ന്നത്തെരാത്രിയുമാ നദീതീരവും
മന്ദഹസിക്കുന്ന പൂനിലാവും
വിണ്ണിനു രോമാഞ്ചമുണ്ടായരീതിയിൽ
മന്ദഹസിക്കുന്ന താരകളും
പച്ചിലച്ചാർത്തിനെപ്പയെ്യച്ചലിപ്പിച്ചു
പിച്ചവെച്ചെത്തുന്ന കൊച്ചുകാറ്റും
ഓരോരോവല്ലികൾ പൂത്തുപൂത്തെമ്പാടു-
മോളംതുളുമ്പും പരിമളവും
നാണം കുണുങ്ങിക്കൊണ്ടെന്നോടു ചേർന്നമർ-
ന്നാനന്ദം താഴ്ത്തിയിരുന്ന നീയും-
ഓർക്കുന്നുണ്ടോർക്കുന്നുണ്ടാരംഗമിന്നും ഞാൻ
വായ്ക്കും നിരാശ വിലക്കിയിട്ടും.

അന്നെല്ലമോമലേ, ലോകം നമുക്കൊരു
സുന്ദരസംഗീതമായിരുന്നു.
കാണുന്നതൊക്കെക്കവിതയും ജീവിതം
കാനനപ്പച്ചയുമായിരുന്നു.
ഇന്നെന്തൊരന്തരം!-നൊന്തിടുന്നില്ലയോ
നിന്മനമിന്നതൊന്നോർത്തിടുമ്പോൾ?
അല്ലെങ്കിലും സഖി, ലോകത്തിലൊന്നിനു-
മില്ലൊരു ശാശ്വതഭാവമൊന്നും.
എല്ലാം ചപലങ്ങൾ മായികസ്വപ്നങ്ങ-
ളെല്ലാം ചലനവിധേയകങ്ങൾ!
ഒട്ടുമിതൊക്കെയൊന്നോർക്കുമ്പോളാരെയും
കുറ്റപ്പെടുത്തുവാനില്ല നമ്മൾ!
കഷ്ടമീ നമ്മുടെ ജീവിതം തന്നെയൊ-
രുത്തരം കിട്ടാത്ത ചോദ്യചിഹ്നം.
കാണ്മവഓലും യഥാർത്ഥങ്ങളല്ലെങ്കിൽ
കാണാത്തതിൻ കഥയെന്തുപിന്നെ?
സങ്കല്പലോകത്തു ചെന്നെന്നിരിക്കിലും
സങ്കടം തോന്നുമിതൊക്കെയോർത്താൽ.
പിന്നെയിവയ്ക്കു നടുക്കു കിടപ്പവ-
നെങ്ങനെ കണ്ണിണ തോർന്നുകിട്ടും?
വേദാന്തമൊക്കെയും പോകട്ടെ വീണ്ടുമെൻ
വേദനതന്നെ തുടർന്നിടട്ടെ....

മത്സഖി, നീ മമ പ്രാണനാളത്തിനൊ-
രുത്സവദായിനിയായിരുന്നു!
ഇന്നൊരു ധൂമികയായി നീയെങ്കിലു-
മന്നൊരു വെണ്ണിലാവായിരുന്നു!
ആ നല്ലനാളിനിയോർക്കാതിരിപ്പാനായ്
ഞാനെത്ര യത്നിച്ചുനോക്കിയെന്നോ!
ആവുന്നതില്ലെനിക്കത്രയ്ക്കുമേലതെൻ-
പ്രാണനിലൊട്ടിപ്പിടിച്ചുപോയി.
എന്മനസ്പന്ദനംതോറുമച്ചിന്തതൻ
മന്ദസ്മിതം ചേർന്നലിഞ്ഞുപോയി.
തപ്തസ്മൃതികളൊത്തങ്ങിങ്ങിരുന്നിനി
പൊട്ടിക്കരയാം നമുക്കുമേലിൽ.
ഉന്മാദനൃത്തം നടത്തേണ്ടനുഭവ-
പ്പൊന്മലർക്കാവിൽ കടന്നു നമ്മൾ!
മന്നിലവയൊന്നും കൂടാതെതന്നെ നാ-
മന്യോന്യബന്ധിതരായതല്ലേ?
അങ്ങിങ്ങുവേർപെട്ടുപോകിലെന്താ ബന്ധ-
മങ്ങനെ പെട്ടെന്നഴിവതാണോ?
ഇല്ലില്ലഴിയുകയില്ലതു തോഴീ, നാ-
മുള്ളഴിഞ്ഞെത്രമേൽ നോക്കിയാലും.
ചിന്തയ്ക്കനർഹമാം ഗൂഢോന്മദത്താല-
തെന്തിനു വീണ്ടും പുതുക്കണം നാം?
എന്നോടൊരൽപം കനിവുണ്ടെന്നാലതി-
നെന്നെ നീ മേലിൽ ക്ഷണിക്കരുതേ!
എന്തെല്ലാം മാറ്റങ്ങൾ വന്നാലുമെന്നെന്നു-
മെന്തിലും മീതെ ഞാൻ നിന്നെയോർക്കും.
ജീവനെക്കൂടിയുമേതുകാലത്തും നിൻ
സേവനത്തിനു ഞാൻ കാഴ്ചവെയ്ക്കും!
ആകയാൽ ഞാനിദം വേർപെട്ടുപോവതോർ-
ത്താകുലപ്പെട്ടിടായ്കോമലേ നീ!
നിശ്ചയം സ്നേഹിക്കാനാവുമെനിക്കൊരു
കൊച്ചനുജത്തിയെപ്പോലെ നിന്നെ!
ആരാധിക്കാം തമ്മിൽ സൗഹൃദപ്പൂക്കളാൽ
വേറിട്ടിരുന്നു നമുക്കിനിമേൽ.