സമസ്തവും തള്ളി ഞാൻ യേശുവേ പിഞ്ചെല്ലും
അവനെനിക്കാശ്രയം സർവ്വ സമ്പാദ്യവും
          അനുപല്ലവി
ആകാശമേ കേൾക്ക നീ എന്റെ
അരുമ കാന്തൻ മുൻപിൽ സാക്ഷിയായി നില്ക്കുക
         ചരണങ്ങൾ
കോടി കോടിപ്പവൻ ചെക്ക് ചെക്കായി കെട്ടി
അടുക്കടുക്കായെന്റെ മുൻമ്പിൽ നിരത്തുകിൽ
അരുമയുള്ളേശുവിൻ കരുണയുള്ള സ്വരം
വാ എന്നുരയ്ക്കുമ്പോൾ അവനെ ഞാൻ പിഞ്ചെല്ലും

പറുദീസ തുല്യമാം ഫലകരതോട്ടവും
ലെബനോൻ വനത്തെപ്പോൽ വിലസും പ്രദേശവും
ലോകമെനിക്കേകി പാരിൽ സൌഭാഗ്യമായി
ജീവിപ്പാനോതിലും യേശുവേ പിഞ്ചെല്ലും

ആകാശം മുട്ടുന്നെന്നോർക്കുന്ന മാളിക
യ്കായിരമായിരം മുറികളും ശോഭയായി
തെളുതെളെ മിന്നുന്ന ബഹുവിധ സാമാനം
ദാനമായി തന്നാലും യേശുവേ പിഞ്ചെല്ലും

രാജകോലാഹല സമസ്ത വിഭാഗവും
പൂർവറോമർ വീഞ്ഞും ചേർത്ത വിരുന്നിന്നായി
ലോകം ക്ഷണിച്ചെനിക്കാസ്ഥാനമേകുകിൽ
വെണ്ടെന്നുരച്ചു ഞാനെശുവെ പിഞ്ചെല്ലും

മാംസചിന്താ ദോഷ വഴികളെ മുമ്പാകെ
ബേൽസബൂബായവൻ തുറന്നു പരീക്ഷിച്ചാൽ
പണ്ടൊരു ത്യാഗിയായ യിസ്രായേലനന്ദനൻ
ചെയ്തപൊലോടി ഞാനേശുവെ പിഞ്ചെല്ലും

ലോകമൊന്നായി ചേർന്നൊരൈക്യസിംഹാസനം
സ്ഥാപിച്ചതിലെന്നെ വാഴുമാറാക്കിയാൽ
നസ്രായനേശുവിൻ ക്രൂശും ചുമന്നെന്റെ
അരുമകാന്തൻ പാദം മോദമായി പിഞ്ചെല്ലും

ആയിരം വർഷമീ പാർത്തല ജീവിതം
ചെയ്തീടാനായുസ്സു ദീർഘമായീടിലും
ഭൂവിലെ ജീവിതം പുല്ലിനു തുല്യമായ്
എണ്ണി ഞാനെശുവിൻ പാതയെ പിഞ്ചെല്ലും

അത്യന്തം സ്നേഹത്തൊടെന്റെ മേൽ ഉറ്റുറ്റു
വീക്ഷിച്ചു കൈകൂപ്പി വന്ദനം ചെയ്യുമ്പോൾ
ലക്ഷ ലക്ഷമായി നിര നിര നില്ക്കുമ്പോൾ
ഏകനായോടി ഞാനേശുവെ പിഞ്ചെല്ലും

ശീഘ്രം ഗമിക്കുന്ന സുഖകര യാത്രയായി
വിലയേറും മോട്ടറിൽ സീറ്റുമെനിക്കേകി
രാജസമാനമിപ്പാരിൽ ചരിക്കുവാൻ
ലോകമുരയ്ക്കിലും യേശുവേ പിഞ്ചെല്ലും

ലക്ഷോപിലക്ഷം പവൻ ചെലവുള്ള കപ്പലിൽ
നടുത്തട്ടിലുൾ മുറി സ്വസ്ഥമായിത്തന്നിട്ടു
കടലിന്മേൽ യാനം ചെയ്തതി സുഖം നേടുവാൻ
ലോകമുരയ്ക്കിലും യേശുവേ പിഞ്ചെല്ലും

ഒന്നാംതരം ട്രെയിൻ നല്കി അതിന്നുള്ളിൽ
മോദമായി ചാരിക്കൊണ്ടഖില ദേശം ചുറ്റി
രാജ്യങ്ങൾ ഗ്രാമങ്ങൾ പട്ടണ ശോഭയും
കണ്ടിടാനോതുകിൽ യേശുവേ പിഞ്ചെല്ലും

ആകാശക്കപ്പലിൽ ഉയരേപ്പറന്നതി
ശീഘ്രത്തിലിക്ഷിതി ദർശ്ശിച്ചുല്ലാസമായി
ജീവിച്ചു വാഴുവാൻ ലോകം ക്ഷണിക്കിലും
വേണ്ടെന്നുരച്ചു ഞാൻ യേശുവേ പിഞ്ചെല്ലും

ചൂടിൽ കുളിർമയും കുളിരുമ്പോൾ ചൂടായും
കണ്ണിനു കൌതുകം നല്കുന്ന സാൽവയും
തൊട്ടിൽ പോലാടുന്ന കട്ടിലിൻ സൌഖ്യവും
ലോകമേകീടിലും യേശുവേ പിഞ്ചെല്ലും

അസ്ഥികൂടായി തീർന്നു തോളിൽ മരക്രൂശ്ശും
രക്തവിർപ്പിനാൽ ചുവന്ന വസ്ത്രങ്ങളും
ശിരസ്സിലോർ മുൾമുടി കൈയ്യിലാണിപാടും
എന്റെ പേർക്കായി സഹിച്ചേശുവേ പിഞ്ചെല്ലും

മരിച്ചുയർത്തെൻ പ്രിയൻ പരമ സിംഹാസനം
സ്ഥാപിച്ചീക്ഷോണിയിൽ വാഴുന്ന കാലത്ത്
നാണിക്കാതെന്നെത്തൻ പാണികൊണ്ടാർദ്രമായി
മാർവ്വിലണയ്ക്കുന്ന നാളും വരുന്നല്ലോ

എൻ പിതാവേ എന്നെ കൈവിടല്ലെ പ്രിയാ
നിൻ മുഖം കണ്ടെന്റെ കൺകൾ നിറയട്ടെ
പറഞ്ഞാൽ തീരാതുള്ള പരമ സൌഭാഗ്യങ്ങൾ
പാരിൽ പരത്തിലീ സാധുവിന്നേകണേ

"https://ml.wikisource.org/w/index.php?title=സമസ്തവും_തള്ളി&oldid=122924" എന്ന താളിൽനിന്ന് ശേഖരിച്ചത്