അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/ലങ്കാമർദ്ദനം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
സുന്ദരകാണ്ഡം


ചെറുതകലെയൊരു വിടപിശിഖിരവുമമർന്നവൻ

ചിന്തിച്ചുകണ്ടാൻ മനസി ജിതശ്രമം

പരപുരിയിലൊരു നൃപതികാര്യാർത്ഥമായതി-

പാടവമുള്ളൊരു ദൂതം നിയോഗിച്ചാൽ

സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ

സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ 750

നിജഹൃദയചതുരതയൊടപരമൊരു കാര്യവും

നീതിയോടേ ചെയ്തു പോമവനുത്തമൻ

അതിനു മുഹുറഹമഖില നിശിചരകുലേശനെ-

യൻപോടു കണ്ടു പറഞ്ഞു പോയീടണം

അതിനു പെരുവഴിയുമിതു സുദൃഡമിതി ചിന്ത ചെ-

യതാരാമമൊക്കെപ്പൊടിച്ചു തുടങ്ങിനാൻ

മിഥിലനൃപമകൾ മരുവുമതിവിമല ശിംശപാ-

വൃക്ഷമൊഴിഞ്ഞുളാതൊക്കെത്തകർത്തവൻ

കുസുമദലഫലസഹിതഗുൽമവല്ലീതരു-

ക്കൂട്ടങ്ങൾ പൊട്ടിയലറി വീഴും വിധൌ 760

ജനനിവഹഹയ ജനന നാദഭേദങ്ങളും

ജംഗമജാതികളായ പതത്രികൾ

അതിഭയമൊടഖിലദിശിദിശി ഖലു പറന്നുടൻ

ആകാശമൊക്കെപ്പരന്നൊരു ശബ്ദവും

രജനിചരപുരി ഝടിതി കീഴ്മേൽ മറിച്ചിതു

രാമദൂതൻ മഹാവീര്യപരാക്രമൻ

ഭയമൊടതു പൊഴുതു നിശിചരികളുമുണർന്നിതു

പാർത്തനേരം കപിവീരനെക്കാണായി

“ഇവനമിത ബലസഹിതനിടിനികരമൊച്ചയു-

മെന്തൊരു ജന്തുവിതെന്തിനു വന്നതും? 770

സുമുഖി! തവനികടഭുവി നിന്നു വിശേഷങ്ങൾ

സുന്ദരഗാത്രി ! ചൊല്ലീലയോ ചൊല്ലെടോ!

മനസി ഭയമധികമിവനെക്കണ്ടു ഞങ്ങൾക്കു

മർക്കടാകരം ധരിച്ചിരിക്കുന്നതും

നിശിതമസി വരുവതിനു കാരണമെന്തു ചൊൽ

നീയറിഞ്ഞീലയോ ചൊല്ലിവനാരെടോ”

“രജനിചരകുലരചിതമായകളൊക്കവേ

രാത്രിഞ്ചരന്മാർക്കൊഴിഞ്ഞറിയാവതോ?

ഭയമിവനെ നികടഭുവി കണ്ടുമന്മാനസേ

പാരം വളരുന്നതെന്താവതീശ്വരാ!” 780

അവനിമകളവരൊടിതു ചൊന്ന നേരത്തവ-

രാശു ലങ്കേശ്വരനോടു ചൊല്ലീടിനാർ

“ഒരു വിപിനചരനമിതബലനചലസന്നിഭ-

നുദ്യാനമൊക്കെപ്പൊടിച്ചു കളഞ്ഞിതു

പൊരുവതിനു കരുതിയവനപഗത ഭയാകുലം

പൊട്ടിച്ചിതു ചൈത്യപ്രാസാദമൊക്കവേ

മുസലധരനനിശമതു കാക്കുന്നവരെയും

മുൽപ്പെട്ടു തച്ചുകൊന്നീടിനാനശ്രമം

ഭുവനമതിലൊരുവരെയുമവനു ഭയമില്ലഹോ

പോയീലവനവിടുന്നിനിയും പ്രഭോ!” 790

ദശവദനനിതി രജനിചരികൾ വചനം കേട്ടു

ദന്ദശൂകോപമക്രോധവിവശനായ്

“ഇവനിവിടെ നിശിതമസി ഭയമൊഴിയെ വന്നവ-

നേതുമെളിയവനല്ലെന്നു നിർണ്ണയം

നിശിതശരകുലിശ മുസലാദ്യങ്ങൾ കൈക്കൊണ്ടു

നിങ്ങൾ പോകാശു നൂറായിരം വീരന്മാർ”

നിശിചരകുലാധിപാജ്ഞാകാരന്മാരതി

നിർഭയം ചെല്ലുന്നതുകണ്ടു മാരുതി

ശിഖരികുലമൊടുമവനി മുഴുവനിളകുംവണ്ണം

സിംഹനാദം ചെയ്തതു കേട്ടു രാക്ഷസർ 800

സഭയതരഹൃദയമഥ മോഹിച്ചുവീണിതു

സംഭ്രമത്തോടടുത്തീടിനാർ പിന്നെയും

ശിതവിശിഖ മുഖനിഖില ശസ്ത്രജാലങ്ങളെ

ശീഖ്രം പ്രയോഗിച്ചനേരം കപീന്ദ്രനും

മുഹുരുപരി വിരവിനൊടുയർന്നു ജിതശ്രമം

മുദ്ഗരം കൊണ്ടു താഡിച്ചൊടുക്കീടിനിനാൻ

നിയുതനിശിചരനിധനനിശമന ദശാന്തരേ

നിർഭരം ക്രുദ്ധിച്ചു നക്തഞ്ചരേന്ദ്രനും

അഖിലബലപതിവരരിലൈവരെച്ചെല്ലുകെ-

ന്നത്യന്തരോഷാൽ നിയോഗിച്ചനന്തരം

പരമരണ നിപുണനൊടെതിർത്തു പഞ്ചത്വവും 810

പഞ്ചസ്നേനാധിപന്മാർക്കും ഭവിച്ചിതു

തദനുദശവദനുനുദിതക്രുധാ ചൊല്ലിനാൻ

“തദ്ബലമത്ഭുതം മദ്ഭയോദ്ഭൂതിതം

പരിഭവമൊടമിതബല സഹിതമപി ചെന്നൊരു

പഞ്ചസേനാധിപന്മാർ മരിച്ചീടിനാർ

ഇവനെ മമനികട ഭുവിഝടിതിസഹജീവനോ-

ടിങ്ങു ബന്ധിച്ചു കൊണ്ടന്നു വച്ചീടുവാൻ

മഹിതമതിബല സഹിതമെഴുവരൊരുമിച്ചുടൻ

മന്ത്രിപുത്രന്മാർ പുറപ്പെടുവിൻ ഭൃശം” 820

ദശവദനവച നിശമനബല സമന്വിതം

ദണ്ഡമുസലഖഡ്ഗേഷു ചാപാദികൾ

കഠിനതരമലറി നിജകരമതിലെടുത്തുടൻ

കർബുരേന്ദ്രന്മാരെടുത്താർ കപീന്ദ്രനും

ഭുവനതലമുലയെ മുഹുരലറി മരുവും വിധൌ

ഭൂരിശസ്ത്രം പ്രയോഗിച്ചാരനുക്ഷണം

അനിലജനുമവരെ വിരവോടു കൊന്നീടിനാ-

നാശുലോഹസ്തംഭ താഡനത്താലഹോ!

നിജസചിവതനയരെഴുവരുമമിത സൈന്യവും

നിർജ്ജരലോകം ഗമിച്ചതു കേൾക്കയാൽ 830

മനസിദശമുഖനുമുരുതാപവും ഭീതയും

മാനവും ഖേദവും നാണവും തേടിനാൻ

“ഇനിയൊരുവനിവനൊടു ജയിപ്പതിനില്ലമ-

റ്റിങ്ങനെ കണ്ടീല മറ്റു ഞാനാരെയും

ഇവരൊരുവരെതിരിടുകിലസുരസുരജാതിക-

ളെങ്ങുമേനിൽക്കുമാറില്ല ജഗത്ത്രയേ

അവർ പലരുമൊരു കപിയൊടേറ്റു മരിച്ചിത-

ങ്ങയ്യോ! സുകൃതം നശിച്ചിതുമാമകം”

പലവുമിതി കരുതിയൊരു പരവശത കൈക്കൊണ്ടു

പാരം തളർന്നൊരു താതനോടാദരാൽ 840

വിനയമൊടു തൊഴുതിളയമകനുമുരചെയ്തിതു

വീരപുംസാമിദം യോഗ്യമല്ലേതുമേ

അലമമലമിതറികിലനുചിതമഖില ഭൂഭൃതാ-

മാത്മഖേദം ധൈര്യശൌര്യതേജോഹരം

അരിവരനെ നിമിഷമിഹ കൊണ്ടുവരുവനെ”-

ന്നക്ഷകുമാരനും നിർഗ്ഗമിച്ചീടിനാൻ

കപിവരനുമതുപൊഴുതു തോരണമേറിനാൻ

കാണായിതക്ഷകുമാരനെസ്സന്നിധൌ

ശരനികരശകലിത ശരീരനായ് വന്നിതു

ശാഖാമൃഗാധിപൻ താനുമതുനേരം 850

മുനിവിനൊടു ഗഗനഭുവി നിന്നു താണാശു ത-

ന്മൂർദ്ധനി മുദ്ഗരം കൊണ്ടെറിഞ്ഞീടിനാൻ

ശക്തനാമക്ഷകുമാരൻ മനോഹരൻ

വിബുധകുലരിപു നിശിചരാധിപൻ രാവണൻ

വൃത്താന്തമാഹന്ത കേട്ടു ദുഃഖാർത്തനായ്

അമരപതിജിതമമിതബലസഹിതമാത്മജ-

മാത്മഖേദത്തോടണച്ചു ചൊല്ലീടിനാൻ

“പ്രിയതനയ! ശൃണുവചനമിഹ തവ സഹോദരൻ

പ്രേതാധിപാലയം പുക്കിതു കേട്ടീലേ 860

മമ സുതനെ രണശിരസി കൊന്ന കപീന്ദ്രനെ

മാർത്താണ്ഡജാലയത്തിന്നയച്ചീടുവാൻ

ത്വരിതമഹതുല ബലമോടു പോയീടുവൻ

ത്വൽ കനിഷ്ഠോദകം പിന്നെ നൽകീടുവൻ”