ഐതിഹ്യമാല/രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവവ്യത്യാസം

ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവവ്യത്യാസം


തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽനിന്നു മിത്രാനന്ദപുരം ക്ഷേത്രത്തിലേക്കുള്ള വഴിയുടെ രണ്ടു വശങ്ങളിലും മുൻ കാലങ്ങളിൽ നമ്പൂതിരിമാരുടെ മഠങ്ങൾ ഉണ്ടായിരുന്നു. ആ മഠങ്ങളിൽ ഓണന്തുരുത്ത്, കുമാരനല്ലൂർ, കിടങ്ങൂർ, കാടമുറി മുതലായ ഗ്രാമങ്ങളിൽ നിന്നു തിരുവനന്തപുരത്തു മണ്ഡപത്തിൽ ജപം, ഈശ്വരസേവ, പള്ളിത്തേവാരം മുതലായവ നടത്തുന്നതിനായി ചെന്നു താമസിക്കുന്ന നമ്പൂതിരിമാരാണ് പാർത്തുവന്നിരുന്നത്. അവർ രണ്ടു വശത്തുള്ള മഠങ്ങളിൽ ഇരുന്നു വെറ്റില മുറുക്കിയാൽ വഴിയിലേക്കാണു തുപ്പുക പതിവ്. അതുകൊണ്ട് മിത്രാനന്ദപുരം ക്ഷേത്രത്തിൽ ദർശനത്തിനായും മറ്റും പോകുന്നവർക്ക് അതിലെ ശുദ്ധമായിട്ട് നടക്കാൻ പ്രയാസമായിത്തീർന്നു. ആ പ്രയാസം കോവിലെഴുന്നള്ളത്തു സമയത്തു മഹാരാജാക്കന്മാർക്കു ഉണ്ടാകാതെയിരുന്നില്ല. എങ്കിലും നമ്പൂരിമാരെക്കുറിച്ചുള്ള ഭക്ത്യാദരബഹുമാനങ്ങൾ നിമിത്തം ആരുമൊന്നും പറയാറുമില്ല.

1036-ആമാണ്ട് നാടുനീങ്ങിയ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഇളംകൂറായിരിക്കുന്ന കാലത്തു ഒരു ദിവസം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെഴുന്നള്ളി ദർശനം കഴിച്ചതിന്റെ ശേ‌ഷം മിത്രാനന്ദപുരത്തേക്കായി എഴുന്നള്ളി. മേൽപറഞ്ഞ വഴിയുടെ സമീപത്തായപ്പോൾ വഴിയെല്ലാം തുപ്പൽ നിറഞ്ഞിരുന്നതിനാൽ അതിലെ പോകാൻ നിവൃത്തിയില്ലാതെ അവിടെ എഴുന്നള്ളി നിന്നുകൊണ്ട് അടിച്ചുതളിക്കാരെ വരുത്തി ആ വഴിയെല്ലാം വെടിപ്പാക്കി അടിച്ചു തളിപ്പിക്കുകയും മേലാലിവിടെ ആരും തുപ്പാതിരിക്കുന്നതിനുവേണ്ടി ആ വഴിയുടെ ഇരുപാർശ്വങ്ങളിലും തുളസി നടുവിക്കുകയും തുളസിക്ക് ദിവസം തോറും വെള്ളമൊഴിച്ചും മറ്റും അതിനെ രക്ഷിക്കുന്നതിനു പ്രത്യേകമൊരു ശമ്പളക്കാരനെ കല്പിച്ചു നിയമിക്കുകയും ചെയ്തിട്ട് കോവിലെഴുന്നള്ളത്തു കഴിഞ്ഞു കൊട്ടാരത്തിലേക്കു എഴുന്നള്ളുകയും ചെയ്തു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ അന്നു നാടുവാണിരുന്ന (1022-ആമാണ്ട് നാടു നീങ്ങിയ) സ്വാതിതിരുനാൾ രാമവർമ്മമഹാരാജാവ് തിരുമനസ്സിലെ കോവിലെഴുന്നള്ളത്തായി. അവിടുന്ന് പത്മനാഭക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മിത്രാനന്ദപുരം ക്ഷേത്രത്തിൽ ദർശനത്തിനായി എഴുന്നള്ളി മേൽപറഞ്ഞ വഴിയുടെ അടുക്കലായപ്പോൾ അവിടെ നിറച്ചു തുളസി നട്ടിരിക്കുന്നതായും അതിന്മേലെല്ലാം തുപ്പിയിരിക്കുന്നതായും കണ്ടിട്ട് 'ഇവിടെയൊക്കെ തുളസി നട്ടതാരാണു'? എന്നു കല്പിച്ചു ചോദിക്കുകയും ഇവിടെയാരും തുപ്പാതിരിക്കാനായിട്ട് ഇളയ തമ്പുരാൻ തിരുമനസ്സുകൊണ്ട് കല്പിച്ച് നടീച്ചതാണ് എന്നു എഴുന്നള്ളത്തോടുകൂടെ ഉണ്ടായിരുന്നവർ അറിയിക്കുകയും ചെയ്തു. അതു കേട്ടിട്ടു മഹാരാജാവ് തിരുമനസ്സുകൊണ്ട് അപ്പനു (തിരുവതാംകൂർ മഹാരാജകുടുംബത്തിൽ പ്രായം കൂടിയവർ പ്രായം കുറഞ്ഞവരെ വാത്സല്യസൂചകമായി 'അപ്പൻ' എന്നാണു പറയുക പതിവ്). ഇത്ര ശുദ്ധഗതിയുണ്ടല്ലോ. ഇക്കാലത്തുള്ളവരോട് ഈ വിദ്യയൊന്നും പറ്റുകയില്ല. ഇതു കലിയുഗമാണു ഇപ്പൊഴുള്ള ബ്രാഹ്മണർക്ക് തുളസിയിന്മേൽ തുപ്പരുതെന്നും മറ്റുമുള്ള വിചാരം ചുരുക്കമാണ്. ഇതാ, ഇതിന്മേലൊക്കെ നിറച്ചു തുപ്പിയിരിക്കുന്നതു കണ്ടില്ലേ? ആട്ടെ ഇതിനു ഞാൻഒരു കശൗലം പ്രയോഗിച്ചു നോക്കാം' എന്നും കല്പിച്ചിട്ട് ആ തുളസിയെല്ലാം അവിടുന്ന് പറിപ്പിച്ചു മാറ്റിക്കുകയും ഒരു കൈയാമം വരുത്തി അവിടെ കല്പിച്ചു സ്ഥാപിപ്പിക്കുകയും ചെയ്തു. അന്നു മുതൽ ആരെങ്കിലും ഈ വഴിയിലേക്ക് തുപ്പിയാൽ അവരെ പിടിച്ചു ഈ ആമത്തിലിട്ടേക്കണം എന്നു കല്പിച്ചിട്ട് ചട്ടം കെട്ടി അവിടെയൊരു ശിപായിയെ നിയമിക്കുകയും ചെയ്തു. അന്നു മുതൽ ആ വഴിയിലേക്ക് ആരും തുപ്പാതെയുമായി. ജ്യേഷ്ഠാനുജന്മാരായിരുന്ന ആ മഹാരാജാക്കന്മാരുടെ സ്വഭാവ വ്യത്യാസം ഇതിൽ നിന്നു ഗ്രഹിക്കാമല്ലോ.