അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/സ്വയംപ്രഭാസ്തുതി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
കിഷ്കിന്ധാകാണ്ഡം


യോഗിനിയും ഗുഹാവാസമുപേക്ഷിച്ചു
യോഗേശസന്നിധിപുക്കാളതിദ്രുതം
ലക്ഷ്മണ സുഗ്രീവസേവിതനാകിയ
ലക്ഷ്മീശനെക്കണ്ടു കൃത്വാ പ്രദക്ഷിണം
ഭക്ത്യാ സഗദ്ഗദം രോമാഞ്ചസംയുതം
നത്വാ മുഹുർമ്മുഹുസ്തുത്വ ബഹുവിധം
'ദാസീ തവാഹം രഘുപതേ രാജേന്ദ്ര!
വാസുദേവ! പ്രഭോ! രാമ! ദയാനിധേ!
കാണ്മതിന്നായ്ക്കൊണ്ടു വന്നേനിവിടെ ഞാൻ
സാമ്യമില്ലാത ജഗൽപതേ! ശ്രീപതേ!
ഞാനനേകായിരം സംവത്സരം തവ
ധ്യാനേന നിത്യം തപസ്സു ചെയ്തീടിനേൻ
ത്വദ്രൂപസന്ദർശനാർത്ഥം തപോബല-
മദ്യൈവ നൂനം ഫലിതം രഘുപതേ!
ആദ്യനായോരു ഭവന്തം നമസ്യാമി
വേദ്യനല്ലാരാലുമേ ഭവാൻ നിർണ്ണയം
അന്തർബ്ബഹിഃസ്ഥിതം സർവ്വഭൂതേഷ്വപി
സന്തമലക്ഷ്യമാദ്യന്തഹീനം പരം
മായായവനികാച്ഛനാനായ്‌ വാഴുന്ന
മായാമയനായ മാനുഷവിഗ്രഹൻ
അജ്ഞാനികളാലറിഞ്ഞുകൂടാതൊരു
വിജ്ഞാനമൂർത്തിയല്ലോ ഭവാൻ കേവലം
ഭാഗവതന്മാർക്കു ഭക്തിയോഗാർത്ഥമായ്‌
ലോകേശമുഖ്യാമരൗഘമർത്ഥിയ്ക്കയാൽ
ഭൂമിയിൽ വന്നവതീർണ്ണനാം നാഥനെ-
ത്താമസിയായ ഞാനെന്തറിയുന്നതും!
സച്ചിന്മയം തവ തത്ത്വം ജഗത്ത്രയേ
കശ്ചിൽ പുരുഷനറിയും സുകൃതിനാം
രൂപം തവേദം സദാ ഭാതു മാനസേ
താപസാന്തഃസ്ഥിതം താപത്രയാപഹം
നാരായണ തവ ശ്രീപാദദർശനം
ശ്രീരാമ! മോക്ഷൈകദർശനം കേവലം
ജന്മമരണഭീതാനാമദർശനം
സന്മാർഗ്ഗദർശനം വേദാന്തദർശനം
പുത്രകളത്രമിത്രാർത്ഥവിഭൂതികൊൻ-
ണ്ടെത്രയും ദർപ്പിതരായുള്ള മാനുഷർ
രാമരാമേതി ജപിക്കയില്ലെന്നുമേ
രാമനാമം മേ ജപിയ്ക്കായ്‌വരേണമേ!
നിത്യം നിവൃത്തഗുണത്രയമാർഗ്ഗായ
നിത്യായ നിഷ്കിഞ്ചനാർത്ഥായ തേ നമഃ
സ്വാത്മാഭിരാമായ നിർഗ്ഗുണായ ത്രിഗു-
ണാത്മേ സീതാഭിരാമായ തേ നമഃ
വേദാത്മകം കാമരൂപിണമീശാന-
മാദിമദ്ധ്യാന്തവിവർജ്ജിതം സർവ്വത്ര
മന്യേ സമം ചരന്തം പുരുഷം പരം
നിന്നെ നിനക്കൊഴിഞ്ഞാർക്കറിഞ്ഞീടാവു?
മർത്ത്യവിഡംബനം ദേവ! തേ ചേഷ്ടിതം
ചിത്തേ നിരൂപിക്കിലെന്തറിയാവതും?
ത്വന്മായയാ പിഹിതാത്മാക്കൾ കാണുന്നു
ചിന്മയനായ ഭവാനെബ്ബഹുവിധം
ജന്മവും കർത്തൃത്വവും ചെറുതില്ലാത
നിർമ്മലാത്മാവാം ഭവാനവസ്ഥാന്തരേ
ദേവതിര്യങ്മനുജാദികളിൽ ജനി-
ച്ചേവമാദ്യങ്ങളാം കർമ്മങ്ങൾ ചെയ്‌വതും
നിന്മഹാമായാവിഡംബനം നിർണ്ണയം
കൽമഷഹീന! കരുണാനിധേ! വിഭോ!
മേദിനിതന്നിൽ വിചിത്രവേഷത്തൊടും
ജാതനായ്‌ കർമ്മങ്ങൾ ചെയ്യുന്നതും ഭവാൻ
ഭക്തരായുള്ള ജനങ്ങൾക്കു നിത്യവും
ത്വൽക്കഥാപീയൂഷപാനസിദ്ധിക്കെന്നു
ചൊല്ലുന്നിതു ചിലർ മറ്റും ചിലരിഹ
ചൊല്ലുന്നിതു ഭുവി കോസലഭൂപതി-
തന്നുടെ ഘോരതപോബലസിദ്ധയേ
നിർണ്ണയമെന്നു ചിലർ പറയുന്നിതു
കൗസല്യയാൽ പ്രാർത്ഥമാനനായിട്ടിഹ
മൈഥിലീഭാഗ്യസിദ്ധിക്കെന്നിതു ചിലർ
സ്രഷ്ടാവുതാനപക്ഷിയ്ക്കയാൽ വന്നിഹ
ദുഷ്ടനിശാചരവംശമൊടുക്കുവാൻ
മർത്ത്യനായ്‌വന്നു പിറന്നിതു നിർണ്ണയം
പൃത്ഥ്വിയിലെന്നു ചിലർ പറയുന്നിതു
ഭൂപാലപുത്രനായ്‌ വന്നു പിറന്നിതു
ഭൂഭാരനാശത്തിന്നെന്നിതു ചിലർ
ധർമ്മത്തെ രക്ഷിച്ചധർമ്മത്തെ നീക്കുവാൻ
കർമ്മസാക്ഷീകുലത്തിങ്കൽ പിറന്നിതു
ദേവശത്രുക്കളെ നിഗ്രഹിച്ചൻപൊടു
ദേവകളെപ്പരിപാലിച്ചുകൊള്ളുവാൻ
എന്നു ചൊല്ലുന്നിതു ദിവ്യമുനിജന-
മൊന്നും തിരിച്ചറിയാവതുമല്ല മേ
യാതൊരുത്തൻ ത്വൽക്കഥകൾ ചൊല്ലുന്നതു-
മാദരവോടു കേൾക്കുന്നതും നിത്യമായ്‌
നൂനം ഭവാർണ്ണവത്തെക്കടന്നീടുവോൻ
കാണാമവനു നിൻ പാദപങ്കേരുഹം
ത്വന്മഹാമായാഗുണബദ്ധനാകയാൽ
ചിന്മയമായ ഭവത്സ്വരൂപത്തെ ഞാൻ
എങ്ങനെയുള്ളവണ്ണമറിഞ്ഞീടുന്ന-
തെങ്ങനെ ചൊല്ലിസ്തുതിക്കുന്നതുമഹം!
ശ്യാമളം കോമളം ബാണധനുർദ്ധരം
രാമം സഹോദരസേവിതം രാഘവം
സുഗ്രീവമുഖ്യകപികുലസേവിത-
മഗ്രേ ഭവന്തം നമസ്യാമി സാമ്പ്രതം
രാമായ രാമഭദ്രായ നമോ നമോ
രാമചന്ദ്രായ നമസ്തേ നമോ നമഃ'
ഇങ്ങനെ ചൊല്ലി സ്വയംപ്രഭയും വീണു
മംഗലവാചാ നമസ്കരിച്ചീടിനാൾ
മുക്തിപ്രദനായ രാമൻ പ്രസന്നനായ്‌
ഭക്തയാം യോഗിനിയോടരുളിചെയ്തു
'സന്തുഷ്ടനായേനഹം തവ ഭക്തികൊ-
ണ്ടെന്തോന്നു മാനസേ കാംക്ഷിതം ചൊല്ലു നീ?'
എന്നതു കേട്ടവളും പറഞ്ഞീടിനാൽ
'ഇന്നു വന്നു മമ കാംക്ഷിതമൊക്കവെ
യത്രകുത്രാപി വസിക്കിലും ത്വൽപാദ-
ഭക്തിക്കിളക്കമുണ്ടാകാതിരിയ്ക്കണം
ത്വൽപാദഭക്തഭൃത്യേഷു സംഗം പുന-
രുൾപൂവിലെപ്പോഴുമുണ്ടാകയും വേണം
പ്രാകൃതന്മാരാം ജനങ്ങളിൽ സംഗമ-
മേകദാ സംഭവിച്ചീടായ്ക മാനസേ
രാമരാമേതി ജപിയ്ക്കായ്‌ വരേണമേ
രാമപാദേ രമിക്കേണമെന്മാനസം
സീതാസുമിത്രാത്മജാന്വിതം രാഘവം
പീതവസ്ത്രം ചാപബാണാസനധരം
ചാരുമകുട കടകകടിസൂത്ര-
ഹാരമകരമണിമയകുണ്ഡല-
നൂപുരഹേമാംഗദാദി വിഭൂഷണ-
ശോഭിതരൂപം വസിക്ക മേ മാനസേ
മറ്റെനിയ്ക്കേതുമേ വേണ്ടാ വരം വിഭോ!
പറ്റായ്ക ദുസ്സംഗമുള്ളിലൊരിക്കലും'
ശ്രീരാമദേവനതു കേട്ടവളോടു
ചാരുമന്ദസ്മിതം പൂണ്ടരുളിച്ചെയ്തു
'ഏവം ഭവിക്ക നിനക്കു മഹാഭാഗേ!
ദേവീ നീ പോക ബദര്യാശ്രമസ്ഥലേ
തത്രൈവ നിത്യമെന്നെ ധ്യാനവും ചെയ്തു
മുക്ത്വാ കളേബരം പഞ്ചഭൂതാത്മകം
ചേരുമെങ്കൽ പരമാത്മനി കേവലേ
തീരും ജനനമരണദുഃഖങ്ങളും'
ശ്രുത്വാ രഘൂത്തമവാക്യാമൃതം മുദാ
ഗത്വാ തദൈവ ബദര്യാശ്രമസ്ഥലേ
ശ്രീരാമദേവനെ ധ്യാനിച്ചിരുന്നുടൻ
നാരായണപദം പ്രാപിച്ചിതവ്യയം