സങ്കല്പകാന്തി/ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം

സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം
[ 29 ]

ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം

നകമയകരലളിതലതികയുടെ സംഗമം
കയറിനൊരു നവപുളകമേകിടുംമാതിരി;
അഴകൊഴുകമൊരു കവിതയവിടെയത, കാണ്മൂ ഞാ-
നാടുന്നതൂഞ്ഞാലിലാനന്ദലോലയായ്!
സസുഖമവളോടു നീ സല്ലപിക്കുന്നുവോ,
രസികത വിതുമ്പിത്തുളുമ്പും പ്രശാന്തതേ?
അനുപമസമൃദ്ധിതന്നാതിത്ഥ്യമേറ്റടു-
ത്തമരുമൊരു നിങ്കലസൂയാലുവാണു ഞാൻ!

അലസലസിതാംഗിതന്നാകാരവല്ലമേ-
ലിളവെയിലുപോലുള്ള നീരാളസാരിയിൽ,
അലകളിളകീടുമാറാശ്ലേഷധാരയാ-
ലവളെയുപലാളിപ്പിതാരാമമാരുതൻ.
തരിവളകളിളകിയതിമൃദുലകളശിഞ്ജിതം
പരിസരമരുത്തിന്നു രോമാഞ്ചമേകവേ;
സുരഭിലഘനശ്യാമളോല്ലസൽക്കുന്തള-
ച്ചുരുളലകൾ കെട്ടഴിഞ്ഞൂർന്നുവീണീടവേ;
കുടുകുടെ വിയർക്കുമാ നെറ്റിയിൽക്കുങ്കുമ-
ത്തുടുതിലകമാകേ നനഞ്ഞൊലിച്ചീടവേ;
കരൾകവരുമതിരുചിരകാശ്മീരകാന്തിയിൽ-
ക്കഴുകിയ കവിൾപ്പൂന്തുടുപ്പിരട്ടിക്കവേ;
സഖികളിരുഭാഗവും നിന്നു സന്തുഷ്ടരായ്
സരസഹസിതങ്ങളാൽ സൽക്കരിച്ചീടവേ;
പരിചിയലുമൂഞ്ഞാലിലാടിക്കളിക്കയാ-
ണുരുകുതുകമാ സ്വപ്നശൃംഗാരരൂപിണി.

അയി, മഹിതമഞ്ജിമേ, നീയെനിക്കേകിയോ-
രതിമധുരമാകുമിക്കാവ്യപ്രചോദനം.
ഒരു ചപലതൂലികാഗ്രത്തിൽ നിർത്തീടുവാൻ
കരുതി-മമ സാഹസം നീ പൊറുക്കേണമേ!

[ 30 ]

മുകുരതളിമോപമം നീലിമ മൂടി,യാ
മുകളിൽ മുകിൽ നീങ്ങിത്തെളിഞ്ഞൊരാകാശവും;
അടിയിലഴകുറ്റ പുല്പട്ടിട്ടു മഞ്ഞിനാൽ
സ്ഫടികമണിചിന്നും മരതകഭൂമിയും;
അകലെ വനവസനമുടൽ മൂടവേ,വിണ്മുഖം
മുകരുവതിനുന്നുന്ന കുന്നും മലകളും;
സുരഭിലസുമാകീർണ്ണമായൊരാ വാടിയും
സുരസുദതിമാരൊക്കുമാളീജനങ്ങളും;
പുലരൊളിയു,മൂഞ്ഞാലിൽ നീയുമാരോമലേ,
പുളകദമതെന്തൊരാകർഷകചിത്രമോ!

മനമതിനെ ലാളിക്കയല്ലാതൊ,രിക്കലു-
മിനിയതിനെ വിസ്മൃതിക്കാകില്ല മായ്ക്കുവാൻ.

-ജൂലൈ1938