ശ്മശാനത്തിലെ തുളസി/തിരുവനന്തപുരം ആർട്ട്സ്കോളേജിൽ

ല്ലാപത്തിന്നൊരുങ്ങിക്കമലജ കലഹം-
വിട്ടു വാഗ്ദേവിയോടൊ-
ത്തുല്ലാസം....വാർന്നരികിലിരുവശം
ചേർന്നുനിന്നും പുണർന്നും,
കല്യാണം കൈവളർന്നും, നിയമപടുതതൻ
വെൺപുകൾപ്പൂനിലാവിൽ
കല്ലോലച്ചാർത്തുതിർന്നും മഹിമയുടലെടു-
ത്തുള്ള മള്ളൂർ ജയിപ്പൂ!

നിത്യം, സൗഭാഗ്യകൽപദ്രുമനിബിഡതയാൽ
നന്ദനത്തെജ്ജയിച്ചി-
ട്ടുത്തുംഗാമോദമോലും തവ ശിശിരിതസൽ-
ജീവിതാരാമഭൂവിൽ
എത്തിപ്പാടട്ടെ ചഞ്ചൽച്ചിറകുകളുതിർ-
ന്നായുരാരോഗ്യ, മെന്നും
നൃത്തംചെയ്യട്ടെ മൊട്ടിട്ടനുപമവിഭവ-
ശ്രീമണിപ്പൊൻകിനാക്കൾ!

മാതാവേ, മഹിതോൽക്കടപ്രതിഭതൻ
സങ്കേതഭൂവേ, ജയ-
ശ്രീതാവും ചരിതോജ്ജ്വലേ, മമ കലാ-
ശാലേ, ജയിക്കുന്നു നീ!
സ്ഫീതാംശം തവ കാൽക്കലെൻ സഹജരും
ഞാനും സമർപ്പിക്കുമീ-
യേതാനും ചില കാട്ടുപൂക്കൾ സദയം
കൈക്കൊൾക നീയംബികേ!

സഹസ്ര വിദ്യാർത്ഥികൾതൻ പഠിപ്പാം
സഹാറപോലുള്ള മണൽപ്പരപ്പിൽ
സഹായമായിന്നു സമുല്ലസിക്കും
സഹസ്രനാമയ്യർ ജയിക്ക മേന്മേൽ!

എന്നും നിൻ പുകൾപൊങ്ങുമാറതുലമാം
വിഞ്ജാനസമ്പൂർത്തിതൻ
പൊന്നോടക്കുഴലൂതിയൂതി വിലസും
നിന്നദ്രിമാരാധകൻ
ധന്യൻ, സദ്ഗുണപൂർണ്ണ, നദ്വിജവരൻ
സൗമ്യൻ സഹസ്രാഭിധൻ
മിന്നുന്നൂ തവമുന്നിൽ നിൻ ഹൃദയമാം
വിണ്ണിൽ കലാനായകൻ!

സാഹിത്യക്ഷീരവാരാന്നിധിയി, ലനുപമ-
ശ്രീവിലാസത്തിൻ, മർത്ത്യർ-
ക്കൂഹിക്കാൻപോലുമാകാത്തൊരു നിശിതമഹാ-
ബുദ്ധിശക്തിത്തഴപ്പിൽ,
സ്നേഹത്തിൻ പൊൽത്തിടമ്പായ് വിമലതരയശോ-
രാശിയായ് മന്നിലാരും
മോഹിക്കും ജ്ഞാനഭാഗ്യത്തികവിലലമന-
ന്താഭിധൻ ലാലസിപ്പൂ!

അനൽപഭക്ത്യാദരപൂർവമങ്ങ-
യ്ക്കാശിസ്സു നേരുന്നു കിടാങ്ങൾ ഞങ്ങൾ
അനന്തഭാഗ്യങ്ങൾ ഗുരോ, ഭവാനി-
ന്നാതിത്ഥ്യമേകാനണയട്ടെ മേന്മേൽ.

സാമർത്ഥ്യമോടു സതതം മലയാളഭാഹാ-
സാഹിത്യസത്തമസമാജരഥം സഹർഷം
സാരസ്യമാർന്നു വഴിപോലെ നയിച്ചു നിത്യ-
സാരസ്വതാർത്ഥി, വിജയിക്കുക കേശവാഖ്യൻ!

ശ്രീമദ്സൗഹൃദദീപ്തിവീശി വികസി-
ച്ചീടും മയൂഖങ്ങളേ,
പ്രേമപ്പൊയ്കയിൽ നീന്തി നീന്തി വിഹരി-
ച്ചീടും മരാളങ്ങളേ!
ഹാ, മൽപ്രാണസഖാക്കളേ, സഖികളേ!
സൗഭാഗ്യസമ്പൽസുഖ-
ക്ഷേമാരോഗ്യജയോന്മദങ്ങൾ നിഖിലം
നിങ്ങൾക്കു നേരുന്നു ഞാൻ.