങൾ നോറ്റു തുടങ്ങിനാൻ
  • ഗൌരീസഹായേന പൂജ ചെയ്യും വിധൌ
  • പൌരഘോഷം കേട്ടു പൂജയും മുട്ടിച്ചു
  • വൈരി സംക്ഷോഭണം ശങ്കിക്ക കാരണാൽ
  • എന്തെന്തുവാനെന്നു ചിന്തിക്കുമന്തരേ
  • മന്ത്രി വരുന്നതു കണ്ടു മഹീപതി
  • സാമന്തമന്നനെ ബന്ധിച്ചുകൊണ്ടന്നു
  • താമസം കൂടാതെ മന്ത്രി മഹാബലൻ
  • തമ്പുരാനേ! മഹാദുഷ്ട നീ ഭൂപതി
  • വമ്പിച്ച ശത്രുവെന്നങ്ങുണർത്തീടിനാൻ
  • എങ്കിൽ കൊടുപ്പിനെന്നായീ നരേന്ദ്രനും
  • ശങ്ക കൂടാതെ വധിച്ചിതു മന്ത്രിയും
  • രുദ്രപൂജാന്തരേ ഹിംസിക്ക കാരണം
  • ഭദ്രമല്ലാതെ മരിച്ചിതു മന്നവൻ
  • പാണ്ഡ്യന്റെ പുത്രനും ശൈവപൂജാവിധൌ
  • താണ്ഡ്യപ്രയോഗേന ഭംഗം വരുത്തിനാൻ.
  • അച്ഛനും പിന്നെയപ്പുത്രനും വൈദർഭ-
  • ഗേഹേ ജനിച്ചു മരിച്ചു രണാങ്കണേ.
  • താതനും പുത്രനും ദാരിദ്ര്യവും വന്നു
  • ചിത്രം വിചിത്രം ചരിത്രം ശരീരിണാം
  • ഇക്കുമാരന്റെ ജനനി ജന്മാന്തരേ
  • സൽക്കുലേ ജാതാ സപത്നിയെക്കൊന്നിതു
  • വക്രതകാരണമിജ്ജന്മമിങ്ങനെ
  • നക്രം പിടിച്ചു മരിച്ചിതു ശോഭനേ!
  • ശൈവപ്രദോഷവ്രതം കൊണ്ടു കേവലം
  • സർവപാപങ്ങളും നീങ്ങിസ്സുഖം വരും.
  • സത്യം ബ്രവീമിതേ സാരം ബ്രവീമിതേ
  • കൃത്യം ബ്രവീമിതേ തത്ത്വം ബ്രവീമിതേ
  • ധർമ്മം ബ്രവീമിതേ ശർമ്മം ബ്രവീമിതേ
  • മർമ്മം ബ്രവീമിതേ കർമ്മം ബ്രവീമിതേ
  • ശങ്കരാരാധനം കൊണ്ടേ മനുഷ്യർക്കു
  • സങ്കടം തീരൂ നിരൂപിച്ചു കൊൾക നീ.
  • മുറ്റും പ്രദോഷോപവാസവ്രതത്തിനു
  • മറ്റൊന്നുമില്ല സമാനമതോർക്ക നീ
  • കൈലാസശൈലേ വസിച്ചരുളീടുന്ന
  • കാലരിദേവൻ പ്രദോഷദയാനിധി
  • ശൈലേന്ദ്രപുത്രീസമക്ഷം മഹാനൃത്ത-
  • കോലാഹലം തുടങ്ങീടുന്നു സാദരം
  • വാണീഭഗവതി വീണ വായിക്കുന്നു
  • വാണീമണാളനും താളം പിടിക്കുന്നു
  • വേണുപ്രയോഗത്തിനിന്ദ്രൻ വിശാരദൻ
  • സ്ഥാണുപ്രിയാദേവി കണ്ടു രസിക്കയും
  • ലക്ഷ്മീഭഗവതി ഗീതമോതീടുന്നു
  • ലക്ഷ്മീസഹജൻ മൃദംഗപ്രയോഗവും
  • നന്ദിയും ഭൃംഗിയും കൂടെക്കളിക്കുന്നു
  • വന്ദിവൃന്ദാരകന്മാരും സ്തുതിക്കുന്നു
  • ഉർവശീ മേനകാ രംഭതിലോത്തമാ
  • സർവഗീർവാണികൾ കൂടവേ പാടുന്നു
  • ഗന്ധർവകിന്നരന്മാരും നിരക്കവേ
  • സന്ധ്യാഭ്രകണ്ഠനെസ്സേവിച്ചു നിൽക്കുന്നു
  • സർവദേവാവലി സാന്നിദ്ധ്യമുണ്ടെന്നു
  • സർവപ്രസിദ്ധം പ്രദോഷസന്ധ്യാവിധൌ
  • സർവദേവപ്രദോഷാർത്ഥം പ്രദോഷേഷു
  • ശർവനെത്തന്നെ ഭജിക്കേണമേവനും
  • നിന്നുടെ പുത്രൻ കഴിഞ്ഞ ജന്മങ്ങളിൽ
  • നന്നായ് പ്രതിഗ്രഹം വാങ്ങി നടക്കയാൽ
  • ദാരിദ്ര്യമിപ്പോളനുഭവിക്കുന്നു കേൾ
  • തീരും പ്രദോഷവ്രതം കൊണ്ടു കേവലം
  • എന്നതു കേട്ടുടൻ വിപ്രപത്നീ മുദാ
  • പിന്നെയും ചോദിച്ചു ഭൂദേവനോടുടൻ:-
  • എങ്ങിനെ ചെയ്താൽ പ്രസാദിക്കുമീശ്വരൻ
  • എങ്ങിനെ പൂജാപ്രകാരമെന്നുള്ളതും
  • ശാണ്ഡില്യമാമുനിശ്രേഷ്ഠനരുൾ ചെയ്തു:-
  • ചാണ്ഡീശപൂജാപ്രകാരം ഗ്രഹിക്ക നീ
  • പക്ഷത്തിലീരണ്ടു ശൈവപ്രദോഷങ്ങൾ
  • പക്ഷമില്ലേതുമേ രണ്ടുമത്യുത്തമം.
  • കാലത്തുണർന്നു കുളിച്ചുവന്നാദരാൽ
  • കാലോചിതം കർമ്മമെല്ലാം കഴിച്ചുടൻ
  • രുദ്രാക്ഷഭസ്മാദി ചിഹ്നം ധരിച്ചുടൻ
  • രുദ്രമുദ്രാങ്കിതമന്ത്രം ജപിക്കണം
  • ശംഭോ! മഹാദേവ! ശങ്കര! ശ്രീകണ്ഠ!
  • കുംഭീന്ദ്രചർമ്മാസ്ഥിസർപ്പേന്ദു ഭൂഷണ!
  • ഗൌരീപതേ! വിഭോ! ഗംഗാധരാനന്ദ!
  • മാരാന്തക! പ്രസീദേതി സ്തുതിക്കയും
  • ശങ്കരക്ഷേത്രം പ്രദക്ഷിണം വയ്ക്കയും
  • ‘കിങ്കരം പാഹിമാ’മെന്നു ജപിക്കയും
  • അഭ്യംഗവർജ്ജനം താംബൂലവർജ്ജനം
  • സഭ്യദ്വിജന്മാരിലെപ്പോഴും ഭക്തിയും
  • മൌനവ്രതം ശിവദ്ധ്യാനം നിരന്തരം
  • മാനിനിമാരുടെ സംസർഗ്ഗവർജ്ജനം
  • ദുശ്ചിന്തകൂടാതെ ഭക്ത്യാ ജപിക്കയും
  • നിശ്ചലത്വം പൂണ്ടൊരേടത്തിരിക്കയും
  • ആഹാരചിന്തയും കൂടാതെ കണ്ടുടൻ
  • ദേഹാത്മശുദ്ധ്യാ വസിക്കേണമാസ്ഥയാ.
  • നിദ്രാപ്രസംഗവും കൂടാതെ നിർമ്മലം
  • രുദ്രാക്ഷധാരീ ഹരധ്യാന തൽ‌പരൻ
  • അമ്പോടു സന്ധ്യയ്ക്കു മൂന്നര നാഴിക
  • മുമ്പേ കുളിച്ചുടൻ ഭസ്മം ധരിക്കണം
  • ഏറ്റം വെളുത്തുള്ള വെള്ളവസ്ത്രം കൊണ്ടു
  • തറ്റുടുക്കെണം ദ്വിജന്മാർക്കു നിശ്ചയം
  • ക്ഷത്രിയന്മാർക്കുമാ വൈശ്യജന്മാർക്കുമാ
  • ധാത്രീസുരവ്രതപ്രായം നിജവ്രതം
  • ക്ഷേത്രപ്രദക്ഷിണം നാമസങ്കീർത്തനം
  • മാത്രം മഹാഫലം ശൂദ്രർക്കു കല്പിതം
  • വിപ്രരിൽ ഭക്തിയും നേരും വിനയവും
  • ക്ഷിപ്രം ശുഭപ്രദം ശൂദ്രജാതിക്കെടോ!
  • വേദമന്ത്രോച്ചാരണാർച്ചനാലങ്കാര
  • മോദകപൂപാന്നനൈവേദ്യമെന്നിവ
  • വേദിയന്മാർക്കുള്ള പൂജാപ്രകാരങ്ങ-
  • ളാദരാലാചരിക്കേണം ദ്വിജാദികൾ.
  • അന്നദാനങ്ങളും വസ്ത്രദാനങ്ങളും
  • പൊന്നും പണവും വെള്ളി രത്നദാനങ്ങളും
  • ശക്തിക്കടുത്തതു ചെയ്യേണമേവനും
  • ഭക്തി മാത്രം ദരിദ്രന്നു മഹാഫലം
  • മണ്ണുകൊണ്ടർച്ചന ബിംബമുണ്ടാക്കുവാൻ
  • ദണ്ഡമില്ലല്ലോ ദരിദ്രഭൂദേവനും
  • വില്വപത്രാർച്ചനം വേണം വിശേഷിച്ചും
  • നല്ല ഭക്തന്മാർക്കതത്രേ ഫലപ്രദം
  • ദ്രവ്യനായുള്ള ശൂദ്രൻ ദ്വിജന്മാർക്കു
  • ദ്രവ്യം കൊടുത്തു പൂജിപ്പിക്കയും ശുഭം
  • വല്ല ജാതിക്കും പ്രദോഷവ്രതം കൊണ്ടു
  • നല്ല സമ്പത്തുക്കളുണ്ടാം ദ്വിജാംഗനേ!
  • സന്തതിക്കും യശസ്സിനും ധനത്തിനും
  • സന്തതം ശോഭനം പ്രാദോഷികവ്രതം
  • ശങ്കരദ്ധ്യാനപ്രകാരം ഗ്രഹിക്ക നീ
  • തിങ്കൾക്കലാഞ്ചിതം കോടീരബന്ധനം
  • ഗംഗാഭുജംഗവും നെറ്റിത്തടം തന്നി-
  • ലംഗജാത്മാവിനെ ചുട്ടോരു നേത്രവും
  • അർക്കചന്ദ്രന്മാരിരിപ്പിടമാക്കിയ
  • തൃക്കണ്ണു രണ്ടും തിരുനാസികാഭയും
  • സ്വർണ്ണപ്രഭാഭോഗി കുണ്ഡലാലംകൃതം
  • കർണ്ണദ്വയം ചാരു ഗണ്ഡഭാഗങ്ങളും
  • ബിംബാധരോഷ്ഠവും ദന്തരത്നങ്ങളും
  • ബിംബോക ലീലാവലോകസ്മിതങ്ങളും
  • ആനനാംഭോജവും കാളകൂടപ്രഭാ
  • മാനനീയോജ്ജ്വലം കണ്ഠപ്രദേശവും
  • വക്ഷസ്ഥലോജ്ജ്വലം സർപ്പഹാരം ലോക
  • രക്ഷാപരങ്ങളും നാലു തൃക്കൈകളും
  • മാനും മഴുവും വരദാഭയങ്ങളും
  • ധ്യാനിക്കിലാനന്ദമേകും സനാതനം
  • ആലിലയ്ക്കൊത്തോരുദരപ്രകാശവും
  • ചാലവേ രോമാളി കാളികാ ഭംഗിയും
  • ഭംഗ്യാ പുലിത്തോലുടുത്തോരു ശോഭയും
  • തുംഗം കടീതടം ഭോഗികാഞ്ചീശതം
  • ഊരുദ്വയം ചാരു ജാനുയുഗങ്ങളും
  • ചേരും കണകാലടിത്താർ വിലാസവും
  • ശ്രീപാദയുഗ്മേ വിളങ്ങും നഖങ്ങളും
  • ലോപം വരാതെ മനസ്സിലോർത്തീടണം.
  • കേശാദിപാദവും പാദാദികേശവും
  • ഈശാനുരൂപം നിരൂപണം ചെയ്തുടൻ
  • അർച്ചനം തർപ്പണം നാമസങ്കീർത്തനം
  • സച്ചിദാനന്ദസ്വരൂപസംഭാവനം
  • നൃത്തം പ്രദക്ഷിണം സൽക്കഥാവർണ്ണനം
  • ഭക്തിപൂർവ്വം ചെയ്തുകൊള്ളുന്നവൻ ശിവൻ
  • സാലോക്യമെങ്കിലും സാമീപ്യമെങ്കിലും
  • ത്രൈലോക്യനാഥന്റെ സാരൂപ്യമെങ്കിലും
  • സായൂജ്യമെങ്കിലും മർത്ത്യൻ നിരൂപിച്ച-
  • തായുരാന്തേ ലഭിച്ചീടുമറികനീ.
  • പാർവതീദേവിയെക്കൂടെസ്മരിക്കണം
  • സർവകാലം മഹാദേവന്റെ സന്നിധൌ
  • ദന്തിവദനനും താരകാരാതിയും
  • അന്തികേ മേവുന്ന ദേവവൃന്ദങ്ങളും
  • ഭൂതഗണങ്ങളും പോറ്റി തൻ കൂറ്റനും
  • ചെതസി വന്നു വിളങ്ങേണമെപ്പോഴും
  • സന്തതിസൌഖ്യം വരുത്തേണമീശ്വരാ!
  • സന്താപമൊക്കെയൊഴിക്കേണമീശ്വര!
  • ബന്ധുക്കളുണ്ടായ് വരേണമെന്നീശ്വരാ!
  • ബന്ധമോക്ഷം വരുത്തേണമെന്നീശ്വരാ!
  • അർത്ഥസമ്പത്തു വരുത്തേണമീശ്വര!
  • വ്യർത്ഥദുശ്ചിന്ത ശമിക്കണമീശ്വര!
  • കീർത്തികല്യാണം വരുത്തേണമീശ്വര!
  • മൂർത്തിസൌന്ദര്യം ലഭിക്കേണമീശ്വര!
  • ആർത്തിക്ഷയം വരുത്തേണമെന്നീശ്വര!
  • പൂർത്തികളെല്ലാം വരുത്തേണമീശ്വര!
  • ഇത്ഥം നിജാഗ്രഹം പ്രാർത്ഥിച്ചു കൊണ്ടുടൻ
  • കൃത്തിവാസസ്സിനെസ്സേവചെയ്താൽ ശുഭം.
  • ഭദ്രനിവേദ്യങ്ങളുണ്ടാക്കി മെല്ലവേ
  • ഭദ്രദീപങ്ങളും വച്ചു നിരക്കവേ
  • രുദ്രപൂജാവ്രതം ധൂപദീപങ്ങളും
  • ഭദ്രസമ്പൽക്കരമെന്നു ധരിക്ക നീ
  • അപ്പം മലരവിൽ നാളികേരം ഗുളം
  • പാല്പായസം നല്ല ശർക്കരപ്പായസം
  • പാലിളന്നീരും പഴങ്ങളും മോദകം
  • കാലാരിപൂജയ്ക്കു വേണ്ടുന്നതൊക്കവേ
  • ആകുലം കൂടാതെ പൂജിച്ചു വിപ്രരെ
  • കാൽ കഴുകിച്ചു ഭുജിപ്പിച്ചു മൃഷ്ടമായ്
  • വസ്ത്രാദിസർവം യഥാശക്തി ദക്ഷിണാ
  • തത്രാപി ഭക്തിക്കുതക്കവണ്ണം ഫലം
  • സായന്തനം കഴിഞ്ഞാരാധനം കഴി-
  • ഞ്ഞായവണ്ണം ദ്വിജപ്രീതിയും ചെയ്തുടൻ
  • താംബൂലദാനവും ചെയ്തു യഥാവിധി
  • തൻ മൂലമായുള്ള ദോഷങ്ങൾ നീങ്ങുവാൻ
  • മാരാരിയെ പ്രണമിച്ചു പതുക്കവേ
  • പാരണ ചെയ്തുകൊള്ളേണം പ്രദോഷവാൻ
  • തേജസ്സുമായുസ്സുമോജസ്സുമർത്ഥവും
  • രാജത്വമാരോഗ്യഭോഗസൌഖ്യങ്ങളും
  • സംഭവിച്ചീടും പ്രദോഷോപവാസേന
  • ശംഭുപ്രസാദേന സർവദാ ദേഹിനാം
  • ബ്രഹ്മഹത്യാദിയായുള്ള പാപങ്ങളും
  • ബ്രഹ്മസ്വദേവസ്വമോഷണദോഷവും
  • ശങ്കരദ്രവ്യാപഹാരേണ ജാതമാം
  • സങ്കടം കൂടെശ്ശമിക്കും ശിവാർച്ചനാൽ
  • എന്നതു കേട്ടു കൃതാർത്ഥയാം ബ്രാഹ്മണി
  • വന്ദനം ചെയ്തു പറഞ്ഞിതു പിന്നെയും:-
  • നമ്മുടെ പുത്രൻ ശുചിവ്രതൻ ബ്രാഹ്മണൻ
  • ധർമ്മഗുപ്താഖ്യനാം ക്ഷത്രിയപുത്രനും
  • രണ്ടുപേർക്കും പ്രദോഷോപവാസവ്രതം
  • കൊണ്ടു ദാരിദ്ര്യം ശമിക്കുമെന്നാകിൽ നീ
  • സാരമാം മന്ത്രം ഗ്രഹിപ്പിച്ചു നമ്മുടെ
  • ദാരകന്മാർക്കും ശുഭം വരുത്തീടുക
  • ശാണ്ഡില്യനപ്പോളരുൾ ചെയ്തു മെല്ലവേ:-
  • ഉണ്ണീ! വരിക ശുചിവ്രത! സുന്ദര!
  • നീയും വരികെടോ! ധർമ്മഗുപ്ത! നൃപ
  • ചെയ്യുന്നതെല്ലാം ശിവപ്രീതിയായ് വരും
  • മന്ത്രം ഗ്രഹിച്ചുകൊണ്ടാലുമിരുവരും
  • മന്ത്രങ്ങളും നിയമങ്ങളും നിഷ്ഠയും
  • എന്നരുൾ ചെയ്തു ശിശുക്കളെക്കൈപിടി-
  • ച്ചൊന്നു പുണർന്നരികത്തിരുത്തീടിനാൻ
  • സാരമന്ത്രങ്ങളും പൂജാക്രമങ്ങളും
  • പാരാതുപദേശവും ചെയ്തു മാമുനി
  • ബുദ്ധിമാന്മാരായ ബാലകന്മാരുടൻ
  • സിദ്ധമന്ത്രത്തെ ഗ്രഹിച്ചുകൊണ്ടാദരാൽ
  • മാതാവിനോടൊരുമിച്ചു ഗൃഹം പുക്കു
  • ചേതോജവൈരിയെസ്സേവ്വതുടങ്ങിനാർ.
  • മന്ദവാരേ കൃഷ്ണപക്ഷേ ത്രയോദശി
  • വന്നുകൂടും ദിനേ നോറ്റുതുടങ്ങിനാർ.
  • വിപ്രോക്തമായുള്ള കർമ്മം പിഴയാതെ
  • വിപ്രകുമാരനും ക്ഷത്രിയപുത്രനും
  • കൃത്യം തുടങ്ങിനാരീശ്വരപ്രീതിയായ്
  • നിത്യശുദ്ധന്മാരുദാരപ്രകൃഠികൾ.
  • നീലകണ്ഠാർച്ചന ചെയ്യും ശിശുക്കൾക്കു
  • നാലുമാസം കഴിഞ്ഞോരു ദശാന്തരേ
  • ബ്രാഹ്മണിപുത്രനാം ബാലൻ ശുചിവ്രതൻ
  • ബ്രാഹ്മേ മുഹൂർത്തേ ഉണർന്നെഴുന്നേറ്റുടൻ
  • താനേ പുറപ്പെട്ടു ചെന്നു നദീജലേ
  • സ്നാനവും ചെയ്തു ജപിച്ചു നിൽക്കും വിധൌ
  • കല്ലോലജാലങ്ങൾ തല്ലിപ്പിളർന്നുടൻ
  • കല്ലോലിനീതടം വീഴുന്ന വെള്ളത്തിൽ
  • പെട്ടെന്നു കണ്ടുതുടങ്ങി വലിയൊരു
  • കുട്ടകം മെല്ലെയുരുണ്ടുവരുന്നതും;
  • ഈശ്വരാനുഗ്രഹമെന്നങ്ങുറച്ചിതു
  • വിശ്വാസമുൾക്കൊണ്ടണഞ്ഞു ശുചിവ്രതൻ
  • എത്തിപ്പിടിച്ചു ശിരസ്സിലാക്കിക്കൊണ്ടു
  • പോറ്റിയെദ്ധ്യാനിച്ചു കൊണ്ടുപോന്നീടിനാൻ
  • വീർത്തും വിയർത്തും തളർന്നും പണിപ്പെട്ടു
  • ചീർത്തോരു കുട്ടകം കൊണ്ടു ഗൃഹം പുക്കു
  • മാതാവിനോടു വിളിച്ചുപറഞ്ഞിതു:-
  • ചൂതായുധാരി പ്രസാദങ്ങൾ കാൺക നീ:
  • നിക്ഷേപകുംഭം മണിസ്വർണ്ണപൂരിതം
  • ദക്ഷാരികാരുണ്യമെത്രയും വിസ്മയം!
  • ചിത്രം പ്രദോഷമാഹാത്മ്യമെന്നമ്മയും
  • തത്ര വിളിച്ചിതു ധർമ്മഗുപ്തം മുദാ:-
  • കെല്പോടു മക്കളേ! നിങ്ങളിദ്രവ്യത്തി-
  • ലൊപ്പം വിഭജിച്ചെടുത്തുകൊൾവിൻ മുദാ.
  • ഗൌരീസഹായൻ പ്രസാദിക്ക കാരണം
  • ദാരിദ്ര്യദുഃഖം ശമിച്ചു നിങ്ങൾക്കഹോ.
  • ഉച്ചയ്ക്കുമന്തിക്കുമോരോഗൃഹം പുക്കു
  • ഭിക്ഷയ്ക്കു തേടിനടന്നു നടന്നഹോ
  • എത്രനാളുണ്ടെന്റെ മക്കൾ ദുഃഖിക്കുന്നു
  • ഇത്രകാലം ദുഃഖമെന്നുണ്ടു കല്പിതം
  • ദുഷ്ക്കാലമൊക്കവേ നീങ്ങി നമുക്കിന്നു
  • ശുഷ്ക്കാന്തിയോടേ ശിവാർച്ചനം ചെയ്കയാൽ
  • ഇത്തരം മാതൃവാക്യങ്ങളെക്കേട്ടുനി-
  • ന്നുത്തരം രാജകുമാരനും ചൊല്ലിനാൻ:-
  • രണ്ടായ് പകുക്കുന്നതെന്തിനെന്നംബികേ!
  • രണ്ടെന്ന ഭാവമില്ലെന്നുടെ മാനസേ.
  • നിന്തിരുപ്പാദശുശ്രൂഷയല്ലാതൊരു
  • ചിന്തിതമില്ല ഞങ്ങൾക്കെന്നറികനീ.
  • ശൈവാർച്ചനം ഞങ്ങൾ രണ്ടുപേർക്കും സമം
  • ദൈവവിശ്വാസവും തുല്യമെന്നോർക്ക നീ.
  • ഏകനിൽ കാരുണ്യമന്യനിൽ ദ്വേഷവും
  • ലോകനാഥങ്കൽ ഭവിക്കുമോ ശോഭനേ!
  • ജാതിക്രമത്തിനടുത്തപോലെ ശിവൻ
  • പ്രീതിക്രമം കാട്ടുമെന്നേവരൂ ദൃഢം.
  • എന്നെക്കുറിച്ചും പ്രസാദിക്കുമീശ്വരൻ
  • എന്നാലെനിക്കും ശമിക്കും ദരിദ്രതാ.
  • ആറേഴുമാസം കഴിയാതിതുകൊണ്ടു
  • വേറായ് പകുക്കരുതെന്നെന്റെ മാനസം
  • കിഞ്ചിൽ ക്ഷമിച്ചാലു, മെന്നുര ചെയ്തവൻ
  • ചഞ്ചലം വിട്ടു തപം തുടങ്ങീടിനാൻ.
  • ലോകനാഥാർച്ചനം ചെയ്തങ്ങിരുവരും
  • ഏകസംവത്സരം യാചനം ചെയ്തുടൻ
  • ഏകദാ ചെന്നു വനപ്രദേശങ്ങളി-
  • ലേക്കാന്തമോദം നടന്നുതുടങ്ങിനാർ.
  • വന്നു വസന്തം, വിളങ്ങി വനങ്ങളും
  • മന്ദവാതങ്ങളും വന്നിതു ശീതളം
  • പൂങ്കുയിൽക്കൂട്ടവും തേന്മാവുതന്നുടെ
  • പൂങ്കുരൽ തോറും പറന്നു നടന്നിതു
  • നല്ല കുരുക്കുത്തിമുല്ലക്കുസുമങ്ങ-
  • ളുല്ലസിച്ചീടുന്ന വല്ലീഗൃഹങ്ങളും
  • ഫുല്ലാരവിന്ദങ്ങളെല്ലാം സരസ്സിലെ-
  • ക്കല്ലോലമാരുതത്തല്ലാൽ വിറച്ചിതു;
  • വണ്ടു വിരണ്ടു മുരണ്ടു മധുരമാ-
  • യുണ്ടു മധുരസം തെണ്ടി നടക്കുന്നു
  • പേടമാൻ കൂട്ടം നടക്കുന്നദിക്കിനെ-
  • ത്തേടി പുറപ്പെട്ടു കൃഷ്ണസാരങ്ങളും
  • ആനത്തലവനുമാനന്ദമുൾക്കൊണ്ടു
  • താനേ പിടിക്കൂട്ടമെത്തിപ്പിടിച്ചിതു
  • ചെമ്പകബാണപ്രതാപം മുഴുക്കയാ-
  • ലിമ്പം കലർന്നു പകർന്നു വനാന്തരം
  • ഭൂദേവപുത്രനും ഭാപാലപുത്രനും
  • മോദേന കാനനേ കേളിയാടും വിധൌ
  • കാണുമാറായ് വന്നു ഗന്ധർവകന്യമാർ
  • വീണയും വായിച്ചു മേവുന്നതന്തികേ.
  • കണ്ടാലഴകുള്ള തണ്ടാർമിഴികളെ-
  • ക്കണ്ടു കുതൂഹലം പൂണ്ടു നൃപാത്മജൻ
  • സുപ്രസാദസ്മിതത്തോടെ പതുക്കവേ
  • വിപ്രകുമാരനെ നോക്കിപ്പറഞ്ഞിതു:-
  • കണ്ടാലുമഗ്രേ കളിപ്പൂമരക്കാവി-
  • ലുണ്ടൊരു കൂട്ടം രമിക്കുന്നു നാരിമാർ
  • കണ്ടാൽ മനോഹരം കണ്ണിനൊരാനന്ദ-
  • മുണ്ടാക്കുമാകാരചാരുസൌന്ദര്യവും;
  • പോകെടോ! മെല്ലെ ശുചിവ്രത! നാം ചെന്നു
  • സ്ത്രീകളെക്കണ്ടറിഞ്ഞിട്ടു പോന്നീടുക.
  • എന്നതു കേട്ടു പറഞ്ഞു ശുചിവ്രതൻ:-
  • നിന്നുടെ മോഹം തരമല്ലെടോ സഖേ!
  • സ്ത്രീസന്നിധാനം ത്യജിക്കേണമേവനും
  • സ്ത്രീസംഗമം ബ്രഹ്മചാരിക്കു യോഗ്യമോ?
  • ഏണാക്ഷിമാരുടെ ഹാസഭാവങ്ങളെ-
  • ക്കാണാതിരിക്ക നമുക്കു നല്ലൂ സഖേ!
  • കണ്ടാൽ മനക്കാമ്പിളക്കും തരുണിമാ-
  • രുണ്ടാമനർത്ഥം സമർത്ഥനെന്നാകിലും
  • ധീരനെന്നാകിലും ബുദ്ധിമാനാകിലും
  • വീരനെന്നാകിലും വിദ്വാനതാകിലും
  • നാരിമാർ തൻ മുമ്പിലെത്തീടിനാലുടൻ
  • പാരം പരാധീനനാമെന്നറിക നീ.
  • പുഞ്ചിരിക്കൊഞ്ചലും കണ്മയക്കങ്ങളും
  • നെഞ്ചിൽ തറച്ചാലൊഴിച്ചുക്കൊൾവാൻ പണി.
  • ചില്ലീവിലാസവും നല്ലോരുഹാസവും
  • സല്ലാപസൌജന്യകല്യാണലീലയും
  • എല്ലാം നിരൂപിച്ചു മല്ലാക്ഷിമാരുടെ
  • വല്ലാത്ത കണ്മുനത്തല്ലാൽ വശം കെടും.
  • മല്ലീശരൻ തച്ചുകൊല്ലുന്നതിൻ മുമ്പെ
  • വല്ലേടവും പോക നല്ലൂ നമുക്കെടോ!
  • കണ്ടങ്ങിരിക്കെപ്പിടിച്ചുപറിക്കുന്ന
  • വണ്ടാർകുഴലിമാരോടു കളിക്കൊലാ.
  • സ്നേഹിച്ചു കാൽക്കൽ പതിക്കുന്ന മർത്ത്യനെ
  • സ്നേഹമില്ലാതുള്ള കൂട്ടമീ നാരിമാർ.
  • ദ്രവ്യത്തിലാഗ്രഹം കൊണ്ടു തരുണിമാർ
  • ഭവ്യനെക്കണ്ടാൽ വശത്താക്കുമപ്പൊഴേ;
  • വിത്തം പതുക്കെക്കരസ്ഥമാക്കിക്കൊണ്ടു
  • സത്വരം പിന്നെ ത്യജിക്കുമെന്നോർക്ക നീ.
  • രണ്ടു പണം കയ്യിലുള്ള പുരുഷനെ-
  • ക്കണ്ടാലയയ്ക്കയില്ലിന്ദീവരാക്ഷിമാർ.
  • ലോകൈകസുന്ദര! നിന്നെത്തരുണിമാ-
  • രാകവേകൂടിസ്സുഖഭ്രാന്തികാരണാൽ
  • മന്ദസ്മിതാലാപഹാലാഹലം കൊണ്ടു
  • മന്ദപ്രകാശനാക്കീടും ധരിക്ക നീ.
  • ശങ്കരാരാധനതിങ്കലേ നിഷ്ഠയും
  • മങ്കമാരാശു മുടക്കും മടിക്കുമോ
  • എങ്ങിനെ നമ്മുടെ വാസമെന്നുള്ളതും
  • എങ്ങിനെ നാം വളർത്തീടുന്നതെന്നതും
  • ഓരാതെ പാരാതെ തീരാദുഃഖങ്ങ-
  • ളാരാഞ്ഞു പാഞ്ഞുപോകൊല്ല കുമാരക!
  • ശക്തിയും കാന്തിയും ശ്രീയും ജഗന്നാഥ-
  • ഭക്തിയും ശുദ്ധിപ്രകാശവുമെന്നല്ല
  • നല്ല തപസ്സും യശസ്സും നശിച്ചുപോം
  • നല്ലാർമണിയോടു ചേർന്നു കൂടീടിനാൽ.
  • പിമ്പുറം വാങ്ങി ഗമിക്ക നാമിന്നെടോ!
  • കിം ഫലം സ്ത്രീകളെക്കണ്ടാൽ വരും സഖേ!
  • ഇത്ഥം ശുചിവ്രതാലാപങ്ങൾ ബാലന്റെ
  • ചിത്തത്തിലേതും കടന്നീല കേവലം.
  • മെല്ലെത്തിരിച്ചു പരസ്ത്രീകൾ നിൽക്കുന്ന
  • വല്ലീഗൃഹം നോക്കി നോക്കി ക്ഷിതീശ്വരൻ
  • ദൂരത്തു വാങ്ങി വസിച്ചു ശുചിവ്രതൻ
  • ധീരർക്കും പുല്ലും തരുണിമാരും സമം.
  • ഗന്ധർവരാജൻ ദ്രമിളന്റെ പുത്രിയാം
  • ഗന്ധർവകന്യകാ സർവാംഗസുന്ദരി
  • അംശുമതിയെന്നു പേരാം സുലോചന
  • സംശയം പൂണ്ടു വിചാരിച്ചു ചേതസാ.
  • ആശ്ചര്യമാശ്ചര്യമാരിവൻ ദൈവമേ!
  • നിശ്ചലാകാരസൌന്ദര്യമനോഹരൻ
  • അശ്വിനിദേവനോ? കാമനോ? സോമനോ?
  • വിശൈകരമ്യൻ നളക്ഷോണീപാലനോ?
  • നേത്രസാഫല്യം ലഭിച്ചു നമുക്കിന്നു
  • നേത്രാമൃതാകാരസാരനെക്കാൺകയാൽ
  • ഏവം വിചാരിച്ചനംഗാനുസിദ്ധമാം
  • ഭാവം മറച്ചു പറഞ്ഞു പതുക്കവേ:-
  • തോഴിമാരേ! നിങ്ങളുദ്യാനഭൂമിയിൽ
  • താഴത്തുവീഴുന്ന പുഷ്പം ത്യജിക്കെടോ!
  • ദക്ഷിണഭാഗേ വിളങ്ങുന്ന പൂങ്കാവി-
  • ലീക്ഷണം ചെയ്താലുമെത്ര മനോഹരം!
  • കൊമ്പുകൾ താണുള്ള കുന്ദമന്ദാരവും
  • ചെമ്പകാശോകവും ജാതിചൂതങ്ങളും
  • മുല്ലചേമന്തിയും നല്ല പുന്നാഗവും
  • നല്ലാർമണികളേ! ചെന്നിറുത്തീടുവിൻ
  • സഞ്ചാരഖേദം കുറഞ്ഞാലനന്തരം
  • അഞ്ചാതെ ഞാനും വരുന്നുണ്ടു മെല്ലവേ.
  • രാജകുമാരനെക്കണ്ടു കാമിക്കയാൽ
  • വ്യാജം പറഞ്ഞാളിമാരെപ്പിരിച്ചവൾ
  • നാലഞ്ചു കാലടി മുന്നോട്ടു ചെന്നവൾ
  • ബാലഭൂപാലനെസ്സൽക്കരിച്ചീടിനാൾ
  • പല്ലവം പൊട്ടിച്ചിരിപ്പാൻ കൊടുത്തുകൊ-
  • ണ്ടുല്ലാസമന്ദസ്മിതം ചെയ്തു ചൊല്ലിനാൾ;
  • ധീരാതിഗംഭീര ചാരുമൂർത്തേ! ഭവാ-
  • നാരെന്നറിഞ്ഞു പൂജിക്കേണ്ടൂ ഞാനെടോ!
  • ഏതൊരു വംശമലങ്കരിക്കുന്നു നീ
  • താതമാതാക്കളാരെന്നു പറകെടോ!
  • നിന്നുടെ ദർശനം കൊണ്ടു മേ മാനസേ
  • ഉന്നതാനന്ദസന്ദോഹം ഭവിച്ചിതു
  • എന്നുടെ വാർത്ത ഞാൻ മുന്നമേ ചൊല്ലുവൻ
  • പിന്നെ നീ നിന്നുടെ വാർത്ത ചൊല്ലീടെടോ!
  • അംശുമതിയെന്നെനിക്കു നാമം സഖേ!
  • വംശവും ഗന്ധർവവംശമറിക നീ
  • ഗന്ധർവരാജൻ ദ്രമിളാഖ്യനുത്തമൻ
  • സിന്ധുഗംഭീരൻ മദീയതാതൻ ശുഭൻ.
  • സർവസംഗീതവിദ്യാഗുണംകൊണ്ടു ഞാൻ
  • ഗീർവ്വാണിമാരെജ്ജയിക്കുന്നു സർവദാ.
  • ഗന്ധർവഭേദാദി സർവം ഗ്രഹിച്ചൊരു
  • ഗന്ധർവകന്യ ഞാനന്യാതിശായിനി
  • വീരാചൂഡാമണേ! നിന്മേനി കാൺകയാൽ
  • പാരം കുതൂഹലം പൂണ്ടു നിന്നീടിനേൻ.
  • കേളിസല്ലാപസാരസ്യകാംക്ഷാവശാൽ
  • ആളിമാരെപ്പിരിച്ചാശു വന്നീടിനേൻ.
  • എന്നതു കേട്ടുര ചെയ്തു നൃപാത്മജൻ:-
  • സുന്ദരീരത്നമേ! കേട്ടാലുമാദരാൽ;
  • സത്യം ഗ്രഹിക്ക നീ, വൈദർഭരാജനാം
  • സത്യരഥന്റെ സുതൻ ഞാൻ സുലോചനേ!
  • താതനെപ്പോരിൽ കൊല ചെയ്തു വൈരികൾ
  • മാതാവു കാനനം പുക്കിതു ഗർഭിണി
  • അക്കാലമെന്നെ പ്രസവിച്ചനന്തരം
  • നക്രം പിടിച്ചു സുരാലയം പുക്കുപോൽ.
  • വിപ്രാംഗനയാശു വന്നെടുത്താദരാ-
  • ലിപ്രകാരം വളർത്തീടിനാരെന്നെയും
  • മൽ പുത്ര ഭാവേന തത്ര മേവീടുന്നു
  • മൽ‌പരിമാർത്ഥമിവണ്ണം മനോഹരേ!
  • അപ്പോളുരചെയ്തു ഗന്ധർവകന്യക:-
  • മൽ‌പുരുഷോത്തമ! കേൾക്കയെൻ വാക്കു നീ.
  • കാന്താരമണ്ഡലേ കണ്ടൊരുനേരത്തു
  • നാം തമ്മിലുണ്ടായ വിശ്വാസമിങ്ങിനെ
  • ആജീവനാന്തം മറക്കാതിരിക്കണം.
  • രാജീവലോചന! നിൻ പ്രാണനാഥ ഞാൻ
  • ഇത്ഥം പറഞ്ഞു കുറഞ്ഞൊരു ലജ്ജയാ
  • വക്ത്രവും താഴ്ത്തിക്കുനിഞ്ഞു നിന്നീടിനാൾ.
  • ഉത്തുംഗവക്ഷോജമദ്ധ്യേ വിളങ്ങുന്ന
  • മുത്തുമാലാഗണമെല്ലാമഴിച്ചവൾ
  • ധർമ്മഗുപ്തന്റെ കരത്തിൽ കൊടുത്തുടൻ
  • കണ്മുനത്തെല്ലുകൊണ്ടെയ്തു നിന്നീടിനാൾ.
  • മാരബാണം വന്നു മാറിൽത്തറയ്ക്കയാൽ
  • പാരം തളർന്നൊരു രാജകുമാരനും
  • ഹാരം കരം കൊണ്ടു മേടിച്ചു സാദരം
  • സാരംഗനേത്രയോടേവം പറഞ്ഞിതു:-
  • വിത്തവും രാജ്യവും ബന്ധുക്കളും വെടി-
  • ഞ്ഞത്യന്തദാരിദ്ര്യഭാജനം ഞാനെടോ!
  • ഉത്തമസ്ത്രീമണേ! നിന്നോടു ചേരുവാൻ
  • പാത്രമായീടുമോ? ചിന്തിച്ചു ചൊൽക നീ
  • നിന്നുടെ ബന്ധുക്കളാരും ഗ്രഹിക്കാതെ
  • നിന്നുടെ പാണിഗ്രഹം മമ യോഗ്യമോ?
  • എന്നുള്ള ഭൂപാലവാക്യമേവം കേട്ടു
  • മന്ദസ്മിതം പൂണ്ടു ചൊന്നാൾ കൃശോദരി:-
  • ഉണ്ടാമുപായം ക്ഷമിക്ക നീ സുന്ദര!
  • തണ്ടാർശരോപമ! മറ്റാൾ വരിക നീ.
  • വിപ്രകുമാരനോടൊന്നിച്ചു മറ്റേന്നാ-
  • ളിപ്രദേശത്തെ പ്രഭാതേ ഭജിക്ക നീ.
  • എന്നുരചെയ്തു സഖികളോടൊന്നിച്ചു
  • മന്ദം ഗമിച്ചിതു ഗന്ധർവകന്യക
  • ധർമ്മഗുപ്തൻ മുദാ കന്യകാദർശനാൽ
  • ജന്മസാഫല്യമെന്നോർത്തു പതുക്കവേ
  • വിപ്രകുമാരനെ പ്രാപിച്ചു കൌതുകാ-
  • ലിപ്രസംഗങ്ങളെക്കേൾപ്പിച്ചനന്തരം
  • ഗേഹം പ്രവേശിച്ചു മാതാവിനെത്തൊഴു-
  • താഹാരവും കഴിച്ചത്ര മേവീടിനാൻ.
  • ഗന്ധർവകന്യകതാനും സഖികളും
  • ഗന്ധർവരാജനെച്ചെന്നു വണങ്ങിനാർ
  • വൃത്താന്തമെല്ലാം പറഞ്ഞുകേട്ടപ്പൊഴേ
  • ചിത്തം തെളിഞ്ഞിതു ഗന്ധർവരാജനും
  • മുന്നം പറഞ്ഞു പിരിഞ്ഞോരവസരേ
  • വന്നിതു ഗന്ധർവരാജനും പുത്രിയും
  • ഗന്ധർവവൃന്ദവും നാരീജനങ്ങളും
  • ബന്ധുഭൃത്യന്മാരുമത്ര വന്നീടിനാർ
  • രാജകുമാരൻ ജനനിയോടിക്കഥ
  • വ്യാജഹീനം പറഞ്ഞാശ്വസിപ്പിച്ചുടൻ
  • വിപ്രകുമാരനോടൊന്നിച്ചു സത്വരം
  • തത്പ്രദേശത്തെ പ്രവേശിച്ചതദ്ദിനേ
  • കാണായിതന്നേരമത്യന്തവിസ്മയം
  • വീണാധരേന്ദ്രന്റെ യോഗം മനോഹരം
  • ഏണാക്ഷിമാരുടെ വൃന്ദവും തന്നുടെ
  • പ്രാണങ്ങളാകുന്ന ഗന്ധർവകന്യയും
  • ഏണാങ്കബിംബപ്രകാശം കണക്കിനെ
  • ചേണാർന്ന ദിവ്യതേജസ്സിന്റെ മഹത്വവും
  • ആലവട്ടങ്ങളുമാതപത്രങ്ങളും
  • ബാലവ്യജനവും രത്നദീപങ്ങളും
  • പാരിജാതദ്രുമം കൊമ്പുകളിൽ നിന്നു
  • കോരിച്ചൊരിയുന്ന ദിവ്യപുഷ്പങ്ങളും
  • ആന തേർ കാലാൾ കുതിരപ്പടകളും
  • കാനനന്തന്നിൽ വിളങ്ങുന്നതദ്ദിനേ
  • സന്തുഷ്ടചിത്തനാം ധർമ്മഗുപ്തൻ ചെന്നു
  • ഗന്ധർവരാജനെത്താണുവണങ്ങിനാൻ.
  • പാണി രണ്ടും പിടിച്ചാലിംഗനം ചെയ്തു
  • വീണാധരേന്ദ്രൻ പറഞ്ഞുതുടങ്ങിനാൻ.
  • രാജേന്ദ്രനന്ദന1 കേട്ടാലുമത്ഭുതം
  • രാജരാജാചലവാസി മഹേശ്വരൻ
  • നിന്നെക്കുറിച്ചു നിതാന്തം പ്രസാദിച്ചു
  • നിന്നുടെ ഭക്തിവിശ്വാസങ്ങൾ കാൺകയാൽ
  • ഇന്നലെ സന്ധ്യയ്ക്കു ചെന്നു ഞാൻ കൈലാസ-
  • മന്ദിരേ മേവുന്ന ദേവനെക്കാണുവാൻ
  • വന്ദനം ചെയ്തു നിൽക്കുന്നേരമെന്നോടു
  • ചന്ദ്രാർദ്ധശേഖരൻ മന്ദമരുൾ ചെയ്തു
  • ഗന്ധർവരാജൻ ദ്രമിള! ധരിക്ക നീ.
  • ബന്ധുത്വമൊന്നുണ്ടു കേൾക്ക ഭവാനെടോ!
  • ധർമ്മഗുപ്താഖ്യനാം ഭൂപാലബാലകൻ
  • ധർമ്മാനുകൂലം പ്രദോഷവ്രതം കൊണ്ടു
  • നമ്മേബ്ഭജിക്കുന്നു ശാണ്ഡില്യശാസനാൽ
  • നന്മയ്ക്കു വാഞ്ഛയാ ചാരുധീരാകൃതി
  • കുണ്ഡിനാഗാരവും നാടും നഗരവും
  • ചാണ്ഡസാല്വന്മാർ പിടിച്ചടക്കീടിനാർ.
  • താതനും വെട്ടിമരിച്ചിതു സംഗരേ
  • മാതാവിനും വനേ നാശം ഭവിച്ചിതു
  • വിപ്രാംഗനാഗൃഹേ മേവുന്ന ബാലകൻ
  • വിപ്രകുമാരനും മത്ഭക്തിശാലികൾ
  • വിപ്രകുമാരന്റെ ദാരിദ്ര്യസങ്കടം
  • ക്ഷിപ്രം കളഞ്ഞു കൃതാർത്ഥത നൽകിനേൻ
  • ധർമ്മഗുപ്തനു കൊടുക്കേണമിന്നു നീ
  • നിന്മകളായുള്ള ഗന്ധർവകന്യയെ;
  • ശത്രുക്കളേ വെന്നു നാടും നഗരവും
  • ക്ഷത്രിയപുത്രന്നു നൽകീടണം ഭവാൻ
  • തൽ‌പിതാക്കന്മാരശേഷം കൃതാർത്ഥരായ്
  • മൽ‌പാർശ്വഭാഗേ വസിക്കുന്നു സാമ്പ്രതം
  • എന്നരുൾ ചെയ്തു ജഗന്നായകൻ ശിവൻ
  • എന്നതുകൊണ്ടു തരുന്നു ഞാൻ പുത്രിയെ
  • പുത്ര! പരിഗ്രഹിച്ചാലും മടിയാതെ
  • പുത്രീ! വരിക നീ ഭർത്താവിവൻ തവ
  • ക്ഷോണിപതികൾക്കു ഗാന്ധർവമായുള്ള
  • പാണിഗ്രഹം യോഗ്യമെന്നുണ്ടു ശാസ്ത്രവും
  • ഗന്ധർവകന്യയെ സ്വീകരിച്ചീടുവാൻ
  • ഗാന്ധർവമല്ലാതെ മറ്റെന്തുചെയ്‌വതും?
  • ഇത്ഥം പറഞ്ഞു തനൂജയെ നൽകിനാൻ
  • എത്രയും മോദേന ഗന്ധർവപുംഗവൻ
  • പിന്നെപ്പറഞ്ഞിതു: പുത്ര! നൃപാത്മജ!
  • നിന്നുടെ വൈരിയെക്കൊല്ലുന്നതുണ്ടു ഞാൻ
  • വൈദർഭരാജ്യാധിപത്യം ലഭിച്ചു നീ
  • മോദേന കാന്തയാസാകം വസിക്കെടോ!
  • ധാത്രീപതേ! പതിനായിരം വത്സരം
  • ധാത്രീശനായിസ്സുഖിച്ചു വസിക്ക നീ.
  • പിന്നെ ശ്ശിവാന്തികേ നീയും ഗൃഹണിയും
  • തന്നുടെ ഗാത്രേണ വാണുകൊൾവിൻ സുഖം
  • വിപ്ര! ശുചിവ്രത! നീയും യഥാസുഖം
  • വിപ്രാധിപത്യം ലഭിച്ചു വാണീടുക
  • വൈദർഭരാജനോടൊന്നിച്ചു പിന്നെയും
  • വേദസ്വരൂപിതൻ പാർശ്വേ വസിക്ക നീ
  • എന്നും പറഞ്ഞുകൊടുത്തു തുടങ്ങിനാൻ
  • കന്യാധനം ധർമ്മഗുപതന്നു വൈണികൻ
  • പൊന്നും പണങ്ങളും രത്നാഭരണവും
  • മിന്നും മണിപ്രഭാരമ്യകിരീടവും
  • കങ്കണം തോൾവള തങ്കപ്പതക്കവും
  • കാഞ്ചിദുകൂലം മണികുണ്ഡലങ്ങളും
  • മുത്തുമാലാശതം വൈരമാലാശതം
  • പത്തുവിരൽക്കും വിചിത്രാംഗുലീയവും
  • ആതപത്രങ്ങളും വെഞ്ചാമരങ്ങളും
  • ശാതകുംഭോജ്ജ്വലം കുംഭലക്ഷങ്ങളും
  • പത്തുസഹസ്രം ഗജങ്ങളും നൽകിനാൻ
  • പുത്രനും പുത്രിക്കും ദാസീശതങ്ങളും;
  • ആയിരം തേരുമിരുപതിനായിരം
  • വായുവേഗങ്ങളാം നീലക്കുതിരകൾ
  • അമ്പൊടുങ്ങാതുള്ള തൂണീരവും നല്ല
  • വൻപിച്ച ശക്തിയും വില്ലും ശരങ്ങളും
  • വാളും പരിചയും ശൂലം ചുരികയും
  • മേളിച്ചു നൽകിനാൻ പിന്നെയും പിന്നെയും:-
  • ധർമ്മഗുപ്ത! ഭവാൻ സർവജ്ഞനായ് വരും
  • ധർമ്മപത്ന്യാസമം പോക നീ ബാലക!
  • കുണ്ഡിനാഖ്യേ പുരേ ചെന്നു രിപുക്കളെ
  • ദണ്ഡനംചെയ്തു സുഖിച്ചുവസിക്കനീ
  • ഗന്ധർവസേനയെ കൊണ്ടുപോക ഭവാൻ
  • ഗന്ധധൂപങ്ങളും ദ്രവ്യാഭരണവും
  • ഇത്ഥം പറഞ്ഞങ്ങനുഗ്രഹിച്ചാദരാൽ
  • പുത്രിയെ ഗാഢം പുണർന്നു പതുക്കവേ
  • യാത്രയും ചൊല്ലി വിമാനമാരൂഢനായ്
  • തത്ര മറഞ്ഞിതു ഗന്ധർവപുംഗവൻ
  • അംശുമാനോടു സദൃശനാം വൈദർഭ-
  • നംശുമതിയുടെ പാണിപിടിച്ചുടൻ
  • ആരണപുത്രനോടൊന്നിച്ചു മെല്ലവേ
  • തേരിൽക്കരേറിത്തിരിച്ചു പുരം പ്രതി.
  • ഗന്ധർവസേനയും നാനാപദാർത്ഥവും
  • ബന്ധുക്കളും കൂടി മേളിച്ചുകൊണ്ടുടൻ
  • ചെന്നു വിദർഭരാജ്യത്തെ പ്രവേശിച്ചു
  • നിന്നു പടക്കോപ്പുകൂട്ടി വിളിച്ചിതു:-
  • യുദ്ധത്തിനായി പുറപ്പെട്ടു കൊൾക നീ
  • ബുദ്ധിഹീന! ജള! സാല്വാധമ! ജവാൽ
  • സത്യരഥന്റെ സുതൻ ധർമ്മഗുപ്തനു-
  • ണ്ടത്യന്തകോപേന വന്നുനിൽക്കുന്നു ഞാൻ
  • സമ്പ്രഹാരത്തിനു ശക്തനെന്നാകിൽ നീ
  • സമ്പ്രതി വൈകാതെ വാടാ! നരാധമ!
  • ഇത്തരം ഘോഷങ്ങൾ കേട്ടുടൻ സാല്വനും
  • സത്വരം പോരിന്നെടുത്തു പടകളും
  • യുദ്ധം തുടങ്ങി പടജ്ജനം തങ്ങളിൽ
  • ക്രുദ്ധിച്ചു വെട്ടും ശരപ്രയോഗങ്ങളും
  • തേരാളിവീരരും നേരിട്ടുപോരിനായ്
  • പാരാതെ വൈരേണ പാഞ്ഞടുത്തീടിനാർ.
  • ദന്തിക്കു ദന്തിയുമശ്വത്തിനശ്വവും
  • മന്ത്രിക്കു മന്ത്രിയും പത്തിക്കു പത്തിയും
  • തേരിന്നു തേരാളി തമ്മിൽ തരം നോക്കി
  • നേരേ കടന്നു പിണങ്ങിത്തുടങ്ങിനാർ
  • വില്ലനും വില്ലനും തങ്ങളിൽ സംഗരം
  • മല്ലനും മല്ലനും തങ്ങളിൽ താഡനം
  • കുന്തം കടുത്തില ശൂലം ചവളവും
  • ചന്തം കലർന്നുള്ള ചാട്ടുകുന്തങ്ങളും
  • ശക്തി കൃപാണവും മുദ്ഗരം തോമരം
  • പത്തി വാളീട്ടിയും പട്ടസക്കൂട്ടവും
  • നാനായുധം കൊണ്ടു യുദ്ധകോലാഹലം
  • സേനാഭടന്മാർ മടങ്ങിത്തുടങ്ങിയും
  • ചത്തു മുറിഞ്ഞും മറിഞ്ഞും പടക്കൂട്ട-
  • മൊത്തു കരേറിത്തകർത്തും തിമിർത്തുമ-
  • ങ്ങുത്തുംഗമാതംഗകണ്ഠം മുറിച്ചിട്ടു
  • പത്തുദിഗന്തം മുഴക്കുന്ന ഘോഷവും
  • ചോരപ്പുഴകളും കാളികൂളീ ഭൂത
  • ഘോരാട്ടഹാസവും ഭേരീരവങ്ങളും
  • കുംഭിനിനാദം കബന്ധനൃത്തങ്ങളും
  • ഗംഭീരഗന്ധർവസിംഹാസനങ്ങളും
  • ഭൂതലം പൊട്ടിപ്പൊടിഞ്ഞ പൊടിക്കൂട്ട-
  • മാകവേ മൂടിപ്പരന്നു പതുക്കവേ.
  • ചാക്കും പലതരം വാക്കും ഭയപ്പെട്ടു
  • നോക്കും പിടിച്ചുന്തിനീക്കും വിധങ്ങളും
  • ഏൽക്കും ചിലർ ചെന്നു തോൽക്കും ചിലർ ചെന്നു
  • കാൽക്കുപിടിച്ചു വലിക്കും രണാങ്കണേ
  • ഓടും ചിലർ ചെന്നു ചാടും ചിലർ ചെന്നു
  • കൂടും ചിലർ നിന്നു പാടും പടജ്ജനം
  • വീടും ഭരിച്ചങ്ങു കൂടുന്ന ഭീരുക്ക-
  • ളോടും ചിലരടുത്തീടും പിണങ്ങുവാൻ
  • നാടും നഗരവും തോടും പുഴകളും
  • കാടും പൊടികൊണ്ടു മൂടുന്നു തൽക്ഷണം
  • ഇത്ഥം മഹാഘോരയുദ്ധകോലാഹലേ
  • ബദ്ധരോഷം ധർമ്മഗുപ്തൻ കടന്നുടൻ
  • ബാണം പ്രയോഗിച്ചു സാല്വഭൂപാലന്റെ
  • പ്രാണാവസാനം വരുത്തി നിന്നീടിനാൻ
  • ഓടിത്തുടങ്ങീ പടജ്ജനമൊക്കവേ
  • പേടിച്ചൊളിച്ചൂ സമസ്തശത്രുക്കളും
  • ചത്തുശേഷിച്ചുള്ള സാല്വസേനാജനം
  • സത്വരം ഭൂപനെസ്സേവിച്ചു മേവിനാർ.
  • യുദ്ധം കഴിഞ്ഞു പുരപ്രവേശം ചെയ്തു
  • ബദ്ധകോലാഹലം രാജ്യാഭിഷേകവും
  • യാചകന്മാർക്കർത്ഥദാനങ്ങളും ചെയ്തു
  • രോചനീയാകാരചാരുശീലൻ നൃപൻ
  • തന്നെ വളർത്തൊരു വിപ്രഗൃഹണിയെ
  • ചെന്നുവരുത്തി പ്രണാമവും ചെയ്തുടൻ
  • നല്ലൊരുമന്ദിരം തീർത്തങ്ങിരുത്തിനാ-
  • നുല്ലാസശാലിയാം ധർമ്മഗുപ്തൻ നൃപൻ
  • സർവരാജ്യങ്ങളിൽ സർവദാ വേണ്ടുന്ന
  • സർവാധികാര്യം ശുചിവ്രതനേകിനാൻ
  • യൌവരാജ്യസ്ഥാനമെല്ലാം ശുചിവ്രതൻ
  • സർവദാ നിർവ്വഹിച്ചീടിനാനാസ്ഥയാ
  • ധർമ്മഗുപ്തൻ നൃപൻ ധർമ്മചിന്താമണി
  • ധർമ്മപത്നിയൊടും വാണു യഥാസുഖം
  • സർവപ്രദോഷോപവാസാവ്രതം മുദാ
  • ശർവപ്രിയങ്കരൻ ചെയ്തു മേവീടിനാൻ
  • ഏവം പ്രദോഷമാഹാത്മ്യം മനോഹരം
  • ശൈവപ്രസാദാമൃതത്തിനുകാരണം
  • ദാരിദ്ര്യനാശനം ദായാദവർദ്ധനം
  • ഭൂതിലക്ഷ്മീകരം ഭൂതപീഡാഹരം
  • സന്താനപൂരണം സന്തോഷകാരണം
  • സന്താപവാരണം സംസാരദാരണം
  • പുണ്യപ്രദോഷോപവാസമഹാവ്രതം
  • പുണ്യവാന്മാരേ! ധരിക്കിൻ മഹാഫലം
  • ഇക്കഥാകർണ്ണനം കൊണ്ടു ജനങ്ങൾക്കു
  • ദുഃഖങ്ങളെല്ലാം നശിക്കുമസംശയം
  • സൽക്കഥാസാരം കഥിക്കുന്ന ദേഹിനാ-
  • മുൾക്കാമ്പിലീശൻ വസിക്കും ശുഭം ശുഭം
  • നാനാകഥാസാരവേദീ മനഃക്രോഡ
  • സേനാധിനായകൻ ബാലരാമാഹ്വയൻ
  • ആനന്ദമുൾക്കൊണ്ടു തണ്ടാർശരാരിയെ
  • ധ്യാനിച്ചു സേവിച്ചു വാഴുന്നു സർവദാ
  • സർവലാഭങ്ങളും സർവസൌഖ്യങ്ങളും
  • സർവസമ്പത്തും സദാനന്ദമോക്ഷവും
  • സർവം ലഭിക്കേണമീശ്വരാനുഗ്രഹാൽ
  • സർവേശ! ഗൌരീശ! ശംഭോ! നമോസ്തു തേ.

പ്രദോഷമാഹാത്മ്യം സമാപ്തം