ഇന്ദുലേഖ/മാധവന്റെ സഞ്ചാരകാലത്തു് വീട്ടിൽ നടന്ന വാസ്തവങ്ങൾ

ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
അദ്ധ്യായം പത്തൊൻപതു്: മാധവന്റെ സഞ്ചാരകാലത്തു് വീട്ടിൽ നടന്ന വാസ്തവങ്ങൾ

പത്തൊൻപതു് തിരുത്തുക

മാധവന്റെ സഞ്ചാരകാലത്തു് വീട്ടിൽ നടന്ന വാസ്തവങ്ങൾ തിരുത്തുക

മാധവൻ മദിരാശി വിട്ടുപോയതുമുതൽ ഇന്ദുലേഖയ്ക്കുണ്ടായ വ്യസനത്തിന്റെ അവസ്ഥയെക്കുറിച്ചു് അൽപം ഇവിടെ പറയാതെ നിവൃത്തിയില്ലാ. മാധവൻ നാടുവിട്ടു പൊയു്ക്കളഞ്ഞു എന്നു കേട്ടതിൽ മാധവന്റെ അമ്മ മുതലായവർക്കുണ്ടായ ഒരു വ്യസനംപോലെ അല്ല ഇന്ദുലേഖയ്ക്കുണ്ടായ വ്യസനം. ഇന്ദുലേഖാ മുഖ്യമായി വ്യസനിച്ചതു രണ്ടു സംഗതിയിലാണു. ഒന്നാമതു്, മാധവൻ തന്നെക്കുറിച്ചു് ഒരു ഭോഷ്കു കേട്ടതു് ഇത്ര ക്ഷണേന വിശ്വസിച്ചുവല്ലോ; തന്റെ ബുദ്ധിയുടെ സ്വഭാവം മാധവനു് ഇത്ര അറിവില്ലാതെപോയല്ലൊ എന്നു്. രണ്ടാമതു്, മാധവനു ബുദ്ധിക്കു കുറെ പ്രസരിപ്പു് അധികമായാലും തന്നോടു സ്വന്തപ്രാണനേക്കാൾ അധികം പ്രീതിയാണെന്നു താൻ അറിയുന്നതു കൊണ്ടും തന്റെ വിയോഗംനിമിത്തം ഉള്ള കഠിനമായ വ്യസനത്തിൽ സ്വന്ത ജീവനെത്തന്നെ മാധവൻ നശിച്ചുകളഞ്ഞുവെങ്കിലോ എന്നും ഒരു ഭയം. ഇങ്ങിനെ രണ്ടു സംഗതികളെ ഓർത്തിട്ടാണു് ഇന്ദുലേഖാ വ്യസനിച്ചതു്. രാജ്യസഞ്ചാരത്തിന്നു പോയതുകൊണ്ടു് ഒരു വെഷമ്യവുമില്ല. പഠിപ്പു കഴിഞ്ഞശേഷം ഒരു രാജ്യസഞ്ചാരം കഴിയേണ്ടതാവശ്യമാണു്. അതിൽ ഒന്നും ഭയപ്പെടാനില്ലെന്നായിരുന്നു ഇന്ദുലേഖയുടെ വിചാരം. മേൽപറഞ്ഞ സംഗതികളിൽ തനിക്കു കഠിനമായ വ്യസനമുണ്ടായിരുന്നുവെങ്കിലും അതൊക്കെയും മനസ്സിൽ അടക്കി ഗോവിന്ദപ്പണിക്കരും മറ്റും തിരയാൻപോയതിന്റെ മൂന്നാംദിവസം എന്നു തോന്നുന്നു, ഇന്ദുലേഖാ റെയിൽവെസ്റേഷനിൽ വല്ല കമ്പിവർത്തമാനവും എത്തിയാൽ കൊണ്ടുവരാൻ ഏൽപിച്ചു് സ്റ്റേഷനിൽപോയി വർത്തമാനം അന്വേഷിക്കാൻ ഒരാളെ നിയമിച്ചു. ഇന്ദുലേഖാ പിന്നെ ദിവസം കഴിച്ചുപോയതു് എങ്ങിനെ എന്നു പറയാൻകൂടി പ്രയാസം. പാർവ്വതിഅമ്മയുടെ വ്യസനശാന്തിക്കു് എല്ലാ സമയവും ആ അമ്മയുടെ കൂടെത്തന്നെ ഇരുന്നു. മാധവൻ പോയി എന്നു കേട്ടതുമുതൽ പാർവ്വതിഅമ്മയെ എന്തോ തന്റെ അമ്മയെക്കാൾ സ്നേഹമായി. ഇന്ദുലേഖാ ഒരു നേരമെങ്കിലും പിരിഞ്ഞിരിക്കാറില്ല. കുളിയും ഭക്ഷണവും കിടപ്പും ഉറക്കും എല്ലാം ഒരുമിച്ചുതന്നെ. എന്നാൽ പാർവ്വതിഅമ്മയ്ക്കു് ഇന്ദുലേഖയും മാധവനുമായുള്ള സ്ഥിതി മുഴുവൻ മനസ്സിലാക്കീട്ടുണ്ടു്. ഇവർ തീർച്ചയായി ഭാര്യാഭർത്താക്കന്മാരുടെ നിലയിൽ വരാൻപോവുന്നു എന്നും ഇന്ദുലേഖയ്ക്കു മാധവൻ അല്ലാതെ വേറെ ആരും ഭർത്താവാകാൻ പാടില്ലെന്നും പാർവ്വതിഅമ്മയ്ക്കു ലേശംപോലും തോന്നീട്ടില്ല. അങ്ങിനെ ഇരിക്കുമ്പോൾ മാധവനെത്തന്നെ ഓർത്തുംകൊണ്ടു് ഒരു രാത്രിയിൽ ഇന്ദുലേഖയുടെ മാളികയിൽ ഇന്ദുലേഖയുടെ സമീപം പാർവ്വതിഅമ്മ ഉറങ്ങാനായി കിടക്കുന്നു. രാത്രി ഏകദേശം ഒരു മണി കഴിഞ്ഞിരിക്കുന്നു. പാർവ്വതിഅമ്മ തന്റെ കോച്ചിന്മേൽ എണീട്ടിരുന്നു് ഇന്ദുലേഖാ ഉറങ്ങുന്നുവോ എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞു് ഇന്ദുലേഖയും എഴുന്നീറ്റു് ഇരുന്നു.


പാർവ്വതിഅമ്മ: മകളെ, ഞാൻ നിന്നോടു് ഒന്നു ചോദിക്കട്ടെ. നീ എന്നോടു നേരു പറയുമോ?


ഇന്ദുലേഖാ: എന്താണു സംശയം?


പാർവ്വതിഅമ്മ: നീ മാധവനു വിരസമായി വല്ല എഴുത്തോ മറ്റോ എഴുതിയിരുന്നുവോ?


ഇന്ദുലേഖാ: ഇതുവരെ ഇല്ല.


പാർവ്വതിഅമ്മ: നിന്നെക്കുറിച്ചുള്ള വ്യസനംകൊണ്ടാണു് അവൻ പോയതു്.


ഇന്ദുലേഖാ: ആയിരിക്കണം.


പാർവ്വതിഅമ്മ: എന്റെ മകൾ മാധവനെ ഭർത്താവാക്കി എടുക്കുമെന്നു് ഒരെഴുത്തു് ഇങ്കിരീസ്സിൽ എഴുതി അയച്ചാൽ രണ്ടു ദിവസത്തിലകത്തു് എന്റെ മകൻ ഇവിടെ എത്തുമായിരുന്നു. അതിനിപ്പോൾ അമ്മാമന്റെ സമ്മതമില്ലല്ലൊ. എന്തുചെയ്യും? എന്റെ കുട്ടിയുടെ തലയിൽ എഴുത്തു്.


എന്നു പറഞ്ഞു പാവം കരഞ്ഞുതുടങ്ങി.


ഇന്ദുലേഖാ: അതിനെക്കുറിച്ചു് ഒന്നും നിങ്ങൾ വ്യസനിക്കേണ്ട. അദ്ദേഹത്തെയല്ലാതെ വേറെ ഈ ജന്മം ഒരാളെയും ഞാൻ ഭർത്താവാക്കി എടുക്കുകയില്ലെന്നു് അദ്ദേഹം നല്ലവണ്ണം അറിയും.


പാർവ്വതിഅമ്മ: എന്റെ മകളുടെ വിചാരം അങ്ങിനെയാണെന്നു മാധവൻ അറിഞ്ഞിട്ടുണ്ടോ?


ഇന്ദുലേഖാ: ശരിയായിട്ട്—വെടുപ്പായിട്ടു്.


പാർവ്വതിഅമ്മ: എന്നാൽ എന്റെ മകൻ എങ്ങും പോവില്ല. മടങ്ങിവരും.


ഇന്ദുലേഖാ: മടങ്ങിവരാതിരിപ്പാൻ കാരണമില്ല. എന്നാൽ നുമ്മളുടെ നിർഭാഗ്യത്താൽ എന്തെല്ലാം വരുന്നു എന്നു് അറിവാൻ പാടില്ല. എന്നുംമറ്റും പറഞ്ഞു രണ്ടുപേരും രാത്രി മുഴുവൻ ഉറങ്ങാതെ കഴിച്ചു എങ്കിലും പാർവ്വതിഅമ്മയ്ക്കു് അന്നു് ഒരു കാര്യം തീർച്ചയായി മനസ്സിലായി–ഇന്ദുലേഖാ മാധവന്റെ ഭാര്യയായിട്ടിരിപ്പാനാണു നിശ്ചയിച്ചിരിക്കുന്നതു് എന്നു്.


ഇങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു. ‘മാധവൻ നാടുവിട്ടു പോയു്ക്കളഞ്ഞുപോൽ!’ എന്നു നാട്ടിലെല്ലാം പ്രസിദ്ധമായി. ശങ്കരശാസ്ത്രികൾ ഇന്ദുലേഖയെക്കൊണ്ടു നുണ പറഞ്ഞിട്ടാണു് എന്നാണു് വർത്തമാനമായതു്. ഒരു മാസം കഴിഞ്ഞശേഷം ശങ്കരശാസ്ത്രികൾ ചെമ്പാഴിയോട്ടു വന്നപ്പൊഴേക്കു് അദ്ദേഹത്തിന്നു ശകാരം കേട്ടിട്ടു പുറത്തിറങ്ങാൻ വയ്യാതെ ആയിത്തീർന്നു. അമ്പലത്തിൽതന്നെ ലജ്ജിച്ചു വ്യസനിച്ചു് ഇരുന്നു. ശാസ്ത്രികൾ വന്നിട്ടുണ്ടെന്നു് ആരോ ഇന്ദുലേഖയോടു പറഞ്ഞു. ഉടനെ വിളിക്കാൻ ആളെ അയച്ചു. ആൾ ചെന്നു വിളിക്കുന്നു എന്നു പറഞ്ഞപ്പോൾ ശാസ്ത്രികളുടെ ജീവൻ ഞെട്ടി. ‘ഹാ, കഷ്ടം! ഞാൻ ഇത്ര യോഗ്യരായ രണ്ടുപേർക്കു് അത്യാപത്തു വരുത്താൻ കാരണമായല്ലോ’ എന്നു് ഓർത്തു് കരഞ്ഞുപോയി. പിന്നെ ഇന്ദുലേഖയ്ക്കു തന്റെമേൽ എത്ര ദേഷ്യമുണ്ടായിരിക്കും; എന്തൊക്കെ പറയും എന്നറിഞ്ഞില്ലാ എന്നു വിചാരിച്ചു് അതിയായിട്ടു് ഒരു ഭയം. പിന്നെ ഈ വ്യസനത്തിൽ ഇന്ദുലേഖയെ കാണാതിരിക്കുന്നതു മഹാ അയോഗ്യമല്ലേ എന്നു് ഒരു വചാരം. ‘എന്തെങ്കിലുമാവട്ടെ, ഞാൻ അസത്യമായി ഒന്നും പ്രവർത്തിച്ചിട്ടില്ലാ. ഇന്ദുലേഖയ്ക്കും മാധവനും ഹിതമായിട്ടല്ലാതെ ഞാൻ ഒന്നും ഒരിക്കലും മനഃപൂർവ്വം ചെയ്കയുമില്ല. അതിന്നു സർവ്വാന്തര്യാമിയായ ജഗദീശ്വരൻ സാക്ഷിയുണ്ടല്ലൊ’ എന്നൊരു ധൈര്യം. ഇങ്ങിനെ മനസ്സിന്നു പലേ ചേഷ്ടകളോടുകൂടി ജീവശ്ശവമെന്നപോലെ ശാസ്ത്രികൾ ഇന്ദുലേഖയുടെ മുമ്പിൽ പോയി നിന്നു.


എന്നാൽ ഇന്ദുലേഖയ്ക്കു ശാസ്ത്രികളോടു യാതൊരു സുഖക്കേടും ഉണ്ടായിരുന്നില്ലാ. ഇന്ദുലേഖാ അന്വേഷിച്ചു സകല വിവരങ്ങളും മനസ്സിലാക്കിയിരിക്കുന്നു. ഗോവിന്ദൻ വഴിയിൽ സത്രത്തിന്റെ ഉമ്രത്തുവെച്ചു ശാസ്ത്രികളോടു പറഞ്ഞതുകൂടി അറിഞ്ഞിരിക്കുന്നു. ശാസ്ത്രികൾക്കു തന്നോടുള്ള സ്നേഹം നിമിത്തം ഈ ദുസ്സഹമായ ഭോഷ്കു കേട്ടു നേരാണെന്നു ധരിച്ചു കഠിനമായി വ്യസനിച്ചതിനാൽ അന്നു പുറപ്പെട്ടുപോവാൻതന്നെ കാരണമായതാണെന്നുകൂടി ഇന്ദുലേഖയ്ക്കു മനസ്സിലായിരിക്കുന്നു. എന്നാൽ ശാസ്ത്രികളെ അപ്പോൾ വിളിക്കാൻ പറഞ്ഞതിന്റെ കാരണം, മാധവനെ ഒടുവിൽ കണ്ടു സംസാരിച്ചാൾ അദ്ദേഹമായതുകൊണ്ടു് ആ വർത്തമാനം ചോദിപ്പാൻ മാത്രമാണു്. ശാസ്ത്രികളെ മുമ്പിൽ കണ്ട ഉടനെ ഒരു കസാല നീക്കിവെച്ച് ഇരിക്കാൻ പറഞ്ഞു:


ശാസ്ത്രികൾ ആ നിന്ന ദിക്കിൽനിന്നുതന്നെ കലശലായി കരഞ്ഞുകൊണ്ടു പറഞ്ഞു:


“ഈ മഹാപാപിയായ എന്നെ എന്തിനു വിളിച്ചു കാണുന്നു? നിങ്ങൾ രണ്ടുപേരും എനിക്ക് എന്റെ പ്രാണൻ സമമാണു്. ജഗദീശ്വരാ! അറിയാതെ അബദ്ധമായി ഞാൻ നിങ്ങൾക്കു് ഈ ആപത്തിന്നു കാരണമായല്ലൊ”- എന്നു പറഞ്ഞപ്പോൾ,


ഇന്ദുലേഖാ: ഇരിക്കൂ ഞാൻ സകല വിവരങ്ങളും അറിഞ്ഞിരിക്കുന്നു. എന്നോടും മാധവനോടും ശാസ്ത്രികൾക്കുള്ള സ്നേഹശക്തിയാൽ മാത്രം ആപത്തിന്നു കാരണമായതാണു്. പിന്നെ ശാസ്ത്രികൾക്കു മാത്രമല്ല ഈ തെറ്റായ ധാരണ ഉണ്ടായതു്. വേറെ പലേ ആളുകളും തെറ്റായി ധരിച്ചിട്ടുണ്ടു്. ഇതിൽ ഒന്നും എനിക്കു് അത്ര ആശ്ചര്യമില്ല. എന്റെ ആശ്ചര്യവും വ്യസനവും അദ്ദേഹംകൂടി ഈ വർത്തമാനം ഇത്ര ക്ഷണം വിശ്വസിച്ചുവല്ലോ എന്നറിഞ്ഞതാണു്.


എന്നു പറയുമ്പോഴെയ്ക്കു് ഇന്ദുലേഖയ്ക്കു് കണ്ണിൽ ജലം നിറഞ്ഞുപോയി.


ശാസ്ത്രികൾ: (ഗൽഗദാക്ഷരമായി) കഷ്ടം! കഷ്ടം! ഇങ്ങിനെ ശങ്കിക്കരുതെ. ഇതാണു കഷ്ടം ഞാൻ അദ്ദേഹത്തോടു പറഞ്ഞ വാക്കു് ഇന്ദുലേഖാ കേട്ടിരുന്നാൽ ഇന്ദുലേഖാതന്നെ ഒരുസമയം വിശ്വസിച്ചുപോവും. അങ്ങിനെ ഉറപ്പായിട്ടാണു് ഞാൻ പറഞ്ഞതു്. പിന്നെ ഞാൻ ഇന്ദുലേഖയുടെ വലിയ സ്നേഹിതനാണെന്നു മാധവനു നല്ല അറിവു് ഉണ്ടല്ലൊ. അങ്ങിനെയുള്ള ഞാൻ ഇന്ദുലേഖയെ കഠിനമായി ചീത്തവാക്കുകൾ പറഞ്ഞു മാറത്തു് അടിച്ചു കരയുന്നതു മാധവൻ കണ്ടു. നമ്പൂതിരിപ്പാടും ഇന്ദുലേഖയും ഞാനും പകുതി വഴിയോളം ഒന്നായി വന്നു എന്നു പറയുകയും അതോടുകൂടി വേറെ അസംഖ്യം ആളുകൾ ഈ ദിക്കിൽനിന്നു വരുന്നവർ ഏല്ലാവരും അതിനു ശരിയായി അതേപ്രകാരം തന്നെ പറയുകയും ചെയ്താൽ വിശ്വസിക്കുന്നതു് ഒരു ആശ്ചര്യമോ? കഷ്ടം മാധവനെ യാതൊരു ദൂഷ്യവും പറയരുതെ. ഇന്ദുലേഖയ്ക്കു് ഇതു കേട്ടപ്പോൾ മനസ്സിന്നു കുറെ സുഖമാണു തോന്നിയതു്. മാധവൻ തെറ്റായി ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നു കേൾക്കുന്നതു് തനിക്കു് എല്ലായ്പോഴും ബഹുസന്തോഷമാണു്. താൻ തെറ്റു ചെയ്തു എന്നുവന്നാലും വേണ്ടതില്ലാ.


ഇന്ദുലേഖാ: ശാസ്ത്രികൾ ഇങ്ങിനെ പറഞ്ഞപ്പോൾ മാധവൻ എന്തുചെയ്തു?


ശാസ്ത്രികൾ: ഞാൻ ആദ്യം പറഞ്ഞതു് ഒരു എടവഴിയിൽ വെച്ചാണു്. അതിന്നു മുമ്പുതന്നെ പലരും പറഞ്ഞിരിക്കുന്നു. കേട്ടതു ശരിയോ എന്നു ചോദിച്ചതിന്നു് അതെ അതെ എന്നു ഞാൻ പറഞ്ഞപ്പോഴെയ്ക്കു മാധവനു ബോധക്ഷയംപോലെ ആയി. ഇത്രത്തോളം പറഞ്ഞപ്പോഴെയ്ക്കു് ഇന്ദുലേഖയു്ക്കു കേൾക്കാൻ വയ്യാതെയായി കട്ടിലിന്മേൽ പോയി കിടന്നു കരഞ്ഞുതുടങ്ങി.


ശാസ്ത്രികൾ: ഛീ വ്യസനിക്കരുതെ, വ്യസനിക്കരുതെ. ഉടനെ എല്ലാം സന്തോഷമായിവരും. ഞാൻ ദിവസം ത്രികാലപൂജയായി ഭഗവതിസേവ കഴിക്കുന്നുണ്ടു്. എല്ലാം ഈശ്വരി ശുദ്ധമായി വരുത്തും.


എന്നുംമറ്റും പറഞ്ഞു ശാസ്ത്രികൾ ഒരുവിധത്തിൽ മാളികയിൽ നിന്നും കണ്ണുനീർ വാർത്തുംകൊണ്ടു് എറങ്ങിപ്പോയി.


ഇന്ദുലേഖാ ദിവസം നേരം വെളിച്ചായാൽ പിന്നെ അസ്തമനംവരെ വല്ല ആളുകളും കത്തുംകൊണ്ടു സ്റ്റേഷനിൽനിന്നു വരുന്നുണ്ടോ എന്നു മാളികയിൽനിന്നു നോക്കിക്കൊണ്ടു പകൽ മുഴുവൻ കഴിക്കും. കുളി, ഊണു മുതലായതൊക്കെ പുറത്തു് ആളുകൾക്കു പരിഹസിപ്പാൻ എട കൊടുക്കാത്തവിധം കഴിച്ചുകൂട്ടി എന്നു വരുത്തും. ഇങ്ങിനെ കഴിയുന്നു. അങ്ങിനെ ഇരിക്കുമ്പോൾ ഒരുദിവസം പകൽ നാലുമണിസമയത്തു് ഇന്ദുലേഖാ മാളികയിൽ കോച്ചിന്മേൽ കിടന്നേടത്തുനിന്നു താനെ ഉറങ്ങിപ്പോയി. രാത്രി ഉറക്കമില്ലാത്തതിനാൽ എന്തോ ഒരു ക്ഷീണംകൊണ്ടു് ഈ സമയത്തു് ഉറങ്ങിപ്പോയതാണു്. നേരം ഏകദേശം ആറരമണി ആയപ്പോൾ വല്ലാതെ ഉറക്കത്തുനിന്നു ഞെട്ടി ഉണർന്നു്, “അയ്യോ! അയ്യോ! എന്റെ ഭർത്താവിനെ ഈ മുസൽമാൻ കുത്തിക്കൊന്നുകളഞ്ഞുവോ? കഷ്ടം! എന്റെ ഭർത്താവു മരിച്ചു. എനി എനിക്കു് ഇരുന്നതുമതി.” എന്നു കുറേ ഉച്ചത്തിൽ ഒന്നു വിളിച്ചു. ഈ നിലവിളി പൂവരങ്ങിൽ ചുവട്ടിലെ നിലയിലുള്ളവർക്കു കേൾക്കാം. ഉടനെ പഞ്ചുമേനവൻ, ലക്ഷ്മിക്കുട്ടിഅമ്മ മുതലായവരും ദാസികൾ വാലിയക്കാരും തിക്കിത്തിരക്കി ബദ്ധപ്പെട്ടു മാളികയിലേക്കു് ഓടിയറി നോക്കിയപ്പോൾ ഇന്ദുലേഖാ കോച്ചിന്മേൽ ബഹു ക്ഷീണത്തോടെ കിടക്കുന്നു. ഉടനെ ലക്ഷ്മിക്കുട്ടിഅമ്മ ചെന്നു കൈകൊണ്ടു പിടിച്ചു. അപ്പോഴയ്ക്കു പഞ്ചുമേനവൻ ചെന്നെടുത്തു മടിയിൽവെച്ചു, ശരീരം തൊട്ടപ്പോൾ നല്ല തീക്കൊള്ളി കൈ കൊണ്ടു പിടിച്ചതുപോലെ തോന്നി. എന്താണു് ഈശ്വരാ! പെണ്ണിനു് ഇങ്ങിനെ പനിക്കുന്നതു് എന്നും പറഞ്ഞുംകൊണ്ടു് ഇന്ദുലേഖയോടു പഞ്ചുമേനവൻ, “മകളേ! നീ എന്താണു നിലവിളിച്ചുവോ?” എന്നു ചോദിച്ചു.


ഇന്ദുലേഖയ്ക്കു് ഒച്ച വലിച്ചിട്ടു വരുന്നില്ലാ. കുറെ വെള്ളം കുടിക്കണം എന്നു പറഞ്ഞു. വെള്ളം കൊണ്ടുവന്നു കുടിച്ചശേഷം അകത്തു വളരെ ആളുകൾ നിൽക്കുന്നതു കണ്ടു.


ഇന്ദുലേഖാ: എല്ലാവരും പുറത്തുപോട്ടെ. അമ്മമാത്രം ഇവിടെ നിൽക്കട്ടെ. അമ്മയോടു വർത്തമാനം ഞാൻ സ്വകാര്യം പറഞ്ഞു വലിയച്ഛന്റെ അടുക്കെ അയയ്ക്കാം. വലിയച്ഛനോടു് എനിക്കു നേരെ പറഞ്ഞുകൂടാ. എന്നു പറഞ്ഞതു കേട്ടു പരിഭ്രമത്തോടുകൂടി ലക്ഷ്മിക്കുട്ടിഅമ്മ ഒഴികെ മറ്റുള്ള എല്ലാവരും താഴത്തു് എറങ്ങിപ്പോന്നു.


ഇന്ദുലേഖാ: അമ്മേ! ഞാൻ ചീത്തയായി ഒരു സ്വപ്നം കണ്ടു ഭയപ്പെട്ടു നിലവിളിച്ചതാണു്. മാധവൻ ബങ്കാളത്തിന്നു സമീപമായ ഒരു സ്ഥലത്തു സഞ്ചരിക്കുമ്പോൾ ഒരു മുസൽമാൻ മാധവന്റെ നെഞ്ഞത്തു് ഒരു കട്ടാരംകൊണ്ടു കുത്തി മാധവനെ കൊന്നു് മുതൽ എല്ലാം കളവുചെയ്തു കൊണ്ടുപോയി എന്നൊരു സ്വപ്നം കണ്ടു. മാധവൻ മുറി ഏറ്റു് ‘അയ്യോ! എന്റെ ഇന്ദുലേഖാ എനി എങ്ങിനെ ജീവിക്കും,’ എന്നു് എന്നോടു് എന്റെ മുഖത്തു നോക്കിക്കൊണ്ടു പറഞ്ഞു പ്രാണൻ പോയി. ഇങ്ങിനെ കണ്ടപ്പോൾ വല്ലാതെ നിലവിളിച്ചുപോയി. എന്തോ മാധവനു് ഒരു അപകടം പറ്റീട്ടുണ്ടു്, എന്നു് എന്റെ മനസ്സിൽ എപ്പോഴും തോന്നുന്നു.


ലക്ഷ്മിക്കുട്ടിഅമ്മ ഇതു കേട്ടപ്പോൾ കരഞ്ഞുപോയി. ഉടനെ കണ്ണുനീരെല്ലാം തുടച്ചു.


ലക്ഷ്മിക്കുട്ടിഅമ്മ: എന്റെ മകൾ വ്യസനിക്കേണ്ട. സ്വപ്നത്തിൽ എന്തെല്ലാം അസംഭവ്യങ്ങളെ കാണും? അതു് അശേഷം സാരമാക്കാനില്ലാ. മാധവൻ സുഖമായി ഉടനെ എത്തും. എന്റെ മകൾക്കു സുഖമായി മാധവനോടുകൂടി ഇരിക്കാൻ സാധിക്കും.


ഇന്ദുലേഖാ: എന്തോ! അമ്മേ! എനിക്കു് ഒന്നും അറിഞ്ഞുകൂടാ. സ്വപ്നം ശരിയായി ഭാവിവർത്തമാനങ്ങളെ കാണിക്കുമെന്നു് എനിക്കു് അശേഷം വിശ്വാസമില്ലാ; എന്നാൽ യദൃച്ഛയാ ഒത്തുംവരാം അതു് എങ്ങിനെയായാലും എന്റെ മനസ്സു വ്യസനിച്ചുപോയി.


ലക്ഷ്മിക്കുട്ടിഅമ്മ: എന്റെ മകൾക്കു നന്നെ പനിക്കുന്നുവെല്ലൊ. പുതച്ചു കിടക്കണം.


എന്നു പറഞ്ഞു കട്ടിലിന്മേൽ കൂട്ടിക്കൊണ്ടുപോയി കിടത്തി പുതപ്പിച്ചു് അടുക്കെ ഇരുന്നു.


ഇന്ദുലേഖാ: അമ്മ പോയി ഈ വിവരം വലിയച്ഛനോടു പറയൂ.


ലക്ഷ്മിക്കുട്ടിഅമ്മ: ഇപ്പോൾ പറയണോ? നീ ഉറക്കത്തിൽ മാധവനെക്കുറിച്ച് പറഞ്ഞ വാക്ക് ഓർമ്മയുണ്ടോ?


ഇന്ദുലേഖാ: ഇല്ലാ. എന്താണു പറഞ്ഞതു്?


ലക്ഷ്മിക്കുട്ടിഅമ്മ: ‘ഭർത്താവേ,’ എന്നാണു നിലവിളിച്ചതു്. അതു സകല ആളുകളും കേട്ടിരിക്കുന്നു.


ഇന്ദുലേഖാ: അതുകൊണ്ടു് എന്താണു്? അദ്ദേഹം എന്റെ മനസ്സുകൊണ്ടു ഞാൻ ഭർത്താവാക്കി നിശ്ചയിച്ച ആളല്ലെ? എനിക്കു് ഈ ജന്മം അദ്ദേഹമല്ലാതെ വേറെ ഒരാളും ഭർത്താവായിരിക്കയില്ലെന്നും ഞാൻ തീർച്ചയാക്കിയ കാര്യമല്ലെ. പിന്നെ എന്നെത്തന്നെ ആഗ്രഹിച്ചു സർവ്വസ്വവും ഉപേക്ഷിച്ചു ഞാൻ നിമിത്തം ഈ സങ്കടങ്ങളെല്ലാം അനുഭവിച്ച അതികോമളനായ അദ്ദേഹം ഏതു ദിക്കിൽ കിടന്നു വലയുന്നുണ്ടോ അറിഞ്ഞില്ല. അങ്ങിനെയുള്ള അദ്ദേഹത്തെ ഭർത്താവു് എന്നു ഞാൻ വിളിക്കുന്നതിലും അതു് എനി സർജനങ്ങളും അറിയുന്നതിലും എനിക്കു മനസ്സിന്നു സന്തോഷമല്ലേ ഉണ്ടാവാൻ പാടുള്ളു. അദ്ദേഹത്തിനു നാശം സംഭവിച്ചിട്ടുണ്ടെങ്കിൽ അതു് അറിയുന്ന ക്ഷണം എന്റെ മരണമാണെന്നുള്ളതിനു് എനിക്കു സംശയമില്ലാ. ഇതാ, ഈ നിമിഷത്തിൽതന്നെ എനിക്കു് ഒരു ജ്വരം വന്നുപിടിച്ചതു കാണുന്നില്ലേ? മാധവൻ തിരിയെ വന്നു് എനിക്കു കാണാൻ കഴിയുന്നുവെങ്കിൽ ഈ രോഗത്തിൽനിന്നു ഞാൻ നിവൃത്തിക്കും. ഇല്ലെങ്കിൽ —


ഇത്രത്തോളം പറയുമ്പോഴേയ്ക്കു ലക്ഷ്മിക്കുട്ടിഅമ്മ പൊട്ടിക്കരഞ്ഞു: “എന്റെ മകൾ ഇങ്ങിനെ ഒന്നും പറയരുതേ” എന്നു പറഞ്ഞു കട്ടിലിന്മേൽ അവിടെ വീണു.


ഇന്ദുലേഖാ: പോയി പറയൂ അമ്മേ. വലിയച്ഛനോടു പറയൂ. അദ്ദേഹം അമ്മയെ കാത്തു നിൽക്കുന്നുണ്ടു് ചുവട്ടിൽ. എനിക്കു് എനി ഒന്നുകൊണ്ടും ഭയമില്ലാ. എന്റെ മനസ്സിന്നു് ഇപ്പോൾ ആകപ്പാടെ ഒരു ഭ്രാന്തിയാണു് ഉള്ളതു്. വലിയച്ഛനു് ഞാൻ എന്റെ ഭർത്താവിനെ ഭർത്താവു് എന്നു വിളിച്ചുപോയതിൽ രസമാകയില്ലായിരിക്കാം. അങ്ങിനെ ആയിക്കൊള്ളട്ടെ. കൊച്ചുകൃഷ്ണമ്മാമൻ എന്നെ അതിവാത്സല്യത്തോടുകൂടി വളർത്തി എന്നെ എന്റെ അവസ്ഥപോലെ വെപ്പാൻ കഴിയുന്നതിന്നുമുമ്പു് അദ്ദേഹം മരിച്ചു. എനിക്കു് ഇഹലോകനിവാസത്തിൽ അദ്ദേഹത്തിന്റെ മരണശേഷം അത്ര കാംക്ഷ ഉണ്ടായിരുന്നില്ലാ. ദൈവഗത്യാ എന്റെ യൗവ്വനമായപ്പോൾ എന്റെ മനസ്സിന്നു സർവ്വസുഖവും കൊടുക്കുമെന്നു് എനിക്കു വിശ്വാസമുള്ള അതിയോഗ്യനായ ഒരു പുരുഷനെ ഭർത്താവാക്കി മനസ്സിൽ വരിപ്പാൻ എനിക്കു ഭാഗ്യമുണ്ടായി. അതു് എനിക്കു് ഇപ്പോൾ സാധിക്കാതെപോവുമോ എന്നു് എനിക്കു ഭയം തോന്നുന്നു. ഞാൻ ഭാഗ്യമില്ലാത്തവളാണു്. അതുകൊണ്ടാണു് ഇങ്ങിനെ എല്ലാം വന്നതു്. ഏതായാലും എന്റെ കൊച്ചുകൃഷ്ണമ്മാമന്റെ അച്ഛനോടു ഞാൻ ഒരു കാര്യവും മറച്ചുവെയു്ക്കയില്ലാ. അമ്മ പോയി വിവരമായി പറഞ്ഞു് ഇങ്ങട്ടുതന്നെ വരൂ. എന്റെ കൂടെത്തന്നെ കിടക്കണം. ലക്ഷ്മിക്കുട്ടിഅമ്മ പതുക്കെ എണീട്ടു കരഞ്ഞുംകൊണ്ടു് മാളികയിൽനിന്നിറങ്ങി.


ഇവിടെ എന്റെ വായനക്കാരെ അൽപം ഒരു വിവരം വിശേഷവിധിയായി അറിയിപ്പാനുണ്ടു്.


ഇന്ദുലേഖാ വെകുന്നേരം ആറരമണിക്കു് സ്വപ്നം കണ്ടതും മാധവന്റെ മുതൽ സ്റ്റേഷനിൽനിന്നു് ‘അല്ലഹബാദിലെ സബ്ബ്ജഡ്ജി’ മാധവനെ ചതിച്ചു കട്ടുകൊണ്ടുപോയതും ഒരേ ദിവസം ഒരേ കാലത്തായിരുന്നു, എന്നു മാധവൻ വന്നശേഷം ഇന്ദുലേഖയും മാധവനുംകൂടി ദിവസങ്ങളുടെ കണക്കുനോക്കി തീർച്ചയാക്കിരിക്കുന്നു. ഈ കഥ ഞാൻ വെളിവായി പറഞ്ഞതിൽ എന്റെ വായനക്കാർ എനിക്കു സ്വപ്നങ്ങൾ ഭൂതഭവിഷ്യദ്വർത്തമാനങ്ങളെ ശരിയായി സൂചിപ്പിക്കുന്നവകളാണെന്നുള്ള വിശ്വാസമുണ്ടെന്നു വിചാരിച്ചു പോവരുതേ. മനുഷ്യരുടെ മനസ്സു് സാധാരണ ഇന്ദ്രിയഗോചരങ്ങളല്ലാത്ത വിവരങ്ങൾ അറിവാൻ ശക്തിയുള്ളതാണെന്നോ അല്ലെന്നോ ഉള്ള തീർച്ചവിശ്വാസവും എനിക്കു വന്നിട്ടില്ല. തിയോസോഫിസ്റ്റസ്സു് ഈ സംഗതിയിൽ പറയുന്നതു് ഒന്നും ഞാൻ എനിയും വിശ്വസിച്ചു തുടങ്ങീട്ടില്ല. എന്നാൽ എനിക്കു് ആകപ്പാടെ ഒരു വിശ്വാസം ഉണ്ടു്. അതു മനുഷ്യന്റെ ശരീരം അതിന്റെ സൃഷ്ടിസ്വഭാവത്തെയും വ്യാപാരത്തെയും ഓർക്കുമ്പോൾ പക്ഷേ, ഒരു നാഴികമണിയുടെയോ മറ്റു യന്ത്രങ്ങളുടെയോ മാതിരിയിൽ പലേ സാധനങ്ങളേയും അന്യോന്യം സംബന്ധിച്ചു് അന്യോന്യം ആശ്രയമാക്കിയമാതിരിയിൽ ശരിയായി പ്രവർത്തിപ്പാൻ ഉണ്ടാക്കിവെച്ച ഒരു യന്ത്രം എന്നുതന്നെ പറയാമെങ്കിലും, മനുഷ്യരിൽ അന്തർഭവിച്ചു കാണുന്ന ചില അവസ്ഥകളെ നോക്കുമ്പോൾ നമുക്ക് ഇതുവരെ വിവരമായി അറിവാൻ കഴിയാത്ത ചില ശക്തികൾ മനുഷ്യന്റെ ആത്മാവിനു് ഉണ്ടെന്നു ഞാൻ വിചാരിക്കുന്നു. സ്വപ്നം മനസ്സിന്നു് ഉണ്ടാവുന്ന ഭ്രാന്തിയാണു്. സോമനാംബ്യൂലിസം, മെസ്മറിസം എന്നിങ്ങനെ ബിലാത്തിക്കാർ പറയുന്ന വിദ്യകളെപ്പോലെ സാധാരണസൃഷ്ടി സ്വഭാവത്തിൽ മനുഷ്യന്റെ മനസ്സിന്നു് ഉറക്കത്തിൽ ചിലപ്പോൾ ഉണ്ടാവുന്ന ഒരു വികാരം എന്നേ പറയാനുള്ളു. എന്നാൽ ആ വികാരം ചിലപ്പോൾ നമുക്കു് അറിവാൻ കഴിയുന്ന ഒന്നാന്തരം കാരണത്തെ ആശ്രയിച്ചു വരാം. ചിലപ്പോൾ നമുക്കു് അറിവാൻ കഴിയുന്ന യാതൊരു കാരണവും ഇല്ലാതെയും വരാം. ചിലപ്പോൾ ശുദ്ധ അസംഭവ്യങ്ങളായ അവസ്ഥകളെ കാണാം. ഒരു സർപ്പം തന്റെ അടുക്കെവന്നു തന്നെ കൊത്താൻ ഫണം വിരുത്തി ഉയർത്തി ഭാവിക്കുന്നു. കടിച്ചുപോയി എന്നു നായാട്ടു കഴിഞ്ഞു ക്ഷീണിച്ചു ഒരു തമ്പിൽ കിടന്ന ഉറങ്ങുന്ന ഒരു സായ്വു് സ്വപ്നം കണ്ടു ഞെട്ടി കണ്ണു മിഴിച്ചു നോക്കിയപ്പോൾ യഥാർത്ഥത്തിൽ ഒരു സർപ്പം തമ്പിൽ തന്റെ ഇരുമ്പുകട്ടിലിന്റെ ഒരു നാലുവാര ദൂരെ സ്വസ്ഥമായി എഴയുന്നതു കണ്ടതായും, മറ്റൊരു സായ്വു് വളരെ കാലമായി തനിക്കു കാൺമാൻ സാധിക്കാത്ത തന്റെ ഒരു വലിയ സ്നേഹിതൻ യദൃശ്ചയായി തന്റെ ഭവനത്തിൽ ഒരു ദിവസം വന്നതായും അദ്ദേഹം തന്റെ കൂടെ രണ്ടുമൂന്നു ദിവസം സുഖമായി താമസിച്ചതായും രാത്രി സ്വപ്നം കണ്ടതിന്റെ പിറ്റേദിവസം രാവിലെ യഥാർത്ഥത്തിൽ ആ സ്നേഹിതൻ സ്വപ്നത്തിൽ കണ്ടതിനു സദൃശമായി തന്റെ ഭവനത്തിൽ വന്നു കണ്ടതായും മറ്റും പലേ സ്വപ്നവിശേഷങ്ങളെക്കുറിച്ചു ഞാൻ വായിച്ചിട്ടുണ്ടു്. അതുകൊണ്ടു് ഇന്ദുലേഖയ്ക്കു് ഉണ്ടായ സ്വപ്നത്തെപ്പറ്റി ഞാൻ അത്ര ആശ്ചര്യപ്പെടുന്നില്ല. നമ്മുടെ ഈ കഥ അവസാനിച്ചു രണ്ടുമൂന്നുകൊല്ലങ്ങൾ കഴിഞ്ഞശേഷം ഗോപീനാഥബാനർജ്ജിയുടെ ഒരു കത്തിൽ മാധവന്റെ മുതൽ കളവുചയ്ത കള്ളന്മാരിൽ രണ്ടുമൂന്നാളെ വേറെ ഒരു കൊലയോടുകൂടിയ കളവിൽ പിടിച്ചു തൂക്കിക്കൊൽവാൻ വിധിച്ചിരിക്കുന്നു എന്നും, എന്നാൽ അതിൽ സുന്ദരനായ ഒരു ചെറുപ്പക്കാരൻ കള്ളൻ പലേ കുറ്റസമ്മതങ്ങൾ ചെയ്തിരുന്നു എന്നും പലേ പ്രാവശ്യമായി പതിനേഴു മനുഷ്യരെ മുതൽ അപഹരിപ്പാൻവേണ്ടി അവൻതന്നെ കത്തികൊണ്ടു കുത്തീട്ടും വെടിവെച്ചിട്ടും വിഷം കൊടുത്തിട്ടും മറ്റും കൊന്നതായിട്ടും ഇക്കൂട്ടത്തിൽ മാധവന്റെ മുതൽ എടുത്ത കാര്യവും സമ്മതിച്ചതായും അന്നു് ആവിധം കക്കാൻ തരമായിരുന്നില്ലെങ്കിൽ ആ ദുഷ്ടൻ മാധവനെ കൊന്നുകളയുമായിരുന്നു എന്നും മറ്റും വ്യസനത്തോടുകൂടെ എഴുതീട്ടുണ്ടായിരുന്നു.


ലക്ഷ്മിക്കുട്ടിഅമ്മ കരഞ്ഞുകൊണ്ടു കോണി എറങ്ങുമ്പോൾ പഞ്ചുമേനവനും മറ്റും കോണിയുടെ ചുവട്ടിൽ ബഹുവ്യസനത്തോടുകൂടി നിൽക്കുന്നതു കണ്ടു. ലക്ഷ്മിക്കുട്ടിഅമ്മയെ കണ്ടപ്പോൾ പഞ്ചുമേനവൻ വേഗം വിളിച്ചു സ്വകാര്യമായി ചോദിക്കുന്നു:


പഞ്ചുമേനവൻ: എന്താണു കുട്ടി നിലവിളിച്ചതു്?


ലക്ഷ്മിക്കുട്ടിഅമ്മ: (കരഞ്ഞുകൊണ്ടു്) അവൾ സ്വപ്നത്തിൽ മാധവനെ ആരോ വഴിയാത്ര ചെയ്യുമ്പോൾ കുത്തിക്കൊന്നതായി കണ്ടുവത്ര. അപ്പോൾ കലശലായ വ്യസനം തോന്നി നിലവിളിച്ചു. ഇപ്പോൾ വല്ലാതെ പനിക്കുന്നു. ഞാൻ വേഗം മുകളിലേക്കു പോവട്ടെ.


പഞ്ചുമേനവൻ കുറേനേരം നിന്നേടത്തുതന്നെ നിന്നു വിചാരിച്ചു — പിന്നെ:


പഞ്ചുമേനവൻ: ഛീ! സ്വപ്നം എന്തെല്ലാം കാണും? മാധവന്റെ നേരെ ഈ പെണ്ണിനു് ഇത്ര പ്രീതിയോ? ശിവ–ശിവ! ഞാൻ ഇതൊന്നും അറിഞ്ഞില്ലാ. അന്നു് ഞാൻ ചെയ്ത ഒരു സത്യം ചെയ്തുപോയതു കുട്ടി അറിഞ്ഞിരിക്കുന്നുവോ?


ലക്ഷ്മിക്കുട്ടിഅമ്മ: അറിഞ്ഞിരിക്കുന്നു.


പഞ്ചുമേനവൻ: എന്നാൽ അതുകൊണ്ടും വ്യസനമുണ്ടായിരിക്കാം.


ലക്ഷ്മിക്കുട്ടിഅമ്മ: വളരെ വ്യസനമുണ്ടു്. അതുകൊണ്ടും എന്നു തോന്നുന്നു.


പഞ്ചുമേനവൻ: എന്നാൽ ആ വ്യസനമെങ്കിലും ഇപ്പോൾ തീർത്താൽ മനസ്സിന്നു കുറെ സുഖമാവുമായിരിക്കും. കേശവൻ നമ്പൂരിയെ വിളിക്കൂ. ലക്ഷ്മിക്കുട്ടി വേഗം മുകളിൽ ചെല്ലൂ. ഞാൻ ക്ഷണം വരുന്നു എന്നു പറയൂ. കുട്ടിയെ അശേഷം വ്യസനിപ്പിക്കരുതെ.


ഉടനെ കേശവൻനമ്പൂരി പഞ്ചുമേനവന്റെ അടുക്കെചെന്നു.


“ഇന്ദുലേഖാ ചില ദുഃസ്വപ്നങ്ങൾ കണ്ടു. ഇപ്പോൾ അവൾക്കു കലശലായി പനിക്കുന്നു. എന്തൊക്കെയാണു്, എന്തൊക്കെയാണു്, അറിഞ്ഞില്ല. ഈ കൊച്ചുകൃഷ്ണൻ പോയതു ഞാൻ അറിയാതെ ഇരിക്കുന്നതു് ഈ കുട്ടി ഉണ്ടായിട്ടാണു്.” – എന്നു പറഞ്ഞു ശുദ്ധനായ വൃദ്ധൻ വല്ലാതെ ഒന്നു കരഞ്ഞുപോയി.


കേശവൻനമ്പൂരി: ഛെ,ഛെ, കരയരുതു്.


എന്നും പറഞ്ഞുംകൊണ്ടു ശുദ്ധാത്മാവായ നമ്പൂരിയും കരഞ്ഞു.


പഞ്ചുമേനവൻ: ഇന്ദുലേഖയ്ക്കു് മാധവനോടുള്ള താൽപര്യം കൊണ്ടാണു് ഈ ദീനവും മറ്റും. മാധവനു ഞാൻ ഇവളെ കൊടിക്കില്ലെന്നു സത്യംചെയ്തതും കേട്ടിട്ടു വ്യസനിക്കുന്നുണ്ടത്ര. ആ സത്യത്തിനു വല്ല പ്രായശ്ചിത്തവും ചെയ്താൽ പിന്നെ ദോഷമുണ്ടാവുമോ?


കേശവൻനമ്പൂരി: പ്രായശ്ചിത്തം ചെയ്താൽ മതി. ഞാൻ വാദ്ധ്യാരോടു് ഒന്നു ചോദിച്ചു കളയാം.


എന്നു പറഞ്ഞു് അണ്ണാത്തിരവാദ്ധ്യാരെ വരുത്തി അന്വേഷിച്ചതിൽ സത്യം ചെയ്തതിന്നു പ്രായശ്ചിത്തംചെയ്താൽ, പിന്നെ അതു ലംഘിക്കുന്നതിൽ ദോഷമില്ലെന്നു് അദ്ദേഹം വിധിച്ചു. വിവരം പഞ്ചുമേനവനോടു പറഞ്ഞു.


പഞ്ചുമേനവൻ: എന്താണു പ്രായശ്ചിത്തം?


അണ്ണാത്തിരവാദ്ധ്യാർ: സ്വർണ്ണംകൊണ്ടോ വെള്ളികൊണ്ടോ, സത്യംചെയ്തപ്പോൾ ആ സത്യവാചകത്തിൽ ഉപയോഗിച്ച അക്ഷരങ്ങളുടെ ഓരോ പ്രതിമ ഉണ്ടാക്കിച്ചു വേദവിത്തുകളായ ബ്രാഹ്മണർക്കു ദാനം ചെയ്കയും അന്നൊരു ബ്രാഹ്മണസദ്യയും അമ്പലത്തിൽ ചുരുക്കത്തിൽ വല്ല വഴിപാടും ചെയ്താൽ മതി. എന്നാൽ അക്ഷരപ്രതിമകൾ സ്വർണ്ണംകൊണ്ടുതന്നെ ആയാൽ അത്യുത്തമം. അതിനു നിവൃത്തിയില്ലാത്ത ഭാഗം വെള്ളിയായാലും മതി.


പഞ്ചുമേനവൻ: സ്വർണ്ണംകൊണ്ടുതന്നെ ഉണ്ടാക്കട്ടെ.


കേശവൻനമ്പൂരി: എന്തു സംശയം; സ്വർണ്ണംതന്നെ വേണം.


അങ്ങിനെതന്നെ എന്നു നിശ്ചയിച്ചു് ആ നിമിഷംതന്നെ പെട്ടി തുറന്നു സ്വർണ്ണം എടുത്തു പരിശുദ്ധാത്മാവായ പഞ്ചുമേനവൻ തൂക്കി തട്ടാൻവശം ഏൽപിച്ചു. സത്യംചെയ്ത വാക്കുകൾ കണക്കാക്കി എ-ന്റെ-ശ്രീ-പോ-ർ-ക്ക- ലി-ഭ-ഗ-വ-തി-യാ-ണെ-ഞാ-ൻ-ഇ-ഇന്ദു-ലേ-ഖ-യെ-മാ-ധ-വ-നു- കൊ-ടു-ക്ക-യി-ല്ലാ. ഇരുപത്തൊമ്പതു് അക്ഷരങ്ങൾ. അതിൽ ൻ-ന്റെ-ഇതു് അക്ഷരങ്ങളായി കൂട്ടണമോ എന്നു ശങ്കരമേനോൻ സംശയിച്ചതിൽ കൂട്ടണം എന്നുതന്നെ അണ്ണാത്തിരവാദ്ധ്യാർ തീർച്ചയാക്കി. ഓരോ അക്ഷരം ഈരണ്ടുപണത്തൂക്കത്തിൽ ഉണ്ടാക്കിക്കൊണ്ടു വരാൻ ഏൽപിച്ചശേഷം പഞ്ചുമേനവൻ ഇന്ദുലേഖയുടെ മാളികയിൽ വന്നു വിവരം എല്ലാം ഇന്ദുലേഖയുടെ അടുക്കെഇരുന്നു പറഞ്ഞു.


പഞ്ചുമേനവൻ: എന്റെ മകൾ എനി ഒന്നുകൊണ്ടും വ്യസനികേണ്ടാ. മാധവൻ എത്തിയ ക്ഷണം അടിയന്തിരം ഞാൻ നടത്തും.


ഇന്ദുലേഖാ “എല്ലാം വലിയച്ഛന്റെ ശുദ്ധമനസ്സുപോലെ സാധിക്കട്ടെ.”– എന്നു മാത്രം പറഞ്ഞു.


ഇന്ദുലേഖയ്ക്കു് അന്നും അതിൽ പിറ്റേന്നും കഠിനമായി പനിച്ചു. പിന്നെ പനി അൽപം ആശ്വാസമായി. ഒരു കുര, തലതിരിച്ചൽ, മേൽ സർവ്വാംഗം വേദന ഈ ഉപദ്രവങ്ങളാണു പിന്നെ ഉണ്ടായതു്. അതിനു് എന്തെല്ലാം ഔഷധങ്ങൾ പ്രവർത്തിച്ചിട്ടും അശേഷം ഭേദമില്ലാ. അങ്ങിനെ അൽപദിവസങ്ങൾ കഴിഞ്ഞു. അപ്പോഴേക്കു ശപഥത്തിന്റെ അക്ഷരപ്രതിമകൾ തെയ്യാറാക്കിക്കൊണ്ടുവന്നു. ഇന്ദുലേഖയ്ക്കു കാണിക്കണമെന്നുവെച്ചു പഞ്ചുമേനവൻ ഈ അക്ഷരങ്ങളെ ഒരു അളവിൽ ഇട്ടു് ഇന്ദുലേഖയുടെ മാളികയിൽ കൊണ്ടുപോയി തുറന്നു കാണിച്ചപ്പോൾ വളരെ വ്യസനത്തോടും ക്ഷീണത്തോടും കിടന്നിരുന്ന ഇന്ദുലേഖാ ഒന്നു ചിറിച്ചുപോയി.


പഞ്ചുമേനവൻ: എന്റെ മകൾക്ക് സന്തോഷമായി എന്നു തോന്നുന്നു. എനി ദീനത്തിന്ന് ആശ്വാസം ഉണ്ടാവും.


ഇന്ദുലേഖാ: അതേ വലിയച്ഛാ, സന്തോഷമായി. എന്റെ വലിയച്ഛന്റെ മനസ്സിന്നു് എല്ലാം സന്തോഷമായി വരുത്തട്ടെ. എന്നു പറഞ്ഞിരിക്കുമ്പോൾ ലക്ഷ്മിക്കുട്ടിഅമ്മ, കേശവൻനമ്പൂരി, ശങ്കരമേനോൻ മുതലായി വീട്ടിലുള്ള എല്ലാവരും തീവണ്ടിസ്റ്റേഷനു സമീപം വർത്തമാനങ്ങൾ അറിയുവാൻ താമസിപ്പിച്ചിരുന്ന ആളുംകൂടി തെരക്കി കയറിവരുന്നതു കണ്ടു. ഇന്ദുലേഖാ തന്റെ ആളെ കണ്ട ഉടനെ കട്ടിലിന്മേൽ ക്ഷണത്തിൽ എണീട്ടിരുന്നു. തലതിരിച്ചൽകൊണ്ടു കൈപിടിക്കാതെ മുമ്പു് എണീക്കാറില്ലാ.


ഇന്ദുലേഖാ: എന്താണു്, വല്ല കമ്പിയും ഉണ്ടോ?


ലക്ഷ്മിക്കുട്ടിഅമ്മ: കമ്പി ഉണ്ടു്, ഇതാ സന്തോഷവർത്തമാനമാണെന്നു സ്റ്റേഷൻമാസ്റ്റർ പറഞ്ഞിരിക്കുന്നുവത്ര. എന്നു പറഞ്ഞു കമ്പിവർത്തമാനലക്കോട്ടു് ഇന്ദുലേഖവശം കൊടുത്തു. ഇന്ദുലേഖാ തുറന്നു് ഉറക്കെ മലയാളത്തിൽ വായിച്ചു— താഴെ പറയുംപ്രകാരം:


ബൊമ്പായി . . .നു “മാധവനെ ഇവിടെവെച്ചു് ഇന്നു കണ്ടു . സുഖക്കേടു് ഒന്നുമില്ലാ. ഞങ്ങൾ എല്ലാവരും നാളത്തെ വണ്ടിക്കു് അങ്ങട്ടു പുറപ്പെടുന്നു.”


ഇതു വായിച്ചു കേട്ടപ്പോൾ അവിടെ കൂടിയവരിൽ സന്തോഷിക്കാത്ത ആൾ ആരുമില്ലാ. ഇന്ദുലേഖയുടെ സന്തോഷത്തെക്കുറിച്ചു ഞാൻ എന്താണു പറയേണ്ടതു്? ഇന്ദുലേഖയുടെ തലതിരിച്ചൽ, കുര, മേൽവേദന ഇതെല്ലാം എതിലെ പോയോ ഞാൻ അറിഞ്ഞില്ല.


പഞ്ചുമേനവൻ: (കേശവൻനമ്പൂരിയോടു്) നോക്കൂ, തിരുമനസ്സിന്നെ; ഞാൻ സത്യം ചെയ്തുപോയതിൽ വന്ന ആപത്തും അതിനു് ഇപ്പോൾ പ്രായഘിത്തം ചെയ്യുവാൻ പ്രതിമ ഉണ്ടാക്കി എത്തിയപ്പഴയ്ക്കുതന്നെ വന്ന സന്തോഷവും.


കേശവൻനമ്പൂരി: അതിനു് എന്താ സംശയം? എല്ലാം ദൈവകൃപയും ബ്രാഹ്മണരുടെ അനുഗ്രഹവുംതന്നെ.


ഇന്ദുലേഖാ ചിറിച്ചു. സത്യത്തിന്റെ പ്രായശ്ചിത്തവും കമ്പിവർത്തമാനവും തമ്മിൽ ഒരു സംബന്ധവും ഓർത്തിട്ടു് ഇന്ദുലേഖാ കണ്ടില്ലാ. വേറെ അവിടെ കൂടിയതിൽ പക്ഷേ, ലക്ഷ്മിക്കുട്ടിഅമ്മ ഒഴികെ എല്ലാവരും പഞ്ചുമേനവന്റെ അഭിപ്രായം ശരി എന്നുതന്നെ വിചാരിച്ചു. എല്ലാവർക്കും മനസ്സിന്നു സന്തോഷമായി. അന്നുതന്നെ പഞ്ചുമേനവൻ പ്രതിമകൾ ദാനംചെയ്തു. അണ്ണാത്തിരവാദ്ധ്യാർക്കു് ഒരു ഏഴെട്ടക്ഷരങ്ങൾ കിട്ടി. നാലഞ്ചു നമ്മുടെ ശങ്കരശാസ്ത്രികൾക്കും കിട്ടി. ബ്രാമണസദ്യയും മറ്റും കഴിഞ്ഞു പഞ്ചുമേനവൻ ഇന്ദുലേഖയുടെ അടുക്കെവന്നപ്പോഴേക്കു് ഇന്ദുലേഖയുടെ ശരീരസുഖക്കേടു് വളരെ ഭേദമായി കണ്ടു. കഞ്ഞി നല്ലവണ്ണം കുടിച്ചിരിക്കുന്നു. കുരയും തലതിരിച്ചലും ഇല്ലെന്നുതന്നെ പറയാം. ശരീരത്തിലെ വേദനയും വളരെ ഭേദം. ക്ഷീണത്തിന്നും വളരെ കുറവു്. ഇതെല്ലാം കണ്ടു വൃദ്ധൻ വളരെ സന്തോഷിച്ചു. തന്റെ പ്രായശ്ചിത്തത്തിന്റെ ഫലമാണു് ഇതു് എന്നു് അസംബന്ധമായി തീർച്ചയാക്കി. ഇന്ദുലേഖയോടു് ഓരോ വിശേഷങ്ങളും പറഞ്ഞു് ഇരുന്നു.