കാട്ടാറിന്റെ കരച്ചിൽ

രചന:ഇടപ്പള്ളി രാഘവൻ പിള്ള


[ 78 ]
കാട്ടാറിന്റെ കരച്ചിൽ



കുലഗിരിയയൊന്നിൻ കഴൽ ചുംബിക്കുന്ന
നലമെഴുമൊരു നളിനിതന്നുള്ളിൽ
ഒളിച്ചിരുന്നു ഞാനൊരായിരം കൊല്ലം
വെളിച്ചമെന്നുള്ളതറിഞ്ഞിടാതഹോ!
നവവർഷാശ്ലേഷപുളകിതയാമാ
നളിനിതന്നുള്ളം തുളുമ്പിയ നാളിൽ
കുതിച്ചു ഞാനൂഴിപ്പരപ്പിലേ,യ്ക്കെന്നാൽ
പതിച്ചിതു കഷ്ടം ശിലാതലം തന്നിൽ!
എടുത്തവിടെനിന്നിവളെ, യാവന-
പ്പടർപ്പൊരമ്മപോൽ പുണർന്നു ലാളിച്ചാൽ.
പരിചിൽ ശാന്തത പരിലസിക്കുമെൻ-
പരിസരമെല്ലാം പരമസുന്ദരം;
കളിയാടീടുവാൻ കുളിരിളം തെന്നൽ,
പുളകം പൂശുവാൻ പുതുകുസുമങ്ങൾ,
കുണുങ്ങിയോടുവാൻ തൃണതലപ്പര,-
പ്പിണങ്ങിയെന്നിലന്നഖിലഭാഗ്യവും!
പഠിക്കുവാനായിപ്പല പത്രങ്ങളും
വിടുർത്തി നിന്നിതാ വിപിനലക്ഷ്മിയാൾ.
മദീയഭാഗ്യത്തിൽ മനം മയങ്ങി ഞാൻ
മദാലസയായിച്ചരിച്ചിതക്കാലം!
തടത്തിൽ നില്ക്കുന്ന ചെടിനിരയൊന്നി-
ലിടയ്ക്കു സുസ്മിതം പൊഴിച്ചു പൂക്കളാൽ
തുളുമ്പിയാനന്ദമകക്കുരുന്നിൽ, ഞാൻ

[ 79 ]

പളുങ്കുമാല്യങ്ങളവയിലർപ്പിച്ചു
കിളിനിരകൾതൻ കളകളസ്വനം
കുളിരിയറ്റിയെന്നകതളിരിങ്കൽ
പകരം ഞാൻ വീണാക്വണിതം മേല്ക്കുമേൽ-
പ്പകർന്നിതന്നാളപ്പതംഗപാളിയിൽ.
തടില്ലതപോലെ തരളമേനിയിൽ
തടംതല്ലിത്തകർത്തൊലിച്ച നാളുകൾ
-മദീയജീവിതപ്രഭാതവേളകൾ-
മറഞ്ഞുപോ;-യിനി വരില്ലൊരിക്കലും!

പുറത്തുനോക്കി ഞാന പുതിയ നീഹാര-
പ്പുതപ്പു നീക്കിയന്നൊരു പുലരിയിൽ
വരണ്ട പാരിടം, ഇരുണ്ട വിണ്ടലം-
വരേണ്ടതെന്തതിൽപ്പരം ദുരിതങ്ങൾ!
ചുരുക്കിയോതിടാ, മവിടുന്നെൻ ഗതി
തിരിച്ചുവിട്ടിതാ നിയതിതൻ കരം;
പ്രഭാവധോരണിക്കഭാവമറ്റതാം
പ്രദേശമിപ്പോളെൻ പ്രവാഹപദ്ധതി.
കരുണതൻ ദിവ്യകണികകളെന്നിൽ
നിരന്തരം വന്നു പതിക്കുന്നിണ്ടിപ്പോൾ
ഒരല്ലലില്ലെനിക്കിവിടെ,യെങ്കിലും
വരുന്നതില്ല മേ സമാധാനം തെല്ലും!
ചെറുക്കുന്നെൻ ഗതി ചിറയാലേ ചിലർ
മറുത്തുപോകുവാനശക്തയാണു ഞാൻ;
മലയ്ക്കുമാഴിക്കുമിടയിൽപ്പെട്ടിപ്പോൾ
മലയ്ക്കയാണെന്നാൽ മലിനയല്ലേതും;
തിരിച്ചദിക്കിലേക്കിനിയൊരിക്കലും
തിരിച്ചുപോകുവാനൊരുങ്ങുകില്ല ഞാൻ.
എനിക്കുമുണ്ടേതോ ചിലതെല്ലാ,മൂഴി-
പ്പരപ്പിനോടൊന്നു പറഞ്ഞു പോകുവാൻ;
വരുന്ന വർഷത്തിൻ സമാഗമത്തിലെൻ-
ചിറ തകരുകിൽ കൃതാർത്ഥയായി ഞാൻ!....

"https://ml.wikisource.org/w/index.php?title=കാട്ടാറിന്റെ_കരച്ചിൽ&oldid=62754" എന്ന താളിൽനിന്ന് ശേഖരിച്ചത്