സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ശ്മശാനത്തിൽ
[ 47 ]

ശ്മശാനത്തിൽ

കരയുവാൻവേണ്ടിയല്ലിന്നു വന്നതെൻ-
ശവകുടീരമേ, നിന്നരികത്തു ഞാൻ.
അയി നിരഘ, നിന്നാനനദർശന-
മസുഖദായകമല്ലെനിക്കല്പവും!
മഹിതശാന്തിതൻ കേന്ദ്രമല്ലല്ലി നീ?
മധുരസംഗീതസങ്കേതമല്ലി നീ?
തവ പരിസരസാഹചര്യം തരും
തകരുമെൻജീവനാശ്വാസചുംബനം.
ഉപഹൃതോല്ലാസ,നീയുമൊന്നിച്ചിരു-
ന്നുലകിലേക്കൊന്നു കണ്ണയയ്ക്കട്ടെ ഞാൻ!

ക്ഷണികജീവിതം സഞ്ജനിപ്പിച്ചിടും
മണിമുഴക്കമതാ, കേൾപ്പു മോഹനം!
ഒരു ചലന,മൊരാലോലശിഞ്ജിതം
പര,മൊരു വെറുംമൌനം-നിരാശകം!-
സുലളിതോജ്ജ്വലമാമൊരു മായിക-
ചലനചിത്രപ്രദർശനദർശനം!-
അതിനെയെന്തിനനഘമെന്നോതണം?
അതിനെ ഞാനെന്തിനാദരിച്ചീടണം?

നവവികാരങ്ങൾ ചൂടുചേർത്തീടുമാ
യുവത, കഷ്ടം, വിളറിത്തണുത്തുപോം;
സ്ഫുടരുചിയണിച്ചെമ്പനിനീരലർ-
ത്തുടുകവിളുകൾ ചുക്കിച്ചുളുങ്ങിടും ;
പ്രിയസഖാക്കൾ പിരിയും; മനോഹര-
പ്രണയസൌഹൃദരംഗങ്ങൾ മാഞ്ഞുപോം;
കനകനാണയശിഞ്ജിതസഞ്ചയം
കവനവിജ്ഞാനഗാനസമുച്ചയം
സകല,മെല്ലാം, സമസ്തവും-ദൈവമേ,
സഹിയുവാനരു-തയ്യോ, മറഞ്ഞിടും!
മഴ, വെയിൽ, മഞ്ഞു, വന്നിടും പോയിടും;
മലർ വിരിയും, കൊഴിയും, നിരന്തരം.

[ 48 ]

ഇതിനഖിലം നീ സാക്ഷിയാണെ,ങ്കിലും
ഇതിലൊരുത്തരവാദിയല്ലൊന്നിലും!
നിരഘ, നിഷ്പക്ഷമെന്തിലും നിൻനില-
യ്ക്കൊരു ലവാന്തരമേശില്ലൊരിക്കലും !

അലയിളക്കുന്നൊരേതഭിമാനവു-
മലറിയോടുന്നൊരേതഹങ്കാരവും
തവമുഖമൊന്നു കാണുകിലക്ഷണ-
മവനമിക്കുകയാണി,തെന്തത്ഭുതം!
ഇതിനി,ടുങ്ങിയ നിന്നകത്തിത്രമേൽ-
പ്പതിയിരുപ്പതേതത്ഭുതവിക്രമം?
ഭുവനജന്യമാം സാർവഭൌമത്വമെൻ-
ശവകുടീരമേ, നിന്റെ പര്യായമോ?
തവ ഭരണവിധേയമായൂഴിയി-
ലുയരുവതെന്തു മാസ്മരവൈഭവം?
തണുതണുത്ത നിന്നങ്കതലത്തിലെ-
ത്തണലുതന്നെയോ നിത്യനിദ്രാസ്പദം?

പുരുകദനവിമോചനാലംബമേ,
പുളകവല്ലിതൻ പൊന്നാലവാലമേ;
പരമപാവനലോകൈകശാന്തിത-
ന്നുറവൊഴുക്കു നിന്നുള്ളിൽനിന്നല്ലയോ?

അവിടമല്ലല്ലി കർമ്മബന്ധങ്ങൾതൻ-
ചുമടിറക്കുന്ന വിശ്രമത്താവളം?
അവിടമല്ലല്ലി ജീവിതം പൂർണ്ണത-
യ്ക്കടിപെടുന്നതാമാനന്ദമണ്ഡപം?
അവിടമല്ലല്ലി ജന്മാന്തരങ്ങൾ വ-
ന്നഭയമാളുന്ന പുണ്യദേവാലയം?
അവിടമല്ലല്ലിയാത്മസൌഗന്ധിക-
മവിരളാഭം വിരിയും നികുഞ്ജുകം?
അതിനുടമ വഹിക്കും നിനക്കിതാ,
ഹൃദയപൂർവമെൻ കൂപ്പുകൈമൊട്ടുകൾ.

ഫെബ്രുവരി , 1935