സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
വ്യാമൂഢൻ
[ 25 ]

വ്യാമൂഢൻ

വളൊരു രശ്മിപൊലെ,ൻ കുടിലിങ്കല-
ന്നവിരളശ്രീ പൊഴിച്ചെത്തി.
ഇരുളിലടിഞ്ഞൊരെൻ ചിന്തകളൊക്കെ,യ-
ന്നൊരു നവകാന്തിയിൽ മുങ്ങി.
ഞൊടിയിട,യേതോ പുളകാങ്കുരപ്പുത-
പ്പടിമുടിയിട്ടു ഞാൻ മൂടി!

അഭിരാമയാണവളെങ്കിലും കഷ്ടമൊ-
രഭിസാരികയായിരുന്നു.
സ്ഫുരിതോന്മദാശ്രുവൊന്നൊപ്പുവാൻകൂടിയും
തരമായതില്ല,തിൻമുമ്പേ ,
കനകവിദ്യുല്ലതപോലെ, യക്കാമദ-
കവനവിലാസിനി പോയി!

തരമായി,വേൾക്കാനൊ,രൊറ്റ നിമേഷ,മ-
ത്തരിവളച്ചാർത്തിൻ കിലുക്കം;
നുകരുവാനാ,നെടുവീർപ്പുകൾ വീശിയ
മൃഗമദസൗരഭലേശം;
മദഭരിതാകുലമേൽക്കുവാനോ,മലിൻ-
മൃദുലവസ്ത്രാഞ്ചലസ്പർശം!

സകലവുമത്യന്തമോഹനമാമൊരു
സലിലരേഖോപമസ്വപ്നം-
പരമനിശ്ശൂന്യത കാൽക്ഷണം കാട്ടിയ
വെറുമൊരു വിഭ്രമചിത്രം!-
പരിചിലതെന്നുമെൻ സ്വന്തമാക്കീടുവാൻ
കരുതിയ ഞാനെന്തു മൂഢൻ!

ഒരു നിശകൊണ്ടവളായിരം കാമുകർ-
ക്കരുളുമീ മായികോന്മാദം.
സകലരോടും സ്വയ,മെന്നിട്ട, വളൊരു
സതിയെന്ന ഭാവം നടിക്കും.

[ 26 ]

അപഥസഞ്ചാരിണിയില്ലവൾക്കെങ്കിലു-
മപരാധബോധമൊരല്പം!

അറിയാമിതെല്ലാമെനിക്കെന്നിരിക്കിലു-
മരുതിന്നവളെ മറക്കാൻ!
അതിനുയത്നിച്ചീടുന്തോറു,മെൻ പ്രാണനോ-
ടവളൊട്ടിയൊട്ടിപ്പിടിപ്പൂ!
പ്രിയദമായുള്ളവയ്ക്കൊക്കെയും മീതെയാ
നയനാമൃതോത്സവം നില്പൂ!

നിരവധികാകുലചിന്തയാൽ മേല്ക്കുമേ-
ലെരിപൊരിക്കൊള്ളുമെൻ ചിത്തം
ശിശിരിതമാക്കുവാൻ ശക്തമാണാ വെറും
ശിഥിലസ്മിതാങ്കുരംപോലും!
തളിരിട്ടുനില്ക്കുന്നു ജീവിതം നിത്യമ-
ത്തണലിൻസമാഗമംമൂലം!

ക്ഷണികപ്രശംസതൻ രത്നകോടീരക-
മണിയേണ്ടെനിക്കൊരു നാളും!
അപഗതാർത്ഥോദ്ധതജല്പകനേകനെ-
ന്നപഹസിച്ചോട്ടെന്നെ ലോകം-
കവനസ്വരൂപിണി, സംതൃപ്തനാണു , നിൻ-
കമിതാവായ് നില്ക്കിൽ, ഞാനെന്നും!

--ആഗസ്റ്റ്, 1937

"https://ml.wikisource.org/w/index.php?title=സങ്കല്പകാന്തി/വ്യാമൂഢൻ&oldid=37550" എന്ന താളിൽനിന്ന് ശേഖരിച്ചത്