സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ആദിത്യാരാധന
[ 38 ]

ആദിത്യാരാധന

പൂതമാം ചൈതന്യത്തിൻ പൊൻവിളക്കുമായെത്തും
ശ്രീതാവും നവജീവദാതാവേ,സവിതാവേ!
അന്ധകാരത്തിങ്കൽനിന്നുണരും മായാലോകം
നിൻതിരുമുമ്പിൽക്കൂപ്പുകൈയുമായ് നിൽപൂ മൂകം
കർമ്മസാക്ഷിയാം സ്വാമിൻ, ഭഗവൻ, ഭവൽസ്പർശം
ബ്രഹ്മാണ്ഡത്തിനു പുത്തൻപുളകോദ്ഗമം ചേർപ്പൂ!
തുച്ഛമാം തൃണംപോലും മുത്തണിത്തല പൊക്കി-
സ്സ്വച്ഛന്ദം, ദിവസ്പതേ, നോക്കിനിൽക്കുന്നു നിന്നെ!
മലയും കുന്നും കാടും നിന്നിൽനിന്നുതിരുന്ന
മഹനീയാംശുക്കൾതൻ ഹേമകോടീരം ചൂടി,
ദൂരത്തു ദൂരത്തനാദ്യന്തമായ, മേയമായ്-
ത്താരകാപഥത്തിനെയുമ്മവെച്ചതാ, നിൽപൂ!
മറുഭാഗത്തോ, മഹാസാഗരം ഗംഭീരം നിൻ-
മഹിമാവോളംതല്ലിത്തല്ലി നിന്നുദ്ഘോഷിപ്പൂ!
ജീവികൾ സമസ്തം നിൻവെളിച്ചം കുടിച്ചാ,ത്മ-
ശ്രീവിലാസത്താൽ നിന്നെക്കീർത്തിപ്പു പേർത്തും പേർത്തും!
ജീവനും വെളിച്ചവും ശാന്തിയുമല്ലാതില്ല,
ദേവ, നിൻ സമാഗമമംഗളരംഗത്തിങ്കൽ!
മരണത്തണുപ്പിന്റെ മാറാലയെല്ലാം മാറ്റി
മഹിതജ്യോതിസ്സേ, നീ ജീവിതം നീട്ടിക്കാട്ടി!

ചിറകറ്റെങ്ങോ വീണുപോയതാമിരുട്ടിന്റെ
ചിതയിൽത്തൂമഞ്ഞിനാൽക്കണ്ണുനീർക്കണം വീഴ്ത്തി,
നില്ക്കയാണാത്താദരം നിൻമുൻപിൽ, പ്രണാമത്തിൻ-
നിസ്തുലോപഹാരവുമേന്തിക്കൊണ്ടഷ്ടാശകൾ!
ശാശ്വതവിശ്വപ്രഭാസാരമേ, നിന്നാൽ സുഖ-
ശാദ്വലസമൃദ്ധമാണെന്നുമീ മരുഭൂമി!
പച്ചനീരാളം പുതപ്പിച്ചു, നീ വരളുന്ന
നെൽച്ചെടിപ്പാടങ്ങൾതൻ നഗ്നത മറയ്ക്കുന്നു;
മുകിൽമാലയാൽ നീലമേലാപ്പു കെട്ടിത്തൂക്കി
മുകളിൽ വർഷത്തിന്റെ പന്തൽ നീയൊരുക്കുന്നു;

[ 39 ]

ഹേമന്ദത്തിനെക്കൊണ്ടു ചന്ദനക്കുളിർമയും
പൂമയവസന്തത്താൽ സുഷമാസമൃദ്ധിയും
ശിശിരത്തിനെക്കൊണ്ടു പുളകപ്പൂമാലയും
നിശയെക്കൊണ്ടു നിത്യമാനന്ദസുഷുപ്തിയും
ഗ്രീഷ്മത്താൽ പ്രതാപവും ശക്തിയും ജഗത്തിനു,
ഭീഷ്മതേജസ്സേ, ഭവാൻ സദയം ദാനംചെയ്വൂ!
വിഗതാലസം തോജോഗോളങ്ങളെല്ലാം കാത്തു,
ഭഗവൻ, ഭവാൻ മേന്മേൽ വിജയിച്ചരുളുന്നു.
അവിടുന്നുണർവിന്റെ കോവിലിൽ, ഞങ്ങൾക്കെല്ലാ-
മവിരാമോന്മേഷത്തിൻ നിർവൃതി കൊളുത്തുന്നു.

ഉറങ്ങില്ലു, റങ്ങില്ല ഞങ്ങളിന്നിയും;--മുന്നോ-
ട്ടൊരുങ്ങിയിറങ്ങുകയായിതാ, വീണ്ടും ഞങ്ങൾ!
അകലെപ്പുരോഗതി, ഞങ്ങളെച്ചിരിച്ചുംകൊ-
ണ്ടരികത്തേക്കു മാടിവിളിപ്പൂ വീണ്ടും വീണ്ടും!
ഇത്രനേരവും ഞങ്ങളിരുളി,ലാലസ്യത്തിൻ-
നിദ്രയിൽ, സ്വപ്നംകണ്ടു കിടന്നു ഗതബോധം!
അഭിനൂതനമാമീയുണർവിൽ, പ്രവൃത്തിതൻ-
പ്രഭയിൽ, ചിറകുറ്റ ചിതതൻ വികാസത്തിൽ,
വിദ്യുതാംശുക്കൾപോലെ, മേൽക്കുമേലുക്കർഷത്തിൻ-
വിസ്തൃതവിഹായസ്സിൽ വിഹരിക്കട്ടേ ഞങ്ങൾ!
നിദ്രയുമാലസ്യവുമിരുളും നശിപ്പിച്ച
ഭദ്രദീപമേ, ദിവ്യചൈതന്യസ്വരൂപമേ,
സ്വാതന്ത്ര്യത്തിന്റെ സാക്ഷാന്നേതാവേ, സവിതാവേ,
ശ്രീതാവും നവജീവദാതാവേ നമസ്ക്കാരം!

--ഒക്ടോബർ, 1937.