സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
വെറും സ്വപ്നം
[ 56 ]

വെറും സ്വപ്നം

പാരാകെ മന്ദമുണർന്നു-വിണ്ണിൽ
പാടലകാന്തി കിളർന്നു.
പാപാന്ധകാരമകന്നു-മന്നിൽ
പാവനപ്രേമം പരന്നു.
യാതനയെല്ലാമൊഴിഞ്ഞു-ലോകം
ഗീതാത്മകമായ്ക്കഴിഞ്ഞു.
ചിന്താഗ്നി കത്തിപ്പൊലിഞ്ഞു-ചിത്തം
മന്ദഹാസത്തിലലിഞ്ഞു.
ശശ്വൽപ്രണയവിചാരം-ചാർത്തി
വിശ്വസമാധാനഹാരം.
കേൾക്കുന്നതില്ല ശകാരം-ആരു-
മോർക്കുന്നതന്യോപകാരം!
എല്ലായിടത്തും വെളിച്ചം-കാണു-
ന്നുല്ലാസത്തിന്റെ തെളിച്ചം.
ഭദ്രമിക്കർമ്മപ്രപഞ്ചം-ഇതിൽ
യുദ്ധമെന്നില്ലൊരു ശബ്ദം.
എങ്ങുമൊരോങ്കാരഘോഷം-കേൾക്കാ-
മെന്തെന്തിതെന്തു വിശേഷം?
എന്തൊരു ഭാഗ്യപ്രഭാവം-ആർക്കു-
മെന്തൊരു സൗഹാർദ്ദഭാവം!
ജീവിതം ശോകാപ്തമല്ല-ഒരു
ജീവിയും നിസ്സാരമല്ല.
നാനാത്വം പാടേ മറന്നു-ലോക-
മേകമാം സത്തയിൽ നിന്നു.
ചിത്തങ്ങൾ തമ്മിൽപ്പുണർന്നു-ദിവ്യ-
സത്യസൗന്ദര്യം നുകർന്നു.
എല്ലാം സുഖത്തിൻമുകുരം-എങ്ങു-
മില്ല ദുഖത്തിൻതിമിരം

ക്ഷീണമനസ്സേ , വിചിത്രം-എന്നെ-
ക്കാണിച്ചതെന്തിനിച്ചിത്രം ?

[ 57 ]

ഇല്ലതിൽ വാസ്തവചിഹ്നം-ഒന്നു,-
മെല്ലാമൊരോമനസ്സ്വപ്നം.
മായികം, മായികം, കഷ്ടം-ഇതു
മായുന്നതെന്തൊരു നഷ്ടം!
ഞാൻ കണ്ടതെന്തൊരു ലോകം!-അയ്യാ!
ഞാൻ കണ്ടതെന്തൊരു നാകം !
പാവനമാകുമിസ്സ്വപ്നം--എന്നി-
പ്പാരിൽപ്പരമാർത്ഥമാകും?
അസ്സുപ്രഭാതത്തിൻമുന്നിൽ-മദീ-
യാക്ഷിയടഞ്ഞെങ്കിൽ മന്നിൽ !

നവംബർ, 1932