ഇന്ദുലേഖ/ഒരു ആപത്തു്

(ഇന്ദുലേഖ/പതിനഞ്ചു് - ഒരു ആപത്തു് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
അദ്ധ്യായം പതിനഞ്ചു്: ഒരു ആപത്തു്

പതിനഞ്ചു് തിരുത്തുക

ഒരു ആപത്തു് തിരുത്തുക

നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴയ്ക്കു് ശാസ്ത്രികളും നമ്പൂരിമാരും കിടന്നുറങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവന്റെ വകയും രണ്ടു വഴികൾ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടുള്ളതുമാണു്. അതിൽ ഒരു വഴി നമ്പൂതിരിപ്പാട്ടിലെ പ്രദേശങ്ങളിൽനിന്നു വരുന്ന വഴിയും ആണു്. ഇവിടെ പൂവള്ളി വീടുവകയായ ഒരു സത്രം ഉള്ളതിനു പുറമെ ഒരു പത്തായപ്പുരമാളികയും കളപ്പുരമാളികയും മറ്റും ഉണ്ടു്. ഇവിടെ കയറി ഭക്ഷണം കഴിച്ചു പോവാമെന്നു പഞ്ചുമേനവനും കേശവൻനമ്പൂതിരിയും കൂടി പറഞ്ഞതിനെ നമ്പൂതിരിപ്പാടു ഗോവിന്ദന്റെ ഉപദേശപ്രകാരം അശേഷം കൈക്കൊണ്ടില്ലാ. വഴിയിലെങ്കിലും ഇന്ദുലേഖയെയാണു കൊണ്ടുപോവുന്നതു് എന്നു പ്രസിദ്ധമാവട്ടെ എന്നു നമ്പൂതിരിപ്പാടും ഗോവിന്ദനും ഉറച്ചിരുന്നു. ഘോഷയാത്ര ഊട്ടുപുരയുടെ ഉമ്രത്തെത്താറായപ്പോൾ ഗോവിന്ദന്റെ ഉത്സാഹത്താൽ പല്ലക്കുകൾ കുറെ അധികം വേഗത്തിൽ നടത്തിച്ചു. ഭൃത്യവർഗ്ഗങ്ങളെയും മറ്റും മുമ്പിൽ ഓടിച്ചു ശബ്ദങ്ങളും കലശലാക്കി ഗോവിന്ദൻ പിന്നാലെയും ഓടി. ഈ ഘോഷമെല്ലാം കേട്ടു ശാസ്ത്രികളും നമ്പൂരിമാരും ഊട്ടുപുരയിൽനിന്നു പുറത്തേക്കു് എറങ്ങുമ്പോഴെയ്ക്കു പല്ലക്കുകളും മഞ്ചലുകളും കടന്നു പൊയു്ക്കഴിഞ്ഞു. ശാസ്ത്രികൾ ഗോവിന്ദനെ മാത്രം കണ്ടു. ഗോവിന്ദനെ മുമ്പു കണ്ടു പരിചയമായിട്ടുണ്ടല്ലോ. കണ്ട ഉടനെ കൈകൊണ്ടു വിളിച്ചു. ഗോവിന്ദൻ ശാസ്ത്രികളുടെ സമീപം ചെന്നു.


ശാസ്ത്രികൾ: എന്താണു ഗോവിന്ദാ! ഇതു് അവിടുത്തെ വക ഊട്ടും മാളികയുമാണല്ലൊ. ഇവിടെ കയറി ഊണു കഴിഞ്ഞു പോവുന്നതല്ലായിരുന്നുവോ നല്ലതു്?


ഗോവിന്ദൻ: അങ്ങനെയാണു കേശവൻനമ്പൂരിയും മറ്റും പറഞ്ഞതു്. തമ്പുരാൻതിരുമനസ്സിലേക്കും ചെറുശ്ശേരിനമ്പൂരിക്കും അതു തന്നെയായിരുന്നു മനസ്സു്. അപ്പോഴയ്ക്കു വേറെ ഒരാൾക്കു നേരെ ഉണ്ണാൻ മനയു്ക്കൽത്തന്നെ എത്തണം എന്നു പിടിത്തം. അവിടെ സകലം പിടിത്തമല്ലെ.


ശാസ്ത്രികൾ: ആർക്ക്—ഇന്ദുലേഖയ്ക്കോ?


ഗോവിന്ദൻ: അതെ.


ശാസ്ത്രികൾ: ഒരു പിടിത്തവും ഇല്ലാ. ഇത്ര ദുഷ്ടബുദ്ധിയായിട്ടു് ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ലാ.


ഗോവിന്ദൻ: മഹാദുഷ്ടയാണു്. എനിക്കു സംശയമില്ലാ. എന്തുചെയ്യും! തമ്പുരാനു് അതിപ്രേമം. അങ്ങിനെതന്നെ ഇന്ദുലേഖയ്ക്കു് അങ്ങോട്ടും. പിന്നെ എന്താണു നിവൃത്തി? എനി ഞങ്ങൾ ഇന്ദുലേഖയുടെ ദാസന്മാർതന്നെ–എന്തുചെയ്യാം!


ശാസ്ത്രികൾ: ഇന്ദുലേഖയുടെ പ്രേമം പണം പിടുങ്ങണമെന്നുള്ള പ്രേമംതന്നെ —മറ്റൊരു പ്രേമവും അല്ലാ.


ഗോവിന്ദൻ: അതെ; അതിനാർക്കാണു സംശയം? ഞാൻ പോവുന്നു . പല്ലക്കു വളരെ ദൂരത്തായി.


എന്നു പറഞ്ഞു ഗോവിന്ദൻ ഓടിപ്പോയി. ശാസ്ത്രികളും നമ്പൂരിമാരും തീവണ്ടിസ്റ്റേഷനിലേക്കുള്ള വഴിക്കും പുറപ്പെട്ടു. മാധവൻ മദിരാശിയിൽനിന്നു് അയച്ച കത്തുപ്രകാരം ഈ സംബന്ധം നടന്നതിന്റെ തലേദിവസം വണ്ടിക്കു പുറപ്പെട്ടു്, നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര ഉണ്ടായ ദിവസം പതിനൊന്നരമണിക്കു ശാസ്ത്രികളും മറ്റും വണ്ടികയറാൻ പോകുന്ന സ്റ്റേഷനിൽ എറങ്ങി. സ്റ്റേഷനു സമീപം രണ്ടുമൂന്നു ചോറ്റുകച്ചവടം ചെയ്യുന്ന മഠങ്ങൾ ഉണ്ടു്. ക്ഷീണം നിമിത്തം അതിൽ ഒരു മഠത്തിൽ കയറി ഊണുകഴിച്ചു വെകുന്നേരത്തേക്കു വഴിയിലുള്ള തന്റെ വക സത്രത്തിൽ താമസിച്ചു പിറ്റേന്നു് ഊണിനുതക്കവണ്ണം ഭവനത്തിൽ എത്താമെന്നു നിശ്ചയിച്ചു. (തന്റെകൂടെ ഒരു ഭൃത്യൻ മാത്രം ഉണ്ടു്. ശിന്നനേയും മറ്റൊരു ഭൃത്യനേയും മദിരാശിയിൽതന്നെ നിർത്തി എട്ടു ദിവസത്തെ കൽപനവാങ്ങി പോന്നതാണു്) ചോറ്റുകച്ചവടം ചെയ്യുന്ന മഠത്തിൽ കയറിച്ചെന്നപ്പോൾ അവിടെ വഴിയാത്രക്കാർ രണ്ടു നമ്പൂരിമാരും രണ്ടുനാലു പട്ടന്മാരും തമ്മിൽ സംസാരമാണു്. ഇവർ തലേദിവസം പകലത്തെ വാരത്തിൽ ചെമ്പാഴിയോട്ടു ക്ഷേത്രത്തിൽ ഭക്ഷണംകഴിച്ചു പോന്നവരാണു്. അന്നത്തെ രാവിലത്തെ വണ്ടി കിട്ടാതെ താമസിക്കുന്നതാണു്. എല്ലാവരും ഊണുകഴിഞ്ഞിരിക്കുന്നു. എന്നിട്ടു വെടിപറയുന്നു. മാധവൻ ചെന്നു കയറുമ്പോൾ.


ഒരു നമ്പൂരി: ഇന്ദുലേഖയുടെ ഭാഗ്യംതന്നെ, എന്നു് എനിക്കു തോന്നുന്നു.


മാധവൻ ‘ഇന്ദുലേഖാ ’ എന്ന പേർ കേട്ടപ്പോൾ ഒന്നു ഞെട്ടിഭ്രമിച്ചു. ഇതു് എന്തു കഥയാണു് എന്നു വിചാരിച്ചു.


മാധവൻ “ഏതു് ഇന്ദുലേഖാ?” എന്നു് ആ മിറ്റത്തുനിന്നുകൊണ്ടുതന്നെ ആ വാക്കു പറഞ്ഞ നമ്പൂതിരിയോടു ചോദിച്ചു.


നമ്പൂരി: ചെമ്പാഴിയോടു് ഇന്ദുലേഖാ എന്ന ഒരു പെണ്ണ്. എന്താണു്, അവളെ അറിയുമോ?


മാധവൻ: എന്താണു് ഇന്ദുലേഖയു്ക്ക് ഒരു ഭാഗ്യം വന്നതു്? കേൾക്കട്ടെ.


നമ്പൂരി: ഇന്ദുലേഖയ്ക്കു് ഇന്നലെ സംബന്ധമായിരുന്നു.


മാധവൻ ഇടിതട്ടിയ മരംപോലെ ഒരു ക്ഷണം നിന്നു. പിന്നെ ഒച്ച വലിച്ചിട്ടു വരുന്നില്ലാ. എന്തു ചെയ്തിട്ടും വരുന്നില്ലാ. ഒരു മിനിട്ടു കഴിഞ്ഞിട്ടു്, “ആര്–ആരു്?” എന്നു് (ഒരു ശവം സംസാരിക്കാറുണ്ടെങ്കിൽ ആ മാതിരി എന്നു പറയാം) ചോദിച്ചു.


മാധവൻ: ആരു്?—ആരു്?—ആരാണു സംബന്ധം തുടങ്ങിയതു്? മാധവന്റെ ഭാവം കണ്ടിട്ടു നമ്പൂരിമാരൊക്കെക്കൂടി ഒന്നു ഭ്രമിച്ചുവശായി. ആരും ഒന്നും മിണ്ടാതെ അന്യോന്യം മുഖത്തോടു മുഖം നോക്കിക്കൊണ്ടിരുന്നു.


മാധവൻ: ആരു്?—ആരു്? പറയൂ—പറയൂ. എന്താണു പറയാൻ മടിക്കുന്നതു്? പറയൂ—പറയൂ എന്താണു മടിക്കുന്നതു്? പറയരുതോ? ആരാണു സംബന്ധം തുടങ്ങിയതു്? കേൾക്കട്ടെ.


ഒരു നമ്പൂരി: എന്താണു ഹേ, വല്ലാതെ ഒരു പരിഭ്രമം? എന്താണിത്ര ദേഷ്യം? ഞങ്ങൾ വിവരം ഒന്നും അറിയില്ലാ.


മാധവൻ: വിവരം ഒന്നും അറിയാതെ തുമ്പില്ലാതെ വല്ലതും പറഞ്ഞാൽ?


ഒരു പട്ടർ: എന്താണു ഭാവം? എന്താണു ഞങ്ങളെ ശിക്ഷിച്ചു കളയുമോ?


മാധവൻ: അതു കാണണോ? എന്നു ചോദിച്ചു മാധവൻ നിന്നിടത്തുനിന്നു് ഒന്നെളകി.


അപ്പോൾ മറ്റൊരു നമ്പൂരി എണീട്ടു സമാധാനപ്പെടുത്തി: ‘ഹേ, കോപം അരുതു്, ഇരിക്കൂ, വണ്ടി എറങ്ങിവന്നതായിരിക്കും. മദിരാശിയിൽനിന്നു വരുന്നതായിരിക്കും. ക്ഷീണം മുഖത്തു നന്നെ കാണാനുണ്ടു്. ഇരിക്കൂ. എന്നിട്ടു വിശേഷം പറയാം.”


മാധവൻ: ആരാണു സംബന്ധം ചെയ്തതു്? അതു് എനിക്കു കേൾക്കണം.


പട്ടർ: മൂർക്കില്ലാത്തമനയു്ക്കൽ നമ്പൂതിരിപ്പാടാണു്.


മാധവൻ: എന്നാണു സംബന്ധം നടന്നതു്?


പട്ടർ: ഇന്നലെയായിരിക്കണം. ഞങ്ങൾ നേർത്തെ പോന്നിരിക്കുന്നു. ഇന്നലെ രാത്രിക്കാണു സംബന്ധം നിശ്ചയിച്ചിരുന്നതു്. അതു ഞങ്ങൾ അറിയും. അതു സൂക്ഷ്മമായി ഞങ്ങൾ അറിയും.


മാധവൻ: എങ്ങനെ സൂക്ഷ്മമായി അറിഞ്ഞു?


പട്ടർ: അമ്പലത്തിൽ സകല ആളുകളും പറഞ്ഞു. അവിടുത്തെ സംബന്ധക്കാരൻ ശീനു പട്ടരും പറഞ്ഞു—എന്നോടുതന്നെ പറഞ്ഞു.


മാധവൻ നിർജ്ജീവനായി എറയത്തു് ഇരുന്നു.


ആ മഠത്തിലെ ചോറ്റുകച്ചവടക്കാരി ഒരു കിഴവി ബ്രാഹ്മണസ്ത്രീ ഈ അതിസുന്ദരനായ കുട്ടിയെ വളരെ പരവശനായി കണ്ടിട്ടു വേഗം പുറത്തുവന്നു് ഒരു പായ എടുത്തുകൊടുത്തു്, “ഇതിലിരിക്കാം,” എന്നു പറഞ്ഞു. “കുറെ സംഭാരം കുടിച്ചാൽ ക്ഷീണത്തിനു ഭേദം ഉണ്ടാവും, കൊണ്ടുവരട്ടെ?” എന്നു ചോദിച്ചു. മാധവൻ ഈ വാക്കുകൾ ഒന്നും കേട്ടതേയില്ല. നിലത്തു തന്നെ ഇരുന്നു. കുറെ കഴിഞ്ഞപ്പോൾ ഇന്നാളോടാണെന്നില്ല, “എനിക്കു കുടിപ്പാൻ കുറെ വെള്ളം വേണം” എന്നു പറഞ്ഞു. ഒരു നമ്പൂരി വേഗം വെള്ളം എടുത്തുകൊണ്ടുവന്നു. മാധവൻ വെള്ളം കുടിച്ചു പായ നീർത്തി അതിൽ കിടന്നു. അതികോമളനായിരിക്കുന്ന ഈ കുട്ടിയുടെ വ്യസനവും സ്ഥിതിയും കണ്ടു് ആ മഠത്തിൽ ഉണ്ടായിരുന്നവരെല്ലാം ഒരുപോലെ വ്യസനിച്ചു. കുറെ കിടന്നശേഷം എഴുനീറ്റു തന്റെ എഴുത്തുപെട്ടി തുറന്നു് തനിക്കു് അച്ഛൻ ഗോവിന്ദപ്പണിക്കർ നമ്പൂതിരിപ്പാട്ടിലെ സംബന്ധത്തെപ്പറ്റി മദിരാശിക്കു് എഴുതിയിരുന്ന എഴുത്തു് വായിച്ചു. ആ വായിച്ച ഭാഗം താഴെ ചേർക്കുന്നു:


“കാരണവരും കേശവൻനമ്പൂരിയും ഇന്ദുലേഖയ്ക്കു മൂർക്കില്ലാത്തമനയു്ക്കൽ നമ്പൂതിരിപ്പാട്ടിലെക്കൊണ്ടു സംബന്ധം നടത്തിക്കുവാൻ അത്യുത്സാഹം ചെയ്തുവരുന്നു. ഈ നമ്പൂതിരിപ്പാടു വലിയ ഒരു ദ്രവ്യസ്ഥനാണു്. എങ്കിലും എനിക്കു് ഈ കാര്യം നടക്കുമെന്നു തോന്നുന്നില്ല. കുട്ടനു് ഇതിൽ വിഷാദം ഒട്ടും വേണ്ട.” ഇതു വായിച്ചു് എഴുത്തു് പെട്ടിയിൽതന്നെ വെച്ചു്, മാധവൻ പിന്നെയും അവിടെ കിടന്നു വിചാരം തുടങ്ങി:


‘ഇങ്ങിനെ വരാമോ? ഒരിക്കലും വരാൻ സംഗതിയില്ല. എന്നാൽ ഈ നമ്പൂതിരിപ്പാട്ടിലെപ്പറ്റി മാധവി തനിക്കു് ഒരു എഴുത്തയച്ചു കണ്ടില്ലെല്ലൊ. മാധവിയുടെ ഒരു എഴുത്തും ഞാൻപോന്നതിൽപിന്നെ എനിക്കു കിട്ടീട്ടില്ല. ഇങ്ങിനെ എഴുതാതിരിക്കാറില്ല മുമ്പു്. ഇരിക്കട്ടെ—വേറെ സംഗതിവശാലും അങ്ങിനെ വരാം. എന്നാൽ ശീനുപട്ടർ വർത്തമാനങ്ങൾ ഒന്നും അറിയാതെ ഈ കാര്യത്തിൽ ഭോഷ്കു പറയാൻ സംഗതി ഇല്ലാ. എന്തൊരു കഥയാണു് ഇതു്! സ്ത്രീകളുടെ മനസ്സു് ഇങ്ങിനെ ആയിരിക്കാം. നമ്പൂതിരിപ്പാടു് എന്നെക്കാൾ യോഗ്യനായിരിക്കാം. എന്നെക്കാൾ അധികം സമർത്ഥനും രസികനും ആയിരിക്കാം. ഇന്ദുലേഖാ ഭ്രമിച്ചിരിക്കാം. അമ്മാമന്റെ നിർബന്ധവും ഉണ്ടായിരിക്കാം,’— എന്നൊക്കെ ഒരിക്കൽ ആലോചിക്കും. പിന്നെ അതെല്ലാം തെറ്റാണെന്നു വിചാരിക്കും. ‘എന്റെ മാധവി അന്യപുരുഷനെ ഒരിക്കലെങ്കിലും കാംക്ഷിക്കുമോ? ഞാൻ എന്തൊരു ശപ്പനാണു്! ഛീ! ആരോ എന്തോ ഒരു ഭോഷ്കു് ഉണ്ടാക്കിയതു് ഇക്കൂട്ടർ കേട്ടു വന്നതാണ്—’ ഇങ്ങിനെ കുറെ ആലോചിക്കും. ‘എന്നാൽ ശീനുപട്ടർ പറഞ്ഞു എന്നു പറവാൻ എന്തു സംഗതി—അതിനു സംഗതി ഇല്ലല്ലൊ,’ എന്നു് ഓർത്തു വ്യസനിക്കും. ഇങ്ങിനെ മനസ്സു് അങ്ങോട്ടും ഇങ്ങോട്ടും ചലിച്ചുകൊണ്ടു മാധവൻ കിടക്കുമ്പോൾ അഞ്ചാറു വഴിപോക്കർ പിന്നെയും എത്തി. അവർ നമ്പൂതിരിപ്പാടിന്റെ സമീപവാസികളാണു്. വഴിയിൽവെച്ചു നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര കണ്ടവരാണു്. അവർ വന്നു് എത്തിക്കൂടുമ്പോൾ അതിൽ ഒരാൾ, ഇരിക്കുന്നതിൽ താനുമായി മുമ്പു പരിചയമുള്ള ഒരാളോടു പറയുന്നു:


“ഇന്നു വഴിയിൽ ഞങ്ങൾ ഒരു ഘോഷയാത്ര കണ്ടു.”


ഇതു പറയുന്നതു കേട്ടപ്പോൾതന്നെ മാധവനു കാര്യം മനസ്സിലായി. എലക്ട്രികു് ബാറ്ററി എന്ന വിദ്യുതിഛക്തിയന്ത്രപ്പെട്ടി കൈകൊണ്ടു പിടിച്ചവനു് ആ യന്ത്രം തിരിച്ചാൽ ശരീരത്തിൽ ആകപ്പാടെ എന്തൊരു വ്യാപാരം ഉണ്ടാവുമോ അതുപോലെ മനസ്സിനെന്നു മാത്രമല്ല, സർവ്വവയവങ്ങൾക്കും ഒരു തരിപ്പോ ദുസ്സഹമായ വേദനയോ തോന്നി.


ഒരു നമ്പൂതിരി: എന്താണു ഘോഷം? ആരുടെ യാത്രയാണു്?


മാധവനെ മുമ്പു സമാധാനപ്പെടുത്തിയ നമ്പൂരി: എടോ, ഒന്നും ചോദിക്കേണ്ടാ. ആ കിടക്കുന്ന വിദ്വാൻ എനിയും ശണ്ഠ കൂട്ടും.


മറ്റൊരു നമ്പൂരി: ഇതെന്തൊരു കഥയാണു്! നോക്ക് ഒന്നും സംസാരിച്ചുകൂടാ എന്നോ? ശണ്ഠകൂടട്ടെ—എന്താണു ഘോഷം, പറയൂ.


ഒടുവിൽ വന്ന വഴിയാത്രക്കാരിൽ ഒരുവൻ: മൂർക്കില്ലാത്ത മനയു്ക്കൽ നമ്പൂതിരിപ്പാട്ടിലെ യാത്ര. ‘ചെമ്പാഴിയോട്ടുനിന്നു് ഇന്നലെ സംബന്ധം കഴിഞ്ഞ പെണ്ണ് ഒരു പല്ലക്കിൽ; ചെറുശ്ശേരി ഗോവിന്ദൻനമ്പൂതിരി ഒരു മഞ്ചലിൽ; കറുത്തേടത്തു കേശവൻനമ്പൂരി ഒരു മഞ്ചലിൽ; വളരെ ഭൃത്യന്മാർ—വാളും പലിശയും നിലവിളിയും ആർപ്പും. ഘോഷം—മഹാഘോഷം!


മുമ്പു സമാധാനം പറഞ്ഞ നമ്പൂരി മറ്റൊരു നമ്പൂരിയോടു്: അതാ എണീട്ടു—ഇപ്പോൾ ശണ്ഠകൂട്ടും എന്നു തോന്നുന്നു. അതാ നോക്കൂ: പുറപ്പാടു നോക്കൂ.


മാധവൻ: ഇല്ല ഹേ, ഞാൻ ഒരു ശണ്ഠയും കൂട്ടുന്നില്ല. എന്നു പറഞ്ഞു മഠത്തിന്റെ മിറ്റത്തു് എറങ്ങി അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു. അപ്പോൾ ശങ്കരശാസ്ത്രികളും മറ്റും അതിന്റെ നേരെ തെക്കെ മഠത്തിലേക്കു ചെന്നു കയറുന്നതു കണ്ടു് “ശങ്കരശാസ്ത്രികളല്ലേ അതു്?” എന്നു മാധവൻ ചോദിച്ചു. ശാസ്ത്രികൾ തിരിഞ്ഞുനോക്കി വല്ലാതെ ഭ്രമിച്ചു. ‘മഹാപാപം! ഇതും ഇത്രക്ഷണം എനിക്കു സംഗതി വന്നുവോ! ഈ കുട്ടിയെ ഞാൻ എങ്ങനെ കാണും? എന്തു പറയും? ഞാൻ മഹാപാപി തന്നെ.’ എന്നു വിചാരിച്ചു.


ശങ്കര ശാസ്ത്രികൾ: അതെ; ഞാൻതന്നെ. എന്നു പറയുമ്പോഴേക്കു് മാധവൻ എറങ്ങി അദ്ദേഹത്തിന്റെ അടുക്കെ എത്തിയിരിക്കുന്നു.


മാധവൻ: ഞാൻ ഇപ്പോൾ ഇവിടെവെച്ചു മാധവിയെക്കുറിച്ചു കേട്ട വർത്തമാനം ശരിതന്നെയോ?


ശങ്കരശാസ്ത്രികൾ: അതെ.


ആ ‘അതെ’ എന്ന വാക്കു് ഇടിത്തീയിനു സമം; ഇടിത്തീതന്നെ. മാധവന്റെ മുഖവും ദേഹവും കരിഞ്ഞു കരുവാളിച്ചു പോയി. കാർക്കോടകൻ കടിച്ചപ്പോൾ നളനു വെരൂപ്യം വന്നതുപോലെ എന്നു പറയാം. പിന്നെ ശാസ്ത്രികളോടു് ഒന്നും ഉരിയാട്ടില്ലാ. നേരെ കിഴക്കോട്ടു നോക്കിയപ്പോൾ ഒരു വലിയ കുളവും ആൽത്തറയും കണ്ടു. ആ ഭാഗത്തേക്കു നടന്നു. ശാസ്ത്രികളും പിന്നാലെതന്നെ നടന്നു. അതു് മാധവൻ അറിഞ്ഞില്ലാ. കുളവക്കിൽ അരയാൽത്തറ ചാരി അന്ധനായി നിർവികാരനായി ഒരു അരമണിക്കൂറു നേരംനിന്നു. അപ്പോഴേക്കു മനസ്സിന്നു് അൽപം ശാന്തത വന്നു. തിരിഞ്ഞു നോക്കിയപ്പോൾ ശാസ്ത്രികൾ അടുക്കെ നിൽക്കുന്നതു കണ്ടു. ശാസ്ത്രികളെ കണ്ടപ്പോൾ സാധു മാധവൻ കരഞ്ഞുപോയി. കണ്ണിൽനിന്നു ജലധാര നിന്നില്ലാ. ശാസ്ത്രികളും കരഞ്ഞു. ഇങ്ങിനെ കഴിഞ്ഞു അൽപനേരം. സാധു ശാസ്ത്രികൾക്കു് മാധവനെക്കാളും വ്യസനം. ഒരു വാക്കുപോലും പറവാൻ സാധിച്ചില്ലാ. ഒടുവിൽ മാധവനുതന്നെ ഇതു വലിയ അവമാനമാണെന്നു തോന്നി. താൻ കണ്ണുനീർ തുടച്ചു ധൈര്യം നടിച്ചു ശാസ്ത്രികളോടു സംസാരിച്ചു.


മാധവൻ: ശാസ്ത്രികൾ എന്തിനു വിഷാദിക്കുന്നു? വിഷാദിക്കരുതു്. ലോകത്തിൽ ഇതെല്ലാം ഉണ്ടാവുന്ന കാര്യങ്ങളാണല്ലോ.


ശാസ്ത്രികൾക്കു പിന്നേയും ഒരക്ഷരം മിണ്ടിക്കൂടാ. എടത്തൊണ്ട വിറച്ചും കണ്ണുനീരൊഴുകിക്കൊണ്ടും ഇരുന്നു. ഇദ്ദേഹം നല്ല പഠിപ്പുള്ള രസികനായ ഒരു ബ്രാഹ്മണനാണു്. മാധവനെ കണ്ണിനു മുമ്പിൽ കണ്ടപ്പോഴാണു് ഇദ്ദേഹം ധരിച്ചപ്രകാരം ഇന്ദുലേഖയുടെ ദുഷ്ടതയായുള്ള പ്രവൃത്തി ഓർത്തു അധികം സങ്കടപ്പെട്ടതു്. മാധവൻ ഈ ശാസ്ത്രികളെ വളരെ താൽപര്യമാണു്. ഇന്ദുലേഖയ്ക്കും അങ്ങനെതന്നെ ആയിട്ടാണു് മാധവൻ കണ്ടിട്ടുള്ളതു്.


മാധവൻ: എന്തിനു ശാസ്ത്രികൾ വെറുതെ വ്യസനിക്കുന്നു? എനിക്കു് അശേഷം വ്യസനമില്ല. പിന്നെ മാധവി, അല്ല ഇന്ദുലേഖയ്ക്കോ വളരെ സന്തോഷമായ കാലവുമല്ലെ? നിങ്ങളുടെ സ്നേഹിതന്മാരായ എനിക്കും ഇന്ദുലേഖയ്ക്കും വ്യസനമില്ലാത്ത കാര്യത്തിൽ എന്നെക്കുറിച്ചു് എന്തിനു നിങ്ങൾ വ്യസനിക്കുന്നു?


ശാസ്ത്രികൾ: ഇന്ദുലേഖാ എന്റെ സ്നേഹത്തിന്നു് എനിമേൽ യോഗ്യയല്ലാ. ഞാൻ അവളെ വെറുക്കുന്നു.


ഇതു കേട്ടപ്പോൾ മാധവനു രണ്ടാമതും കണ്ണിൽ ജലം നിറഞ്ഞു. കുറെനേരം ഒന്നും മിണ്ടാതെ നിന്നു. പിന്നെ—


മാധവൻ: അവളെ എന്തിനു് അത്ര കുറ്റം പറയുന്നു! അമ്മാവന്റെ പിടുത്തമായിരിക്കണം.


ശാസ്ത്രികൾ: എന്നാൽ വേണ്ടതില്ലല്ലോ. ഇന്ദുലേഖയുടെ സ്വന്ത ഇഷ്ടപ്രകാരംതന്നെ ഉണ്ടായതാണു് ഇതു്. അവളും നമ്പൂതിരിപ്പാടുമായി ബഹു ഇഷ്ടമായി മനസ്സു ലയിച്ചപോലെയാണു് എല്ലാം കണ്ടതു്. എന്നാൽ നമ്പൂതിരിപ്പാടോ?— പടുവിഡ്ഢി എന്നു ലോകപ്രസിദ്ധൻ. കണ്ടാൽ ഒരു അശ്വമുഖൻ.


മാധവൻ: മതി, മതി. എനിക്കു് ഇതൊന്നും കേൾക്കണ്ടാ. ഞാൻ ഇന്നത്തെ വെകുന്നേരത്തെ വണ്ടിക്കുതന്നെ മദിരാശിക്കു മടങ്ങിപ്പൊവുന്നു.


ശാസ്ത്രികൾ: അതാണു് ഇപ്പോൾ നല്ലതു് എന്നു് എനിക്കും തോന്നുന്നു. എന്നാൽ വേഗം ഊണു കഴിക്കണ്ടേ?


മാധവൻ: ഊണു കഴിക്കണമെന്നില്ലാ.


ശാസ്ത്രികൾ: അങ്ങിനെ പോരാ. മഠത്തിൽ വന്നു് ഇരിപ്പാനും മറ്റും സുഖമില്ലെങ്കിൽ ചോറു് ഞാൻ ഇങ്ങട്ടു കൊണ്ടുവരാമല്ലോ? ആൽത്തറ വിജനമായിരിക്കുന്നു. നല്ല തണുപ്പും ഉണ്ടു്.


മാധവൻ: എന്നാൽ നിങ്ങൾ ഭക്ഷണം കഴിഞ്ഞിട്ടു കുറെ ചോറു് ഇവിടെകൊണ്ടുവന്നു തന്നേക്കിൻ.


ശാസ്ത്രികൾ ഉണ്ണാൻ പോയി. മാധവൻ അരയാൽത്തറയിൽ ഇരുന്നു് വിചാരവും തുടങ്ങി. അതെല്ലാം ഇവിടെ പറയുന്നതു് നിഷ്ഫലം. ചിലതെല്ലാം ചെയ്വാൻ നിശ്ചയിച്ചുറച്ചു. അതു് ഈ കഥയിൽ എനി കാണാമല്ലോ.


ഊൺ കഴിഞ്ഞു വണ്ടിയിൽ കയറി. ശാസ്ത്രികൾ കൂടെ വരാമെന്നു പറഞ്ഞതിനെ സമ്മതിച്ചില്ലാ.


പിറ്റേദിവസം മദിരാശി എത്തിയ ഉടനെ ഗിൽഹാം സായ്വിനെ കാണാൻ പോയി. എദ്ദേഹം അന്നു് കച്ചേരിക്കുപോയിട്ടില്ലാ. ആപ്പീസുമുറിയിൽ ഇരിക്കുന്നു. മാധവന്റെ കാർഡു് കണ്ടപ്പോൾ ഒന്നശ്ചര്യപ്പെട്ടു. എട്ടുദിവസം കൽപന വാങ്ങി തലേദിവസത്തിന്നു മുമ്പത്തെദിവസം മലയാളത്തിലേക്കു കല്യാണം കഴിപ്പാനാണെന്നു പറഞ്ഞുപോയ മാധവൻ മടങ്ങി വന്നുവോ എന്നു് ആശ്ചര്യപ്പെട്ടു വിളിക്കാൻ പറഞ്ഞു. മാധവൻ അകത്തേക്കു വന്നു. സായ്വു് മുഖത്തേക്കു നോക്കിയപ്പോൾ വളരെ വ്യസനിച്ചുപോയി. ഈ ഗിൽഹാംസായ്വു് മാധവനിൽ വളരെ പ്രിയമുള്ള ഒരാളായിരുന്നു. മാധവനെ സിവിൽസർവീസിൽ എടുപ്പാൻ അദ്ദേഹം തീർച്ചപ്പെടുത്തിവെച്ചിരിക്കുന്നു. വണ്ടിയിൽ രണ്ടുമൂന്നു ദിവസത്തെ വഴിയാത്രയും മനസ്സിന്റെ വ്യസനവുംനിമിത്തം മാധവന്റെ മുഖം കഠിനമയി വാടിയിരുന്നു. മുമ്പു കാർഡു് അയച്ചിട്ടില്ലായിരുന്നുവെങ്കിൽ സായ്വു് മാധവനെ കണ്ടറിവാൻ പക്ഷേ, പ്രയാസപ്പെടുമായിരുന്നു എന്നു പറയാം. കണ്ട ഉടനെ—


ഗിൽഹാംസായ്വ്: മാധവാ എന്താണു് ഇതു്? കുടുംബത്തിൽ ആരെങ്കിലും മരിച്ചുവോ? എന്താണു നീ ബദ്ധപ്പെട്ടു മടങ്ങിയതു്? നിന്റെ മുഖവും ഭാവവും വല്ലാതിരിക്കുന്നു—ഇരിക്കൂ.


മാധവൻ: എന്റെ കുടുംബത്തിലും സ്നേഹിതന്മാരിലും ആരും മരിച്ചിട്ടില്ലാ. എന്നാൽ എനിക്കു മനസ്സിന്നു വലുതായ വ്യസനം വന്നിട്ടുണ്ടു്. അതു് എന്റെമേൽ ഇത്ര വാത്സല്യമുള്ള താങ്കളെ ഗ്രഹിപ്പിക്കാൻ ഞാൻ മടിക്കുന്നില്ലാ. ഇതു കേട്ട ഉടനെ ബുദ്ധിമാനായ സായ്വിനു് ഏകദേശം കാര്യം മനസ്സിലായി. കല്യാണത്തിനാണു് മാധവൻ പോകുന്നതു് എന്നു പറഞ്ഞു കൽപന വാങ്ങിപ്പോയതു തനിക്കു് ഓർമ്മയുണ്ടു്. അതിനു വല്ല തകരാറും വന്നിരിക്കാം. ആ കാര്യം തന്നോടു പറയുന്നതിനു് മാധവനു മടിയുണ്ടാകയില്ലെങ്കിലും പറയുമ്പോൾ ഒരു സമയം ലജ്ജ ഉണ്ടാവുമായിരിക്കും . അതാണു ക്ഷണേന പറയാതെ ‘പറയാം’ എന്നൊരു പീഠികവെച്ചു പറഞ്ഞതു് എന്നു സായ്വു് വിചാരിച്ചു.


ഗിൽഹാംസായ്വ്: എനിക്കു കാര്യം ഇപ്പോൾ അറിയണമെന്നില്ലാ. പിന്നെ സാവകാശത്തിൽ പറഞ്ഞാൽ മതി. എന്നാൽ നിണക്കു വല്ലതും വേണ്ടതുണ്ടെങ്കിൽ ചെയ്വാൻ ഞാൻ ഒരുക്കമാണു്.


മാധവൻ: എനിക്കു ദയവുചെയ്തു് ഒരു കൊല്ലത്തെ കൽപന തരാൻ ഞാനപേക്ഷിക്കുന്നു. എനിക്കു കുറെ രാജ്യസഞ്ചാരം ചെയ്യണമെന്നു് ആഗ്രഹമുണ്ടു്.


കുറെ ആലോചിച്ചിട്ടു് സായ്വു് മറുവടി പറഞ്ഞു:


ഗിൽഹാംസായ്വ്: മനസ്സിന്നു വല്ല സുഖക്കേടും ഉണ്ടെങ്കിൽ രാജ്യസഞ്ചാരം ചെയ്യുന്നതുപോലെ അതിന്റെ നിവൃത്തിക്കു വേറെ ഒന്നുമില്ലാ. നിന്റെ വിചാരം എനിക്കു പൂർണ്ണ ബോദ്ധ്യമായിരിക്കുന്നു. വിശേഷിച്ചു നീ പഠിപ്പു കഴിഞ്ഞശേഷം എങ്ങും സഞ്ചരിച്ചിട്ടില്ലാ. ഞങ്ങൾ ബിലാത്തിയിൽ യുനിവർസിട്ടി വിട്ടാൽ ഒരു സഞ്ചാരം കഴിച്ചിട്ടേ വല്ല ഉദ്യോഗത്തിലും പ്രവേശിക്കാറുള്ളു എന്നു നിനക്കുതന്നെ അറിയാമല്ലോ. ഏതു രാജ്യത്തു സഞ്ചരിപ്പാനാണു വിചാരിക്കുന്നതു്? കഴിയുമെങ്കിൽ യൂറോപ്പിലേക്കാണു് പോവേണ്ടതു്. എന്നാൽ തൽക്കാലം വരുന്ന മാസം മുതൽ മൂന്നു മാസം അവിടെ വളരെ ശീതവും സുഖക്കേടും ഉള്ള കാലം. അതു കഴിഞ്ഞാൽ വളരെ സുഖമുള്ള കാലമാണു്. ഇപ്പോൾ എങ്ങോട്ടു പോവാനാണു വിചാരിക്കുന്നതു്?


മാധവൻ: ഇപ്പോൾ യൂറോപ്പിൽ സുഖമില്ലെങ്കിൽ വടക്കേ ഇൻഡ്യയിലും ബർമ്മയിലും ഒന്നു സഞ്ചരിച്ചു ദിക്കുകൾ കാണാമെന്നാണു് വിചാരിക്കുന്നതു്.


ഗിൽഹാംസായ്വ്: എന്നാൽ നീ ഇപ്പോൾ ഒരു നാലുമാസത്തെ കൽപന എടുത്താൽ മതി എന്നു ഞാൻ വിചാരിക്കുന്നു. പിന്നെ അധികം വേണമെങ്കിൽ എഴുതി അയച്ചാൽ ഞാൻ അനുവദിക്കാം. നിണക്കു ക്ഷീണം വളരെ കാണുന്നു. വേഗം പോയി ഭക്ഷണം കഴിക്കൂ. എന്നു പറഞ്ഞു സായ്വു് എഴുനീറ്റു. മാധവനും എഴുനീറ്റു നിന്നു. സായ്വു് മാധവന്റെ കൈ പിടിച്ചു. “നിണക്കു സർവ്വശുഭവും ഉണ്ടാവട്ടെ. നിന്റെ വ്യസനങ്ങൾ എല്ലാം തീർന്നു് ഉടനെ എനിക്കു നിന്നെ കാണാൻ സംഗതി വരട്ടെ,” എന്നു പറഞ്ഞപ്പോൾ സായ്വിനും മാധവനും ഒരുപോലെ കണ്ണിൽ വെള്ളം നിറഞ്ഞുപോയി. മാധവൻ ഉടനെ പാർക്കുന്നേടത്തു വന്നു കുളിച്ചു ഭക്ഷണം കഴിച്ചു എന്നു പേരുവരുത്തി അഛനു് ഒരു കത്തു് എഴുതി ശിന്നനേയും വാലിയക്കാർ രണ്ടാളെയും കത്തോടുകൂടി മലയാളത്തിലേക്കു് അയച്ചു. പിറ്റേദിവസം വെകുന്നേരത്തെ വണ്ടിക്കു ബൊമ്പായിലേക്ക് ടിക്കറ്റുവാങ്ങി മദിരാശി വിടുകയും ചെയ്തു.


എനി എനിക്കു പറവാനുള്ള കഥ മഹാകഷ്ടമായ കഥയാണു്. ഇത്രനേരം എഴുതിയതിലും കഷ്ടമാണു്. എങ്കിലും പറയാതെ നിവൃത്തിയില്ലെല്ലൊ. ശിന്നനും രണ്ടു വാലിയക്കാരുംകൂടി പിറ്റേദിവസം ഉച്ചയ്ക്കു വണ്ടി എറങ്ങി പട്ടരുടെ മഠത്തിൽ കയറി ഊണു കഴിച്ചു് അവിടെനിന്നു പോന്നു ചെമ്പാഴിയോട്ടുവക ഊട്ടുപുരയിൽ കയറി അന്നു് അവിടെ താമസിച്ചു. പിറ്റേദിവസം രാവിലെ പത്തുമണിക്കു ചെമ്പാഴിയോട്ടു് എത്തി. ശിന്നനും ഒരു വാലിയക്കാരനും പൂവള്ളിവീട്ടിലേക്കും മറ്റേവൻ ഗോവിന്ദപ്പണിക്കരുടെ വീട്ടിലേക്കും പോയി. ഇവൻ ചെല്ലുമ്പോൾ ഗോവിന്ദപ്പണിക്കരും ഗോവിന്ദൻകുട്ടിമേനവനുംകൂടി രണ്ടു കസാലയിൽ ഇരുന്നു വെടി പറയുന്നു. വാലിയക്കാരൻ പടികടന്നതു കണ്ട ഉടനെ ഗോവിന്ദപ്പണിക്കർ എഴുനീറ്റു മാധവൻ എത്തിയോ എന്നു ചോദിച്ചുംകൊണ്ടു കോലായിന്റെ വക്കിൽ നിന്നു. “കുട്ടന്മേനോൻ എജമാനൻ വന്നിട്ടില്ല—ഒരു എഴുത്തുണ്ടു്,” എന്നു പറഞ്ഞു. അപ്പോൾതന്നെ ഗോവിന്ദപ്പണിക്കർക്കു് ഒരു സുഖകേടു തോന്നി. “ദീനം ഒന്നും ഇല്ലെല്ലോ?” “ഇല്ല,” എന്നു വാലിയക്കാരൻ പറഞ്ഞശേഷം എഴുത്തു തുറന്നു വായിച്ചു. അദ്ദേഹം വായിച്ച എഴുത്തു താഴെ ചേർക്കുന്നു:


“വർത്തമാനങ്ങൾ എല്ലാം ശങ്കരശാസ്ത്രികളും മറ്റും പറഞ്ഞറിഞ്ഞു. എന്റെ അഭിപ്രായംപോലെതന്നെ അഛനും ഇന്ദുലേഖയുടെ മേൽ അഭിപ്രായമായിരുന്നു എന്നു ഞാൻ അറിയുന്നതുകൊണ്ടു ഞാൻ അങ്ങിനെ അഭിപ്രായപ്പെട്ടുപോയതിൽ എന്നെ വളരെ നിന്ദിക്കുന്നില്ല. മനുഷ്യരുടെ കൗടില്യം എത്രയെന്നും ഏതു വിധമെന്നും ഒരാൾക്കു ഗണിക്കാൻ കഴികയില്ലെല്ലൊ. എനിക്കു മനസ്സിന്നു് അശേഷം സുഖമില്ലാത്തതിനാൽ രാജ്യസഞ്ചാരത്തിന്നു് പോവുന്നു. കുറെനാൾ കഴിഞ്ഞു സുഖമായാൽ മടങ്ങിവന്നു് അഛനേയും അമ്മയേയും കാണും. അഛൻ ഇതു നിമിത്തം ഒട്ടും വ്യസനിക്കണ്ട. ഞാൻ ആത്മഹത്യ മുതലായ ദുഷ്പ്രവൃത്തികൾ ഒന്നും ചെയ്തുകളയും എന്നു സംശയിക്കരുതു്. രാജ്യസഞ്ചാരം കഴിച്ചു നിശ്ചയമായി മടങ്ങിവരാനാണു ഞാൻ ഇപ്പോൾ വിചാരിച്ചിട്ടുള്ളതു്. എന്നാൽ അതു് എത്രകാലംകൊണ്ടാണെന്നു് ഞാൻ ഉറപ്പിച്ചിട്ടില്ലാ. അഛനും അമ്മയ്ക്കും എത്രയോ പ്രിയപ്പെട്ട മകനാണെന്നു് എനിക്കു നല്ല അറിവുണ്ടു്. ഞാൻ എന്തുതന്നെ എഴുതിയാലും അഛൻ വ്യസനിക്കാതെ ഇരിക്കയില്ലാ, എന്നാൽ അമ്മയെ വിചാരിച്ചു് അഛൻ വ്യസനം കഴിയുന്നേടത്തോളം പുറത്തു കാണിക്കരുതേ. അഛൻ സ്വൽപം വ്യസനം കാണിച്ചാൽ അമ്മ വളരെ വിഷാദിക്കും. ഞാൻ നാളെ മദിരാശി വിടുന്നു. എന്നു് എന്റെ അഛനെ ഗ്രഹിപ്പിപ്പാൻ—മാധവൻ.”


ഈ എഴുത്തു വായിച്ച ഉടനെ, “അയ്യോ! എന്റെ കുട്ടാ! നീ എന്നെ ആക്കീട്ടു് ഓടിപ്പോയി,” എന്നു പറഞ്ഞു മാറിൽ അടിച്ചു ഗോവിന്ദപ്പണിക്കർ ബോധംകെട്ടു വീണു. ഗോവിന്ദൻകുട്ടിമേനവൻ അതൊന്നും നോക്കാതെ ക്ഷണത്തിൽ എഴുത്തെടുത്തു വായിച്ചു മനസ്സിലാക്കി. കുറെ വെള്ളം കൊണ്ടുവന്നു ഗോവിന്ദപ്പണിക്കരുടെ മുഖത്തു് തളിച്ചു് അദ്ദേഹത്തിന്നു ബോധം വന്ന ക്ഷണം വളരെ ദേഷ്യത്തോടുകൂടി പറയുന്നു.


ഗോവിന്ദൻകുട്ടിമേനവൻ: ഇതെന്താണു് ഈ കാണിച്ചതു്? കഷ്ടം—കഷ്ടം! ഇത്ര ബുദ്ധിയുണ്ടായിട്ടു് ഈ വിധം കാണിച്ചുവല്ലൊ. കഷ്ടം—കഷ്ടം! ഈ ഗോഷ്ടി കണ്ടപ്പോൾ മാധവൻ മരിച്ചുപോയോ എന്നു ഞാൻ ശങ്കിച്ചുപോയി. ജ്യേഷ്ഠനു ബുദ്ധിയും അറിവും ഇല്ലാഞ്ഞിട്ടല്ലാ. മാധവനോടുള്ള അതിപ്രമംകൊണ്ടായിരിക്കും ഇങ്ങനെ അനാവശ്യമായി വ്യസനിച്ചതു്. മാധവനു് എന്താണു് ഇപ്പോൾ ഒന്നു വന്നതു്? മനസ്സിന്നു സുഖമില്ലെന്നു തോന്നി കുറെ ദിവസം രാജ്യസഞ്ചാരത്തിന്നു നിശ്ചയിച്ചു മദിരാശിയിൽനിന്നു പോയി എന്നു് അറിയിച്ചിരിക്കുന്നു. എന്താണു് ഇതിൽ ഇത്ര വ്യസനിപ്പാനുള്ളതു്? ഇൻഡ്യാരാജ്യം എങ്ങും തീവണ്ടിയുണ്ട്–യൂറോപ്പിലേക്കു പോവുന്നതായാൽ അതു സുഖമായി എളുപ്പത്തിൽ സാധിക്കും. നുമ്മൾക്കു് അയാളുടെ വർത്തമാനം പണം ചിലവിട്ടാൽ എങ്ങിനെ എങ്കിലും അറിയാം. പക്ഷേ, നുമ്മൾക്കുതന്നെ തിരിഞ്ഞു പോവാം.


ഗോവിന്ദപ്പണിക്കർ: അതിനു് എന്താണു സംശയം? ഞാൻ എനി ഭക്ഷണം കഴിക്കുന്നത് ഈ മലയാളം വിട്ടിട്ട്— അതിനു സംശയമില്ല.


ഗോവിന്ദൻകുട്ടിമേനവൻ: ആവട്ടെ; പോവുന്നതിന്നു് എന്തു വിരോധം? നിശ്ചയമായി ഞാനും വരാം. ഇങ്ങിനെ തുമ്പില്ലാതെ വ്യസനിക്കുന്നതു് എന്തു കഷ്ടം! ജ്യേഷ്ഠന്റെ ഈ വ്യസനം കണ്ടാൽ മാധവന്റെ അമ്മ എങ്ങിനെ ജീവിക്കും? ഇത്രത്തോളം പറയുമ്പോഴയ്ക്കു് ശുദ്ധ വെയിലിൽ ഇന്ദുലേഖാ കയറിവരുന്നതു കണ്ടു. ഉടനെ ഗോവിന്ദപ്പണിക്കർ കണ്ണീർ തുടച്ചു് എണീട്ടു നിന്നു. ഇന്ദുലേഖാ വെയിലത്തു നടന്നു വിയർത്തു മുഖവും മറ്റും രക്തവർണ്ണമായിരിക്കുന്നു. തലമുടിമുഴുവനും അഴിഞ്ഞുവീണു് എഴയുന്നു. “എന്താണു് മദിരാശി വർത്തമാനം?” എന്നു ചോദിക്കുമ്പോഴയ്ക്കു പിന്നാലെ ഇന്ദുലേഖയുടെ അമ്മ, മുത്തശ്ശി, പാർവ്വതിഅമ്മ, അഞ്ചാറു ദാസിമാർ ഇവരും കയറിവരുന്നതു കണ്ടു. എല്ലാംകൂടി അവിടെ ഒരു തിരക്കു് എന്നേ പറവാനുള്ളു.


ഇന്ദുലേഖാ: എന്താണു മദിരാശിവർത്തമാനം; എന്നോടു പറയരുതേ?


ഗോവിന്ദൻകുട്ടിമേനവൻ: ഇന്ദുലേഖ അകത്തു പോവൂ. ഒന്നും ഭ്രമിക്കേണ്ട; വ്യസനിക്കാൻ ഒന്നുമില്ല.


പാർവ്വതിഅമ്മ: അയ്യോ! എന്റെ കുട്ടി എവിടെ പൊയു്ക്കളഞ്ഞു? അയ്യയ്യോ? ഞാൻ എനി അരനാഴിക ജീവിച്ചിരിക്കയില്ല!


ഇന്ദുലേഖാ: എഴുത്തു കൊണ്ടുവന്നു എന്നു ശിന്നൻ എന്നോടു പറഞ്ഞുവല്ലൊ. ആ എഴുത്തു് എവിടെ? ഗോവിന്ദപ്പണിക്കർ എഴുത്തു് ഇന്ദുലേഖയുടെ കൈയിൽ കൊടുത്തു.


ഇന്ദുലേഖാ എഴുത്തു വായിച്ച ഉടനെ അകത്തു് ഒരു മുറിയിൽ പോയി ഒരു കട്ടിലിന്മേൽ വീണു കരഞ്ഞുതുടങ്ങി. പാർവ്വതിഅമ്മയുടെ നിലവിളി സഹിച്ചുകൂടാതായി. “എന്റെ മകനെ, നിന്നെ എനി എന്നു ഞാൻ കാണും? എന്റെ മകനെപ്പോലെ ഒരു കുട്ടിയെ ഈ ഭൂമിയിൽ കാണാനില്ലല്ലൊ ഈശ്വരാ! ഞാൻ എനി എന്തിനു ജീവിച്ചിരിക്കുന്നു ഈശ്വരാ! എന്റെ കുട്ടീ, നിന്നെ ആരു നോക്കി രക്ഷിക്കും? എനിക്കു വേറെ ഒരു മക്കളും ഇല്ലെന്നു നീ അറിഞ്ഞുംകൊണ്ടു് നീ ഇങ്ങിനെ എന്നെ ഇട്ടേച്ചു പോയല്ലോ, ഉണ്ണീ! ഈശ്വരാ!”


എന്നു പറഞ്ഞു കഠിനമായി മാറത്തടിച്ചു നിലവിളിക്കുന്ന കേട്ടുംകൊണ്ടു നിൽക്കുന്ന ഒരാൾക്കെങ്കിലും ഒരക്ഷരവും ഈ അമ്മയോടു പറവാൻ ധൈര്യം വന്നില്ലാ.


അപ്പോഴയ്ക്ക് പൂവള്ളിയിൽനിന്നു ശങ്കരമേനവൻ, ചാത്തരമേനവൻ മുതലായവർ എല്ലാവരും എത്തി.


ശങ്കരമേനവൻ: (പാർവ്വതിഅമ്മയോടു്) എന്തിനാണു നീ ഇങ്ങനെ കരയുന്നതു്? മാധവനു് ഒന്നും വന്നിട്ടില്ലാ. ഇത്രത്തോളം പറയുമ്പോഴയ്ക്കു ശങ്കരമേനവനും കരഞ്ഞുപോയി. ഇദ്ദേഹത്തിന്നു മാധവന്റെ മേൽ അതിവാത്സല്യമായിരുന്നു.


ശങ്കരമേനവൻ: (കണ്ണീർ തുടച്ചുംകൊണ്ടു്) പത്തു ദിവസത്തിലകത്തു മാധവൻ ഇവിടെ എത്തും. അവൻ ഏതു ദിക്കിൽ ഉണ്ടെങ്കിലും ഞങ്ങൾ പോയി കൊണ്ടുവരും. പിന്നെ നീ എന്തിനു വിഷാദിക്കുന്നു?


പാർവ്വതിഅമ്മ: ജ്യേഷ്ഠൻ പോവുന്നുണ്ടെങ്കിൽ ഞാൻ കൂടെ വരാം. എനി കുട്ടിയെ കാണാതെ ഇവിടെ ഇരിപ്പാൻ കഴിയില്ല, നിശ്ചയം.


ശങ്കരമേനവൻ: ആട്ടെ, പാർവ്വതിക്കു വരാം. പൂവള്ളിപോയി സ്വസ്ഥമായിരിക്കൂ, എണീക്കൂ—കാര്യം ഒക്കെ ശരിയായിവരും. മാധവനു് ഒരു ദോഷവും വരികയില്ല.


ഗോവിന്ദപ്പണിക്കർ: പാർവ്വതി പൊയ്ക്കോളു—ഞാനും ഗോവിന്ദൻകുട്ടിയും ഈ നിമിഷം മാധവനെ തിരയാൻ പോവുന്നു. പത്തു ദിവസത്തിനകത്തു മാധവനോടുകൂടി ഞങ്ങൾ ഇവിടെ എത്തും. ഒട്ടും വിഷാദിക്കേണ്ട. എന്നും മറ്റുംപറഞ്ഞു പാർവ്വതിഅമ്മയെ കുറെ സമാശ്വസിപ്പിച്ചു് പൂവള്ളിവീട്ടിലേക്ക് അയച്ചു.


ഇന്ദുലേഖയോടു് ആർക്കും ഒന്നും പറവാൻതക്കധെര്യം വന്നില്ലാ. ഒടുക്കം ഗോവിന്ദൻകുട്ടിമേനവനും ശങ്കരമേനവനും നിർബന്ധിച്ചതിനാൽ ഗോവിന്ദപ്പണിക്കർ ഇന്ദുലേഖാ കിടക്കുന്ന അകത്തു കടന്നു ചെന്നു.


ഗോവിന്ദപ്പണിക്കർ: (ഇന്ദുലേഖയോടു്) എന്താണു് ഇങ്ങിനെ വ്യസനിക്കുന്നതു്? ഇങ്ങിനെ വ്യസനിപ്പാൻ ഒരു സംഗതിയും നുമ്മൾക്കു് ഇപ്പോൾ വന്നിട്ടില്ലാ. ഇന്ദുലേഖാ ഇങ്ങിനെ വ്യസനിച്ചു കിടക്കുകയാണെങ്കിൽ ഞാനും ഗോവിന്ദൻകുട്ടിയും മാധവനെ തിരഞ്ഞുപോവാൻ നിശ്ചയിച്ചിട്ടുള്ളതു മുടങ്ങും. ഇതു കേട്ടപ്പോൾ ഇന്ദുലേഖാ എണീട്ടിരുന്നു.


ഇന്ദുലേഖാ: തിരഞ്ഞുപോവാൻ ഉറച്ചുവോ?


ഗോവിന്ദപ്പണിക്കർ: എന്തു സംശയമാണു്? ഞാൻ പോവുന്നു.


ഇന്ദുലേഖാ: ഇന്നലെയോ ഇന്നോ ബൊമ്പായിൽനിന്നു കപ്പൽകയറിയിരിക്കും; എന്നാലോ?


അപ്പോഴയ്ക്കു ഗോവിന്ദൻകുട്ടിമേനവൻ അകത്തേക്കു കടന്നു വന്നു.


ഗോവിന്ദൻകുട്ടിമേനവൻ: ഞങ്ങൾക്കു് എന്താണു്, ബിലാത്തിക്കു പോവാൻ കപ്പൽ കിട്ടുകയില്ലേ? നീ ഒന്നുകൊണ്ടും വ്യസനിപ്പാനില്ലാ. ഞങ്ങൾ ജീവനോടുകൂടി ഇരുന്നുവെങ്കിൽ മാധവനെ ഞങ്ങൾ ഒന്നിച്ചു കൊണ്ടുവരും. എന്നുംപറഞ്ഞു ഗോവിന്ദൻകുട്ടിമേനവൻ അമ്മയെ വിളിച്ചു് തനിക്കു പുറപ്പെടാൻ വേണ്ടുന്നതെല്ലാം ഒരുക്കാൻ പൂവരങ്ങിലേക്കു പോയി.


ഇന്ദുലേഖാ: (ഗോവിന്ദപ്പണിക്കരോടു്) ഇങ്ങിനെ ഒരു ചതി ചെയ്തതു് ആർ? അദ്ദേഹത്തിന്നും എനിക്കും ഒരു വിരോധികളും ഉള്ളതായി ഞാൻ അറിയുന്നില്ല.


ഗോവിന്ദപ്പണിക്കർ: ഇതിൽ എന്തോ ഒരു അബദ്ധമായ ധാരണ ജനങ്ങൾക്കു വന്നുപോയിട്ടുണ്ടു്. നമ്പൂതിരിപ്പാടു് ഇന്ദുലേഖയുടെ മാളികയിന്മേൽവെച്ചു പാട്ടുകേട്ടു് അവിടെത്തന്നെ ആയിരുന്നു രണ്ടു രാത്രിയും ഉറങ്ങിയതു് എന്നും മറ്റും ഈ ദിക്കിൽ എല്ലാം ധാരാളം ഒരു ഭോഷ്കു നടക്കുന്നുണ്ടു്. ഞാൻ പൊൽപായി ഇങ്ങിനെ പറയുന്നതു കേട്ടു. പിന്നെ നുമ്മടെ ശാസ്ത്രികളും കുട്ടിയോടു വേണ്ട വിഡ്ഢിത്തം എല്ലാം ചെന്നു പറഞ്ഞു എന്നല്ലേ കേട്ടതു്? എന്തു ചെയ്യാം! നുമ്മളുടെ ഗ്രഹപ്പിഴ—എന്റെ കുട്ടിയെ കാണാതെ ഞാൻ മടങ്ങുകയില്ല. കണ്ടില്ലെങ്കിൽ ഞാൻ പിന്നെ ജീവിച്ചിരിക്കയുമില്ല.


എന്നു പറയുമ്പോഴേക്കു് കണ്ണിൽനിന്നു് വെള്ളം ധാരാളമായി ചാടിത്തുടങ്ങി.


ഇന്ദുലേഖാ: വ്യസനിക്കരുതേ. അദ്ദേഹത്തെ കാണും നുമ്മൾക്കു സുഖമായിരിക്കാനും സംഗതിവരും. എന്നാൽ എനിക്കു മുഖ്യമായ വ്യസനം എന്റെ സ്വഭാവം ഇത്ര വെടുപ്പായി മനസ്സിലായിട്ടു ഞാൻ ഇത്ര അന്തസ്സാരമില്ലാത്തവളാണെന്നു് ഇത്രവേഗം നിശ്ചയിച്ചുകളഞ്ഞുവല്ലൊ എന്നുള്ളതാണു്. ഈ വ്യസനം എനിക്കു സഹിക്കുന്നില്ല.


എന്നു പറഞ്ഞു് ഇന്ദുലേഖ കരഞ്ഞു.


ഗോവിന്ദപ്പണിക്കർ: മാധവൻ ഇക്കുറി മദിരാശിക്കു പോവുമ്പോൾ ഞാൻതന്നെ ഇന്ദുലേഖയുടെ തന്റേടത്തെക്കുറിച്ചും മറ്റും വളരെ പറഞ്ഞിരുന്നു. ഗ്രഹപ്പിഴയ്ക്കു് എന്റെ കുട്ടിക്കു് അതൊന്നും തോന്നീല. എനി ഏതായാലും ഇങ്ങിനെ വ്യസനിച്ചിരുന്നിട്ടു ഫലമില്ല. ഞാൻ പുറപ്പെടാൻ ഒക്കെ ഒരുക്കട്ടെ. എന്നു പറഞ്ഞു ഗോവിന്ദപ്പണിക്കർ പുറപ്പാടിന്നുള്ള ശ്രമങ്ങൾ തുടങ്ങി. ഇന്ദുലേഖയെ ഒരുവിധമെല്ലാം സാന്ത്വനം ചെയ്തു്, അമ്മ ലക്ഷ്മിക്കുട്ടിയമ്മയോടുകൂടി പൂവരങ്ങിലേക്കു് അയയ്ക്കുകയും ചെയ്തു. ഗോവിന്ദപ്പണിക്കർ തന്റെ ഭാര്യയേയും സമാശ്വസിപ്പിച്ചു പുറപ്പെടാൻ ഒരുങ്ങി. പഞ്ചുമേനവനു് ഈ വർത്തമാനം കേട്ടപ്പോൾ ബഹുസന്തോഷമായി. ‘കുരുത്തംകെട്ടവനു് അങ്ങിനെയെല്ലാം പറ്റും,’ എന്നു പറഞ്ഞു സന്തോഷിച്ചു. എന്നാൽ തനിക്കു മാധവൻ എന്തു സംഗതിയിലാണു പൊയു്ക്കളഞ്ഞതു് എന്നു വെളിവായി മനസ്സിലായിട്ടില്ലാ. തന്റെ ശപഥം കേട്ടിട്ടു ഭയപ്പെട്ടിട്ടോ മറ്റോ ആയിരിക്കാമെന്നു് ഒരു ഊഹം മാത്രം ഉണ്ടു്. പഞ്ചുമേനവനോടു ഗോവിന്ദൻകുട്ടിമേനവൻ യാത്ര അറിയിച്ചപ്പോൾ അതു് അശേഷം തനിക്കു രസമായില്ലെങ്കിലും വിരോധിച്ചാൽ ഫലമുണ്ടാവുകയില്ലെന്നു നിശ്ചയിച്ചു് മൗനാനുവാദമായി സമ്മതിച്ചു എന്നുതന്നെ പറയാം. അന്നു് അത്താഴം കഴിഞ്ഞു ഗോവിന്ദപ്പണിക്കരും ഗോവിന്ദൻകുട്ടിമേനവനും ഒരു നാലു വാലിയക്കാരുംകൂടി മാധവനെ തിരയുവാൻ പുറപ്പെടുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=ഇന്ദുലേഖ/ഒരു_ആപത്തു്&oldid=60483" എന്ന താളിൽനിന്ന് ശേഖരിച്ചത്