ജി. പി./ജി.പി.-പത്രാധിപർ, പ്രചാരകൻ, കോൺഗ്രസ്സ് പ്രവൎത്തകൻ

ജി. പി.
(൧൮൬൪ - ൧൯൦൩)
(വിവർത്തനം)
രചന:കേരളീയൻ, പരിഭാഷകൻ : സി.പി. രാമകൃഷ്ണപ്പിള്ള
ജി.പി.-പത്രാധിപർ, പ്രചാരകൻ, കോൺഗ്രസ്സ് പ്രവൎത്തകൻ
[ 37 ]
൪. ജി.പി. -- പത്രാധിപർ, പ്രചാരകൻ, കോൺഗ്രസ്സു് പ്രവൎത്തകൻ.


ഒരു പത്രപ്രവൎത്തകൻ, ഗ്രന്ഥകാരൻ സമുദായ പരിഷ്കൎത്താവു്, കോൺഗ്രസ്സു് പ്രവൎത്തകൻ മുതലായി വിവിധനിലകളിൽ പരമേശ്വരൻപിള്ളയുടെ മദിരാശിയിലെ പ്രവൎത്തനങ്ങളെപ്പററിയുള്ള ശരിയായ വിവരണം ഒരു ലഘുഗ്രന്ഥത്തിൽ സാദ്ധ്യമല്ല. തന്റെ മദിരാശി ജീവിതത്തിനുശേഷം ഇംഗ്ലണ്ടിൽ ഒരു ഗ്രന്ഥകാരനും പ്രസംഗകനുമായി സുപ്രസിദ്ധനായിത്തീൎന്ന ജി.പി. ബ്രിട്ടീഷ് കോൺഗ്രസ്സു് കമ്മിററിയിലെ ഒരു അംഗമായിരുന്നു. ആ നിലയിലും തന്റെ മാതൃഭൂമിക്കുവേണ്ടി വളരെ കാൎ‌യ്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടു്. തിരുവിതാംകൂറുകാരായ തന്റെ നാട്ടുകാൎക്കു വേണ്ടി മഹത്തായ സേവനങ്ങൾ അനുഷ്ഠിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ഒരു നല്ല പത്രപ്രവൎത്തകനെന്ന നിലയിലും ജി.പി. പ്രസിദ്ധനായിത്തീൎന്നു. മദിരാശിയിൽ സ്ഥിരവാസം തുടങ്ങിയപ്പോൾ മുതൽ ലേഖനവൃത്തി അദ്ദേഹത്തിന്റെ പ്രധാന ആദായമാൎഗ്ഗമായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങൾക്കു് പ്രാധാന്യം നൽകി മദിരാശിയിലെ പ്രധാന പത്രങ്ങളെല്ലാം പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. കുറെക്കാലത്തേക്കു് "മദ്രാസ് മെയി"ലിന്റേയും "മദ്രാസ് സ്റ്റാൻഡാൎഡി"ന്റെയും മുഖപ്രസംഗങ്ങളെഴുതുന്ന ജോലിയും അദ്ദേഹം നിൎവ്വഹിച്ചു വന്നിരുന്നു. ൧൮൯൨ -ൽ അദ്ദേഹം [ 38 ] "മദ്രാസ് സ്റ്റാൻഡാൎഡി"ന്റെ പത്രാധിപരായി നിയമിതനായി. അന്നു് "സ്റ്റാൻഡാൎഡ്" ആഴ്ചയിൽ മൂന്നുപ്രാവശ്യം മാത്രമാണു് പ്രസിദ്ധപ്പെടുത്തിയിരുന്നതു്. രണ്ടുകൊല്ലത്തിനുശേഷം ജി.പി. ചില വ്യവസ്ഥകൾക്കു വിധേയമായി പ്രസ്തുത പത്രത്തിന്റെ ചുമതലയും അവകാശങ്ങളും ഏറെറടുത്തു. അദ്ദേഹം സ്വതസ്സിദ്ധമായുണ്ടായിരുന്ന ധൈൎയ്യവും പ്രവൎത്തനോത്സുകതയും കൊണ്ടു് സാമ്പത്തികമായ യാതൊരു പിന്തുണയുമില്ലാതിരുന്നിട്ടും ആ പത്രത്തെ ഒരു ദിനപ്പത്രമാക്കി. ജി.പി.യുടെ വിദഗ്‌ദ്ധനേതൃത്വത്തിൽ "സ്റ്റാൻഡാൎഡി"ന്റെ പ്രചാരവും സ്വാധീനശക്തിയും ദൈനംദിനം വൎദ്ധിക്കുകയും, അധികം താമസിയാതെ ഭാരതത്തിലെ പൊതുജന ജിഹ്വകളുടെ മുന്നണിയിൽ ഒരു സ്ഥാനം അതു് സമ്പാദിക്കുകയും ചെയ്തു. കേവലം അപ്രധാനമായ ഒരു ആംഗലേന്ത്യൻ ത്രൈവാരികപ്പത്രത്തിന്റെ നിലയിൽനിന്നും ഒരു പ്രമുഖ ദേശീയ ദിനപ്പത്രത്തിന്റെ നിലയിലേക്കു് "സ്റ്റാൻഡാൎഡ്" ഉയൎന്നുവന്നു. പ്രസ്തുത പത്രത്തിന്റെ ആധിപത്യം അദ്ദേഹം ഏറെറടുത്തതോടുകൂടി പുതിയ പുതിയ പംക്തികൾ അതിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സർ. ദിൻഷാ വാച്ചാ, ഡബ്‌ളിയു. എസ്. കെയിൻ, ഏൎഡ്‌ലീ നോൎട്ടൻ തുടങ്ങിയ പ്രമുഖവ്യക്തികൾ "സ്റ്റാൻഡാൎഡി"ൽ പതിവായി ലേഖനങ്ങളെഴുതിത്തുടങ്ങിയതും അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു. [ 39 ] "മദ്രാസ്‌സ്റ്റാൻഡാൎഡ്" ഇന്ത്യൻ ദേശീയ പത്രങ്ങളുടെ മുന്നണിയിലേക്കു്അതിവേഗം കുതിച്ചുകയറി. പത്രധിപർ മദിരാശിയിലെ പൊതുജീവിതത്തിൽ പ്രാമുഖ്യമാൎജ്ജിച്ചു. ആദ്യകാലം മുതൽ തന്നെ ഒരു തികഞ്ഞ ഉല്പതിഷ്ണുവും സാമൂഹ്യപ്രവൎത്തകനുമായിരുന്ന ആ യുവാവു്, "മദ്രാസ് സോഷ്യൽ റിഫോം അസോസിയേഷ"ന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. മദിരാശിയിലെ മധുവൎജ്ജന പ്രസ്ഥാന ചരിത്രത്തിനും ജി.പി. യുമായി അഭേദ്യമായ ബന്ധമുണ്ടു്. അദ്ദേഹം "ഇൻഡ്യൻ ടെമ്പറൻസ് അസോസിയേഷന്റെ നായകനായിരുന്നു. ഇംഗ്ലണ്ടിലെ തന്റെ ജീവിതകാലത്തു പോലും അദ്ദേഹം ലഹരിസ്സാധനങ്ങളൊന്നും തന്നെ - മദ്യമെന്നല്ല, പുകയില പോലും ‌- ഉപയോഗിച്ചിരുന്നില്ല എന്നുള്ളതു് പ്രത്യേകം പ്രസ്താവ്യമാണു്.

മദിരാശിയിലെ മലയാളികൾ നേതൃത്വത്തിനു വേണ്ടി നോക്കിയിരുന്നതു് ജി.പി.യെ ആയിരുന്നു. പൌരുഷവും നിരങ്കുശത്വവും തികഞ്ഞ അദ്ദേഹം കൎമ്മോത്സുകതയുടെയും സത്യസന്ധതയുടെയും സജീവമൂൎത്തിയായിരുന്നു. നീചമോ നിന്ദ്യമോ ആയ എന്തിനേയും മുഖം നോക്കാതെ വിമൎശിക്കുവാനും എതിൎത്തു നശിപ്പിക്കുവാനും അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല. അവശരുടേയും അടിമകളുടേയും ഉന്നമനത്തിനു വേണ്ടി അക്ഷീണയത്നം നടത്തിക്കൊണ്ടിരുന്ന ആ കൎമ്മധീരൻ മൎദ്ദകൎക്കും സ്വേച്ഛാപ്രഭുക്കൾക്കും [ 40 ] ഒരു ഭയങ്കരമൂൎത്തിയായിരുന്നു. "ക്രിക്കററ്രാജ"നെന്നു് പ്രസിദ്ധനായ രഞ്ജിററ്‌സിങ്‌ജി ൧൮൯൮ - ൽ മദിരാശി സന്ദൎശിച്ചപ്പോൾ അദ്ദേഹത്തിന്റെ ബഹുമാനാൎത്ഥം ജി.പി. നടത്തിയ ഒരു വിരുന്നു സൽക്കാരത്തിൽ പ്രസംഗിച്ചുകൊണ്ടു്, ഏൎഡ് ലിനോൎട്ടൻ പറഞ്ഞ വാക്കുകൾ അന്നു് ജി.പി.ക്കു് മദിരാശിയിലുണ്ടായിരുന്ന നിലയും വിലയും തെളിച്ചുകാണിക്കുന്നതാണു്:

"പലതരത്തിലും മി. പരമേശ്വരൻപിള്ള നമുക്കെല്ലാവൎക്കും സുപരിചിതനാണു്. ഒരു പ്രസംഗകനെന്ന നിലയ്ക്കു് അദ്ദേഹം അദ്വിതീയനാണു്. അദ്ദേഹത്തിന്റെ തൂലികയുടെ ശക്തി അനല്പമാണു്. പൊതുജനതാല്പൎയ്യങ്ങൾക്കു വേണ്ടി അചഞ്ചലനായി പോരാടുന്ന അദ്ദേഹം സത്യത്തിന്റെയും ന്യായത്തിന്റെയും കക്ഷിപിടിച്ചുകൊണ്ടു് അശക്തന്റെയും അവശന്റെയും സംരക്ഷകനായിട്ടാണു് കാണപ്പെട്ടിട്ടുള്ളതു്".

നാല്പത്തഞ്ചുകൊല്ലങ്ങൾക്കു ശേഷം തിരുവനന്തപുരത്തെ ഒരു സദസ്സിനെ അഭിസംബോധനചെയ്തുകൊണ്ടു് ഡാ: സി. ആർ. റെഡ്ഡി പറഞ്ഞതു് ഇപ്രകാരമായിരുന്നു:

"ഞാൻ ഒരു വിദ്യാൎത്ഥിയായിരുന്നപ്പോൾ മദിരാശിയിലെ യുവലോകം സ്നേഹസമ്മിശ്രമായ ബഹുമാനത്തോടുകൂടി ആദരിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു പരേതനായ ജി. പരമേശ്വരൻപിള്ള. അന്നു് പൊതു [ 41 ] ജീവിതം ഇന്നത്തേതിൽ നിന്നു് തുലോം വിഭിന്നമായിരുന്നു. ലോകം ഇത്രമാത്രം പുരോഗമിച്ചിരുന്നില്ല. ഇന്നു നാം നേടിക്കഴിഞ്ഞതിന്റെയും നാളെ നാം നേടാൻ പോകുന്നതിന്റെയും അടിക്കല്ലിട്ട മഹാവ്യക്തികളിലൊരാളെന്ന നിലയ്ക്കു് അദ്ദേഹത്തോടുള്ള നമ്മുടെ കടപ്പാടു് നിസ്സീമമാണു്.“

ജി.പി.യുടെ പത്രപ്രവൎത്തനചരിത്രം ഉജ്ജ്വലവും സംഭവബഹുലവുമായിരുന്നു. അദ്ദേഹത്തിന്റെ ആധിപത്യകാലത്തു് “മദ്രാസ് സ്റ്റാൎഡാൎഡിൽ” പ്രതിപാദിക്കപ്പെട്ട സംഭവങ്ങൾ പലതും വലിയ കോളിളക്കത്തിനു കാരണമായിട്ടുണ്ടു്. അന്നത്തെ മദിരാശി ഗവൎണ്ണർ അശക്തനും അഗണ്യനുമായ വെൻ‌ലോക്കു് പ്രഭുവായിരുന്നു. “വിഡ്‌ഢിത്തങ്ങളുടെ പഞ്ചവത്സരവാഴ്ച” എന്നാണു് അദ്ദേഹത്തിന്റെ ഭരണകാലത്തെപ്പററി ജി.പി. പറഞ്ഞിരുന്നതു്. അന്നത്തെ ഉദ്യോഗസ്ഥലോകത്തിന്റെ അഹങ്കാ‍രത്തെയും അഴിമതിയെയും പററി എത്ര സുശക്തമായ ഭാഷയിൽ എഴുതിയാലും അദ്ദേഹത്തിനു് അലംഭാവം വന്നിരുന്നില്ല:

“പൗരാണിക കാലങ്ങളിൽ നന്മയ്ക്കുവേണ്ടി രക്തസാക്ഷികളാകേണ്ടിവന്നിട്ടുള്ളവരുടെമേൽ വന്യമൃഗങ്ങളെ അഴിച്ചുവിട്ടിരുന്നുവത്രേ! ഇന്നു് വെൻലോക്കു് പ്രഭു നമ്മുടെ ഇടയ്ക്കു് നരഭോജികളെ തുറന്നുവിട്ടിരിക്കുന്നു! അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കാണിക്കേണ്ടിടത്തു് അദ്ദേഹം ദയനീയമാംവിധം പരാജയപ്പെട്ടിരി [ 42 ] ക്കുകയാണു്. ജനങ്ങളുടെ ഇടയിൽ അതൃപ്തിയുടെയും അമൎഷത്തിന്റെയും വിത്തുകൾ അദ്ദേഹം പാകിക്കഴിഞ്ഞു. ഇവിടെ ഒരു ഇംഗ്ലീഷ് ഭരണമാണോനടക്കുന്നതെന്നു് ജനങ്ങൾ സംശയിച്ചു തുടങ്ങിയിട്ടുണ്ടു്. സ്പെയിനിലും സൈബീരിയയിലും കിരാതഭരണം നടമാടിയിരുന്ന ആ കാലത്തേക്കു് ഈ രാജ്യം ഒന്നു തിരിച്ചു പോയതാണോ എന്നു തോന്നിപ്പോകുന്നു. കിരാതത്വം എങ്ങും സ്വതന്ത്രമായി വിഹരിക്കുന്നു. അതിന്റെ ചുമതല മുഴുവനും വെൻലോക്കു് പ്രഭുവിനാണു്. നമ്മുടെ ചുററും നഷ്ടപ്പെട്ട മാനത്തോടും തകൎന്ന ഹൃദയങ്ങളോടും കഴിഞ്ഞുകൂടുന്നവർ കുറവല്ല. സാധാരണ ജീവിതാവശ്യങ്ങളിൽ നിന്നുപോലും പിടിച്ചകററപ്പെട്ടവർ ധാരാളമുണ്ടു്. തങ്ങളുടെ ഉററമിത്രങ്ങളെപ്പോലും സംരക്ഷിക്കുവാനുള്ള കഴിവു് നശിച്ചവരും വിരളമല്ല. ഈ പരിതസ്ഥിതിയിൽ ഒരു അലൗകിക ശക്തിയിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും അധികം ആരായാതെ തന്നെ ഒരു കാൎയ്യം കാണാൻ കഴിയും. ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിന്റെ ശക്തിയേറിയ അടിയേററു് നിസ്സഹായരായിക്കഴിയുന്ന തന്റെ സഹജീവികളുടെ നേരെ കണ്ണടച്ചു കളയാൻ മാത്രം ഹൃദയകാഠിന്യമുള്ള ഒരു വ്യക്തിയുടെ മേൽ‌, ദൈവശിക്ഷ അതിന്റെ മുഴുവൻ ശക്തിയോടുകൂടിയായിരിക്കും പതിക്കുന്നതു്. വെൻലോക്കു് പ്രഭു തെററുചെയ്തവരെ രക്ഷിക്കുവാൻ നിരപരാധികളെ വഞ്ചിക്കുകയാണു ചെയ്തിട്ടുള്ളതു്.” [ 43 ] ജി.പി.യുടെ തീപ്പൊരി വമിക്കുന്ന ലേഖനങ്ങൾ ഇംഗ്ലണ്ടിലെ പ്രസിദ്ധ പത്രപ്രവൎത്തകനായിരുന്ന ഹെൻ‌റി ലബൊഷ്യർ കാണുന്നതിനിടയായി. ഒരു പത്രപ്രവൎത്തകനെന്ന നിലയ്ക്കുള്ള തന്റെ പരിചയത്തിൽ ഒരു വ്യക്തിയുടെ നേരെ ഇത്ര ശക്തിയേറിയ ആക്രമണം കണ്ടിട്ടില്ലെന്നാണു് അവയെപ്പററി അദ്ദേഹം തന്റെ മാസികയായ “ട്രൂത്തിൽ” എഴുതിയിരുന്നതു്. ജനപ്രീതി അണുവളവില്ലെങ്കിലും അനിയന്ത്രിതമായ അധികാരമുള്ള ഒരു ഭരണാധികാരിയെ ഇത്ര നിൎഭയമായി വിമൎശിക്കുവാൻ തക്ക ചങ്കൂററമുള്ളവർ വളരെ കുറവാണ്.

൧൮൯൬-ൽ വെൻലോക്കു് ഉദ്യോഗമൊഴിഞ്ഞു പോയി. അദ്ദേഹം മദ്രാസിൽ നിന്നു പോകുന്നതിനു മുമ്പു് പൊതുജനങ്ങളുടെ പേരിൽ ഒരു മംഗളപത്രം കൊടുക്കണമെന്നു് ഏതാനും സുഹൃത്തുക്കളും അവസരസേവകന്മാരും അഭിപ്രായപ്പെട്ടു. ഇത്ര അസമ്മതനായ ഒരു ഭരണാധികാരിയെ പൊതുജനങ്ങൾ ബഹുമാനിക്കേണ്ടതില്ലെന്നു് ജി.പി.യും വിശ്വസിച്ചു. അക്കാരണത്താൽ മംഗളപത്രസമൎപ്പണത്തിനു് എതിരായി ശക്തിയേറിയ ഒരു പ്രചരണം തന്റെ പത്രപങ്‌ക്തികളിൽ അദ്ദേഹം ആരംഭിച്ചു. തൽഫലമായി വെൻലോക്കു് ‘യാത്രയയപ്പൊ“ന്നും കൂടാതെ തന്നെ യാത്രയാകേണ്ടതായിവന്നു.

സർ. ററി. മുത്തുസ്വാമിഅയ്യരുടെ ഒരു പ്രതിമ മദ്രാസ് ഹൈക്കോൎട്ടിൽ സ്ഥാപിക്കണമെന്നു് ഒരു [ 44 ] ആലോചന ഉണ്ടായി. അന്നു് ഉദ്യോഗസ്ഥന്മാരും അല്ലാത്തവരുമായ പല പ്രമുഖ വ്യക്തികളും ആ അഭിപ്രായത്തെ ശക്തിയായി എതിൎത്തു. എന്നാൽ ജി.പി. അതിനെ പിൻ‌താങ്ങി ചില ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയെന്നു മാത്രമല്ല “മെമ്മോറിയൽ ഹാളി”ൽ വച്ചു് ഗവൎണ്ണരുടെ അദ്ധ്യക്ഷതയിൽ കൂടിയ ഒരു യോഗത്തിൽ പ്രതിമാസ്ഥാപനത്തിനുവേണ്ടി തീവ്രമായി വാദിക്കുകയും ഒരു പ്രമേയം അവിടെവച്ചു് അംഗീകരിപ്പിക്കുകയും ചെയ്തു. മദ്രാസിൽ ജി.പി. യുടെ ഒരു വൻ‌വിജയമായിരുന്നു അതു്. ഇന്നു ഹൈക്കോടതിക്കെട്ടിടത്തെ അലങ്കരിക്കുന്ന ആ മൎബിൾ പ്രതിമ പ്രമുഖനായ ഒരു പ്രാഡ്വിപാകന്റെ നിസ്തുല്യമായ നേട്ടങ്ങളുടെ മാത്രമല്ല, സമൎത്ഥനായ ഒരു പത്രപ്രവൎത്തകന്റെ അചഞ്ചലമായ മനശ്ശക്തിയുടെയും സ്മാരകമാണു്.

“സ്റ്റാൻഡാൎഡി”ന്റെ അധിപരായപ്പോൾ മുതൽ ജി.പി. ഒരു തികഞ്ഞ കോൺഗ്രസ്സ് പ്രവൎത്തകനുമായി. ദേശീയാവശ്യങ്ങൾക്കുവേണ്ടി തന്റെ പത്രപങ്‌ക്തികൾ അദ്ദേഹം ധാരാളമായി ഉപയോഗിച്ചുവന്നു. ജി.പി. ആദ്യമായി സംബന്ധിച്ച ഒരു കാൺഗ്രസ്സ് ൧൮൮൯- ൽ ബോംബെയിൽ സമ്മേളിച്ചതാണ്. പക്ഷേ അദ്ദേഹം പ്രമുഖനായ ഒരു കാൺഗ്രസ്സുപ്രവൎത്തകനായതു് ൧൮൯൪- ലെ മദ്രാസ് കോൺഗ്രസ്സുമുതല്ക്കണു്. ആൽഫ്രഡ് വെബ്ബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ആ കോൺഗ്രസ്സിന്റെ കാൎയ്യദൎശിമാരിൽ ഒരാളായിരുന്നു അദ്ദേഹം. അതിനു ശേഷം ൧൮൯൮ -ൽ സുപ്ര [ 45 ]


൧൮൯൬ -ൽ കൽക്കട്ടായിൽ വച്ചു നടന്ന കാൺഗ്രസ്സ് സമ്മേളനം


മുൻ‌വരി കസേരയിൽ ഇരിക്കുന്നവർ – ഇടതുവശം മുതൽ – ജി.പി. (രണ്ടാമൻ) ഡബ്ലിയു. എസ്. കെന്മിൻ (പാലമെൻ‌റു മെമ്പർ), ആർ. എം. സയാനി (കാൺഗ്രസ്സ് അദ്ധ്യക്ഷൻ), ഡാൿടർ രാഷ് ബിഹാരി ഘോഷ്, ഡബ്ലിയു.സി.ബാനൎജി, സുരേന്ദ്രനാഥ ബാനൎജി, ബാലഗംഗാധരതിലകൻ, ഗോപാലകൃഷ്ണഗോഖലെ, മുതൽ‌പേർ.
[ 46 ] സിദ്ധ ബംഗാളി നേതാവായ ആനന്ദമോഹനബോസിന്റെ അദ്ധ്യക്ഷതയിൽ മദിരാശിയിൽ വീണ്ടും സമ്മേളിച്ച കോൺഗ്രസ്സിലും ജി.പി. ഒരു കാൎയ്യദൎശിയായിരുന്നു. ൧൮൯൫ -ൽ പൂനായിലും ൧൮൯൬ -ൽ കൽക്കട്ടായിലും നടന്ന സമ്മേളനങ്ങളിലും അദ്ദേഹത്തിനു് ഒരു നല്ല പങ്കുണ്ടായിരുന്നു. കോൺഗ്രസ്സു് സമ്മേളനങ്ങളിൽ അദ്ദേഹം പല പ്രധാന വിഷയങ്ങളെപ്പററിയും പ്രസംഗിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും വളരെ ആവേശത്തോടുകൂടി സംസാരിച്ചിട്ടുള്ളതു് തെക്കേ ആഫ്രിക്കയിലെ ഇന്ത്യാക്കാരുടെ അവശതകളെപ്പററിയാണു്. തെക്കേ ആഫ്രിക്കയിലെ പ്രശ്നങ്ങളെ ശരിയായി പഠിച്ചു് പ്രചരിപ്പിച്ചിരുന്ന ഭാരതീയരിൽ ഒരാളായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി തെക്കേ ആഫ്രിക്കയിൽ നിന്നു് ൧൮൯൬ -ൽ ഇന്ത്യയിൽ മടങ്ങി എത്തി. തെക്കേ ആഫ്രിക്കയിലെ ഭാരതീയരുടെ ശോച്യാവസ്ഥയെപ്പററി ഇന്ത്യയിലെ ജനസാമാന്യത്തിന്റെ ഇടയിൽ ശരിയായ അറിവു് പ്രചരിപ്പിക്കുന്നതിനും അവിടെ നടന്നുകൊണ്ടിരിക്കുന്ന സമരത്തിനു് സുശക്തമായ പിന്തുണ സമാൎജ്ജിക്കുന്നതിനുമായി അദ്ദേഹം ഒരു അഖിലേന്ത്യാ പൎ‌യ്യടനം നടത്തുകയുണ്ടായി. മഹാത്മജി ആദ്യമായി മദിരാശി സന്ദൎശിച്ചപ്പോൾ ജി.പി. അദ്ദേഹത്തെ ഹാൎദ്ദമായി സ്വീകരിച്ചു് തന്റെ സകലവിധത്തിലുമുള്ള സഹായസഹകരണങ്ങൾ സൎവ്വാത്മനാ നൾകി. [ 47 ]

മറ്റാരെയുംകാൾ കൂടുതലായി ജി. പി. ഗാന്ധിജിയ്ക്കും അദ്ദേഹത്തിൻറെ ആദൎശങ്ങൾക്കും പ്രബലമായ പിൻതുണ നൽകിയിരുന്നു എന്ന് പിന്നീടു് ഒരവസരത്തിൽ മദിരാശിയിൽവച്ച് ഗാന്ധിജിതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. ജി. പി. യിൽ നിന്നും ലഭിച്ച സഹായസഹകരണങ്ങളെപ്പറ്റി കൃതജ്ഞത തുളുമ്പുന്ന വാക്കുകളിൽ ഗാന്ധിജി “സത്യന്വേഷണ പരീക്ഷകൾ” എന്ന തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെയാണു്:

“അവിടെ എനിക്കു ലഭിച്ച ഏറ്റവും വലിയ സഹായം ‘മദ്രാസ് സ്റ്റാൻഡാൎഡി’ന്റെ പത്രാധിപരായിരുന്ന പരേതനായ ശ്രീ.ജി. പരമേശ്വരൻ പിള്ളയിൽ നിന്നായിരുന്നു. ആ പ്രശ്നത്തെപ്പറ്റി—തെക്കേ ആഫ്രിക്കൻ സ്ഥിതിഗതികളെപ്പറ്റി—ശരിയായ പഠിച്ചിരുന്ന അദ്ദേഹം വേണ്ട ഉപദേശങ്ങൾ തരുന്നതിനായി എന്നെ കൂടെക്കൂടെ അദ്ദേഹത്തിന്റെ ആഫീസിലേക്കു ക്ഷണിച്ചിരുന്നു. ‘ഹിന്ദു’ പത്രത്തിന്റെ അധിപരായ ശ്രീ. ജി. സുബ്രഹ്മണ്യവും ഡാക്ടർ സുബ്രഹ്മണ്യവും അനുഭാവപൂൎവ്വമാണു് പെരുമാറിയത്. ജി. പരമേശ്വരൻ പിള്ളയാകട്ടെ ‘മദ്രാസ് സ്റ്റാൻഡാൎഡി’ന്റെ പംക്തികൾ എൻറെ ഇഷ്ടാനുസരണം ഉപയോഗിക്കുന്നതിന് വിട്ടുതന്നു. അദ്ദേഹത്തിന്റെ ഔദാര്യത്തെ ഞാൻ വേണ്ടുവോളം പ്രയോജനപ്പെടുത്തുകയും ചെയ്തു.”

൧൮൯൬ ഡിസംബറിൽ ജി. പി. കൽക്കട്ട കോൺഗ്രസ്സിൽ പങ്കെടുത്തു. അവിടെവെച്ച് അദ്ദേഹം തെ

[ 48 ]

ക്കേ ആഫ്രിക്കയിലെ ഇന്ത്യാക്കാരുടെ അവശതകളെപ്പറ്റിയുള്ള പ്രമേയം അവതരിപ്പിച്ചുകൊണ്ടു് വികാരോത്തേജകമായി ചെയ്ത പ്രസംഗമദ്ധ്യേ, ഇപ്രകാരം പറഞ്ഞു.‌

“നമ്മുടെ സ്ഥിതി എത്ര വിചിത്രമാണ്. ഇന്ത്യയിൽ സാമ്രാജ്യനിയമസഭയിൽ അംഗങ്ങളായിരിക്കുവാൻ നമുക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. പക്ഷേ തെക്കേ ആഫ്രിക്കയിൽ ഒരു അനുവാദപത്രം കൂടാതെ സഞ്ചരിക്കുവാൻ നമുക്ക് സ്വാതന്ത്രമില്ല. നാം രാത്രിയിൽ സഞ്ചരിച്ചു കൂടാ; നമുക്ക് ചില പ്രത്യേകസ്ഥലങ്ങളിൽ മാത്രമേ വാസസ്ഥലങ്ങൾ അനുവദിച്ചിട്ടുള്ളൂ; തീവണ്ടിയിൽ ഒന്നും രണ്ടും ക്ലാസുകളിൽ നമുക്കു് പ്രവേശനമില്ല; ട്രാംവണ്ടികളിൽനിന്ന് നാം ബഹിഷ്കരിക്കപ്പെടുന്നു; നടക്കാവുകളിൽ നിന്ന് നമ്മെ തള്ളിമാറ്റിക്കളയുന്നു; ഹോട്ടലുകളുടെ കവാടങ്ങൾ നമ്മുടെ മുമ്പിൽ അടയ്ക്കപ്പെടുന്നു. പൊതുവായുള്ള സ്നാനഘട്ടങ്ങളിൽ നമുക്ക് പ്രവേശനമില്ല. നാം അവിടെ അധിക്ഷേപിക്കപ്പെട്ട, ചവുട്ടി തേയ്ക്കപ്പെട്ട, ശപിക്കപ്പെട്ട ഒരു ജനവിഭാഗമാണ്. ഒരു മനുഷ്യനും ക്ഷമിക്കുവാനും സഹിക്കുവാനും സാധിക്കാത്തവിധത്തിൽ നീചനീചമായ പെരുമാറ്റമാണ് നമുക്ക് അവിടെ ലഭിക്കുന്നതു്.”

കൽക്കട്ടായിലിരുന്നപ്പോൾ ആനന്ദമോഹനബോസു്, സർ സുരേന്ദ്രനാഥ ബാനർജി, ഡബ്ളിയൂ. സി. ബോണർജി മുതലായ സുപ്രസിദ്ധ കോൺഗ്രസ്സു്

[ 49 ]

നേതാക്കന്മാരുടെ ആതിഥ്യം സ്വീകരിക്കുവാനുള്ള സന്ദർഭം ജി. പി. ക്ക് ലഭിച്ചു. കൽക്കട്ടായിൽനിന്നും മടങ്ങിയെത്തിയതനുശേഷം ആനന്ദമോഹന ബോസിനയച്ച ഒരു കത്തിന് ജി. പി. ക്ക് താഴെക്കാണുന്ന മറുപടി ലഭിക്കുകയുണ്ടായി:

൧൩൯, ധൎമ്മതോല സ്ട്രീറ്റു്,‌

കൽക്കട്ടാ,

൧൮൯൭, ജനുവരി, ൧൮


എന്റെ പ്രിയപ്പെട്ട മി: പിള്ളേ,

അങ്ങ് ൧൪-ാം തീയതി അയച്ചകത്തു് ഇന്ന് സസന്തോഷം കൈപ്പറ്റി. അങ്ങയുടെ ഇവിടുത്തെ താമസത്തെപ്പറ്റിയും ഇവിടെനിന്നും പോകന്നതിന്റെ തലേന്നാൾ സായാഹ്നത്തിലേ സല്ക്കാരത്തെപ്പറ്റിയും സുഖകരങ്ങളായ സ്മരണകളാണ് അങ്ങേയ്ക്കുള്ളതെന്ന് അറിയുന്നതിൽ പ്രത്യേകിച്ച് സന്തോഷമുണ്ട്. ആ ദിവസങ്ങളിൽ അങ്ങയേക്കാൾ സുഖമനുഭവിച്ചവർ വാസ്തവത്തിൽ ഞങ്ങളായിരുന്നു. കോൺഗ്രസ്സിന്റെ വാൎഷികസമ്മേളനംകൊണ്ട് ഈ മാതിരി സാമൂഹ്യസമ്പർക്കങ്ങൾക്കു് സൌജന്യം ലഭിക്കുന്നുണ്ടെന്നുള്ളത് അതിപ്രധാനമായ ഒരു സംഗതിയാണ്. ഈ മഹാരാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ വസിക്കുന്ന ജനവിഭാഗങ്ങൾ കൂടുതൽ കൂടുതൽ അടുക്കുന്നതിനും, പരസ്പരം മനസ്സിലാക്കുന്നതിനും, കാലക്രമേണ ഇടയാവുകയും അങ്ങനെ ഒരു ഉറച്ച മൈത്രിയും സഹാനുഭൂതി

[ 50 ] size=550px [ 51 ]

യും സംസൃഷ്ടമാകുകയും ചെയ്യുമെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു.

എന്റെ ഭാര്യയും പുത്രിയും, അവരെപ്പറ്റി അങ്ങയെ ഓർമ്മിപ്പിക്കുവാനും ഇനി അങ്ങു് ഞങ്ങളുടെ ഇടയ്ക്ക് സമാഗതനാകുന്നതു് എന്നാണെന്ന് അന്വേഷിക്കുവാനും എന്നോട് ആവശ്യപ്പെടുന്നു. അങ്ങേയ്ക്ക് സുഖമാണെന്നു വിശ്വസിച്ചുകൊണ്ട്,

സസ്നേഹം,
എ. എം. ബോസ്


ഇതിനകം അതിസമർത്ഥനായ ഒരു പത്രപ്രവൎത്തകനെന്ന നിലയ്ക്ക് ജി. പി. ഇന്ത്യയിലെങ്ങും പ്രശസ്തിയാൎജ്ജിച്ചിരുന്നു. അദ്ദേഹത്തിന്റെ “മദ്രാസ് സ്റ്റാൻഡാർഡ്” പത്രം പുരോഗമനപരങ്ങളായ പൊതുജനാഭിപ്രായങ്ങളുടെ ഒരു പ്രകടന രംഗമായി തീർന്നു. ഒരു വിദഗ്ദ്ധ ശാസ്ത്രജ്ഞനെന്ന നിലയിൽ അഖിലലോകപ്രശസ്തിയാർജ്ജിച്ചിട്ടുള്ള ആചാൎയ്യ പി. സി. റേ ജി. പി.ക്ക് അയച്ച് ഒരു കത്തു് “സ്റ്റാൻഡാൎഡ്” പത്രത്തിന്റെയും പത്രാധിപരുടെയും അന്നത്തെ സമുന്നതപദവിക്കു സാക്ഷ്യം വഹിക്കുന്നതാണ്:

പ്രസിഡൻസി കോളേജ്, കൽക്കട്ടാ,
൧൮൯൭ ജാനുവരി ൧൭


എന്റെ പ്രിയപ്പെട്ട സർ,‌‌

അങ്ങ് ഈയിടെ ഇവിടെ വന്നിരുന്നപ്പോൾ ശ്രീ. ഏ. എം. ബോസിൻറെ വസതിയിൽ വച്ചു്


[ 52 ]

അങ്ങയെകാണുകയും കോൺഗ്രസ്സ് സമ്മേളനത്തിൽ വച്ചു അങ്ങയുടെ പ്രസംഗം കേൾക്കുകയും ചെയ്തെങ്കിലും നാം തമ്മിൽ പരിചയപ്പെടാൻ സാധിക്കാതെപോയത് നിർഭാഗ്യകരം തന്നെ.

രസതന്ത്രത്തിൽ എന്റെ ഏറ്റവും പുതിയ ഗവേഷണങ്ങളുടെ വിവരണം ഇതോടൊന്നിച്ചു്, അത് പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ, അയയ്ക്കുന്നു. അങ്ങയുടെ പത്രം മദിരാശിയിലെ ഏറ്റവും പുരോഗമനോന്മുഖമായ വിഭാഗത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. നമ്മുടെ രാജ്യത്തിന്റെ ആശാകേന്ദ്രങ്ങളായ യുവജനങ്ങളിൽ—അടുത്ത തലമുറയിൽ—ഗവേഷണത്തിനുള്ള താല്പൎയ്യവും ആവേശവും ജനിപ്പിക്കുവാൻ അങ്ങ് ശ്രമിക്കുന്നത് അഭികാമ്യമായിരിക്കും. എൻറെ സഹപ്രവർത്തകനായ ഡാക്ടർ ജെ.സി. ബോസും ഞാനം ഈ വിഷയത്തിൽ കുറച്ചെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ആ പ്രവർത്തനങ്ങൾ ഇടയ്ക്ക് വച്ച് നിന്നുപോകാൻ ഇടയാകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.‌

സൗഹൃദപുരസ്സരം‌‌

അങ്ങയുടെ വിശ്വസ്തൻ,

പി.സി.റേ.


മഹാനായ ദാദാഭായി നവറോജി ഇംഗ്ലണ്ടിൽ ഭാരതത്തിനും ഭാരതീയർക്കും വേണ്ടി അവിശ്രമം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. തന്റെ

[ 53 ] size=550px [ 54 ]

പ്രവൎത്തനങ്ങൾക്കു് ശരിയായ പ്രചാരം ലഭിക്കുന്നതു് അദ്ദേഹം തിരഞ്ഞെടുത്ത ഉപകരണം "മദ്രാസ് സ്റ്റാൻഡാൎഡാ"യിരുന്നു. "സ്റ്റാൻഡാൎഡിനു" അന്നുണ്ടായിരുന്ന പ്രമാണ്യത്തിനു് ഇതും ഒരു തെളിവാണു്. ൧൮൯൬-ാം സെപ്തംബർ ൨൬-ാം തിയതി ആ വന്ദ്യവയോധികൻ ലണ്ടനിൽ നിന്നു് ജി.പി.ക്കു് അയച്ച ഒരു കത്തിൽ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്:

"സിവിൾ സൎവ്വീസ് കമ്മീഷണൎന്മാരുമായി ഞാൻ നടത്തിയ എഴുത്തുകുത്തുകളും അതേപ്പറ്റി പത്രാധിപരുടെ ഒരു കുറിപ്പും വോൾസ്ലി പ്രഭുവിന്റെ വിസ്താരത്തിൽ എന്റെ പങ്കും കാണിക്കുന്ന ഭാഗങ്ങൾ 'ഇൻഡ്യ'യിൽ നിന്നു് വെട്ടിയെടുത്തു് താങ്കൾക്കു് അയയ്ക്കുന്നു. ഇവയെല്ലാം മദ്രാസ് സ്റ്റാൻഡാൎഡിൽ പ്രസിദ്ധീകരിക്കുന്നതു് നന്നായിരിക്കുമെന്നുതോന്നുന്നു. ഐക്യരാജ്യങ്ങളിലെ (United Kingdom)സിവിൾ സൎവ്വീസിൽ പ്രവേശനമനുവദിച്ചതിനെ ഭാരതീയജനത ശരിയായി ഉപയോഗിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു."

൧൮൯൬ ഒക്ടോടോബർ ൨൯-ാം തിയതി നവറോജി വീണ്ടും ജി.പിക്ക് എഴുതി:

"ഇക്കൊല്ലത്തെ കമ്മീഷനിൽ എന്റെ ചോദ്യങ്ങൾ അടങ്ങിയ 'ഇൻഡ്യ' അവശേഷം ഇന്നത്തെ


  • ലണ്ടനിൽനിന്നു് ബ്രിട്ടീഷ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു വാരപത്രം. [ 55 ]

തപാലിൽ താങ്കൾക്കു കിട്ടും. അതുമുഴുവൻ സൗകര്യമുള്ള തവണകളിലായി താങ്കളുടെ പത്രത്തിൽ പ്രസിദ്ധപ്പെടുത്തുകയും അങ്ങനെ അതിനു് ഭാരതീയ ജനതയുടെ ഇടയിൽ ശരിയായ പ്രചരണം നൾകുകയും ചെയ്യുമെന്നു് പ്രത്യാശിക്കുന്നു."

പുരോഗമനപരമായ ഒരു പത്രമെന്ന നിലയ്ക്കു് ഇന്ത്യയിലും ഇംഗ്ലണ്ടിലും "സ്റ്റാൻഡാർഡി"നുണ്ടായിരുന്ന മതിപ്പിനു് ഇതിൽ കൂടുതൽ തെളിവു് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ദേശീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സകലർക്കും ഒരു ശക്തികേന്ദ്രമായിരുന്നു "സ്റ്റാൻഡാർഡ്". തനിക്കു ലഭിച്ച പരിപൂർണ്ണമായ സഹകരണത്തെപ്പറ്റി ഏർഡ്‌ലീ നോർട്ടൻ കൃതജ്ഞതാ പുരസ്സരം അനുസ്മരിച്ചിട്ടുണ്ട്:

പാരീസ് ബിൽഡിഗു്സ്,
൧൮൯൭ ഏപ്രിൽ ൧.


എന്റെ പ്രിയപ്പെട്ട പരമേശ്വരാ,

ഇന്നത്തെ "സ്റ്റാൻഡാർഡി"ലെ രണ്ടു ഉപമുഖ പ്രസംഗങ്ങൾ വായിച്ചു. ഞാൻ തികച്ചും അർഹിക്കുന്നില്ലെങ്കിലും താങ്കൾ തികഞ്ഞ ആത്മാർത്ഥയോടെ നൾകിയിരിക്കുന്ന പ്രശംസകൾക്ക് എന്റെ നന്ദിപ്രകടിപ്പിച്ചുകൊള്ളട്ടെ. താങ്കൾ എന്നും എന്നോട് ഒരു ഉറച്ച നിലയാണു് സ്വീകരിച്ചിട്ടുള്ളതു്. താങ്കളുടെ തൂലികയുടെ പിന്തുണ എനിക്കു് നൾകുവാൻ പ്രേരിപ്പിച്ച ഉദാരമനസ്ഥിയെ ഞാൻ അഭിനന്ദിക്കുന്നു. [ 56 ]

[ 57 ] എനിക്കു് ഇത്രമാത്രമേ പറയാനുള്ളു. ഈ നാടിനോടും നാട്ടുകാരോടുമുള്ള എന്റെ മനോഭാവം മാറ്റുന്നതിനു് യാതൊന്നിനും സാധിച്ചിട്ടില്ല; സാധിക്കുകയുമില്ല. ആദർശങ്ങൾ എക്കാലവും ചലനാത്മകങ്ങളായ സംഭവങ്ങളെക്കാൾ വലിയവയാണു്. എപ്പോഴെങ്കിലും പ്രാദേശികകാര്യങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ ഒരു സന്ദർഭം ലഭിക്കുന്നപക്ഷം എന്റെ കഴിവുകൾ ഇതിനു മുമ്പെന്നപോലെ മേലിലും ഈ നാട്ടിലെ ജനങ്ങൾക്കുവേണ്ടി വിനിയോഗിക്കുന്നതിനാണു് ഞാൻ ആഗ്രഹിക്കുന്നതു്. പല കാര്യങ്ങളിലും അവരുടെ താല്പര്യങ്ങൾ യൂറോപ്യൻ താല്പര്യങ്ങളുമായി വാസ്തവത്തിൽ ഏറ്റുമുട്ടാറില്ല. ഈ പരമാർത്ഥം വ്യക്തവും ശക്തവുമായ രീതിയിൽ ലോകസമക്ഷം ഉയർത്തിക്കാണിക്കുവാനുള്ള തന്റേടവും ധൈൎയ്യവുമാണു് ഇന്നു് ആവശ്യമായിരിക്കുന്നത്.


കൃതജ്ഞതാപുരസ്സരം,
താങ്കളുടെ,
ഏർഡ്‌ലി നോർട്ടൻ.

പ്പ്