നളിനി (ഖണ്ഡകാവ്യം)
രചന:എൻ. കുമാരനാശാൻ (1911)
നളിനി അല്ലെങ്കിൽ ഒരു സ്നേഹം


{{}}

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


-1-

നല്ലഹൈമവതഭൂവിലേറെയായ്
കൊല്ലമങ്ങൊരു വിഭാതവേളയിൽ
ഉല്ലസിച്ചു യുവയോഗിയേകനുൽ-
ഫുല്ലബാലരവിപോലെ കാന്തിമാൻ

-2-

ഓതി നീണ്ട ജടയും നഖങ്ങളും
ഭൂതിയും ചിരതപസ്വിയെന്നതും
ദ്യോതമാനമുടൽ നഗ്നമൊട്ടു ശീ-
താതപാദികളവൻ ജയിച്ചതും

-3-

പാരിലില്ല ഭയമെന്നുമേറെയു-
ണ്ടാരിലും കരുണയെന്നുമേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്
ധീരമായ മുഖകാന്തിയാലവൻ

-4-

തല്പരത്വമവനാർന്നിരുന്നു തെ-
ല്ലപ്പോൾ വെന്നരിയെയൂഴികാക്കുവാൻ
കോപ്പിടും നൃപതിപോലെയും കളി-
ക്കോപ്പെടുത്ത ചെറുപൈതൽപോലെയും

-5-

ഇത്രധന്യതതികഞ്ഞുകാൺ‌മതി-
ല്ലത്രനൂനമൊരു സാർവഭൗമനിൽ
ചിത്തമാം വലിയ വൈരി കീഴമർ
ന്നത്തൽതീർന്ന യമിതന്നെ ഭാഗ്യവാൻ

-6-

ധ്യാനശീലനവനങ്ങധിത്യകാ-
സ്ഥാനമാർന്നു തടശോഭ നോക്കിനാൻ
വാനിൽനിന്നു നിജനീഡമാർന്നെഴും
കാനനം ഖഗയുവാവുപോലെവേ

-7-

ഭൂരിജന്തുഗമനങ്ങൾ പൂത്തെഴും
ഭൂരുഹങ്ങൾ നിറയുന്ന കാടുകൾ,
ദൂർദർശനകൃശങ്ങൾ കണ്ടുതേ
ചാരുചിത്രപടഭംഗിപോലവൻ

-8-

പണ്ടു തന്റെ പുരപുഷ്പവാടിയുൾ-
ക്കൊണ്ട വാപികളെ വെന്ന പൊയ്കയിൽ
കണ്ടവൻ കുതുകമാർന്നു തെന്നലിൽ
തണ്ടുലഞ്ഞുവിടരുന്ന താരുകൾ

-9-

സാവധാനമെതിരേറ്റു ചെല്ലുവാ-
നാ വികസ്വരസരസ്സയച്ചപോൽ
പാവനൻ സുരഭിവായു വന്നുക-
ണ്ടാവഴിക്കു പദമൂന്നിനാനവൻ

-10-

ആഗതർക്കു വിഹഗസ്വരങ്ങളാൽ
സ്വാഗതം പറയുമാ സരോജിനി
യോഗിയേ വശഗനാക്കി രമ്യഭൂ-
ഭാഗഭംഗികൾ ഹരിക്കുമാരെയും

-11-

എന്നുമല്ല ശുഭരമ്യഭൂവിവർ-
ക്കെന്നുമുള്ളൊരനവദ്യഭോഗമാം
വന്യശോഭകളിലത്രയല്ലയീ-
ധന്യനാർന്നൊരു നിസർഗ്ഗജം രസം

-12-

ആകയാൽ സ്വയമകുണ്ഠമാനസൻ
പോകയാമതുവഴിക്കു തന്നിവൻ
ഏകകാര്യമഥവാ ബഹൂത്ഥമാം
ഏകഹേതു ബഹുകാര്യകാരിയാം

-13-

കുന്നുതന്നടിയിലെത്തവേ സ്വയം
നിന്നുപോയ് ഝടിതി ചിന്തപൂണ്ടപോൽ
എന്നുമല്ല ചെറുതാർത്തിയാർന്നവാ-
റൊന്നുവീർത്തു നെടുതായുടൻ യതി.

-14-

എന്തുവാൻ യമിയിവണ്ണമന്തരാ
ചിന്തയാർന്നതഥവാ നിനയ്ക്കുകിൽ
ജന്തുവിന്നു തുടരുന്നു വാസനാ-
ബന്ധമിങ്ങുടലു വീഴുവോളവും

-15-

അപ്പുമാന്റെയകമോളമാർന്ന വീർ-
പ്പപ്പൊഴാഞ്ഞനതിദൂരഭൂമിയിൽ
അദ്ഭുതം തരുവിലീനമേനിയായ്
നില്പൊരാൾക്കു തിരതല്ലി ഹൃത്തടം

-16-

സ്വന്തനിഷ്ഠയതിനായ് കുളിച്ചു നീർ-
ചിന്തുമീറനൊടു പൊയ്കതൻ‌തടേ
ബന്ധുരാംഗരുചിതൂവിനിന്നുഷ-
സ്സന്ധ്യപോലെയൊരു പാവനാംഗിയാൾ

-17-

കണ്ടതില്ലവർ പരസ്പരം മരം-
കൊണ്ടു നേർവഴി മറഞ്ഞിരിക്കയാൽ
രണ്ടുപേരുമകതാരിലാർന്നിതുൽ-
ക്കണ്ഠ കാണ്ക ഹഹ! ബന്ധവൈഭവം!

-18-

ആ തപോമൃദിതയാൾക്കു തൽക്ഷണം
ശീതബാധ വിരമിച്ചുവെങ്കിലും
ശ്വേതമായ് ഝടിതി കുങ്കുമാഭമാ-
മാതപം തടവിലും മുഖാംബുജം

-19-

ആശപോകിലുമതിപ്രിയത്തിനാൽ
പേശലാംഗിയഴലേകുമോർമ്മയിൽ
ആശ വായുവിൽ ജരൽ‌പ്രസൂനയാ-
മാ ശിരീഷലതപോൽ ഞടുങ്ങിനാൾ

-20-

സീമയറ്റഴലിലൊട്ടു സൂചിത-
ക്ഷേമമൊന്നഥ ചലിച്ചു മീനിനാൽ
ഓമനച്ചെറുമൃണാളമെന്നപോൽ
വാമനേത്രയുടെ വാമമാം കരം

-21-

ഹന്ത! കാനനതപസ്വിനി ക്ഷണം
ചിന്ത ബാലയിവളാർന്നു വാടിനാൾ
എന്തിനോ കുലവധൂടികൾക്കെഴു-
ന്നന്തരംഗഗതിയാരറിഞ്ഞുതാൻ!

-22-

ഒന്നു നിർണ്ണയമുദീർണ്ണശോഭയാ-
ളിന്നു താപസകുമാരിയല്ലിവൾ
കുന്ദവല്ലി വനഭൂവിൽ നിൽക്കിലും
കുന്ദമാണതിനു കാന്തി വേറെയാം

-23-

എന്നുമല്ല സുലഭാംഗഭംഗിയാ-
ണിന്നുമിത്തരുണി പൗരിമാരിലും
മിന്നുകില്ലി ശരദഭ്രശാതയായ്
ഖിന്നയാകിലുമഹോ തടില്ലത?

-24-

കൃച്ഛ്‌റമായിവൾ വെടിഞ്ഞു പോന്നൊരാ-
സ്വച്ഛസൗഹൃദരിവൾക്കു തുല്യരാം,
അച്ഛനും ജനനിതാനുമാർത്തിയാ-
ലിച്ഛയാർന്നു മൃതിതാൻ വരിച്ചുപോൽ

-25-

ഹാ! ഹസിക്കരുതു ചെയ്തു കേവലം
സാഹസിക്യമിവളെന്നു സാധ്വിയാൾ!
ഗേഹവും സുഖവുമൊക്കെവിട്ടു തൻ-
സ്നേഹമോതിയതുചെയ്തതാണിവൾ


-26-

സ്നിഗ്ദ്ധമാരിവളെയോർത്തിരുന്നു സ-
ന്ദിഗ്ദ്ധമശ്രുനിര പെയ്തുതാൻ ചിരം
മുഗ്ദ്ധതൻ മൃദുകരം കൊതിച്ചുമേ
ദഗ്ദ്ധരായ് പല യുവാക്കൾ വാണുതാൻ

-27-

ഈവിധം സകല ലോഭനീയമീ-
ജീവിതം വ്രതവിശീർണ്ണമാക്കിനാൾ
ഭാവുകാംഗിയഥവാ മനോജ്ഞമാം
പൂവുതാൻ ഭഗവദർച്ചനാർഹമാം

-28-

ജീവിതാശകൾ നശിച്ചു വാടിയുൾ-
പ്പൂവു ജീവഗതിയോർത്തു ചെയ്കയാം
ദേവദേവപദസേവയേവമീ-
ഭൂവിലാവിലത പോവതിന്നിവൾ

-29-

ശാന്തയായ് സുചിരയോഗസംയത-
സ്വാന്തയായിവിടെ മേവിയേറെനാൾ
കാന്തയിന്നടിതകർന്ന സേതുപോൽ
ദാന്തിയറ്റു ദയനീയയായിതേ

-30-

ഈ മഹാവ്രത കൊതിച്ച സിദ്ധിയെ-
ങ്ങാമയം പരമിതെങ്ങിതെന്തുവാൻ
ഹാ! മനുഷ്യനഥവാ ഹിതാർത്ഥമായ്
വാമലീല തുടരുന്നതാം വിധി

-31-

മാനസം ഭഗവദംഘ്രിപങ്കജ-
ധ്യാനധാരയിലുറച്ചിടായ്കയാൽ
ദീനയായ് ഗതിതടഞ്ഞു വേനലിൽ
ശ്യാനയാം തടിനിപോലെ തന്വിയാൾ

-32-

നൊന്ത ചിത്തമൊടു നിന്നു കണ്ണുനീർ
ചിന്തി ഹൈമനസരോജമൊത്തവൾ
സന്തപിച്ചു വധുവിന്നധീരമാ-
ണന്തരംഗമതിവിജ്ഞയാകിലും

-33-

ഖിന്നഭാവമിതകറ്റി മാനസം
പിന്നെയും പ്രതിനിവൃത്തമാക്കുവാൻ
സന്നഹിച്ചഥ സരസ്സിൽ നോക്കിയാ-
സ്സന്നധെര്യ തനിയേ പുലമ്പിനാൾ

-34-

സ്വാമിയാം രവിയെ നോക്കിനിൽക്കുമെൻ
താമരേ തരളവായുവേറ്റു നീ
ആമയം തടവിടായ്ക തൽക്കര-
സ്തോമമുണ്ടു തിരിയുന്നദിക്കിലും

-35-

സന്തതം മിഹിരാത്മശോഭയും
സ്വന്തമാം മധു കൊതിച്ച വണ്ടിനും
ചന്തമാർന്നരുളി നിൽക്കുമോമലേ
ഹന്ത! ധന്യമിഹ നിന്റെ ജീവിതം

-36-

കോട്ടമറ്റവിടെയെത്തിയിന്ദ്രിയം
പാട്ടിലാക്കിയപഭീതിയാം യതി
കാട്ടിലിങ്ങനെ മനുഷ്യഗേയമാം
പാട്ടുകേട്ടു പരമാർന്നു കൗതുകം

-37-

വാ‍ക്കിലും പൊരുളിയും രസസ്രവം
വായ്ക്കുമാ മധുരശബ്ദമെത്തിടും
ലാക്കിലും ചെവികൊടുത്തു കാട്ടിലും
നോക്കിനിന്നു ലയലീനനായവൻ

-38-

ഹാ! വിശിഷ്ടമൃദുഗാനമിന്നി നീ
കൂവിടായ്ക കുയിലേയനക്ഷരം
ഏവമോതിയലയും മരങ്ങൾ തൻ
പൂവെഴും തല തളിർത്തശാഖയും

-39-

കാണി നിന്നവിടെയിത്ഥമാസ്ഥയാൽ
കാണുവാനുഴറി കണ്ഠരീതിയാൽ
പ്രാണസൗഖ്യമരുളും സജീവയാം
വീണതന്നെ ലയവേദിയാം യതി-

-40-

വന്യഭൂമിയിൽ വഹിച്ചു പുമണം
ധന്യനായഹഹ! വന്നണഞ്ഞു നീ
തെന്നലേ! തഴുവുകിന്നു ശങ്കവേ-
ണ്ടെന്നെ ഞാൻ മലിനമേനിയല്ലെടോ

-41-

കഞ്ജലീനഖഗരാഗമെന്നപോൽ
മഞ്ജുഗാനമതു വീണ്ടുമീവിധം
വ്യഞ്ജിതാശയമടുത്തുകേട്ടവൻ
കഞ്ജിനീതടമണഞ്ഞു നോക്കിനാൻ

-42-

ചാഞ്ഞലഞ്ഞ ചെറുദേവദാരുവി-
ന്നാഞ്ഞ ശാഖകളടിക്കു, ചിന്തയാൽ
കാഞ്ഞു, കാൺ‌മതു മനോരഥങ്ങളാൽ
മാഞ്ഞു തൻ‌നില മറന്നു നിന്നവൾ.

-43-

'ഹാ! കൃശാ തരുതലത്തിലിന്ദുവി-
ന്നേകരശ്മിയതുപോലെയാരിവൾ?
മാഴ്കിടുന്നു, ദയതോന്നും- 'എന്നലി-
ഞ്ഞേകയാമവളെ നോക്കിനാൻ യമി.

-44-

അപ്പൊഴാശു തനിയെ വിടർന്നവൾ-
ക്കുല്പ്പലങ്ങളൊടിടഞ്ഞ കണ്ണുകൾ
ഉൾപ്രമോദമഥ വേലിയേറ്റമാർ-
ന്നദ്ഭുതാംഗിയുടെ ചന്ദ്രനോ യതി!

-45-

ദൂരെ നിന്ന് യമിതന്നെയാശു ക-
ണ്ടാരതെന്നുമുടനേയറിഞ്ഞവൾ
പാരമിഷ്ടജനരൂപമോരുവാൻ
നാരിമാർക്കു നയനം സുസൂക്ഷ്മമാം.

-46-

ഞെട്ടിയൊന്നഥ കുഴങ്ങിനിന്നു പി-
ന്നൊട്ടു സംഭ്രമമിയന്നു പാഞ്ഞവൾ
തിട്ടമായ് യതിയെ നോക്കി, യാഴിയേ
മുട്ടിനിന്നണമുറിഞ്ഞ വാരിപോൽ.

-47-

'അൻപിനിന്നു ഭഗവൻ, ഭവല്പദം
കുമ്പിടുന്നഗതിയായ ദാസി ഞാൻ'
വെമ്പിയേവമവളോതി, യോഗിതൻ-
മുൻപിൽ വീണു മൃദുഹേമയഷ്ടിപോൽ.

-48-

ഒറ്റയായിടകുരുങ്ങി വാച്ച തൻ
കുറ്റവാർകുഴലു തലപദങ്ങളിൽ
ഉറ്റരാഗമൊടടിഞ്ഞു കാൺകയാൽ
മുറ്റുമോർത്തു കൃതകൃത്യയെന്നവൾ.

-49-

ഉന്നിനിന്നു ചെറുതുൾക്കുരുന്നിനാൽ
ധന്യയെപ്പുനരനുഗ്രഹിച്ചുടൻ,
പിന്നിലാഞ്ഞവളെ ഹസ്തസംജ്ഞയാ-
ലുന്നമിപ്പതിനുമോതിനാൽ യമി.

-50-

സ്പഷ്ടമാജ്ഞയതിനാലെ പൊങ്ങിയും
നഷ്ടചേഷ്ടത കലർന്നു തങ്ങിയും
കഷ്ടമായവിടെ നിന്നെണീറ്റുതേ
ദൃഷ്ടയത്ന ദയനീയയായവൾ.


-51-

മാറിൽ നിന്നുടനിഴിഞ്ഞ വൽക്കലം
പേറിയാശു പദരേണു തൊട്ടവൾ
കൂറൊടും തലയിൽ വെച്ചു, സാദരം
മാറിനിന്നു യമിതന്നെ നോക്കിനാൾ.

-52-

‘എന്തുവാനഭിമതൻ കഥിക്കുമോ?
എന്തുവാൻ കരുതുമോ മഹാനിവൻ?’
ചിന്തയേവമവളാർന്നു; തുഷ്ടിയാൽ
ഹന്ത! ചെയ്തു യമി മൗനഭേദനം.

-53-

‘മംഗലം ഭഗിനി, നിന്റെ ഭക്തിയാൽ
തുംഗമോദമിയലുന്നു ഞാൻ ശുഭേ
എങ്ങു ചൊല്ലിവിടെയാരൊടാരു നീ
യെങ്ങു നിന്നു മുനിപുത്രദർശനേ?’

-54-

എന്നുരച്ചു പുനരുത്തരോൽകനായ്
നിന്നുതേ സ്വയമസംഗനാകിലും,
സ്യന്ദമാനവദാരു വാരിമേൽ
മന്ദമാച്ചുഴിയിലാഞ്ഞപോലവൻ.

-55-

‘മുന്നിലെൻ നിയതിയാലണഞ്ഞുമി-
ന്നെന്നെ യെൻപ്രിയനറിഞ്ഞതില്ലിവൻ!
സന്നവാസനനഹോ മറന്നുതാൻ
മുന്നമുള്ളതഖിലം മഹാശയൻ.‘

-56-

ഏവമോർത്തുമഥ വീർത്തുമാർന്നിടും
ഭാവചാപലമടക്കിയും ജവം
പാവനാംഗി പരിശങ്കമാനനായ്
സാവധാനമവനോടു ചൊല്ലിനാൾ-

-57-

“കഷ്ടകാലമഖിലം കഴിഞ്ഞു ഹാ!
ഭിഷ്ടമീ വടിവിയന്നു വന്നപോൽ
മൃഷ്ടനായിഹ ഭവാൻ; ഭവാനു പ-
ണ്ടിഷ്ടയാം ‘നളിനി’ ഞാൻ മഹാമതേ!

-58-

പ്രാണനോടുമൊരുനാൽ ഭവൽ‌പദം
കാണുവാൻ ചിരമഹോ! കൊതിച്ചു ഞാൻ
കേണുവാണിവിടെ, യേകുമർഥിയാം
പ്രാണിതൻ പ്രിയമൊരിക്കലീശ്വരൻ.

-59-

സന്ന്യസിച്ചളവുമാസ്ഥയാൽ ഭവാൻ
തന്നെയോർത്തിഹ തപസ്സിൽ വാണു ഞാൻ
ധന്യയായ് സപദി കൺ‌കമൂലമ-
ങ്ങെന്നെ യോർക്കുകിലു മോർത്തീടായ്കിലും.”

-60-

ഏവമോതിയിടരാർന്നു കണ്ണുനീർ
തൂവിനാൾ മൊഴി കുഴങ്ങി നിന്നവൾ.
ഭാവശാലികൾ പിരിഞ്ഞുകൂടിയാ-
ലീവിധം വികലമാം സുഖോദയം.

-61-

ധീരനായ യതി നോക്കി തമ്പിതൻ
ഭൂരിബാഷ്പപരിപാടലം മുഖം,
പൂരിതാഭയൊടുഷസ്സിൽ മഞ്ഞുതൻ
ധാരയാർന്ന പനിനീർസുമോപമം.

-62-

ആരതെന്നുടനറിഞ്ഞു കൗതുകം
പാരമാർന്നു കരുതിപ്പുരാഗതം,
ചാരുശൈശവകഥയ്ക്കുതന്നെ ചേർ-
ന്നോരുവാക്കരുളിനാൻ കനിഞ്ഞവൻ.

-63-

“പാരവും പരിചയംകലർന്നെഴും
പേരുമീ മധുരമായ കണ്ഠവും
സാരമായ് സ്മൃതിയിൽ നീയുമിപ്പൊൾ നിൻ
ദൂരമാം ഭവനവും വരുന്നയേ!

-64-

കണ്ടുടൽ സ്വയമറിഞ്ഞിടാത്തതോർ-
ത്തിണ്ടൽ‌വേണ്ട സഖി! കേണിടേണ്ടകേൾ,
പണ്ടു നിന്നെയൊരിളം കുരുന്നതായ്
കണ്ടു ഞാൻ, സപദി വല്ലിയായി നീ

-65-

എന്നിൽ നിന്നണുവുമേൽക്കിലപ്രിയം
നിന്നു കേഴുമയി! കണ്ടിടുന്നുതേ
നിന്നിലിപ്രണയചാപലത്തെ ഞാ-
നന്നുമിന്നുമൊരുപോലെ വത്സലേ.

-66-

പോയതൊക്കെയഥവാ നമുക്കയേ,
പ്രായവും സപദി മാറി കാര്യവും
ആയതത്വമറിവിന്നുമാർന്നു,-പോ
ട്ടായതെന്തിവിടെ വാണിടുന്നു നീ:

-67-

ഓർക്കുകിന്നതഥവാ വൃഥാ ശുഭേ
ഹേതു കേൾക്കുവതൊരർത്ഥമേതിനോ
നീ തുനിഞ്ഞു-നിജകർമ്മനീതരാ-
യേതുമാർഗ്ഗമിയലാ ശരീരികൾ!

-68-

പിന്നെയൊന്നൊരുപകാരമേതിനോ,
യെന്നെയോർത്തു സഖി, ഏതതോതുക,
അന്യജീവനുതകി സ്വജീവിതം
ധന്യമാകുമമലേ വിവേകികൾ.“

-69-

മാലു ചെറ്റുടനകന്നുമുള്ളിലെ-
ന്നാലുമാശ തടവാതെ വാടിയും,
ആലപിച്ചയതിതന്നെ നോക്കിനാൾ
ലോലകണ്ഠമതിലോലലോചന.

-70-

നവ്യമാം പരിധിയാർന്നനുക്ഷണം
ദിവ്യദീപ്തി ചിതറീടൂമാമുഖം,
ഭവ്യശീലയവൾ കണ്ടൂ, കുണ്ഠയാ-
യവ്യവസ്ഥിതരസം, കുഴങ്ങിനാൾ.

-71-

പാരമാശു വിളറിക്കറുത്തുടൻ
ഭൂരിചോന്നുമഥ മഞ്ഞളിച്ചുമേ
നാരിതൻ കവിൾ നിറം കലർന്നു, ഹാ!
സൂര്യരശ്മി തടവും പളുങ്കുപോൽ.

-72-

തെല്ലുനിന്നരുണകാന്തിയിൽ കലർ-
ന്നുല്ലസിച്ച ഹിമശീകരോപമം,
മെല്ലെയാർന്നു മൃദുഹാസമശ്രുവും
ചൊല്ലിനാൾ മൊഴികൾ ചാരുവാണിയാൾ

-73-

“ആര്യ! മുൻപരിചയങ്ങൾ നൽകിടും
ധൈര്യമാർന്നു പറയുന്നു മദ്ഗതം,
കാര്യമിന്നതയി? കേൾക്കുമോ കനി-
ഞ്ഞാര്യമാകിലുമനാര്യമാകിലും?

-74-

പാരമുള്ളിലഴലായി, ജീവിതം
ഭാരമായി, പറയാതൊഴിക്കുകിൽ
തീരുകില്ല, ധരയിൽ ഭവാനൊഴി-
ത്താരുമില്ലതുമിവൾക്കു കേൾക്കുവാൻ.

-75-

ആഴുമാർത്തിയഥവാ കഥിക്കിലീ-
യൂഴമോർത്തിടുമതന്യഥാ ഭവൻ,
പാഴിലോതിടുകയോ വിധിക്കു ഞാൻ
കീഴടങ്ങി വിരമിക്കയോ വരം?


-76-

തന്നതില്ല പരനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ
വന്നുപോം പിഴയുമർത്ഥശങ്കയാൽ!

-77-

മുട്ടുമെന്നഴലറിഞ്ഞിടായ്കിലു
തെറ്റിയെൻ ഹൃദയമായനോരുകിൽ
ചെറ്റുമേ പൊറുതിയില്ല പിന്നെ ഞാൻ
പറ്റുകില്ലറിക മണ്ണിൽ വിള്ളിലും”

-78-

ഏവമോതി അതിദൂനയായി നി-
ന്നാവരാംഗി, യതിതൻ മുഖാംബുജം
പാവനം പരിചിൽ നോക്കിനാൾ, അവൻ
കേവലം കരുണയാർന്നു ചൊല്ലിനാൻ!-

-79-

“അന്യഥാ മതിവരില്ലെനിക്കു നിൻ
മന്യുവിങ്കൽ നിയതം മഹാവ്രതേ!“
കന്യയെന്നു വടുവെന്നു മേലുകി-
ല്ലന്യഭാവമറികാത്മവേദികൾ.

-80-

ആടലൊട്ടവൾ വെടിഞ്ഞു സത്വരം
തേടി ധൈര്യമഥ, പൂവനത്തിലും
കാടുതൻ നടുവിലും സുമർത്തുവിൽ
പാടീടും കുയിലുപോലെ, ചൊല്ലിനാൾ-

-81-

"വന്നു വത്സല, ഭവാൻ സമക്ഷമാ-
യിന്നു, ഞാൻ വ്യഥ മറന്നതോർക്കയാൽ,
എന്നുമല്ല, കരുതുന്നു വീട്ടിൽ നാ-
മന്നു വാണതു തുടർന്നുപോൽ മനം.

-82-

ലോലനാര്യനുരുവിട്ടു കേട്ടൊരാ-
ബാലപാഠമഖിലം മനോഹരം!
കാലമായധികമിന്നൊരക്ഷരം
പോലുമായതിൽ മറപ്പതില്ല ഞാൻ.

-83-

ഭൂരിപൂക്കൾ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരുപുൽത്തറയുമോർത്തിടുനതിൻ-
ചാരെ നാമെഴുമെഴുത്തുപള്ളിയും.

-84-

ഓർത്തിടുന്നുപവനത്തിലെങ്ങുമ-
ങ്ങാർത്തു ചിത്രശലഭം പറന്നതും
പാർത്തുനിന്നതു മണഞ്ഞു നാം കരം
കോർത്തു കാവിനരികേ നടന്നതും.

-85-

പാടുമാൺ‌കുയിലെ വാഴ്ത്തിയാ രവം
കൂടവേയനുകരിച്ചു പോയതും
ചാടുകാരനുടനെന്നൊടാര്യനാ-
പ്പേടയെപ്പരിഹസിച്ചു ചൊന്നതും.

-86-

ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
വച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാർന്ന ചെറുമാലകെട്ടിയെൻ
കൊച്ചു വാർമുടിയിലങ്ങണിഞ്ഞതും.

-87-

എണ്ണിടുന്നൊളിവിൽ വന്നു പീഡയാം
വണ്ണമെൻ മിഴികൾ പൊത്തിയെന്നതും
തിണ്ണമങ്ങതിൽ വലഞ്ഞുകേഴുമെൻ
കണ്ണുനീരു കനിവിൽ തുടച്ചതും.

-88-

എന്തിനോതുവതതോർക്കിലാ രസം
ചിന്തുമെൻ സുദിനമസ്തമിച്ചിതേ,
ഗന്തുകാമനുടനാര്യൻ, ഏകിലാ-
മന്തരായമെതിർവാത്യപോലിവൾ.

-89-

പോട്ടെ-എൻ സഹചരൻ വിയുക്തനായ്
നാട്ടിൽ നിന്നഥ മറഞ്ഞതഞ്ജസാ
കേട്ടു ഞെട്ടിയയിവീണു ഗർജ്ജിതം
കേട്ട പന്നഗകുമാരിപോലെ ഞാൻ.

-90-

പിന്നെയെൻ പ്രിയപിതാക്കൾ കാത്തുഴ-
ന്നെന്നെയങ്ങവരഴല്പെടാതെയും
ഉന്നി വാണൊരിടമാര്യനേലുമീ-
മന്നിലെന്നുടലു ഞാൻ വിടാതെയും.

-91-

ഹർഷമേകുവതിനച്ഛനേറെ നി-
ഷ്കർഷമാർന്നഥ വളർന്നു ഖിന്നയായ്,
കർഷകൻ കിണറിനാൽ നനയ്ക്കിലും
വർഷമറ്റ വരിനെല്ലുപോലെ ഞാൻ

-92-

ഓർത്തിടായ്കിലുമഹോ! യുവത്വമെൻ-
മൂർത്തിയാർന്നഥ വലഞ്ഞിതേറെ ഞാൻ
പൂത്തിടും തരുവിലും തടത്തിലും
കാത്തിടാ ലതകൾ, കാലമെത്തിയാൽ

-93-

ഓതുവാനമുതെനിക്കു പിനെ,യെൻ-
തതനോർത്തൊരു വിവാഹനിശ്ചയം
കാതിലെത്തി, വിഷവേഗമേറ്റപോൽ
കാതരാശയ കുഴങ്ങി വീണു ഞാൻ.

-94-

ആഴുമമ്പൊടതി സ്വാന്തമോതുമെൻ
തോഴിമാരെയുമെഴിച്ചു ഞാൻ പരം
വാഴുമൗഷധമകറ്റി,യാ ശ്രമം
പാഴിലായെഴു മസാദ്ധ്യരോഗികൾ.

-95-

ശാന്തമാക ദുരിതം! വിനിശ്ചിത-
സ്വാന്തയായ് കദനശല്യമൂരുവാൻ
ധ്വാന്തവും ഭയവുമോർത്തിടാതുടൻ
ഞാൻ തടാകതടമെത്തി രാത്രിയിൽ”.

-96-

വേഗമാബ്ഭയദനിശ്ചയം ശ്രവി-
ച്ചാകുലാദ്ഭുത ദയാരസോദയൻ,
ഏകിനാൻ ചെവിയവൻ, സഗദ്ഗദം
ശോകമാർന്നു കഥ പിൻ‌തുടർന്നവൾ.

-97-
ലോകമൊക്കെയുമുറങ്ങി, കൂരിരു-

ട്ടാകെ മൂടിയമമൂർത്തി ഭീകരം
ഏകയാ‍യവിടെ നിന്നു, സൂചിയേ-
റ്റാകിലൊന്നുടലറിഞ്ഞിടാതെ ഞാൻ

-98-

തിണ്ണമായിരുളിൽനിന്നു വിശ്വസി-
ച്ചെണ്ണിനേൻ ഝടിതി ഭൂതഭാവികൾ,
വിണ്ണിൽ ഞാനൊടുവിൽ നോക്കി, സത്രപം
കണ്ണടഞ്ഞുഡുഗണങ്ങൾ കാൺ‌കയാൽ,

-99-

‘നിത്യഭാസുര നഭശ്ചരങ്ങളേ,
ക്ഷിത്യവസ്ഥ ബത നിങ്ങളോർത്തിടാ
അത്യനർത്ഥവശ ഞാൻ ക്ഷമിപ്പിനി-
കൃത്യ’മെന്നുമവയോടിരന്നു ഞാൻ.

-100-

ഓർത്തുപിന്നുടനഗാധതോയമാം
തീർത്ഥസീമയിലിറങ്ങിയങ്ങു ഞാൻ
ആർത്തിയാൽ മൊഴിയിലോ മനസ്സിലോ
പ്രാർത്ഥിതം ചരമാമവമോതിനാൻ.


-101-

‘ജീവിതേശനെയനുഗ്രഹിക്ക, വൻ-
ഭൂവിലുണ്ടു ഗിരിജേ! വലഞ്ഞുടൻ
ഈവിധം തുനിവതാമശക്ത ഞാൻ
ദേവി, നിൻപദമണയ്ക്കയംബികേ!

-102-

കാണുകിൽ പുളകമാം കയത്തില-
ങ്ങാണുകൊൾവതിനുടൻ കുതിച്ചു ഞാൻ,
ക്ഷോണിയിൽ പ്രണയപാശമറ്റെഴും
പ്രാണികൾക്കു ഭയഹേതുവേതുവാൻ?

-103-

ചണ്ടിതൻ പടലി നീങ്ങിയാഴുമെൻ
കണ്ഠമൊട്ടുപരിതങ്ങി, ആകയാൽ
ഇണ്ടലാർന്നുഴറിയോർത്തു, താമര-
ത്തണ്ടിൽ വാർമുടി കുരുങ്ങിയെന്നു ഞാൻ.

-104-

സത്വരം പടലി നീങ്ങിയാഴുമെൻ
കണ്ഠമൊട്ടുപരിതങ്ങി, ആകയാൽ
ഇണ്ടലാർന്നുഴറിയോർത്തു, താമര-
ത്തണ്ടിൽ വാർമുടി കുരുങ്ങിയെന്നു ഞാൻ.

-105-

അമ്പിയന്നു ഭയമൊക്കെ നീക്കിയൊ-
ന്നിമ്പമേകിയവൾ നോക്കി സുസ്മിത,
മുമ്പിലപ്പൊഴുതുദിച്ചുപൊങ്ങിടു-
ന്നമ്പിളിക്കെതിരഹോ നതാംഗിയാൾ!

-106-

നിഷ്ഠപൂണ്ടരികിൽ വണിരുട്ടിലെൻ
ധൃഷ്ടമാം തൊഴിലു കണ്ടുയോഗിനി,
ഇഷ്ടമായ മൃതിയെത്തടഞ്ഞു ഹാ!
ഭിഷ്ടമെങ്ങിനെ യൊരാൾക്കതേ വരൂ.

-107-

കെട്ടിയാഞ്ഞു കരയേറ്റിയാശു കൈ-
വിട്ടു നിന്നു കഥ ചോദിയാതവൾ
ഒട്ടതെൻ പ്രലപനത്തിൽ നിന്നറി-
ഞ്ഞൊട്ടറിഞ്ഞു നിജ വൈഭവങ്ങളാൽ.

-108-

ഈറനമ്പൊടു പകർന്നു വൽക്കലം
മാറിയാ മഹതിയെത്തുടർന്നു ഞാൻ
വേറുമെയ് നിയതി നൽകുടുന്നതും
പേറിയങ്ങനെ പരേത ദേഹിപോൽ.

-109-

അധ്വഖേദമറിയാതവാറു ചൊ-
ന്നത്തപോധന കനിഞ്ഞ വാർത്തകൾ
എത്തി ഞങ്ങളൊരു കാട്ടിലും ദ്രുതം
ചിത്രഭാനുവുദയാചലത്തിലും.

-110-

അന്തരംഗഹിതനാം ഭവാനൊഴി-
ഞ്ഞന്തികത്തിൽ വനശോഭ കാണവേ
സന്തപിച്ചവൾ പരം, രമിക്കയി-
ല്ലെങ്കിലും പ്രണയഹീനമാനസം

-111-

കീർത്തനീയഗുണയെന്നെ നിർഭയം
ചേർത്തു ഇന്നെയവളിത്തെപോവനം,
ആർത്തിയെങ്കിലുമതീവ ധന്യയെ-
ന്നോർത്തിയ്താര്യനെ യനുപ്രയാത ഞാൻ

-112-

ഒത്തു ഞങ്ങളുടജത്തിലുന്നിൽ വാ-
ണത്യുദാരമഥ വിദ്യയും സ്വയം
വിത്തിനായ് മുകിലു വൃഷ്ടിപോലെയാ-
സിദ്ധയോഗിനിയെനിക്കു നൽകിനാൾ.

-113-

പഞ്ചവൃത്തികളടക്കിയന്വഹം
നെഞ്ചുവച്ചുരുതപോമയം ധനം
സഞ്ചയിപ്പതിനു ഞാൻ തുടങ്ങി, പി-
ഞ്ഞഞ്ചുവട്ടമിഹ പുത്തു കാനനം.

-114-

കാമിതം വരുമെനിക്കു വേഗമെ-
ന്നാ മഹാമഹതി ചെയ്തനുഗ്രഹം,
പ്രേമമാർന്ന ഗുരുവിൻ പ്രസാദമാം
ക്ഷേമമൂലമിഹ ശിഷ്യലോകരിൽ

-115-

മംഗലാശയ! കഴിഞ്ഞു രണ്ടു നാ-
ളിങ്ങ്നു പിന്നെയനിമിത്തമെന്തിനോ,
പൊങ്ങിടുന്നു സുഖമാർന്നുമന്തരാ
മങ്ങിടുന്നു ഭയമാർന്നുമെന്മനം

-116-

സ്വൈരമായ മുഹുരുദിച്ചിടുന്നു ദുർ-
വ്വാരമെന്റെ മതിയിൽ, തപസ്യയിൽ
കൗരിയോടരിയ പുഷ്പഹേതിതൻ
വൈരിയായ വടുവിൻ സമാഗമം.

-117-

ഇന്നലെ ബ്ഭഗണമദ്ധ്യഭൂവിൽ ഞാൻ
നിന്നു കൂപ്പിയ വസിഷ്ഠഭാമിനി
വന്നു നിദ്രയതിൽ “ഏൽക്ക നിൻ പ്രിയൻ
വന്നു’ എന്നരുളിനാൾ ദയാവതി”

-118-

എന്നു ചൊല്ലി വിരമിച്ചു, തന്മുഖം
നിന്നു നോക്കി, നെടുമാർഗ്ഗഖിന്നയായ്
എന്നപോൽ, ഭരമകന്നപോലിള-
ച്ചൊന്നു തമ്പി നെടുവീർപ്പിയന്നവൾ

-119-

ഭാവമൊട്ടുടനറിഞ്ഞു, ശുദ്ധയാ-
മാവയസ്യയഴലാർന്നിടാതെയും,
ഈവിധം യതി പറഞ്ഞു തന്മന-
സ്സാവിലേതരമലിഞ്ഞിടാതെയും.

-120-

“കേട്ടു നിഞ്ചരിതമദ്ഭുതം! ശുഭേ,
കാട്ടിൽ വാഴ്വതിനെഴുന്ന മൂലവും
കാട്ടി സാഹസമനല്പമേതുതാ-
നാട്ടെ; നിൻ നിയമചര്യ നന്നയേ!

-121-

ഉണ്ടു കൗതുകമുരയ്ക്കിൽ, നാടതിൽ
പണ്ടിരുന്നതുമകന്നു കാടിതിൽ
കണ്ടുമുട്ടിയതു മെന്നുമല്ല, നാം
രണ്ടുപേരുമൊരു വൃത്തിയാർന്നതും.

-122-

ഹാ! ശുഭേ നിജ ഗതാഗതങ്ങൾ ത-
ന്നീശനിശ്ചയമറിഞ്ഞിടാ നരൻ,
ആശ നിഷ്ഫലവുമായ് വരുന്നവ-
ന്നാശിയാതിഹ വരുന്നഭീഷ്ടവും.

-123-

സ്വന്തകർമ്മവശരായ് തിരിഞ്ഞിടു-
ന്നന്തമറ്റ ബഹുജീവകോടികൾ,
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണു നാം.

-124-

സ്നേഹമെങ്കിലുമിയന്നു ഖിന്നനായ്
സാഹസങ്ങൾ തുടരുന്നു സന്തതം
ദേഹി, ഈശകൃപയാലെ തന്മഹാ-
മോഹിനിദ്രയുയുണരുന്നനാൾവരെ.

-125-

കാട്ടിലിങ്ങൊരുമഹാനുഭാവതൻ
കൂട്ടിലായ് ഭവതി, ഭാഗ്യമായി, ഞാൻ
പോട്ടെ, -ശാന്തി! -വിധി യോഗമിന്നിയും
കൂട്ടിയാകിലഥ കാൺകയാം, ശുഭേ”


-126-

ഏവമോതി നടകൊൾവതിന്നവൻ
ഭാവമാർന്നു, പരിതപ്തയായുടൻ
ഹാ! വെളുത്തവൾ മിഴിച്ചുനിന്നു മൺ
പാവപോലെ ഹതകാന്തിയായ് ക്ഷണം

-127-

ചിന്തനൊന്തുഴറി യാത്രചൊല്ലുമോ
ഹന്ത! ഭീരു യതിയെത്തടുക്കുമോ
സ്വന്തസൗഹൃദനയങ്ങളോർത്തുഴ-
ന്നെന്തുചെയ്യുമവൾ?-ഹാ! നടന്നവൻ.

-128-

കണ്ടുടൻ കരളറുന്നപോലെഴു-
ന്നിണ്ടലേറിയഭിമാനമറ്റവൾ
കുണ്ഠയാം കുമരിപോലെ ദീനമാ,
കണ്ഠമോടഴുതുറക്കെയോതിനാൾ-

-129-

‘പ്രാണനായക ഭവാന്റെ കൂടവേ
കേണുപോം ഹൃദയനീതനായഹോ!
പ്രാണനെന്നെ വെടിയുന്നിതേ ജലം
താണുപോം ചിറയെ മത്സ്യമെന്നപോൽ‘

-130-

കൂവി വായുവിലകന്ന താമര-
പ്പൊവെയാഞ്ഞു തടയുന്ന ഹംസിപോൽ
ഏവമുന്മുഖി പുലമ്പിയെത്തിയാ-
ബ്ഭൂവിൽ വീണവൾ പിടിച്ചു തല്പദം

-131-

“എന്റെയേകധനമങ്ങു ജീവന-
ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും,
എന്റെയീശ! ദൃഢമീപദാംബുജ-
ത്തിന്റെ സീമ, ഇതു പോകിലില്ല ഞാൻ.

-132-

അന്യഥാ കരുതിയാർദ്രനാര്യനീ-
സന്നധൈര്യയെയഹോ! ത്യജിക്കൊലാ
ധന്യയാം എളിയ ശിഷ്യ, യീപദം
തന്നിൽ നിത്യപരിചര്യയൊന്നിനാൽ.”

-133-

ഹാ! മൊഴിഞ്ഞിതു നഖമ്പചാശ്രുവാൽ
കോമളം സതി നനച്ചു തല്പദം
ആ മഹാൻ തിരിയെനിന്നു, നിർമ്മല-
പ്രേമമാം വലയിലാരു വീണിടാ!

-134-

“തോഴി കാരുണികനാണു നിന്നിൽ ഞാൻ,
കേഴൊലാ കൃപണഭാവമേലൊലാ,
പാഴിലേവമഴലാകുമാഴിയാ-
ഞ്ഞഴൊലാ നളിനി, അജ്ഞപോലെ നീ.

-135-

പാവനാംഗി, പരിശുദ്ധസൗഹൃദം
നീ വഹിപ്പതതിലോഭനീയമാം,
ഭാവിയായ്കതു, ചിതാശവങ്ങളിൽ
പൂവുപോൽ, അശുഭനശ്വരങ്ങളിൽ

-136-

സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം,
മോഹനം ഭുവനസംഗമിങ്ങതിൽ
സ്നേഹമൂലമമലേ! വെടിഞ്ഞു ഞാൻ.

-137-

ആപ്തസത്യനവിയോഗമാം സുഖം
പ്രാപ്തമാം സഖി രഹസ്യമോതുവാൻ“
ആപ്തനിങ്ങനെ കനിഞ്ഞുരയ്ക്കവേ
ദീപ്തദീപശിഖപോലെണീറ്റവൾ.

-138-

നോക്കിനിന്നു ഹൃതയായവന്റെ ദി-
വ്യക്യനിർവൃതികരോജ്ജ്വലാനനം
വാക്കിനാലപരിമേയമാം മഹാ
വാക്യതത്വമവനോതി ശാശ്വതം

-139-

ശങ്കപോയ്, ശിശിരവായുവേറ്റപോ-
ലങ്കുരിച്ചു പുളകം, വിറച്ചുതേ
പങ്കുഹീന, ഘനനാദഹൃഷ്ടമാം
പൊങ്കടമ്പിനൂടെ കൊമ്പുപോലവൾ

-140-

അന്തരുത്തടരസോർമ്മി ദു:സ്ഥയായ്
ഹന്ത! ചാഞ്ഞു തടവല്ലിപോൽ സതി,
സ്വന്തമെയ് വികലമായപോലണ-
ഞ്ഞന്തരാ നിയമി താങ്ങി കൈകളാൽ.

-141-

ശാന്തവീചിയതിൽ വീചിപോലെ സം-
ക്രാന്തഹസ്തമുടൽ ചേർന്നു തങ്ങളിൽ,
കാന്തനാദമൊടു നാദമെന്നപോൽ,
കാന്തിയോടപരകാന്തി പോലെയും.

-142-

ധന്യമാം കരനസത്വയുഗ്മമ-
ന്യോന്യലീനമറിവറ്റു നിൽക്കവേ
കന്യ കേവലസുഖം സമാസ്വദി-
ച്ചന്യദുർല്ലഭമലോകസംഭവം

-143-

ഭേദമില്ലവളിയന്നൊരാ സുഖം
താദൃശം സകല ഭൊഗ്യമല്ലതാൻ,
ഖേദലേശവുമിയന്നതില്ല, വി-
ച്ഛേദഭീതിയുളവായുമില്ലതിൽ.

-144-

ചാരുഹാസ, യറിവെന്നി പെയ്തു ക-
ണ്ണീരുടൻ, ചർമമേഘവൃഷ്ടിപോൽ,
ധാരയാലഥ നനഞ്ഞ നെഞ്ചില-
ദ്ധീരധി പുളകമാർന്നുമില്ലവൻ.

-145-

ഓമലാൾ മുഖമതിന്നു നിർഗ്ഗമി-
ച്ചോമിതി ശ്രുതി നിഗൂഢവൈഖരി,
ധാമമൊന്നുടനുയർന്നു മിന്നല്പോൽ
വ്യോമമണ്ഡലമണഞ്ഞു മാഞ്ഞുതേ.

-146-

ക്ഷീണയായ് മിഴിയടച്ചു, നിശ്ചല-
പ്രാണയായുടനവന്റെ തോളതിൽ
വീണു, വായു വിരമിച്ചു കേതുവിൽ
താണുപറ്റിയ പതാകപോലവൾ.

-147-

ഞെട്ടിയൊന്നകമലിഞ്ഞു സംയമം
വിട്ടു വീർത്തു നെടുതായ് മഹായമി
പട്ടിടഞ്ഞ തനു തന്റെ മേനി വേർ-
പെട്ടിടാഞ്ഞു ബത! ശങ്കതേടിനാൻ.

-148-

സ്തബ്ധമായ് ഹൃദയമേറി ഭാരമാ-
പുഷ്പഹാരമൃദുമെയ് തണുത്തുപോയ്,
സുപ്തിയല്ല ലയമല്ല യോഗമ-
ല്ലപ്പൊഴാർന്നതവളെന്നറിഞ്ഞവൻ

-149-

“എന്തു സംഭവമിതെന്തു ബന്ധമി-
ങ്ങെന്തു ഹേതുവിതിനെന്തൊരർത്ഥമോ!
ഹന്ത! കർമ്മഗതി! ബാലയെന്റെ ബാ-
ഹാന്തരം ചരമശയ്യയാക്കിനാൾ

-150-

സ്നേഹഭാജനതയാർന്ന ഹൃത്തിതിൽ
ദേഹമിങ്ങനെ വെടിഞ്ഞു പാറ്റപോൽ
മോഹമാർന്നു പരമാം മഹസ്സഹോ
മോഹനാംഗി തഴികിക്കഴിഞ്ഞിവൾ!

-151-

ആരറിഞ്ഞു തനുഭൃത്തുകൾക്കു നി-
സ്സാരമേവമസുബന്ധമെന്നഹോ!
നാരി, നിന്നിളവയസ്സിതേതു ഹൃ-
ത്താരിയന്ന പരിപാകമേതയേ!

-152-

ഞെട്ടറുന്ന മലരും തൃണാഞ്ചലം
വിട്ടിടുന്ന ഹിമബിന്ദുതാനുമേ
ഒട്ടുദു:ഖമിയലാം, വപുസ്സു വേ-
റിട്ട നിൻ സുഖമഹോ! കൊതിക്കിലാം.

-153-

ഹന്ത! സാധ്വി, മധുരീകരിച്ചു നീ
സ്വന്തമൃത്യു സുകുമാരചേതനേ,
എന്തു നാണമിയലാം ഭവജ്ജിതൻ
ജന്തുഭീകരകരൻ, ഖരൻ, യമൻ?

-154-

ജാതസൗഹൃദമുറങ്ങുവാൻ സ്വയം
ജാത, തള്ളയുടെ മാറണഞ്ഞപോൽ,
നീ തുനിഞ്ഞു നിരസിച്ചിരിക്കിൽ ഞാ-
നേതു സാഹസികനാമഹോ? പ്രിയേ!

-155-

ത്യാഗമേവനു വരും സമഗ്രമീ-
ഭോഗലേഭനജഗത്തിലെന്നുമേ
വേഗമിന്നതു വെടിഞ്ഞു ഹാ! മഹാ-
ഭാഗയാം നളിനി ധന്യതന്നെ നീ!

-156-

ഉത്തമേ! വിഗതരാഗമാകുമെ-
ന്നുൾത്തടത്തെയുമുലച്ചു ശാന്ത നീ
ഇത്തരം ധരയിലെങ്ങു ശുദ്ധമാം
ചിത്തവും മധുരമായ രൂപവും.

-157-

നേരു-ശൈശവമതിങ്കലന്നു നിൻ
ഭൂരിയാം ഗുണമറിഞ്ഞതില്ല ഞാൻ,
കോരകത്തിൽ മധുവെന്നപോലെയുൾ-
ത്താരിൽ നീ പ്രണയമാർന്നിരുന്നതും,

-158-

ഇന്നഹോ! ചിരസമാഗമം സ്വയം
തന്ന ദൈവഗതിയെത്തൊഴുന്നു ഞാൻ,
എന്നുമല്ലനുതപിച്ചിടുന്നു,തേൻ-
വെന്ന നിന്മൊഴികൾ നിന്നുപോകയാൽ

-159-

ബദ്ധരാഗമിഹ നീ മൊഴിഞ്ഞൊരാ-
ശുദ്ധവാണി വനവായുലീനമായ്,
ശ്രദ്ധയാർന്നതിനെ യാസ്വദിച്ചു ഹാ!
സിദ്ധസന്തതി സുഖിക്കുമോമലേ!

-160-

ആകുലത്വമിയലില്ല യോഗി ഞാൻ,
ശോകമില്ലിനി നിനക്കുമേതുമേ,
നീ കുലീനഗുണദീപികേ, വിടും
ലോകമാണു ദയനീയമെൻ പ്രിയേ!

-161-

വേണിയാകിയ വെളുത്ത നിർഝര-
ശ്രേണി ചിന്നിവിരഹാർത്തിയാർന്നു താൻ
ക്ഷോണി കന്ദര നിരുദ്ധകണ്ഠയായ്
കേണിതാ മുറയിടുന്നു കേൾക്ക നീ!

-162-

നീലവിൺ‌നടുവുറച്ചു ഭാനു കാ-
ണ്മീല കാട്ടിലുമനക്കമൊന്നിനും
ബാല നീ ഝടിതി പൊങ്ങുമൂക്കിനാൽ
കാലചക്രഗതി നിന്നുപോയിതോ!

-163-

ധന്യയായി സഖി ഞാനസംശയം,
നിന്നൊടൊക്കുമുപദേശഭാജനം
അന്യനാം ഗുരു ലഭിച്ചതില്ലയീ-
മന്നിൽ വിദ്യവെളിവായ നാൾമുതൽ

-164-

മാനസം പരിപവിത്രമായി നിൻ
ധ്യാനയോഗ്യചരിതം സ്മരിച്ചയേ
ജ്ഞാനി നീ ഭവതി സിദ്ധിയാർന്നൊരെൻ-
മേനിയും മഹിത തീർത്ഥഭൂമിയായ്!

-165-

ധർമ്മലോപമണയാതെ നമ്മളിൽ
ശർമ്മവും വ്യഥയുമേകിയേറെനാൾ
നിർമ്മലേയൊരുവഴിക്കു നീണ്ടൊരീ
കർമ്മപാശഗതി നീ കടന്നുതേ!

-166-

പ്രേമഗൗരവമിയന്നിവണ്ണമുൾ-
സ്ഥേമയറ്റരുളിയാർന്നു പിന്നെയും
ആ മഹാൻ നിജയമം ചലിക്കുമേ
ഭൂമിയും ഹൃദയലീനഹേതുവാൽ

-167-

ദ്രുതമവിടെയണഞ്ഞാ ശിഷ്യയെത്തേടിയപ്പോൾ
കൃതനിയമ കനിഞ്ഞാചാര്യ കഷായവേഷാ
മൃതതനുവതുകണ്ടങ്ങൊട്ടു വാവിട്ടു കേണാൾ
ഹതശിശുവിനെനോക്കിദ്ദൂനയാം ധേനുപോലെ

-168-

'നളിനി നളിനി'യെന്നാമന്ത്രണം ചെയ്തുചെന്നാ-
മിളിതയമിവപുസ്സായോരു പൂമെയ്യെടുത്താൾ
ദളിതഹൃദയ- കൈയാൽ ശാന്തിബിംബത്തിൽനിന്നും
ഗളിതസുഷമമാം നിർമ്മാല്യമാല്യം കണക്കേ

-169-

അന്യോന്യസാഹ്യമൊടു നീലകുശാസ്തരത്തിൽ
വിന്യസ്തരാക്കി മൃദുമെയ്യവർ നോക്കിനിന്നാർ
വന്യേഭഹസ്തഗളിതം ബിസപുഷ്പമൊത്താർ-
ന്നന്യൂനദീനതയതെങ്കിലുമാഭതാനും

-170-

അല്പംവലഞ്ഞഥ പരസ്പരമോതിവൃത്ത-
മുല്പന്നബോധരവമോർത്തു വിധിപ്രകാരം
ചൊല്പൊങ്ങുമാ ഗിരിജ ചേവടി ചേർത്തദിക്കിൽ
കല്പിച്ചവൾക്കു ഖനനം വരയോഗിയോഗ്യം

-171-

നിവാപവിധിപോലെ ബാഷ്പനിരതൂവി നിക്ഷിപ്തമാം
ശവാസ്തരമകന്നു-ഹാ! കൃപണർപോലെ രണ്ടാളുമേ
പ്രവാസമതിനായ് സ്വയം പുനരുറച്ചൊരായോഗിയാം
‘ദിവാകരനെ’ വിട്ടു യോഗിനി മറഞ്ഞു സന്ധ്യാസമം

-172-

ലോകക്ഷേമോത്സുകനഥ വിദേശത്തിൽ വാണാ യതീന്ദ്രൻ,
ശോകംചേർന്നീലവനു നളിനീചിന്തയാൽ ശുദ്ധിയേറി
ഏകാന്താച്ഛം വിഷയമഘമിങ്ങേതുമേ ചിത്തവൃത്തി-
ക്കേകാ കണ്ണാടിയിലിനമയൂഖങ്ങൾ മങ്ങാ പതിഞ്ഞാൽ

-173-

അവനു പുനരമോഘം‌പോയി നൂറ്റാണ്ടു പിന്നോർ-
ത്തവസിതിവിധിയൂഴിക്കെത്തുമോ നിത്യഭാഗ്യം
അവിദിതതനുപാതം വിസ്മയം യോഗമാർജ്ജി-
ച്ചവിരതസുഖമാർന്നാനാ മഹാൻ ബ്രഹ്മഭൂയം!

ശുഭം

പുറം കണ്ണികൾ തിരുത്തുക

"https://ml.wikisource.org/w/index.php?title=നളിനി&oldid=214142" എന്ന താളിൽനിന്ന് ശേഖരിച്ചത്