പ്രഭാതഗീത (സരസകാവ്യം)

രചന:മാണിക്കോത്ത് രാമുണ്ണിനായർ (1922)
[ 5 ]

പ്രഭാതഗീത
(അന്നനട)

I

വിരിയുന്നുമുല്ല. വിരിയുന്നു പത്മം,
വിരിയുന്നിതന്യകുസുമജാലവും;
തെളിയുന്ന മേഘനിരകളിലെങ്ങും
കളിയാടീടുന്നു കളമൃദുഹാസം!

ഉയർന്നശൈലവുമഗാധമായുള്ള
കയവുമൊന്നുപോൽ തെളിഞ്ഞിതാ കാണ്മൂ!
പളുങ്കുമാലകളണിഞ്ഞു പാഞ്ഞിടും
കളങ്കഹീനരാം സരിൽക്കിടാങ്ങളും.
മലകൾ പോലലയിടഞ്ഞു. തങ്ങളി-
ലലറുമാഴിയു, മുണരുമുഴിയും
നിറഞ്ഞ പുഞ്ചിരിവഴിഞ്ഞു തൂകുന്നു,
മറഞ്ഞിടുന്നിതാ മഹാന്ധകാരവും!

ഉദയവേളയിൽ പ്രിയതമേ! നിന്റെ
വദനബിംബമെന്തിരുണ്ടു കാണ്മൂ ഞാൻ?
സദയമോമനേ! തവ സ്മിതത്തിനാൽ
ഹൃദയപങ്കജം വികസിതമാക്കൂ!

II

കളഗീതമോതുന്നിതാ കുയിലുകൾ,
കളകളാരവം പൊഴിക്കുന്നു കിളി;
വിരിഞ്ഞസൂനങ്ങൾ തിരഞ്ഞു തേനിനായ്
വിരിഞ്ഞു വണ്ടകൾ മുരണ്ടുമണ്ടുന്നു.
ജലധിയെ മരുൽക്കരം തൊടുമ്പോഴു-
ള്ളലകൾനാദവുമിടയ്ക്കു കേൾപ്പൂ ഞാൻ;
പ്രപഞ്ചകാമിനി കരങ്ങളാൽ പ്രേമ-
വിപഞ്ചിതൻ തന്ത്രി മുറയ്ക്കു മീട്ടുന്നു!

പ്രിയതമേ! ചെറ്റുമുരിയാടാതിത്ഥം
നിയതെമെന്തുവാനിരുന്നിടുന്നു നീ?
കദനമാറ്റുന്ന തവ ഗീതമെന്റെ
ഹൃദയഭിത്തിയിൽ പ്രതിധ്വനിക്കട്ടെ!

[ 6 ]

ദിനകരകരം തലോടുമ്പോളിതാ
മനോഹരപത്മമുണർന്നു നോക്കുന്നു;
മധു നിറഞ്ഞുള്ള സൂമം ശലഭത്തിൻ
മധുരാശ്ലേഷത്തെയനുഭവിയ്ക്കുന്നു!
അനഘകാന്തിയോടമരുന്ന പൂക്കൾ-
ക്കനിലസമ്പർക്കം സുഖത്തെ നല്കുന്നു;
മണൽത്തിട്ടുകളും സരിത്തിനെച്ചുംബി-
ച്ചണിയുന്നു മാറിൽജ്ജലകണങ്ങളെ;
വളർന്ന രാഗമോടണഞ്ഞു കാന്തനിൽ-
കളഭം പൂശുന്ന കമനിയെപ്പോലേ
പ്രഭാതഹസ്തവും കിഴക്കുദിക്കിനെ
പ്രഭാവിശേഷത്താലലംകരിയ്ക്കുന്നു.

മതിമുഖി! നിന്റെ സൂശീതലസ്പർശം
കൊതിച്ചു മാനസമുരുകിടുന്നു മേഃ
മതിയിലേതുമൊരലിവു തോന്നായ്കിൽ
ഗതിയെന്തെന്തുവാനെനിക്കു മൽപ്രിയേ!

"https://ml.wikisource.org/w/index.php?title=പ്രഭാതഗീത&oldid=68298" എന്ന താളിൽനിന്ന് ശേഖരിച്ചത്