മയൂഖമാല
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
കേളീതല്പം




[ 17 ] <poem> കേളീതല്പം

(ടാഗോർ)

വിപുലനൈരാശ്യത്താലത്രമാത്രം വിവശമായ്ത്തീർന്നൊരീ നിൻഹൃദന്തം സദയം വിരിച്ചാലുമോമലേ , നീ മമ ജീവിതത്തിൻ വിജനതയിൽ! അവിടെയൊരേകാന്തദീപികത- ന്നവികലമോഹനദീപ്തിയിങ്കൽ ഇരുവർ നമുക്കൊത്തുചേർന്നിരിക്കാ- നൊരു നവലോകം നമുക്കു തീർക്കാം! ഒരു വെറുംഗാനം-മനോജ്ഞമാകു- മൊരു നീണ്ടചുംബനം-എന്നിവയും; മമ വസനത്തിലൊരർദ്ധഭാഗം മസൃണശയ്യാതലം മൂടുവാനും;- മതി;-യിവയൊക്കെയുമൊത്തൊരുമി- ച്ചവിടെ നമുക്കു സമുല്ലസിക്കാം !


----ഫെബ്രുവരി 1933



"https://ml.wikisource.org/w/index.php?title=മയൂഖമാല/കേളീതല്പം&oldid=38822" എന്ന താളിൽനിന്ന് ശേഖരിച്ചത്