മൗനഗാനം
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
കല




[ 30 ]

35.
മരണം!- മരണമോ? - മരണം പോലും! - കഷ്ടം!
മനമേ, മതിയാക്കൂ നിന്റെ ജല്പനമെല്ലാം!
ജീവിതം വെറും സ്വപ്നമാണെങ്കിലായിക്കോട്ടേ
ഭൂവിലസ്വപ്നംകാണലാണെന്നാലെനിക്കിഷ്ടം.
മരണം തരുന്നൊരപ്പുഞ്ചിരിക്കായിട്ടു ഞാൻ
വെറുതേകളയില്ലീജ്ജീവിതബാഷ്പം തെല്ലും.
ദുഃഖമാർഗ്ഗത്തിൽക്കൂടിത്തന്നെ പോയാലേ, ചെല്ലൂ
ദുഃഖമൊരല്പംപോലും തീണ്ടാത്ത സാമ്രാജ്യത്തിൽ!

3-12-1935



36.
നിർവൃതിതൻ നികുഞ്ജകങ്ങളിൽ
നിന്നെ നോക്കി നടന്നു ഞാൻ!
ഒന്നുരണ്ട,ല്ലൊരായിരം ജന്മം
നിന്നെക്കാണാതുഴന്നു ഞാൻ.

25-4-1936



കല
(ഒരു ഗീതകം)

ലയെന്താണെന്നല്ലേ ? ജീവിതത്തിനേക്കാളും
വിലപെട്ടീടുമൊരു 'ശക്തി'യാണതു തോഴീ!
സ്വർഗ്ഗചൈതന്യം വീശും ഭാവന, കാട്ടും ദിവ്യ-
സ്വപ്നമാ,ണതിന്മീതെയില്ല മറ്റൊന്നുന്തന്നെ!
ഹൃദയങ്ങളെത്തമ്മിൽക്കൂട്ടിമുട്ടിച്ചാ ദിവ്യ-
പ്രണയത്തെളിമിന്നൽ, മിന്നിക്കാനതുപോലെ,
ശക്തിയുള്ളതായില്ല മറ്റൊന്നും ഭുവനത്തി-
ലത്രമേലനവദ്യമാണതിൻ സ്വാധീനത്വം.
ഒന്നിനും സാധിക്കാത്ത പലതും 'കല' ചെന്നു-
നിന്നൊരു മന്ദസ്മിതംകൊണ്ടു നിർവിഘ്നം നേടും!
ഒരുകാലത്തും വറ്റിപ്പോകുവതില്ലതിൻ പൊയ്ക-
യൊരുകാലത്തും മാർഗ്ഗം തെറ്റുകില്ലതിൻ നൗക!
കലയെ-നിർവ്വാണപ്പൂങ്കുലയെ-സൗന്ദര്യപ്പൊ-
ന്നലയെ-പ്പുല്കിപ്പുല്കി മന്മനം തളർന്നാവൂ!

[ 31 ]

37
പ്രണയമയോന്മാദികേ, ജീവിത്തി-
ലിനിയൊരുനാൾ നിന്നെ ഞാൻ കാണുമെങ്കിൽ...!

19-3-1936




38
ആരബ്ധോത്സവ, മാദരാ,ലനുദിനം
സോൽക്കർഷമാത്മപ്രഭാ-
പൂരത്തിന്നുറവായുദിച്ചുയരുമി-
ഗ്രന്ഥാവലീമന്ദിരം
സാരജ്ഞർക്കനുഭൂതിയും, പതിതരാ-
മജ്ഞർക്കു വിജ്ഞാനവും
പാരമ്യത്തിലണച്ചു വെൺപുകൾ പൊഴി-
ക്കട്ടേ ചിരം മേല്ക്കുമേൽ !
(പി.എം.അച്യുതവാരിയർസാറിന്റെ അപേക്ഷയനുസരിച്ച് തൃക്കാമിയൂർ യുവജനസംഘം വക വായനശാലയുടെ ഉദ്ഘാടനസമ്മേളനത്തിന് എഴുതിയയച്ചുകൊടുത്ത ആശംസ.)

10-6-1942




39
ഭുവനരംഗത്തിൽ പ്രണയഭിക്ഷുവി-
നെവിടെച്ചെന്നാലും പരിഭവം.
പരിഭവം, വെറും പരിഭവം-അയ്യോ!
പരമദുസ്സഹം, ദയനീയം!

27-7-1935




"https://ml.wikisource.org/w/index.php?title=മൗനഗാനം/കല&oldid=38721" എന്ന താളിൽനിന്ന് ശേഖരിച്ചത്