ലീലാങ്കണം/സ്വപ്നവിഹാരി

(സ്വപ്നവിഹാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

(വഞ്ചിപ്പാട്ട്)

ചരമാർക്കന്നവസാന മരീചിയും മറയവേ
വരരണംസമാപ്തിയിട്ടൊഴിഞ്ഞൂ യോധർ!

ചുടുനിണക്കളംതന്നിൽപ്പിടച്ചീടും കബന്ധങ്ങൾ
ചുടലയിലേക്കു ചുമന്നെടുത്ത നേരം.

പകലാകെപ്പടപൊരുതുടലാകെ മുറിപ്പെട്ടു
സ്വകതനു തളർന്നൊരു യുവസുഭഗൻ,

മടങ്ങിത്തൻകുടീരത്തിൻ പുറത്തുള്ള മനോജ്ഞമാം
മടുമലർക്കാവിൽവന്നു മയങ്ങിവീണു

മലയമരുത്തും, ശീതംനിറഞ്ഞ ചന്ദ്രികച്ചാർത്തു-
മലമവനരുളിനാൻ സുഷുപ്തിസൗഖ്യം!

മിഴിയിണകളിൽ വന്നു മിളിതരസേന പുൽകീ
വഴിയേ നിദ്രാദേവിയാം നിലിമ്പനാരീ!

ആ മധുരദർശിനിതൻ മടിത്തട്ടിൽ കിടന്നുകൊ-
ണ്ടമന്ദസൗഖ്യംകൊൾകയായവൻ ക്ഷണത്തിൽ.

"അടർ തീർന്നു; പിരിയുവാനനുമതി ലഭിച്ചു; തൻ
പടകുടീരവും, വെടിഞ്ഞുടൻ തിരിച്ചൂ

അകലെയാം നിജനാട്ടിലരഞൊടിയിടയ്ക്കുള്ളി-
ലകമലർ തെളിഞ്ഞുകൊണ്ടണഞ്ഞൂ യോധൻ!

നുരയിട്ടു തിരതല്ലുമരുവിച്ചാട്ടവു,മതി-
ന്നരികിലെ വനപ്പച്ചപ്പടർപ്പുകളും,

അതിനുള്ളിൽ പൈങ്കിളികൾ പൊഴിച്ചീടും ഗാനങ്ങളും
പുതുപൂക്കൾ പരത്തീടും പരിമളവും,

നിജചിത്തം കുളുർപ്പിച്ചു; നിരവധി നിരന്നുക-
ണ്ടജങ്ങളുമറിവുറ്റോരിടയന്മാരും,

അവരോടിയടുത്തെത്തിപ്പിരിഞ്ഞതുതൊട്ടതുവരെ-
യവനുടെ വൃത്താന്തങ്ങൾ തിരക്കുകയായ്.

പരമസന്തുഷ്ടിപൂണ്ടു പലതുമവരോടോതി-
പ്പിരിഞ്ഞൂ, തൽഗൃഹത്തിന്റെ നടക്കാവായീ!

ഇരുവശത്തണിചേർന്നു വിളഞ്ഞനെൽപ്പാടങ്ങളെ-
പ്പുരുകുതുകേന നോക്കി മനംകുളിർത്തു!

പലമട്ടിൽപ്പാട്ടുപാടിപ്പരിചൊടപ്പാടംതന്നിൽ
ചില ചെറുമികൾ കൊയ്ത കതിർക്കറ്റകൾ

വരമ്പിൽ കുന്നുപോൽ കാണായ്: കമലപ്പെൺകൊടിയാൾതൻ
വരഹേമസമകുചകലശംപോലേ!

അവ കൊത്തിവച്ചിറകടിച്ചവിടത്തിൽ പറന്നീടും
വിവിധ വർണ്ണത്തിലുള്ള കിളിക്കൂലവും,

കുയിൽവിളിച്ചുണർത്തിവിട്ടിളകിപ്പൊന്നണിയിള
വെയിലിൽക്കളിക്കും ചിത്രശലഭങ്ങളും,

അകതാരിലതിമോദം വളരുമാറണഞ്ഞു; തൻ
പുകൾപെറും സദനത്തിൻ പടിപ്പുരയിൽ.

ശിഥിലകുന്തളത്തൊടും മധുരസുസ്മിതത്തൊടും
വ്യഥയറ്റു നിജപുത്രി വിലസീടുന്നൂ!

അരികിൽ ചെന്നതിവേഗാൽ ഗളംകുനിച്ചെടുക്കയാ-
യരുമക്കുഞ്ഞിനെ, മെയ്യിൽപ്പുളകം ചാർത്തി.

അകത്തുനിന്നണഞ്ഞൂ തന്നകമലർമണിദീപം-
പികമൊഴി-പ്രിയപത്നി-പ്രണയമൂർത്തി!-

നറുനിലാവൊളിയിളംഹസിതലേശത്തിനാലും
മറിമാനും മടുപ്പൊരു കടാക്ഷത്താലും,

കുതുകാൽ സ്വാഗതംചൊല്ലും കുവലയമിഴിയെത്താ-
നതുലരാഗത്തോടെത്തിയെതിരേല്ക്കയായ്.

വിരഹമേ,യൊടുവിൽ നിൻ വിജയത്തിൽ സുഖിപ്പതിൽ-
പരമിനിയുണ്ടോ ഭാഗ്യം പ്രണയികളിൽ!

പരമസംതൃപ്തയായിപ്പരിചരിച്ചിരിക്കും തൻ
പരഭൃതമൊഴിയാളാം പ്രിയതമയും

അരികിലായ് കൊഞ്ചിനില്ക്കും നിജ ഭാഗ്യലതികതൻ
പരിമളാഞ്ചിതവിരിമധുമലരും

ഒരുമിച്ചു വസിക്കുന്നൂ,"..."ഉണരുക, വേഗം, നോക്കൂ-
കരുണോദയമായ്,മതിയുറക,മേൽക്ക"

ഇതുവിധം നിജമേനി കുലുക്കിവിളിച്ചുണർത്തു-
ന്നതിലളവറ്റെഴുന്ന നീരസത്തോടെ,

നയനങ്ങൾ ചിമ്മി ഞെട്ടിയുണർന്നിതു സാധു നിജ-
പ്രിയ, പുത്രി, സദനവും മറഞ്ഞുപോയീ!

ആരോമൽപ്പുത്രിയാൾ തൂകീനിന്ന കിളിക്കൊഞ്ചൽ യുദ്ധ-
ഘോര'ഘണ്ടാ' നിനദത്തിൽ ലയിച്ചുപോയീ!

‌‌‌‌‌‌__________

*From English, a free translation

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/സ്വപ്നവിഹാരി&oldid=52459" എന്ന താളിൽനിന്ന് ശേഖരിച്ചത്