ശ്രീതിലകം/വെളിച്ചത്തിന്റെ മുമ്പിൽ

വെളിച്ചത്തിന്റെ മുമ്പിൽ

അന്തമില്ലാതെനിക്കു ചുറ്റുമാ-
യന്ധകാരം പരക്കവേ,
വിണ്ണിൽനിന്നു,മെൻ മൺകുടിലിൽ, നീ
വന്നുചേർന്നു വെളിച്ചമേ!

താവകാഗമരോമഹർഷങ്ങൾ
താവിത്താവിയെൻ ജീവിതം,
സാവധാനം ലയിക്കയാ,യൊർ
പാവനോന്മാദമൂർച്ഛയിൽ,
സ്വർഗ്ഗദീപ്തിയിലുജ്ജ്വലിച്ചിതാ
സ്വപ്നരംഗം മുഴുവനും!

നിന്നരികിൽ വികാരമൂകയായ്
നിന്നിടുമെൻ നിറുകയിൽ,
വെമ്പിവെമ്പിപ്പൊഴിച്ചു നീ,യോരോ
ചുംബനമലർമൊട്ടുകൽ!
മാനസത്തിൻ നിഗൂഢമാം ചില
കോണിലും കൂടി, യക്ഷണം
സഞ്ചരിച്ചിതജ്ഞാതമാമേതോ
സംഗീതത്തിൻ ലഹരികൾ!

നിത്യതതന്നപാരതയിലേ-
ക്കെത്തിനിൻ കൈ പിടിച്ചു ഞാൻ.
വിസ്മൃതിയുടെ മഞ്ഞുമൂടലിൽ
വിട്ടു ഞാനെൻ സമസ്തവും!
മാമകാശകൾ നൃത്തമാടിയ
മായികോത്സവവേദികൾ,
സർവ്വവും കൈവെടിഞ്ഞു, വിസ്തൃത-
നിർവൃതിയുടെ വീഥിയിൽ,
എത്തിയപ്പോഴേക്കെൻ യഥാർത്ഥമാം
സത്തയെന്തെന്നറിഞ്ഞു ഞാൻ!

നശ്വരാഡംബരങ്ങൾ നീങ്ങി,യെൻ
നഗ്നസത്യം തെളിയവേ;
നിന്നെയെന്നിലു,മെന്നെ നിന്നിലു-
മൊന്നുപോൽചേർന്നു കണ്ടു ഞാൻ!
നിന്നിൽനിന്നുമകന്നു, പിന്നെയും
നിന്നിൽ വീണു ലയിവ്വിദം,
നിൽപൊരുജ്ജ്വലബിന്ദുവല്ലി ഞാൻ
നിത്യതേജ:സമുദ്രമേ!

മണ്ണിൽനിന്നറിയാതെ ചേർന്നതാ-
മെന്നിലെപ്പങ്കമൊക്കെയും,
മണ്ണിൽത്തന്നെ വെടിഞ്ഞു ശുദ്ധമാം
നിന്നിൽ വീണ്ടും ലയിപ്പു ഞാൻ!
ഈ വിയോഗസമാഗമങ്ങളാൽ
ജീവിതവും മരണവും,
കാഴ്ചവെയ്ക്കുന്നു, രണ്ടു ഗാന, മെൻ
കാൽത്തളിരിലെന്നെന്നുമേ!
ഒന്നു ശോകാകുലാർദ്ര, മവ്യക്ത-
മൊന്നതിസ്പഷ്ടമാദകം!
ഒന്നു മായികം, നശ്വരം, ഹാ, മ-
റ്റൊന്നു സത്യ, മനശ്വരം!
വിശ്വരംഗത്തിൽനിന്നെമാത്രം ഞാൻ
വിശ്വസിപ്പൂ, മരണമേ!

കാലദേശങ്ങൾക്കപ്പുറം, നിന്റെ
ലോലസംഗീതനിർഝരം
പുഞ്ചിരിപ്പൊൻതിരകൾ മേളിച്ചു
സഞ്ചരിപ്പൂനിരന്തരം!
ജീവഹർഷനിദാനമേ, ലോക-
ഭാവനകൾക്കതീതമേ!
അന്തമില്ലാതെനിക്കു ചുറ്റുമാ-
യന്ധകാരം പരക്കവേ;
എന്നിൽനിന്നെന്നെ നീക്കി, ഞാനായ
നിന്നെ, നിന്നോടു ചേർക്കുവാൻ
വിണ്ണിൽനിന്നു, മെൻ മൺകുടിലിൽ, നീ
വന്നു ചേർന്നു, വെളിച്ചമേ!

                               -ജൂൺ 1936