മൗനഗാനം
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ആ വസന്തം




[ 10 ]
ആ വസന്തം


വസന്താഗമമന്നൊരു നൂതന-
ജീവൻ വസുധയ്ക്കണച്ചിരുന്നു.
ആ നറും സൌവർണ്ണകാലമെനിക്കുമൊ-
ട്ടാനന്ദദായകമായിരുന്നു.

പൂന്തെന്നൽ പുല്കുന്ന, പൂവല്ലിയാടുന്ന
പൂന്തോപ്പിനുള്ളിലെപ്പൂൽത്തറയിൽ
കുങ്കുമക്കൂടു കുറുക്കിയും, കണ്ണഞ്ചും
കങ്കേളിപ്പൂക്കളാൽ മാല കോർത്തും,
താമരക്കുമ്പിൽ ചമച്ചതിൽ ശീതള-
ശ്യാമമാം തണ്ണീർ നിറച്ചെടുത്തും,
നൽച്ചന്ദനത്തിരി കത്തിച്ചു സൌരഭം
നിച്ചിലും ചാർത്തിയലങ്കരിച്ചും,
അന്നു കൊണ്ടാടിനോരാ വസന്തോത്സവം
കണ്ണും കരളും കവർന്നിരുന്നു.

അന്നതിലൊക്കെയും പൊന്നൊളിപൂശിയോ-
രെന്നാത്മനാഥൻ-നൃപകുമാരൻ
ഇന്നി വന്നീടുന്നോരുത്സവം കാണുവാ-
നെന്നു വന്നെത്തുമെന്നാരറിഞ്ഞു ?

വല്ലിക്കുടിലിൽപ്പോയ് നോക്കി വിലാസിനി
മല്ലികാമഞ്ജരിയൊന്നുമില്ല.
ചെങ്കതിർ ചിന്നിത്തിളങ്ങുമൊരു പുതു-
കങ്കേളിപ്പൂങ്കുലമാത്രം കാൺമൂ.
അപ്പുഷ്പസന്ദേശം ദ്യോതിപ്പിച്ചീടുന്നു
തൽപ്രിയൻ തന്റെ ചരമവൃത്തം !
ഘോരാഹവത്തിൽ മൃതനായ് കുമാരകൻ
നാരിപ്പൂൺപയ്യോ നിലംപതിപ്പൂ !

കൺതുറന്നാളവൾ-എന്തെന്തു വിസ്മയം !
ഹന്ത, താൻ കാണുവതാരെ മുന്നിൽ ?
ആഹവംതന്നിൽ മരിച്ച കുമാരകൻ
സ്നേഹാർദ്രനായടുത്തുല്ലസിപ്പു.
തന്നുത്തമാംഗം മടിയിലെടുത്തുവെ-
ച്ചുണ്മയിലാമന്ദമാശ്ലേഷിപ്പു.
ചൊന്നാൾ "കുമാര, കുറച്ചു കടന്നുപോ-
യിന്നവിടത്തെ വിനോദമെല്ലാം

[ 11 ]

ഈ മട്ടിലെന്മനം നോവിച്ചുനോക്കുന്നോ-
രാമോദമങ്ങയെബ്ഭ്രാന്തനാക്കി. "
ആ മധുരാനനം തെല്ലുയർത്തിച്ചൊന്നാൻ
പ്രേമപ്രസന്നനായ് രാജപുത്രൻ
"ജീവാധിനാഥേ, നീ മുന്നം കൊണ്ടാടിയോ-
രാ വസന്തോത്സവമാർ മറക്കും ?
പോകുന്നതില്ല രണത്തിനു ഞാനിനി
മാഴകേണ്ടാ, മാഴ്കേണ്ടെന്നോമനേ, നീ !
നിൻ പ്രേമദാർഢ്യപരീക്ഷയ്ക്കു മാത്രമാ-
ണെൻപ്രിയേ, ഞാനേവം ചെയ്തതെല്ലാം ! "

ആ വസന്തോത്സവമാവിധം നൂതന-
ജീവനവരിൽ കൊളുത്തിനിന്നു.
ആ നറും സൌവർണ്ണകാലമവർക്കന്നൊ-
ട്ടാനന്ദദായകമായിരുന്നു !

16
ഇല്ല ലോകമധപതിപ്പിക്കുവാ-
നില്ല നിന്നെ വിടില്ലിനി മേലിൽ ഞാൻ
നീചസർപ്പമേ , നിൻവിഷജ്ജ്വാലയിൽ
നീറിനീറി ദ്രവിച്ചു നിരന്തരം
എത്രയെത്ര സുരഭിലനിർമ്മല-
ചിത്തസൂനങ്ങൾ ഞെട്ടറ്റിരിക്കണം.

പ്രേമമെന്നോ പിശാചികേ, പാഴിലാ
നാകമേവം മലിനമാക്കായക് നീ !

18-10-1937



17
വേണുവിനെല്ലാം വെറും കളിയാണായിക്കോട്ടേ
ഞാനിനിയൊന്നും തന്നെ പറയാനില്ലാ ഭാവം

4-11-1937



18.
വെമ്പി വെമ്പി ഞാൻ ചെന്നിതെങ്ങുമെൻ-
ചെമ്പകത്തിനെക്കാണുവാൻ
മുല്ലയും നനച്ചേകയായ്ത്തോപ്പി-
ലുല്ലസിക്കുകയാണവൾ
ഓമിക്കാനുടലെടുത്തെത്തും
ഗ്രമശാന്തത മാതിരി !

17-6-1938
[ 12 ]

19
എന്നെന്നും നീയെന്നെയോർക്കുവാൻ വേണ്ടി ഞാൻ
നിന്നെക്കുറിച്ചൊരു പാട്ടെഴുതി !

18-1-1938


"https://ml.wikisource.org/w/index.php?title=മൗനഗാനം/ആ_വസന്തം&oldid=38731" എന്ന താളിൽനിന്ന് ശേഖരിച്ചത്