സ്വാനുഭവഗീതി (അമൃതതരംഗിണി)

രചന:ശ്രീനാരായണഗുരു (1894)
അനുഭൂതിദശകം, പ്രപഞ്ചശുദ്ധിദശകം, അമൃതതരംഗിണി, വിഭുദർശനം എന്നെല്ലാം അറിയപ്പെടുന്നു. 40 മുതൽ 80 വരെയുള്ള പദ്യങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. അന്താദിപ്രാസം ദീക്ഷിച്ചിരിക്കുന്നു.

മംഗളമെന്മേലരുളും
തങ്ങളിലൊന്നിച്ചിടുന്ന സർവജ്ഞൻ,
സംഗമമൊന്നിലുമില്ലാ-
തംഗജരിപുവിൽ തെളിഞ്ഞു കൺകാണും.       1

കാണും കണ്ണിലടങ്ങി-
ക്കാണുന്നില്ലീ നിരന്തരം സകലം,
ക്വാണം ചെവിയിലടങ്ങു-
ന്നോണം ത്വക്കിൽ തുലഞ്ഞു മറ്റതു പോം.       2

പോമിതുപോലെ തുടങ്ങി-
പ്പോമറുരസമപ്പുറത്തു നാവതിലും,
പോമിതുപോലെ തുടങ്ങി-
പ്പോമിതു വായ്മുതലെഴുന്നൊരിന്ദ്രിയമാം.       3

ഇന്ദ്രിയമായിടുമന്നാ-
ളിന്ദ്രിയവും കെടുമതന്നു കൂരിരുളാം,
മന്നിലുരുണ്ടുവിഴുമ്പോൽ
തന്നില കൈവിട്ടു തെറ്റി വടമറ്റാൽ.       4

അറ്റാലിരുളിലിരിക്കു-
ന്നുറ്റോനിവനെന്നുരയ്ക്കിലല്ലലറും,
ചുറ്റും കതിരിടുവോൻ തൻ
ചുറ്റായ് മറ്റോരിരുട്ടു വിലസിടുമോ?       5

വിലസിടുവോനിവനെന്നാ-
ലലസത താനേ കടന്നു പിടികൂടും,
നിലയിതു തന്നെ നമുക്കീ
നിലയനമേറുമ്പൊഴാണൊരാനന്ദം.       6

ആനന്ദക്കടൽ പൊങ്ങി-
ത്താനേ പായുന്നിതാ പരന്നൊരു പോൽ,
ജ്ഞാനം കൊണ്ടിതിലേറി-
പ്പാനം ചെയ്യുന്നു പരമഹംസജനം.       7

ജനമിതു കണ്ടുതെളിഞ്ഞാൽ
ജനിമൃതി കൈവിട്ടിരിക്കുമന്നിലയിൽ,
മനതളിരൊന്നു കലർന്നാ-
ലനവരതം സൗഖ്യമന്നു തന്നെ വരും.       8

വരുമിതിലൊന്നു നിനയ്ക്കിൽ
കരളിലഴിഞ്ഞൊഴുകീടുമിമ്പമറും
കരുതരുതൊന്നുമിതെന്നാ-
ലൊരു പൊരുളായിടുമന്നു തന്നെയവൻ.       9

അവനിവനെന്നു നിനയ്ക്കു-
ന്നവനൊരു പതിയെന്നിരിക്കിലും പശുവാം
അവികലമാഗ്രഹമറ്റാ-
ലവകലിതാനന്ദവെള്ളമോടിവരും.       10

ഓടിവരുന്നൊരു കൂട്ടം
പേടികളൊളികണ്ടൊഴിഞ്ഞുപോമുടനേ,
മൂടുമൊരിരുൾ വന്നതു പി-
ന്നീടും വെളിവായ് വരുന്നു തേൻവെള്ളം.       11

വെള്ളം, തീ മുതലായ് നി-
ന്നുള്ളും വെളിയും നിറഞ്ഞു വിലസീടും
കള്ളം കണ്ടുപിടിച്ചാ-
ലുള്ളം കൈകണ്ട നെല്ലിതൻ കനിയാം.       12

കനിയാമൊന്നിലിരുന്നി-
ക്കനകാഡംബരമതിങ്ങു കാണുന്നൂ,
പനിമതി ചൂടുമതിൻ മുൻ-
പനികതിരൊളി കണ്ടിടുന്നപോൽ വെളിയാം.       13

വെളിയാമതു വന്നെൻ മുൻ-
വെളിവായെല്ലാം വിഴുങ്ങി വെറുവെളിയായ്
വെളി മുതലഞ്ചിലുമൊന്നായ്
വിളയാടീടുന്നതാണു തിരുനടനം.       14

നടനം ദർശനമായാ-
ലുടനേതാനങ്ങിരുന്നു നടുനിലയാം,
നടുനില തന്നിലിരിക്കും
നെടുനാളൊന്നായവന്നു സൗഖ്യം താൻ.       15

സൗഖ്യം തന്നെയിതെല്ലാ-
മോർക്കുന്തോറും നിറഞ്ഞ സൗന്ദര്യം
പാർക്കിൽ പാരടിപറ്റി-
പ്പാർക്കുന്നോനിൽ പകർന്ന പഞ്ജരമാം.       16

പഞ്ജരമാമുടൽ മുതലാം
പഞ്ഞിയിലറിവായിടുന്ന തീയിതിലും
മഞ്ഞുകണങ്ങൾ കണക്കി-
മ്മഞ്ജുളവെയിൽകൊണ്ടപായമടയുന്നൂ.       17

അടയുന്നിന്ദ്രിയവായീ-
ന്നടിപെടുമിതു കണ്ടൊഴിഞ്ഞു മറ്റെല്ലാം,
അടിയറ്റീടും തടിവ-
ന്നടിയിൽ തനിയേ മറിഞ്ഞു വീഴുമ്പോൽ.       18

വീഴുമ്പോഴിവയെല്ലാം
പാഴിൽ തനിയേ പരന്ന തൂവെളിയാം
ആഴിക്കെട്ടിലവൻതാൻ
വീഴുന്നോനല്ലിതാണു കൈവല്യം.       19

കൈവല്യക്കടലൊന്നായ്
വൈമല്യം പൂണ്ടീടുന്നതൊരു വഴിയാം
ജീവിത്വം കെടുമന്നേ
ശൈവലമകലുന്നിതന്നു പരഗതിയാം.       20

പരഗതിയരുളീടുക നീ
പുരഹര! ഭഗവാനിതാണു കർത്തവ്യം
ഹര! ഹര! ശിവപെരുമാനേ!
ഹര ഹര വെളിയും നിറഞ്ഞ കൂരിരുളും.       21

ഇരുളും വെളിയുമിതൊന്നും
പുരളാതൊളിയായ് നിറഞ്ഞ പൂമഴയേ,
അരുളീടുകകൊറിയാ-
തരുളീടുന്നേ,നിതിന്നു വരമരുളേ!       22

അരുളേ! നിൻകളിയരുളാ-
ലരുളീടുന്നീയെനിക്കൊരരുമറയേ!
ഇരുളേ! വെളിയേ! നടുവാ-
മരുളേ! കരളിൽ കളിക്കുമൊരു പൊരുളേ!       23

പൊരുളേ! പരിമളമിയലും
പൊരുളേതാണാ നിറഞ്ഞ നിറപൊരുളേ!
അരുളേ! അരുളീടുക തേ-
രുരുളേറായ്‌വാനെനിക്കിതിഹ പരനേ!       24

പരനേ! പരയാം തിരയിൽ-
പ്പരനേതാവായിടുന്ന പശുപതിയേ!
ഹരനേയരികിൽ വിളിച്ചീ-
ടൊരുനേരവുമിങ്ങിരുത്തുകരുതരുതേ!       25

അരുതേ പറവാനുയിരോ-
ടൊരു പെരുവെളിയായ നിന്റെ മാഹാത്മ്യം;
ചെറുതും നിൻകൃപയെന്ന്യേ
വെറുതേ ഞാനിങ്ങിരിക്കുമോ ശിവനേ!       26

ശിവനേ! നിന്നിലിരുന്നി-
ച്ചെവി മിഴി മുതലായിറങ്ങി മേയുന്നു,
ഇവയൊടുകൂടി വരുമ്മ-
റ്റവകളുമെല്ലാ,മിതെന്തു മറിമായം?       27

മറിമായപ്പൊടിയറുമ-
മ്മറവാൽ മൂടപ്പെടുന്ന പരവെളിയേ!
ചെറുതൊന്നൊന്നുമതൊന്നാ-
മ്മറവൊത്തിളകിപ്പുകഞ്ഞ പുകയും നീ.       28

പുകയേ! പൊടിയേ! പുറമേ!
യകമേ! വെളിയേ! നിറഞ്ഞ പുതുമഴയേ!
ഇഹമേ! പരമേ! ഇടയേ!
സുഖമേകണമേ കനിഞ്ഞു നീയകമേ.       29

അകവും പുറവുമൊഴിഞ്ഞെൻ-
ഭഗവാനേ! നീ നിറഞ്ഞു വാഴുന്നു;
പുകൾ പൊങ്ങിന നിൻ മിഴിയിൽ
പുകയേ, ഇക്കതൊക്കെയും പകയേ.       30

പകയാമിതു നെയ്യുരുകും
നികരായ് നീരാക്കിടുന്ന നരഹരിയേ!
പക ചെയ്വതുമിങ്ങിനിമേൽ
പുകയായ് വാനിൽ ചുഴറ്റി വിടുമെരിയേ!       31

എരിനീരൊടു നിലമുരുകി
പ്പെരുകിപ്പുകയായ് മുഴങ്ങി വരുമൊലിയേ!
അരുമറ തിരയുന്നൊരു നി-
ന്തിരുവടിയുടെ പൂഞ്ചിലങ്കയുടെ വിളിയേ!       32

വിളിയേ! വിലപെറുമൊരു മണി-
യൊളിയേ! വിളിയേ പറന്നു വരുമളിയേ!
ഇളകും പരിമളമൊടു ചുവ-
യൊളിയും പൊടിയായ് വരുത്തിയൊരു നിലയേ!       33

നിലയില്ലാതെ കൊടുങ്കാ-
റ്റലയുന്നതു പോൽ നിവർന്നു വരുമിരുളോ?
അലയും തലയിലണിഞ്ഞ-
ങ്ങലയുന്നിതു, താൻ പുതയ്ക്കുമൊരു തൊലിയോ?       34

തൊലിയുമെടുത്തു പുതച്ചാ-
ക്കലിയെക്കഴലാലഴിക്കുമൊരു കലിയേ!
കലിയും കാലാൽ തുലയും
നിലയേയെല്ലാ നിലയ്ക്കുമൊരു തലയേ!       35

ഒരു തലയിരുളും വെളിയും
വരവുമൊരരുമക്കൊടിക്കു സുരതരുവേ!
അരുതരുതരിമകളറിവതി-
നരിവരരറുമീ പ്രസംഗമൊരു ശരിയേ!       36

ശരി പറവതിനും മതി നിൻ-
ചരിതമൊടതുകൊണ്ടിതിന്നു നികരിതുവേ,
അരുളപ്പെടുമൊരു പൊരുളേ-
തറിവാലറിയപ്പെടാത്ത നിറപൊരുളേ!       37

പൊരുളും പദവുമൊഴിഞ്ഞ-
ങ്ങരുളും പരയും കടന്നു വരുമലയേ!
വരളും നാവു നനച്ചാ-
ലരുൾ പൊങ്ങും വാരിധിക്കതൊരു കുറയോ?       38

കുറയെന്നൊന്നു കുറിക്കും
മറയോ തേടുന്നതിന്നു മറുകരയേ!
നിറവില്ലയ്യോ! ഭഗവാ-
നറിയുന്നില്ലീ രഹസ്യമിതു സകലം?       39

സകലം കേവലമൊടു പോ-
യകലുമ്പോഴങ്ങുദിക്കുമൊരു വഴിയേ!
സഹസനകാദികളൊടു പോയ്-
ത്തികവായീടും വിളിക്കുമൊരു മൊഴിയേ!       40

(ഇവിടം മുതൽ 40 പദ്യം കാൺമാനില്ല.)

ഒന്നുമറിഞ്ഞീലയ്യോ!
നിന്നുടെ ലീലാവിശേഷമിതു വലുതേ.
പൊന്നിൻകൊടിയൊരു ഭാഗം
തന്നിൽ ചുറ്റിപ്പടർന്ന തനിമരമേ!       81

തനിമരമേ തണലിനിയീ
നിൻകനി, കഴലിണയെൻ തലയ്ക്കു പൂവണിയേ;
കനകക്കൊടി കൊണ്ടാടും
തനിമാമലയോ,യിതെന്തു കൺമായം?       82

കൺമായങ്ങളിതെല്ലാം
കൺമൂന്നുണ്ടായിരുന്നു കീലേ!
വെണ്മതി ചൂടി വിളങ്ങും
കണ്മണിയേ! പൂംകഴല്ക്കു കൈതൊഴുതേൻ.       83

കൈതൊഴുമടിയനെ നീയി-
ക്കൈതവനിലയീന്നെടുത്തു നിന്നടിയിൽ
കൈതഴവിച്ചേർക്കണമേ, നിൻ-
പൈതലിതെന്നോർത്തു നിൻഭരമേ.       84

നിൻഭരമല്ലാതൊന്നി-
ല്ലമ്പിളി ചൂടും നിലിമ്പനായകമേ!
വൻപെഴുമിമ്മലമായ-
ക്കൊമ്പതിനൊന്നായ് വിലയ്ക്കു നല്കരുതേ!       85

നല്കണമടിയനു നിൻപൂ-
പ്പൈങ്കഴലിണ നീരണിഞ്ഞ വെണ്മലയേ!
കൂകും പൂങ്കുയിലേറി-
പ്പോകും പൊന്നിൻകൊടിക്കു പുതുമരമേ!       86

പുതുമരമേ പൂംകൊടി വ-
ന്നതുമിതുമൊക്കെപ്പരന്ന നിൻകൃപയേ
പദമലരിണയെൻ തലയിൽ
പതിയണമെന്മെയ് കലർന്നുകൊള്ളണമേ!       87

കൊള്ളണമെന്നെയടിക്കായ്-
ത്തള്ളരുതേ നിൻ കൃപയ്ക്കു കുറയരുതേ;
എള്ളളവും കനിവില്ലാ-
തുള്ളവനെന്നോർത്തൊഴിഞ്ഞു പോകരുതേ!       88

പോകരുതിനി നിന്നടിയിൽ
ചാകണമല്ലെന്നിരിക്കിലിവനിന്നും
വേകുമിരുൾക്കടലിൽ വീ-
ണാകുലമുണ്ടാമതിന്നു പറയണമോ?       89

പറയണമെന്നില്ലല്ലോ
അറിവാമടിയെൻ മുടിക്കു ചൂടണമേ!
അറിവറ്റൊന്നായ് വരുമെ-
ന്നറിയാതൊന്നായിരുന്നു വേദിയനേ!       90

വേദിയരോതും വേദം
കാതിലടങ്ങുന്നിവണ്ണമിവ പലതും
ആദിയൊടന്തവുമില്ലാ-
തേതിനൊടൊന്നായ് വരുന്നതതു നീയേ!       91

അതു നീയെന്നാലിവനോ-
ടുദിയാതൊന്നായിരിക്കുമരുമുതലേ!
ഗതിയില്ലയ്യോ! നിന്മെയ്
പതിയെത്തന്നെൻ പശുത്വമറു പതിയേ!       92

പതിയേതെന്നറിയാതെൻ-
പതിയേ നിന്നെത്തിരഞ്ഞു പലരുമിതാ!
മതികെട്ടൊന്നിലുമില്ലാ-
തതിവാദം കൊണ്ടൊഴിഞ്ഞു പോകുന്നൂ.       93

പോകും മണ്ണൊടു തീ നീ-
രോഹരിപോലെ മരുത്തിനൊടു വെളിയും
നാകമൊടൊരു നരകം പോ-
യേകമതായ് ഹാ! വിഴുങ്ങിയടിയനെ നീ!       94

അടിയൊടു മുടി നടുവറ്റെൻ-
പിടിയിലടങ്ങാതിരുന്നു പല പൊരുളും
വടിവാക്കിക്കൊന്ന-
ന്നടിയോടൊന്നിച്ചൊഴിഞ്ഞു വരുമൊന്നേ.       95

ഒന്നെന്നും രണ്ടെന്നും
നിന്നിവനെന്നും പറഞ്ഞു പതറരുതേ
ഇന്നിക്കവയെല്ലാം
നിന്നോടൊന്നായ് വരുന്നു കളവല്ലേ.       96

അല്ലെന്നും പകലെന്നും
ചൊല്ലും പൊരുളും കടന്ന സുന്ദരമേ!
കൊല്ലെന്നോടുയിരേക്കൊ-
ല്ലേ നീ കൈവിലയ്ക്കു താനയ്യോ!       97

അയ്യോ! നീയെന്നുള്ളും
പൊയ്യേ! പുറവും പൊതിഞ്ഞു മേവുന്നു;
മെയ്യാറാനായ് വന്നേൻ,
കൈയേന്തിക്കൊണ്ടൊഴിഞ്ഞുപോകുന്നൂ.       98

കുന്നും മലയുമിതെല്ലാ-
മൊന്നൊന്നായ് പൊന്നടിക്കു കൂട്ടാക്കി
നിന്നപ്പോളടിയോടെൻ-
പൊന്നിൻ കൊടികൊണ്ടമഴ്ന്നതെന്തയ്യോ!        99

എന്തയ്യോ! നീയെന്നും
ചിന്തയ്ക്കണയുന്നൊഴിഞ്ഞ ചിന്മയമേ!
വെന്തറ്റീടുമഹന്തയ്
ക്കന്തിപ്പിറയേയണിഞ്ഞ കോമളമേ!        100

"https://ml.wikisource.org/w/index.php?title=സ്വാനുഭവഗീതി&oldid=18357" എന്ന താളിൽനിന്ന് ശേഖരിച്ചത്