ഐതിഹ്യമാല/തിരുവിഴാ മഹാദേവനും അവിടുത്തെ മരുന്നും

ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
തിരുവിഴാ മഹാദേവനും അവിടുത്തെ മരുന്നും


തിരുവിഴാമഹാക്ഷേത്രം മുമ്പു ചേർത്തലത്താലൂക്കിൽ മാരാരിക്കുളം വടക്കുപകുതിയിൽ "പെരുന്നേർമംഗലം" മുറിയിലായിരുന്നു. കഴിഞ്ഞ കണ്ടെഴുത്തുകാലത്തു ചേർത്തല തെക്കുപകുതിയിലായി സർവ്വേ ചെയ്യുകയാൽ ഇപ്പോൾ അങ്ങനെയാണിരിക്കുന്നത്.

ഈ ക്ഷേത്രമിരിക്കുന്ന സ്ഥലം പണ്ട് "അറയ്ക്കൽ പണിക്കർ" എന്നു പ്രസിദ്ധനായിരുന്ന ഒരു നായരുടെ കുടുംബം വകയായിരുന്നു. എങ്കിലും ഈ സ്ഥലമെല്ലാം കാടുപിടിച്ചാണ് കിടന്നിരുന്നത്. ആ കാട്ടിനകത്ത് ഒരു കുളവുമുണ്ടായിരുന്നു. ആ കുളത്തിന്റെ ചുറ്റും ഉള്ളാടന്മാർ (വേടന്മാർ) എന്നു പറയപ്പെടുന്ന ഒരു വക ജാതിക്കാരാണ് താമസിച്ചിരുന്നത്. അവർ ഈ കുളത്തിൽനിന്നും ആമകളെ പിടിച്ചുകൊണ്ട് അവയുടെ മാംസമെടുത്തു വേവിച്ചുതിന്നുക പതിവായിരുന്നു. ആമകൾ "കാരാമ" എന്നും "വെള്ളാമ" എന്നും രണ്ടുവകയുണ്ടല്ലോ. അവയിൽ ഈ കുളത്തിലുണ്ടായിരുന്നവയെല്ലാം കാരാമയായിരുന്നു. കാരാമ വെള്ളത്തിനടിയിൽ ചേറ്റിൽപ്പൂണ്ടാണു മിക്കപ്പോഴും കിടക്കുക പതിവ്. അതിനാൽ ഈ ഉള്ളാടന്മാർ മരക്കൊമ്പുകൾ കൊണ്ടോ, അകലുകൊണ്ടോ വടിപോലെ ഒരു കോലുണ്ടാക്കി വെള്ളത്തിലിറങ്ങി കുത്തിനടക്കും. ആ കോലിന് അവർ പറയുന്ന പേര് കാരാമക്കോൽ എന്നാണ്. ആ കോൽകൊണ്ടു കുത്തുമ്പോൾ ആമയുടെ പുറത്തോ മറ്റോ കൊണ്ടാൽ ആമ പൊങ്ങിവരും. അപ്പോൾ അതിനെ പിടിക്കാനെളുപ്പമുണ്ട്. അതു കൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. ആ പതിവനുസരിച്ച് ഒരു ദിവസം ഒരു വെള്ളാടസ്ത്രീ ആ കുളത്തിലിറങ്ങി കാരാമക്കോൽ കുത്തിനടന്നപ്പോൾ ഒരു സ്ഥലത്തു നിന്നു രക്തം ശക്തിയോടുകൂടി മേല്പോട്ടു കുതിച്ചുയർന്നു. അതുകണ്ട് ആ വേടസ്ത്രീ ഭയപ്പെട്ടു കരയ്ക്കു കയറി ഓടിച്ചെന്ന് ഈ വിവരം ആ സ്ഥലത്തിന്റെ ഉടമസ്ഥനായ അറയ്ക്കൽ പണിക്കരോടു പറഞ്ഞു. പണിക്കർ ഉടനെ അദ്ദേഹത്തെപ്പോലെ ദേശത്തു പ്രധാനന്മാരായ കീഴോങ്ങോലെ (കീൾമംഗലം) പണിക്കർ, കാണിച്ചിക്കാട്ടു കുറുപ്പ്, പടാകുളങ്ങരെപ്പണിക്കർ, ഗണപതിക്കാട്ടു പണിക്കർ, അയ്ക്കരക്കയ്മൾ, മന്ദപ്പാടിക്കുറുപ്പ്, മുഴുവക്കാട് കുറുപ്പ്, അട്ടക്കുഴിക്കാട്ടു പണിക്കർ മുതലായവരോടും മറ്റുള്ള ജനങ്ങളോടുംകൂടി കുളത്തിന്റെ സമീപത്തെത്തി നോക്കിയപ്പോൾ കുളത്തിലെ വെള്ളം മുഴുവനും രക്തമയമായിക്കണ്ട് എല്ലാവരും ഭയാത്ഭുതപരവശരായിത്തീർന്നു. പിന്നെ അവരെല്ലാവരുംകൂടി ആ കുളത്തിലെ വെള്ളം തേകി വറ്റിക്കാനായി ശ്രമം തുടങ്ങി. അസംഖ്യമാളുകൾ കൂടി മൂന്നു പകലും രാത്രിയും മുഴുവനും ശ്രമിച്ചിട്ടും കുളത്തിലെ വെള്ളം മുഴുവനും വറ്റിക്കാൻ സാധിച്ചില്ല. എങ്കിലും വെള്ളം കുറെ വറ്റിയപ്പോൾ അവിടെ അമ്മിക്കുഴവിയുടെ ആകൃതിയിൽ ഒരു ശില കാണുകയും അതിൽനിന്നാണ് ഈ രക്തം സ്രവിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയുകയും ചെയ്തു. നാലാം ദിവസം പ്രഭാതമായപ്പോൾ എവിടെ നിന്നോ അവിടെ ഒരു യോഗീശ്വരൻ വന്നു ചേരുകയും ആ യോഗി ജനങ്ങളോട് "ഈ കാണുന്നതു കേവലം ഒരു ശിലയല്ല. സ്വയംഭൂവായ ശിവലിംഗമാണ്. ഈ കുളത്തിലെ വെള്ളം മുഴുവൻ വറ്റിക്കാനും ഈ ശിവലിംഗത്തിന്റെ ചുവടുകാണാനും മനു‌ഷ്യരാൽ സാധ്യമല്ല. ഇവിടെ മണ്ണിട്ടു നികത്തി ക്ഷേത്രം പണിയിച്ചു വേണ്ടതുപോലെ ആചരിക്കുകയും ആദരിക്കുകയും സേവിക്കുകയും ചെയ്താൽ ഈ ദേശത്തിനും ജനങ്ങൾക്കും വേണ്ടുന്ന ശ്രയസ്സുകളെല്ലാം ഈ പരമശിവൻ ഉണ്ടാക്കിത്തരും. ഈ ഭഗവാന്റെ മാഹാത്മ്യം അപരിമിതമാണെന്ന് അചിരേണ നിങ്ങൾക്കു ബോധ്യപ്പെടുകയും ചെയ്യും. ഈ രക്തപ്രവാഹം "ഞാനിപ്പോൾ നിർത്തിത്തരാം" എന്നു പറഞ്ഞിട്ട് അദ്ദേഹം അദ്ദേഹത്തിന്റെ ഭസ്മസഞ്ചിയിൽ നിന്നു സ്വല്പം ഭസ്മമെടുത്ത് ആ ശിവലിംഗത്തിൽ കാരാമക്കോൽ കൊണ്ടു പൊട്ടിയിരുന്ന സ്ഥലത്തു വച്ച് അമർത്തുകയും ഉടനേ രക്തസ്രാവം നിൽക്കുകയും ആ യോഗി അദൃശ്യനായിത്തീരുകയും ചെയ്തു. ആ യോഗി ആരാണെന്നും എവിടെനിന്നാണു വന്നതെന്നും എങ്ങോട്ടാണു പോയതെന്നും ആർക്കും നിശ്ചയമില്ല. എങ്കിലും ജനങ്ങളുടെ ഭയവും സംശയവും പോക്കുന്നതിനായിട്ട് സാക്ഷാൽ മഹാദേവൻതന്നെ യോഗിയുടെ വേ‌ഷം ധരിച്ച് അവിടെ പ്രത്യക്ഷനായിവന്നാതാണെന്ന് എല്ലാവരും തീർച്ചയാക്കുകയും അദ്ദേഹം കല്പിച്ചതുപോലെ എല്ലാവരുംകൂടി ഉത്സാഹിച്ചും പണം ശേഖരിച്ചും ആ കുളത്തിൽ മണ്ണിട്ടു ശിവലിംഗം കാണാവുന്ന വിധത്തിൽ നികത്തിക്കുകയും അവിടെ ക്ഷേത്രം പണിയും കലശം മുതലായവയും നടത്തിക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴും വർ‌ഷകാലങ്ങളിൽ വെള്ളം പൊങ്ങുമ്പോൾ ശിവലിംഗം മൂടിപ്പോകുന്നുണ്ട്. അക്കാലങ്ങളിൽ ശാന്തിക്കാർ കരയ്ക്കിരുന്നുകൊണ്ടാണ് പൂജയും മറ്റും നടത്തുന്നത്.

അവിടെ ക്ഷേത്രം പണിയും കലശവും മറ്റും കഴിഞ്ഞതിന്റെ ശേ‌ഷം ക്ഷേത്രത്തിൽ നിത്യനിദാനം, മാസവിശേ‌ഷം, ആണ്ടുവിശേ‌ഷം മുതലായവയെല്ലാം വസ്തുക്കളിലെ ആദായംകൊണ്ടു ഭംഗിയായി നടക്കത്തക്ക വണ്ണമുള്ള വസ്തുവകകളെല്ലാം ദേശക്കാരെല്ലാവരുംകൂടി ദേവസ്വംപേരിൽ തന്നെ സമ്പാദിക്കുകയും ദേവസ്വം കാര്യങ്ങളെല്ലാം അന്വേ‌ഷിച്ചു നടത്തുന്നതിനു വേണ്ടുന്ന ശമ്പളക്കാരെ നിയമിക്കുകയും ചെയ്തു.

പ്രസ്തുത ക്ഷേത്രമിരിക്കുന്ന കുളത്തിന്റെ സമീപത്തുതന്നെ പണ്ട് ഒരു വിഷ്ണുക്ഷേത്രവും ഒരു യക്ഷിയമ്പലവുമുണ്ടായിരുന്നു. ആ വിഷ്ണുക്ഷേത്രമായിരുന്നു ആ ദേശത്ത് പ്രധാന്മായിരുന്നത്. പണ്ടൊരിക്കൽ ആ ദേശത്ത് മുഹമ്മദീയരുടെ ആക്രമണമുണ്ടായപ്പോൾ അവർ ആ വിഷ്ണുക്ഷേത്രം നശിപ്പിക്കുകയും അവിടെ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹം ഇളക്കിയെടുത്ത് ഒരു കുളത്തിൽ കൊണ്ടുപോയി ഇടുകയും ചെയ്തു. എങ്കിലും ആ യക്ഷിയമ്പലം അവർ നശിപ്പിക്കുകയും അതിലെ ബിംബം ഇളക്കുകയും ചെയ്തില്ല. അതു പൂർവ്വസ്ഥിതിയിൽ ഇപ്പോഴും അവിടെ ഇരിക്കുന്നുണ്ട്. ആ വിഷ്ണുക്ഷേത്രത്തിൽ തന്ത്രം കിഴക്കെ "മണയത്താട്ടു" നമ്പൂരിക്കും മേൽക്കോയ്മസ്ഥാനം ഒരു "ചെറുവള്ളി" നമ്പൂരിപ്പാട്ടിലേക്കുമായിരുന്നു. ദേശക്കാർ എല്ലാവരും കൂടി ഈ മഹാദേവക്ഷേത്രത്തിലേയും ആ സ്ഥാനങ്ങൾ ആ ബ്രാഹ്മണന്മാർക്കു തന്നെ കൊടുത്തു. ആ ചെറുവള്ളിനമ്പൂരിപ്പാട്ടിലെ സാക്ഷാൽ ഇല്ലം കൊച്ചിരാജ്യത്ത് മുകുന്ദപുരം താലൂക്കിലാണ്. എങ്കിലും മേല്പറഞ്ഞ വിഷ്ണുക്ഷേത്രം ഇവിടെ ഉണ്ടായിരുന്ന കാലത്ത് അവർ ക്ഷേത്രത്തിൽനിന്ന് ഏകദേശം ഒരു നാഴിക തെക്കുകിഴക്കായി ഒരില്ലം പണിയിച്ച് ഇവിടെ കുടുംബസഹിതം താമസിച്ചിരുന്നു. ക്ഷേത്രം നശിച്ചുപോയതിന്റെ ശേ‌ഷമാണ് അവർ ഈ ദിക്കിലെത്താമസം നിശ്ശേ‌ഷം ഉപേക്ഷിച്ച് വടക്കോട്ടു പോയത്. അവർ ഇവിടെത്താമസിച്ചിരുന്നപ്പോൾ ആ സ്ഥലത്തെ എല്ലാവരും ചെറുവള്ളിമന എന്നും അവിടെ ഇല്ലമില്ലാതെയായപ്പോൾ ചെറുവള്ളിപ്പറമ്പ് എന്നും പറഞ്ഞിരുന്നു. ഇപ്പോൾ ആ സ്ഥലത്തെല്ലാം കാടായിപ്പോയതിനാൽ ചെറുവള്ളിക്കാട് എന്നാണ് എലാവരും പറഞ്ഞുവരുന്നത്.

നമ്പൂരിപ്പാട്, ഈ ദേശത്തെ താമസം മതിയാക്കിപ്പോയിട്ടും കൂടെക്കൂടെ ഇവിടെ വരികയും ക്ഷേത്രകാര്യങ്ങളന്വേ‌ഷിക്കുകയും ദേവസ്വം വക വസ്തുക്കൾക്ക് ആധാരങ്ങൾ എഴുതിക്കൊടുക്കുകയും ചെയ്തിരുന്നു. അവർ ആധാരങ്ങളിൽ "ഊരാളൊരൊത്ത തിരുനീലകണ്ഠരുവകയ്ക്ക് ചെറു വള്ളിയില്ലത്ത് ഇന്നാര്" എന്നാണ് പേര് വെച്ചിരുന്നത്. അങ്ങനെ പേരു വച്ചുള്ള ആധാരങ്ങൾ 105-ആമാണ്ട് വരെ എഴുതീട്ടുള്ളതായി ഇവിടെ കാണുന്നുണ്ട്. അതിൽപ്പിന്നെ അങ്ങനെ പേരുവച്ചുള്ള പ്രമാണമൊന്നും ഇവിടെ കാണുന്നില്ല. അതുകൊണ്ട് അക്കാലം മുതൽക്ക് ആ നമ്പൂരിപ്പാട്ടിലെ വരവ് ഈ ദിക്കിലേക്ക് അധികം ഉണ്ടാകാറില്ലെന്നു തന്നെ വിചാരിക്കാം. ഏതെങ്കിലും ദേശക്കാരെല്ലാവരും കൂടി ഒരു മാനേജരെ നിയമിച്ച് ആ ഉദ്യോഗസ്ഥൻ മുഖാന്തിരമാണ് ഇപ്പോൾ ദേവസ്വകാര്യങ്ങൾ അന്വേ‌ഷിച്ചു നടത്തിപ്പോരുന്നത്. ദേവസ്വം "തന്ത്ര"ത്തിനു സ്വദേശിയായ ചെത്തുവേലി മാരാരുടെ കുടുംബത്തിൽ നിന്ന് ഒരാളെ നിയമിക്കുകയാണ് മിക്കപ്പോഴും പതിവ്. ക്ഷേത്രത്തിൽ പൂജകൊട്ട്, പാട്ട് മുതലായവ നടത്തുന്നതും ആ കുടുംബക്കാർ തന്നെയാണ്.

ഇനി അവിടത്തെ മരുന്നിനെക്കുറിച്ചു പറയാം. ആ മഹാദേവ ക്ഷേത്രമുണ്ടായതിന്റെ ശേ‌ഷം കുറച്ചുകാലം കഴിഞ്ഞപ്പോൾ അവിടെ പതിവായി ഒരു ഭ്രാന്തൻ വരികയും പോവുകയും തുടങ്ങി. അവൻ ചിലരെ കുറേശ്ശെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. അവൻ അധികമായി ഉപദ്രവിച്ചിരുന്നത് ക്ഷേത്രത്തിലെ പാത്രം തേപ്പുകാരനായ തലക്കാട്ടു നായരെയായിരുന്നു. തലക്കാട്ടുകുടുംബക്കാർ കേവലം അഗതികളും ഈ പാത്രം തേപ്പിനു കിട്ടുന്ന ആദായം കൊണ്ടുമാത്രം നിത്യവൃത്തി കഴിച്ചിരുന്ന വരുമായിരുന്നു.

ആ ഭ്രാന്തന്റെ ഉപദ്രവം സഹിക്കവയ്യാത്തവിധം കലശലായിത്തീരുകയാൽ ഒരു ദിവസം ആ പാത്രം തേപ്പുകാരൻ നായർ മഹാദേവന്റെ ക്ഷേത്രനടയിൽച്ചെന്നു തൊഴുതും കൊണ്ട് "ഭഗവാനേ! മഹാദേവാ! ഈ ഭ്രാന്തന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയായിരിക്കുന്നു. ഇതിനൊരു സമാധാനം അവിടുന്നു തന്നെ ഉണ്ടാക്കിത്തന്നു രക്ഷിക്കണം" എന്നു പ്രാർഥിച്ചു. അന്നു രാത്രി ആ നായർ കിടന്നുറങ്ങിയപ്പോൾ ഒരാൾ അയാളുടെ അടുക്കൽ ചെന്ന് "നീയൊട്ടും വ്യസനിക്കേണ്ട. ഞാൻപറയുന്നതു പോലെ ചെയ്താൽ നിനക്കു നേരിട്ടിരിക്കുന്ന ഉപദ്രവം നീങ്ങും. നാളെ വൈകുന്നേരം ആ ഭ്രാന്തൻ ക്ഷേത്രത്തിൽ വരുമ്പോൾ അവനെ പിടിച്ചു കെട്ടി ക്ഷേത്രസന്നിധിയിൽ ഇടണം. മറ്റന്നാൾ കാലത്ത് നീയവിടെ അടുത്തുള്ള പുരയിടത്തിൽ (പറമ്പിൽ) ചെന്നു നോക്കിയാൽ അവിടെ പച്ചനിറത്തിലുള്ള ഒരുമാതിരി ചെടി കാണും. അത് ഒരു പിടി പറിച്ചുകൊണ്ടു വന്ന് ശാന്തിക്കാരെ ഏല്പിച്ച് അവരെക്കൊണ്ട് അത് പാലിൽ പിഴിഞ്ഞരപ്പിച്ചു പന്തീരടിപ്പൂജസമയത്തു മഹാദേവന്റെ പീഠത്തിന്മേൽ വെയ്പിച്ചു പൂജിപ്പിച്ചു വാങ്ങണം. മൂന്നുചക്രം നടയ്ക്കു വെയ്ക്കുകയും ചെയ്തിട്ട് ആ ഭ്രാന്തനെ സേവിപ്പിക്കണം. മരുന്നു സേവിച്ചാൽ രണ്ടുനാഴിക കഴിയുമ്പോൾ ചെറുചൂടോടുകൂടി നാഴി കാഞ്ഞ വെള്ളവും കൊടുക്കണം. അതു കുടിച്ചു കഴിഞ്ഞാൽ ഒരു നാഴിക കഴിയുമ്പോൾ അവനൊന്നു ചർദ്ദിക്കും. പിന്നെ ഉചപ്പൂജയ്ക്ക് യക്ഷിക്കു നിവേദിക്കുന്ന പാൽപ്പായസവും കുറച്ചു കൊടുക്കണം. അതു ഭക്ഷിച്ചു കഴിയുമ്പോൾ അവൻ ഉന്മാദം മാറി സ്വസ്ഥചിത്തനായിത്തീരും. പിന്നെ അവൻ യാതൊരുപദ്രവവും ചെയ്കയില്ല. അതിനാലവനെപ്പിന്നെ കെട്ടഴിച്ചു വിടാം. അനന്തരം അവന്റെ ഇഷ്ടം പോലെ അമ്പലത്തിലെ നിവേദ്യച്ചോറോ പായസമോ കഞ്ഞി വേണമെങ്കിൽ അതോ കൊടുത്തയച്ചേക്കണം" എന്നു പറഞ്ഞതായി സ്വപ്നം കണ്ടു. ഉടനെ അയാൾ ഉണർന്നു നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല. ഇതു മഹാദേവൻ തന്നെ തന്റെ പ്രാർഥനയെ കൈക്കൊണ്ട് ഇപ്രകാരം തന്റെ അടുക്കൽവന്ന് അരുളിച്ചെയ്തതാണെന്ന് അയാൾ തീർച്ചയാക്കുകയും അപ്രകാരമെല്ലാം ചെയ്യുകയും ആ ഭ്രാന്തന്റെ ചിത്തഭ്രമം മാറി അയാൾ സ്വസ്ഥഹൃദയനായിത്തീരുകയും അങ്ങനെ ആ പാത്രംതേപ്പുകാരനു നേരിട്ടിരുന്ന ഉപദ്രവം ഒഴിയുകയും ചെയ്തു.

ഈ വർത്തമാനം ഏതാനും ദിവസങ്ങൾകൊണ്ടു സർവ്വത്ര പ്രസിദ്ധമായിത്തീരുകയാൽ ഈ മരുന്നു സേവിക്കുന്നതിനായി പല ദിക്കുകളിൽ നിന്നും പലരും ഇവിടെ വന്നു തുടങ്ങി. ഇവിടെ വന്ന് ഈ മരുന്ന് സേവിച്ചവർക്കെല്ലാം പൂർണ്ണസുഖം സിദ്ധിക്കുമെന്നുള്ളതു തീർച്ചയാവുകയാൽ സുഖക്കേടുകാരുടെ വരവ് ക്രമേണ വളരെ വർദ്ധിച്ചു.

ഇപ്പോൾ മലയാളികൾ മാത്രമല്ല, പരദേശികളും ഉത്തരേന്ത്യക്കാരും മറ്റുമായി ആയിരത്തിലധികം ആളുകൾ മരുന്നു സേവിക്കാനായി ആണ്ടുതോറും ഇവിടെ വരുന്നുണ്ട്. ആളുകളുടെ വരവ് വർദ്ധിച്ചപ്പോൾ ദേവസ്വക്കാർ നടയ്ക്കുവെയ്പ് മുതലായവയുടെ സംഖ്യയും വർദ്ധിപ്പിച്ചു. നടയ്ക്കുവെയ്പു മൂന്നു ചക്രമായിരുന്നത് ഇപ്പോൾ പതിനാലരപ്പണമാക്കീട്ടുണ്ട്. യക്ഷിക്കും മറ്റും വഴിപാടിനുള്ള പണം വേറെയും കൊടുക്കണം. അവയെല്ലാം കൊടുത്തു ദേവസ്വത്തിൽ നിന്നു രസീതു വാങ്ങിയതിന്റെ ശേ‌ഷമേ മരുന്നു കൊടുക്കുകയുള്ളൂ. എങ്കിലും ആളുകളുടെ വരവ് ഇപ്പൊഴും വർദ്ധിച്ചു കൊണ്ടിരിക്കുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. ഈ മരുന്നു സേവിക്കുന്നതിനായി ഇവിടെ സകലജാതിമതസ്ഥരും വരുന്നുണ്ട്. എല്ലാവർക്കും സുഖം സിദ്ധിക്കുന്നുമുണ്ട്. വലിയ മുഴുഭ്രാന്തന്മാരെ കൈയ്ക്കും കാൽക്കും ചങ്ങലയിട്ടു പൂട്ടിക്കെട്ടി ഇവിടെ കൊണ്ടുവന്ന് യഥാവിധി ഈ മരുന്നു സേവിപ്പിച്ചിട്ട് അവർ സ്വസ്ഥചിത്തന്മാരയി പൂർണ്ണ സുഖത്തോടുകൂടി മടങ്ങിപ്പോകുന്നത് ഇവിടെ ഒട്ടും അസാധരണമല്ല. തിരുവിതാംകൂർ മഹാരാജകുടുംബത്തിൽ നിന്ന് ഒരു കൊച്ചുതമ്പുരാൻ തിരുമനസ്സുകൊണ്ട് കൊല്ലം 1068-ൽ ഇവിടെ എഴുന്നെള്ളി ഈ മരുന്നു സേവിച്ചതായി ദേവസ്വംവക കണക്കുകൊണ്ടും മറ്റും കാണുന്നുണ്ട്.

ഈ മരുന്നു സേവിച്ചാൽ കൈവി‌ഷം നിമിത്തമുണ്ടാകുന്ന ഭ്രാന്തും മറ്റും മാത്രമല്ല, കുഷ്ഠം, മഹോദരം, അർശസ്സ് മുതലായ മഹാരോഗങ്ങളും ഭേദമാകുന്നുണ്ട്. കൈവി‌ഷം കൊണ്ട് കഷ്ടപ്പെടുന്നവർ ഇവിടെ നിന്ന് ഈ മരുന്നു സേവിച്ചാൽ അവർ ചർദ്ദിക്കുന്നതിൽ പരിശോധിച്ചുനോക്കിയാൽ ജപിച്ചു കൊടുത്ത സാധനത്തിന്റെ അംശം അതിൽ കാണാം. അപ്പമോ പഴമോ എന്തായാലും എത്രകാലം കഴിഞ്ഞാലും അത് മുഴുവനും ദഹിച്ചു പോകുകയില്ല. ജപബാധയുടെയും മറ്റും ഉപദ്രവമുള്ളവർ സ്ത്രീകളായാലും പുരു‌ഷന്മാരായാലും ഇവിടെ വന്ന് ഈ മരുന്ന് സേവിച്ചാൽ ഉച്ചപ്പൂജ സമയത്തു മഹാദേവന്റെ നടയിലോ രാത്രിയിൽ പതിവുള്ള കുരുതി സമയത്ത് യക്ഷിയുടെ നടയിലോ നിൽക്കുമ്പോൾ തുള്ളി സത്യം ചെയ്ത് ഒഴിഞ്ഞു പോവുക സാധാരണമാണ്. ഇവിടെ വന്നാൽ ഒഴിയാത്ത ബാധ ഒന്നുമില്ല.

ഇവിടെയിരിക്കുന്ന യക്ഷി അത്യുഗ്രമൂർത്തിയാണ്. ആ യക്ഷിയുടെ ആനുകൂല്യം കൊണ്ടു കൂടിയാണ് ജനങ്ങൾ ഇവിടെ വന്നു മരുന്നു സേവിച്ചാൽ അതിനു പൂർണ്ണഫലം സിദ്ധിക്കുന്നത്.

തിരുവിഴാക്ഷേത്രത്തിലെ നിത്യനിദാനം മുതലായവയ്ക്കു വേണ്ടുന്ന വസ്തുവകകൾ ക്ഷേത്രമുണ്ടായ കാലത്തുതന്നെ ദേശക്കാർ ദേവസ്വം പേരിൽ സമ്പാദിച്ചുവെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ മരുന്നു സേവിക്കുന്നതിനായി ജനങ്ങളുടെ വരവും നടയ്ക്കുവെയ്പു മുതലായതും വർദ്ധിപ്പിച്ചപ്പോൾ ആ ദേവസ്വത്തിലെ മുതലും വളരെ വർദ്ധിച്ചു. അതിനും പുറമെ ആ ക്ഷേത്രത്തിന്റെ മാഹാത്മ്യമറിഞ്ഞ് ഏതാനും കൊല്ലങ്ങൾക്കു മുമ്പുമുതൽ തിരുവിതാംകൂർ സർക്കാരിൽ നിന്ന് ഒരു സംഖ്യ ആണ്ടു തോറും ആ ദേവസ്വത്തിലേക്കു കൊടുത്തു തുടങ്ങുകയും ചെയ്തിട്ടുണ്ട്.

ദേവസ്വത്തിൽ ഇങ്ങനെ മുതൽ ധാരാളമായി വർദ്ധിച്ചപ്പോൾ ക്ഷേത്രത്തിന്റെ ഉടമസ്ഥരായ ദേശക്കാർ ക്ഷേത്രത്തിലെ പതിവുകളെല്ലാം പരി‌ഷ്കരിച്ച് അതൊരു മഹാക്ഷേത്രത്തിന്റെ സ്ഥിതിയിലാക്കി. അവിടെ ഇപ്പോൾ പതിവായി ദിവസം തോറും അഞ്ചു പൂജയും മൂന്നു ശീവേലിയും, നവകം, പഞ്ചഗവ്യം മുതലായവയും ആണ്ടു തോറും മീനമാസത്തിൽ ചതയം കൊടിയേറ്റും തിരുവാതിര ആറാട്ടുമായി ഒരുത്സവവും നടത്തിപ്പോരുന്നുണ്ട്. ആദ്യം അവിടെ ശീവേലിക്കും മറ്റും പഞ്ചവാദ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ പാണ്ടിവാദ്യവും നാഗസ്വരവും കൂടി ഏർപ്പെടുത്തി. അവയെല്ലാം ഇപ്പോഴും അവിടെ പതിവായി നടക്കുന്നുണ്ട്.

അവിടെ ഉത്സവം തുടങ്ങിയ കാലത്ത് കൊടിയേറ്റും ആറാട്ടും മാത്രം ദേവസ്വത്തിൽ നിന്നും ശേ‌ഷം എട്ടഹസ്സുകൾ അറയ്ക്കൽപ്പണിക്കർ മുതലായ പ്രധാനന്മാരും നടത്തുകയെന്നാണ് നിശ്ചയിച്ചിരുന്നത്. 106-ആമാണ്ട് അറയ്ക്കൽപ്പണിക്കരും ഈ അടുത്ത കാലത്തു കീഴോങ്ങലപ്പണിക്കരും അന്യം നിന്നുപോവുകയാൽ അവർ നടത്തിവന്നിരുന്ന അഹസ്സുകൾ കൂടി ഇപ്പോൾ ദേവസ്വത്തിൽനിന്നാണ് നടത്തിപ്പോരുന്നത്. അതു കൂടാതെ കാണിച്ചിക്കാട്ടു കുറുപ്പു നടത്തിവന്നിരുന്ന അഹസ്സ് അവർ വീഴ്ച്ച വരുത്തുകയാൽ അതിപ്പോൾ ഏറ്റു നടത്തിവരുന്നത് പെരുന്നേർ മംഗലം വടക്കും ഭാഗം നായർക്കരയോഗക്കാരാണ്. ആറാമുത്സവമായ ഭരണിനാളത്തെ ആ അഹസ്സ് ആ കരയോഗക്കാർ വളരെ ഭംഗിയായിട്ടാണ് നടത്തിപ്പോരുന്നത്.

ഇവിടെ വരുന്ന രോഗികൾക്കും മറ്റും കൊടുത്തുവരുന്ന മരുന്ന് ഈ പ്രദേശത്തല്ലാതെ മറ്റെങ്ങും ഉണ്ടാകുന്നില്ല. ഈ മരുന്നിന്റെ പേരറിയാവുന്നവർ ഈ പ്രദേശത്തു തന്നെ ആരുമില്ല. ഇതു പറിച്ചു കാണിച്ചു പേരു ചോദിച്ചാലും തിരുവിഴായിലെ മരുന്ന് എന്നും മറ്റുമല്ലാതെ ആരും പറയുന്നില്ല. ഈ മരുന്നിനു അനന്യസാധാരണമായ ഒരു വിശേ‌ഷമുണ്ട്. അതെന്തെന്നാൽ പച്ച നിറമുള്ള ആ മരുന്ന് പറിച്ചെടുത്താൽ കുറച്ച് നേരം കഴിയുമ്പോൾ അതിന്റെ നിറം നീലമാകും. പിന്നെ സ്വൽപസമയം കൂടി കഴിയുമ്പോൾ കടും ചുവപ്പാകും. പിന്നെ കുറച്ചു സമയം കഴിയുമ്പോൾ നല്ല കറുപ്പാകും. പിന്നെ മഞ്ഞയാകും. ഒടുക്കം നല്ല വെള്ളയുമാകും. ഈ വിശേ‌ഷം മറ്റെങ്ങും മറ്റൊരു മരുന്നിനും ഇല്ലല്ലോ. ഈ മരുന്നു പാലിൽ ഇടിച്ചു പിഴിഞ്ഞിരിക്കുന്നതു ശാന്തിക്കാരൻ തന്നെ വേണം. എങ്കിലും അതു പറിച്ചുകൊണ്ടു ചെന്നു ശാന്തിക്കാരെ ഏല്പിക്കുന്നതിനുള്ള ചുമതല ഇപ്പോഴും പാത്രം തേപ്പുകാരായ തലക്കാട്ടു കുടുംബക്കാർക്കു തന്നെയാണ്.

ഇവിടെ പണ്ടൊരു വിഷ്ണുക്ഷേത്രമുണ്ടായിരുന്നുവെന്നും അത് ഇടക്കാലത്തു മുഹമ്മദീയർ നശിപ്പിച്ചു കളഞ്ഞുവെന്നും ആ വിഷ്ണു വിഗ്രഹം അവർ എടുത്തു കൊണ്ടു പോയി കുളത്തിലിട്ടുകളഞ്ഞുവെന്നും മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ആ ബിംബം അവർ എവിടെയാണ് കളഞ്ഞതെന്ന് ആർക്കും നിശ്ചയമില്ലായിരുന്നു. ആ വിഗ്രഹം ക്ഷേത്രത്തിന്റെ ഈശാനകോണിലുള്ള കുളത്തിൽ കിടക്കുന്നുണ്ടെന്ന് അടുത്തകാലത്ത് അറിവു കിട്ടുകയാൽ ഒരു ക്ഷേത്രം പണികഴിപ്പിച്ച് ആ ബിംബം കൂടിയെടുത്തു പ്രതിഷ്ഠ നടത്തിക്കണമെന്നു നിശ്ചയിച്ചു ദേശക്കാരെല്ലാവരും കൂടി ക്ഷേത്രം ഇയ്യിടെ പണികഴിപ്പിച്ചിട്ടുണ്ട്. എങ്കിലും പ്രതിഷ്ഠ നടത്തിക്കാൻ സാധിച്ചിട്ടില്ല. ആ വിഷ്ണു പ്രതിഷ്ഠ കൂടി നടത്തിച്ചാൽ ആ ദേശത്തിനു സ്വല്പം കൂടി ഐശ്വര്യം വർദ്ധിക്കുമെന്നുള്ളതിനു സംശയമില്ല. ശ്രീവിഷ്ണുഭഗവാൻ അതിനും അവർക്കു സംഗതി നൽകട്ടെ.