ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
അദ്ധ്യായം മൂന്നു്: ഒരു കോപിഷ്ഠന്റെ ശപഥം

മൂന്നു്

തിരുത്തുക

ഒരു കോപിഷ്ഠന്റെ ശപഥം

തിരുത്തുക

ഒന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ചതും കാരണവർ പഞ്ചുമേനവനും മാധവനും തമ്മിൽ ഉണ്ടായതും ആയ കലഹം പഞ്ചുമേനവനെ കോപാന്ധനാക്കിത്തീർത്തു. പഞ്ചുമേനോൻ ജാത്യാ പരമകോപിയാണു്. പഴയ സമ്പ്രദായക്കാരനാണെന്നു പറയേണ്ടതില്ലല്ലൊ. അദ്ദേഹം ചമ്പാഴിയോട്ടു പൂവള്ളി എന്ന ധനപുഷ്ടിയുള്ള തറവാട്ടിലെ കാരണവരാകുന്നു. ഇയ്യാളുടെ തറവാട്ടിൽ മുമ്പുണ്ടായിരുന്ന രണ്ടു കാരണവന്മാർ ദിവാൻ ഉദ്യോഗം ഭരിച്ചവരായിരുന്നു. ചമ്പാഴിയോട്ടു പൂവുള്ളിതറവാടു് അതിലും പുരാതനമായിട്ടുതന്നെ വളരെ കോപ്പുള്ള തറവാടായിരുന്നു. കാലക്രമേണ അതിൽ ഉണ്ടായിവന്ന ഓരോ മഹാപുരുഷന്മാർ ധനം വളരെ വളരെ ശേഖരിക്കപ്പെട്ടിരുന്നതും വളരെ പ്രസിദ്ധമായുള്ളതും ആയ ഒരു ഭവനമായിരുന്നു. എന്നാൽ എടയിൽ കുറെ നാശങ്ങളും നേരിട്ടു സ്വത്തുക്കൾക്കു കുറെ ക്ഷയവും വന്നു പോയിട്ടുണ്ടു്.

ഞാ൯ പറയുന്ന ഈ കഥ നടന്നകാലത്തു് കൊല്ലത്തിൽ ഈ തറവാട്ടിലേക്കു് ഇരുപത്തെണ്ണായിരം പറനെല്ലു വരുന്ന ജന്മവസ്തുതുക്കളും പതിനയ്യായിരം ഉറുപ്പികയോളം കൊല്ലത്തിൽ പാട്ടം പിരിയുന്ന തോട്ടങ്ങളും ഉണ്ടായിരുന്നു . അതിൽ ചിലവുകൾ എല്ലാം കഴിച്ചു കൊല്ലം ഒരു അയ്യായിരത്തോളം ഉറുപ്പിക കെട്ടിവയ്ക്കാം. ചിലവുകൾ ലുബ്ധിച്ചിട്ടാണെന്നു പറഞ്ഞുകൂടാ. മുമ്പുള്ള കാരണവന്മാർ വലിയ യോഗ്യരായിരുന്നതിനാൽ അവർവെച്ച ചട്ടപ്രകാരം നല്ല ചിലവുണ്ടായിരുന്നു. നേമം രണ്ടുനേരവും ഇരുപ്പുകാരടക്കം സുഖമായി സാപ്പാടു കൊടുക്കുന്ന രണ്ടു ബ്രാഹ്മണസത്രങ്ങൾ, പലെ അടിയന്തിരങ്ങളും നിയമിച്ചിട്ടുള്ളതായ ഒരു ഭഗവതിക്ഷേത്രം മുതലായതുകളിലുള്ള ചിലവും, നേമം തറവാട്ടിൽ സാപ്പാടിന്നും ഉടുപുട , തേച്ചുകുളി, ഭൃത്യവർഗ്ഗങ്ങളുടെ ചിലവു് ഇതുകളും എല്ലാം മുമ്പു നിയമിക്കപ്പെട്ടിട്ടുള്ളതു വളരെ ധാരാളമായിട്ടാണു്. അതുകൊണ്ടു ജാത്യാ ലുബ്ധനെങ്കിലും പഞ്ചുമേനോനു് ഈ വക ചിലവുകൾ കൂടാതെ കഴിപ്പാൻ നിവൃത്തിയില്ലാതെ ഇരുന്നു . ഇതെല്ലാം കഴിച്ചു കിട്ടുന്ന നേട്ടമാണു് അയ്യായിരം അതിൽ ഒരു കാശുപോലും ചിലവിടുന്നതു പഞ്ചുമേനോനു പരമസങ്കടമാണു്. എന്നാൽ തന്റെ മകളായ (ഇന്ദുലേഖയുടെ അമ്മ ) ലക്ഷ്മിക്കുട്ടിഅമ്മയ്ക്കും , അവളുടെ അമ്മയും തന്റെ ഭാര്യയുമായ കുഞ്ഞുക്കുട്ടിഅമ്മയ്ക്കുംകൂടി ഒരു മുപ്പത്തയ്യായിരം ഉറുപ്പികയുടെ സ്വത്തുകൾ ഇയാൾതന്നെ കൊടുത്തിട്ടുണ്ടു്. ഇന്ദുലേഖയും അവളുടെ അമ്മയും തന്റെ ഭാര്യ കുഞ്ഞിക്കുട്ടിഅമ്മയും (മദിരാശിയിലല്ലാത്ത കാലത്തു് ) മകൻ ഗോവിന്ദൻകുട്ടിമേനോനും പഞ്ചുമേനവനോടുകൂടി പൂവരങ്ങു് എന്നു പേരുള്ള രണ്ടുമൂന്നു വലിയ മാളികകളായ ഭവനത്തിൽ, കുളം , കുളിപ്പുര , ക്ഷേത്രം , സത്രശാല മുതലായതുകളുടെ സമീപം വേറെയാണു താമസം, പൂവള്ളി എന്ന വലിയ തറവാട്ടുവീടു് പൂവരങ്ങിൻനിന്നു് ഒരു ഇരുനൂറു മുന്നൂറുവാര ദൂരെയാണു് , എന്നാൽ ഈ രണ്ടു വീടുകൾക്കും മതിൽ ഒന്നുതന്നെയാണു്.

പഞ്ചുമേനവനു് ഈ കഥ തുടങ്ങുന്ന കാലത്തു് എഴുപതു വയസ്സു പ്രായമാണു് . ഇദ്ദേഹത്തിന്റെ ഒരു അമ്മാമൻ ദിവാൻ പണിയിലിരുന്ന കാലം ഇദ്ദേഹത്തിന്നു് ഒരു താസിൽദാരുടെ പണി ഉണ്ടായിരുന്നുപോൽ. അതെല്ലാം വിട്ടിട്ടു് ഇപ്പോഴേക്കു മുപ്പതു കൊല്ലങ്ങളായി . ആൾ നന്ന വെളുത്തു മുണ്ടനായി കുറെ തടിച്ചിട്ടാണു് . ഇദ്ദേഹത്തിന്റെ സൌന്ദര്യവർണ്ണനയ്ക്ക്–തലയിൽ കഷണ്ടി; വായിൽ മീതെ വരിയിൽ മൂന്നും ചുവട്ടിലെ വരിയിൽ അഞ്ചും പല്ലുകൾ ഇല്ലാ; കണ്ണു ചോരക്കട്ട പോലെ; മുണ്ടിനുമീതെ കട്ടിയായ ഒരു പൊന്നിൻനൂലും കഴുത്തിൽ ഒരു സ്വർണ്ണംകെട്ടിയ രുദ്രാക്ഷമാലയും തലയിൽ ഒരു ചകലാസ്സു തൊപ്പിയും കൈയ്യിൽ വെള്ളികെട്ടിയ വണ്ണമുള്ള ഒരു വടിയും ഉണ്ടായിരിക്കും എന്നു പറഞ്ഞാൽ മതിയാവുന്നതാണു്, മുമ്പു് ഉദ്യോഗം ചെയ്തിരുന്നുവെങ്കിലും ഇംക്ലിഷുപരിജ്ഞാനം ലേശമില്ലാ. ഉള്ളിൽ ശുദ്ധതയും ദയയും ഉണ്ടെങ്കിലും ജനനാൽത്തന്നെ അതികോപിഷ്ഠനാണു്. എന്നാൽ ഈ കാലം വയസ്സായതിനാലും രോഗം നിമിത്തവും എല്ലായ്പ്പൊഴും ക്രോധരസം തന്നെയാണു് സ്ഥായി ആയ രസം. ഇന്ദുലേഖയോടു മാത്രം താൻ കോപിക്കാറില്ലാ. ഇതു പക്ഷേ, അവളുടെ ഗുണശക്തിയാലോ തന്റെ മൂത്തമകൻ മരിച്ചുപോയ കൊച്ചുകൃഷ്ണമേനോൻ പേഷ്കാരിൽ ഉള്ള അതിവാത്സല്യത്താലോ ആയിരിക്കാം. താൻ കോപിഷ്ഠനാണെന്നുള്ള അറിവു തനിക്കുതന്നെ നല്ലവണ്ണം ഉണ്ടാകയാൽ വല്ലപ്പോഴും കോപം വന്നുപോയാലോ എന്നു ശങ്കിച്ചു് ഇന്ദുലേഖയുടെ മാളികയിലേക്കു താൻ അധികം പോവാറേ ഇല്ല. എന്നാൽ ഇദ്ദേഹം രണ്ടുമൂന്നു പ്രാവശ്യം ഇന്ദുലേഖയെപ്പറ്റി അന്വേഷിക്കാതെ ഒരു ദിവസവും കഴിയാറില്ല. ഇന്ദുലേഖ ഒഴികെ പൂവരങ്ങിലും പൂവള്ളിയിലും ഉള്ള യാതൊരു മനുഷ്യനും ഇദ്ദേഹത്തിന്റെ ശകാരം കേൾക്കാതെ ഒരു ദിവസമെങ്കിലും കഴിച്ചുകൂട്ടീട്ടുണ്ടോ എന്നു സംശയമാണു്. മാധവനുമായി ശണ്ഠ ഉണ്ടായതു തറവാട്ടു വീട്ടിൽവെച്ചു രാവിലെ ആറുമണിക്കാണു്. അതു കഴിഞ്ഞ ഉടനെ അവിടെനിന്നു് ഇറങ്ങി വലിയ കോപത്തോടെ താൻ പാർക്കുന്ന പൂവരങ്ങിൽ വന്നു. പൂമുഖത്തു കയറിയപ്പോൾ മകൾ ലക്ഷ്മിക്കുട്ടിഅമ്മയെയാണു് ഒന്നാമതു കണ്ടതു്.


പഞ്ചുമേനോൻ: ആ കുരുത്തംകെട്ട ചണ്ഡാളൻ—ആ മഹാപാപി—എന്നെ അവമാനിച്ചതു നീ അറിഞ്ഞില്ലേ?


ലക്ഷ്മിക്കുട്ടിഅമ്മ: ആര്


പഞ്ചുമേനോൻ: മാധവൻ .


ലക്ഷ്മിക്കുട്ടിഅമ്മ: എന്താണ്, മാധവനോ?


പഞ്ചുമേനോൻ: അതെ, മാധവൻ തന്നെ.


പിന്നെ മാധവൻ പറഞ്ഞ വാക്കുകളെല്ലാം കുറെ അധികരിപ്പിച്ചു ലക്ഷ്മിക്കുട്ടി അമ്മയെ പറഞ്ഞു ധരിപ്പിച്ചു. അപ്പോഴേക്കും കേശവൻ നമ്പൂതിരിയും അകത്തുനിന്നു പുറത്തേക്കു വന്നു ഇതെല്ലാം കേട്ടു.


പഞ്ചുമേനോൻ : (കേശവൻ നമ്പൂതിരിയോടു) ഈ പാപിക്കു ഇന്ദുലേഖയെ ഞാൻ ഇനി കൊടുക്കയില്ല. എന്താണ് ലക്ഷ്മിക്കുട്ടി ഒന്നും പറയാത്തത്? ലക്ഷ്മിക്കുട്ടിഅമ്മ: ഞാൻ എന്താണു പറയേണ്ടത്!


പഞ്ചുമേനോൻ: മാധവനോടുള്ള രസം വിടുന്നില്ലാ, അവന്റെ സൗന്ദര്യം കണ്ടിട്ടു, അല്ലേ? എന്താണു നീ മിണ്ടാതെ നിൽക്കുന്നതു ? അസത്തുക്കൾ‍‍-അസത്തുക്കൾ— സകലം അസത്തുക്കളാണ് . അഴുത്തുവെട്ടണം.


ലക്ഷ്മിക്കുട്ടിഅമ്മ: മാധവനോടു എനിക്കു് എന്താണു രസം? എനിക്കു് ഇതിലൊന്നും പറവാനില്ല.


പഞ്ചുമേനോൻ: എന്നാൽ ഞാൻ പറയാം . എന്റെ ശ്രീപോർക്കലി ഭഗവതിയാണെ ഞാൻ ഇന്ദുലേഖയെ മാധവനു കൊടുക്കയില്ലാ.


ഈ ശപഥം കഴിഞ്ഞ നിമിഷംതന്നെ ഈ വൃദ്ധനു വ്യസനവും തുടങ്ങി. ഇന്ദുലേഖയുടെ ധൈര്യവും മിടുക്കും ഉറപ്പും പഞ്ചുമേനോനു നല്ല നിശ്ചയമുണ്ട്. മാധവനും ഇന്ദുലേഖയുമായുള്ള സ്നേഹത്തെക്കുറിച്ചും ഇയ്യാൾക്കു നല്ല അറിവുണ്ട് . ‘ഇങ്ങനെയിരിക്കുമ്പോൾ ഈ ശപഥം എത്രാണ്ട് സാരമാകും? സാരമായില്ലെങ്കിൽ തനിക്കു എത്ര കുറവാണ്‌ ’ എന്നും മറ്റും വിചാരിച്ചും കൊണ്ടു പഞ്ചുമേനോൻ പൂമുഖത്തു പടിയിൽതന്നെ ഒരു രണ്ടു നാഴികനേരം ഇരുന്നുപോയി. പിന്നെ ഒരു വിദ്യ തോന്നി. കേശവൻനമ്പൂതിരിയെ വിളിക്കാൻ പറഞ്ഞു. നമ്പൂതിരി വന്നു പടിയിൽ ഇരുന്ന ഉടനെ പഞ്ചുമേനോൻ നമ്പൂതിരിക്ക് അടുത്തിരുന്നു സ്വകാര്യമായി പറയുന്നു.


പഞ്ചുമേനോൻ : ഇന്നാൾ തിരുമനസ്സിനു മൂർക്കില്ലത്തെ നമ്പൂതിരിപ്പാട്ടിലെ കഥ പറയുകയുണ്ടായി. അദ്ദേഹത്തിന്

ഇന്ദുലേഖയെക്കുറിച്ചു കേട്ടറിവുണ്ടെന്നും സംബന്ധമായാൽ കൊള്ളാമെന്നും മറ്റും പറഞ്ഞു എന്നു പറഞ്ഞില്ലേ? അദ്ദേഹം ആൾ കണ്ടാൽ സുന്ദരനോ?


കേശവൻ നമ്പൂതിരി: അതിസുന്ദരനാണ്, പത്തരമാറ്റുള്ള തങ്കത്തിന്റെ നിറമാണ്. ഇന്ദുലേഖയുടെ നിറത്തേക്കാൾ ഒരു മാറ്റുകൂടും. ഇങ്ങനെ ഒരു പുരുഷനെ ഞാൻ കണ്ടിട്ടില്ല. പിന്നെ ധനപുഷ്ടിയോ, പറയേണ്ടതില്ലല്ലോ.


പഞ്ചുമേനോൻ: അദ്ദേഹത്തെ കണ്ടു പരിചയമായാൽ ഇന്ദുലേഖയ്ക്ക് ബോധ്യമാവുമോ?


കേശവൻനമ്പൂതിരി: (പൂണൂൽ കൈകൊണ്ടു പിടിച്ചിട്ട്) ഞാൻ സത്യം ചെയ്യാം— കാണുന്ന നിമിഷത്തിൽ ബോദ്ധ്യമാവും. ശിവ! ശിവ! എന്തൊരു കഥയാണ്! അദ്ദേഹത്തിനെ കണ്ടാൽ അല്ലേ ഈ അവസ്ഥ അറിയാൻ പാടുള്ളു.


പഞ്ചുമേനോൻ: അദ്ദേഹത്തിനെ ഒന്നു വരുത്താൻ കഴിയുമോ?


കേശവൻനമ്പൂതിരി: വരുത്താം.


പഞ്ചുമേനോൻ: അദ്ദേഹം വന്നാൽ ഇന്ദുലേഖയ്ക്കു മാധവനിലുള്ള ഭ്രമം വിട്ടുപോകുമോ?


കേശവൻനമ്പൂതിരി: (പിന്നെയും പൂണൂൽ പിടിച്ചിട്ട്‌) ഈ ബ്രഹ്മണനാണേ വിട്ടുപോവും. എനിക്കു സംശയം ലേശമില്ല.


പഞ്ചുമേനോൻ: സന്തോഷിച്ചു ചിരിച്ചു.


പഞ്ചുമേനോൻ: എന്നാൽ ഒരു എഴുത്തയയ്ക്കുക. അദ്ദേഹം വരട്ടെ. വിഡ്ഢിത്തം ഒന്നും എഴുതരുതേ. ഇന്ദുലേഖയെ നല്ല നിശ്ചയമുണ്ടല്ലോ . നമ്മൾ പിന്നെ വഷളാവരുതേ . ഇവിടെ വന്നു രണ്ടു നാലു ദിവസം താമസിക്കാൻതക്കവണ്ണം മാത്രം എഴുതിയാൽ മതി.


കേശവൻനമ്പൂതിരി: ഇതു തോന്നിയതു ഭഗവൽകൃപ!—ഭഗവൽകൃപ! ഇന്ദുലേഖയുടെ അസാദ്ധ്യഭാഗ്യം! അവളുടെ തറവാട്ടിന്റെ സുകൃതം. ഇവിടുത്തെ ഭാഗ്യം. എന്റെ ഒരു നല്ല കാലം. ഇപ്പോൾതന്നെ എഴുതിക്കളയാം.


പഞ്ചുമേനോൻ: എഴുത്തിൽ വാചകം സൂക്ഷിക്കണേ. ഇന്ദുലേഖ ഇങ്കിരിയസ്സും മറ്റും പഠിച്ച അതിശാഠ്യക്കാരത്തിയാണെ. അവളോടു നോം ആരും പറഞ്ഞാൽ ഫലിക്കില്ല്യാ. നമ്പൂരിപ്പാട്ടിലെ സൌന്ദര്യംകൊണ്ടും സാമർത്ഥ്യംകൊണ്ടും പാട്ടിൽ വരുത്തണം—അതാണു വേണ്ടത്‌ .


കേശവൻനമ്പൂതിരി: നമ്പൂരി ഇവിടെ വന്നിട്ടു രണ്ടുനാഴിക ഇന്ദുലേഖയുമായി സംസാരിച്ചാൽ ഇന്ദുലേഖ നമ്പൂരിയുടെ ഭാര്യയായിട്ടില്ലെങ്കിൽ അന്നു സൂര്യോദയം തെക്കുനിന്നു വടക്കോട്ടാണ്.


പഞ്ചുമേനോൻ: ഇത്ര ഉറപ്പുണ്ടോ? ഇത്ര യോഗ്യനോ നമ്പൂതിരിപ്പാട് ?


കേശവൻനമ്പൂതിരി: ഹേ—അതൊന്നും എനിക്കു സംശയമില്ലാത്ത കാര്യമാണ് . ഞാൻ വേഗം എഴുതിക്കളയാം.


പഞ്ചുമേനോൻ: എന്നാൽ അങ്ങനെ തന്നെ.