ന്ന്-സുഭിക്ഷതയുടെ സുസ്മിതം

     ഉണ്ടു സമ്പത്തു ലോകത്തി, നെന്നാ-
     ലെന്റെ നാടിനു പട്ടിണിമാത്രം!
ഉണ്ടുറങ്ങിയേറ്റൊന്നു മുറുക്കി-
ക്കണ്ടിരുന്നിതെൻ നാടു മാമാങ്കം,
സദ്യമേളിച്ചനാളി, ലെൻ നാട്ടിൽ-
ത്തത്തകൂടിയും പാടി വേദാന്തം.
പള്ളവീർക്കെ, ദ്ദഹനത്തിനായി-
ത്തുള്ളി പണ്ടെന്റെ നാട്ടിലെക്കാവ്യം.
കേവലഭൂപാലകാജ്ഞതൻ നൂലിൽ
മാല കോർത്തതാണെൻ മലയാളം.
വേദവേദാന്തകാന്താരകാന്തം
പാദപാതാട്ടഹാസാദിയാലേ,
ആത്തഗർവ്വം കുലുക്കിവിറപ്പി-
ച്ചാർത്തണഞ്ഞൊ 'രുദ്ദണ്ഡ' സിംഹത്തെ,
ഒറ്റവാക്കൊന്നു മർമ്മത്തൊരേറാൽ
മുട്ടുകുത്തിച്ചിതെൻ മലയാളം!
കഷ്ട, മെന്നൊരു വാക്കിനുപോലും
പട്ടുടുത്തതാണെൻ മലയാളം!
പാണികളിൽപ്പരിമളം താവും
ചേണണിമലർച്ചെണ്ടുകളേന്തി,
മോടിയോടോരോ കൂത്തമ്പലത്തിൽ
'കൂടിയാടി' പണ്ടെൻ മലയാളം!
'തോല' നൊത്തു രസിച്ചു ചിരിച്ചു
തോളുരുമ്മിനിന്നെൻ മലയാളം!
തുഷ്ടിപൂർവ്വകം ഭാവാത്മകമാ-
മഷ്ടപാദാർദ്രഗാനസമേതം,
മഞ്ജുവൃന്ദാവനപ്രേമരംഗം
സഞ്ജനിപ്പിച്ചിതെൻ മലയാളം!
മദ്ദളം, ചെണ്ട, ചേങ്കില, താളം,
മത്സരിച്ചു മതിവരുവോളം,
നീളെ നീളെക്കലോത്സവമേളം
കേളികേൾപ്പിച്ചിതെൻ മലയാളം!
വർഷലക്ഷ്മിയ്ക്കുദാരതയാലേ
ഹർഷബാഷ്പമുതിരുമക്കാലേ,
മാറുലഞ്ഞുചെറുമികൾ ചാലേ
ഞാറുപാകുമപ്പാടത്തു നീളേ
ഉൾപ്പുളകദഗാനങ്ങൾമൂലം
പച്ചചാർത്തിച്ചിതെൻ മലയാളം!
സസ്യ സങ്കുലശ്യാമളശ്രീയെ-
സ്സൽക്കരിച്ചിതന്നെൻ മലയാളം!
കത്തിക്കാളുന്നൊരാപ്പൌരുഷത്തിൻ
കച്ചകെട്ടി മുറുക്കിയൊരുക്കി,
ചെന്നു, തൻകുലദൈവത്തെ വാഴ്ത്തി-
നിന്നു, പൂവും പ്രസാദവും ചാർത്തി,
വീരയോധർതൻ വാൾത്തുമ്പിലൂടെ-
ച്ചോര ചീറ്റിയന്നെൻ മലയാളം!
ഫുല്ലഹാസമെന്നാടന്നു തൂകി-
സ്സല്ലപിച്ചു സമൃദ്ധിയെപ്പുൽകി! ...

--ഒക്ടോബർ 1944

ന്ന് - വിശപ്പിന്റെ വിലാപം

തെല്ലുമോർത്തിടാ, തിത്രപെട്ടെന്നാ
നല്ല കാലമതിന്നെങ്ങു പോയി?
എന്റെ നാട, ല്ലതിൻ പ്രേതമാണീ-
ക്കണ്ടിടുന്നതിന്നെന്റെ കണ്മുൻപിൽ!
ചെള്ള ചുക്കിച്ചുളുങ്ങിയെല്ലുന്തി-
പ്പള്ളയൊട്ടിയതല്ലെന്റെ രാജ്യം!
ഞെട്ടുവാതവിറയലിൽ, ശ്വാസം
മുട്ടി, യേങ്ങിവലിച്ചും, ചുമച്ചും
വെൺനുരകൾ വമിച്ചുമാക്കൈകാൽ
മണ്ണിലാഞ്ഞാഞ്ഞടിച്ചും, പിടച്ചും,
ഒട്ടപസ്മാരഗാഷ്ഠികൾകാട്ടു-
മസ്ഥിപഞ്ജരമല്ലെന്റെ രാജ്യം!

കഷ്ട, മെന്റെ നാടെമ്മട്ടിലേവം
പട്ടിണിക്കോലമായിച്ചമഞ്ഞൂ!
കെട്ടുതാലിയൊഴിച്ചവൾക്കയ്യോ,
വിറ്റുതിന്നുവാൻ ബാക്കിയില്ലൊന്നും!
രത്നഗർഭയാണിപ്പൊഴും ലോകം
ഭഗ്നഭാഗ്യയാ, മെൻ നാടുമാത്രം!

മാനുഷരെന്നുമോണമായ് വാണ
മാബലിയുടെ നാട്ടിലാണോർക്കൂ,
ഇന്നിതാ ചിലർ നായ്ക്കളെപ്പോലെ-
ച്ചെന്നു നക്കുന്നതെച്ചിലിലകൾ!

ഭാവശുദ്ധകൾ, മുഗ്ദ്ധകൾ, കാന്ത-
ദേവതകൾതൻ പാവനഭൂവിൽ-
ശ്രീമയനെടുമംഗല്യമേകും
സോമവാരവ്രതാഢ്യമാം നാട്ടിൽ-
ഭദ്രകല്യാണദായകമാകും-
മദ്രിജാരാധനോത്സവനാളിൽ,
പാടിയാടിസ്സുദതികൾ ചൂടും
പാതിരാപ്പൂക്കൾതൻ ജന്മഭൂവിൽ-
ജീവനും ജീവനായെനിയ്ക്കുള്ളെൻ-
ദേവിപോലും പിറന്നോരു നാട്ടിൽ-
കെട്ടഴിവു ചാരിത്രത്തി നയ്യോ,
കൊറ്റിനാഴക്കരിയ്ക്കിന്നു, കഷ്ടം!

മദ്യപിക്കുമാസ്സാമ്പൽപ്രതാപ-
മർക്കടത്തിൻ നഖക്ഷതം തട്ടി,
ഘോരദാരിദ്യ്രസൂരാതപത്തിൽ-
ച്ചോരവറ്റി, ച്ചുളുക്കേറ്റു വാടി,
നെഞ്ചിടിപ്പോടടർന്നാപതിപ്പൂ
പിഞ്ചനാഘ്രാതപുഷ്പങ്ങൾ മണ്ണിൽ!-
മംഗലാദ്വൈതമൂർത്തിയാം, സാക്ഷാൽ
ശങ്കരനെ പ്രസവിച്ചമണ്ണിൽ!-
വീരപത്നികൾ നൂറുനൂറിന്നും
ചാരമായിക്കിടക്കുന്ന മണ്ണിൽ!-
അത്രസമ്പൂതമായൊരീ മണ്ണി-
ന്നിത്രമാത്രം വിലയിടിഞ്ഞല്ലോ!
അബ്ധിയോടിതു വാങ്ങിയ കാല-
ത്തൽപമിസ്ഥിതി ശങ്കിച്ചിരിയ്ക്കിൽ,
ആഞ്ഞെറിയാതിരുന്നേനെ, നൂനം,
ആ മഴുവന്നു ഭാർഗ്ഗവരാമൻ! ...

നി- അഗ്നിയുടെ അട്ടഹാസം

ഉണ്ടുനെല്ലും പണവു, മെന്നിട്ടും
തെണ്ടിടുന്നോ സഖാക്കളേ, നിങ്ങൾ?
'ഇല്ല', യെന്നു പറയുവാനായി-
ട്ടല്ലണഞ്ഞതീ ലോകത്തു നമ്മൾ,
'ഇല്ല', യെന്നുള്ള ദീനവിലാപം
വല്ലദിക്കിലും കേൾക്കുന്നപക്ഷം,
'ഉണ്ടധികമി', ങ്ങെന്നടിച്ചാർക്കും
ചെണ്ടമേളമൊന്നന്യത്ര കേൾക്കാം.
അങ്ങുചെല്ലുവിൻ, നിങ്ങൾക്കു വേണ്ട-
തങ്ങഖിലം സമ്ര്+ദ്ധിയായ്ക്കാണും.
വാതിൽ കൊട്ടിയടയ്ക്കുകിൽ, നിങ്ങൾ
വാളെടുത്തതു വെട്ടിപ്പൊളിയ്ക്കിൻ!
കുന്നുകൂടിക്കിടക്കുമാ വിത്ത-
മൊന്നുപോൽ നിങ്ങൾ വീതിച്ചെടുക്കുവിൻ!
മത്സരം മതി!-തുല്യാവകാശം
മർത്ത്യരെല്ലാർക്കുമുണ്ടിജ്ജഗത്തിൽ!

വിത്തനാഥന്റെ 'ബേബി' യ്ക്കുപാലും,
നിർദ്ധന 'ച്ചെറുക്ക' ന്നുമിനീരും,
ഈശ്വരേച്ഛയ, ല്ലാകി, ലമ്മട്ടു-
ള്ളീശ്വരനെച്ചവിട്ടുക നമ്മൾ!

ദൈവനീതിതൻ പേരി,ലിന്നോളം
കൈതവംതന്നെ ചെയ്തതു ലോകം!
ലോകമെന്നാൽ, ധനത്തിന്റെ ലോകം!
ലോകസേവനം, ഹാ, രക്തപാനം!
മത്തു കണ്ണിലിരുട്ടടിച്ചാർക്കും
മർദ്ദനത്തിന്നു സമ്മാനദാനം!
നിർത്തുകിത്തരം നീതി നാം!-നമ്മൾ-
ക്കൊത്തൊരുമിച്ചു നിന്നു പോരാടാം!

വിപ്ലവത്തിന്റെ വെൺമഴുവാ, ലാ
വിത്തഗർവ്വവിഷദ്രുമം വെട്ടി,
സത്സമത്വസനാതനോദ്യാനം
സജ്ജമാക്കാൻ നമുക്കുദ്യമിയ്ക്കാം!
ഒക്കുകില്ലീയലസത മേലിൽ
ഒത്തുചേരൂ സഖാക്കളേ, ചേലിൽ! ...
                               28-2-1120
18

ശാലീനതേ, നിൻ ശിശിരസ്മിതങ്ങളാൽ
മാല
കൊരുക്കുന്നിതെൻ മുഗ്ദ്ധകൌതുകം!
                               16-2-1198

19

രക്തലിപ്തമീ രക്തസിംഹാസനം,
ശക്തിയെൻ മുന്നിലർപിച്ചകാരണം,
മൽക്കഴൽപ്പൊടി ചൂടുന്നു ചഞ്ചലൽ-
പ്പൊൽക്കിരീടാഗമുക്തകശ്രേണികൾ!
ഞെട്ടിടുന്നു മൽപ്രാഭവസിംഹിത-
ന്നട്ടഹാസോദ്ഭവത്തിലഷ്ടാശകൾ!
ആതപത്രത്തണലിലെന്നുഗമാ-
മാധിപത്യം ഫണംവിരിച്ചാടവേ,
ക്ഷേമശാന്തികൾ കാർന്നിടും വിപ്ലവ-
സ്തോമമോടിയൊളിയ്ക്കുന്നു ഭീതിയാൽ!
ഇല്ലൊരു ശിരസ്സാനമ്രമായിടാ-
തില്ല, വിശ്ര്തവിശ്വവിജയി ഞാൻ!! ....
                               6-6-1118

20

സ്വർഗ്ഗീയരാഗം ചിരിച്ചു രത്നോജ്ജ്വല-
സ്വപ്നരൂപത്തിൽ മിന്നുന്ന കൈയിൽ,
കോവിലി, ലന്തിയി, ലിന്നൊരു ചെമ്പനീർ-
പ്പൂവുമായ്, നിന്നെ ഞാൻ കാത്തുനിന്നു,
ഏകാകിനിയായിരുന്നില്ല നീ, യെനി-
യ്ക്കേകാന, താകയാ, ലൊത്തതില്ല.
വാടിക്കിടപ്പൂ, ഹാ, മേശപ്പുറത്തതെ-
ന്നാടലിയന്ന മനസ്സുപോളെ!
ആരുണ്ടു കേൾക്കാനതിൻ മൃദു സ്പന്ദങ്ങ-
ളാരോമലേ, നീയകലയല്ലേ?
                               11-10-1119