ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
അദ്ധ്യായം ഇരുപതു്: കഥയുടെ സമാപ്തി

ഇരുപതു് തിരുത്തുക

കഥയുടെ സമാപ്തി തിരുത്തുക

ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദ൯ കുട്ടിമേനവനും കൂടി ബോമ്പായിൽ നിന്നു പുറപ്പെട്ടു മദിരാശിയിൽ വന്നു. മാധവ൯ ഗിൽഹാം സായ്പിനെ പോയി കണ്ടു വിവരങ്ങൾ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിറിച്ചു . ഉടനെ മാധവനെ സിവിൽ സ൪വീസിൽ എടുത്തതായി ഗസറ്റിൽ കാണുമെന്നു സായ് വ് അവർകൾ വാത്സല്യപൂർവ്വം പറഞ്ഞതിനെ കേട്ടു സന്തോഷിച്ച് അവിടെനിന്നും പോന്നു . അച്ഛനോടും ഗോവിന്ദൻകുട്ടിയോടുംകൂടെ മലബാറിലേക്കു പുറപ്പെട്ടു. പിറ്റേദിവസം വീട്ടിൽ എത്തിച്ചേർന്നു. മാധവൻ എത്തി എന്നു കേട്ടപ്പോൾ ഇന്ദുലേഖയ്ക്കുണ്ടായ സന്തോഷത്തെക്കുറിച്ചു പറയേണ്ടതില്ലല്ലോ.

മാധവൻ വന്ന ഉടനെ തൻറെ അമ്മയെ പോയി കണ്ടു വർത്തമാനങ്ങൾ എല്ലാം അറിഞ്ഞു. ശപഥപ്രായശ്ചിത്തത്തിൻറെ വർത്തമാനവും കൂടി കേട്ടു. ഉടനെ അമ്മാമനേയും കണ്ടതിൻറെ ശേഷം മാധവൻ ഇന്ദുലേഖയുടെ മാളികയുടെ ചുവട്ടിൽ വന്നു നിന്നു. അപ്പോൾ ലക്ഷ്മിക്കുട്ടി അമ്മ മുകളിൽ നിന്നും കൊണി ഇറങ്ങുന്നു. മാധവനെ കണ്ട് ഒരു മന്ദഹാസം ചെയ്ത് വീണ്ടും മാളിക മേലേക്കുതന്നെ തിരിയെ പോയി. മാധവൻ വരുന്നു എന്ന് ഇന്ദുലേഖയെ അറിയിച്ചു. മടങ്ങിവന്ന് മാധവനെ വിളിച്ചു. മാധവൻ കോണി കയറി പുറത്തളത്തിൽ നിന്നു. ലക്ഷ്മിക്കുട്ടി അമ്മ ചിറിച്ചും കൊണ്ട് താഴത്തേക്കും പോന്നു.

ഇന്ദുലേഖ-(അകത്തു നിന്ന്) ഇങ്ങടു കടന്നു വരാം. എനിക്ക് എണീറ്റ് അങ്ങോട്ടു വരാൻ വയ്യ.

മാധവൻ പതുക്കെ അകത്ത് കടന്നു ഇന്ദുലേഖയെ നോക്കിയപ്പോൾ അതിപരവശയായി കണ്ടു കണ്ണിൽ നിന്ന് വെള്ളം താനേ ഒഴുകി. ഇന്ദുലേഖയുടെ കട്ടിലിന്മേൽ ചെന്ന് ഇരുന്നു രണ്ടുപേരും അന്യോന്യം കണ്ണുനീർ കൊണ്ടു തന്നെ കുശലപ്രശ്നം കഴിച്ചു. ഒടുവിൽ-

മാധവൻ-കഷ്ടം! ദേഹം ഇത്ര പരവശമായി പോയല്ലോ. വിവരങ്ങൾ എല്ലാം ഞാൻ അറിഞ്ഞു. നമ്മളുടെ ദുഷ്ക്കാലം കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു.

ഇന്ദുലേഖ- കഴിഞ്ഞു എന്നു തന്നെ ഞാൻ വിചാരിക്കുന്നു. വലിയച്ഛനെ കണ്ടുവോ?

മാ- കണ്ടു. സന്തോഷമായിട്ട് എല്ലാം സംസാരിച്ചു. അദ്ദേഹം ഇയ്യെടെ നമുക്കുവേണ്ടി ചെയ്തത് എല്ലാം ഞാൻ അറിഞ്ഞതു കൊണ്ടും എൻറെ അച്ഛൻ ആവശ്യപ്പെട്ട പ്രകാരവും ഞാൻ അദ്ദേഹത്തിൻറെ കാലിൽ സാംഷ്ടാംഗമായി നമസ്കരിച്ചു. അദ്ദേഹത്തിനു വളരെ സന്തോഷമായി.

ഇ-മാധവൻ ചെയ്ത കാര്യങ്ങളിൽ എനിക്കു വളരെ ബോധ്യമായത് ഇപ്പോൾ ചെയ്തു എന്നുപറഞ്ഞ കാര്യമാണ്. വലിയച്ഛൻ പരമശുദ്ധാത്മാവാണ്. അദ്ദേഹത്തിൻറെ കാലിൽ നമസ്കരിച്ചത് വളരെ നന്നായി. നമ്മൾ രണ്ടുപേർക്കും നിഷ്കന്മഷഹൃദയമാകയാൽ നല്ലതുതന്നെ ഒടുവിൽ വന്ന് കൂടുകയുള്ളു.

ഇങ്ങനെ രണ്ടുപേരും കൂടി ഓരോ സല്ലാപങ്ങളെ കൊണ്ടു അന്നു പകൽ മുഴുവൻ കഴിച്ചു. വൈകുന്നേരം പഞ്ചുമേനോൻ മുകളിൽ വന്ന് ഇന്ദുലേഖയുടെ ശരീരസുഖ വർത്തമാനങ്ങളെല്ലാം ചോദിച്ചതിൽ വളരെ സുഖമുണ്ടെന്നറിഞ്ഞു സന്തോഷിച്ചു. മാധവൻ വീട്ടിൽ എത്തിയതിൻറെ ഏഴാം ദിവസം ഇന്ദുലേഖ മാധവനെ സ്വയംവരം ചെയ്തു. യഥാർത്ഥത്തിൽ സ്വയംവരമാകയാൽ ആ വാക്കുതന്നെ ഇവിടെ ഉപയോഗിക്കുന്നതിൽ ഞാൻ ശങ്കിക്കുന്നില്ല. സ്വയംവരദിവസം പഞ്ചുമേനോൻ അതിഘോഷമായി ബ്രാഹ്മണസദ്യയും മറ്റും കഴിച്ചു. ആ ദിവസം തന്നെ ഗോവിന്ദസെൻ ബങ്കാളത്തു നിന്നു അയച്ച ഒരു ബങ്കി കിട്ടി. മുമ്പു സമ്മാനം കൊടുത്ത സാധനങ്ങളെക്കാൾ അധികം കൌതുകമുള്ളതും വില ഏറിയതും ആയ പലെ സാമാനങ്ങളും അതിൽ ഉണ്ടായിരുന്നു. അതുകളെ എല്ലാം കണ്ട ഇന്ദുലേഖക്കും മറ്റും വളരെ സന്തോഷമായി. ഇന്ദുലേഖയുടെ പാണിഗ്രഹണം കഴിഞ്ഞു കഷ്ടിച്ച് ഒരുമാസം ആവുമ്പോഴേക്കു മാധവനെ സിവിൽ സർവ്വീസിൽ എടുത്തതായി കല്പന കിട്ടി. ഇന്ദുലേഖയും മാധവനും മാധവൻറെ അച്ഛനമ്മമാരോടും കൂടി മദിരാശിക്കുപോയി സുഖമായി ഇരുന്നു. ഈ കഥ ഇവിടെ അവസാനിക്കുന്നു.

നമ്മുടെ ഈ കഥയിൽ പറയപ്പെട്ട എല്ലാവരും ഇപ്പോൾ ജീവിച്ചിരിക്കുന്നു. മാധവൻ ഇപ്പോൾ സിവിൽ സർവ്വീസിൽ ഒരു വലിയ ഉദ്യോഗത്തിൽ ഇരിക്കുന്നു. മാധവനും ഇന്ദുലേഖക്കും ചന്ദ്രസൂര്യന്മാരെപ്പോലെ രണ്ടു കിടാങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും ആണ് ഉണ്ടായിട്ടുള്ളത്. തൻറെ ഉദ്യോഗം മൂലമായുള്ള പ്രവർത്തികളെ വിശേഷിച്ച പ്രാപ്തിയോടും സത്യത്തോടും കൂടി നടത്തി വളരെ കീർത്തിയോടുകൂടി മാധവനും, തൻറെ കിടാങ്ങളെ ലാളിച്ചും രക്ഷിച്ചും തൻറെ ഭർത്താവിനെ വേണ്ടുന്ന സർവ്വസുഖങ്ങളെയും കൊടുത്തും കൊണ്ട് അതിമനോഹരിയായിരിക്കുന്ന ഇന്ദുലേഖയും സുഖമായി അത്യൌന്നത്യ പദവിയിൽ ഇരിക്കുന്നു. ഈ ദമ്പതിമാരുടെ കഥ വായിക്കുന്ന വായനക്കാർക്കും നമുക്കും ജഗദീശ്വരൻ സർവ്വമംഗളത്തെ ചെയ്യട്ടെ.

ഞാൻ ഈ കഥ എഴുതുവാനുള്ള കാരണം ഈ പുസ്തകത്തിൻറെ പീഠികയിൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ കഥയിൽ നിന്ന് എൻറെ നാട്ടുകാർ മുഖ്യമായി മനസ്സിലാക്കേണ്ടതു പുരുഷന്മാരെ വിദ്യ അഭ്യസിപ്പിക്കുന്നതു പോലെ സ്ത്രീകളെയും വിദ്യ അഭ്യസിപ്പിച്ചാൽ ഉണ്ടാകുന്ന ഗുണത്തെപ്പറ്റി മാത്രമാണ്. ഇന്ദുലേഖ ഒരു ചെറിയ പെൺകിടാവായിരുന്നുവെങ്കിലും, തൻറെ അച്ഛൻ, തൻറെ പ്രിയപ്പെട്ട വളർത്തിയ ശക്തനായ തൻറെ അമ്മാമൻ, ഇവർ അകാലത്തിങ്കൽ മരിച്ചതിനാൽ കേവലം നിസ്സഹായസ്ഥിതിയിലായിരുന്നു എങ്കിലും, തൻറെ രക്ഷിതാവായ വലിയച്ഛൻ വലിയ കോപിയും താനുദ്ദേശിച്ച സ്വയംവരകാര്യത്തിന്ന് പ്രതികൂലിയും ആയിരുന്നുവെങ്കിലും, ഇന്ദുലേഖയുടെ പഠിപ്പും അറിവും നിമിത്തം അവൾക്ക് ഉണ്ടായ ധൈര്യത്തിനാലും സ്ഥിരതയാലും താൻ വിചാരിച്ച കാര്യം നിഷ്പ്രയാസേന അവൾക്ക് സാധിച്ചു. പഞ്ചുമേനവൻ സ്നേഹം നിമിത്തം തന്നെയാണ് ഒടുവിൽ എല്ലാം ഇന്ദുലേഖയുടെ ഹിതം പോലെ അനുസരിച്ചത് എന്നു തന്നെ വിചാരിക്കുന്നതായാലും അദ്ദേഹം ഒരു ക്രൂരബുദ്ധിയും പിടിത്തക്കാരനുമായിരുന്നുവെങ്കിൽത്തന്നെ ഇന്ദുലേഖ താനാഗ്രഹിച്ചതു നിശ്ചയിച്ചതും ആയ പുരുഷനെ അല്ലാതെ പഞ്ചുമേനവൻറെ ഇഷ്ടപ്രകാരം അദ്ദേഹം പറയുന്ന ആളുടെ ഭാര്യയായി ഇരിക്കയില്ലായിരുന്നു എന്ന് എൻറെ വായനക്കാർ നിശ്ചയമായി അഭിപ്രായപ്പെടുമെന്നുള്ളതിന് എനിക്കു സംശയമില്ലാ.

പിന്നെ സ്ത്രീകൾ ഒന്ന് ആലോചിക്കേണ്ടത് തങ്ങൾ പഠിപ്പും അറിവും ഇല്ലാത്തവരായാൽ അവരെ കുറിച്ച് പുരുഷന്മാർ എത്ര നിസ്സാരമായി വിചാരിക്കുകയും പ്രവർക്കുകയും ചെയ്യുമെന്നാണ്. കല്ല്യാണിക്കുട്ടിയെ നമ്പൂരിപ്പാട്ടിലേക്ക് പഞ്ചുമേനവൻ കൊടുത്തത് വീട്ടിൽ ഉള്ള ഒരു പൂച്ചക്കുട്ടിയേയോ മറ്റോ പിടിച്ചുകൊടുത്തത് പോലെയാണ്. എൻറെ പ്രിയപ്പെട്ട നാട്ടുകാരായ സ്ത്രീകളെ! നിങ്ങൾക്ക് ഇതിൽ ലജ്ജ തോന്നുന്നില്ലേ. നിങ്ങളിൽ ചിലർ സംസ്കൃതം പഠിച്ചവരും ചിലർ സംഗീതാഭ്യാസം ചെയ്യുന്നവരും ചിലർ സംഗീത സാഹിത്യങ്ങൾ രണ്ടും പഠിച്ചവരും ഉണ്ടായിരിക്കാം. ഈ പഠിപ്പുകൾ ഉണ്ടായാൽ പോരാ. സംസ്കൃതത്തിൽ നാടാകാലങ്കാരവില്പത്തിയോളം എത്തിയവർക്ക് ശൃംഗാരരസം ഒന്നുമാത്രം അറിയാൻ കഴിയും. അതു മുഖ്യമായി വേണ്ടതുതന്നെ. എന്നാൽ അതുകൊണ്ടുാ പോരാ. നിങ്ങളുടെ മനസ്സിനു നല്ല വെളിച്ചം വരണമെങ്കിൽ നിങ്ങൾ ഇംക്ലീഷുതന്നെ പഠിക്കണം. ആ ഭാഷ പഠിച്ചാലെ ഇപ്പോൾ അറിയേണ്ടതായ പല കാര്യങ്ങളും അറിവാൻ സംഗതി വരികയുള്ളു. അങ്ങനെയുള്ള അറിരവുണ്ടായാലേ നിങ്ങൾ പുരുഷന്മാർക്ക് സമസൃഷ്ടികളാണെന്നും പുരുഷന്മാരെ പോലെ നിങ്ങൾക്കും സ്വതന്ത്രത ഉണ്ടെന്നും സ്ത്രീജന്മം ആയതുകൊണ്ട് കേവലം പുരുഷൻറെ അടിമയായി നിങ്ങൾ ഇരിപ്പാൻ ആവശ്യമില്ലെന്നും അറിവാൻ കഴികയുള്ളു.

ഇംക്ലീഷ് പഠിപ്പാൻ എട വരാത്തവർക്ക് ഇംക്ലീഷ് പഠിച്ച പുരുഷന്മാർ കഴിയുന്നിടത്തോളം അറിവ് ഉണ്ടാക്കി കൊടുക്കേണ്ടതാണ്. മലയാളഭാഷയിൽ പലവിധമായ പുസ്തകങ്ങൾ ഇംക്ലീഷ് പഠിപ്പിൽ നിന്നു കിട്ടുന്ന തത്വങ്ങളെ വെളിപ്പെടുത്തി എഴുതുവാൻ യോഗ്യന്മാരായ പലെ മലയാളികളും ഉണ്ട്. അവർ ഇത് ചെയ്യാത്തതിനെ കുറിച്ച് ഞാൻ വ്യസനിക്കുന്നു.

ഇംക്ലീഷ് പഠിച്ചാലെ അറിവുണ്ടാകയുള്ളു. ഇല്ലെങ്കിൽ അറിവുണ്ടാകയില്ലെന്ന് ഞാൻ പറയുന്നില്ല. എന്നാൽ എൻറെ അഭിപ്രായത്തിൽ ഈ കാലത്ത് ഇംക്ലീഷ് വിദ്യ പഠിക്കുന്നതിനാൽ ഉണ്ടാകുന്ന യോഗ്യത വേറെ യാതൊന്നു പഠിച്ചാലും ഉണ്ടാവുന്നതല്ലെന്ന് തന്നെയാണ്.

ഇംക്ലീഷ് പഠിച്ച് ഇംക്ലീഷ് സമ്പ്രദായമാവുന്നതുകൊണ്ട് നമ്മുടെ നാട്ടുകാരായ സ്ത്രീകൾക്ക് അത്യാപത്ത് വരുന്നു എന്ന് കാണിപ്പാൻ ഇയ്യടെ വടക്കേ ഇൻഡ്യയിൽ ഒരാൾ ഒരു പുസ്തകം എഴുതീട്ടുണ്ട്. ഇംക്ലീഷ് സ്ത്രീകളെപ്പോലെ നമ്മുടെ സ്ത്രീകൾക്ക് അറിവും മിടുക്കും സാമർത്ഥ്യവും ഉണ്ടായാൽ അതുകൊണ്ട് വരുന്ന ആപത്തുകളെ എല്ലാം ബഹു സന്തോഷത്തോടുകൂടി സഹിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു. ആര് എന്തുതന്നെ പറയട്ടെ, ഇംക്ലീഷ് പഠിക്കുന്നത് കൊണ്ട് എല്ലാ സ്ത്രീകളും പരിശുദ്ധമാരായി വ്യഭിചാരം മുതലായ യാതൊരു ദുഷ്പ്രവൃത്തിക്കും മനസ്സുവരാതെ അരുന്ധതികളായി വരുമെന്ന് ഞാൻ പറയുന്നില്ല. വ്യഭിചാരം മുതലായ ദുഷ്പ്രവൃത്തികൾ ലോകത്ത് എവിടെയാണ് ഇല്ലാത്തത്. പുരുഷന്മാർ ഇംക്ലീഷ് പഠിച്ചവർ എത്ര വികൃതികളായി കാണുന്നുണ്ട്. അതുപോലെ സ്ത്രീകളിലും വികൃതികൾ ഉണ്ടായിരിക്കും. പുരുഷന്മാർ ചിലർ ഇംക്ലീഷ് പഠിപ്പുള്ളവർ ചിലർ വികൃതികളായി തീരുന്നതിനാൽ പുരുഷന്മാരെ ഇംക്ലീഷ് പഠിപ്പിക്കുന്നത് അബദ്ധമാണെന്ന് പറയുന്നുണ്ടോ.

അതുകൊണ്ട് എൻറെ ഒരു മുഖ്യമായ അപേക്ഷ എൻറെ നാട്ടുകാരോട് ഉള്ളത് കഴിയുന്നപക്ഷം പെൺകുട്ടികളെ ആൺകുട്ടികളെ പോലെ തന്നെ എല്ലായ്പോഴും ഇംക്ലീഷ് പഠിപ്പിക്കേണ്ടതാണെന്നാകുന്നു.