അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/രാവണന്റെ പുറപ്പാട്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
സുന്ദരകാണ്ഡം


ഇതിപലവുമക തളിരിലോർത്ത കപിവര

നിത്തിരി നേരമിരിക്കും ദശാന്തരേ 270

അസുരകുലവര നിലയനത്തിൻ പുറത്തുനി-

ന്നാശു ചില ഘോഷശബ്ദങ്ങൾ കേൾക്കായി

കിമിദമിതി സപദി കിസലയച നിലീനനാ-

യ്ക്കീടവദ്ദേഹം മറച്ചു മരുവിനാൻ

വിബുധകുലരിപു ദശമുഖൻ വരവെത്രയും

വിസ്മയത്തോടു കണ്ടു കപികുഞ്ജരൻ

അസുരസുര നിശിചരവരാംഗനാ വൃന്ദവു-

മത്ഭുതമായുള്ള ശൃംഗാരവേഷവും

ദശവദനനനവരതമകതളിരിലുണ്ടു തൻ

ദേഹനാശം ഭവിക്കുന്നതെന്നീശ്വരാ! 280

സകല ജഗദധിപതി സനാതനൻ സന്മയൻ

സാക്ഷാൽ മുകുന്ദനേയും കണ്ടു കണ്ടു ഞാൻ

നിശിതരശരശകലിതാംഗനായ്കേവലേ

നിർമ്മലനായ ഭഗവൽ പദാംബുജേ

വരദനജനനമരുമമൃതാനന്ദപൂർണ്ണമാം

വൈകുണ്ഠ രാജ്യമെനിക്കന്നു കിട്ടുന്നു

അതിനു ബത! സമയമിദമിതി മനസി കരുതി ഞാ-

നംഭോജ പുത്രിയെക്കൊണ്ടു പോന്നീടിനേൻ

അതിനുമൊരുപരിഭവമൊടുഴറി വന്നീലവ-

നായുർവിനാശകാലം നമുക്കാഗതം

ശിരസി മമ ലിഖിതമിഹ മരണസമയദൃഢം

ചിന്തിച്ചു കണ്ടാലതിനില്ല ചഞ്ചലം

കമലജനുമറിയരുതു കരുതുമളവേതുമേ

കാലസ്വരൂപനാമീശ്വരൻ തന്മതം

സതതമകതളിരിലിവ കരുതി രഘുനാഥനെ

സ്വാത്മനാ ചിന്തിച്ചു ചിന്തിച്ചിരിക്കവേ

കപികൾ കുലവരനവിടെയാശു ചെല്ലും മുമ്പേ

കണ്ടിതു രാത്രിയിൽ സ്വപ്നം ദശാനനൻ

രഘുജനകതിലക വചനേന രാത്രൌ വരും

കശ്ചിൽ കപിവരൻ കാമരൂപാന്വിതൻ 300

കൃപയോടൊരു കൃമിസദൃശ സൂക്ഷ്മശരീരനായ്

കൃത്സ്നം പുരവരമന്വിഷ്യ നിശ്ചലം

തരുനികര വരശിരസി വന്നിരുന്നാദരാൽ

താർമകൾ തന്നെയും കണ്ടു രാമോദന്തം

അഖിലമവളൊടു ബത! പറഞ്ഞടയാളവു-

മാശുകൊടുത്തുടനാശ്വസിപ്പിച്ചു പോം

അതു പൊഴുതിലവനറിവതിന്നു ഞാൻ ചെന്നു ക-

ണ്ടാധി വളർത്തുവൻ വാങ്മയാസ്ത്രങ്ങളാൽ

രഘുപതിയൊടതുമവനശേഷമറിയിച്ചു

രാമനുമിങ്ങു കോപിച്ചുടനേവരും 310

രണശിരസി സുഖമരണമതിനിശിതമായുള്ള

രാമശരമേറ്റെനിക്കും വരും ദൃഢം

പരമഗതി വരുവതിനു പരമൊരുപദേശമാം

പന്ഥാവിതു മമ പാർക്കയില്ലേതുമേ

സുരനിവഹമതിബലവശാൽ സത്യമായ്‌വരും

സ്വപ്നം ചിലർക്കു ചിലകാലമൊക്കണം

നിജമനസി പലവുമിതി വിരവൊടു നിരൂപിച്ചു

നിശ്ചിത്യ നിർഗ്ഗമിച്ചീടിനാൻ രാവണൻ

കനകമണി വലയ കടകാംഗദ നൂപുര-

കാഞ്ചീമുഖാഭരണാരാവമന്തികേ 320

വിവശതര ഹൃദയ മൊടു കേട്ടു നോക്കും വിധൌ

വിസ്മയമാമ്മാറു കണ്ടു പുരോഭുവി

വിബുധരി പുനിശിചരകുലാധിപൻ തൻ വര-

വെത്രയും ഭീതയായ് വന്നിതു സീതയും

ഉരസിജവുമുരു തുടകളാൽ മറച്ചാധിപൂ-

ണ്ടുത്തമാംഗം താഴ്ത്തി വേപഥുഗാത്രിയായ്

നിജരമണ നിരുപമ ശരീരം നിരാകുലം

നിർമ്മലം ധ്യാനിച്ചിരിക്കും ദശാന്തരേ

ദശവദന നയുഗശരപരവശതയാസമം

ദേവീസമീപേ തൊഴുതിരുന്നീടിനാൻ. 330