രാഗവിവശനാമെന്നെപ്പിരിഞ്ഞിന്നു
പോകയാണോ നീ വിഷാദവിലാസിനി?
രാവും പകലും പിരിഞ്ഞിടാതിത്രനാൾ
മേവി ഞാനൊത്തെൻ കളിത്തോഴിയായി നീ-
കണ്ടു രസിച്ചു കൈകോർത്തിരുന്നെത്രയോ
ചെണ്ടിട്ടു ചെണ്ടിട്ടടർന്ന ദിനങ്ങൾ നാം!
കാലമാം നൂലിൽ നിൻ ചിന്തകളാലെത്ര
മാലകൊരുത്തെനിക്കേകി, നീ, മായികേ?
മാനസമിന്നും നുകരുകയാണതിൻ
മായാതെനിൽക്കും മധുരപരിമളം!

ഏകാന്തതതൻ കനകവിപഞ്ചിയിൽ
നീകൈവിരൽത്തുമ്പുരുമ്മിയമാത്രയിൽ,
അന്ധകാരത്തിലും കൂടിയൊരത്ഭുത-
ഗന്ധർവ്വമണ്ഡപമായി മന്മന്ദിരം!
പൂക്കളിൽക്കൂടിച്ചിരിച്ചു വിടർന്നെന്നെ
നോക്കിക്കുണുങ്ങിയെൻ മുറ്റത്തു നിന്നു നീ.
പൂമ്പാറ്റകളാൽ പുടവയിളകിയെൻ
പൂങ്കാവനത്തിലലഞ്ഞുനടന്നു നീ.
ഉദ്രസം പൊന്നിൻ കിനാവുകളായെന്റെ
നിദ്രയെക്കെട്ടിപ്പിടിച്ചുമ്മവെച്ചു നീ.
എന്തിനിന്നോളമെൻ പ്രാണനായ്ത്തന്നെയെ-
ന്നന്തികത്തിങ്കൽ നീ വാണു, വിലാസിനി?

നീയറിയാതില്ലൊരൊറ്റ രഹസ്യവും
നീറിപ്പുകയുമെൻ ജീവിതവേദിയിൽ
നമ്മളൊന്നിച്ചു നുകർന്നു ലോകത്തിലെ
നന്മയും തിന്മയും മൗനമായിത്രനാൾ.
നിന്നിലലിഞ്ഞു ഞാ, നെന്നിലലിഞ്ഞു നീ
നിന്നിതമ്മട്ടൊരു നിർവൃതിയിങ്കൽ നാം!

ഒട്ടും കരുതിയിരിക്കാതെ പെട്ടെന്നു
വിട്ടുമാറുന്നുവോ നീയെന്നെ മോഹിനി?
എന്നിനിക്കാണും?-വിദൂരത്തിലെത്തിയാ-
ലെന്നെ നീയക്ഷണം വിസ്മരിക്കില്ലയോ?
പോകാതെയില്ല തരമെങ്കി, ലങ്ങനെ-
യാകട്ടെ-പക്ഷേ, മറക്കരുതെന്നെ നീ!