(ദ്വിജേന്ദ്രലാൽറോയിയുടെ 'മേവാഡ് പതൻ' എന്ന വിഖ്യാത നാടകത്തിലെ ഒരു രംഗം)

ജ്ജീവനായക, മംഗളദായക,
ത്വച്ചിത്രമെന്മുന്നിൽവെച്ചു, ഞാനീവിധം
സന്തതമെൻമനസ്പന്ദനപ്പൂക്കളാൽ
സമ്മതിച്ചാലു,മൊന്നർച്ചന ചെയ്യുവാൻ!

മാമകോപാസനമൂലം, ഭവൽപ്പദം
മാടിവിളിയ്ക്കാവു ലോകസിംഹാസനം!
പാറിപ്പറക്കട്ടെ നിൻജയശ്രീ വരും
പാതയിലൊക്കെയും പൊല്ക്കൊടിക്കൂറകൾ!
തങ്കച്ചിറകിട്ടടിച്ചടിച്ചെപ്പൊഴും
നിൻകീർത്തിതൻ കൊച്ചു വെള്ളിൽപ്പറവകൾ,
സഞ്ജനിതോല്ലാസസംഗീതലോലരായ്
സഞ്ചരിച്ചീടാവു ചക്രവാളങ്ങളിൽ!
താവകശ്രീയാം കുയിലിന്റെ കൂജനം
താവും മുകിലപ്രതാപനികുഞ്ജകം,
മാറിൽക്കിടത്തിയുറക്കട്ടെ ഭദ്രമായ്
മാനസം നീറുമിബ്ഭാരതക്ഷോണിയെ!

നിർമ്മലപ്രേമമരന്ദനിഷ്യന്ദിയാ-
മെന്മനസ്സാമിളംതാമരമൊട്ടിനെ,
മന്ദം തടവിത്തടവി വിടർത്തുന്ന
മഞ്ജുശിശിരപ്രഭാതപ്രഭാകര,
ചാരുകരങ്ങളാ,ലെന്നിൽക്കിളർന്നൊര-
ക്കൂരിരുളൊക്കെയും ദൂരീകരിച്ചു നീ!
ഫുല്ലപ്രസന്നമെൻയൗവനത്തിൻ മുല്ല-
വല്ലിക്കുടിലിനൊരേകാന്തകോകിലം;
മൽസുഷുപ്തിയ്ക്കു സുഖസ്മൃതിനൽകിടും
സൽസുവർണ്ണസ്വപ്നസങ്കേതസൈകതം;
മുറ്റുമെന്നോമൽപ്രതീക്ഷകൾ മേൽക്കുമേൽ
മൊട്ടിട്ടുപോകും വസന്താഗമോത്സവം;
മാമകജീവിതം ധന്യമാക്കിത്തീർത്ത
മഹാത്മ്യധാമമാമെന്നേകദൈവതം:-
അയ്യോ, ഭഗവാനെ മറക്കാൻ, വെറുക്കുവാൻ,
വയ്നിയെനി,ക്കച്ഛാ, മതി മതി സാഹസം!
മായാത്തരാഗവിലാസങ്ങളാൽ, ഭവാൻ
ചായംപിടിപ്പിച്ചു മാമകജീവിതം.
ആയിരമായിരം രോമഹർഷങ്ങളി-
ലായതിന്നോളം പൊതിഞ്ഞു സൂക്ഷിച്ചു നീ!

അപ്രിയം മൂലം, മതത്തിന്റെ ജീർണ്ണിച്ച
കുപ്പായമൊന്നിന്നു മാറിയകാരണം,
അച്ഛിന്നവാത്സല്യമെന്നിലെഴുന്നൊരെ-
ന്നച്ഛന്നു, കഷ്ടം, ചതുർഥിയായീഭവാൻ.
തിങ്ങുന്ന കോപാൽ വിലക്കുന്നച്ഛനി-
ന്നങ്ങയോടുള്ളൊരെന്നാത്മപുഷ്പാർച്ചനം.
എങ്കിലും, ദേവ, മൽപ്രാണന്റെ നിശ്ശബ്ദ-
സങ്കടം തങ്കിടും സങ്കീർത്തനങ്ങളാൽ.
സാധിക്കുമല്ലോ, ഭവാനെസതതമീ-
സാധുവിനഞ്ജലിചെയ്തു പൂജിക്കുവാൻ!
തങ്കപ്രകാശത്തിൽ മുങ്ങിക്കുളിക്കുമി-
സങ്കൽപലോകത്തിലെങ്കിലു, മങ്ങയെ,
എന്നുമിമ്മട്ടു ഭജിക്കുവാനല്ലാതെ
മന്നിലെനിയ്ക്കില്ല മറ്റൊന്നുമാഗഹം!

കല്യാണമണ്ഡപംതൊട്ടു, മോദാൽ, ശവ-
ക്കല്ലറയോള,മാക്കാലടിപ്പാടുകൾ,
എന്തുവന്നാലും, മനംകലങ്ങീടാതെ
പിൻതുടർന്നീടേണ്ട 'കല്യാണി' യല്ലി ഞാൻ!
യാനം മദീയ, മിതെത്ര വിലക്കിലും
ഞാ,നെൻപിതാവേ, മടങ്ങുകയിൾലിനി.
അല്ലലിൻ കാറ്റും മഴയുമേറ്റീടിലും
തെല്ലും തുരുമ്പുപിടിയ്ക്കുകില്ലെൻവ്രതം,
സത്യ,മിപ്രേമപ്രതിഷ്ഠയ്ക്കുവേണ്ടി,യെൻ-
ഹൃത്തിൽത്തുളുമ്പും ചുടുനിണം കൂടിയും,
വേണെങ്കി,ലക്ഷണമർപ്പണം ചെയ്യു,മെൻ-
പ്രാണാധിനാഥന്റെ പാദപത്മത്തിൽ ഞാൻ.
ഓർക്കാതൊരിക്കലൊന്നായ, രണ്ടാത്മാക്ക-
ളാർക്കു സാധിക്കുമകറ്റിമാറ്റീടുവാൻ?
ആരെയുമൊന്നു കിടുകിടുപ്പിയ്ക്കുന്നൊ-
രാ മരണത്തിൻ കൊടുങ്കാറ്റടിയ്ക്കലിൽ,
മങ്ങിക്കെടുന്നതല്ലിത്രനാൾ മേൽക്കുമേൽ
മിന്നിത്തെളിഞ്ഞൊരി പ്രേമദീപാങ്കുരം!

അങ്ങതാ ദൂരെക്കുണുങ്ങുന്ന വല്ലികൾ
ഗംഗാതടത്തിൽനിന്നെത്തും സമീരനിൽ,
അഞ്ചിതമാമെൻ മനസ്സിനെപ്പോലതാ
പുഞ്ചിരിക്കൊള്ളുന്നു ചെമ്മുകിൽത്തുണ്ടുകൾ
എന്നാത്മനാഥന്റെ സദ്യശ്ശസ്സെന്നപോ-
ലെങ്ങും പരക്കുന്നു പുഷ്പപരിമളം
മംഗളസാന്ധ്യാസനാതനദീപ്തിയിൽ
മുങ്ങിനിൽക്കുന്നൂ മരതകക്കുന്നുകൾ-
മോഹനം, മോഹനം!- ഞാനെന്നിലുള്ളൊരി
സ്നേഹഭാരത്തിനാൽ മൂർച്ഛിപ്പു, ദൈവമേ!! ...
                               6-8-1110

4

ജനതതൻ സമരത്തിൽ, സമതതൻ സദനത്തിൽ
ജയലക്ഷ്മി നമ്മെയും കാത്തു നിൽക്കെ;
മതമരത്തണൽ പറ്റിപ്പഴിപറഞ്ഞന്യോന്യം
മണലെറിഞ്ഞെന്തേ നാം മത്സരിപ്പൂ?
അണിയുവിൻ കവചങ്ങൾ കളയുവിൻ കലഹങ്ങ-
ളണിയിട്ടിട്ടണയുവിൻ സമരഭൂവിൽ.
അവിടെയാ 'റഷ്യ' യിലാ 'രക്തസേന'ത-
ന്നവിരാമപടഹത്തിൻ തിരയടികൾ,
മദമത്തപൈശാച 'ഫാസിസ' ശക്തിതൻ
മരണവിദ്യോതകമണിയൊലികൾ,
അണയുന്നതില്ലെന്നോ നിങ്ങൾതൻ ചെവികളി-
ലുണരുവിൻ, കളയുവാനില്ല നേരം!
മതിയാക്കൂ മതവൈര,മിരുൾ നീക്കി സ്വാതന്ത്ര്യ-
ദ്യുതി പൊഴിച്ചുയരാറായുദയസൂര്യൻ
                               14-12-1119

5

(സുപ്രസിദ്ധ കവിയായ ശ്രീമാൻ തൈക്കാട്ടു ചന്ദ്രശേഖരൻ നായരുടെ വിവാഹാവസരത്തിൽ സമർപ്പിക്കപ്പെട്ട മംഗളോപഹാരത്തിലേയ്ക്ക് എഴുതിക്കൊടുത്ത ആശംസ.)

കവനമോഹിനി നടനമാടുന്ന
കളിമലർക്കാവിലനുദിനം,
കളകളങ്ങളാൽത്തരുലതകളെ
പ്പുളകംകൊള്ളിച്ചു വിലസി നീ.
യുവചൈതന്യത്തിനുണർവരുളുന്ന
തവയശസ്സിന്റെ പരിമളം!
തുനിയുകയാണിന്നനഘദാമ്പത്യ-
വനികയിൽ ഭവാൻ കയറുവാൻ
ഇടറിയോടിയ മധുരസ്വപ്നങ്ങ-
ളുടലാർന്നെത്തുമിക്കവിതയെ-
തണലും ശാന്തിയും തരുമീ നിസ്തുല-
പ്രണയകൽപകലതികയെ-
സതികുലോജ്ജ്വലമകുടഹീരക-
സുദതിയാകുമി 'സ്സുമതി' യെ-
വരണമാല്യത്താൽ ക്കരളോടുചേർത്തു
പരിചിൽ ബന്ധിക്കും സുദിനത്തിൽ,
പ്രിയസുഹൃത്തേ, ഞാനരുളുന്നൂ ഭവാ-
നയുതമാശംസാവചനങ്ങൾ!
ഭരിതരാഗാർദ്രഹൃദയരായ്ക്കൈകോർ-
ത്തിരുവർ നിങ്ങൾ പോം സരണിയിൽ,
പരിധിയില്ലാത്ത പരമഭാഗ്യങ്ങൾ
പനിനീർപ്പൂ വാരി വിതറട്ടേ;
അലമലമോരോ സുഖസമൃദ്ധിക-
ളലയടിച്ചടിച്ചൊഴുകട്ടെ!
ചിരകാലമൊന്നിച്ചിനി നിങ്ങളൊരു
മുരളീഗാനത്തിൽ മുഴുകട്ടെ!...
                               10-3-1114