ഇന്ദുലേഖ/പ്രാരംഭം

(ഇന്ദുലേഖ/ഒന്നു് - പ്രാരംഭം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
അദ്ധ്യായം ഒന്നു്: പ്രാരംഭം

ഒന്ന് തിരുത്തുക

പ്രാരംഭം തിരുത്തുക

ചാത്തരമേനോൻ: എന്താണു മാധവാ ഇങ്ങിനെ സാഹസമായി വാക്കു പറഞ്ഞതു്. ഛീ —ഒട്ടും നന്നായില്ല. അദ്ദേഹത്തിന്റെ മനസ്സുപോലെ ചെയ്യട്ടെ. കാരണവന്മാർക്കു കീഴടങ്ങേണ്ടേ? നിന്റെ വാക്കു കുറേ കവിഞ്ഞുപോയി.

മാധവൻ: അശേഷം കവിഞ്ഞിട്ടില്ലാ. സിദ്ധാന്തം ആരും കാണിക്കരുതു്. അദ്ദേഹത്തിനു് മനസ്സില്ലെങ്കിൽ ചെയ്യേണ്ട. ശിന്നനെ ഞാൻ ഒന്നിച്ചു കൊണ്ടുപോവുന്നു. അവനെ ഞാൻ പഠിപ്പിക്കും.

കുമ്മിണിഅമ്മ: വേണ്ട കുട്ടാ, അവൻ എന്നെ പിരിഞ്ഞു പാർക്കാൻ ആയില്ലാ. നീ ചാത്തരെയോ ഗോപാലനെയോ കൊണ്ടുപോയി പഠിപ്പിച്ചൊ. ഏതായാലും നിന്നോടു കാരണവർക്കു മുഷിഞ്ഞു. ഞങ്ങളോടു മുമ്പുതന്നെ മുഷിഞ്ഞിട്ടാണെങ്കിലും നിന്നെ ഇതുവരെ അദ്ദേഹത്തിന്നു വളരെ താൽപര്യമായിരുന്നു .

മാധവൻ: ശരി, ചാത്തരജേഷ്ടനെയും ഗോപാലനെയും എനി ഇംഗ്ലീഷു് പഠിപ്പിക്കാൻ കൊണ്ടുപോയാൽ വിചിത്രം തന്നെ.

ഇങ്ങിനെ ഇവർ സംസാരിച്ചുകൊണ്ടു നിൽക്കുന്ന മദ്ധ്യേ ഒരു ഭൃത്യൻ വന്നു മാധവനെ അമ്മാമൻ ശങ്കരമേനോൻ വിളിക്കുന്നു എന്നു പറഞ്ഞു. ഉടനെ മാധവൻ അമ്മാമന്റെ മുറിയിലേക്കു പോയി.

ഈ കഥ എനിയും പരക്കുന്നതിന്നുമുമ്പു് മാധവന്റെ അവസ്ഥയെക്കുറിച്ചു സ്വൽപമായി ഇവിടെ പ്രസ്താവിക്കേണ്ടി വന്നിരിക്കുന്നു.

മാധവന്റെ വയസ്സു്, പഞ്ചുമേനവനുമായുള്ള സംബന്ധവിവരം , പാസ്സായ പരീക്ഷകളുടെ വിവരം ഇവകളെപ്പറ്റി പീഠികയിൽ പറഞ്ഞിട്ടുണ്ടല്ലോ . എനി ഇയ്യാളെക്കുറിച്ചു പറയുവാനുള്ളതു ചുരുക്കത്തിൽ പറയാം.

മാധവൻ അതിബുദ്ധിമാനും അതികോമളനും ആയ ഒരു യുവാവാകുന്നു . ഇയാളുടെ ബുദ്ധിസാമർഝ്യത്തിന്റെ വിശേഷതയെ ഇംഗ്ലീഷു പഠിപ്പു തുടങ്ങിയമുതൽ ബി . എൽ . പാസ്സാവുന്നതുവരെ സ്ക്കൂളിൽ അയാൾക്കു ശ്ലാഘനീയമായി ക്രമോൽകർഷമായി വന്നുചേർന്ന കീർത്തിതന്നെ സ്പഷ്ടമായും പൂർത്തിയായും വെളിവാക്കിയിരുന്നു . ഒരു പരീക്ഷയിലെങ്കിലും മാധവൻ ഒന്നാമതു പോയ പ്രാവശ്യം ജയിക്കാതിരുന്നിട്ടില്ലാ . എഫു് . എ . , ബി . എ . ഇതുകൾ രണ്ടും ഒന്നാം ക്ലാസ്സായിട്ടു ജയിച്ചു . ബി . എ . പരീക്ഷയ്ക്കു് അന്യഭാഷ സംസ്കൃതമായിരുന്നു. സംസ്കൃതത്തിൽ മാധവനു് ഒന്നാംതരം വിൽപത്തി ഉണ്ടായി . ബി . എൽ. ഒന്നാം ക്ലാസ്സിൽ ഒന്നാമനായി ജയിച്ചു . ഇതു കൂടാതെ സ്കൂൾവകയായ പലവക പരീക്ഷകളും പലപ്പൊഴും ജയിച്ചതിനാൽ മാധവനു പലേ സമ്മാനങ്ങളും വിദ്യാഭിവൃദ്ധിക്കു നിയമപ്പെടുത്തീട്ടുള്ള പലേവക മാസ്പടികളും കിട്ടീട്ടുണ്ടായിരുന്നു . സ്കൂളിൽ മാധവനെ പഠിപ്പിച്ച എല്ല ഗുരുനാഥന്മാർക്കും മാധവനെക്കാൾ സാമർത്ഥ്യവും യോഗ്യതയും ഉണ്ടായിട്ടു് അവരുടെ ശിഷ്യന്മാരിൽ ഒരുവനും ഒരിക്കലും ഉണ്ടായിട്ടില്ലെന്നുള്ള ബോദ്ധ്യമാണു് ഉണ്ടായിരുന്നതു്.

ഈ വിശേഷവിധിയായ ബുദ്ധിക്കു പാർപ്പിടമായിരിപ്പാൻ തദനുരൂപമായി സൃഷ്ടിച്ചതോ മാധവന്റെ ദേഹം എന്നു് അയാളെ കണ്ടു പരിചയമായ ഏവനും തോന്നും . ഒരു പുരുഷന്റെ ഗുണദോഷങ്ങളെ വിവരിക്കുന്നതിൽ അവന്റെ ശരീരസൌന്ദര്യവർണ്ണന വിശേഷവിധിയായി ചെയ്യുന്നതു സാധാരണ അനാവശ്യമാകുന്നു . ബുദ്ധി , സാമർത്ഥ്യം , പഠിപ്പു് , പൌരുഷം , വിനയാദിഗുണങ്ങൾ ഇതുകളെപ്പറ്റി പറഞ്ഞാൽ മതിയാവുന്നതാണു് . എന്നാലും മാധവന്റെ ദേഹകാന്തിയെപ്പറ്റി രണ്ടക്ഷരം ഇവിടെ പറയാതിരിക്കുന്നതു് ഈ കഥയുടെ അവസ്ഥയ്ക്ക് മതിയാവില്ലെന്നു് ഒരുസമയം എന്റെ വായനക്കാർ അഭിപ്രായപ്പെടുമോ എന്നു ഞാൻ ശങ്കിക്കുന്നതിനാൽ ചുരുക്കി പറയുന്നു.

ദേഹം തങ്കവർണ്ണം. ദിനംപ്രതി ശരീരത്തിന്റെ ഗുണത്തിന്നു വേണ്ടി ആചരിച്ചുവന്ന വ്യായാമങ്ങളാൽ ഈ യൌവനകാലത്തു് മാധവന്റെ ദേഹം അതിമോഹനമായിരുന്നു . വേണ്ടതിലധികം അശേഷം തടിക്കാതെയും അശേഷംമെലിവു തോന്നാതെയും കാണപ്പെടുന്ന മാധവന്റെകെകൾ, മാറിടം, കാലുകൾ ഇതുകൾ കാഴ്ചയിൽ സ്വർണ്ണംകൊണ്ടു വാർത്തുവെച്ചതോ എന്നു തോന്നാം. ആൾ ദീർഘം ധാരാളം ഉണ്ടു് . മാധവന്റെ ദേഹം അളന്നു നോക്കേണമെങ്കിൽ പ്രയാസമില്ലാതെ കാലുകളുടെ മുട്ടിന്നുസമം നീളമുള്ളതും അതിഭംഗിയുള്ളതും ആയ മാധവന്റെ കുടുമകൊണ്ടു മുട്ടോളം കൃത്യമായി അളക്കാം . മാധവന്റെ മുഖത്തിന്റെ കാന്തിയും പുരുഷശ്രീയും ഓരോ അവയവങ്ങൾക്കു പ്രത്യേകം പ്രത്യേകം ഉള്ള ഒരു സൌന്ദര്യവും അന്യോന്യമുള്ള യോജ്യതയും ആകപ്പാടെ മാധവന്റെ മുഖവും ദേഹസ്വഭാവവുംകൂടി കാണുമ്പോൾ ഉള്ള ഒരു ശോഭയും അത്ഭുതപ്പെടത്തക്കതെന്നേ പറവാനുള്ളു . മാധവനെ പരിചയമുള്ള സകല യൂറോപ്യന്മാരും വെറും കാഴ്ചയിൽതന്നെ മാധവനെ അതി കൌതുകംതോന്നി മാധവന്റെ ഇഷ്ടന്മാരായിത്തീർന്നു .

ഇങ്ങിനെ ഈ യവൌനാരംഭത്തിൽ തന്റെ ശരീരവും കീർത്തിയും അതിമനോഹരമാണെന്നു സർവ്വജനങ്ങൾക്കും അഭിപ്രായം ഉള്ളതു തനിക്കു വലിയ ഒരു ഭൂഷണമാണ്–അതു് ഒരിലും ഇല്ലായ്മ ചെയ്യരുതെന്നുള്ള വിചാരംകൊണ്ടോ , അതല്ല സ്വാഭാവികമായ ബുദ്ധിഗുണംകൊണ്ടോ എന്നറിഞ്ഞില്ല, മാധവൻ സാധാരണയുവാക്കളിൽ ഒരു പതിനെട്ടുവയസ്സുമുതൽ ക്രമമായി കല്യാണം ചെയ്തു ഗൃഹസ്ഥാശ്രമികളാവുന്നതിനിടയിൽ നിർഭാഗ്യവശാൽ ചിലപ്പോൾ കാണപ്പെടുന്ന ദുർവ്യാപാരങ്ങളിൽ ഒന്നും അശേഷം പ്രവേശിച്ചിട്ടില്ലെന്നു് എനിക്കു് ഉറപ്പായി പറയാം. അതുകൊണ്ടു് സ്വഭാവേനയുള്ള ദേഹകാന്തിയും മിടുക്കും പൌരുഷവും മാധവനു പൂർണ്ണയവൌനമായപ്പോൾ കാണേണ്ടതുതന്നെയായിരുന്നു .

മാധവനു് ഇംഗ്ലീഷിൽ അതിനൈപുണ്യമുണ്ടായിരുന്നുവെന്നു് ഞാൻ എനി പറയേണ്ടതില്ലല്ലോ. ലൊൻ ടെനിസ്സു്, ക്രിക്കറ്റു് മുതലായ ഇംഗ്ലീഷുമാതിരി വ്യായാമവിനോദങ്ങളിലും മാധവൻ അതിനിപുണനായിരുന്നു . നായാട്ടിൽ ചെറുപ്പം മുതൽക്കേ പരിശ്രമിച്ചിരുന്നു . പക്ഷെ, ഇതു തന്റെ അച്ഛൻ ഗോവിന്ദപ്പണിക്കരിൽ നിന്നു കിട്ടിയ ഒരു വാസനയായിരിക്കാം—അദ്ദേഹം വലിയ നായാട്ടുഭ്രാന്തനായിരുന്നു . നായാട്ടിൽ ഉള്ള സിദ്ധി മാധവനു വളരെ കലശലായിരുന്നു. രണ്ടുമൂന്നു വിധം വിശേഷമായ തോക്കുകൾ , രണ്ടു മൂന്നു പിസ്റ്റോൾ , റിവോൾവർ ഇതുകൾ താൻ പോവുന്നേടത്തു് എല്ലാം കൊണ്ടു നടക്കാറാണു് . തന്റെ വിനോദസുഖങ്ങൾ ഒടുവിൽ വേറെ ഒരു വഴിയിൽ തിരിഞ്ഞതുവരെ ശിക്കാറിൽതന്നെയാണു് അധികവും മാധവൻ വിനോദിച്ചിരുന്നതു് .

ഭൃത്യൻ വന്നു വിളിച്ചതിനാൽ മാധവൻ തന്റെ അമ്മവന്റെ അടുക്കെചെന്നുനിന്നു .

ശങ്കരമേനോൻ: മാധവാ, ഇതു് എന്തു കഥയാണു് ! വയസ്സുകാലത്തു കാരണവരോടു് എന്തെല്ലാം അധിക്ഷേപമായ വാക്കുകളാണു നീ പറഞ്ഞതു് ? അദ്ദേഹം നിന്നെ ഇംഗ്ലീഷു പഠിപ്പിച്ചതിന്റെ ഫലമോ ഇതു്? എത്ര ദ്രവ്യം നിണക്കുവേണ്ടി അദ്ദേഹം ചിലവുചെയ്തു .

മാധവൻ: അമ്മാമനും ഇങ്ങിനെ അഭിപ്രായപ്പെടുന്നതു ഞങ്ങളുടെ നിർഭാഗ്യം ! കാര്യം പറയുമ്പോൾ ഞാൻ അന്യായമായി ആരെയും ഭയപ്പെട്ടു പറയാതിരിക്കില്ലാ . എനിക്കു് ഈ വക ദുഷ്ടതകൾ കണ്ടുകൂടാ . വലിയമ്മാവൻ ദേഹാദ്ധ്വാനം ചെയ്തു സമ്പാദിച്ചതായ ഒരു കാശുപോലും ചിലവിടാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല . പൂർവ്വന്മാർ സമ്പാദിച്ചതും നമ്മളുടെ അഭ്യുദയത്തിനും ഗുണത്തിന്നുംവേണ്ടി അദ്ദേഹംക്കകെവശം വെച്ചിരിക്കുന്നതുമായ പണം നമ്മളുടെ ന്യായമായ ആവശ്യങ്ങൾക്കു വേണ്ടി ചിലവിടാനേ ഞാൻ പറഞ്ഞുള്ളു . കുമ്മിണിയമ്മയും അവരുടെ സന്താനങ്ങളും ഇവിടുത്തെ ഭൃത്യന്മാരല്ലാ . അവരെ എന്താണു വലിയമ്മാമൻ ഇത്ര നിർദ്ദയമായി തള്ളിക്കളഞ്ഞിരിക്കുന്നതു് ? അവരുടെ രണ്ടു മക്കളെ ഇംഗ്ലീഷു പഠിപ്പിച്ചില്ലാ— കല്യാണിക്കുട്ടിയേയും വേണ്ടുംപോലെ ഒന്നും പഠിപ്പിച്ചില്ലാ എന്തു കഷ്ടമാണു് ഇദ്ദേഹം ചെയ്യുന്നതു്! ഇങ്ങിനെ ദുഷ്ടത കാട്ടാമോ ? എനി ആ ചെറിയ ശിന്നനെയും മൂരിക്കുട്ടനെപ്പോലെ വളർത്താനാണത്ര ഭാവം . ഇതു ഞാൻ സമ്മതിക്കയില്ലാ— ഞാൻ അവനെ കൊണ്ടുപോയി പഠിപ്പിക്കും .

ശങ്കരമേനോൻ: ശിക്ഷ—ശിക്ഷ ! വിശേഷംതന്നെ ! നീ എന്തുകൊണ്ടാണു പഠിപ്പിക്കുന്നതു്? മാസത്തിൽ അമ്പതു ഉറുപ്പികയല്ലേ നിണക്കു തരുന്നുള്ളു ? നീ എന്തുകൊണ്ടു പഠിപ്പിക്കും? അമ്മാമന്റെ മുഷിച്ചൽ ഉണ്ടായാൽ പലേ ദുർഘടങ്ങളും ഉണ്ടായിവരാം . ക്ഷണം പോയി കാൽ വീഴു്.

"അമ്മാമന്റെ മുഷിച്ചൽ ഉണ്ടായാൽ പലേ ദുർഘടങ്ങളും ഉണ്ടാവും" എന്നു പറഞ്ഞതിനെ കേട്ടതിൽ ഇന്ദുലേഖയെക്കുറിച്ചാണു് ഒന്നാമതു മാധവൻ വിചാരിച്ചതു് . ആ വിചാരം ഉണ്ടായ ക്ഷണം മാധവന്റെ മുഖത്തു പ്രത്യക്ഷമായ ഒരു വികാരഭേദം ഉണ്ടായി . എങ്കിലും അതു ക്ഷണേന അടക്കി. അറയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നുംകൊണ്ടു ലേശം മന്ദഹാസത്തോടെ മാധവൻ മറുപടിപറഞ്ഞു.

മാധവൻ: അദ്ദേഹത്തിനെ ഞാൻ എന്താണു മുഷിപ്പിക്കുന്നതു് ? ന്യായമായ വാക്കു പറഞ്ഞാൽ അദ്ദേഹം എന്തിനു മുഷിയണം ? അദ്ദേഹത്തിന്റെ ന്യായമില്ലാത്ത മുഷിച്ചിലിന്മേൽ എനിക്കു ഭയമില്ലാ.

ശങ്കരമേനോൻ: ഛീ! ഗുരുത്വക്കേട് പറയല്ലാ.

മാധവൻ: എന്തു ഗുരുത്വക്കേട്? എനിക്ക് ഈ വാക്കിന്റെ അർത്ഥംതന്നെ അറിഞ്ഞുകൂടാ.

ശങ്കരമേനോൻ: അതു് അറിയാത്തതാണു വിഷമം . അപ്പൂ ! നീ കുറെ ഇംഗ്ലീഷു പഠിച്ചു സമർത്ഥനായി എന്നു വിചാരിച്ചു നമ്മളുടെ സമ്പ്രദായവും നടപ്പും കളയല്ലാ . കുട്ടൻ ഊണ് കഴിഞ്ഞുവോ?

മാധവൻ: ഇല്ല. എനിക്കു മനസ്സിന്നു വളരെ സുഖക്കേടു തോന്നി. അമ്മ പാൽക്കഞ്ഞിയും എടുത്തു വഴിയെവന്നിരുന്നു.

അപ്പോൾ പാർവ്വതിഅമ്മ പാൽക്കഞ്ഞി വെള്ളിക്കിണ്ണത്തിൽ കൈയിൽ എടുത്തതോടുകൂടി അകത്തേക്കു കടന്നു.

ശങ്കരമേനോൻ: പാർവ്വതീ! കേട്ടില്ലേ കുട്ടൻ പറഞ്ഞതെല്ലാം?

പാർവ്വതീഅമ്മ: കേട്ടു. അശേഷം നന്നായില്ലാ .

മാധവൻ: പാൽക്കഞ്നി ഇങ്ങോട്ടു തരൂ.

രണ്ടിറക്കു പാൽക്കഞ്ഞി നിന്നെടത്തുനിന്നുതന്നെ കുടിച്ച് അമ്മയുടെ മുഖത്തു നോക്കി ചിറിച്ചുംകൊണ്ട്,

മാധവൻ: അല്ലാ, അമ്മയ്ക്കും എന്നൊടു വിരോധമായോ?

പാർവ്വതിഅമ്മ: പിന്നെയൊ; അതിനെന്താണു സംശയം ? ജേഷ്ഠനും അമ്മാമനും ഹിതമല്ലാത്തതു് എനിക്കും ഹിതമല്ലാ . ആട്ടേ ; ഈ കഞ്ഞി കുടിക്കൂ , എന്നിട്ടു സംസാരിക്കാം . നേരം ഉച്ചയായി. കുടുമ എന്തിനാണു് എപ്പോഴും തൂക്കി ഇടുന്നതു് ; ഇങ്ങട്ടു വരൂ ; ഞാൻക്കകെട്ടിത്തരാം. കുടുമ പകുതി ആയിരിക്കുന്നു .

മാധവൻ: അമ്മേ, ശിന്നനെ ഇംഗ്ലീഷു പഠിപ്പിക്കേണ്ടത് ആവശ്യമോ അല്ലയോ ? നിങ്ങൾ പറയിൻ

പാർവ്വതിഅമ്മ: അതു നിന്റെ വലിയമ്മാമൻ നിശ്ചയിക്കേണ്ടതല്ലേ കുട്ടാ . എനിക്കു് എന്തറിയാം. വലിയമ്മാമനല്ലേ നിന്നെ പഠിപ്പിച്ചതു് ; അദ്ദേഹംതന്നെ അവനേയും പഠിപ്പിക്കുമായിരിക്കും.

മാധവൻ: വലിയമ്മാമൻ പഠിപ്പിക്കാതിരുന്നാലോ?

പാർവ്വതിഅമ്മ: പഠിക്കേണ്ട.

മാധവൻ: അതിനു ഞാൻ സമ്മതിക്കുകയില്ല.

പാർവ്വതിഅമ്മ: കിണ്ണം ഇങ്ങോട്ടു തന്നേ; ഞാൻ പോകുന്നു . ഉണ്ണാൻ വേഗം വരണേ .

"https://ml.wikisource.org/w/index.php?title=ഇന്ദുലേഖ/പ്രാരംഭം&oldid=52019" എന്ന താളിൽനിന്ന് ശേഖരിച്ചത്