പുഷ്പവാടി
രചന:എൻ. കുമാരനാശാൻ
നിഷ്കപടതയോട്

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


പൂവിനെതിർ മെയ്യൊളിയൊതുങ്ങിയഴലാലി-
ന്നാവിതടവും മുകുരമൊത്തു കവിൾ മങ്ങി,
ആവിലമനസ്സൊടൊരു കൈയിൽ മുഖമർപ്പി-
ച്ചീവിധമിരുന്നഴുവതെന്തു വിമലേ! നീ?

ഉണ്മയുടെയൂർജ്ജിതവിഭുത്വമതു പോയി,-
ന്നെന്മഹിമയാരുമറിയാത്ത നിലയായി,
ഇമ്മഹിയിലെന്തിനിനി വാഴുവതു ഞാനെ-
ന്നുണ്മലർ കരിഞ്ഞയി, ശുഭേ, കരവതോ നീ!

പുഞ്ചിരിനിലാവൊളി പുറത്തിരുളകത്തായ്
നെഞ്ചിൽ വിഷമായ് മൊഴിയിൽ നല്ല നറുതേനായ്
വഞ്ചന മുഴുത്തു ഭുവനത്തിലിനി നല്ലോ-
രഞ്ചണമതോർത്തു സരളേ,യഴുവതോ നീ?

സ്നേഹമുതിരേണ്ടവരിൽനിന്നും പകയായി,
ഗേഹമതിനാൽ ഭയദമാമടവിയായി
മോഹതിമിരം പെരുകി മൂഢതയുമാക്കി-
സ്സാഹസികർ നിന്നെയതിനാലഴുവതോ നീ?

മാഴ്കരുതു മഞ്ജുമുഖി, സത്യമൊടസത്യം
വ്യാകുലിതമായ പൊരുളാണു ഭുവനം കേൾ;
ഏകരസമായ് ഗുണമെഴില്ലറികയെങ്ങും,
ലോകമിതിൽ നന്മയൊടു തിന്മ പൊരുതുന്നു.

പണ്ടു മുതലിങ്ങനെ വെളിച്ചവുമിരുട്ടും
രണ്ടുമിടയുന്നിതു സുരാസുരർ കണക്കെ;
ഇണ്ടലതിനാൽ വരുവതും വിരവിൽ നീങ്ങും
കണ്ടറികയുണ്മ സുകുമാരി, കരയാതെ.

ഇങ്ങനെ തിരിഞ്ഞു വിധിചക്രമുഴറുമ്പോ-
ളിങ്ങമലധർമ്മമതിലൂന്നി വിലസുന്നു,
മങ്ങിയുമിടയ്ക്കിടെ വിളങ്ങിയുമിരുട്ടിൽ-
ത്തങ്ങിയിരുപക്ഷമെഴുമിന്ദുകലപോലെ.

നിന്നെ വെടിയുന്നവനു നീ വെടിയുവോനും
പിന്നെ മനുജന്റെ വടിവെന്തിനു മനോജ്ഞേ?
നിന്നകമെരിഞ്ഞു മിഴിനീർ പൊഴിവതെന്നാ-
മന്നറിക തീനരകമെന്നു മഹിതാഭേ.

ജീവിതതരണത്തിലതിമാനമൊടു ഞാനെൻ
ദേവി തുണനിൽക്കിൽ വിജയിപ്പനതിനാലേ,
പൂവിൽ മണവും മണിവിളക്കിലൊളിയും‌പോൽ
നീ വിലസുകെന്റെ മനതാരിൽ മറയാതെ.

നിൽക്ക തുണയായഴലൊഴിക്കയെഴുനേൽക്കി-
ന്നിക്കലുഷഭാവമയി, നിന്നിലഴകാമോ?
‘നിഷ്ക്കപടതേ’, കരൾ നിറഞ്ഞൊരിരുൾ നീക്കും
ചിൽക്കതിരവന്റെ ചെറുരശ്മിയമലേ നീ.

ഡിസംബർ 1915