നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)/ഗുണാധിക്യജന്യ ആരോപ സൂക്ഷ്മനിരൂപണപ്രകരണം

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
രചന:ചട്ടമ്പിസ്വാമികൾ
ഗുണാധിക്യജന്യ ആരോപ സൂക്ഷ്മനിരൂപണപ്രകരണം
നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ഗുണാധിക്യജന്യ ആരോപ
സൂക്ഷ്മനിരൂപണപ്രകരണം
തിരുത്തുക

[ 11 ] ശി‌ഷ്യൻ ആചാര്യരെ വന്ദിച്ച വണക്കത്തോടു കൂടി ചോദിച്ചു: ഇപ്രകാരം ഭാവാഭാവവൃത്തിസംബന്ധം കൂടാതെ, സ്വപ്രകാശ പരമാത്മ ആവിർഭാവതിരോഭാവം കൂടാതെ ഏകമായി എക്കാലത്തും എങ്ങും പ്രകാശിക്കയാൽ, അദ്ധ്യാരോപ അപവാദങ്ങൾക്കു ആദരവായി നിന്ന പ്രപഞ്ചാദ്ധ്യാസം ആഭാസമായിട്ടെങ്കിലും വരാൻ കാരണമെന്ത്? ഞാൻ ഒന്നുമറിയാതെ സുഖമായി ഉറങ്ങി എന്നതിനെ പരിശോധിക്കുന്ന വിധം എങ്ങിനെ? ഇവറ്റെ അരുളിചെയ്യേണമേ!

ആചാര്യൻ: ഞാൻഎന്നും, സുഖം എന്നും, ഒന്നുമറിയാതെ ഉറങ്ങി എന്നും കാണപ്പെട്ടതിൽ, '"ഇതു സർപ്പ"മെന്നതിൽ പ്രത്യക്ഷമായി അനുഭവിക്കപ്പെട്ട രജ്ജുവിൽ ഇതെന്ന ജ്ഞാനം സാമാന്യജ്ഞാനമായിരുന്നു എങ്കിലും സർപ്പാനുഭവജ്ഞാനമാകുന്നതു പോലെ, ഞാനെന്ന ജ്ഞാനം സാമാന്യജ്ഞാനമായിരുന്നുവെങ്കിലും ബ്രഹ്മാനുഭവജ്ഞാനമാകും. കയറ്റിൽ സർപ്പമെന്ന ജ്ഞാനമായിരുന്നുവെങ്കിലും ബ്രഹ്മാനുഭവജ്ഞാനമാകും. കയറ്റിൽ സർപ്പമെന്ന ജ്ഞാനം വിശേ‌ഷജ്ഞാനമായിരുന്നാലും വിവേകാനുഭൂതിയാൽ ബാധിക്കപ്പെടുകകൊണ്ട് അപ്രമാണജ്ഞാനമാകുന്നതുപോലെ, ഒന്നുമറിയാതെ ഉറങ്ങി എന്ന ജ്ഞാനം വിശേ‌ഷജ്ഞാനമായിരിക്കിലും അപ്രമാണജ്ഞാനാനുഭവമാകും.

ശി: അതെങ്ങനെ?

ആചാ: ജന്മാന്തരത്തിൽ ശൂദ്രനായിരുന്ന ഒരുവൻ മറ്റൊരു ജന്മത്തിൽ ബ്രാഹ്മണനായിരിക്കുമ്പോൾ, ശിഖായജ്ഞോപവീത [ 12 ] ത്തോടുകൂടിയ തന്റെ ദേഹത്തെ കണ്ട് അതിനെ മറന്ന് തന്നെ ബ്രാഹ്മണനെന്നു നിർണ്ണയമായി സ്വീകരിച്ചതുപോലെ ജാഗ്രദവസ്ഥയിൽ രക്തമൂത്രമാംസാദികളാലുണ്ടായ സ്ഥൂല ശരീരത്തെ ഞാനെന്നഭിമാനിച്ച അവസ്ഥ വിട്ട് സ്വപ്നാവസ്ഥയെ പ്രവേശിക്കയാൽ മനോമാത്രത്താൽ കല്പിക്കപ്പെട്ട ഞാൻഎന്ന ബിന്ദുവിൽ വാസനയാൽ തോന്നിയ ശരീരം കാണപ്പെട്ട്, അതിനെത്തന്നെ ഞാനെന്ന് അനുഭവിച്ച്, അനന്തരം ആ അവസ്ഥ വിട്ട് സു‌ഷുപ്തിയിൽ പ്രവേശിച്ച് അവിടെ ഇന്ദ്രിയവാസന മനോവാസന ഈ രണ്ടും അഹംകാരമാകുന്ന ബിന്ദുവിൽ നിന്ന് വേർപെട്ടതിനാൽ സ്ഥൂലസൂക്ഷ്മക്കുറിപ്പാകുന്ന വിശേ‌ഷാഭാവവും കാരണസംബന്ധാഭാവവും നിമിത്തം അവിദ്യാന്ധകാരത്താൽ വിഴുങ്ങപ്പെട്ട്, ഭണമാത്രത്തിൽ അതും ലയിച്ച്, ഇന്ധനമില്ലാത്ത അഗ്നികണംപോലെ അഹംകാരപ്രതിബിംബിതജീവജ്ഞാനവും തനത് ബിംബമായ കൂടസ്ഥ ചൈതന്യത്തിൽ അതു മാത്രമായടങ്ങിയിരുന്ന്, അനന്തരം കർമ്മവാസനാവശത്താൽ നിരാകാരമായ വൃത്തി ഉദിച്ച്, അതിൽ കൂടസ്ഥൻ ജീവരൂപപ്രതിബിംബമായി തോന്നി, ആ വൃത്തിയിൽ പ്രതിബിംബപ്രകാശത്താൽ ആ അഹങ്കാരമെന്ന ബിന്ദു പൂർവ്വംപോലെ അഹം എന്നു പ്രതിഫലിച്ച്, ആ അഹങ്കാരവൃത്തിയിൽ നിരാകാരവൃത്തിയിങ്കൽ മുൻ പ്രതിബിംബിച്ച ചൈതന്യം തന്നെ പ്രതിബിംബിച്ച്, ആ ആത്മപ്രകാശത്തോടുകൂടിയ അഹങ്കാരവും അക്ഷണത്തിൽ തനിക്കു വി‌ഷയഗ്രഹണസാമഗ്രിയായുള്ള ദേഹേന്ദ്രിയാദികളുടെ വാസന തന്നിലുദിക്കാത്തതുകൊണ്ട് അഹം അഹം എന്നു താൻ പ്രകാശിച്ചിടും.

അവിടെ നിർവികാസവിശേ‌ഷ കൂടസ്ഥനായ തന്റെ ബിംബചൈതന്യം തനിക്കാശ്രയമായി പ്രകാശിച്ചുകൊണ്ടി [ 13 ] രുന്നിട്ടും വിവേകാഭാവം നിമിത്തം അതിനെയും, ഈ അഹംകാരവൃത്തിക്ക് സാക്ഷിയായി കുറിച്ചറിയുന്നതിന് സാമർത്ഥ്യമില്ലാതെ, ഈ അഹംകാരവൃത്തിയിൽ പ്രതിബിംബിച്ച് പ്രകാശിക്കുന്ന തന്നെയും, അഹങ്കാരവൃത്തിക്കു ചി ́ഡ വിവേകമില്ലായ്കയാൽ ഇതു അഹംകാരം. താൻ അഹംകാരി എന്നറിയുന്നതിന്ന് വല്ലഭമില്ലാതെ നിർവി‌ഷയമായിരുന്ന നിർവൃത്തിക നിരാകാര കൂടസ്ഥ ചൈതന്യമാകട്ടെ, നിരാകാരശുദ്ധസത്ത്വവൃത്തി പ്രതിബിംബിത വിശേ‌ഷകൂടസ്ഥ ചൈതന്യമാകട്ടെ, അഹംകാരവൃത്തി പ്രതിബിംബിത അഹങ്കാരിചൈതന്യമാകട്ടെ, ഇമ്മൂന്നും അഹങ്കാരവൃത്തിയിൽ വി‌ഷയവാസന ഉദിക്കായ്കയാൽ നിർവി‌ഷയമായ അഹംകാരം ഇരുന്നിട്ടും ഇല്ലാത്തതു പോലെ ഇതെന്നു നിർണ്ണയിപ്പാൻ പാടില്ലാത്തതിനാൽ നിരാലംബമായി വാടി മയങ്ങി. ആ സമയത്ത് തന്നിലടങ്ങിയ തമോഗുണം ആ അഹങ്കാരവൃത്തിയിൽ പ്രകാശിച്ചിരിക്കുന്ന അഹങ്കാര ചൈതന്യത്തേയും അതിനു ബിംബസ്ഥാനമായിരിക്കുന്ന കൂടസ്ഥ ചൈതന്യത്തേയും ജ്ഞാനമായി സിദ്ധിക്കാത്ത വിധത്തിൽ ലയരൂപമായിരുന്നു മയക്കി. ആ അവസ്ഥയിൽ ലയരൂപമായ തമോഗുണത്തലുണ്ടായ അഹംകാരത്തിന്റെ ഘോരമായ മയക്കിന് അഹംകാരത്തിൽ പ്രതിബിംബിച്ച അഹംകാരചൈതന്യവും മയക്കിന് അഹംകാരത്തിൽ പ്രതിബിംബിച്ച അഹംകാരചൈതന്യവും പ്രാപിച്ചതുപോലെ ഭവിച്ച് പ്രകാശിക്കേ, ആ അഹംകാരവൃത്തിക്കുള്ളടങ്ങിയ രജോഗുണം തനതുശക്തിയാൽ അതിസൂക്ഷ്മമായ, വാസനാരൂപമായ സ്ഥൂലസൂക്ഷ്മ കരുവികാരങ്ങളാകട്ടെ അവയുടെ വി‌ഷയങ്ങളാകട്ടെ, അവയുടെ സ്ഫൂർത്തിയെ പ്രജ്ഞാമാത്രമായി ഉദിപ്പിച്ച അക്ഷണത്തിൽ ആ അഹങ്കാരവൃത്തിക്കുള്ളതുമായ സത്ത്വഗുണം അഹംകാര [ 14 ] വൃത്തിക്കു വിവേകലേശംപോലും ഇല്ലാത്തതിനാൽ രജോഗുണ ത്താൽ തോന്നിയ അതിസൂക്ഷ്മങ്ങളായ ആ വി‌ഷയങ്ങളെ അതിസൂക്ഷ്മങ്ങളായി കാണിച്ച അവകളെത്തന്നെ അതു അവലംബനമായിട്ട് അഭിമാനിച്ചിരിക്കേ, ആ അനുഭൂതിയിൽ ആവിധ അവലംബനത്തോടു കൂടിയ അഹംകാരം ആ സത്ത്വഗുണത്തിൻ സഹായത്താൽ അതിസൂക്ഷ്മമായി വാസനാരൂപഭോഗഭോഗ്യഭോക്തൃ ത്രിപുടിയെ കൊടുക്കുന്ന കരുവികരണങ്ങളോടുംകൂടി, അതിൽ നിന്ന് മുമ്പുള്ള അനുഭവത്തെയും വർത്തമാനത്തിന്റെ അനുഭവത്തെയും ഭേദമായി കണ്ട്, ഈ വർത്തമാനാനുഭവത്തിന്റെ തോറ്റമിലായ്മ തന്നെ ഭൂതകാലാനുഭവത്തിൽ ജ്ഞാനത്തിന്റെ അഭാവമായി കല്പിക്കപ്പെട്ട ആ കല്പനയാൽ കൂടസ്ഥ പരമാത്മ ചൈതന്യമായ തനതധി‌ഷ്ഠാനചൈതന്യം തന്നെ, ഒരു സ്ഥാണു ചോരനായി തോന്നുന്നതുപോലെ, അജ്ഞാനമായി തോന്നി, അപ്രകാരം തന്നെ തന്റെ സ്വരൂപം സഹജമായി മറപ്പെട്ട് സ്ഥൂലസൂ‌ഷ്മോപാധികളിൽ ആത്മബുദ്ധി തടിച്ച്, ആ അനാത്മവസ്തുവിൽ തടിച്ച ആ ആത്മബുദ്ധിയാൽ ജാഗ്രത്, സ്വപ്നം, സു‌ഷുപ്തി എന്ന മുന്നവസ്ഥകളുലും ആവരണം, വിക്ഷേപം എന്ന രണ്ടു ശക്തികളാൽ സ്വരൂപ ജ്ഞാനപ്രകാശവിവേകജ്ഞാനം കൂടാതെ ഭ്രാന്തനെപ്പോലെചുഴലുന്നു.

ഇതിനെ വിവേകിച്ച് ശോധിചു തള്ളുന്നതിനുള്ള വിവരം:

സ്ഥൂലവ്യാപകമായ അഹന്തയെ സ്ഥൂലത്തിന്നു വേറായിട്ടും, അപ്രകാരം സ്ഥൂലത്തിന്നു വേറായി സൂക്ഷ്മത്തെ വ്യാപിചതായി ഇരിക്കുന്ന ആ അഹന്തയെത്തന്നെ സൂക്ഷ്മത്തിന്നു വേറാക്കി അതിനെതന്നെ ആ സൂക്ഷ്മത്തിന്നു കാരണമായും, സ്ഥൂലസൂക്ഷ്മബീജമായ ആ കാരണത്തെ [ 15 ] വ്യാപിച്ച അഹന്തയെ ആ കാരണത്തീനു വേറായും, അഹംപദാർത്ഥമെന്നു കാണണം. അപ്രകാരം കാണുകിൽ ആ ആവരണവിക്ഷേപ ശക്തികളും അവറ്റാൽ തോന്നിയ മൂന്നവസ്ഥകളും തന്നിൽ നിന്നു വേറായിട്ടു തോന്നി അനാത്മവസ്തുക്കളായി നി‌ഷേധിക്കപ്പെടും. ശ്രാത്രത്തിനാൽ രൂപം കാണാൻ കഴിയാത്തതുപോലെ ആവരണവിക്ഷേപങ്ങൾ വിട്ടുനീങ്ങിയ ആത്മാ ദൃഷ്ടാ മാത്രമായി നില്ക്കയാൽ, മുൻ പറയപ്പെട്ട അനാത്മവസ്തുക്കൾ തോന്നാതെ നിരാധാരമായി നശിച്ചു പോകും. അക്കാലത്തു ദ്വൈതവസ്തുക്കളില്ലയ്കയാൽ അഹം പദാർത്ഥമായി അനുഭവത്തിനു വരും.

ആ അനുഭൂതിയിൽ "സ്ഥൂല സൂക്ഷ്മ കാരണമായ സകല പ്രപഞ്ചവും കൂടസ്ഥ പരമാത്മ സ്വരൂപ ചൈതന്യവും വ്യാപക ചൈതന്യമാത്രമായിട്ട്, ജലബുദ്ബുദതരംഗാദികളോടു കൂടിയ ഒരു വിസ്താരമായ തടാകത്തിൽ സഹജമായി ഇടവിടാതെ നിറഞ്ഞ വ്യാപകാകാശം മറഞ്ഞു കാണുകിലും തടാകത്തെ പ്രതിബിംബിച്ച ആകാശം നോക്കപ്പെടുമ്പോൾ ജലവികാരമായ ഫേനബുദ്ബുദതരംഗാദികളും അതുകൾക്ക് ആധാരമായ ജലവും ബിംബകാരണത്തെ മറയ്ക്കുന്നതിന് വല്ലഭമില്ലാതെ, അനുഭൂതിയിൽ കാണപ്പെടാതെ, പ്രതിബിംബാകാശസത്തയെ തനിക്കു വേറായിട്ടു കാണിക്കാതെ, ബിംബാകാശസത്ത തന്നെ എങ്ങിനെ അനുഭവിക്കപ്പെടുന്നോ അങ്ങിനെ തന്നെ, അനുഭവിക്കപ്പെടുന്നതാണ്. ഇങ്ങനെ അനുഭവംവരുകിൽ അദ്ധ്യാസത്തിന്റെ വിവരവും സു‌ഷുപ്തിയിൽ ആത്മാനാത്മ വിവേകമുദിക്കുന്ന വിധവും ലളിതമായി അറിയാറാകും.

ശി: അഹന്ത മൂന്നുവിധ ഉപാധികളെ വ്യാപിച്ച വിധത്തെയും, അതിനെ അവകളിൽനിന്നും അപ്പുറപ്പെടുത്തുന്ന [ 16 ] മാതിരിയേയും, വിവരമായി വിസ്തരിച്ചറിയത്തക്കവണ്ണം ഉപദേശിചരുളേണമേ!

ആചാ: സു‌ഷുപ്തിയിൽ നിന്നും ഉദിച്ച അഹന്ത തനതു സത്ത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളിൽ, തമോഗുണത്താൽ അഹംപൊരുളിനെ അജ്ഞാനമായി കൊണ്ട് രജോഗുണത്താൽ അതിസൂക്ഷ്മമായിട്ട് വാസനാമയങ്ങളായ കരുവികരണങ്ങളെ കല്പിച്ച്, സത്ത്വഗുണത്താൽ അവയെ അവലംബിച്ച്, ആ അവലംബപ്രകാരം അതിൽ പ്രതിഫലിച്ച അഹംകാരിചൈതന്യവും അപ്രകാരം തന്നെ പ്രകാശിച്ചതെന്നു മുമ്പേതന്നെ നിരൂപിക്കപ്പെട്ടിരിക്കുന്നതിനെ ഇനിയും വിചാരിക്കാം: അതായത്, തമോഗുണമെന്നത് തന്നിൽ പ്രതിബിംബിച്ച ചൈതന്യത്തെ തെളിവായി കാണിക്കാതെ മറഞ്ഞതുപോലെ കാണിക്കുന്ന വല്ലഭത്തോടുകൂടിയതാകുന്നു. രജോഗുണം തന്നിൽ പ്രതിബിംബിച്ച ചൈതന്യത്തെ മറയാതെയും ചൈതന്യമായി കാണിക്കാതെയും നാനാരൂപങ്ങളായി തോന്നിച്ച് പ്രകാശിപ്പിക്കും. സത്ത്വഗുണം മുൻ രണ്ടു ഗുണങ്ങൾക്കും ഉൾപ്പെട്ടുപോയതിനാൽ നാമരൂപവി‌ഷയാകാര പ്രതിഫലനങ്ങളേയും, ജഡം പോലയുള്ള തമഃപ്രതിഫലനത്തെയും അഹംവൃത്തിയിൽ പ്രതിഫലിച്ച ചൈതന്യത്തിനു തന്നിൽ പ്രതിഫലിച്ച ചൈതന്യസത്താബലത്താൽ വെവ്വേറെയായി നല്ലപോലെ കാണിച്ച് അപ്രകാരം പ്രകാശിപ്പിക്കും. അഹന്തസത്ത്വത്തിൻ ബലത്താൽ തന്നിൽ പ്രതിബിംബിച്ച ചൈതന്യപ്രകാശംകൊണ്ടു അവറ്റെ വെവ്വേറെയായി കാണിക്കിലും, തനതു സ്വഭാവമായ സ്വന്തസ്ഥിതി (തന്മ) എന്ന തദാത്മ്യസംബന്ധത്താൽ അവയിൽ താദാത്മ്യപ്പെട്ടു നിൽക്കും.

ഈ മൂന്നു ഗുണങ്ങളാൽ കല്പിക്കപ്പെടുന്ന വി‌ഷയങ്ങളെയും അവകളെ അഹന്ത താദാത്മ്യപ്പെടുത്തും മാതിരി [ 17 ] യേയും പറയാം. മുന്നാമത്തെ അവസ്ഥയിൽനിന്നും അഹന്ത ഉദിച്ച്, അതിൽ പ്രതിബിംബിച്ച ചൈതന്യപ്രകാശത്താൽ തന്നുള്ളടങ്ങിയ സത്ത്വഗുണത്തിന്റെ ബലത്താൽ അഹന്തയ്ക്കു വർത്തമാനത്തിൽ അഹമർത്ഥജ്ഞാനവും, ഭൂതകാലത്തിൽ അഹമർത്ഥജ്ഞാനാഭാവവും. അതുതന്നെ അജ്ഞാനവും ആയി ഭേദിച്ച് കാണപ്പെടും. അങ്ങനെ തന്റെ സ്ഥൂർത്തിക്കഭേദമായി സത്ത്വഗുണത്താൽ കാണിക്കപ്പെട്ട തന്റെ സ്ഥൂർത്ത്യഭാവ ജ്ഞാനരൂപമായ അജ്ഞാനത്തെ തന്റെ സ്വഭാവമായ തനതാത്മത്വത്താൽ സംബന്ധിച്ച് താദത്മ്യപ്പെട്ട്, തദ്ദശയിൽ തന്റെ അഭാവത്തെ താദാത്മ്യമായി പ്രാപിച്ച് തന്നിൽ പ്രതിബിംബിച്ച ചൈതന്യവും, അഹംകാരം നീങ്ങിയ തനതു സ്ഥൂർത്തിക്കു മുമ്പായ തനതു തദാത്മ്യത്തിനു അവലംബമായുള്ള തനതു അധി‌ഷ്ഠാനവൃത്തിയിൽ പ്രതിബിംബിച്ച ചൈതന്യം അവിടെ പ്രകാശിച്ചു നിൽക്കയാൽ ആ താദാത്മ്യദശയിലുദിച്ച ലയരൂപതമോഗുണത്തിന്റെ ആധിക്യത്താൽ അധി‌ഷ്ഠാനവൃത്തി പ്രതിബിംബിത ചൈതന്യവും, അതിനെ താദാത്മ്യമായടഞ്ഞു അവിടുന്ന് ആ വൃത്തിപ്രതിബിംബിതചൈതന്യവും, അഹന്താവൃത്തിക്കു തദ്ദശയിൽ സത്ത്വത്തിന്റെ സഹായം തമസ്സാൽ ബാധിക്കപ്പെട്ട് ആ തമോഗുണത്തിൽ പ്രതിബിംബിച്ച ചൈതന്യം പ്രകാശരുപമായിരിക്കിലും അതും, ആ ഉപാധിബലത്താൽ ജഡം പോലെ തന്നെ പ്രകാശിക്കും. അങ്ങിനെ പ്രകാശിക്കെ, ആ ഉപാധിയേയും അതിന്റെ മയമായ തന്നെയും തന്നാൽ തനതഭാവമായി കല്പിക്കപ്പെട്ട തനതധി‌ഷ്ഠാനവൃത്തിയേയും അഭേദമായിക്കൊണ്ട്, ഇതധി‌ഷ്ഠാനം. ഇതു ലയരൂപതമോഗുണം എന്നു പിരിച്ചറിയുന്നതിനുള്ള വിവേകമില്ലാതെ ലയരൂപതമോ ഗുണത്തിൻ മയക്കത്താൽ മയങ്ങി നിൽക്കും. ഇതാകുന്നു [ 18 ] അഹന്ത താദാത്മ്യപ്പെടുന്ന വിധം. ഇനി ഇതിനെ അപ്പുറപ്പെടുത്തുന്ന വിവരം പറയാം:

നീ ഉണർന്നിരിക്കുമ്പോൾ സു‌ഷുപ്തിദശയെ പ്രാപിക്കാതെ പ്രാപിച്ച്, അനന്തരം അതിൽ നിന്നും അഹന്തയും ഉദിപ്പിച്ച്, എങ്ങനെ ഘടപടാദികളെ ഇന്ദ്രിസത്തയാൽ വ്യാപിച്ച് അനുഭവിക്കുമ്പോൾ ഘടപടാദി നാമരൂപങ്ങളോടുകൂടി അനുഭവിക്കപ്പെടുന്നതുപോലെ തന്നെ അവറ്റിൻ നാലു പാർശ്വങ്ങളിലും നാമരൂപങ്ങളില്ലാതെ നിരാകാരമായൊരു വ്യാപകചൈതന്യം നിർവി‌ഷയമായനുഭവിക്കപ്പെട്ട് അതിൽ ഘടപടാദി നാമരൂപങ്ങൾ കാണപ്പെടാത്തതുകൊണ്ട് ഘടപടാദ്യഭാവം കല്പിക്കപ്പെട്ട്, ആ വ്യാപകചൈതന്യാനുഭവം തന്നെ കല്പിക്കപ്പെട്ട ആ അഭാവവൃത്തിയിൽ പ്രതിബിംബിച്ച്, ആ അഭാവവൃത്തിയെ അഭാവമായി പ്രകാശിപ്പിച്ച് കാണപ്പെടുന്നോ അങ്ങനെതന്നെ, ആ അഹംകാരവൃത്തി പ്രതിബിംബിതചൈതന്യപ്രകാശബലത്താൽ ആ അഹംകാര വൃത്തി സ്ഫുരിച്ചു പ്രകാശിപ്പിക്കേ അതിനെ പ്രകാശിപ്പിക്കുന്ന ചൈതന്യം അതിങ്കൽ ഉള്ളടങ്ങിയതാകാതെ, ആ അഹങ്കാരം ഘടപടാദികളെപ്പോലെ ജഡമായും ഖണ്ഡമായും ഉള്ള വിധത്തോടുകൂടിയതാകയാൽ, ഖണ്ഡമായ ജഡത്തെ പ്രകാശിപ്പിക്കുന്ന ചൈതന്യം അഖണ്ഡമാകയാൽ ആ അഖണ്ഡചൈതന്യം ആ അഹന്തയുടെ ഉല്പത്തിക്കു മുമ്പും ഉല്പത്തിക്കു പിമ്പും ഉല്പത്തിദശയിലും ആയ സകല പാർശ്വങ്ങളിലും അറിഞ്ഞ് വ്യാപിച്ചനുഭവിപ്പതിനാൽ അപ്രകാരം വ്യാപിചനുഭവിക്കേ ഈ അഹന്ത ഉദിച്ചതുകൊണ്ട് ഈ അഹന്തയുടെ അനുഭവവും ഈ അഹന്ത ഉദിക്കാത്തതു കൊണ്ട് മുൻ സ്ഥലത്തു ഇതിന്റെ അഭാവാനുഭവവും കാണപ്പെടും. [ 19 ] ഘടാഭാവം കല്പിക്കപ്പെടണമെങ്കിൽ ഘടത്തിൽ കല്പിക്കപ്പെടുകയില്ല. ഘടത്തിനും ഘടാഭാവത്തിനും ആധാരമായ പൃഥ്വിയിൽ തന്നെ കല്പിക്കപ്പെടണം. ഇപ്രകാരമാകിൽ, ഉദിച്ച സ്ഥാനത്തു ഈ അഹന്തയുടെ ഇരിപ്പും ഉദയത്തിനു മുമ്പായ സ്ഥാനത്തു ഈ അഹന്തയുടെ അഭാവവും കല്പിക്കപ്പെടണമെങ്കിൽ ഒരാധാരത്തെപറ്റി കല്പിക്കണം. അല്ലാതെ നിരാധാരമായി കല്പിക്കപ്പെടുകയില്ല; എന്നിങ്ങനെ അനുഭവദൃ ഷ്ടിയിനാൽ ആലോചിച്ച്, ആ അഹന്താസ്ഫൂർത്തിയേയും, മുമ്പിലെ ദശയിൽ ആ അഹന്ത അഭാവമായി കാണപ്പെടുകയാൽ അതിന്റെ അഭാവത്തേയും അനുഭവദൃഷ്ടിയിനാൽ നിദാനിച്ച്, ആ അഹന്തയുടെ ഇരിപ്പും അതിന്റെ അഭാവവും ഏതൊരാധാരത്തിൽ കല്പിക്കപ്പെട്ടു തോന്നുന്നുവെന്ന് നോക്കുകിൽ ഈ രണ്ടു തങ്ങൾക്കാധാരമായ ഭാവാഭാവത്തോന്നലറ്റ ശൂന്യത്തെ കാരണമായിട്ടു കാണിച്ചു കൊണ്ടു നിൽക്കും. അങ്ങിനെ, ഭാവാഭാവത്തോന്നലറ്റ ശൂന്യാനുഭവത്താൽ വ്യാപിക്കപ്പെടുകയിൽ ആ ശൂന്യവും തന്നെ പ്രകാശിപ്പിക്കുന്ന അധി‌ഷ്ഠാനപ്രകാശസത്തയെത്തന്നെ തനിക്കാധാരമായി കാണിചുകൊണ്ടു നിൽക്കുമെന്നല്ലാതെ നിരാധാരമായിരിക്കുകയില്ല അങ്ങനെ ഭാവാഭാവത്തോന്നലറ്റ ശൂന്യാനുഭവമാകട്ടെ. അഹംകാരാഭാവത്തോന്നലിന്റെ അനുഭവമാകട്ടെ, അഹങ്കാരത്തോന്നലിന്റെ ഈ മൂന്നും മുൻപറഞ്ഞ പ്രകാരം ഭിന്നഭിന്ന പ്രകാരമായിട്ട്, അണു, മേരു ഇവ പോലെ, ദൃശ്യത്തിന്റെ ഭേദത്തെ പ്രാപിച്ച ജാഗ്രദവസ്ഥയിൽ ഭാവാഭാവദൃശ്യത്തോന്നൽ താനായി കാണപ്പെടാതെ തനിക്കന്യമായി കാണപ്പെടുന്നതുപോലെ. സു‌ഷുപ്തിക്കു പോകുമ്പോഴും അതിൽ നിന്നുണരുമ്പോഴും ദൃശ്യരൂപത്തെ പ്രാപിച്ച അഹന്ത, തദഭാവം ഈ രണ്ടു തോന്നലുമില്ലാത്ത ശൂന്യം, ഈ മുന്നു തോന്നലും കാണപ്പെടാതെ തനിക്കന്യമായി [ 20 ] അനുഭവിക്കപ്പെടും. എന്നാൽ, ഈ മൂന്നു തോന്നലും അഹംകാരത്തിൻ ഗുണവികാരമെന്നല്ലാതെ, ഈ മൂന്നിനേയും പ്രകാശിപ്പിച്ച ആത്മചൈതന്യത്തിന്റെ വികാരമെന്നു വരുകയില്ല. ഇതിനെ അനുഭവത്തിൽ പറയാം.

അഹംകാരം മുന്നു ഗുണത്തോടു കൂടിയതാകയാൽ ആ മുന്നു ഗുണത്തെയും പിരിച്ചുനോക്കുകിൽ ആ അഹംകാരം സ്വരൂപമറ്റ് ആത്മചൈതന്യമാത്രമായ അഹംപദത്തിന്റെ പരമാർത്ഥപ്പൊരുളായി ശേ‌ഷിക്കും. അത് എങ്ങിനെയെന്നാൽ, തോന്നിയതിനെ തോന്നാത്ത വിധത്തിൽ ചെയ്ക, ഇല്ലാത്തതിനെ ഉള്ളതുപോലെ തോന്നിക്ക, തോന്നിയതിനെ പരിപാലിക്ക, ഈ മൂന്നിനെയും, വെണ്മ, ചെമപ്പ്, കറുപ്പ്, ഈ മൂന്നിനെയും ഒരു മൃത്ഘടത്തിൽ ഗുണങ്ങളായി കണ്ട് അവയെ ബുദ്ധികൊണ്ടു പിരിച്ചെടുത്താൽ ഗുണങ്ങൾക്കാധാരമായ ഘടവും നശിച്ച് അതിൽ ആധേയങ്ങളായിരുന്ന ഗുണങ്ങളും നിരാധാരമായഴിഞ്ഞ്, അഗ്ഗുണങ്ങളായും മൃത്ഘടമായും പ്രകാശിച്ച പ്രകാശമാത്രമായി ശേ‌ഷിച്ച് അനുഭവത്തിനു വരും. അതുപോലെ, ഈ ഗുണങ്ങൾക്കാധാരമായിരുന്ന അഹംകാര വുമഴിഞ്ഞ്, അതിൽ ആധേയങ്ങളായിരുന്ന ആ ഗുണങ്ങളും ആധാരം കൂടാതെ നശിച്ച്, ആധാരധേയങ്ങളായിരുന്ന അഹംകാരം, അവറ്റിൻ ഗുണം ഇവകളായി പ്രകാശിച്ച പ്രകാശം താനേയായിട്ട് ശേ‌ഷിച്ച്, ഭാനമാത്രമായി അനുഭവത്തിനു വരും.

(ശി‌ഷ്യൻ: അപ്രകാരമേ ആ അഹങ്കാരത്തിൻ വ്യാപാര ഭേദത്താൽ പ്രകാശിക്കപ്പെട്ട ആ മൂന്നു ഗുണങ്ങളെയും ഒരു കയറ്റിനു ചേർന്ന പിരികളെ പിരിച്ചെടുക്കുന്നതുപോലെ, മൂന്നു തൊഴിലുകളെയും അതിൻനിന്നു നീക്കവേ നിർവ്യാപാരമായ തിനാൽ ഗുണങ്ങളും തനിയേ ഒഴിഞ്ഞ്, അഹങ്കാരമായി തോന്നൽ, ഇല്ലാതെ മറയൽ, അപ്രകാരമായി പ്രകാശിക്കൽ ഈ [ 21 ] മൂന്ന് സ്വഭാവവുമില്ലാതെയായിട്ട്, അഹന്ത നശിച്ച്, അപ്രകാരമേ ആധാരം കൂടാതെ ഗുണങ്ങളും ന ഷ്ടമായി അഹങ്കാരവും ഗുണങ്ങളുമില്ലാത്ത ഭാനമാത്രമായ അനുഭൂതി പുരാതനമായ തനതു സ്വരൂപമായിരുന്നിട്ടും നൂതനംപോലെ നിരഹങ്കാരമെന്ന ഉപശാന്തി പദവിയിൽ മുഴുകി നിന്ന് വിജ്ഞാപിക്കുന്നു:)

പ്രാണനാഥനായ പരമഗുരോ! നല്ലതുപോലെ അറിഞ്ഞ്, ഒരുവന്റെ നാമത്തെയും, ലക്ഷണത്തെയും മറ്റൊരുവൻ വേ‌ഷമായി പൂണ്ടു മോഹിപ്പിക്കൽ പോലെ, അഹം എന്ന നാമവും അഹം എന്ന പ്രകാശിക്കലുമായ വേ‌ഷമാത്രത്താൽ ഈ അഹന്ത ആത്മവസ്തുവെന്നപോലെ മോഹിപ്പിച്ചു. ഇപ്പോൾ വിവേകിച്ച് അനുഭവമായി നോക്കുകിൽ ഒരു വൃക്ഷത്തിൽ തോന്നിയ ബ്രഹ്മരക്ഷസ്സു പോലെ മിഥ്യയായിപ്പോയി. അപ്രകാരമേ അഹന്തയുടെ തിരോധാനത്താൽ അഖണ്ഡാത്മ ജ്ഞാനനിരോധനമായ അജ്ഞാനവും അഹന്തയായി പ്രകാശിച്ച വിപരീതജ്ഞാനവും ഈ രണ്ടു വിധമായും കൂടെ തോന്നായ്കയായ ശൂന്യജ്ഞാനവും, ഇലാതവയായ ഈ} ത്രിഗുണങ്ങളുടെ സാമ്യവൈ‌ഷമ്യങ്ങളാൽ തോന്നിയതെന്നും, ഇവയും മിഥ്യയത്രയാകുന്നുവെന്നും അറിഞ്ഞു എങ്കിലും, ഇല്ലാത്ത ഈ അഹന്ത ഉള്ളതുപോലെ തോന്നി, ഇല്ലാത്ത് ഗുണങ്ങളാൽ സ്ഥൂലസൂക്ഷ്മങ്ങളായ വി‌ഷങ്ങളെ കല്പിച്ച് സ്വന്തമായി കാണിക്കുന്ന സ്വഭാവമെങ്ങനെ?

ആചാ: സു‌ഷുപ്തിയിൽ നിന്നും ത്രിഗുണങ്ങളാലുദിച്ച അഹന്ത താൻ മാത്രമായി തനിച്ചു നിൽക്കുമ്പോൾ, ആത്മാ അദൃശ്യനകയാൽ അതിനെ താദാത്മ്യപ്പെടുത്തുന്നതിനു ഉപകാരപ്പെടാതെ വാടി നിൽക്കേ, രജോഗുണം മുമ്പ് അഹങ്കാരത്തെ തോന്നിപ്പിച്ചതു പോലെ, അതിസൂക്ഷ്മമായ വാസനയിനാൽ ആ അഹന്തയിൽ ശബ്ദഗ്രഹണ സാമർത്ഥ്യ [ 22 ] ത്തോടുകൂടിയ ശ്രോത്രമെന്നു ഒരു പ്രജ്ഞയായി കല്പനപ്പെട്ട് അതിനെ ആ അഹന്ത രജോഗുണത്തിന്റെ മുമ്പിലത്തെ 2ശ‌ഷ്കുലി [1] സ്ഥൂലവാസനാസംബന്ധത്തെ താദാത്മ്യപ്പെട്ട് പോലെയുള്ള രക്തമാംസാദികളാലുണ്ടായ ചെവിയെ അഭിമാനിച്ച്, അതിന്റെ മദ്ധ്യത്തിൽ ശ്രവണവല്ലഭത്തോടു കൂടിയ ശ്രോത്രന്ദ്രിയമായി ഭവിച്ച്, അതിൽ പ്രതിബിംബിച്ച ചൈതന്യപ്രകാശം അതിനു ശ്രവണശക്തിയായി പ്രകാശിച്ചു നിന്നു. അപ്രകാരം തന്നെ, രജോഗുണം അഹന്തയ്ക്കു അതി സൂക്ഷ്മമായ വാസനാവിശേ‌ഷത്താൽ രൂപഗ്രഹണ സാമർത്ഥ്യമുള്ള ദൃഷ്ടിയാകെ കല്പിക്കപ്പെട്ട്, അതിനെ രജോഗുണത്തിൻ പൂർവ്വവാസനരൂപമായ സ്ഥൂലമാകുന്ന രക്തമാംസാദിവികാരമായുള്ള ബുദ്ബുദതുല്യമായ നേത്രങ്ങളെ അഭിമാനിച്ച, ഞാൻ കാണുന്നു എന്നിങ്ങനെ പ്രകാശിക്കെ, അതിൽ പ്രതിബിംബിച്ച ആത്മചൈതന്യ പ്രകാശവും അതിനു ദർശന വല്ലഭമായി പ്രകാശിച്ചുനിന്നു. ഇങ്ങനെതന്നെ രണ്ടുവക സൃഷ്ടികളായ ഇന്ദ്രിയങ്ങളും, രജോഗുനത്തിൻ അതിസൂക്ഷ്മ വാസനയാൽ അഹന്തയുദിച്ച് അവയേ പൂർവ്വംപോലെ ആ അഹന്ത താദാത്മ്യപ്പെടുകയാൽ അതതിൽ പ്രതിബിംബിച്ച ആത്മചൈതന്യ പ്രകാശവും അതതിനു അതാതുവല്ലഭമായി പ്രകാശിച്ചു നിന്നു. അപ്രകാരമേ രജോഗുണത്തിൻ സ്ഥുലവാസനയെ മുന്നിട്ടു ഇന്ദ്രിയഗോളകങ്ങളിൽ താദാത്മ്യത്തോടുകൂടിയ അഹന്തയ്ക്കു രജോഗുണത്തിൻ സൂക്ഷ്മ വാസനാവിശേ‌ഷത്താൽ അഹന്തയിൽ രജോഗുണം ശബ്ദസ്പർശരൂപരസഗന്ധാദികളായി കല്പിക്കപ്പെട്ടു. അവ സ്ഥൂലമായി ഗോളാകദ്വാരാ ബഹിർമുഖമായി വി‌ഷയീകരിക്കപ്പെട്ടു. അവറ്റെ ആ അഹന്ത ഇന്ദ്രിയ [ 23 ]
നിജാനന്ദവിലാസം

ഗോളകങ്ങളോടുകൂടിയ സ്ഥൂലദേഹത്തിൽ വ്യാപിച്ച് അതിനെ ഞാൻഎന്നഭിമാനി ച്ചതുകൊണ്ട് പുറമേയായി തോന്നിയ ആ വി‌ഷയങ്ങളെ താൻ വ്യാപിച്ചിരുന്ന്, അവയിൽ ശരീരേന്ദ്രിയ ഗോളകക്കുറിപ്പ് കാണപ്പെടാത്തതിനാൽ എന്റെ വി‌ഷയമെന്നു താദാത്മ്യപ്പെട്ട്, അവയിൽ പ്രതിബിംബിച്ച ആത്മചൈതന്യ പ്രകാശവും അവയ്ക്കു ആവക ശക്തികളായി പ്രകാശിച്ചു നിന്നു. അപ്രകാരമേ, സ്വപ്നാവസ്ഥയിലെന്നും അറിയേണ്ടതാണ്.

ശി: അയ്യാ! ജ്ഞാനേന്ദ്രിയങ്ങൾ സത്ത്വഗുണത്തിൻ വികാരങ്ങളാകുന്നുവെന്നും, കർമ്മേന്ദ്രിയങ്ങൾ രജോഗുണ വികാരങ്ങളാകുന്നുവെന്നും, ശാസ്ത്രങ്ങളിൽ കാണപ്പെട്ടിരിക്കെ, ഈ രണ്ടു വക ഇന്ദ്രിയങ്ങളേയും രജോഗുണവാസനാവികാരങ്ങളെന്നു അരുളിച്ചെയ്തത് എങ്ങനെയാണ്?

ആചാ: രണ്ടു വക ഇന്ദ്രിയങ്ങളിലും ത്രിഗുണങ്ങൾ ഇരിക്കുന്നുണ്ട്. എങ്കിലും രണ്ടു വക ഇന്ദ്രിയങ്ങളായി കല്പിക്കപ്പെട്ട സൃ ഷ്ടികൾ മാത്രം രജോഗുണത്തിൽ വാസനാമയങ്ങളാകും. തോന്നിയവകളേ അതാതു ധർമ്മങ്ങളോടു കൂടി വെവേറെ പ്രകാശിപ്പിക്കൽ സത്ത്വഗുണത്തിന്റെ വാസനാമയമാകും. അതു പ്രധാനമായതു കൊണ്ട്, അവ സത്ത്വത്തിന്റെ വികാരങ്ങളായി പറയപ്പെടും. ആ ഇന്ദ്രിയങ്ങൾക്കു ഒവ്വോരു കാലത്തിൽ തങ്ങൾ തങ്ങളുടെ വ്യാപാര സ്ഫൂർത്തി തിരോധാനപ്പെടുംവണ്ണം അനുഭവത്തിനു വരുകയാൽ നിരന്തരമായില്ലാത്തതുകൊണ്ട് അതു അപ്രധാനമായാലും അവകളിൽ തമോഗുണവും ഉള്ളതു തന്നെയാകും.

ഇങ്ങനെയാകിൽ, അഹന്തയുടെ മൂന്നു ഗുണങ്ങളും വെവ്വേറെയായ സൂക്ഷ്മവാസനകളേയും പിരിക്കിൽ, ബീജശക്തി [ 24 ] യിൽ പൃഥ്വീ ജലാംശങ്ങളെ ബുദ്ധികൊണ്ടു പിരിച്ചു നോക്കുമ്പോൾ ബീജം, വൃക്ഷം എന്ന 3വികാരം [2]നശിച്ച്, ബീജമായും വൃക്ഷമായും പ്രകാശിച്ച ബീജശക്തിയായ ആത്മചൈതന്യ പ്രകാശമാത്രമായി ശോഭിക്കുന്നതുപോലെ, ആ ഗുണങ്ങളാകട്ടേ, അവറ്റിൻ വാസനകളാകട്ടെ, വാസനമയങ്ങളായ സ്ഥൂലസൂക്ഷ്മ വകുപ്പോടുകൂടിയ ദേഹേന്ദ്രിയാദി വി‌ഷയങ്ങളാകട്ടെ, ഇവ സർവ്വവും അഭാവമായി, ഇവകളെല്ലാമായി പ്രകാശിച്ച ആത്മ ചൈതന്യപ്രകാശമാത്രമായി, അനുഭവിക്കപ്പെടും.

ശി‌ഷ്യൻ: അപ്രകാരമേ, വി‌ഷയങ്ങളെ ഇന്ദ്രിയങ്ങളിലടക്കി, ആ ബഹിരിന്ദ്രിയങ്ങളുടെ ശക്തികളെ അവറ്റെ വ്യാപിച്ച അഹന്തയോടും ഗുണങ്ങളുടെ സൂക്ഷ്മവാസനാമാത്രമായടക്കി, ആ വാസനകളെയും അവയ്ക്കു ആധാരമായ ഗുണങ്ങളിൻ ചലനവിശേ‌ഷങ്ങളിലടക്കി, ആ ചലനങ്ങളെയും തങ്ങൾക്കു ആധാരമായ ആ ഗുണങ്ങളിലടക്കി നിൽക്കേ, നിരാകാരമായി യാതൊരു, തോന്നി മറവറ്റ സഹജമായ ദൃഗനുഭവത്തെ, ഭൂമിയിങ്കലിരുന്ന് സൂര്യ മണ്ഡലതെ വ്യാപിച്ച് പ്രകാശിക്കുന്ന ദൃഗനുഭൂതിയാൽ ഊർദ്ധ്വഭാഗത്തിലുള്ള സൂര്യമണ്ഡലവും അധോഭാഗത്തിലുള്ള ദൃഷ്ടിഗോളകവും ഗ്രഹിക്കപ്പെടാതെ യിരുന്നാൽ ആ അനുഭൂതി എപ്രകാരം ഗ്രഹിക്കപ്പെടുന്നോ അപ്രകാരം, പ്രാപിച്ച ആയനുഭൂതിയിൽ നിന്നും, വെണ്മചേർന്ന ഒരു ഭിത്തിയിൽ മറ്റൊരു നിറത്തെ ഇട്ടാൽ ആ നിറം മാറി ഈ നിറമായിട്ടു വരുന്നതുപോലെ, ദൃശ്യമായ മുമ്പറഞ്ഞവയും, അതാതു സ്വഭാവത്തോടും കല്പനപ്രകാരം കണ്ട നാമരൂപത്തോടും കൂടിയ പ്രകാശമാകുന്ന ഭിത്തിയിൽ തനതനുഭവമായി. [ 25 ] കണ്ട പഞ്ചവർണ്ണങ്ങളും, നെടിയത്കുറിയത്, ചെറുത്വലുത്, നീളംഘനം, ഇവകൾ കൂടാതെ, പ്രത്യക്ഷപ്പെടാതെ താനായി പ്രകാശിപ്പിക്കും ജ്ഞാനാനുഭവം എന്ന ആത്മാനുഭൂതിയാകുന്ന നിറഞ്ഞാൽ അഴുത്തി വ്യാപിചു നോക്കിയാൽ ആ നാമരൂപങ്ങൾ വിട്ടൊഴിഞ്ഞ് ഭാനമാത്രമായി, അഖണ്ഡമായി പ്രകാശിച്ച പ്രകാരം അനുഭവിച്ച്, അങ്ങിനെ അഖണ്ഡപ്രകാശാനുഭൂതി മാത്രമായ തന്നിൽ കാലത്രയത്തിലും, ശുക്തിയിൽ രജതമെന്ന 4യാവും[3] ഇല്ലയെന്നു തെളിഞ്ഞ്, പോലെ, പ്രപഞ്ചം നിർഭയമാകുന്ന പരമാനന്ദസമുദ്രത്തിൽ മുഴുകി.

കുറിപ്പുകൾ തിരുത്തുക

  1. ശ‌ഷ്കുലി = ചെവിയുടെ ഉൾഭാഗം/മുറുക്ക് എന്ന പേരുള്ള വൃത്താകൃതിയിലുള്ള ഒരു പലഹാരം
  2. രൂപാന്തരം; നാമവും രൂപവും കൊണ്ടുമാത്രമുള്ള വകഭേദം. സ്വർണ്ണത്തിന്റെ വികാരമത്ര വളയും മാലയും
  3. യാവും = എല്ലാം