ഇന്ദുലേഖ/നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമതു് ഉണ്ടായ സംഭാഷണം

ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
അദ്ധ്യായം പന്ത്രണ്ടു്: നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമതു് ഉണ്ടായ സംഭാഷണം

പന്ത്രണ്ടു് തിരുത്തുക

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമതു് ഉണ്ടായ സംഭാഷണം തിരുത്തുക

നമ്പൂരിപ്പാടു കുളിയും ഊണും കഴിഞ്ഞ ഉടനെ കേശവൻനമ്പൂതിരി , പഞ്ചുമേനവൻ തന്നോടു് അറിയിപ്പാൻ പറഞ്ഞ വിവരം അറിയിച്ചു . പറയുമ്പോൾ ചെറുശ്ശേരിനമ്പൂരിയും കൂടെ ഉണ്ടായിരുന്നു. തനിക്കു വന്ന ചിറി അടക്കിക്കൊണ്ടു കേശവൻനമ്പൂതിരിയുടെ വാക്കു് അവസാനിച്ച ഉടനെ പറയുന്നു. ചെറുശ്ശേരിനമ്പൂരി: അങ്ങിനെതന്നെയാണു വേണ്ടതു് . “കവിതാ വനിതാ ചെവ സ്വയമേവാഗതാ വരാ ” എന്നാണു പ്രമാണം. പിന്നെയും ഇന്ദുലേഖാ വരുമോ എന്നുള്ളതിനെ എനിയ്ക്കു അണുമാത്രവും സംശയമില്ല .

കേശവൻനമ്പൂതിരി: അതിൽ രണ്ടുപക്ഷമില്ലാ, എനി അങ്ങോട്ടു് ഒന്നു് എറങ്ങുന്നതാണു നല്ലതു് എന്നു തോന്നുന്നു. നേരം നാലുമണിയായിട്ടേ ഉള്ളു . നമ്പൂരിപ്പാട്: ഓ—പോവുക . ചെറുശ്ശേരീ ! ഞാൻ കുപ്പായം ഇട്ടുകളയാം . നേർത്തത്തെ കുപ്പായം എനിക്കു വളരെ ചേർച്ചതോന്നി . വെയിലത്തു പല്ലക്കിൽനിന്നു് ഇറങ്ങിയപ്പോൾ ബഹു പ്രഭ എനിക്കുതന്നെ തോന്നി . ചെറുശ്ശേരിനമ്പൂരി: അതിനെന്തു സംശയം ? വാരയ്ക്കുക്കതൊണ്ണൂറ്റഞ്ചു് ഉറുപ്പിക വിലയുള്ള പൊൻനീരാളമല്ലെ. ആ കുപ്പായം തന്നെ ഇടണം .

കുപ്പായവും തൊപ്പിയും തുപ്പട്ടയും മോതിരങ്ങളും സ്വർണ്ണക്കുമിഴുക്കമെതിയടിയും മറ്റും ഇട്ടുകൊണ്ടു് നമ്പൂരിപ്പാടു് ചെറുശ്ശേരിയോടും കേശവൻനമ്പൂരിയോടും ഭൃത്യവർഗ്ഗങ്ങളോടും വഴിയിൽ അവിടവിടെനിന്നു ചേർന്ന ആളുകളോടുംകൂടി പൂവരങ്ങത്തു പൂമുഖത്തിന്റെ മുമ്പിലായി. ഉടനെ പഞ്ചുമേനോൻ എറങ്ങി വന്നു നമ്പൂതിരിപ്പാട്ടിലെ കൂട്ടിക്കൊണ്ടു നാലകത്തേക്കു പോയി ഒരു വലിയ കസാലമേൽ ഇരുത്തി പഞ്ചപുച്ഛമടക്കി നിന്നു . നമ്പൂരിപ്പാട്: ഇന്ദുലേഖയുടെ മാളിക ഇതോടു തൊട്ടിട്ടു തന്നെയോ ? പഞ്ചുമേനോൻ: റാൻ —അതെ , ഈ തെക്കെ അകത്തെ പടിഞ്ഞാറെ വാതിലിൽക്കൂടി എറങ്ങിയാൽ ആ മാളികയാണു്.

“എന്നാൽ ആ മാളികയിലേക്കു് എഴുന്നെള്ളാം ” എന്നും , “കേശവൻനമ്പൂരി എവിടെ ? ” എന്നും പഞ്ചുമേനോൻ പറയുമ്പോഴേക്കു് , കേശവൻനമ്പൂരി പുറത്തുനിന്നു് ഓടിവന്നു് , “ഞാൻ ഇന്ദുലേഖയെ ഒന്നു് അറിയിച്ചു വന്നുകളയാ ”മെന്നു പറഞ്ഞു് ഓടി മാളികയിലേക്കു ചെന്നു . അപ്പോൾ ഇന്ദുലേഖാ ഒരു എഴുത്തു് എഴുതിക്കൊണ്ടിരുന്നു . നമ്പൂരിയെ കണ്ടപ്പോൾ കലശലായ ഉപദ്രവഭാവത്തോടെ എഴുത്തു് അവിടെ നിർത്തി എഴുനേറ്റുനിന്നു് “എന്താണു് എഴുന്നെള്ളിയതു്? ” എന്നു ചോദിച്ചു. കേശവൻനമ്പൂരി: ഊണുകഴിഞ്ഞു വന്നു . ഇന്ദുലേഖയെ കാണേണമെന്നു് ആവശ്യപ്പെട്ടു . വലിയച്ഛനും അദ്ദേഹവും ചുവട്ടിൽ ഉണ്ട്—വരാൻ പറയട്ടെ ?

ഇന്ദുലേഖാ: വന്നോട്ടെ.

കേശവൻനമ്പൂരി: അദ്ദേഹം വലിയ നമ്പൂരിപ്പാടാണു് . ഇന്ദുലേഖയു് സംസാരിക്കേണ്ട മാതിരിയൊക്കെ അറിയാമല്ലോ?

ഇന്ദുലേഖാ: എനിക്കു സംസാരിക്കേണ്ട മാതിരി അശേഷവും അറിഞ്ഞുകൂടാ . ഒരക്ഷരവും അറിഞ്ഞുകൂടാ. പക്ഷേ, വരണ്ട , അതാണു നല്ലതു് . കേശവൻനമ്പൂരി:ഛീ! വരണ്ടേ ? ഇന്ദുലേഖയ്ക്കു മനസ്സുപോലെ പറഞ്ഞോളു

ഇന്ദുലേഖാ: അതുതന്നെയാണു ഭാവിച്ചിരിക്കുന്നതു് .

കേശവൻനമ്പൂരി: നമ്പൂരിപ്പാട്ടിലെ വിളിപ്പാൻ താഴത്തിറങ്ങി . നമ്പൂരിപ്പാടെ കണ്ടു സംസാരിച്ചു് ആ വിവരത്തെക്കുറിച്ചുകൂടി നേരമ്പോക്കായി പലതും മാധവനു് എഴുതാമെന്നു് ഇന്ദുലേഖാ നിശ്ചയിച്ചു പകുതി എഴുതിയ കത്തും മറ്റും എഴുത്തുപെട്ടിയിൽ ഇട്ടു പൂട്ടി. പൂട്ടിയ ഉടനെ പുറത്തളത്തിൽ വന്നു് ഒരു പരീക്ഷയ്ക്കു് ഒരു ക്ലാസ്സിലെ കുട്ടി എഴുനീറ്റു നിൽക്കുമ്പോലെ പുറത്തളത്തിലെ ഒരു ചാരുപടിയും പിടിച്ചു് അവിടെ നിന്നു. കേശവൻനമ്പൂരി ഉടനെ താഴത്തു വന്നു് “മുകളിലേക്കു പോവാ , ” എന്നു പറഞ്ഞു . നമ്പൂരിപ്പാടു് എഴുനീറ്റു നടന്നു.തെക്കെ അകായിലോളം പഞ്ചുമേനോനും പോയി . പിന്നെ അയാൾ മടങ്ങി. അപ്പോൾ, കേശവൻനമ്പൂരി, “ഇന്ദുലേഖക്കു് ആചാരം പറവാനും മറ്റും അറിഞ്ഞുകൂടാ എന്നു പറഞ്ഞു. ”

നമ്പൂരിപ്പാട്: ഇത്ര ഒക്കെ ഇങ്കിരിയസ്സും മറ്റും പഠിച്ചിട്ടു് ഇതു പഠിച്ചില്ലെ ? എന്നോടു മേഘദന്തൻസായ്വ്കൂടി ആചാരം പറയും . ഇരിക്കട്ടെ . എന്റെ ഭാര്യയായാൽ , ഞാൻ അതൊക്കെ പഠിപ്പിക്കും. ഇപ്പോൾ എങ്ങിനെയെങ്കിലും പറയട്ടെ . കേശവൻനമ്പൂരി: ശരി–അതുതന്നെ വേണ്ടതു് . ഇവിടുത്തെ ബുദ്ധിവലിപ്പം വളരെതന്നെ ! നമ്പൂരിപ്പാട്: എന്റെ ഭാര്യയായ നിമിഷം ഞാൻ മാതിരി സകലവും മാറ്റും . ഇങ്ങിനെ പറഞ്ഞുംകൊണ്ടു പൊൻകുമിഴുമെതിയടിയും ഇട്ടു കോണിയിന്മേൽ കടാ– പടാ–എന്നു ശബ്ദിച്ചുംകൊണ്ടു് കോണി കയറി പുറത്തളത്തിലേക്കു കടന്നപ്പോൾ ചാരുപടിയും പിടിച്ചു നിൽക്കുന്ന തരുണീരത്നമായ ഇന്ദുലേഖയെ കണ്ടു . ആദ്യം ഒരു മിന്നൽപിണർ കണ്ണിലടിച്ചപോലെ തോന്നി. കണ്ണുമിഴിച്ചു പിന്നെയും നോക്കി . അതിസുന്ദരിയായ ഇന്ദുലേഖയുടെ ആപാദചൂഡം നിർവ്വികാരനായി ഒന്നു നോക്കി . നമ്പൂരിപ്പാടു ഭ്രമിച്ചു വലഞ്ഞു കുഴഞ്ഞുപോയി. ഒന്നുരണ്ടു നിമിഷനേരം നിശ്ചഞ്ചലനായി നിന്നു . ‘ഇങ്ങിനെ സൌന്ദര്യം ഇതുവരെ കണ്ടിട്ടില്ല —എന്റെ മഹാഭാഗ്യംതന്നെ . എന്നെ ഇവൾ കാമിക്കാതിരിക്കില്ലാ . എനിക്കു് അന്യസ്ത്രീഗമനം എനി ഇല്ലാ. ഇന്ദുലേഖയെ ഒഴിച്ചു് ഞാൻ ഒരു സ്ത്രീയേയും സ്മരിക്ക കൂടി ഇല്ലാ. അതിനു രണ്ടുപക്ഷമില്ലാ . ’ ഇങ്ങിനെയാണു് ഇന്ദുലേഖയുടെ സ്വരൂപം കണ്ടു സുബോധം വന്ന പിന്നെ സംഭാഷണം തുടങ്ങുന്നതിനു മുമ്പിൽ നമ്പൂരിപ്പാട്ടിലെ മനസ്സിൽ വിചാരിച്ചതും നിശ്ചയിച്ചു് ഉറച്ചതും . ഇന്ദുലേഖാ യാതൊരു ഭാവഭേദവും കൂടാതെ നമ്പൂരിപ്പാട്ടിലെ മുഖത്തു നോക്കിക്കൊണ്ടു നിന്നു. തുറിച്ചുനോക്കിക്കൊണ്ടു നിന്നു എന്നു പറയാൻ പാടില്ല . തുറിച്ചുനോക്കാൻ ഇന്ദുലേഖയ്ക്കു് അറിഞ്ഞുകൂടാ. കേശവൻനമ്പൂരി ഉടനെ ഒരു കസാല നീക്കിവെച്ചു് അതിന്മേൽ നമ്പൂരിപ്പാട്ടിലെ ഇരുത്തി. താഴത്തിറങ്ങി . നമ്പൂരിപ്പാടു കസാലമേൽ ഇരുന്നു പിന്നെയും ഇന്ദുലേഖയുടെ മുഖത്തുതന്നെ കണ്ണുപറിക്കാതെ നോക്കി . ഇന്ദുലേഖയും നോക്കിക്കൊണ്ടുനിന്നു. ഒടുവിൽ —

നമ്പൂരിപ്പാട്: ഞാൻ വന്നപ്പോൾ താഴെ ഉണ്ടായിരുന്നു—ഇല്ലേ ? കണ്ടതുപോലെ തോന്നി . എന്നു പറഞ്ഞു കവിൾത്തടം കവിഞ്ഞു നീണ്ടിട്ടു് ഒരു മന്ദഹാസം ചെയ്തു ?

ഇന്ദുലേഖാ: ഞാൻ അപ്പോൾ താഴത്തില്ലാ . ‘ഞാൻ ’ എന്നു പറഞ്ഞപ്പോൾ നമ്പൂരിപ്പാടു് ഒന്നു ഞെട്ടി . ഒരു നായർസ്ത്രീ തന്നോടു് അങ്ങിനെ ഇതുവരെ പറഞ്ഞിട്ടില്ലാ . പക്ഷേ , ഈ സ്തോഭങ്ങളൊന്നും ക്ഷണികനേരവും നിന്നില്ലാ. ഇന്ദുലേഖയുടെ സൌന്ദര്യം കണ്ടു നമ്പൂരി വലഞ്ഞു് മറ്റുള്ള സകല അഭിമാനവും മറന്നുപോയിരിക്കുന്നു. നമ്പൂരിപ്പാട്: താഴത്തു വന്നതേ ഇല്ലെ ?

ഇന്ദുലേഖാ: വന്നതേ ഇല്ലാ.

നമ്പൂരിപ്പാട്: അതെന്തേ?

ഇന്ദുലേഖാ: ഒന്നും ഉണ്ടായിട്ടല്ലാ .

നമ്പൂരിപ്പാട്: ആദ്യം വരാൻ നിശ്ചയിച്ച ദിവസം സംഗതിവശാൽ പുറപ്പെടാൻ തരമായില്ലാ. ആ വിവരത്തിനു് എഴുത്തയച്ചു–എഴുത്തു കണ്ടില്ലേ ?

ഇന്ദുലേഖാ: ഞാൻ കണ്ടിട്ടില്ലാ .

നമ്പൂരിപ്പാട്: കറുത്തേടം കാണിച്ചില്ലേ ?

ഇന്ദുലേഖാ: നമ്പൂരി എന്നെ കാണിച്ചിട്ടില്ലാ .

നമ്പൂരിപ്പാട്: കറുത്തേടം മഹാ വിഡ്ഢിതന്നെ . അന്നു ഞാൻ പുറപ്പെട്ട ദിവസം ഒരു ഏലമലകരാറുകാരൻ മക്ഷാമൻ സായ്വു് വന്നിരുന്നു . എമ്പതിനായിരം ഉറുപ്പികയ്ക്കു മല കരാർ കൊടുത്തു—ആ തിരക്കിനാലാണു് അന്നു വരാഞ്ഞതു് . ഇന്ദുലേഖയെ കാണാൻ വഴുകിക്കൊണ്ടിരുന്നു. പലരും പറഞ്ഞു കേട്ടിട്ടുണ്ടു് . കേട്ടു നല്ല പരിചയം ഉണ്ടു് . ഇന്ദുലേഖാ , കറുത്തേടത്തിന്നു് അമ്മയ്ക്കു ബാന്ധവം ആയതിനു മുമ്പുണ്ടായ മകളായിരിക്കും.

ഇന്ദുലേഖാ: ആരുടെ മകൾ? കറുത്തേടത്തു നമ്പൂരിയുടേയോ ? അല്ലാ , ഞാൻ നമ്പൂരിയുടെ മകളല്ലാ, രാമവർമ്മരാജാവിന്റെ മകളാണു് .

നമ്പൂരിപ്പാട്: അതെ, അതെ—അതാണു ഞാൻ പറഞ്ഞതു് .

ഇന്ദുലേഖാ: എന്നാൽ ശരി. നമ്പൂരിപ്പാടു്, എനി താൻ എന്താണു പറയേണ്ടതു് ; തനിക്കു പറയേണ്ട സംഗതി ഒന്നുണ്ടായിരുന്നു, അതു് എങ്ങിനെയാണു പറയേണ്ടതു് എന്നു കുറെ നിരൂപിച്ചിട്ട്—

നമ്പൂരിപ്പാട്: ഇന്ദുലേഖയുടെ സൌന്ദര്യത്തെക്കുറിച്ച് കേട്ടുകേട്ട് എനിക്കു നിവൃത്തിയില്ലാതായി.

ഇന്ദുലേഖാ: എന്റെ സൌന്ദര്യംകൊണ്ടു് ഇവിടേക്ക് എന്താണ് നിവൃത്തിയില്ലാതെ ആയത് എന്നു് എനിക്കു മനസ്സിലായില്ലാ.

നമ്പൂരിപ്പാട്: ഇന്ദുലേഖയുടെ വർത്തമാനം കേട്ടുകേട്ടു മനവകകാര്യങ്ങൾ യാതൊന്നും ഞാൻ നോക്കാതെയായി.

ഇന്ദുലേഖാ: ഇതു മഹാകഷ്ടം ! ഞാൻ മനവക കര്യങ്ങൾക്കു് ഇത്ര വിരോധിയോ ? ഇതിന് എന്താണു് സംഗതി?

നമ്പൂരിപ്പാട്: ഇന്നലെ ചെറുശ്ശേരി ഒരു ശ്ലോകം ചൊല്ലി . അതു് ഇന്ദുലേഖയോടു ചൊല്ലണം എന്നു് എനിക്കൊരാഗ്രഹം. ഇന്ദുലേഖയ്ക്കു് സംസ്കൃതത്തിൽ വില്പത്തി അല്ല ഇങ്കിരിയസു പഠിപ്പാണു് ഉള്ളതെന്നു കേട്ടു. സംസ്കൃതശ്ലോകം ചൊല്ലിയാൽ അർത്ഥം മനസ്സിലാവുമോ ?

ഇന്ദുലേഖാ: നല്ലവണ്ണം മനസ്സിലാവാൻ പ്രയാസം

നമ്പൂരിപ്പാട്: കുറെ വായിച്ചു വിൽപത്തിയായിരുന്നു വേണ്ടതു് .

ഇന്ദുലേഖാ: ശരി.

നമ്പൂരിപ്പാട്: ഞാൻ ഒരു ശ്ലോകം ചൊല്ലാം . അർത്ഥം മനസ്സിലാവുമോ എന്നു നോക്കൂ. മനസ്സിലായില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം .

ഇന്ദുലേഖാ: അർത്ഥം മനസ്സിലാവുന്ന കാര്യം സംശയം .

നമ്പൂരിപ്പാട്: എന്നാൽ ഞാൻ പറഞ്ഞുതരാം .

ഇന്ദുലേഖാ: അങ്ങിനെയാവട്ടെ

നമ്പൂരിപ്പാടു് ഒരു ശ്ലോകംക്കചൊല്ലാൻ വിചാരിച്ചു . ശ്ലോകംഒന്നുരണ്ടേ തോന്നുകയുള്ളു . വിൽപത്തി ലേശമില്ലാത്തതിനാൽ മഹാ അബദ്ധമായിട്ടാണു് , തോന്നുന്നതുതന്നെക്കചൊല്ലുമാറു് . തോന്നുന്നതിൽതന്നെ ചില പദങ്ങളും പാദങ്ങളും എടയ്ക്കിടെ മറന്നുപോവും . പിന്നെയും തോന്നും. ഇങ്ങനെയാണു സ്ഥിതി . ശ്ലോകം ചൊല്ലുവാൻ നിശ്ചയിച്ചു നമ്പൂരിപ്പാടു കുറെ വിചാരിച്ചു. ഒരു ശ്ലോകം പകുതി തോന്നി, അതു ചൊല്ലുന്നു : ‘ആസ്താം പീയൂഷഭാവഃ സുമതിഗരജരള ഹാരീ പ്രസിദ്ധഃ ’ പിന്നെ എന്താണ്—തോന്നുന്നില്ല . ചെറുശ്ശേരിയെ അറിയുമോ ? അറിയും എന്നു് അയാൾ പറഞ്ഞു. അയാൾ എന്റെകൂടത്തന്നെയാണു് . എനിക്കു വേണ്ടപ്പോൾ ഒക്കെ അയാളാണു് ശ്ലോകം ചൊല്ലാറു്. എനിക്കു് ഇതു് ഓർമ്മവെയ്ക്കാനും മറ്റും മഹാ അസഖ്യം . പിന്നെ കാര്യങ്ങളുടെ തിരക്കിൽ എന്തു ശ്ലോകം? എന്നാലും ഞാൻക്കചൊല്ലിയ ശ്ലോകംബഹുവിശേഷമായിരുന്നു . എന്താ—അഗ്നാളിച്ചു് —നോക്കാട്ടെ : ‘ആസ്താം പീയൂഷഭാവഃ സുമതിഗരജരളാ ഇതി പ്രസിദ്ധഃ ’

ഇന്ദുലേഖാ: (ചിറിച്ചുംകൊണ്ടു് ) ബുദ്ധിമുട്ടണ്ടാ , ശ്ലോകം പിന്നെ ഓർമ്മയാക്കീട്ടു ചൊല്ലാമല്ലോ

നമ്പൂരിപ്പാട്: ഛീ! അതു പോര . ഞാൻ ഒന്നാമതു് ഇന്ദുലേഖയോടുക്കചൊല്ലിയ ശ്ലോകംമുഴുവനാക്കാഞ്ഞാൽ പോരാ—നോക്കട്ടെ : ‘ആസ്താം പീയൂഷഭാവഃ സുമതിഗരജരളാ ഇതി പ്രസിദ്ധഃ ’ ഓ–ഹോ–തോന്നി തോന്നി— ‘തല്ലാഭോപായഖിന്നാപിച ഗരളഹരോ ഹേതുരുല്ലാസഭാവഃ ’ എനിയത്തെ രണ്ടു പാദം അശേഷം തോന്നുന്നില്ലാ . മുമ്പുതന്നെ തോന്നുന്നില്ലാ . വിചാരിച്ചിട്ടു ഫലമില്ലാ. “ആസ്താം പീയൂഷഭാവഃ . . . ’ ഓ–പിന്നെയും മറന്നുവോ —ഇതു വലിയ വിഷമം. ഓ–ഹോ–ഇല്ല, തോന്നി. ‘ആസ്താം പീയൂഷഭാവഃ സുമതിഗരജരളാ ഇതി പ്രസിദ്ധഃ ’ ‘തല്ലാഭോപായഖിന്നാപിച ഗരളഹരോ ഹേതുരുല്ലാസഭാവഃ ’ ഇത്രത്തോളംക്കചൊല്ലി പിന്നെ അശേഷം തോന്നുന്നില്ലെന്നു പറഞ്ഞുകൊണ്ടു നമ്പൂരിപ്പാടു് എഴുനീറ്റു കറുത്തേടത്തിനെ വിളിക്കാൻ കോണിവാതു ൽപോയി , “കറുത്തേടം ! കറുത്തേടം! ” എന്നു് ഉറക്കെ വിളിച്ചു. കേശവൻനമ്പൂരി ഹാജരായി കോണിച്ചുവട്ടിൽ സമീപം നിൽക്കുന്നുണ്ടായിരുന്നു. ഓടിയെത്തി— നമ്പൂരിപ്പാട്: കറുത്തേടം, ചെറുശ്ശേരിയുടെ അടുക്കെ പോയി ‘ആസ്താം ’ എന്ന ശ്ലോകംമുഴുവൻ ഒരു ഓലയിൽ എഴുതിച്ചു് ഇങ്ങട്ടു കൊണ്ടുവരൂ . വേഗം വേണം . കേശവൻനമ്പൂതിരി ഓടിപ്പോയി . ചെറുശ്ശേരി നാലുകെട്ടിൽ ഒരു കസാലമേൽ ഇരി ന്നതു കണ്ടു. അപ്പോഴേക്കു കേശവൻനമ്പൂതിരി ‘ആസ്താ ’ എന്ന പദം മറന്നിരിക്കുന്നു .

കേശവൻനമ്പൂതിരി: ചെറുശ്ശേരി ഒരു ശ്ലോകംഎഴുതിത്തരാൻ പറഞ്ഞു നമ്പൂരി . അതു വേഗം എഴുതിത്തരൂ. ഓലയും എഴുത്താണിയും ഇതാ —എന്താണു ശ്ലോകം? എന്തോ—ഓ–അഗ്നാളിച്ചു—വരട്ടെ, ശരി–ശരി—ഓർമ്മയായി . ശ്ലോകത്തിന്റെ ആദ്യം ആസീൽ എന്നാണു് വേഗം എഴുതിത്തരൂ. ചെറുശ്ശേരി വേഗം ഓല വാങ്ങി . “ആസീദ്ദശരഥോ നാമ സൂര്യവംശേഥ പാർഝിവഃ ഭാര്യാസ്തിസ്രാപി ലബ്ധ്വാസ ൌതാസു ലേഭേ ന സന്തതിം ” എന്ന ശ്ലോകംഎഴുതിക്കൊടുത്തു .

കേശവൻനമ്പൂതിരി ഓലയുംകൊണ്ടു മുകളിലേക്കു് ഓടിച്ചെന്നു . നമ്പൂതിരിപ്പാട്ടിലേക്കു കണ്ണട വെയ്ക്കാതെ ഒരക്ഷരം വായിച്ചുകൂടാ . എന്നാൽ ഇന്ദുലേഖയുടെ മുമ്പാകെ കണ്ണട വെയ്ക്കുന്നതു തന്റെ യൗവനത്തെക്കുറിച്ചു് ഇന്ദുലേഖയുടെ അഭിപ്രായത്തിന്നു ഹാനിയായി വന്നാലോ എന്നു വിചാരിച്ചു താൻ ഓല വാങ്ങാതെ കേശവൻനമ്പൂതിരിയോടുതന്നെ വായിാൻ പറഞ്ഞു. കേശവൻനമ്പൂതിരിക്കും കണ്ണടകൂടാതെ നല്ലവണ്ണം വായിച്ചുകൂട . എങ്കിലും കൽപനപ്രകാരം തപ്പിത്തപ്പി വായിച്ചുതുടങ്ങി :

കേശവൻനമ്പൂതിരി: ആസീ– ദശ– രഥോ നാമസൂ–ര്യ വംശേ–ഥപാർഝിവഃ ഇത്രത്തോളം വായിക്കുമ്പോഴേക്കു് ഇന്ദുലേഖാ വല്ലാതെ ചിറിച്ചുതുടങ്ങി .

നമ്പൂതിരിപ്പാട്:ഛീ! അബദ്ധം ! കറുത്തേടത്തിന്നു വിൽപത്തി ലേശം ഇല്ലെന്നു തോന്നുന്നു. ഇതല്ല ശ്ലോകം. ആദ്യത്തെ പാദം എനി റിയാം . എഴുതിക്കോളു . എന്നു പറഞ്ഞു കേശവൻനമ്പൂതിരിയെക്കൊണ്ടു താൻ മുമ്പുക്കചൊല്ലിയ പ്രകാരം എഴുതിച്ചു. ഓലയുംകൊണ്ടു കേശവൻനമ്പൂതിരി ചെറുശ്ശേരിനമ്പൂരിയുടെ അടുക്കെ രണ്ടാമതും ചെന്നു.

കേശവൻനമ്പൂതിരി: ചെറുശ്ശേരിക്കു് എല്ലായ്പോഴും പരിഹാസമാണു് . നമ്പൂരി വിചാരിച്ച ശ്ലോകമല്ല എഴുതിത്തന്നതു്. ഇതാ ഞാൻ ഓലയിൽ എഴുതിക്കൊണ്ടുവന്നിരിക്കുന്നു . ഇതു മുഴുവൻ എഴുതിത്തരൂ. ചെറുശ്ശേരിനമ്പൂരി ഓല വാങ്ങി നോക്കി , “ഓ–ഹോ ! ഈ ശ്ലോകമോ ? എന്നാൽ അങ്ങനെ പറയണ്ടെ. ‘ആസീൽ ’ എന്നാണു് ആദ്യം എന്നല്ലേ കറുത്തേടം പറഞ്ഞതു് ? ” എന്നും പറഞ്ഞു പൂർവാർദ്ധത്തിൽ ഉണ്ടായിരുന്ന പിഴകൾ തീർത്തു് ഉത്തരാർദ്ധം എഴുതിക്കൊടുത്തു . അതുംകൊണ്ടു പിന്നെയും കേശവൻനമ്പൂതിരി മുകളിലേക്കു ചെന്നു . ശ്ലോകംവായിക്കാൻ നമ്പൂരിപ്പാടു് കേശവൻനമ്പൂതിരിയോടു് പറഞ്ഞു .

കേശവൻനമ്പൂതിരി: ഇതു് ഒരു വലിയ ശ്ലോകമാണു് . ഞാൻ വായിച്ചാൽ ശരിയാവുകയില്ല . ഇന്ദുലേഖ ഇവിടെ നിൽക്കുന്നുണ്ടല്ലോ . നല്ല വിൽപത്തിയാണു് . ഇന്ദുലേഖേ , ഇതൊന്നു വായിക്കൂ.

ഇന്ദുലേഖാ: എനിക്കു നല്ല വിൽപത്തിയില്ലാ . വല്ലതും പറയണ്ടാ . എന്നാൽ ഈ ശ്ലോകംഎനിക്കു തോന്നും. ബുദ്ധിമുട്ടണ്ട . ചൊല്ലിക്കളയാം— എന്നു പറഞ്ഞു് ഉപദ്രവം തീരാൻവേണ്ടി ചൊല്ലുന്നു : “ആസ്താം പീയൂഷലാഭസ്സുമുഖി ഗരജരാമൃത്യുഹാരീ പ്രസിദ്ധ– സ്തല്ലാഭോപായചിന്താപി ച ഗരളജൂഷോ ഹേതുരുല്ലാഘതായാഃ നോചേദാലോലദൃഷ്ടിപ്രതിഭയഭുജഗീ ദുംകർമ്മാ മുഹുസ്തേ യാമേവാലംബ്യ ജീവേ കഥമധരസുധാ– മാധുരീമപ്യജാനൻ. ”

നമ്പൂതിരിപ്പാട്: അതിവിശേഷമായ ശ്ലോകം, അല്ലേ ?

ഇന്ദുലേഖാ: അതെ.

നമ്പൂതിരിപ്പാട്: കറുത്തേടം പോയി താഴത്തു് ഇരിയ്ക്കൂ.. -

കേശവൻനമ്പൂതിരി, “ഞാൻ പോയി മുറുക്കാൻ കൊണ്ടുവരാം ” എന്നു പറഞ്ഞു താഴത്തേക്കു പോയി.

നമ്പൂതിരിപ്പാട്: ഇന്ദുലേഖക്കു് കളിഭ്രാന്തുണ്ടോ ?

ഇന്ദുലേഖാ: എന്തു ഭ്രാന്തു്?

നമ്പൂതിരിപ്പാട്: കളിഭ്രാന്തു് —കഥകളിഭ്രാന്തു് .

ഇന്ദുലേഖാ: എനിക്കു് ഒരുവകയായും ഭ്രാന്തു് ഇതുവരെ ഒന്നും ഉണ്ടായിട്ടില്ലാ .

നമ്പൂതിരിപ്പാട്: എനിക്കു നല്ല ഭ്രാന്താണ്—കലശലാണു ഭ്രാന്തു് .

ഇന്ദുലേഖാ: (ചിറിച്ചുംകൊണ്ടു് ) ശരിതന്നെ, സംശയമില്ല .

നമ്പൂതിരിപ്പാട്: എന്താ ഇന്ദുലേഖ ഈ വിവരം മുമ്പു കേട്ടിട്ടുണ്ടോ ?

ഇന്ദുലേഖാ: ഇല്ലാ. ഇപ്പോളറിഞ്ഞു .

നമ്പൂതിരിപ്പാട്: ഞാൻ പറഞ്ഞറിഞ്ഞു അല്ലേ ?

ഇന്ദുലേഖാ: അതെ, ഇവിടുത്തെ വാക്കുകളെക്കൊണ്ടു നിശ്ചയിച്ചു .

നമ്പൂതിരിപ്പാട്: ഇന്നലെ മനയ്കൽ കളി ഉണ്ടായിരുന്നു . രാമന്റെ ദശാസ്യൻ ബഹുവിശേഷംതന്നെ. ഇന്ദുലേഖാ രാമനെ കേട്ടിട്ടുണ്ടോ ? രാമൻ , ശൂദ്രർ രാമപ്പണി ർ എന്നു പറയും. വലിയ ഊറ്റക്കാരനാണു് . രംഗശ്രീ കലശലു് .മെയ്യും അങ്ങിനെതന്നെ . ഇന്ദുലേഖയ്ക്കു് എനി ദിവസംപ്രതി കളികാണാം . എനിക്കു നല്ല ഭ്രാന്താണു് . ഇയിടെ മിക്കവാറും ദിവസം കളി ഉണ്ടാവാറുണ്ടു്. ഇന്നലെ ഒരു സ്ത്രീവേഷവും കണ്ടു . ഇയ്യടെ ഒന്നും ഇങ്ങിനെ കണ്ടിട്ടില്ല. രാഘവൻ, രാഘവൻ എന്ന ഒരു ചെ ൻ . രാഘവനെ ഇന്ദുലേഖ അറിയുമോ ? അവൻ മുഖം മിനുക്കിയാൽ ഇന്ദുലേഖയുടെ മുഖംപോലെതന്നെ . അങ്ങിനെതന്നെ—ഒരു ഭേദവുമില്ല. ഇവിടെ കളി കൂടെക്കൂടെ ഉണ്ടാവാറുണ്ടോ ?

ഇന്ദുലേഖാ: ഇല്ലാ.

നമ്പൂതിരിപ്പാട്: എത്ര കൊല്ലമായി ഇന്ദുലേഖ കഥകളി കണ്ടിട്ടു് ?

ഇന്ദുലേഖാ: നാലഞ്ചുകൊല്ലമായി എന്നു തോന്നുന്നു .

നമ്പൂതിരിപ്പാട്: ശിവ!—ശിവ ! നാലഞ്ചുകൊല്ലമൊ ? ഇത്ര സമ്പത്തുള്ള ഈ വീട്ടിൽ കഥകളി കഴിഞ്ഞിട്ടു നാലഞ്ചുകൊല്ലമോ ? ആശ്ചര്യം ! അതിന്റെ പരിജ്ഞാനമില്ലാഞ്ഞാൽ അത്ര ഉള്ളു. പഞ്ചുവിനു പരിജ്ഞാനം ഒട്ടും ഇല്ലായിരിക്കും . പിന്നെ ഇന്ദുലേഖ എന്തുചെയ്യും ?

ഇന്ദുലേഖാ: അതെ! ശരിതന്നെ .

നമ്പൂതിരിപ്പാട്: ഇന്ദുലേഖയ്ക്ക് ഇങ്കിരീയസ്സു നല്ലവണ്ണം അറിയാമോ?

ഇന്ദുലേഖാ: കുറെ പഠിച്ചു.

നമ്പൂതിരിപ്പാട്: സായ്വന്മാരോടു സംസാരിക്കാമോ ? ഇങ്കിരീയസ്സു നല്ലവണ്ണം അറിയാമോ ?

ഇന്ദുലേഖാ: പഠിച്ചതിന്റെ അവസ്ഥാനുസരണം ആരോടും സംസാരിക്കാം

നമ്പൂതിരിപ്പാട്: ഇന്ദുലേഖയെ ഞാൻ ഇശ്ശി കേട്ടിട്ടുണ്ടു് . കണ്ടപ്പോൾ അതിലൊക്കെ വിശേഷം—എന്റെ ഭാഗ്യംതന്നെ.

ഇന്ദുലേഖാ: എന്താണു ഭാഗ്യം—അറിഞ്ഞില്ലാ .

നമ്പൂതിരിപ്പാട്: ഇന്ദുലേഖയെ കണ്ടതുതന്നെ ഭാഗ്യം .

ഇന്ദുലേഖാ: എന്താണു് എന്നെ കാണുന്നതുകൊണ്ടു് ഒരു ഭാഗ്യം എന്നു ഞാനറിയുന്നില്ലാ .

നമ്പൂതിരിപ്പാട്: ഇത്ര പറഞ്ഞാൽ മനസ്സിലാവില്ലേ ?

ഇന്ദുലേഖാ: പറഞ്ഞേടത്തോളം മനസ്സിലായി . പറയാത്തതു് എങ്ങിനെ മനസ്സിലാവും ? ഇവിടുത്തെ ഭാഗ്യമെന്നു പറഞ്ഞതു മനസ്സിലായി . എന്തു ഭാഗ്യമാണു് ഇവിടേക്കു വരുന്നത് എന്നാണു് ഞാൻ ചോദിച്ചതു്. അതിനു് ഉത്തരം പറഞ്ഞില്ലാ–പറയാത്തതുകൊണ്ടു് ആ സംഗതി മനസ്സിലായതും ഇല്ലാ.

നമ്പൂതിരിപ്പാട്: അതൊക്കെ എന്റെ ഭാഗ്യംതന്നെ —എന്റെ ഭാഗ്യംതന്നെ. ഇന്ദുലേഖയുടെ വാക്കുസാമ൪ഥ്യം കേമംതന്നെ . എന്നെ ഒന്നു ചെണ്ടകൊട്ടിക്കാണി ണമെന്നാണു ഭാവമെന്നു തോന്നുന്നു.

ഇന്ദുലേഖാ: ഇവിടെ ചെണ്ടയില്ല ഇവിടുന്നു ചെണ്ടകൊട്ടി കേൾക്കണമെന്ന് എനിക്ക് താൽപര്യവുമില്ലാ.

നമ്പൂതിരിപ്പാട്: ഇന്ദുലേഖ ബഹു രസികത്തിയാണു് . ഇങ്ങിനെയായിരി സാമർത്ഥ്യം. എന്നെ മുമ്പു കേട്ടു പരിചയമുണ്ടായിരിക്കും .

ഇന്ദുലേഖാ: ഇല്ല.

നമ്പൂതിരിപ്പാട്: കേട്ടിട്ടേ ഇല്ലേ ?

ഇന്ദുലേഖാ: ഇല്ലാ.

നമ്പൂതിരിപ്പാട്: അപ്പോൾ ഞാൻ വരുന്ന വർത്തമാനവും അറിഞ്ഞിട്ടില്ലേ ?

ഇന്ദുലേഖാ: വരുന്നുണ്ടെന്നു് ഇവിടെ ആരോ ഇന്നലെയോ മറ്റോ പറഞ്ഞുകേട്ടു .

നമ്പൂതിരിപ്പാട്: അപ്പോൾ എന്റെ വർത്തമാനം ഇന്ദുലേഖ ആരോടും അന്വേഷിച്ചില്ലേ ?

ഇന്ദുലേഖാ: ഇല്ല.

നമ്പൂതിരിപ്പാട്: അതെന്തേ?

ഇന്ദുലേഖാ: ഒന്നും ഉണ്ടായിട്ടല്ല . അന്വേഷിച്ചില്ലാ —അത്രയുള്ളു .

നമ്പൂതിരിപ്പാട്: ഞാൻ വന്ന കാര്യം എന്താണെന്നു മനസ്സിലായിരിക്കുമല്ലോ

ഇന്ദുലേഖാ: ഇല്ല; മനസ്സിലായിട്ടില്ല .

നമ്പൂതിരിപ്പാട്: എന്ത്; അതും മനസ്സിലായിട്ടില്ലേ ?

ഇന്ദുലേഖാ: ഇല്ലാ.

നമ്പൂതിരിപ്പാട്: ഞാൻ ഇന്ദുലേഖയെ കാണാനായിട്ടുതന്നെയാണു വന്നതു് .

ഇന്ദുലേഖാ: ശരി, അങ്ങിനെയായിരിക്കും.

നമ്പൂതിരിപ്പാട്: മനവക സകല കാര്യവിചാരവും ഞാൻ തന്നെയാണു് . എന്നു പറഞ്ഞു നേരം നോക്കാൻ എന്നു ഭാവിച്ചു പൊ൯ ഗഡിയാരം മടിയിൽനിന്നു് എടുത്തു തുറന്നു നോക്കി. അഞ്ചുമണിയായി എന്നു പറഞ്ഞു .

ഇന്ദുലേഖാ: ഓ, എന്നാൽ സന്ധ്യാവന്ദനത്തിനു സമയമായിരിക്കും .

നമ്പൂതിരിപ്പാട്: ഹേ–അതിനൊന്നും സമയമായിട്ടില്ല . ഈ ഗഡിയാരം ഒന്നു നോക്കേണമോ?

എന്നു പറഞ്ഞു ഗഡിയാരോം മാലചങ്ങലയും കഴുത്തിലിട്ടേടത്തുന്നു് എടുത്തു കൊടുപ്പാൻ ഭാവിച്ചപ്പോൾ ഇന്ദുലേഖാ വാങ്ങി “ഇതു നല്ല ഗഡിയാൾ ” എന്നു പറഞ്ഞു .

നമ്പൂതിരിപ്പാട്: ഇതു് എനിക്കു് മേഘദന്തൻസായ്വ് സമ്മാനമായി കഴിഞ്ഞകൊല്ലം ഏലമലവാരം എഴുപത്തയ്യായിരം ഉറുപ്പികയ്ക്കു് കൊടുത്തപ്പോൾ തന്നതാണു് . മേഘദന്തൻസായ്വു് എന്നു പറഞ്ഞപ്പോൾ ഇന്ദുലേഖാ ഉറക്കെ ഒന്നു പൊട്ടിച്ചിറിച്ചുപോയി. അതിന്നുശേഷം ഗഡിയാൾ തിരിയെക്കൊടുത്തു . ഇന്ദുലേഖയുടെ ഈ ചിറിയും ഭാവവും കണ്ടപ്പോൾ ഇന്ദുലേഖയ്ക്കു തന്നിൽ അനുരാഗം തുടങ്ങി എന്നു നമ്പൂതിരിപ്പാടും , ഈ മേഘദന്തൻസായ്വിനെക്കുറിച്ചു മാധവനെഴുതുന്ന കത്തിലെഴുതേണമെന്നു് ഇന്ദുലേഖയും ഏകകാലത്തിൽതന്നെ നിശ്ചയിച്ചു . നമ്പൂതിരിപ്പാട്ടിലേക്കു മോഹം അതിയായി വർദ്ധിച്ചു . എന്നിട്ടു് ഈ ക്ഷമയില്ലാത്ത വിഡ്ഢി പറയുന്നു

നമ്പൂതിരിപ്പാട്: ഇന്ദുലേഖയോടുകൂടിത്തന്നെ എല്ലായ്പോഴും ഇരിക്കാനാണ് എനിക്ക് മോഹം.

ഇന്ദുലേഖാ: അതു സാധിക്കാത്ത മോഹമാണെന്നു് എനിക്കു തോന്നുന്നു .

ഇത്രത്തോളം പറയുമ്പോഴേക്കു കേശവൻനമ്പൂരി വെള്ളിത്തട്ടത്തിൽ മുറുക്കാനും മറ്റും എടുത്തു മുകളിലേക്കു കയറിവന്നു .

ഇന്ദുലേഖാ: എനിക്കിനി മേൽകഴുകി അമ്പലത്തിൽ പോവണം . കേശവൻനമ്പൂരി ഇവിടെ ഇരിക്കൂ എന്നും പറഞ്ഞ് വേഗം താഴത്തേക്ക് ഇറങ്ങിപ്പോയി

താഴത്തേക്ക്  പോവുമ്പോൾ ഇന്ദുലേഖാ കേശവൻനമ്പൂരിയുടെ മുഖത്തേക്കു് ഒന്നു നോക്കി . ആ നോക്കു്, കേശവൻനമ്പൂരിക്കു തന്റെ ശരീരത്തിന്മേൽ ഒരു ഇരുമ്പുകോൽ പഴുപ്പിച്ചു ചൂടു വെച്ചതുപോലെ കൊണ്ടു. കേശവൻനമ്പൂരി , വെറ്റിലത്തട്ടംകൊണ്ടു് അവിടെ ഇളിഭ്യനായി വശായി. നമ്പൂതിരിപ്പാട്ടിലേക്കു് ആകപ്പാടെ നല്ല സുഖമായിട്ടില്ല–എങ്കിലും അവിടെത്തന്നെ ഇരുന്നു മുറുക്കി കുറേ നേരം ഇന്ദുലേഖയുടെ മുറിയിലുള്ള സാമാനങ്ങളും മറ്റും നടന്നു നോക്കി. ബുക്കുകൾ വളരെ കണ്ടു—പെണ്ണൂങ്ങളെ ഇംഗ്ലീഷു് പഠിപ്പിച്ചാൽ വളരെ ദോഷമാണെന്നു തീർച്ചയാക്കി. 

കേശവൻനമ്പൂതിരി: (നമ്പൂതിരിപ്പാടോടു് ) ഇന്ദുലേഖയ്ക്കു വെകുന്നേരം അമ്പലത്തിൽപോവൽ മുടങ്ങാതെ ഉണ്ടു്. അതിന്നു സമയവും മറ്റും അതികൃത്യമാണു് . — അതാണു് ഇപ്പോൾ പൊയു് കളഞ്ഞതു്.

നമ്പൂതിരിപ്പാട്: ഇന്ദുലേഖാ വേഗം ഇങ്ങോട്ടു വരുമല്ലോ . വരുന്നവരെ നുമ്മൾ ഇവിടെത്തന്നെ ഇരിക്കുക — അല്ലെ?

കേശവൻനമ്പൂതിരി: അതു വേണ്ടെന്നു തോന്നുന്നു — അത്താഴം കഴിഞ്ഞു് ഒൻപത്തുമണിക്ക് ഇവിടെ വന്നു് ഇന്ദുലേഖയുടെ പാട്ടും മറ്റും കേൾക്കാം ; അതല്ലെ നല്ലതു് ?

നമ്പൂതിരിപ്പാട്: അങ്ങിനെതന്നെ—അതാണു നല്ലതു് . എന്നു പറഞ്ഞു് രണ്ടാളുംകൂടി ചോട്ടിലേക്കു പോന്നു . നമ്പൂതിരിപ്പാടു മുകളിൽ കേശവൻനമ്പൂതിരിയോടുകൂടി ഇന്ദുലേഖയുടെ മാളികയിന്മേലെ സാമാനങ്ങൾ നോക്കുമ്പോൾ ചുവട്ടിൽ ഇന്ദുലേഖയും ചെറുശ്ശേരിനമ്പൂരിയുമായി ഒരു സംഭാഷണം ഉണ്ടായി. ഇന്ദുലേഖാ മേൽകഴുകാൻ എന്നു പറഞ്ഞു മാളികമുകളിൽനിന്നു് ഇറങ്ങി തെക്കേ അറയിൽകൂടി നാലുകെട്ടിൽ കടന്നപ്പോൾ ചെറുശ്ശേരിനമ്പൂരിക്ക തെക്കിനിയിൽ ഒരു കസാലമേൽ താനെ ഇരിക്കുന്നതു കണ്ടു . ഇന്ദുലേഖയെ കണ്ട ഉടനെ നമ്പൂരി കസാലമേൽനിന്നു് എഴുനീറ്റു് ഇന്ദുലേഖയുടെ സമീപത്തിലെക്കു ചെന്നു മന്ദഹാസത്തോടുകൂടി നിന്നു . ഇന്ദുലേഖയ്ക്കു നമ്പൂരിയെ കണ്ടപ്പോൾ വളരെ സന്തോഷമായി എങ്കിലും എന്താണു് ആദ്യം പറയേണ്ടതു് എന്നു് ഒന്നും തോന്നീല . അപ്പോഴത്തെ സ്ഥിതി അങ്ങിനെയാണല്ലോ . എന്നാൽ അതിസമർത്ഥനായ നമ്പൂരി ഇന്ദുലേഖയുടെ സൗഖ്യക്കേട് ക്ഷണേന തീർത്തു .

ചെറുശ്ശേരിനമ്പൂരി: ഇന്നു കാണാനിടവരുമെന്നു ഞാൻ ഓർത്തിരുന്നില്ലാ . ഞാൻ ഈ ഗോഷ്ഠിയിൽ ഒന്നുമില്ലാ—നിർദ്ദോഷിയാണേ ; എന്നെ ശങ്കിക്കരുതെ . ഈ വാക്കുകൾ കേട്ടപ്പോൾ ഇന്ദുലേഖയ്ക് മനസ്സമാധാനം വന്നു വാക്കുകൾ ധാരാളമായി പറയാറായി

ഇന്ദുലേഖാ: എന്താണു മുകളിൽ എഴുന്നള്ളാഞ്ഞതു് ? മുമ്പു പരിചയവും സ്നേഹവും ഉണ്ടായതുകൊണ്ടായിരിക്കാം. എഴുന്നള്ളീട്ടുണ്ടെന്നു കേട്ടു് ഞാൻ വളരെ സന്തോഷിച്ചു . ചെറുശ്ശേരിനമ്പൂരി: നമ്പൂതിരി മുകളിലേക്കു വരുമ്പോൾ എന്നെ വിളിച്ചില്ലാ. ഞാൻ ഇപ്പോൾ അദ്ദേഹത്തിന്റെ കൂടെ വന്നവരിൽ ഒരുവന്റെ സ്ഥിതിയിലാണല്ലോ . അതുകൊണ്ടു വിളിക്കാതെ ഒന്നിച്ചു വരണ്ട എന്നുവെച്ചതാണു് . നാളെ രാവിലെ ഏതായാലും വരാമെന്നു് ഉറച്ചിരുന്നു. ഇപ്പോൾതന്നെ കണ്ടതു് എന്റെ ഭാഗ്യം. മാധവൻ നൂറ്റമ്പതു് ഉറുപ്പിക ശമ്പളമായി എന്നു കേട്ടു. വളരെ സന്തോഷമായി . മുകളിൽനിന്നു് ഇറങ്ങുമ്പോൾ ഇന്ദുലേഖയ്ക്കുണ്ടായിരുന്ന മൗഢ്യം സകലം തീർന്നു . മാധവന്റെ പേരു ചെവിയിൽപ്പെട്ട ഉടനെ ഒരു രോമാഞ്ചവും അൽപം ലജ്ജയും ഉണ്ടായി . മുഖം അൽപം ഒന്നു താഴ്ത്തി മന്ദഹാസം ചെയ്യുന്നതു ചെറുശ്ശേരി നമ്പൂരി കണ്ടു വളരെ സന്തോഷിക്കുകയും ഇന്ദുലേഖയുടെ അവസ്ഥയെപ്പറ്റി ബഹുമാനിക്കുകയും ചെയ്തു . ഉടനെ —

ഇന്ദുലേഖാ: രണ്ടു ദിവസത്തിനകത്തു മദിരാശിയിൽനിന്നു വരുമെന്നു് എഴുത്തുവന്നിട്ടുണ്ടു്. ഒരു സമയം ഈ പ്രാവശ്യം മടങ്ങിപ്പോവുമ്പോൾ . . . . പിന്നെ ഒന്നും പറയാതെ കുറെ ലജ്ജിച്ചുകൊണ്ടു നിന്നു . ചെറുശ്ശേരിനമ്പൂരി: മടങ്ങിപ്പോവുമ്പോൾ ഇന്ദുലേഖയും കൂടെ–അല്ലേ ?

ഇന്ദുലേഖാ: (മന്ദഹസിച്ചുംകൊണ്ടു് ) അതെ . തിരുമനസ്സുന്നുമായിട്ടു് സംസാരിപ്പാൻ മനസ്സുള്ള ആൾക്കു സംസാരിപ്പാനുള്ള വാക്കുകളും സംഗതികളും തിരുമനസ്സുതന്നെ വേണ്ടവിധം അറിയിപ്പിച്ചും പറഞ്ഞും കൊടുക്കുന്നതു ചിലപ്പോൾ വലിയ ഉപകാരമായിവരുന്നു . ചെറുശ്ശേരിനമ്പൂരി: നിങ്ങൾ രണ്ടാളുടെയും കൂടെ ഞാനും മദിരാശിയിലോളം വരാം . ഇന്ദുലേഖയും മാധവനും ഭാര്യാഭർത്താ ന്മാരായി അധികകാലം അതിഭാഗ്യത്തോടുകൂടി ഇരിക്കണം എന്നാണു് എന്റെ ആഗ്രഹവും അനുഗ്രഹവും . ഈ വാക്കുകൾ പറയുമ്പോൾ നമ്പൂരിയുടെ കണ്ണിൽ അശ്രുക്കൾ നിറഞ്ഞുവശായി . അതിമനോഹരിയായ ഇന്ദുലേഖയ്ക്കു് ഈ അതിസുന്ദരനായ മാധവൻതന്നെ ഭർത്താവായി കാണണമെന്നാണു് ഇവരെ രണ്ടുപേരേയും കാണുകമാത്രം ഉണ്ടായിട്ടുള്ള സാമാന്യബുദ്ധികളായ എല്ലാ മനുഷ്യരുടെയും ആഗ്രഹവും അഭിപ്രായവും . എന്നാൽ ഇവരെ രണ്ടുപേരുടെയും രൂപസൌന്ദര്യത്തിന്നു പുറമെ ഇവരുടെ പഠിപ്പു് , ബുദ്ധിസാമ൪ഥ്യം , ശീലഗുണം , അന്യോന്യം ഉള്ള അനുരാഗം ഇതുകളെ വെടുപ്പായി മനസ്സിലാക്കീട്ടുള്ള അതിബുദ്ധിമാനും വിദ്വാനും ആയ ചെറുശ്ശേരിനമ്പൂരിക്കു് ഇവരുടെ ചേർച്ചയിലും അഭ്യുദയത്തിലും അതിസന്തോഷവും അതുനിമിത്തം സന്തോഷാശ്രുക്കളും ഉണ്ടായതു് ആശ്ചര്യമല്ലല്ലോ . നമ്പൂരി മേൽക്കാണിച്ചപ്രകാരം പറഞ്ഞപ്പോൾ ഇന്ദുലേഖയ്ക്കും കണ്ണീർ താനെ പുറപ്പെട്ടു് ഗൽഗദാക്ഷരമായി—

ഇന്ദുലേഖാ: ഇവിടുത്തെ അനുഗ്രഹം ഞങ്ങൾ വളരെ ഭക്തിപൂർഎം എല്ലായ്പോഴും കാംക്ഷിച്ചുകൊണ്ടിരിക്കുന്നതാണു്.

ചെറുശ്ശേരിനമ്പൂരി: മദിരാശിയിൽനിന്നു് ഏതു തിയ്യതിക്ക് എന്ന് തീർച്ചയാക്കി എഴുതീട്ടുണ്ടോ?

ഇന്ദുലേഖാ: എനിയത്തെ ആഴ്ചയിൽ എന്നാണു് എഴുതിയിട്ടുള്ളതു് . എഴുതീട്ടു് ഇന്നേ രണ്ടോ മൂന്നോ ദിവസമായി. മറ്റന്നാളോ നാലാന്നാളോ വരുമായിരിക്കും .

ചെറുശ്ശേരിനമ്പൂരി: എന്റെ ഇവിടെനിന്നുള്ള യാത്ര എന്നോ—പുറപ്പാടിന്റെ കാര്യംകൊണ്ടു നമ്പൂതിരി ഒന്നും മുകളിൽനിന്നു പ്രസ്താവിച്ചിരിക്കില്ലാ . താമസിപ്പാൻ വന്നതല്ലെ . എന്നു പറഞ്ഞു ചിറിച്ചു. ഇന്ദുലേഖയും ചിറിച്ചു .

ഇന്ദുലേഖാ: എന്താണു് ഒരു ശ്രീരാമോദന്തശ്ലോകംഎഴുതി അയച്ചതു നേർത്തെ ?

ചെറുശ്ശേരിനമ്പൂരിയും ഇന്ദുലേഖയും വളരെ ചിറിച്ചു .

ഇന്ദുലേഖാ: ഇവിടുന്നുകൂടെ എഴുന്നള്ളിയതു് എന്റെ ഭാഗ്യം തന്നെ . ഞാൻ അമ്പലത്തിൽ പോയി വരാം. രാവിലെ യാത്രയില്ലെങ്കിൽ നിശ്ചയമായി അമറേത്തു കഴിഞ്ഞു മുകളിലേക്കു് എഴുന്നള്ളണം. ചെറുശ്ശേരിനമ്പൂരി: രാവിലെ യാത്രയുണ്ടാവുമെന്നു തോന്നീല . ഇന്ദുലേഖാ ചിറിച്ചുംകൊണ്ടും കുളിമുറിയിലേക്കുപോയി .

ചെറുശ്ശേരിനമ്പൂരി യഥാപൂർവ്വം കസാലമേൽതന്നെ പോയി ഇരുന്നു . അപ്പോഴേക്കുക മെതിയടിയുടെ ശബ്ദം കേട്ടു തുടങ്ങി . ഇന്ദുലേഖാ പറഞ്ഞ വാക്കുകളും ബദ്ധപ്പെട്ടു പോന്നതും നമ്പൂതിരിപ്പാട്ടിലേക്കു് അപ്പോൾ ഒട്ടുംതന്നെ സുഖമായില്ലെങ്കിലും രാത്രി ഒൻപതുമണിക്കു രണ്ടാമതു പാട്ടു കേൾക്കാനും മറ്റും മുകളിലേക്കു പോവാൻ നിശ്ചയിച്ച സന്തോഷമാണു് അപ്പോൾ ഉണ്ടായിരുന്നതു്. ഉടനെ ചിറിച്ചുംകൊണ്ടു നാലുകെട്ടിലേക്കു വന്നു ചെറുശ്ശേരിയെ കണ്ടു.

നമ്പൂതിരിപ്പാട്: എന്താണു ചെറുശ്ശേരി തന്നെ ഇരുന്നു മുഷിഞ്ഞുവോ ? മുകളിലേക്കു വരാമായിരുന്നില്ലേ? ഇന്ദുലേഖാ അതിസുന്ദരി —അതിസുന്ദരിതന്നെ . ഇങ്ങിനെ ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. ശിവ–ശിവ! സൌന്ദര്യത്തിന്റെ ഒരു വിശേഷം ! ഇശ്ശി ഇണ്ടേനും–അതിശംതന്നെ.

ചെറുശ്ശേരിനമ്പൂതിരി: ഇവിടുത്തെപ്പോലെ ഒരു പുരുഷനെ ഇന്ദുലേഖയും കണ്ടിട്ടുണ്ടായിരിക്കില്ല. ഇന്ദുലേഖയും പരിഭ്രമിച്ചിരിക്കണം . അതു ഞാൻ മുമ്പുതന്നെ നിശ്ചയിച്ച കാര്യമാണു്.

നമ്പൂതിരിപ്പാട്: എന്താ ചെറുശ്ശേരി ഇന്നാൾ ഒരു ശ്ലോകം ചൊല്ലിയില്ലേ— രംഭയെ കണ്ടിട്ടു രാവണൻ ഭ്രമിച്ചമാതിരി—ആ ശ്ലോകംഒന്നുറക്ക ചൊല്ലു . ചെറുശ്ശേരി ശ്ലോകം ചൊല്ലുന്നു : “ഇയം ബാലാ ലീലാദരഗമനലോലാളകഭരാ ചലച്ചേലാചോളാ പിഹിതകുചശെലാ വിധുമുഖീലസൽഫാലാ മാലാ നിപതദളിജാലാ വിഷമിതസ്മരജ്വാലാ വ്രീളാമപഹരതി നീലാബ്ജനയനാ . ”

നമ്പൂതിരിപ്പാട്: ആ ശ്ലോകംഒരു ഓലയിൽ എഴുതി എന്റെവശം തരൂ . കേശവൻനമ്പൂതിരി ഉടനെ ഓലയും എഴുത്താണിയും കൊണ്ടുവന്നു . ചെറുശ്ശേരി ശ്ലോകംഎഴുതി നമ്പൂതിരിപ്പാടുവശം കൊടുത്തു . ആ ഓലയുംക്കകെയിൽപിടിച്ചു് അദ്ദേഹം കുറെനേരം നാലുകെട്ടിൽ കസാലമേൽ ഇരുന്നു . അപ്പോൾ എന്തോ കാര്യവശാൽ ഇന്ദുലേഖുടെ അമ്മ (ലക്ഷ്മിക്കുട്ടിയമ്മ) നാലുകെട്ടിന്റെ വടക്കേഅറയിൽനിന്നു പുറത്തേക്കു പോവുന്നതു നമ്പൂതിരിപ്പാടു കണ്ടു. ഇന്ദുലേഖയുടെ അമ്മയായ ലക്ഷ്മിക്കുട്ടിഅമ്മ നല്ല സൌന്ദര്യമുള്ള സ്ത്രീയാണെന്നു ഞാൻ പറയേണ്ടതില്ലല്ലോ . വയസ്സും മുപ്പത്തഞ്ചേ ആയിട്ടുള്ളു . നമ്പൂതിരിപ്പാടു് ഈ സ്ത്രീയെ കണ്ട ഉടനെ കേശവൻനമ്പൂതിരിയോടു് — “ഈ കടന്നുപോയ സ്ത്രീ ഏതാണു കറുത്തേടം ? ” കേശവൻനമ്പൂതിരിക്കു് ഉള്ളിൽ വല്ലാത്ത ഒരു ഭയം തോന്നി . ലക്ഷ്മിക്കുട്ടിഅമ്മ തനിക്കു വളരെ പ്രതിപത്തിയുള്ള ഭാര്യയാണു് . ഈ നമ്പൂതിരിപ്പാട്ടിന്റെ സ്വഭാവം തനിക്കു നല്ല നിശ്ചയം ഉണ്ടുതാനും. കേശവൻനമ്പൂതിരി ആകപ്പാടെ ഒന്നു ഭ്രമിച്ചു .

കേശവൻനമ്പൂതിരി: ഇന്ദുലേഖയുടെ അമ്മയാണു് .

നമ്പൂതിരിപ്പാട്: ഓ– ഹോ! കറുത്തേടത്തിന്റെ പരിഗ്രഹം , അല്ലേ ?

കേശവൻനമ്പൂതിരി: അതെ.

നമ്പൂതിരിപ്പാട്: എനിക്കു സംസാരിക്കണം ; ഇങ്ങട്ടു വിളിക്കൂ.

കേശവൻനമ്പൂതിരി: ഒരു വിരോധമില്ല . പാട്ടു കേൾപ്പാൻ വരുമ്പോൾ ഇന്ദുലേഖയുടെ മാളികമുകളിൽ നിന്നു കണ്ടു സംസാരിക്കാം —അതല്ലെ നല്ലതു് ?

ചെറുശ്ശേരിനമ്പൂരി: അല്ലാ, ഇപ്പോൾതന്നെയാണു നല്ലതു് . രാത്രി പാട്ടിന്റെ എടയിൽ എന്തു സംസാരിക്കാൻ കഴിയും? ചെറുശ്ശേരിനമ്പൂരി നമ്പൂരിപ്പാട്ടിലെ ചോദ്യവും കേശവൻനമ്പൂതിരിയുടെ പരിഭ്രമവും കണ്ടു് ആകപ്പാടെ വളരെ രസിച്ചു. ‘ഇങ്ങിനെതന്നെ വരണം ; ഇളിഭ്യൻ കേശവൻ നമ്പൂതിരി ഒന്നു ബുദ്ധിമുട്ടട്ടെ ’ എന്നു ചെറുശ്ശേരിനമ്പൂതിരി ഇച്ഛിച്ചുംകൊണ്ടാണു് മേൽകാണിച്ചപ്രകാരം പറഞ്ഞതു്. ഇങ്ങിനെ പറഞ്ഞതു ധൃതിക്കാരൻ നമ്പൂതിരിപ്പാട്ടിലേക്കു വളരെ രസമായി .

നമ്പൂതിരിപ്പാട്: ചെറുശ്ശേരി പറഞ്ഞതു ശരി , എനിക്കു് ഇപ്പോൾതന്നെ കണ്ടു സംസാരിണം. നമുക്കു് എല്ലാം കറുത്തേടത്തിന്റെ അറയിൽ പോയി ഇരിക്കാമല്ലോ . കറുത്തേടം ആകപ്പാടെ അശേഷം ഒരു ലൗകികമില്ലാത്താളാണു് . ഇതിനുമുമ്പു നുമ്മളെ അറയിലേക്കു ക്ഷണിച്ചുകൊണ്ടുപോവേണ്ടതല്ലെ ചെറുശ്ശേരീ ? ചെറുശ്ശേരിനമ്പൂരി: സംശയമെന്താണു് ; അങ്ങിനെയല്ലെ വേണ്ടതു് ? നോക്കന്നെ പോവാമല്ലൊ—അല്ലേ കറുത്തേടം ?

കേശവൻനമ്പൂതിരി: അതെ, പോവാം . അതിനെന്തു സംശയം ? എന്നു പറഞ്ഞു കേശവൻനമ്പൂതിരി വളരെ വിഷാദത്തോടുകൂടി എഴുനീറ്റു . കൂടെത്തന്നെ നമ്പൂരിപ്പാടും.

നമ്പൂതിരിപ്പാട്: എന്താ ചെറുശ്ശേരി വരുന്നില്ലേ ?

ചെറുശ്ശേരിനമ്പൂരി: ഞാൻ ഇവിടെ ഇരിക്കാം. അല്ല , വേണമെങ്കിൽ വരുന്നതിന്നുംവിരോധമില്ല .

നമ്പൂതിരിപ്പാട്: എന്നാൽ ചെറുശ്ശേരി ഇവിടെത്തന്നെ ഇരിക്കൂ ഞാനും കറുത്തേടവും കൂടി പോയിവരാം.

ചെറുശ്ശേരിനമ്പൂരി: അങ്ങിനെതന്നെ .

നമ്പൂതിരിപ്പാടും കേശവൻനമ്പൂതിരിയുംകൂടി കേശവൻ നമ്പൂതിരിയുടെ അറയിൽ കടന്നുചെന്നു. ലക്ഷ്മിക്കുട്ടിഅമ്മയെ അറയിൽ കണ്ടില്ല . ഇന്ദുലേഖയുടെ ദാസി അമ്മു അറയിൽനിന്നു് അടയു് കഷണിച്ചുകൊണ്ടിരിക്കുന്നു . ഈ അമ്മു എന്ന സ്ത്രീയും കണ്ടാൽ നല്ല ശ്രീയുള്ള ഒരു സ്ത്രീയാണു് . ഏകദേശം ഇരുപത്തഞ്ചുവയസ്സു പ്രായമുണ്ടു് . കേവലം വീട്ടുപണി എടുക്കുന്ന ദാസികളുടെ കൂട്ടത്തിൽ അല്ല . ഇന്ദുലേഖയ്ക്കു വളരെ താൽപര്യമായിട്ടാണു്. കാതിൽ ഒഴുക്കൻമാതിരി തോടകളും , കഴുത്തിൽ വെളുത്ത നൂലിന്മേൽ ചുവന്ന കല്ലുവെച്ച ഒരു പൂത്താലിയും, ഇല്ലായ്പോഴും വെളുത്ത വസ്ത്രവും ധരിച്ചു നടക്കാനാണു് ഇന്ദുലേഖയുടെ കൽപന. ഇന്ദുലേഖയുമായുള്ള സഹവാസത്തിൽ ഇവൾക്കു വൃത്തിഗുണം വിശേഷവിധിയായി ഉണ്ടെന്നു ഞാൻ പറയേണ്ടതില്ലല്ലൊ . നമ്പൂതിരിപ്പാടു് അകത്തു കടന്ന ഉടനെ അമ്മുവെയാണു കണ്ടതു്. ഇന്ദുലേഖയുടെ അമ്മയാണെന്നു് കണ്ടപ്പോൾ നിശ്ചയിച്ചു .

നമ്പൂതിരിപ്പാട്: ഇത്ര ചെറുപ്പമാണു് കറുത്തേടത്തിന്റെ പരിഗ്രഹം . കറുത്തേടം മഹാഭാഗ്യവാൻതന്നെ ഇന്ദുലേഖയുടെ അമ്മയാണു് ഇതു് . ഇന്ദുലേഖയോളംതന്നെ ചെറുപ്പമായി തോന്നുന്നു. ആഘര്യം! ഒരു പെങ്കിടാവാണെന്നു തോന്നുന്നു . അത്ഭുതം ! എത്ര വയസ്സായി ? ഇങ്ങട്ടു തിരിഞ്ഞുനിൽക്കാം. എന്തിനാണു് ഒളിച്ചുനിൽക്കുന്നതു് ? ലക്ഷ്മീ ! ഇങ്ങട്ടു് അടുത്തുവരൂ. മകൾക്കു് ഇത്ര കണ്ടില്ലെല്ലൊ . കറുത്തേടത്തിനെ കണ്ടിട്ടായിരിക്കാം ഇത്ര ലജ്ജ. ഇങ്ങട്ടു വരൂ.

കേശവൻനമ്പൂരി: ഇന്ദുലേഖയുടെ അമ്മയല്ലാ ഇവൾ —ഇന്ദുലേഖയുടെ ദാസിയാണു് . ഇന്ദുലേഖയുടെ അമ്മ പുറത്തെങ്ങാൻ പോയിരിക്കുന്നു .

നമ്പൂതിരിപ്പാട്: ഞാൻ അന്ധാളിച്ചു . എന്നാൽ കറുത്തേടംപോയി വിളിച്ചുകൊണ്ടുവരൂ . കേശവൻനമ്പൂരി: ഞാൻ പോയിട്ടു വിളിച്ചുകൊണ്ടുവരാം . എന്നു പറഞ്ഞു കേശവൻനമ്പൂതിരി പുറത്തേക്കുപോയി . പിന്നാലെ ദാസി അമ്മുവും പുറത്തേക്കു കടക്കാൻ പോവുമ്പോ-

നമ്പൂതിരിപ്പാട്: അവിടെ നിക്കൂ . അവിടെ നിക്കൂ — ഒരു വിവരം ചോദിക്കട്ടെ. ഇന്ദുലേഖയുടെ വിഷളിയാണു്, അല്ലേ? രസികത്തിയാണു നീ . നീ വിഷളിയായിരിക്കണ്ടവളല്ലല്ലോ നീ മഹാ സുന്ദരിയാണു്. പോവാൻ വരട്ടെ . നിക്കൂ , നിക്കൂ .

അമ്മു: അടിയനു മുകളിൽ പോവാൻ വൈകി . 

നമ്പൂതിരിപ്പാട്: നില്കു അമ്മു: നിനക്കു സംബന്ധം ആരെങ്കിലും ഉണ്ടോ ?

നമ്പൂതിരിപ്പാട്: കഷ്ടം  ! ഈ വീട്ടിലുള്ള പ്രവൃത്തികളെല്ലാം എടുത്തു് ഈ ഓമനയായ ദേഹത്തെ ദുഃഖിപ്പിച്ചു കാലം കഴിക്കുന്നു , ഇല്ലേ ? ഇങ്ങോട്ടു വരൂ —എന്താണു കൈയിൽ , മുറുക്കാനോ? അമ്മു: മുറുക്കാനല്ല, അടയു് കഷണിച്ചതാണു് .

നമ്പൂതിരിപ്പാട്: ഇന്ദുലേഖയു് മുറുക്കുണ്ടോ ?

അമ്മു: ചിലപ്പോൾ മുറുക്കാറുണ്ട്

നമ്പൂതിരിപ്പാട്: ഇന്ദുലേഖയു് ആരെങ്കിലും ചുറ്റും ഉണ്ടോ ?സ്വകാര്യമായിട്ട് നീ എന്നോടു പറ.

അമ്മു: ചുറ്റമോ?

നമ്പൂതിരിപ്പാട്: ഒളിസേവ—ഒളിസേവ .

അമ്മു: ഒളിസേവയോ?

നമ്പൂതിരിപ്പാട്: രഹസ്യം—രഹസ്യം .

അമ്മു: അടിയൻ ഒന്നും അറിയില്ല .

നമ്പൂതിരിപ്പാട്: ഇന്ദുലേഖയെ ഞാൻ കൂട്ടിക്കൊണ്ട് പോവുമ്പോൾ നീ കൂടത്തന്നെ വരണം.

അമ്മു: വരാം. എന്നുംപറഞ്ഞു ചിറിച്ചുംകൊണ്ടു് അമ്മു അകത്തുനിന്നു കടന്നുപോയി . കേശവൻനമ്പൂതിരി വളരെ പരിഭ്രമത്തോടുകൂടി ലക്ഷ്മിക്കുട്ടിഅമ്മയെ അന്വേഷിച്ചു പോയി. അമ്പലത്തിൽക്കതൊഴുതു മടങ്ങി വരുന്നതു കണ്ടു . ഒരു പച്ചച്ചിരിയോടുകൂടി അടുക്കെച്ചെന്നു.

കേശവൻനമ്പൂരി: കാണണമെന്നു പറഞ്ഞു് അറയിലിരിക്കുന്നു വേഗം ഒന്ന് അങ്ങട്ടു ചെന്നാൽ വേണ്ടില്ല

ലക്ഷ്മിക്കുട്ടിഅമ്മ: ശിക്ഷ! ഇപ്പോൾ എന്റെ നേരെ തിരിഞ്ഞിരിക്കുന്നുവോ?

കേശവൻനമ്പൂരി: അതൊന്നുമല്ല . ഇന്ദുലേഖയുടെ അമ്മയല്ലേ ; ഒന്നു കാണണം എന്നു് ഒരു താൽപര്യം —അതുണ്ടാവുന്നതല്ലേ ? നമ്പൂതിരി കാണണം എന്നു് ആവശ്യപ്പെട്ടതിൽ എന്താണു തെറ്റ് ?

ലക്ഷ്മിക്കുട്ടിഅമ്മ: ഒന്നുമില്ലാ ; അങ്ങിനെയാവട്ടെ . മുമ്പിൽ എഴുന്നെള്ളാം . ഞാൻ വരാം . എന്നും പറഞ്ഞു ലക്ഷ്മിക്കുട്ടിഅമ്മ കേശവൻനമ്പൂരിയുടെ പിന്നാലെ നടന്നു . അറയിൽ എത്താറായപ്പോൾ അമ്മു ചിറിച്ചുംകൊണ്ടു പോവുന്നതും കണ്ടു . അറയുമ്മറത്തു ലക്ഷ്മിക്കുട്ടിയമ്മ നിന്നു. കേശവൻനമ്പൂതിരി അകത്തു കടന്നു .

നമ്പൂതിരിപ്പാട്: എന്താണു്, വന്നില്ലേ ?

കേശവൻനമ്പൂതിരി: വന്നു; ഇവിടെ നിൽക്കുന്നുണ്ടു് .

നമ്പൂതിരിപ്പാട്: ഇങ്ങട്ടു കടക്കാം ; ധാരാളമായിട്ടു് ഇങ്ങട്ടു കടക്കാമല്ലൊ . ഇന്ദുലേഖയെ ഞാൻ കണ്ടു. ഇന്ദുലേഖയുടെ അമ്മയേയും കാണണമെന്നു് ആഗ്രഹം . ഇങ്ങട്ടു കടക്കാം . ഇങ്ങട്ടു കടക്കാം. ലക്ഷ്മിക്കുട്ടി അമ്മ അകത്തു കടന്നു വാതിലിന്റെ പിൻഭാഗത്ത് ശരീരം അല്പം മറച്ചുനിന്നു

നമ്പൂതിരിപ്പാട്: എന്താ കറുത്തേടം , വിളക്കു വെയ്കാത്തത് ? വിളക്കു കൊണ്ടുവരാൻ പറയൂ .

വിളക്കു കൊണ്ടുവന്നു വാതിലിന്റെ സമീപമായി വെയ്ക്കാൻ പറഞ്ഞു ; വെച്ചു . നമ്പൂരിപ്പാടു നേരെയും തിരിഞ്ഞും ചാഞ്ഞും നോക്കി ലക്ഷ്മിക്കുട്ടിഅമ്മയുടെ സ്വരൂപം സാമാന്യ കണ്ടു ഭ്രമിച്ചു–കലശലായി ഭ്രമിച്ചു . കേശവൻനമ്പൂതിരിയുടെ പരിഭ്രമവും വിഷാദവും വളരെ വർദ്ധിച്ചു.

നമ്പൂതിരിപ്പാട്: കറുത്തേടത്തിന്റെ ഭാഗ്യം—മഹാഭാഗ്യം . ഇന്ദുലേഖ എന്നു പറയാൻ പാടില്ലെല്ലൊ. ലക്ഷ്മിക്കുട്ടി എന്നാണു പേരു് ; അല്ലേ ?

ലക്ഷ്മിക്കുട്ടിഅമ്മ: അതെ.

നമ്പൂതിരിപ്പാട്: ലക്ഷ്മീദേവിതന്നെ– ലക്ഷ്മീദേവി എന്നാണു് എനി ഞാൻ വിളി ഭാവം. എന്താണു കറുത്തേടം ഒന്നും പറയാത്തതു് ?

കേശവൻനമ്പൂരി എന്തു പറയാനാണു് ! കേശവൻനമ്പൂരിയുടെ കാര്യം വളരെ പരുങ്ങലിലായി എന്നേ പറവാനുള്ളു: ഈ ശനി തന്റെ കാര്യം പൊക്കമാക്കുമോ എന്നൊരു വിഷാദം ശുദ്ധാദാവായ ഈ കേശവൻനമ്പൂരിക്കു് ഉണ്ടായി . ലക്ഷ്മിക്കുട്ടിഅമ്മയുടെ തന്റേടവും മിടുക്കും കേശവൻനമ്പൂരി അറിഞ്ഞിട്ടുണ്ടായിരുന്നുവെങ്കിൽ ഈ വിഷാദം അദ്ദേഹത്തിന്നു് ഒരിക്കലും ഉണ്ടാവുന്നതല്ലായിരുന്നു . ഈ ശുദ്ധാദാവിനു് അതൊന്നും മനസ്സിലായിട്ടില്ലാ . എന്തുചെയ്യും! വെറുതെ വിഷാദിച്ചു തുടങ്ങി .

നമ്പൂതിരിപ്പാട്: സാക്ഷാൽ ലക്ഷ്മീദേവിതന്നെയാണ്—എന്താ കറുത്തേടം ? കറുത്തേടം മഹാ ഭാഗ്യവാനാണു്. ഇത്ര ദ്രവ്യസ്ഥനും ശക്തനും ആയ എനിക്കു് ഇതു് ഇതുവരെ സാധിച്ചില്ലല്ലൊ. കറുത്തേടം മഹാ ഭാഗ്യവാൻതന്നെ .

കേശവൻനമ്പൂരി: ഊണുകഴിക്കാൻ പോവാറായി എന്നു തോന്നുന്നു നമ്പൂതിരിപ്പാട്: ആയിട്ടില്ലാ. ലക്ഷ്മിക്കുട്ടി ആ വിളക്കു് അസാരം ഇങ്ങട്ടു് ഒന്നു കാണിക്കൂ. ഞാൻ ഗഡിയാൾ ഒന്നു നോക്കട്ടെ

കേശവൻനമ്പൂരി വിളക്കു് എടുത്തു കാണിച്ചു . നമ്പൂതിരിപ്പാട്ടിലേക്കു് ഇതു് അശേഷം രസിച്ചില്ലാ. ലക്ഷ്മിക്കുട്ടിഅമ്മ വിളക്കു് എടുത്തു് കാണിക്കണം എന്നായിരുന്നു ആഗ്രഹം . എങ്കിലും ഒന്നും പറഞ്ഞില്ല. ഗഡിയാൾ നോക്കി ആറരമണിയായിട്ടേ ഉള്ളു എന്നു പറഞ്ഞു് നമ്പൂതിരിപ്പാടു് പിന്നെയും സംസാരിക്കാൻ തുടങ്ങി .

നമ്പൂതിരിപ്പാട്: ലക്ഷ്മിക്കുട്ടിക്കു് വയസ്സു് എത്രയായി ?

ലക്ഷ്മിക്കുട്ടിഅമ്മ: മുപ്പത്തഞ്ചാമത്തെ വയസ്സാണു് ഇതു് .

നമ്പൂതിരിപ്പാട്: ചെറുപ്പംതന്നെ . കറുത്തേടത്തിന്റെ ഭാഗ്യം , കറുത്തേടം എങ്ങിനെ കടന്നുകൂടി ഇവിടെ?

കേശവൻനമ്പൂരിക്കു നെഞ്ഞിടിച്ചു തുടങ്ങി . ‘ഈശ്വരാ ! എന്റെ ഭാര്യയെ ഈ അസത്തു തട്ടിപ്പറിക്കുമോ? ആവലാതി ഞാൻതന്നെ ഉണ്ടാക്കിത്തീർത്തുവല്ലോ . ഇന്ദുലേഖയെ ഇദ്ദേഹത്തിനു കിട്ടിയില്ലെങ്കിൽ എന്റെ ഭാര്യയെ കൊണ്ടുപൊയ്കളയുമോ ? ഒരു സമയം പറ്റും എന്നു തന്നെ തോന്നുന്നു. ’ എന്നും മറ്റും ഉള്ള വിചാരം കേശവൻനമ്പൂരിക്കു കലശലായിത്തുടങ്ങി .

നമ്പൂതിരിപ്പാട്: ലക്ഷ്മിക്കുട്ടിക്കു മുമ്പെ സംബന്ധം കിളിമാന്നൂർ ഒരു രാജാവായിരുന്നു , അല്ലേ?

പാറുക്കുട്ടിഅമ്മ: അതെ.

നമ്പൂതിരിപ്പാട്: പിന്നെയാണു കറുത്തേടത്തിന്നു ശുക്രദശ വന്നതു് , അല്ലേ ? എന്താണു കറുത്തേടം ഒന്നും പറയാത്തതു്? കേശവൻനമ്പൂരി: ഊണുകഴിക്കാൻ വൈകുന്നുവല്ലൊ .

നമ്പൂതിരിപ്പാട്: വൈകീട്ടില്ലാ. ഏഴുമണിക്കു കഴിച്ചാൽ മതി . എന്റെ വെള്ളിച്ചെല്ലം ഇങ്ങട്ടു കൊണ്ടുവരാൻ പറയൂ ഗോവിന്ദനോടു് .

ഗോവിന്ദൻ വെള്ളിച്ചെല്ലം കൊണ്ടുവന്നു നമ്പൂതിരിപ്പാട്ടിലെ മുമ്പിൽ വെച്ചു .

നമ്പൂതിരിപ്പാട്: ലക്ഷ്മിക്കുട്ടിക്കു് ഈ വെള്ളിച്ചെല്ലം ഒന്നു് എടുത്തു നോക്കാം .

ലക്ഷ്മിക്കുട്ടിഅമ്മ വെള്ളിച്ചെല്ലം എടുപ്പാൻ വന്നപ്പോൾ ലക്ഷ്മിക്കുട്ടി അമ്മയുടെ സ്വരൂപം വെളിച്ചത്തു നല്ലവണ്ണം നമ്പൂതിരിപ്പാടു കണ്ടു .

നമ്പൂതിരിപ്പാട്: അത്ഭുതം —അത്ഭുതം ! അതിശം —അതിശംതന്നെ ! ആശ്ചര്യം തന്നെ! കറുത്തേടത്തിന്റെ ഭാഗ്യവിശേഷംതന്നെ ! —അതിസുന്ദരി ! എന്താ കറുത്തേടം നന്ന ഭ്രമിച്ചിട്ടാണു്, അല്ലേ? അതിനു സംശയമുണ്ടോ ? ആരു ഭ്രമിക്കാതിരിക്കും ? സാക്ഷാൽ ലക്ഷ്മീദേവിതന്നെ. ആ ചെല്ലപ്പെട്ടി നല്ല മാതിരിയോ ?

ലക്ഷ്മിക്കുട്ടിഅമ്മ: ഒന്നാന്തരംതന്നെ.

നമ്പൂതിരിപ്പാട്: വേണമെങ്കിൽ എടുക്കാം

പാറുക്കുട്ടിഅമ്മ: അതിനു് അസ്വാധീനം ഉണ്ടാവുമെന്നു വിചാരിച്ചിട്ടില്ലാ .

നമ്പൂതിരിപ്പാട്: ശരി —ശരി . വാക്കുസാമർത്ഥ്യം അതിശം —അതിശായി പറഞ്ഞ വാക്ക്—ഇങ്ങിനെ ഇരിക്കണം വാക്കുസാമർത്ഥ്യം . കറുത്തേടത്തിന്റെ ഭാഗ്യം . ഇന്ദുലേഖയ്ക്കു സൌന്ദര്യം ഉണ്ടായതു ആശ്ചര്യമല്ലാ . പക്ഷേ , വാക്കുസാമർത്ഥ്യം ഇത്ര ഇല്ലാ . അതു നിശ്ചയം . ഇന്ദുലേഖയ്ക്കു വയസ്സു് എത്രയായി ?

ലക്ഷ്മിക്കുട്ടിഅമ്മ: പതിനെട്ടാമത്തെ വയസ്സാണു് ഇത്

നമ്പൂതിരിപ്പാട്: എന്നാൽ പതിനേഴുവയസ്സിൽ പ്രസവിച്ചു , അല്ലേ ?

ലക്ഷ്മിക്കുട്ടിഅമ്മ: അതെ.

നമ്പൂതിരിപ്പാട്: പിന്നെ കിടാങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നു തോന്നുന്നു .

ലക്ഷ്മിക്കുട്ടിഅമ്മ: ഇല്ലാ.

നമ്പൂതിരിപ്പാട്: മുമ്പത്തെപ്പോലെ മനസ്സിന്നു സുഖമുണ്ടായിരിക്കയില്ലാ

ലക്ഷ്മിക്കുട്ടിഅമ്മ: മനസ്സിന്നു സുഖക്കേട് ഒന്നുമില്ലാ .

നമ്പൂതിരിപ്പാട്: രാജാവു നല്ല യോഗ്യനായിരുന്നു , അല്ലേ ?

ലക്ഷ്മിക്കുട്ടിഅമ്മ: നല്ല യോഗ്യനായിരുന്നു .

നമ്പൂതിരിപ്പാട്: എന്താണു് — കഷ്ടം  ! ഓരോ സ്ത്രീകളുടെ യോഗ്യതപോലെ ഭർത്താവിനേയും പുരുഷന്റെ യോഗ്യതപോലെ ഭാര്യയേയും കിട്ടിക്കോളാൻ പ്രയാസം . അന്യോന്യം യോഗ്യതയായി വരണം —അതാണു വിശേഷം . അങ്ങിനെയല്ലാതെ വന്നാൽ അതു മഹാ സങ്കടമാണു്. എന്താ കറുത്തേടം ഒന്നും പറയാത്തതു് ?

കേശവൻനമ്പൂരി: ഏഴുമണിയായി എന്നു തോന്നുന്നു .

നമ്പൂതിരിപ്പാട്: ആയിട്ടില്ലാ. എത്ര കൊല്ലമായി കറുത്തേടം സംബന്ധമായിട്ടു് ?

കേശവൻനമ്പൂരി: ആറു സംവത്സരമായി .

നമ്പൂതിരിപ്പാട്: എന്നിട്ടും കിടാങ്ങൾ ഉണ്ടായിട്ടില്ല അല്ലേ ?

കേശവൻനമ്പൂരി: അതെ.

നമ്പൂതിരിപ്പാട്: കറുത്തേടത്തിന്റെ ഭാഗ്യം ഓർത്തിട്ടു് എനിക്കു ബഹു അത്ഭുതം തോന്നുന്നു. ഇന്നാൾ ചെറുശ്ശേരി ഒരു ശ്ലോകം ചൊല്ലി . അതിൽ ഒരാൾ മറ്റൊരാളുടെ ഭാര്യയെ ണ്ടു് അസൂയപ്പെട്ട മാതിരി പറയുന്നുണ്ടു് . ശ്ലോകംഎനിക്കു തോന്നുന്നില്ല . ചെറുശ്ശേരിയെ ഇങ്ങട്ടു വിളിക്കൂ.

കേശവൻനമ്പൂരി ചെറുശ്ശേരിയെ വിളിക്കാൻ പോയി . ചെറുശ്ശേരി ഊണു കഴിക്കാൻ പുറപ്പെട്ട് നമ്പൂതിരിപ്പാട്ടിലെയും കാത്തുനിൽക്കുന്നു . കേശവൻനമ്പൂരി ചെറുശ്ശേരിയെ വിളിച്ചു .

ചെറുശ്ശേരിനമ്പൂരി: എന്താണിതു കഥ—നേരം ഏഴുമണിയായല്ലോ . കേശവൻനമ്പൂരി: എന്റെ ചെറുശ്ശേരീ ! എന്റെ വിഡ്ഢിത്വം എന്തിനു പറയുന്നു ! അതിന്റെ അകത്തുനിന്നു നമ്പൂരി ജന്മകാലം പുറത്തു വരില്ലെന്നു തോന്നുന്നു . ഞാൻ എന്തു ചെയ്യട്ടെ! എന്റെ ഗ്രഹപ്പിഴ എന്നേ പറവാനുള്ളു . ചെറുശ്ശേരിനമ്പൂരി: ഇപ്പോൾ എന്നെ എന്തിനാണു വിളിക്കുന്നതു് ? കേശവൻനമ്പൂരി: എന്തോ ഒരു ശ്ലോകം ചൊല്ലുവാനാണത്ര–ബുദ്ധിമുട്ടുതന്നെ . ചെറുശ്ശേരിനമ്പൂരി: ശിക്ഷ! ഇപ്പഴു് എന്തു ശ്ലോകമാണ് ചൊല്ലുവാൻ ഉള്ളതു് ? ആട്ടെ ഞാൻ വരാം. എന്നും പറഞ്ഞു ചെറുശ്ശേരിനമ്പൂരി കേശവൻനമ്പൂരിയോടുകൂടി അകത്തു കടന്നു .

നമ്പൂതിരിപ്പാട്: ഇന്നാൾ ഒരു ദിവസം ചെറുശ്ശേരി ഒരു ശ്ലോകംക്കചൊല്ലിയില്ലെ , ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ ഭാര്യയെ കണ്ടു വ്യസനിച്ചപ്രകാരം —അതൊന്നുറക്കചൊല്ലൂ . ചെറുശ്ശേരിനമ്പൂരി: ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ ഭാര്യയെക്കണ്ടു വ്യസനിച്ചതോ ? ഏതു ശ്ലോകമാണു്? എനിക്കു് ഓർമ്മയില്ല .

നമ്പൂതിരിപ്പാട്:ച്ഛീ! അന്ധാളിക്കണ്ടാ . ഞാൻ പറയാം . ഒരു സ്ത്രീയുടെ മുഖം നോക്കീട്ടു ചന്ദ്രൻ ഉദിച്ചുവന്നപ്പോൾ ചന്ദ്രനു ലജ്ജയില്ലെന്നും പിന്നെ ആ സ്ത്രീയുടെ ഭർത്താവിന്റെ മുമ്പാകെ നിൽക്കുന്ന ഒരു അന്യപുരുഷനും ലജ്ജയില്ലെന്നും മറ്റും . അതുചൊല്ലൂ . ചെറുശ്ശേരിനമ്പൂരി: (ചിറിച്ചുംകൊണ്ടു് ശ്ലോകംക്കചൊല്ലുന്നു . ) “കിം ബ്രൂവസ്തവ പൂർണ്ണചന്ദ്രമഹതീം നിർലജ്ജതാമീദൃശീം യത്ത്വസ്യാമുഖമണ്ഡലേ സതി ഭവാനപ്യജ്ജിഹീതേ പുരഃ ആവിസ്മൃത്യു കിമേതദുക്ത മധുനാ യത്താദൃശീം സുന്ദരീം ഭുശ്ചാനസ്യ പുരോ വയഞ്ചു പുരുഷാ ഇത്യാസ്മഹേ നിസ്രപാഃ ”

നമ്പൂതിരിപ്പാട്: ശരി, ഈ ശ്ലോകംതന്നെ , ലക്ഷ്മി ലക്ഷ്മിക്കുട്ടിക്കു വിൽപത്തി ഉണ്ടോ ?

പാറുക്കുട്ടിഅമ്മ: രണ്ടുമൂന്നു കാവ്യങ്ങൾ ചെറുപ്പത്തിൽ വായിച്ചിട്ടുണ്ടു് .

നമ്പൂതിരിപ്പാട്: ചെറുശ്ശേരി നല്ല വിദ്വാനാണ്–ബഹുരസികനാണു് , കറുത്തേടത്തിനു വിൽപത്തിഗന്ധം കൂടി ഇല്ല. അതെ , നേർത്തെ മനസ്സിലായി , ഒരു ശ്ലോകം ചൊല്ലാൻ വയ്യ , എങ്കിലും മഹാ ഭാഗ്യവാൻ.

കേശവൻനമ്പൂരി: എനിക്കു വിൽപത്തി ഇല്ല . ഊണുക്കുകഴിക്കാൻ വൈകി ; വളരെ വൈകി .

നമ്പൂതിരിപ്പാട്: എന്നാൽ ഇനി പുറപ്പെടാം . ഒൻപതുമണിക്കു മകളുടെ പാട്ടു കേൾക്കാൻ ഇങ്ങട്ടുവരും. അപ്പോൾ ലക്ഷ്മിക്കുട്ടിയേയും കാണാമല്ലൊ .

എന്നു പറഞ്ഞു പിന്നെയും ലക്ഷ്മിക്കുട്ടിഅമ്മയുടെ മുഖത്തേക്കു് ആർത്തിയോടെ ഒന്നു നോക്കി നമ്പൂതിരിപ്പാടു പുറത്തേക്കു കടന്നു . വഴിയെതന്നെ നമ്പൂരിമാരും കടന്നു . കുളത്തിലേക്കായി പുറപ്പെട്ടു്, നാലുകെട്ടിൽനിന്നു പൂമുഖത്തേക്കു കടന്നപ്പോൾ പഞ്ചുമേനവനെ കണ്ടു.

നമ്പൂതിരിപ്പാട്: പഞ്ചു അതിഭാഗ്യവാൻതന്നെ . ഇന്ദുലേഖയേയും പഞ്ചുവിന്റെ മകൾ ലക്ഷ്മിക്കുട്ടിയേയും കണ്ടു. തമ്മിൽ ഞാനോ നിയ്യോ സുന്ദരി എന്ന തിരക്കുള്ളതുപോലെ തോന്നും അവരുടെ സൌന്ദര്യം കണ്ടാൽ . കറുത്തേടത്തിന്റെ ഭാഗ്യം . രണ്ടാളും അതിസുന്ദരികൾതന്നെ. പഞ്ചുമേനവനു് ഈ വാക്കുകൾ അശേഷം രസിച്ചില്ലാ . കുറച്ചു ക്രോധവും ഉണ്ടായില്ലെന്നില്ലാ. എങ്കിലും അതെല്ലാം മനസ്സിൽ അടക്കി . പഞ്ചുമേനവൻ: എനി ഊണു കഴിപ്പാൻ എഴുന്നെള്ളാറായി എന്നു തോന്നുന്നു

നമ്പൂതിരിപ്പാട്: അതെ; ഊണുകഴിച്ചു് വേഗം വന്നുകളയാം .

നമ്പൂതിരിപ്പാടും നമ്പൂതിരിമാരുംകൂടി മിറ്റത്തു് എറങ്ങിയപ്പോൾ പഞ്ചുമേനവൻ കേശവൻനമ്പൂതിരിയെക്കകെകൊണ്ടു മാടിവിളിച്ചു . കേശവൻനമ്പൂതിരി മടങ്ങിച്ചെന്നു . പഞ്ചുമേനവനും നമ്പൂതിരിയുംകൂടി നാലുകെട്ടിൽ കടന്നു . പഞ്ചുമേനവൻ: എന്താണു് ഇന്ദുലേഖയ്ക്കു ബോദ്ധ്യമായോ ?

കേശവൻനമ്പൂതിരി: ബോദ്ധ്യമാവും . ബോദ്ധ്യമാവാതെ ഇരിക്കയില്ല

പഞ്ചുമേനവൻ: ആവുന്നതു പിന്നെ പറയാം—ആയോ ?

കേശവൻനമ്പൂതിരി: അതു് ഇപ്പോൾ ഒന്നും നിശ്ചയിക്കാറായില്ല ബോദ്ധ്യമാവും; അതിനു സംശയമില്ല.

പഞ്ചുമേനവൻ: തിരുമനസ്സിലെ വാക്കു് എനിക്കു് അശേഷം വിശ്വാസമാകുന്നില്ല . നേർത്തത്തെ വരവു കണ്ടപ്പോൾ ഞാൻ എന്തോ വല്ലാതെ ഭ്രമിച്ചു . നമ്പൂതിരിപ്പാടു് ആകപ്പാടെ ഒരു വിഡ്ഢിയാണെന്നു തോന്നുന്നു എനിക്കു് .

കേശവൻനമ്പൂതിരി: മഹാ ധനവാനല്ലേ ; അതു നോക്കണ്ടെ ?

പഞ്ചുമേനവൻ: ഇന്ദുലേഖ അതൊന്നും നോക്കുന്ന കുട്ടിയല്ലാ . നുമ്മളുടെ മോഹം വെറുതെ എന്നു തോന്നുന്നു. നമ്പൂതിരിപ്പാട്ടിലേക്കു വിശേഷം പറവാൻതന്നെ വശമില്ലാ . ഇന്ദുലേഖയുടേയും ലക്ഷ്മിക്കുട്ടിയുടേയും സൌന്ദര്യം എന്നോടു് എന്തിനാണു് ഇങ്ങനെ വർണ്ണിക്കുന്നത്—തുമ്പില്ലാത്ത വാക്കു പറയുന്നു അദ്ദേഹം .

കേശവൻനമ്പൂതിരി: വലിയാളുകളല്ലേ ; അവർക്കു് എന്തും പറയാമല്ലോ ?

പഞ്ചുമേനവൻ: എന്തും പറഞ്ഞാൽ ചിലപ്പോൾ എന്തും കേൾക്കേണ്ടിയും വരും . എനിക്ക് ഇതൊന്നും രസമായില്ല. ഇന്ദുലേഖ എന്തു പറഞ്ഞു ?

കേശവൻനമ്പൂതിരി: വിശേഷിച്ചു് ഒന്നും പറഞ്ഞില്ല .

പഞ്ചുമേനവൻ: പിന്നെ മാളികയിൽ പോയിട്ടു നമ്പൂതിരിപ്പാടു് എന്തു ചെയ്തു ?

കേശവൻനമ്പൂതിരി: വിശേഷിച്ചു് ഒന്നും ചെയ്തിട്ടില്ലാ . എനിക്ക് ഊണു കഴിക്കാൻ വൈകുന്നു. ഞാൻ ഊണുകഴിച്ചു വന്നിട്ടു് എല്ലാം പറയാം .

പഞ്ചുമേനവൻ: ഒന്നും പറയാനില്ല . ഈ കാര്യം ഈ ജന്മം നടക്കുകയില്ല പിന്നെ എന്തിനാണു് ഈ ഗോഷ്ഠികൾ കാണിക്കുന്നതു് ? എന്നു പറഞ്ഞു പഞ്ചുമേനവൻ അകത്തേക്കും പോയി. കേശവൻ നമ്പൂതിരി കൂളിപ്പുരയിലേക്കും പോയി


പഞ്ചുമേനവനും കേശവൻനമ്പൂതിരിയും തമ്മിൽ മേൽ കാണിച്ചപ്രകാരം സംസാരിച്ചിരുന്നപ്പോൾ നമ്പൂതിരിപ്പാടും ചെറുശ്ശേരിയുംകൂടു കുളപ്പുരയിലേക്കു പോകുംവഴി ചെറുതായി ഒരു സംഭാഷണം ഉണ്ടായി.

നമ്പൂതിരിപ്പാട്: ചെറുശേരീ! എനിക്കു് ഇന്ദുലേഖയെക്കാൾ ബോധിച്ചതു് അവളുടെ അമ്മയെയാണു്. വാക്കു സാമർത്ഥ്യം കടുകട്ടി . കണ്ടാലോ ?— ചെറുശ്ശേരി കണ്ടില്ലേ ? ചെറുശ്ശേരിനമ്പൂരി: ഞാൻ കണ്ടു . നല്ല സൌന്ദര്യമുണ്ടു് . പ്രായംകൊണ്ടും ബഹുയോജ്യത .

നമ്പൂതിരിപ്പാട്: ഇന്ദുലേഖയ്ക്കു് ഞാൻ യോജ്യത ഇല്ലെന്നോ ?

ചെറുശ്ശേരിനമ്പൂരി: ഛെ, അതു ഞാൻ പറയില്ലാ . ആ ഭാഗം ഇരിക്കട്ടെ– അതു സ്വന്തമായതല്ലെ; കരസ്ഥമായല്ലൊ. പിന്നെ ഇന്ദുലേഖ യോഗ്യത ഉണ്ടോ ഇല്ലയോ എന്നു നിശ്ചയിച്ചിട്ടു് എനി ആവശ്യമില്ലല്ലൊ.

നമ്പൂതിരിപ്പാട്: ഇന്ദുലേഖയുടെ കാര്യം തീർച്ചയായോ ? പഞ്ചു വല്ലതും ചെറുശ്ശേരിയോടു പറഞ്ഞുവോ?

ചെറുശ്ശേരിനമ്പൂരി: പഞ്ചു എന്തിനു പറയുന്നു ? അതു് ഉറച്ച കാര്യമല്ലേ ? അങ്ങിനെയല്ലേ വരാൻ പാടുള്ളു?

നമ്പൂതിരിപ്പാട്: അങ്ങിനേ വരാൻ പാടുള്ളു എങ്കിലും ഒരു ശങ്ക —ശങ്ക ഉണ്ടെന്നുതന്നെ പറയാം.

ചെറുശ്ശേരിനമ്പൂരി: ശങ്കയ്ക്കു് എന്തു കാരണം ?

നമ്പൂതിരിപ്പാട്: എന്റെ ഒരു ഭ്രമം , അത്ര ഉള്ളു . ശങ്ക ഒന്നുംതന്നെ ഇല്ല .

ചെറുശ്ശേരിനമ്പൂരി: അതു ശരി—ഇവിടുത്തെ ഭ്രമം . ശങ്കയില്ലാത്ത കാര്യത്തിൽ ഒരു ഭ്രമം . അത്ര പറയാനുള്ളു.

നമ്പൂതിരിപ്പാട്: ഇന്ദുലേഖയുടെ കാര്യം അങ്ങിനെ ഇരിക്കട്ടെ ലക്ഷ്മിക്കുട്ടിയുടെ അവസ്ഥ വിചാരിക്കൂ–കറുത്തേടത്തിന്റെ ഭാഗ്യം നോക്കൂ .

ചെറുശ്ശേരിനമ്പൂരി: അതാണു ഞാനും പറയാൻ വിചാരിക്കുന്നത് കറുത്തേടത്തിന്റെ ഒരു ഭാഗ്യവിശേഷം വളരെത്തന്നെ .

നമ്പൂതിരിപ്പാട്: കറുത്തേടം വേളികഴിച്ചിട്ടുണ്ടോ ?

ചെറുശ്ശേരിനമ്പൂരി: ഇല്ല.

നമ്പൂതിരിപ്പാട്: ഈ അസത്തിന്നു വേളികഴിക്കരുതോ

ചെറുശ്ശേരിനമ്പൂരി: ആ അസത്തു വേളികഴിക്കില്ലെന്നു തോന്നുന്നു.

നമ്പൂതിരിപ്പാട്: ലക്ഷ്മിക്കുട്ടിയുടെ അടുക്കെ പാടുകിടക്കുകയേ ഉള്ളു .

ചെറുശ്ശേരിനമ്പൂരി: അത്ര ഉള്ളു .

നമ്പൂതിരിപ്പാട്: എന്നാൽ ലക്ഷ്മിക്കുട്ടിക്ക് ഇയ്യാളെ ലേശം ഭമമില്ല അതു ഞാൻ ക്ഷണേന നിശ്ചയിച്ചു.

ചെറുശ്ശേരിനമ്പൂരി: ഇവിടുത്തെ ബുദ്ധിവലിപ്പം അറിവുള്ള എന്നോടു് എത്ര പറയണോ ? ഞാൻ അതു് അപ്പോൾ തന്നെ മനസ്സിലാക്കിയിരിക്കുന്നു . ഇവിടുത്തെ സ്വരൂപം കണ്ണിൻ മുമ്പിൽ വെച്ചുംകൊണ്ടു് ഒരു സ്ത്രീക്കു് തനിക്കു് എത്ര ആസക്തിയുള്ള പുരുഷനായാലും അവനെക്കണ്ടിട്ടു് ലേശംപോലും അനുരാഗചേഷ്ടകൾ ഉണ്ടാകയില്ലെന്നു് എനിക്കു പൂർണ്ണബോദ്ധ്യമാണു്.

നമ്പൂതിരിപ്പാട്: ലക്ഷ്മിക്കുട്ടി എന്നെ കണ്ടിട്ടു കുറച്ചു ഭ്രമിച്ചിട്ടുണ്ടു് .

ചെറുശ്ശേരിനമ്പൂരി: അതിനു് എനിക്കു് സംശയമില്ല.

നമ്പൂതിരിപ്പാട് : എന്നാൽ അതിനെന്തു വിദ്യ?

ചെറുശ്ശേരിനമ്പൂരി: ഏതിനു്?

നമ്പൂതിരിപ്പാട്: ആ ഭ്രമം നിവൃത്തിക്കാൻ.

ചെറുശ്ശേരിനമ്പൂരി: അതിനു പലേ വിദ്യകളും ഇല്ലേ ? എനി ലക്ഷ്മിക്കുട്ടിയെ കാണേണ്ടെന്നു വെച്ചേക്കണം.

നമ്പൂതിരിപ്പാട്: എന്തുകഥയാണു് ചെറുശ്ശേരി പറയുന്നതു് ? അങ്ങിനെ ഭ്രമം മാറ്റുന്നതായാൽ ഇവിടെ നോം ഇപ്പോൾ വരണോ ?

ചെറുശ്ശേരിനമ്പൂരി: ഇവിടെ വന്നതു് ഇന്ദുലേഖയെ ഭ്രമിച്ചിട്ടല്ലേ ?

നമ്പൂതിരിപ്പാട്: അതെ; വന്നതിന്റെ ശേഷം ലക്ഷ്മിക്കുട്ടിയിലും ഭ്രമം.

ചെറുശ്ശേരിനമ്പൂരി: എന്നാൽ അമ്മയേയും മകളേയും ഒന്നായി ബാന്ധവിക്കാമെന്നോ ? അതു വെടിപ്പുണ്ടോ?

നമ്പൂതിരിപ്പാട്: ബാന്ധവം ഇന്ദുലേഖയെത്തന്നെ . എന്നാൽ— ഇത്രത്തോളം പറയുമ്പോഴേക്കു കേശവൻനമ്പൂരി കുളപ്പുരയിൽ നമ്പൂതിരിപ്പാട്ടിലെ സമീപം എത്തി. പിന്നെ ഇതിനെക്കുറിച്ചു് നമ്പൂതിരിപ്പാടു് ഒന്നും സംസാരിച്ചില്ലാ . ഊണു കഴിഞ്ഞു് അമ്പലത്തിൽ തിരുമുറ്റത്തിൽ ചന്ദ്രികയിൽ നിന്നു . നമ്പൂതിരിപ്പാട്ടിലേക്കു ലക്ഷ്മിക്കുട്ടിഅമ്മയുടെ ഓർമ്മ വിട്ടു. മനസ്സിൽ കഠിനമായി തറച്ചുപോയിട്ടുള്ള വിചാരംതന്നെ സ്വഭാവേന വന്നു. ഇന്ദുലേഖയെപ്പോലെ ഒരു സ്ത്രിയെ നമ്പൂതിരിപ്പാടു കണ്ടിട്ടില്ല . തൽക്കാലം വേറെ ഓരോ സ്ത്രീകളെ കാണുമ്പോൾ ശുദ്ധവിടനായ ഇദ്ദേഹത്തിന്നു് ഭ്രമം ഉണ്ടായി എങ്കിലും സ്വസ്ഥമായി ചന്ദ്രികയിൽ നിൽക്കുമ്പോൾ തരുണീമണിയായ ഇന്ദുലേഖയുടെ വിചാരം തന്നെയാണു് ഉണ്ടായതു്. ഇന്ദുലേഖയെ വിചാരിച്ചു വിചാരിച്ചു ഗോവിന്ദനെ വിളിച്ചു് , രംഭയെ കണ്ടു ഭ്രമിച്ച സംഗതിയെപ്പറ്റി ശ്ലോകംഎഴുതിയ ഓല ഗോവിന്ദൻപക്കൽ കൊടുത്തിട്ടു് —

നമ്പൂതിരിപ്പാട്: ഈ ഓല ഞാൻ തന്നതാണെന്നു പറഞ്ഞു് ഇന്ദുലേഖയുടെ മാളികയിൽ പോയി ഇന്ദുലേഖയുടെക്കകെയിൽ കൊടുക്കൂ . ഗോവിന്ദൻ ഉടനെ എഴുത്തുംകൊണ്ടു് ഇന്ദുലേഖയുടെ മാളികയിന്മേൽ ചെന്നു . അപ്പോൾ ഇന്ദുലേഖാ ഊണു കഴിഞ്ഞു മാളികയിലേക്കു കയറിവരുന്നു .

ഗോവിന്ദൻ: ഒരു തിരുവെഴുത്തു തന്നയച്ചിട്ടുണ്ടു് , തമ്പുരാൻ . ഇവിടെ തരുവാൻ കൽപനയായിരിക്കുന്നു.

ഇന്ദുലേഖാ: (കാര്യം മനസ്സിലായെങ്കിലും കഠിനദേഷ്യത്തോടെ ) ഏതു തമ്പുരാൻ ? എന്തെഴുത്തു്? ഇന്ദുലേഖയുടെ മുഖത്തു് അപ്പോൾ ഉണ്ടായിരുന്ന കോപരസം കണ്ടിരുന്നാൽ ആ രസത്തിലും ആ മുഖം അതികാന്തം തന്നെ എന്നു് എല്ലാവരും പറയും .

ഗോവിന്ദൻ: മൂക്കില്ലാത്ത മനയ്കൽ തമ്പുരാന്റെ തിരുവെഴുത്താണു് .

ഇന്ദുലേഖാ: എനിക്കു് എഴുതുവാൻ അദ്ദേഹത്തിന്നു് അവകാശമില്ലാ . ഞാൻ വാങ്ങുകയില്ലാ എന്നു പറഞ്ഞേക്കൂ. എന്നും പറഞ്ഞു് ക്ഷണേന തന്റെ അറയിലേക്കു കടന്നു പോയി .

ഗോവിന്ദൻ ഇളിഭ്യനായിക്കൊണ്ടു് എഴുത്തു മടിയിൽ മൂടിവെച്ചു നമ്പൂരിപ്പാട്ടിലെ അടുക്കെ വന്നു. അപ്പോൾ നമ്പൂതിരിപ്പാടു പലേ ആളുകളോടുംകൂടി അമ്പലത്തിന്റെ തിരുമുറ്റത്തുതന്നെ നിന്നിരുന്നു. ഗോവിന്ദനെ കണ്ടപ്പോൾ ആ നിന്നെടത്തു നിന്നുതന്നെ ഗോവിന്ദനോടു് ഒറക്കെ വിളിച്ചു ചോദിക്കുന്നു: “ഗോവിന്ദാ! ആ എഴുത്തു് ഇന്ദുലേഖയ്ക്കു കൊടുത്തുവോ ? ” ഗോവിന്ദൻ വളരെ വിഷണ്ണനായി എന്താണു മറുപടി പറയേണ്ടതു് എന്നു് അൽപം ശങ്കിച്ചു . ഒടുവിൽ ഗോവിന്ദൻ “കൊടുത്തു ” എന്നുംപറഞ്ഞു് ഉടനെ അവിടെനിന്നുപോയി . പിന്നെയും അവിടെ നിന്നാൽ വേറെയും ചോദ്യങ്ങൾ ഉണ്ടാവുമെന്നു് ഓർത്ത ഗോവിന്ദൻ ഓടി ക്കളഞ്ഞതാണു്. നമ്പൂതിരിപ്പാടു് ഒൻപതുമണി ആയില്ലെല്ലൊ എന്നു വിചാരിച്ചും കൊണ്ടു് കുളപ്പുരയിൽ എണ്ണ തേപ്പാൻ പോയപ്പോൾ ഗോവിന്ദനും കൂടെപ്പോയി എഴുത്തു മടിയിൽനിന്നു് എടുത്തിട്ടു് സ്വകാര്യമായി പറയുന്നു.

ഗോവിന്ദൻ: നേർത്തെ അടിയൻ തിരുവെഴുത്തു കൊടുത്തു എന്നു് ഉണർത്തിച്ചതു കളവാണു്. എഴുത്തു് ഇതാ. കന്ദലേഖ എഴുത്തു വാങ്ങീല . തമ്പുരാനു് കുന്ദലേഖയ്ക്കു് എഴുതാൻ ആവശ്യമില്ലെന്നും തിരുവെഴുത്തു വാങ്ങില്ലെന്നുമാണു പറഞ്ഞതു് . നേർത്തെ അരുളിച്ചെയ്തപ്പോൾ വേറെ ആളുകൾ ഉണ്ടായിരുന്നതിനാൽ അടിയൻ കൊടുത്തു എന്നു കളവായി ഉണർത്തിച്ചതാണു്.

നമ്പൂതിരിപ്പാട്: മഹാ വിഡ്ഢീ ! കുന്ദലേഖയല്ലാ-ഇന്ദുലേഖ എന്നാണു പേരു് . നേർത്തെ നീ ഓല കൊടുത്തു എന്നു കളവു പറഞ്ഞതു നന്നായി . അങ്ങിനെ സദൃശമായി പറയണം—ഇതാണു ഗോവിന്ദനോടു് എനിക്കുള്ള ഇഷ്ടം

ഗോവിന്ദൻ: ആ കുന്ദലേഖാ.. .

നമ്പൂതിരിപ്പാട്: വിഡ്ഢീ —പിന്നെയും കുന്ദലേഖ എന്നു പറയല്ലെ ‘ഇന്ദുലേഖാ ’ — ‘ഇ ’ന്ദുലേഖാ എന്നു പറയൂ.

ഗോവിന്ദൻ: റാൻ–അടിയനുക്ക തെറ്റിപ്പോയി . ആ ഇന്ദ്രലേഖാ . . . .

നമ്പൂതിരിപ്പാട്: പടുവങ്കാ! ഇളിഭ്യരാശീ ! ഇന്ദ്രലേഖയല്ല , ‘ഇന്ദുലേഖാ ’ എന്നു പറയൂ .

ഗോവിന്ദൻ: റാൻ—ആ ഇന്ദുലേഖാ വളരെ കുറുമ്പുകാരിയാണെന്നു് അടിയനു തോന്നി .

നമ്പൂതിരിപ്പാട്: ആവട്ടെ, നീ ഇന്ദുലേഖയുടെ അമ്മയെ കണ്ടുവോ ? അതിശാണു മുഖം ! ബഹുസുന്ദരി. അവൾക്കു് എന്നെ ബഹുഭ്രമമായിരിക്കുന്നു . കറുത്തേടത്തിന്റെ ഭാര്യയാണു് .

ഗോവിന്ദൻ: അപ്പോൾ ഇന്ദുലേഖയ്ക്കു തിരുമനസ്സിലെ ഭ്രമമില്ലേ ?

നമ്പൂതിരിപ്പാട്: ഇന്ദുലേഖ ഇങ്കിരിയസ്സും മറ്റും പഠിച്ച വല്ലാത്ത ഒരുമാതിരിയായി കാണുന്നു. ഇന്ദുലേഖയുടെ അമ്മ അങ്ങിനെയൊന്നുമല്ലാ . ബഹു വാക്കുസാമർത്ഥ്യം . നീ ആ വെള്ളിച്ചെല്ലം ഇങ്ങട്ടു് എടുത്തു കൊണ്ടുവന്നില്ലേ ?

ഗോവിന്ദൻ: അടിയൻ അപ്പോൾത്തന്നെ ഇങ്ങട്ടു് എടുത്തു കൊണ്ടുവന്നു മഠത്തിൽ വച്ചു .

നമ്പൂതിരിപ്പാട്: മിടുക്കാ! രസികാ ! ഇതാണു എനിക്കു ഗോവിന്ദനെ ഇത്ര താൽപര്യം . ഞാൻ വെള്ളിച്ചെല്ലം ലക്ഷ്മിക്കുട്ടിയോടു് എടുത്തോളാൻ പറഞ്ഞു . അതിനു് അസ്വാധീനമില്ലെന്നു ലക്ഷ്മിക്കുട്ടിയും പറഞ്ഞു. ഒരുസമയം നീ അതു് അവിടെ ഇട്ടുപോന്നിട്ടു ലക്ഷ്മിക്കുട്ടി തന്റേതാക്കി എടുത്തുവയ്ക്കുമോ എന്നു ഞാൻ വിഷാദിച്ചു .

ഗോവിന്ദൻ: അടിയൻ കുറെ കാലമായില്ലേ ഇവിടുത്തെ കല്ലരി തിന്നുന്നു . ഇതൊക്കെ അടിയനു നല്ല നിശ്ചയമില്ലേ. ഇങ്ങിനെ ഗോവിന്ദനുമായി സല്ലാപിച്ചുകൊണ്ടു നമ്പൂതിരിപ്പാടു് തേച്ചുകുളിക്ക് ആരംഭിച്ചു. നമ്പൂരിപ്പാടു കുളപ്പുരയിൽ എണ്ണ തേച്ചുകൊണ്ടിരിക്കുമ്പോൾ കേശവൻനമ്പൂരിയും ചെറുശ്ശേരിനമ്പൂരിയുംകൂടി മഠത്തിന്റെ കോലായ്മൽ ഇരുന്നു് ഒരു സംഭാഷണം ഉണ്ടായി . കേശവൻനമ്പൂരിക്കു പലപ്രകാരേണയും മനസ്സിൽ വിഷാദം ഉണ്ടായിരുന്നു . അസംഗതിയായി തന്റെ ഭാര്യയെ നമ്പൂതിരിപ്പാടു കണ്ടെത്തി . സുന്ദരിയാണു തന്റെ ഭാര്യ എന്നുള്ളതിലേക്കു സംശയമില്ല. തന്റെ അഭിപ്രായത്തിൽ നമ്പൂതിരിപ്പാടും അതിസുന്ദരൻ എന്നുതന്നെയാണു് . പിന്നെ നമ്പൂതിരിപ്പാടു് അതിധനവാൻ—കുബേരൻ . ലക്ഷ്മിക്കുട്ടിക്കു് ഇദ്ദേഹത്തിൽ ഭ്രമം ഉണ്ടായാലോ? പഞ്ചുമേനോൻ സമ്മതിക്കുമോ എന്നുള്ളതിനു വാദമില്ലാ . ‘നമ്പൂതിരിപ്പാടു സംബന്ധം ആവണം എന്നു പറയുന്നു . അദ്ദേഹം വലുതായ ഒരാളല്ലേ ! അതിനു് ഇവിടുന്നു് വിരോധം പറയരുതെന്നു പഞ്ചുമേനോൻ എന്നെ വിളിച്ചു പറഞ്ഞാൽ ഞാൻ എന്തുചെയ്യും , ഈശ്വരാ! ഞാൻ സമ്മതിച്ചാൽ എന്തു് , സമ്മതിച്ചില്ലെങ്കിൽ എന്തു് ? കാര്യം നടക്കും . നമുക്കു് ഇല്ലത്തേക്കു പോവാം. ശൂദ്രസ്ത്രീകളെ ഭാര്യയാക്കിയാൽ ഇങ്ങിനെ ഓരോ ആപത്തുകൾ വന്നേക്കാം. ’ ഇങ്ങിനെ എല്ലാം കുറെനേരം ആ സാധു കേശവൻനമ്പൂരി വിചാരിക്കും . പിന്നെ ലക്ഷ്മിക്കുട്ടിയുടെ മുഖവും ശരീരവും എല്ലാംകൂടി ഒന്നു വിചാരിക്കും . ‘കഷ്ടമേ , വല്ല ആപത്തും നമുക്കു വന്നു നേരിടുമോ ?—ഇല്ലാ അതുണ്ടാവുന്നതല്ലാ . ഇന്ദുലേഖയ്ക്കു സംബന്ധത്തിന്നു വന്നിട്ടു് ഇന്ദുലേഖയുടെ അമ്മയെ ബാന്ധവിച്ചു കൊണ്ടുപോയി എന്നു വരുമോ? അങ്ങിനെ വരാൻ പാടില്ല ’ എന്നു വിചാരിച്ചുധെര്യപ്പെടും . ഇങ്ങിനെ തിരിച്ചും മറിച്ചും വിചാരിക്കും. വിചാരിച്ചു വിചാരിച്ചു ഈ ശുദ്ധാത്മാവിനു് ഈ വിചാരം പോയി മറ്റൊരു വിചാരം തുടങ്ങി: ‘ഒമ്പതു മണിക്കു് പാട്ടു് ഉണ്ടാവുമെന്നു് ഈ നമ്പൂതിരിപ്പാടോടു പറഞ്ഞുപോയല്ലോ. എനി ഇന്ദുലേഖാ പാടിയില്ലെങ്കിലോ ? വീണപ്പെട്ടി വായിച്ചില്ലെങ്കിലേ ? അതിദുർഘടമായിത്തീരുമല്ലൊ ഇങ്ങിനെ വന്നാൽ എന്തു നിവൃത്തി ? ’ —എന്ന ആലോചനയാണു് പിന്നെ ഉണ്ടായതു്. ആലോചിച്ചു് അലോചിച്ചു് ഒരു വഴിയും കാണാതെ മേൽപെട്ടു നോക്കിക്കൊണ്ടിരിക്കുമ്പോൾ ചെറുശ്ശേരിനമ്പൂരി അടുക്കെ വന്നു് ഇരുന്നു .

ചെറുശ്ശേരിനമ്പൂരി: എന്താണു കറുത്തേടത്തിന്നു് ഒരു കുണ്ഠിതം ഉള്ളതുപോലെ കാണുന്നു?

കേശവൻനമ്പൂരി: (ഒരു പച്ചച്ചിറിയോടുകൂടി ) കുണ്ഠിതം ഒന്നുമില്ലാ . എന്തു കുണ്ഠിതം?—കുണ്ഠിതത്തിന്നു് ഒരു കാരണവുമില്ലാ .

ചെറുശ്ശേരിനമ്പൂരി: പിന്നെ എന്താണു് ദീർഘാലോചന ?

കേശവൻനമ്പൂരി: ഒന്നുമില്ലാ; ഇന്നത്തെ പാട്ടിന്റെ കാര്യം ആലോചിച്ചു . നേരം എട്ടരമണി കഴിഞ്ഞു.

ചെറുശ്ശേരിനമ്പൂരി: എന്താണു തടസ്സം —ഒന്നും ഉണ്ടാകയില്ലല്ലോ ? കേശവൻനമ്പൂരി: എന്താണു തടസ്ഥം —ഒന്നും ഇല്ലാ . ഒരു തടസ്ഥവും ഇല്ലാ ഇന്നു രാത്രി ഒൻപതുമണിക്കു പാട്ടുണ്ടു്. ചെറുശ്ശേരിക്കും മുകളിൽ വരാം . ഇന്ദുലേഖ അസാധാരണയായി രാത്രികളിലൊക്കെ പാടാറുണ്ടു്. ചിലപ്പോൾ വീണപ്പെട്ടിയും വായിക്കും . വളരെ ദുർലഭം ദിവസമേ പാട്ടു് ഇല്ലാതെയുള്ളു. ഇന്നു പാട്ടുണ്ടാവാതിരിക്കയില്ലാ . എല്ലാവർക്കും പോയി കേൾക്കാം. അതിനു് ഇന്ദുലേഖയ്ക്കു വിരോധം ഒന്നും ഇല്ലാ . ഇന്നു പാട്ടുണ്ടാവാതിരി യില്ലാ . നമ്പൂതിരിയും മറ്റും ഉള്ളതല്ലേ? ചെറുശ്ശേരിനമ്പൂരി: പാട്ടുണ്ടായെങ്കിൽ ഞാനും വരാം കേൾക്കാൻ

കേശവൻനമ്പൂരി: പാട്ടുണ്ടാവും ; സംശയമില്ലാ .

കേശവൻനമ്പൂരിക്കു നല്ല ഒന്നാന്തരം സംശയം ഉണ്ടു് . എന്നാലും നേമത്തെ പതിവു് ഇല്ലാതിരിക്കില്ലാ എന്നു് ഈ ശുദ്ധാത്മാവിനു പിന്നെയും ഒരു വിശ്വാസം . ഇന്ദുലേഖയോടു ചോദിപ്പാനോ ഇന്ദുലേഖയുടെ മുഖത്തു നേരെ നോക്കാനോ ഇയാൾക്കുക്കധെര്യവും ഇല്ലാ . കേശവൻനമ്പൂരി വലിയ കുഴക്കിലായി അങ്ങിനെ ഓരോന്നു വിചാരിച്ചു . ഒടുവിൽ—

കേശവൻനമ്പൂരി: ഇന്നു പാട്ടു് ഉണ്ടാവും ; ഉണ്ടാവാതിരിക്കില്ലാ . നമ്പൂതിരിയും മറ്റും ഉള്ളതല്ലേ?

ചെറുശ്ശേരിനമ്പൂരി: എന്താണിത്ര ഒരു പരുഭ്രമം കറുത്തേടത്തിന്നു് ? പാട്ടുണ്ടാവും , അതു നമുക്കു കേൾക്കുകയും ചെയ്യാം–എന്നല്ലെ തീർച്ച ?

കേശവൻനമ്പൂരി: ചെറുശ്ശേരിക്കു വല്ല ശങ്കയും തോന്നുന്നുണ്ടോ?

ചെറുശ്ശേരിനമ്പൂരി: ശിക്ഷ! എനിക്കു് എന്തു ശങ്കയാണു തോന്നുവാൻ— കറുത്തേടമല്ലേ ഒക്കെ ശട്ടംചെയ്തതു്.

കേശവൻനമ്പൂരി:ച്ഛീ! ച്ഛീ! ഞാൻ ഒന്നും ശട്ടംചെയ്തിട്ടില്ല . ഞാൻ എന്തു ശട്ടംചെയ്വാനാണു്? ഇന്ദുലേഖ രാത്രി വീണപ്പെട്ടി പതിവായി വായിക്കാറുള്ളതുപോലെ ഇന്നും വായിക്കും. അപ്പോൾ കേൾക്കാമെന്നു മാത്രമേ ഞാൻ നമ്പൂതിരിയോടു പറഞ്ഞിട്ടുള്ളു .

ചെറുശ്ശേരിനമ്പൂരി: എങ്ങിനെ എങ്കിലും ആവട്ടെ. ഇപ്പോൾ കറുത്തേടത്തിന്നു് അതിനെക്കുറിച്ചു് എന്താണു് ഒരു പരിഭ്രമം?

കേശവൻനമ്പൂരി: പരിഭ്രമം ഒന്നുമില്ലാ–യാതൊന്നുമില്ലാ . എന്നാൽ ഞാൻ പറഞ്ഞതു നമ്പൂതിരിക്കതെറ്റായി ധരിക്കുമോ എന്നു് ഒരു ശങ്ക . ഇന്നു പാട്ടുണ്ടാവാതെ ഇരിക്കയില്ല . പിന്നെ എന്തിനാണു ശങ്കിക്കുന്നതു്? ശങ്കിക്കാൻ എടയില്ലെന്നു് എനിക്കുതന്നെ തോന്നുന്നു .

ചെറുശ്ശേരിനമ്പൂരി: ആട്ടെ, നമ്പൂതിരിയെ കണ്ടിട്ടു് ഇന്ദുലേഖയ്ക്കു് അനുരാഗം ഉണ്ടായോ? ആ കഥ കേൾക്കട്ടെ. 

കേശവൻനമ്പൂരി: ഇന്ദുലേഖയ്ക്കോ?

ചെറുശ്ശേരിനമ്പൂരി: അതെ; ഇന്ദുലേഖയ്ക്ക്

അപ്പോൾ കേശവൻനമ്പൂരിയുടെ മുഖം കാണേണ്ടതായിരുന്നു . മുഖത്തു് ഒരു കട്ടാരംകൊണ്ടു കുത്തിയാൽ ഒരു തുള്ളി ചോര കാണുകയില്ലാ . കുറെനേരം ഒന്നും മിണ്ടാതെ നിന്നു . ഒടുവിൽ–

കേശവൻനമ്പൂരി: ഇന്ദുലേഖയ്ക്കു് അനുരാഗം—അനുരാഗം—എന്തോ എനിക്കു് ഒന്നും മനസ്സിലാവുന്നില്ലാ. ഇങ്കിരിയസ്സു പഠിച്ച സ്ത്രീകളുടെ സ്വഭാവം നോക്കൊന്നും മനസ്സിലാവില്ല എന്നു് എനിക്കു് ഇപ്പോൾ ബോദ്ധ്യമായി . പഞ്ചുമേനവൻ ഇത്രിഭുവനത്തിൽ ഒരാളെ പേടിയില്ലാത്താളാണു്. അയാൾ തന്റെ പൗത്രിയായ ഈ ചെറുപെങ്കിടാവിനെ പേടിച്ചു കിടുകിട വിറയ്ക്കുന്നു. നമ്പൂതിരി മഹകേമനായിട്ടുള്ളാളല്ലെ . അദ്ദേഹത്തെ കണ്ടാലെങ്കിലും ഒന്നു് ഒതുങ്ങുമെന്നു ഞാൻ വിചാരിച്ചുപോയി . ഇതുക്കതെറ്റായ ധാരണയാണെന്നു് എനിക്കു് ഇപ്പോൾ കുറേശ്ശെ തോന്നിത്തുടങ്ങി . എന്തോ നിശ്ചയിക്കാറായിട്ടില്ല . എനിക്കു് ഇങ്കിരിയസ്സുമാതിരി ഒന്നും നിശ്ചയമില്ല, ചെറുശ്ശേരീ . സർക്കാരാളുകളിൽ നൂൽക്കമ്പിനി തിരിക്കുന്ന ഒരു സായ്വിനെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു .

ചെറുശ്ശേരി ഇതു കേട്ടു വല്ലാതെ ഉറക്കെചിറിച്ചുപോയി ഒരു നിമിഷം ഒന്നായിച്ചിറിച്ചശേഷം:

ചെറുശ്ശേരിനമ്പൂരി: നമ്പൂതിരിയ്ക് ഇന്ദുലേഖയെ കിട്ടുമോ ഇല്ലയോ ? അതു പറയൂ

കേശവൻനമ്പൂരി: അതു പറയാറായില്ല — ഇന്നത്തെ രാത്രി കഴിഞ്ഞാൽ ഞാൻ പറയാം . ഞാൻ ഈ കുട്ടിയുടെ വിഷമതകൾ ഒന്നും അറിഞ്ഞില്ല ചെറുശ്ശേരീ .

ചെറുശ്ശേരിനമ്പൂരി: കുട്ടിക്ക് വിഷമതയോ ! വിഷമത ഒന്നും ഇല്ലാ .

ഇവർ ഇങ്ങിനെ പറഞ്ഞുംകൊണ്ടിരിക്കുമ്പോൾ നമ്പൂതിരിപ്പാടു കുളികഴിഞ്ഞു് എത്തി . ശ്ലോകംമടക്കിയതു വിചാരിച്ചിട്ടു നമ്പൂതിരിപ്പാട്ടിലേക്കും മനസ്സിൽ നല്ല ഉത്സാഹം ഉണ്ടായിരുന്നില്ല എങ്കിലും ഇന്ദുലേഖയുടെ രൂപം ധ്യാനിക്കുക തന്നെയായിരുന്നു മനസ്സുകൊണ്ടു ചെയ്തിരുന്നതു്. മുഷിഞ്ഞാൽ മുഷിഞ്ഞോട്ടെ . ഒൻപതുമണിക്കു കാണാമല്ലോ . കണ്ടുകൊണ്ടിരുന്നാൽ മതി, സംസാരിച്ചില്ലെങ്കിലും വേണ്ടതില്ലാ—എന്നുള്ള ദിക്കായിരിക്കുന്നു നമ്പൂതിരിപ്പാട്ടിലേക്കു്. ഊണ് കഴിഞ്ഞശേഷം നമ്പൂതിരിപ്പാടും മറ്റും പൂവരങ്ങിലേക്കു പുറപ്പെട്ടു.

നമ്പൂതിരിപ്പാട്: ചെറുശ്ശേരീ! ഇപ്പോൾ കുപ്പായം വേണ്ടാ , ധൂപ്പട്ടി മതി ; അല്ലേ ?

ചെറുശ്ശേരിനമ്പൂരി: അതെ.

നമ്പൂതിരിപ്പാട്: ഗോവിന്ദാ, ആ പൊൻകുമിഴടിച്ച വെള്ളിച്ചെല്ലം , സ്വർണ്ണപ്പനീർവീശി ഇതുകൾ എടുക്കണം. സദിരിൽ മുമ്പിൽ അതു വെയ്കണം .

കേശവൻനമ്പൂരി: പാട്ടു വീണപ്പെട്ടിയിന്മേൽവെച്ചാണു് . ഒരു കസാലയിന്മേൽ ഇരുന്നിട്ടാണു്.കൈ കൊണ്ടാണു പാട്ടു്. സാധാരണ പായ വിരിച്ചിട്ടല്ല ഇവിടെ കണ്ടിട്ടുള്ളതു് .

നമ്പൂതിരിപ്പാട്: പെണ്ണൂങ്ങളെ ഇങ്കിരിയസ്സു പഠിപ്പിച്ചാലത്തെ ദുർഘടമാണു് ഇതെല്ലാം . കസാലയിന്മേൽ ഇരുന്നിട്ടു പാടാറുണ്ടോ ? എന്തു കഥയാണു് ഇതു് ? പഞ്ചുവോടു പറയൂ —താഴത്തു പുൽപായിൽ ഇരുന്നിട്ടാണു് ഇന്നു് ഇന്ദുലേഖ പാടേണ്ടതു് എന്നു കറുത്തേടം പറയൂ . കേശവൻനമ്പൂരി: പറയാം. ഈ സംഭാഷണം കഴിഞ്ഞ ഉടനെ നമ്പൂതിരിപ്പാടും പരിവാരങ്ങളും പൂവരങ്ങിലേക്കു പുറപ്പെട്ടു. നാലുകെട്ടിൽ വന്നു നമ്പൂതിരിപ്പാടു് ഒരു കസാലമേൽ ഇരുന്നു . കേശവൻനമ്പൂരി പതുക്കെ ഇന്ദുലേഖയുടെ മാളികയിന്മേൽ കയറിച്ചെന്നപ്പോൾ പുറത്തളത്തിന്റെ വാതിൽ തട്ടിയടച്ചിരിക്കുന്നതു കണ്ടു. കേശവൻനമ്പൂരിക്കു് അപ്പോൾ ഉണ്ടായ ഒരു വ്യസനവും പരിഭ്രമവും ഇന്ന പ്രകാരമെന്നു പറവാൻ പാടില്ല . ഒന്നു വിളിച്ചാലോ എന്നു് ആദ്യം വിചാരിച്ചു . സാധുബ്രാഹ്മണനു ധൈര്യം വന്നില്ല . ഉടനെ അകായിൽക്കൂടി തന്റെ ഭാര്യയുടെ അറയിൽ വന്നു. ഭാര്യ ഉറങ്ങാൻ ഭാവിച്ചു കിടന്നു . കേശവൻനമ്പൂരി: ലക്ഷ്മി ലക്ഷ്മി ലക്ഷ്മിക്കുട്ടീ ! ലക്ഷ്മിക്കുട്ടീ ! ഞാൻ വലിയ അവമാനത്തിലായല്ലോ .ലക്ഷ്മിക്കുട്ടിയമ്മ എഴുനീറ്റുനിന്നു

ലക്ഷ്മിക്കുട്ടിഅമ്മ: എന്താണു് അവമാനമായതു് ?

കേശവൻനമ്പൂരി: ഇന്നു നേമത്തെപ്പോലെ പാട്ടുണ്ടാവുമെന്നു വിചാരിച്ചു ഞാൻ നമ്പൂതിരിയെ ക്ഷണിച്ചു കൂട്ടിക്കൊണ്ടുവന്നു . ഇന്ദുലേഖാ തളത്തിന്റെ വാതിൽ തഴുതിട്ടു് ഉറങ്ങിയിരിുന്നു. ഞാൻ എനി നമ്പൂതിരിയോടു് എന്തു പറയും ?

ലക്ഷ്മിക്കുട്ടിഅമ്മ: ഉള്ള വിവരം പറയണം . അല്ലാതെ എന്താണു് , പാട്ടു നേമത്തെപ്പോലെ ഉണ്ടാവും എന്നു വിചാരിച്ചു പറഞ്ഞതാണു് —ഇന്നു പാട്ടില്ലെന്നു തോന്നുന്നു ; ഇന്ദുലേഖയുടെ മാളികവാതിൽ അടച്ചു് അവൾ ഉറക്കായിരിക്കുന്നു . അതുകൊണ്ടു പാട്ടു നാളെയാക്കാമെന്നു പറയണം. ഇതിൽ എന്താണു് അവമാനം ? കേശവൻനമ്പൂരി: അൽപം ദുർഘടം ഉണ്ടു് . ഞാൻ നമ്പൂതിരിയോടു നേരത്തെ പറഞ്ഞതിൽ അൽപം ദുർഘടം ഉണ്ടു്. അതാണു് ഇപ്പോൾ വിഷമം .

ലക്ഷ്മിക്കുട്ടിഅമ്മ: എന്താണു പറഞ്ഞതു് ? കേശവൻനമ്പൂരി: അൽപം ദുർഘടമായിട്ടു പറഞ്ഞുപോയി . ഇന്ദുലേഖ നേർത്തെ മാളികയിൽനിന്നു ദേഷ്യഭാവത്തോടെ എറങ്ങിപ്പോരുമ്പോൾ നമ്പൂതിരിപ്പാട്ടിലേക്കു സുഖക്കേടുണ്ടാവാതിരിപ്പാൻ അൽപം ദുർഘടമായി പറഞ്ഞുപോയി . പാട്ടു് ഉണ്ടാവും —ഒമ്പതുമണിക്കു പാട്ടു് ഉണ്ടാവും എന്നു പറഞ്ഞുപോയി . അതു സഫലമാക്കിത്തരണം ലക്ഷ്മിക്കുട്ടി മുകളിൽ വന്നു് ഇന്ദുലേഖയെ വിളിക്കണം.


ലക്ഷ്മിക്കുട്ടിഅമ്മ: നല്ല ശിക്ഷ ! ഞാൻ ഒരിക്കലും വിളിക്കയില്ല . എന്താണു് , അവളുടെ സ്വഭാവം നല്ല നിശ്ചയമില്ലേ? നമ്പൂതിരിപ്പാട്ടിലേക്കു് പടിപ്പുരമാളികയിൽ എല്ലാം വിരിപ്പിച്ചു വേഗം ഇങ്ങട്ടു വന്നു് ഉറങ്ങിക്കൊൾകേ വേണ്ടു . എന്തുനാണു് ഇത്രയെല്ലാം ബുദ്ധിമുട്ടുന്നതു് ? കേശവൻനമ്പൂരി: ഛേ! അങ്ങിനെ പാടില്ലാ . എന്നാൽ ഞാൻ പഞ്ചുമേനവനോടു പറഞ്ഞുനോക്കട്ടെ.

ലക്ഷ്മിക്കുട്ടിഅമ്മ: അങ്ങിനെതന്നെ .

കേശവൻനമ്പൂരി പഞ്ചുമേനവനെ അന്വേഷിച്ചപ്പോൾ അയാൾ നാലുകെട്ടിൽ നമ്പൂതിരിപ്പാടുമായി സംസാരിച്ചുകൊണ്ടു നിൽക്കുകയായിരുന്നു . കേശവൻനമ്പൂരിക്കതെക്കെ അറയിൽ നമ്പൂതിരിപ്പാടു കാണാതെ നിന്നു പഞ്ചുമേനവനെ മാടി വിളിച്ചു . പഞ്ചുമേനവൻ അകത്തേക്കു ചെന്നു. വിവരങ്ങൾ പറഞ്ഞപ്പോൾ താൻ യാതൊന്നും പ്രവർത്തിക്കയില്ലെന്നു കോപത്തോടുകൂടി പറഞ്ഞു. പഞ്ചുമേനവൻ പിന്നെയും നാലുകെട്ടിലേക്കുതന്നെ പോയി ; നമ്പൂതിരിപ്പാടോടു സംസാരിച്ചുകൊണ്ടു നിന്നു . കേശവൻനമ്പൂരിക്ക തെക്കെ അകത്തും വശായി. പിന്നെയും കുറെനേരം കഴിഞ്ഞപ്പോൾ —

നമ്പൂതിരിപ്പാട്: കറുത്തേടം എങ്ങട്ടു പോയി , കാണാനില്ലല്ലൊ . നേരം പത്തുമണി കഴിഞ്ഞുവല്ലൊ. സദിർ ഒൻപതുമണിക്കു് എന്നല്ലേ ആദ്യം വെച്ചിരുന്നതു് . ആ വാക്കു കേട്ടപ്പോൾ കേശവൻനമ്പൂരി “ഞാൻ ഇവിടെ ഉണ്ടു് ” എന്നും പറഞ്ഞുകൊണ്ടു് ഒരു പിശാചിനെപ്പോലെ പുറത്തേക്കു ചാടി . പഞ്ചുമേനവൻ: പള്ളിക്കുറുപ്പിനെല്ലാം പടിമാളികയിന്മേൽ ശട്ടംചെയ്തിട്ടുണ്ടു് . അടിയനു വയസ്സാണു്. നിൽപാൻ പ്രയാസം . രാവിലെ തിരുമുമ്പാകെ വിടകൊള്ളാം . എന്നു പറഞ്ഞു് അകത്തേക്കു പോയി .


പടിമാളികയിലാണോ എനിക്കു് ഉറക്കു് എന്നോർത്തു നമ്പൂതിരിപ്പാട്ടിലേക്കു് അൽപം ദേഷ്യം തോന്നി. ആട്ടെ, പാട്ടുംമറ്റും കഴിഞ്ഞിട്ടല്ലെ ഉറങ്ങേണ്ടു . അപ്പോഴയ്ക്കു രണ്ടുമൂന്നു മണിയാവും. അത്രനേരം ഇന്ദുലേഖയുമായി ഇരുമിച്ചിരിക്കാമല്ലോ–എന്നു് ഓർത്തു സന്തോഷിച്ചു.

നമ്പൂതിരിപ്പാട്: എന്താണു കർത്തേടം , താമസം ?

കേശവൻനമ്പൂരി: താമസം ഒന്നുമില്ല .

നമ്പൂതിരിപ്പാട്: എന്നാൽ മാളീകയിന്മേലേക്കു പൊവുക . ചെറുശ്ശേരി വരൂ . ചെറുശ്ശേരി കുറെ പാട്ടു കേട്ടിട്ടു മടങ്ങിവന്നു് ഉറങ്ങിക്കോളു .

കേശവൻനമ്പൂരി കുറെനേരം ഒന്നും സംസാരിപ്പാൻ വയ്യാതെ നിന്നു . ഒടുവിൽ :

കേശവൻനമ്പൂരി: ഇന്ദുലേഖയ്ക്കു ശരീരത്തിന്നു കുറെ സുഖക്കേടാണെന്നു തോന്നുന്നു ഉറങ്ങിയിരിക്കുന്നു. മാളികയുടെ വാതിൽ അടച്ചിരിക്കുന്നു .

നമ്പൂതിരിപ്പാട്: കറുത്തേടത്തിന്നു വിളിക്കരുതോ

കേശവൻനമ്പൂരി: വിളിച്ചു.

നമ്പൂതിരിപ്പാട്: ഉറക്കെക്കെ വിളിച്ചുനോക്കൂ

കേശവൻനമ്പൂരി: ഉറക്കെ വിളിച്ചു

നമ്പൂതിരിപ്പാട്: എന്നിട്ടോ?

കേശവൻനമ്പൂരി: വാതിൽ തുറന്നില്ല .

നമ്പൂതിരിപ്പാട്: ശരീരത്തിന്നു സുഖക്കേടാണെന്നു പറഞ്ഞുവോ ?

കേശവൻനമ്പൂരി: പറഞ്ഞു.

നമ്പൂതിരിപ്പാട്: പാടുക വയ്യ എന്നു പറഞ്ഞുവോ !

കേശവൻനമ്പൂരി: പറഞ്ഞു.

നമ്പൂതിരിപ്പാട്: എന്നാൽ മുകളിൽ വെടിപറയാമായിരുന്നുവെല്ലോ . വാതിൽ തുറക്കില്ലേ?

കേശവൻനമ്പൂരി: തുറക്കില്ലെന്നുതന്നെയാണു പറഞ്ഞതു് .

നമ്പൂതിരിപ്പാട്: ഒന്നുകൂടി പോയി നോക്കൂ

ചെറുശ്ശേരിനമ്പൂരി: അതു വെടിപ്പില്ല , ദീനം നാളേക്കു സുഖമാവുമെല്ലോ . വല്ല തലവേദനയോ മറ്റോ ആയിരിക്കും. നാളെ ഭക്ഷണം കഴിഞ്ഞു് സദിരാവാം . അതാണു നല്ലതു് .

കേശവൻനമ്പൂരി: അതാണു നല്ലതു് , സംശയമില്ല .

നമ്പൂതിരിപ്പാട്: കറുത്തേടത്തിന്റെ പരിഗ്രഹത്തിന്നു പാട്ടില്ലേ ?

കേശവൻനമ്പൂരി: ഇല്ലാ, അവളും ഉറക്കായിരിക്കുന്നു .

നമ്പൂതിരിപ്പാടും ചെറുശ്ശേരിനമ്പൂരിയും പടിമാളികയുടെ മുകളിൽ പോയി . നമ്പൂരിപ്പാട്ടിലേക്കു ലേശം ഉറക്കു വന്നില്ലാ . ഇന്ദുലേഖയെത്തന്നെ വിചാരിച്ചു് ഒരു ഭ്രാന്തനെപ്പോലെ നടന്നുംകൊണ്ടിരുന്നു. ഒടുവിൽ ഗോവിന്ദനെ വിളിച്ചു മുറുക്കാൻ ഉണ്ടാക്കാൻ പറഞ്ഞു . ഗോവിന്ദൻ മുറുക്കാൻ എടുത്തുകൊണ്ടു നമ്പൂതിരിപ്പാടോടു പറയുന്നു

“പള്ളിക്കുറുപ്പു് ഇന്നലെയും ഉണ്ടായിട്ടില്ല . കുറെ മുമ്പു പന്ത്രണ്ടു് അടിക്കുന്നതു കേട്ടു . വല്ല ചൊവ്വല്ലായും ഉണ്ടായാലോ എന്നു് അടിയനു വിചാരം . ”

നമ്പൂതിരിപ്പാട്: വിഡ്ഢി! ആ ഇന്ദുലേഖാ ആ മാളികമുകളിൽ കിട സമീപത്തിൽ ഇരുന്നുംകൊണ്ടു് എനിക്കു് എങ്ങിനെ ഉറക്കുവരും ?

ഗോവിന്ദൻ: എന്നാൽ പള്ളിക്കുറുപ്പ് ആ മാളികയിന്മേൾ തന്നെ വേണമെന്ന് അരുളീച്ചെയ്യാമായിരുന്നില്ലേ?

നമ്പൂതിരിപ്പാട്: അതു പറഞ്ഞിട്ടു ഫലമില്ലാ . ഇന്ദുലേഖ ഇങ്കിരിയസ്സുമാതിരിക്കാരിയാണുപോൽ. ആ സമയം നോക്കീട്ടേ ചെല്ലാൻ പാടുള്ളു . ഗോഷ്ഠിമയം ! ആ പെണ്ണിനു് ഇത്ര സൌന്ദര്യം ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ നേർത്തെ മുഖത്തു് ആട്ടിപ്പോരുമായിരുന്നു . എന്തൊരു കുറുമ്പാണു്! ആചാരം ഒന്നും പറയുന്നില്ല . സമന്മാരോടു പറയുംപോലെ എന്നോടു സംസാരിച്ചു. എന്റെ മുമ്പിൽ ഇരിക്കണമെന്നുകൂടി താൽപര്യമുണ്ടായിരുന്നു എന്നു തോന്നുന്നു. പക്ഷേ, അതിനു ഞാൻ സമ്മതിച്ചില്ല . എന്നാൽ ഒരു വിഡ്ഢിത്തം എനിക്കും വന്നിട്ടുണ്ടു്. നേർത്തെ അവളെ കണ്ട ഉടനെ ഞാൻ വളരെ ഭ്രമിച്ചു് എന്റെ സ്ഥിതി ഒന്നും ഓർക്കാതെ കുറച്ചു ഘനംവിട്ടു ചില ചാപല്യങ്ങൾ പറഞ്ഞുപോയിട്ടുണ്ടു് . അതുകൊണ്ടു് എന്നെ കുറെക്കൂടെ ബുദ്ധിമുട്ടിച്ചു പണം കുറെ പറ്റി േണമെന്നു വിചാരമുണ്ടോ എന്നറിഞ്ഞില്ല . ഞാൻ പൊൻഗഡിയാൾ കൊടുത്തപ്പോൾ അതിന്മേൽ ബഹു ദുരാശ കണ്ടു . വേഗം ഞാൻ ഇങ്ങട്ടുതന്നെ വാങ്ങി. അത്ര വേഗം ഇതൊന്നും എന്നോടു പറ്റുകയില്ല . പൊൻഗഡിയാൾ മടക്കി വാങ്ങിയതുകൊണ്ടോ നീ നേർത്തെ ശ്ലോകംകൊണ്ടുചെന്നപ്പോൾ വാങ്ങാഞ്ഞതു് എന്നു് എനിക്കു് ഒരു ശങ്ക. പക്ഷേ , ആ ഗഡിയാൾ കൊടുത്തുകളയാം . എനിക്കു ബഹു മോഹം ഗോവിന്ദാ, ഇങ്ങിനെ ഒരു മോഹം ഇതുവരെ ഉണ്ടായിട്ടില്ല . എന്നാലും നാളെ ഞാൻ കാണുമ്പോൾ നല്ല ഘനം നടിക്കാനാണു നിശ്ചയിച്ചിരിക്കുന്നതു് . ഒരു സുഖമില്ല —മനസ്സിന്നു ലേശം സുഖമില്ല. വരണ്ടീരുന്നില്ല എന്നു തോന്നുന്നു . അങ്ങട്ടു് ഇന്ദുലേഖയെ കൂടാതെ പോവുന്നതും ബഹു അവമാനം. മഹാവിഡ്ഢി കറുത്തേടത്തിന്റെ എഴുത്തുപ്രകാരം വന്നു ; ഇപ്പോൾ ചെണ്ട കൊട്ടാറായി എന്നു തോന്നുന്നു . മോശം , മോശം —മഹാമോശം .

ഇതെല്ലാം പറയുന്നതു ഗോവിന്ദൻ സ്വസ്ഥമായി കേട്ടു . വെറ്റിലമുറുക്കാൻ ഉണ്ടാക്കിക്കൊടുത്തുകഴിഞ്ഞശേഷം സാധാരണസമ്പ്രദായപ്രകാരം നമ്പൂതിരിപ്പാട്ടിലെ അടുക്കെ നിന്നു പറയുന്നു.

ഗോവിന്ദൻ: അടിയനു് ഒന്നു് ഉണർത്തിക്കാനുണ്ട് സമ്മതമുണ്ടെങ്കിൽ ഉണർത്തിക്കാം

നമ്പൂതിരിപ്പാട്: പറയൂ—പറയൂ .ഒറക്കം എനിക്കു ലേശം വരുന്നില്ല, പറയൂ

ഗോവിന്ദൻ: ഇന്ദുലേഖയ്ക്കു രഹസ്യമായിട്ടു വേറെ ഒരു വിദ്വാനുണ്ടത്ര . അവനുമായിട്ടു വലിയ ഇഷ്ടമാണത്ര. ദുർന്നടപ്പുകാരിയാണു് ഇവൾ എന്നാണു് അടിയനു തോന്നിയതു് . പിന്നെ കുറുമ്പും കലശൽതന്നെ . ഇങ്കിരീസ്സും മറ്റും വളരെ പഠിച്ചിരിക്കുന്നതുകൊണ്ടു് ആ സമ്പ്രദായവുംകൊണ്ടു് മനയു് ലേക്കു ചെന്നാൽ അവിടെ പിടിക്കാൻ പ്രയാസം . സമ്പ്രദായം എനി മാറ്റാനും പ്രയാസം. ഇവിടെ പൂവള്ളിവീട്ടിൽ പഞ്ചുമേനവന്റെ മരുമകളായിട്ടു് ഒന്നാന്തരം ഒരു കുട്ടിയുണ്ടു്. അടിയൻ വെകുന്നേരം അമ്പലത്തിൽ വന്നു പോവുന്നതു കണ്ടു . അതിനു് ഇങ്കിരിയസ്സും മറ്റും ഇല്ലാ . നല്ല പ്രകൃതമാണെന്നു് എല്ലാവരും പറയുന്നു . ആ പെണ്ണിനു തിരുമനസ്സിലെ കണ്ടാൽ ബോധിക്കും . സാധിക്കാനും പ്രയാസമില്ല . അതുകൊണ്ടു് അതിനു് ഉത്സാഹിക്കുന്നതാണു നല്ലതു് എന്നു് അടിയനു തോന്നുന്നു . എനി തമ്പുരാന്റെ തിരുമനസ്സുപോലെ.

നമ്പൂതിരിപ്പാട്: ഹാ–രസികാ ! ഗോവിന്ദാ ! മിടുക്കനാണു നീ . മിടുമിടുക്കാ— കേമാ ! ഇപ്പോൾ എനിക്കു സുഖക്കേടു വളരെ തീർന്നു . ഈ കുട്ടിക്കു് ഇങ്കിരിയസ്സു് ഇല്ല ; നിശ്ചയംതന്നെ, അല്ലേ?

ഗോവിന്ദൻ: അശേഷമില്ല. പാവമാണു് —നല്ല സ്വഭാവം . ഇന്നു് അമറേത്തു കഴി രണ്ടുനേരവും ഉവാഹിച്ചു കൊണ്ടിരുന്ന ശീനുപട്ടരുടെ മകളാണത്ര .

നമ്പൂതിരിപ്പാട്: ആട്ടെ; കണ്ടാൽ അതിസുന്ദരിയോ ?

ഗോവിന്ദൻ: അതിസുന്ദരിയാണു് .

നമ്പൂതിരിപ്പാട്: എന്നാൽ എനിക്കു് അതു സമ്മതം . ഈ അധികപ്രസംഗി ഇന്ദുലേഖയെക്കകെട്ടിവലിച്ചുകൊണ്ടു പോയാൽതന്നെ രണ്ടുദിവസം ശരിയായിട്ടിരിക്കയില്ല .

ഗോവിന്ദൻ: അരുളിച്ചെയ്തതു ശരിയാണു് .

നമ്പൂതിരിപ്പാട്: എന്നാൽ ശീനുപട്ടരെ ഇപ്പോൾതന്നെ വിളിക്കൂ

ഗോവിന്ദൻ: വരട്ടെ, ബദ്ധപ്പെടേണ്ട . വെളിച്ചമാവട്ടെ .

നമ്പൂതിരിപ്പാട്: എന്നാൽ കുട്ടിയെ ഒന്നു് എനിക്കു കാണാമോ രാവിലെ?

ഗോവിന്ദൻ: ധാരാളമായിട്ടു കാണാം . ഗോവിന്ദനുമായിട്ടുള്ള ഈ സംവാദം കഴിയുമ്പൊഴെയ്ക് പ്രഭാതമായി എങ്കിലും നമ്പൂതിരിപ്പാടു ക്ഷീണംകൊണ്ടു കുറെ ഉറങ്ങിപ്പോയി .