അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/സുഗ്രീവസഖ്യം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
കിഷ്കിന്ധാകാണ്ഡം


ശ്രീരാമലക്ഷ്‌മണന്മാരെക്കഴുത്തിലാ-
മ്മാറങ്ങെടുത്തു നടന്നിതു മാരുതി
സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാൻ.
"വ്യഗ്രം കളക നീ ഭാസ്കരനന്ദന!
ഭാഗ്യമഹോ ഭാഗ്യമോർത്തോളമെത്രയും.
ഭാസ്കരവംശസമുത്ഭവന്മാരായ
രാമനും ലക്ഷ്‌മണനാകുമനുജനും
കാമദാനാർത്ഥമിവിടേക്കെഴുന്നളളി.
സുഗ്രീവനോടിവണ്ണം പറഞ്ഞദ്രീശ്വ-
രാഗ്രേ മഹാതരുച്ഛായാതലേ തദാ
വിശ്വൈകനായകന്മാരാം കുമാരന്മാർ
വിശ്രാന്തചേതസാ നിന്നരുളീടിനാർ.
വാതാത്മജൻ പരമാനന്ദമുൾക്കൊണ്ടു
നീതിയോടർക്കാത്മജനോടു ചൊല്ലിനാൻ:
"ഭീതി കളക നീ മിത്രഗോത്രേ വന്നു
ജാതന്മാരായോരു യോഗേശ്വരന്മാരീ-
ശ്രീരാമലക്ഷ്‌മണന്മാരെഴുന്നളളിയ-
താരെയും പേടിക്കവേണ്ടാ ഭവാനിനി.
വേഗേന ചെന്നു വന്ദിച്ചു സഖ്യം ചെയ്തു
ഭാഗവതപ്രിയനായ്‌വസിച്ചീടുക."
പ്രീതനായോരു സുഗ്രീവനുമന്നേര-
മാദരപൂർവ്വമുത്ഥായ സസംഭ്രമം
വിഷ്ടപനാഥനിരുന്നരുളീടുവാൻ
വിഷ്ടരാർത്ഥം നല്ല പല്ലവജാലങ്ങൾ
പൊട്ടിച്ചവനിയിലിട്ടാ,നതുനേര-
മിഷ്ടനാം മാരുതി ലക്ഷ്‌മണനുമൊടി-
ച്ചിട്ടതു കണ്ടു സൗമിത്രി സുഗ്രീവനും
പുഷ്‌ടമോദാലൊടിച്ചിട്ടരുളീടിനാൻ;
തുഷ്‌ടി പൂണ്ടെല്ലാവരുമിരുന്നീടിനാർ
നഷ്‌ടമായ്‌വന്നിതു സന്താപസംഘവും.
മിത്രാത്മജനോടു ലക്ഷ്‌മണൻ ശ്രീരാമ-
വൃത്താന്തമെല്ലാമറിയിച്ചതുനേരം
ധീരനാമാദിത്യനന്ദനൻ മോദേന
ശ്രീരാമചന്ദ്രനോടാശു ചൊല്ലീടിനാൻ:
"നാരീമണിയായ ജാനകീദേവിയെ-
യാരാഞ്ഞറിഞ്ഞു തരുന്നുണ്ടു നിർണ്ണയം.
ശത്രുവിനാശനത്തിന്നടിയനൊരു
മിത്രമായ്‌വേലചെയ്യാം തവാജ്ഞാവശാൽ.
ഏതുമിതു നിരൂപിച്ചു ഖേദിക്കരു-
താധികളൊക്കെയകറ്റുവൻ നിർണ്ണയം.
രാവണൻതന്നെസ്സകുലം വധംചെയ്‌തു
ദേവിയേയുംകൊണ്ടു പോരുന്നതുണ്ടു ഞാൻ.
ഞാനൊരവസ്ഥ കണ്ടേനൊരുനാളതു
മാനവവീര! തെളിഞ്ഞു കേട്ടീടണം.
മന്ത്രികൾ നാലുപേരും ഞാനുമായച-
ലാന്തേ വസിക്കുന്നകാലമൊരുദിനം
പുഷ്കരനേത്രയായോരു തരുണിയെ-
പ്പുഷ്കരമാർഗ്ഗേണ കൊണ്ടുപോയാനൊരു
രക്ഷോവരനതുനേരമസ്സുന്ദരി
രക്ഷിപ്പതിന്നാരുമില്ലാഞ്ഞു ദീനയായ്‌
രാമരാമേതി മുറയിടുന്നോൾ, തവ
ഭാമിനിതന്നെയവളെന്നതേവരൂ.
ഉത്തമയാമവൾ ഞങ്ങളെപ്പർവ്വതേ-
ന്ദ്രോത്തമാംഗേ കണ്ടനേരം പരവശാൽ
ഉത്തരീയത്തിൽപൊതിഞ്ഞാഭരണങ്ങ-
ളദ്രീശ്വരോപരി നിക്ഷേപണംചെയ്താൾ.
ഞാനതുകണ്ടിങ്ങെടുത്തു സൂക്ഷിച്ചുവെ-
ച്ചേനതു കാണേണമെങ്കിലോ കണ്ടാലും.
ജാനകീദേവിതന്നാഭരണങ്ങളോ
മാനവവീര! ഭവാനറിയാമല്ലോ!"
എന്നു പറഞ്ഞതെടുത്തുകൊണ്ടുവന്നു
മന്നവൻതൻ തിരുമുമ്പിൽ വെച്ചീടിനാൻ.
അർണ്ണോജനേത്രനെടുത്തു നോക്കുന്നേരം
കണ്ണുനീർതന്നെ കുശലം വിചാരിച്ചു.
"എന്നെക്കണക്കേ പിരിഞ്ഞിതോ നിങ്ങളും
തന്വംഗിയാകിയ വൈദേഹിയോടയ്യോ!
സീതേ! ജനകാത്മജേ! മമ! വല്ലഭേ!
നാഥേ! നളിനദളായതലോചനേ!"
രോദനം ചെയ്തു വിഭൂഷണസഞ്ചയ-
മാധിപൂർവ്വം തിരുമാറിലമുഴ്ത്തിയും
പ്രാകൃതന്മാരാം പുരുഷന്മാരെപ്പോലെ
ലോകൈകനാഥൻ കരഞ്ഞുതുടങ്ങിനാൻ.
ശോകേന മോഹം കലർന്നു കിടക്കുന്ന
രാഘവനോടു പറഞ്ഞിതു ലക്ഷ്‌മണൻഃ
"ദുഃഖിയായ്കേതുമേ രാവണൻതന്നെയും
മർക്കടശ്രേഷ്ഠസഹായേന വൈകാതെ
നിഗ്രഹിച്ചംബുജനേത്രയാം സീതയെ-
കൈക്കൊണ്ടുകൊളളാം പ്രസീദ പ്രഭോ! ഹരേ!"
സുഗ്രീവനും പറഞ്ഞാനതു കേട്ടുടൻഃ
"വ്യഗ്രിയായ്കേതുമേ രാവണൻതന്നെയും
നിഗ്രഹിച്ചാശു നൽകീടുവൻ ദേവിയെ-
ക്കൈക്കൊൾക ധൈര്യം ധരിത്രീപതേ! വിഭോ!"
ലക്ഷ്‌മണസുഗ്രീവവാക്കുകളിങ്ങനെ
തൽക്ഷണം കേട്ടു ദശരഥപുത്രനും
ദുഃഖവുമൊട്ടു ചുരുക്കി മരുവിനാൻ;
മർക്കടശ്രേഷ്ഠനാം മാരുതിയന്നേരം.
അഗ്നിയേയും ജ്വലിപ്പിച്ചു ശുഭമായ
ലഗ്നവും പാർത്തു ചെയ്യിപ്പിച്ചു സഖ്യവും
സുഗ്രീവരാഘവന്മാരഗ്നിസാക്ഷിയായ്‌.
സഖ്യവുംചെയ്തു പരസ്പരം കാര്യവും
സിദ്ധിക്കുമെന്നുറച്ചാത്മഖേദം കള-
ഞ്ഞുത്തുംഗമായ ശൈലാഗ്രേ മരുവിനാർ.
ബാലിയും താനും പിണക്കമുണ്ടായതിൻ-
മൂലമെല്ലാമുണർത്തിച്ചരുളീടിനാൻ.