മലയാളത്തിലെ ചില സ്ഥാനനാമങ്ങൾ

മലയാളത്തിലെ ചില സ്ഥാനനാമങ്ങൾ

രചന:ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമികളുടെ
കൃതികൾ

ചട്ടമ്പിസ്വാമികൾ
കൃതികൾ

 · ക്രിസ്തുമതനിരൂപണം
 · പ്രാചീനമലയാളം
 · പ്രാചീനമലയാളം 2
 · വേദാധികാരനിരൂപണം
 · അദ്വൈതചിന്താപദ്ധതി
 · നിജാനന്ദവിലാസം
 · ജീവകാരുണ്യനിരൂപണം
 · ആദിഭാഷ
 · ശ്രീചക്രപൂജാകല്പം
 · പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം
 · ദേവാർച്ചാ പദ്ധതിയുടെ ഉപോദ്ഘാതം
 · ദേവീമാനസപൂജാസ്തോത്രം
 · പ്രണവവും സംഖ്യാദർശനവും
 · ഭാഷാപത്മപുരാണാഭിപ്രായം
 · കേരളത്തിലെ ദേശനാമങ്ങൾ
 · മലയാളത്തിലെ ചില സ്ഥാനനാമങ്ങൾ
 · കവിതകൾ
 · കത്തുകൾ
 · തിരുമൊഴികൾ
 · തമിഴകവും ദ്രാവിഡമാഹാത്മ്യവും
 · കേരളചരിത്രവും തച്ചുടയ കയ്മളും


മലയാളത്തിലെ ചില സ്ഥാനനാമങ്ങൾ തിരുത്തുക

(പഴയ 'സദ്ഗുരു' മാസികയിൽ ചട്ടമ്പിസ്വാമികൾ 'അഗസ്ത്യൻ' എന്ന പേരുവച്ച് എഴുതിയ ലേഖനങ്ങളിൽ രണ്ടെണ്ണമാണ് ഇവിടെ എടുത്തു ചേർത്തിട്ടുള്ളത്.)

മലയാളദേശത്തു നടപ്പുള്ള സ്ഥാനപ്പേരുകളെ പരിശോധി ക്കയാണെങ്കിൽ, അവ, പ്രഭുത്വം കൊണ്ടും പ്രവൃത്തികൊണ്ടും ഇങ്ങനെ രണ്ടു പ്രധാനകാരണങ്ങളാൽ ഉത്ഭവിച്ചിട്ടുള്ളവയാ ണെന്നു പ്രത്യക്ഷപ്പെടും. 'മലൈനാട്ടുമാടമ്പി മാക്കിരുഹനാക ത്താർ മാനം മുട്ടെത്താനമുള്ള മാത്തുയരല്ലോ' എന്ന് ഒരു പ്രാചീനവട്ടെഴുത്തുഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു. ഇക്കാലത്ത് ഒരാൾക്കുതന്നെ രണ്ടോ മൂന്നോ സ്ഥാനങ്ങൾ (ബഹുമതികൾ) ലഭിക്കാറുണ്ടല്ലോ, അതുപോലെ, പ്രാചീനകാലത്തെ മലയാളി പ്രഭുക്കന്മാർക്കും വളരെ സ്ഥാനമാനങ്ങളുണ്ടായിരുന്നു എന്നു മേലെഴുതിയ മൊഴിയിൽനിന്നും മനസ്സിലാക്കാം. എന്നാൽ പൂർവ്വകാലത്ത് ഓരോരുത്തർ സ്ഥാനപ്പേരുകൾ സമ്പാദിച്ചത്, ഇന്നത്തെ ചിലരെന്നപോലെ അധികൃതന്മാരുടെ സേവകൊണ്ടും സ്വസഹോദരങ്ങൾ 'കുടിക്കഞ്ഞിയില്ലാതേയും ഉടുക്കത്തുണിയി ല്ലാതേയും' കഷ്ടപ്പെടുന്നതു കണ്ടിട്ടും ദയതോന്നാതെ അധികാരികളുടെ വല്ല സ്ഥാപനങ്ങൾക്കും ധനസഹായം ചെയ്തിട്ടും അല്ലായിരുന്നു. താഴെ വിവരിക്കാൻപോകുന്ന സ്ഥാനപ്പേരുകൾ അവയെ ഉപയോഗിക്കുന്നതിന് അനർഹന്മാ രായ പലരുടേയും നാമങ്ങളോടു കൂട്ടിച്ചേർത്തിരിക്കുന്നതു, വാക്കുകളുടെ അർത്ഥം വിവരിക്കുമ്പോൾ കാണാവുന്നതാകുന്നു. ആയത് അങ്ങനെതന്നെ ഇരുന്നുകൊള്ളട്ടെ എന്നു സമാധാനി ക്കാനേ തരമുള്ളൂ.

നായൻ, നായനാർ, നായന്മാർ എന്നീ വാക്കുകൾക്ക് ഏകദേശം ഒരേ അർത്ഥം തന്നെ. നായൻ, നായനാർ ഇപ്പദങ്ങൾക്കു രാജാവ്, യജമാനൻ, ഈശ്വരൻ, അതിവിശിഷ്ടൻ എന്നും; നായന്മാർ എന്നുള്ളതിന് പ്രധാനകന്മാർ അല്ലെങ്കിൽ മുഖ്യന്മാർ, ദാനശീലന്മാർ, അതിവിഷിഷ്ടന്മാർ എന്നും അർത്ഥ മാകുന്നു. നായൻ എന്നതിന്റെ ബഹുവചനം നായർ. ഇങ്ങനെ യുള്ള ശരിയായ അർത്ഥത്തെ വിസ്മരിച്ച് 'മംഗളമാല' എന്നൊരു ചെറുപുസ്തകത്തിൽ, നായാട്ടുശാസ്ത്രത്തെക്കുറിച്ചു പറഞ്ഞശേഷം സ്വകപോലകല്പിതമായ നായർശബ്ദവ്യുല്പാദനക്രമ ത്തിനു തൽകർത്താവിനെ പ്രേരിപ്പിച ചേതോവികാരമെന്തോ? ഇറൈ, കോ, അടി, പാട് മുതലായ പദങ്ങൾ പ്രഭു എന്ന അർത്ഥത്തെക്കുറിക്കുന്നവയും ബഹുമാനസൂചകമായി ഉപയോ ഗിക്കുന്നവയുമാണ്. ഇറൈ+അടി=ഇറയടി=ഏറാടി. 'ഏറിനെ മേയ്ക്കുന്നവൻ ഏറാടി; (ഏറ് = കന്ന്. അതിനെ ആട്ടുന്നവൻ ഏറാടി എന്നാണു ഡിപ്യൂട്ടി കലക്റ്റർ ആയിരുന്ന മിƒർ കരുണാകരമേനോൻ അവർകളുടെ അഭിപ്രായം. ഇതു വക വെച്ചുകൊടുക്കുന്നതായാൽ എടയന്മാരും ഈ സ്ഥാനത്തിന് അവകാശികളാണല്ലോ. മേനോന്റെ അഭിപ്രായം ഏറ് എന്ന ശബ്ദം കേട്ടു ഭ്രമിച്ചുണ്ടായ പ്രമാദമാണെന്നു പറയാനേ ന്യായം കാണുന്നുള്ളൂ.

നെടും+കോ+അടി=നെടുങ്കോടി=നെടുങ്ങാടി. മഹാപ്രഭു എന്നർത്ഥം. ഇളം+കോ+അടി=ഇളങ്കോവടി, ഇളയ പ്രഭു. അടി+അടി=അടിയടി=അടിയോടി. വല്ലോൻ+അടി=വല്ലോനടി= വള്ളോനടി=വള്ളോടി. വല്ലോൻ=പ്രഭു. പൂശാ(യാ)രി+അടി=പൂശാരടി=പിഷാരടി=പിഷരൊടി=പി ഷാരോടി. പൂശാരി=പൂജ ചെയ്യുന്നവൻ. ഇപ്പോൾ കെട്ടിച്ചമച്ചി ട്ടുള്ള അർത്ഥം സംസ്‌കരണാവസ്ഥയിൽ ഓടിയതുകൊണ്ട് പിഷരോടി എന്നാണ്. എപ്പോൾ ഇവർക്കു പൂജയ്ക്കധികാരമി ല്ലായിരിക്കാം. ഓരോ കാലത്തു പ്രബലന്മാർ ദുർബ്ബലന്മാരെ തരം താഴ്ത്തിവരാറുള്ള നയം അനുസരിച്ചു പറ്റിപ്പോയതായിരിക്കണം. പിഷാരോടിമാരുടെ ശവസംസ്‌കാരം യോഗികളുടെ ദേഹം സംസ്‌കരിക്കുമ്പോലാണ് ഇന്നും നടത്തിവരുന്നത് എന്ന സംഗതിയും ഓർക്കേണ്ടതാണ്.

അമ്പലത്തിൽ പ്രവൃത്തിചെയ്തു നിത്യവൃത്തികഴിക്കുന്ന തിനാൽ അമ്പലവാസി, ശാന്തിക്കാരൻ ഇതിൽ പെടാത്തതു കൊണ്ട്, മുൻകാലത്ത് ശാന്തി നടത്തിവന്നതു വയറുപഴപ്പി നുവേണ്ടി അല്ലായിരുന്ന് എന്നൂഹിക്കാം. മൂത്തത് അമ്പലവാസി യിൽ പ്രധാനി എന്നു പേരുകൊണ്ടുതന്നെ നിശ്ചയിക്കാം. അമ്പല ത്തിൽ പൂവുകൊടുക്കുന്നതുകൊണ്ടു പുഷ്പകൻ' ഇത് ആര്യന്മാ രുടെ സമ്മാനമായിരിക്കണം. ക്ഷേത്രം അടിച്ചുവാരുക മുതലാ യവ ചെയ്യുന്നതിനാൽ വാരിയൻ, ബഹുവചനം വാരിയർ (ഞഅററിൗറ വാറിയർ) എന്ന ഇംഗ്ലീഷ്‌വാക്കിൽ നിന്നാണ് വാരിയർ എന്ന പദം ഉണ്ടായതെന്ന് ഒരു വിദ്വാൻ സമദർശിയിൽ തട്ടിവീക്കിയിരുന്നു. ഈ വാക്കിനുതന്നെ ഇതുപോലെ വിസ്മയ കരമായ പല ഉല്പത്തികളും ഓരോരുത്തർ അവരവരുടെ സരസ്വതിപ്രസാദംപോലെ കണ്ടുപിടിച്ചിട്ടുണ്ട്. പൂവ് കൊടുക്കു കയോ, കുരുക്കുകയോ ചെയ്ത് അമ്പലത്തിൽ കൊടുത്തു വന്നതുകൊണ്ട് കുരുക്കൾ എന്ന നാമം ഉണ്ടായി. ഇതു സാധാരണയായി കൊല്ലത്തിനു തെക്കെ ഉപയോഗിച്ചു വരുന്നുള്ളു എന്നു തോന്നുന്നു.

മാരായൻ=മാരാൻ. ബഹുവചനം മാരാർ. മഹാപ്രഭു എന്നർത്ഥം. ഇപ്പോൾ ഈ പേരിന് അർഹതയുള്ളവർ വളരെ ചുരുക്കം പേരെ കാണുകയുള്ളൂ. അധികംപേരുടേയും അവസ്ഥ കൊട്ടിന്മേൽ കലാശിച്ചിരിക്കുന്നു. ഇതിന്റെ ഉത്ഭവത്തെപ്പറ്റി ഒരു വിദ്വാൻ ഇങ്ങനെയാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരുത്തന് ഒരു സ്ത്രീയോട് അധികം അനുരാഗമുണ്ടായെന്നും ഇതറിഞ്ഞ മറ്റൊരാൾ അയാളെ മഹാരാഗൻ എന്നു വിളിച്ചു എന്നും അത് ഒടുവിൽ മാരാൻ എന്നായി പരിണമിച്ചു എന്നും ആകുന്നു. ഒരാളുടെ അനുരാഗത്തിനു മറ്റു മാരാന്മാർ എന്തു പിഴച്ചു എന്നറിയുന്നില്ല. ഇതെല്ലാം അത്ഭുതസംഭവങ്ങളോടു കൂട്ടിച്ചേർത്ത് ഇതിന്റെ സ്രഷ്ടാക്കൾ ആശ്വാസപ്പെടട്ടെ. പണിക്കൻ എന്ന സ്ഥാനം വിഷവൈദ്യൻ, ക്ഷുരകൻ, ചാരായം വില്ക്കുന്നവൻ എന്നി തൊഴിലുകാർക്കും, സംഘത്തി ന്റേയും മറ്റും ആശായ്മസ്ഥാനം വഹിക്കുന്നവർക്കും ഉപയോഗി ക്കാനുള്ളതാണ്. ബഹുവചനം പണിക്കർ.

എം+പിരാൻ=എമ്പിരാൻ (എമ്പ്രാൻ)=ഞങ്ങളുടെ തലവൻ. ഞങ്ങളുടെ ദേവൻ. എം=എങ്ങളുടെ (ഞങ്ങളുടെ). പിരാൻ= രക്ഷിതാവ് (തലവൻ, ദേവൻ). ഹേ ബ്രാഹ്മണ! എന്നു വിളിക്കാൻ തുടങ്ങിയത് (എന്തു കാരണവശാൽ എന്നറിഞ്ഞില്ല) ഹേബ്ര എന്നു വിളിച്ചു നിർത്തിപ്പോയെന്നും, പിന്നീട് ആയത് എമ്പ്രാനായിത്തീർന്നുവെന്നുമാണ് കേരളമാഹാത്മ്യം പറയു ന്നത്. ഇതുപോലുള്ള അവസരോചിതമായ സൃഷ്ടികൾ അതിൽ വേണ്ടുവോളം കാണാവുന്നതാണ്. 'എബ്രഹാം' എന്ന പദത്തിൽ നിന്നുണ്ടായി എന്നു പറയാത്തത് ഭാഗ്യം!

തം+പിരാൻ = തമ്പിരാൻ (തമ്പുരാൻ) = (തങ്ങളുടെ) ഈശ്വരൻ, കല്പിക്കുന്നവൻ, ദൈവഭക്തസംഘത്തലവൻ, തം+ പിരാട്ടി=തമ്പിരാട്ടി (തമ്പുരാട്ടി)=(തങ്ങളുടെ)പ്രഭ്വി. തമ്പിരാൻ, തമ്പുരാൻ, തമ്പ്രാൻ ഇങ്ങനെ മാറി ഒടുവിൽ തമ്പാൻ എന്നായി ത്തീർന്നു. ഇതുപോലെ തന്നെ തമ്പാട്ടി എന്നുള്ളതും. നം+പിരാൻ=നമ്പിരാൻ=നമ്മളുടെ രക്ഷിതാവ് (തലവൻ, ദേവൻ). ചാമന്തൻ (സാമന്തൻ)=മന്ത്രി, രാജാവ്, സ്‌നേഹിതൻ, സേനാധിപതി.

തിരു, ആർ, മെയ് എന്നിവയും ബഹുമാനസൂചക പദങ്ങളാകുന്നു. തിരുമെയ്+പാട്=തിരുമെയ ്പാട്. ഇത് ഇപ്പോൾ തിരുമുൽപാട് എന്നായിത്തീർന്നിരിക്കുന്നു. കോഴിക്കോട് സാമൂതിരിയുടെ കുടുംബത്തിൽ ചിലർ മുന്നാർപ്പാടു, ഏറാൽപാട്, എടത്രാൽപാട്, നെടുത്രാൽപാട് എന്നീ സ്ഥാനങ്ങൾ ഉപയോഗിക്കുന്നതായി മലബാർ ഗസറ്റി യറിൽ പറഞ്ഞിരിക്കുന്നു. മുൻ+ആർ+പാട്=മുന്നാർപാട്. മുൻ=മേലെ (മൂത്തയാൾ). എട+തിരു+ആൾ+പാട്=എടതിര്വാൾ പാട്=എടതിരാൽപാട്=എടത്രാൾപാട്. എട=ഇടയ്ക്കുള്ള (മദ്ധ്യം). ബാക്കി പദങ്ങളെല്ലാം ബഹുമാനസൂചകങ്ങൾ. നെടു+തിരു+ ആൾ+പാട്=നെടുതിര്വാൾപാട്=നെടുതിറാൽപാട്=നെടുത്രാൾപാട് നെടു=വലിയ.

ആഴുവാൻ+ചേരി=ആഴുവാഞ്ചേരി=ദേശാധിപൻ. തമ്പ്, നമ്പ്, എമ്പ്, നമ്പി മുതലായവ പ്രഭു എന്ന അർത്ഥത്തെ കുറിക്കുന്നു.

തമ്പു+ആത്തൻ = തമ്പാത്തൻ = തമ്പാത്തർ = തമ്പാത്തര് = തമ്പാതിരി = തമ്പാരി = തമ്പൂരി = താമൂരി = സാമൂരി = സാമൂതിരി ഇങ്ങനെ പരിണമിച്ചു. ആത്തൻ=പെരിയവൻ, അച്ഛൻ. ബഹുവചനം ആത്തർ. ർ എന്ന രേഫത്തെ രി എന്നപോലെ ശബ്ദിക്കും. തലയാർ എന്നതിനെ തലയാരി എന്നു പറയാറുണ്ട്. ഇപ്പോഴും തമിഴ്!നാടുകളിൽ ഇങ്ങനെ നടപ്പുള്ളതായി അറിയുന്നു. ഇവിടെ ഇപ്രകാരം നടപ്പുണ്ടായിരുന്നത് കേരളോല്പത്തിയിൽ കാണാം. തലൈ+ആത്തർ=തലൈയാത്തർ =തലൈയാത്തര്=തലയാതിരി എന്നും അനന്തരം തളിയാതിരി എന്നും ആയി.

നമ്പു+ആത്തൻ=നമ്പ്വാത്തൻ=നമ്പ്വാത്തർ=നമ്പ്വാത്തര്=ന മ്പ്വാത്തരി=നമ്പൂതിരി=നമ്പൂരി. നമ്പി+ആത്തൻ = നമ്പിയാത്തൻ = നമ്പിയാത്തർ = നമ്പി യാത്തര് = നമ്പ്വാതിരി=നമ്പിയാതിരി=നമ്പ്യാതി. പോരു+അളം+ആതിരി=പോരളമാതിരി=പോരളാതിരി=പോ റളാതിരി, പടത്തലവൻ എന്നർത്ഥം. നമ്പി+അച്ഛൻ=നമ്പിഅച്ഛൻ= നമ്പിഅശ്ശൻ=നമ്പീശൻ.

ഉണ്ണി+ആത്തൻ = ഉണ്ണിയാത്തൻ = ഉണ്ണിയാത്തർ = ഉണ്ണി യാത്തര് = ഉണ്ണിയാതിരി = ഉണ്ണിയിത്തിരി = ഉണ്ണിത്തിരി = ഉണു ത്തിരി. കോ+എമ്പ്+താൻ=കോയമ്പുതാൻ=കോമ്പിത്താൻ. തിരുവിതാംകൂറിലെ ചില പുരാതന നായർകുടുംബ ക്കാർക്കു 'പാനുപിള്ള' എന്നൊരു സ്ഥാനമുണ്ട്. രാജാവ്, പ്രഭു എന്നാണതിന്റെ അർത്ഥം. ഇപ്പോഴുള്ള എഴുത്തുകുത്തുകളിൽ പാനപ്പിള്ള (നു എന്നതിനു പകരം ന) എന്നാണ് എഴുതി വരുന്നത്.

തമ്പി, തങ്കച്ചി എന്നീ പദങ്ങൾ അനുജനും അനുജത്തി ക്കും ഉപയോഗിച്ചുവരുന്നതുകൂടാതെ, സ്ഥാനമാനങ്ങളായും സ്വീകരിച്ചിട്ടുണ്ട്. പുരാതനകാലം മുതൽ പാരമ്പര്യമായി സ്ഥാന മാനമുള്ള പ്രഭുക്കന്മാരെക്കൂടാതെ, രാജാക്കന്മാരാൽ സമ്മാനിത രായ സ്ഥാനികളും ധാരാളമുണ്ട്. ഇതിലേയ്ക്ക് ഒരു ഐതിഹ്യം ഇവിടെ കാണിക്കാം. ഒരിക്കൽ അയോദ്ധ്യയിൽ ക്ഷാമം പിടിപെട്ടതിനാൽ നിത്യവൃത്തിക്കു ഗത്യന്തരമില്ലാതെ മാതാ പിതാക്കന്മാർ അവരുടെ യൗവനദശയെ പ്രാപിച്ച ഒരു പുത്രിയേയും പുത്രനേയുംകൊണ്ട് ശുചീന്ദ്രത്തു വന്നുചേരാൻ സംഗതിയായി. അക്കാലത്ത് അവിടെ എഴുന്നള്ളിത്താമ സിച്ചിരുന്ന മഹാരാജാവ് യദൃച്ഛയാ ആ യുവതിയെക്കാണുകയും ആ സ്ത്രീയുടെ രൂപലാവണ്യത്താൽ ആകൃഷ്ടനായിത്തീരുക യാൽ, പട്ടമഹിഷിയായി സ്വീകരിക്കുകയും ചെയ്തു. ഈ യുവതിയിൽ, മഹാരാജാവിന് രണ്ടാണും ഒരു പെണ്ണും ഇങ്ങനെ മൂന്നു സന്താനങ്ങൾ ജനിച്ചു. പുത്രിയെ തങ്ക എന്നു പേരുവിളിക്കയും അതു കാലാന്തരത്തിൽ തങ്കച്ചി എന്നാക്കി ത്തീർക്കയും ചെയ്തു. പുത്രന്മാരുടെ നാമത്തോടു തമ്പി എന്ന സ്ഥാനം ചേർക്കപ്പെട്ടു. മാർത്താണ്ഡവർമ്മ രാജാവിന്റെ കാലത്തു രാജ്യവാഴ്ച കിട്ടുന്നതിനു തമ്പിമാർചെയ്ത കൃത്രിമ ങ്ങളും മറ്റും ചരിത്രപ്രസിദ്ധമാണല്ലോ. പുതിയതായി പുറപ്പെട്ട കുഞ്ചുതമ്പിമാർ എന്ന ആഖ്യായികയിലും ഇവരുടെ പരാക്രമ ങ്ങളും മറ്റും പ്രത്യക്ഷപ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂർ പുരാതനവസ്തു പ്രിശോധനഗ്രന്ഥാ വലിയിൽ കാണുന്ന ചില നാമങ്ങൾ താഴെ ചേർക്കുന്നു : നായതൊങ്കപ്പള്ളവരായൻ രാജാവിന്റെ കീഴിലുള്ള ഒരു പ്രഭു തിരുവല്ലാക്ഷേത്രത്തിലെ അഗ്രശാലസംബന്ധമായ ഭൂമികളെ ഭരിച്ചുവന്നിരുന്നു. കന്യാകുമാരിയിലെ ഒരു ശിലാ ലിഖിതത്തിൽ പള്ളവരായൻ എന്നു സ്ഥാനമുള്ള അനേകം പേരെ കാണാം. പെരുമാൾ=മഹാപ്രഭു. നമ്പിരാട്ടിയാർ=രാജ്ഞി മാർ. ദേവിയാർ=രാജപത്‌നിമാർ. മേൽ എമ്പെരുമാക്കൾ; വടക്കും കൂർ രാജാവിനു കീഴ്മലൈയുടയാൻ എന്ന സ്ഥാനമുണ്ട്. (കീഴ്മലയുടെ ഉടമസ്ഥൻ); നമ്പുനാരായണൻ, നായത്തിയാർ, അച്ചി; ഇത് അച്ഛൻ എന്നതിന്റെ സ്ത്രീരൂപവും അമ്മ എന്ന് അർത്ഥവുമാകുന്നു. നമ്പിളരാമൻ, നങ്കയാർ, നമ്പിരാട്ടിയാർ, നമ്പുകാളിയാർ, നയന്തൊങ്കപലവരൈയാർ, നാരായണമംഗല ത്തു അച്ചുതൻ, മേതുപ്പിരാൻ, മുതലായവ. നായ്ച്ചിയാർ (നൈത്യാർ) യജമാനസ്ത്രീ. പുല്ലിംഗം നായൻ. തിരുവനന്തപുരത്തെ മുക്കുവർ, നായർസ്ത്രീകളെ നാച്ചിയാർ എന്നു വിളിക്കാറുണ്ട്. കൊച്ചിമഹാരാജാവിന്റെ പട്ടമഹിഷിക്ക്, നൈത്യാർ സ്ഥാനമുണ്ടല്ലോ. പോറ്റി=രക്ഷിതാവ്. തിരുവനന്തപുരത്തും മറ്റും വലിയ കാരണവനെ പോറ്റിഅമ്മാവൻ എന്നു വിളിക്കാറുണ്ട്. താൻ, താങ്കൾ (തങ്ങൾ) എന്നിവ ബഹുമാനസൂചക പദങ്ങളാണ്. വലിയ+താൻ=വലിയതാൻ=വല്യത്താൻ. ഉണ്ണി+ താൻ=ഉണ്ണിത്താൻ. മാടപ്പാട്ട്, മാടമ്പ്, മാടത്താനം, മുഴിയമ്പി, ആറമ്പി, ചെല്ലമ്പി, വട്ടമ്പി, മാടമ്പി, ചെല്ലട്ടൻ, തലച്ചണ്ണോർ, തലപ്പണ്ണോർ, കോമ്പിത്താൻ, ചെമ്പിരാൻ മുതലായ മിക്കവാറും ഉപയോഗിക്കാറില്ലെന്നുതന്നെ പറയാം.

പ്രാചീനവട്ടെഴുത്തുഗ്രന്ഥത്തിൽനിന്നു ചിലതു ആൾപടക്കാലമാടപ്പെരുന്തലൈവർ, കൊട്ടുലണിവേന്തർ, മേയ്തയ്മ്മ, മുഴുക്കയ്മ, കോയിക്കയ്മ, കോയിക്കപ്പെരുങ്കൈമാ, കൈമ്മപ്പളുവെണ്ണൂറ്, നമ്പുകൊണ്ടതാനിലായിരം, എമ്പുകൊണ്ട താനി എണ്ണായിരം, നമ്പുകൊണ്ടതാനിമല്ലച്ചേരിപ്പിരാൻ, നാരങ്ങൊളിപ്പിരാൻ, ചെങ്ങാലിവട്ടത്തറപ്പിരാൻ, മാമാത്തൻചേരി അരുമ്പിരാൻ, മാമത്തഞ്ചേരി വട്ടപ്പുതൂർ പെരുംപിരാൻ മുതലായവ. പാണ്ടിയിൽ നമ്പൂരിയാർ എന്ന സ്ഥാനം വഹിക്കുന്ന തമിഴ് ബ്രാഹ്മണരുണ്ടെന്ന് മധുരമാനുവലിൽ പറഞ്ഞിരിക്കുന്നു. അതേ ഗ്രന്ഥത്തിൽ ഒരാൾ പലപ്പോഴായി മൂന്നു സ്ഥാനങ്ങളാൽ അറിയപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞിട്ടുണ്ട്. വെള്ളാളന്മാരെ 'പിള്ള' എന്ന സ്ഥാനപ്പേരുചേർത്തുവിളിക്കയാണ് പതിവ്. മുമ്പു ബ്രാഹ്മണർ മാത്രമേ ഈ സ്ഥാനം ഉപയോഗിച്ചിരുന്നുള്ളൂ. ഇത് വിഘ്‌നേശ്വരന്റെ (ഗണപതിയുടെ, പിള്ളയാരുടെ) പേരിൽ നിന്നുണ്ടായതാണെന്നു പറഞ്ഞുവരുന്നു. 1515ാം വർഷത്തിൽ നരാശപിള്ള എന്നൊരാൾ നാലു കൊല്ലം നാടുവാണിരുന്നതായി പറയപ്പെട്ടിരിക്കുന്നു. ഇയ്യാൾ പിള്ള എന്നുപയോഗിച്ചിരിക്കുന്നതു നേരംപോക്കായിത്തോന്നി. എന്തെന്നാൽ ഒരു പ്രമാണത്തിൽ അയ്യർ എന്നും വേറൊന്നിൽ നായകൻ എന്നും ഉപയോഗി ച്ചിരുന്നു. ഈയാളുടെ പൂർവ്വന്മാർ തഞ്ചാവീരിലെ പിള്ളസ്ഥാനി കളായിരുന്നു എന്നറിഞ്ഞപ്പോൾ സംശയമെല്ലാം തീർന്നു. ഈയാളും പക്ഷേ ബ്രാഹ്മണനായിരിക്കണം. നായക എന്ന സ്ഥാനം ബ്രാഹ്മണരിൽ ഒരിനക്കാർ ഇന്നും വഹിച്ചുവരുന്നു. പിള്ള എന്ന സ്ഥാനം ബഹുമാനസൂചകമായി നായന്മാർ മാത്രമല്ല ഉപയോഗിച്ചുവന്നിരുന്നത്. ക്യാനഡയിലെ ഒരു ചെമ്പു പ്പട്ടയത്തിൽ ഒരു ബ്രാഹ്മണനെ 'പിള്ള' എന്ന പദം ചേർത്തു വിളിച്ചിരിക്കുന്നു. ചേരമാൻപെരുമാൾ രാജാവിനാൽ പണിയിക്ക പ്പെട്ട പഴയ ഗ്രാമത്തിൽ വസിക്കും യജുർവേദിയും, ശ്രീവത്സ ഗോത്രത്തിൽപെട്ടവനും ബ്രാഹ്മണനും ആയ ഗോപാലപിള്ള യുടെ മകൻ നാരായണപിള്ള. ഇതുപോലുള്ള സ്ഥാനമാനങ്ങളെല്ലാം മലയാളത്തു ധാരാളം നടപ്പുണ്ട്. ഇന്നും നടന്നുവരുന്നുണ്ടെന്നുതന്നെ പറയാം.

മന്നൻ+അടി+ആർ=മന്നനടിയാർ=മന്നാടിയാർ=രാജാവ്, പ്രഭു. തിരു +കോ+എമ്പി=തിരുകോഎമ്പി=തിരുക്കോമ്പി=തിരു ക്കമ്പി =തൃക്കമ്പി=തിക്കമ്പി. പ്രഭു എന്നു താല്പര്യം. വാക്കുകൾക്കു കാലക്രമംകൊണ്ട് വ്യത്യാസം വരുന്നതു സാധാരണമാണ്. ഉദാഹരണമായി നാം പതിവായി ഉപയോഗിച്ചു വരുന്ന വാക്കുകളെത്തന്നെ നോക്കുക. ഉച്ചാരണദാർ™്യത്താൽ വന്നുപോയ ന്യൂനത: മൂത്തത്, മൂസ്സ്; മകൻ, മഹൻ; അപ്പൻ, അഫൻ; അമ്മ, അംബ; ഉടപ്പുറപ്പ്, ഓപ്പ; ചെറുക്കൻ, ചെക്കൻ; വരാന്ത, വ്രാന്ത; ഇത്യാദി. എളുപ്പത്തിനുവേണ്ടി വാക്കുകളെ ചുരുക്കിയതിനാൽ വന്ന ന്യൂനത: നാരായണൻ, നാണു; വേലായുധൻ, വേലു; ഗോവിന്ദൻ, കോന്തൻ, കോന്തു; പരമീശ്വരൻ, പരമൻ, പരമു; പാറുക്കുട്ടി ജ്യേഷ്ഠത്തി, പാറുക്കുട്ടി ചേടത്തി ക്രമേണ 'പാറൂട്ടിച്ചി'യാകയും പിന്നീട് 'പാട്ടിച്ചി'യായും കലാശിക്കുന്നു.

കുറു+എമ്പി+അത്തൻ (ആത്തൻ)=കുരുഎമ്പിയാത്തൻ. മുമ്പു കാണിച്ചപോലെ കുറുമ്പിയാത്തിരി ആയും ഒടുവിൽ കുറുമ്പിയാതിരി എന്നും പരിണമിക്കുന്നു. ചെറിയ (ഇളയ) പ്രഭു എന്നർത്ഥം.

കോൻ+ആത്തൻ (അത്തൻ)=കോനാത്തൻ. ക്രമേണ കോനാത്തിരി, കോനാതിരി ഇങ്ങനെ ആയിത്തീർന്നു. കോൻ=പ്രഭു, രാജാവ്.

മേനവൻ, മേനോൻ=മേന്മയുള്ളവൻ, പ്രധാനി, മേലന്വേ ഷണം ചെയ്യുന്നവൻ. മേൽ+നോക്കി=മേൽനോക്കി=മേനോക്കി, പ്രധാനി, മന്ത്രി, മേൽനോട്ടമ് നടത്തുന്നവൻ. പണ്ടാരത്തിൽ (പണ്ടാരത്തില്ലം) = ധനികന്റെ ഇല്ലം. പണ്ടാരത്തിൽ എന്ന സ്ഥാനപ്പേരു ചിലർ ഉപയോഗിച്ചുവരു ന്നുണ്ട്. ധനികൻ എന്ന അർത്ഥത്തിലായിരിക്കണം ഈ പേരിന്റെ ഉല്പത്തി.

പണ്ടാല=ഖജാനാ, ശേഖരിപ്പ്. സ്രാപ്പുവേല നോക്കിവന്ന കാരണത്താൽ ഈ നാമം ഉണ്ടായി എന്നു വരാം. പയ്യന്നൂർ ഗ്രാമനമ്പൂരിമാരിൽ മരുക്കത്തായികൾ ഉണ്ട്. ഇവർ അമ്മാവൻ (അമ്മോൻ) എന്ന സ്ഥാനപ്പേർ ഉപയോഗിച്ചു വരുന്നു. ശാസ്ത്രനമ്പൂതിരിമാരെ പയ്യന്നൂർ മുതലായ സ്ഥലങ്ങളിൽ നമ്പിടി എന്നു പറയാറുണ്ട്. കവളപ്പാറനായർക്കു വടക്കുംനമ്പിടി എന്ന സ്ഥാനപ്പേരുള്ളതായി കൊച്ചിസ്‌റ്റേറ്റു മാനുവലിൽ കാണാവുന്നതാണ്. വൈദ്യം പഠിച്ച നമ്പൂരിയെ മൂസ്സ്, നമ്പി ഈ നാമങ്ങ ളിലും അറിയുന്നുണ്ടല്ലോ. അകത്തെ പുതുവാൾ അല്ലെങ്കിൽ പൊതുവാന്മാർ എന്ന മൂത്തതന്മാരും, മൂസ്സ്, നമ്പി, ശർമ്മ മുതലായ സ്ഥാനങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്. ഗ്രാമണിനമ്പൂരിമാരിൽ പ്രഭുത്വമുള്ളവരെ ആ™്യന്മാ രെന്നും തങ്ങന്മാരെന്നും വിളിച്ചുവരുന്നു. ഇവർ ക്ഷത്രിയധർമ്മം അനുസരിച്ചുവരുന്നതായി അറിയുന്നു. ഇളയത്=അനുജൻ. ചില നായന്മാരുടെ പൗരോഹിത്യം ഇവർക്കുണ്ട്. ചില ദിക്കിൽ ഇവരെ നമ്പ്യാതി എന്നും വിളിച്ചുവരുന്നു. നെടിയിരിപ്പുനാട്ടിൽ നമ്പൂരിമാരിൽ ചിലരെ ഇളയത് എന്നും ചില സാമന്തന്മാരെ തിരുമുൽപ്പാട് എന്നും വിളിച്ചുവരാറുണ്ട്.

നമ്പി, മൂസ്സ് എന്നീ നാമങ്ങൾ ബ്രാഹ്മണർ മുതൽ ആറോ ഏഴോ സമുദായങ്ങളുടെ ഇടയിൽ ഉപയോഗിച്ചുവരുന്നുണ്ട്. നമ്പി=മഹാപുരുഷൻ, ആത്മജ്ഞാനി. മൂത്തത്, മൂസ്സത്, മൂസ്സ് ഇങ്ങനെ ഭേദപ്പെട്ടുപോയതാണ്. ജ്യേഷ്ഠൻ, ബഹുമാന്യൻ ഇപ്രകാരം അർത്ഥം. ജനങ്ങൾ ഏകസമുദായമായിരുന്ന പുരാതനകാലത്തു ഈ നാമങ്ങൾ ആളിന്റെ യോഗ്യത അടിസ്ഥാനമാക്കി ഉപയോഗിച്ചുവന്നിരിക്കണം. ജനങ്ങൾ പലകാരണങ്ങളാലും വിവിധസമുദായങ്ങളായി പിരിഞ്ഞശേഷം മേല്പറഞ്ഞ സ്ഥാനങ്ങൾ പാരമ്പര്യമായി ഉപയോഗിച്ചു വന്നതി നാലായിരിക്കണം ആറോ ഏഴോ സമുദായക്കാർ ഒരേപേരു വഹിക്കുന്നതായി കാണാൻ സംഗതിയായത്. മക്കത്തായം സ്വീകരിച്ച അവിശിഷ്ടലക്ഷണങ്ങൾ കാണാനുണ്ട്. കടുപ്പട്ടൻ=കാവൽശത്രു, ശത്രുക്കളിൽനിന്ന് ആപത്തുണ്ടാ കാതെ കാത്തുരക്ഷിക്കുന്നവൻ. പരദേശബ്രാഹ്മണരിൽ ചിലർ ദുഷ്ടഭക്ഷണമ് കഴിക്കയാൽ അവരെ ഭ്രഷ്ടുകല്പിച്ചുനിർത്തി യതിനാലാണ് ഈ പേരുണ്ടായതെന്നു ചില വിദ്വാന്മാർ അഭിപ്രായപ്പെടുന്നു.

വെളുത്തടവൻ = ആട (വസ്ത്രം) വെളുപ്പിക്കുന്നവൻ. വിളക്കത്തലവൻ= (തല) ക്ഷൗരം ചെയ്യുന്നവൻ. ഈ രണ്ടുനാമ ത്തോടും ചിലർ നായർശബ്ദത്തെ ചേർത്തുപറയാറുണ്ട്. നായന്മാ രുടെ ആവശ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നതുകൊണ്ട് ഇങ്ങനെ പറഞ്ഞുവരുന്നതാണ്. നായർ എന്നപദത്തിന്റെ അർത്ഥം മുമ്പു വിവരിച്ചിട്ടുണ്ടല്ലോ.

ചാക്കൈ+ആർ = ചാക്കൈയാർ = ചാക്ക്യാർ = രാജാവിനു സഹായം ചെയ്യുന്നവരിൽ ഒരുവൻ. കൂത്തുപറയുമ്പോൾ ഉദ്യോഗസ്ഥന്മരുടെ അനീതിയേയും മറ്റും കുറിച്ചു സന്ദർഭോ ചിതമായി പ്രസ്താവിക്കാറുണ്ടല്ലോ. കൂടാതെ രാജാവിന്റെ നർമ്മ സചിവസ്ഥാനവുമുണ്ടായിരിക്കണം. ചാക്യാർകൂത്തു ക്ഷേത്രവു മായി ബന്ധം ഉണ്ടായകാലത്തിനുമുമ്പ് പൊതുസ്ഥലങ്ങളിൽ വെച്ചു നടത്തിവന്നിരിക്കണം. ഈ വാക്കിനെ സംസ്‌കൃതശബ്ദ മാക്കി ശ്ലാഘ്യാർ എന്നുപറഞ്ഞുവരുന്നു.

നങ്ങ്+ആർ=നങ്ങആർ=നങ്ങയാർ=നങ്ങിയാർ=സാമർത്ഥ്യമുള്ള സ്ത്രീ, പാടുന്ന സ്ത്രീ. പൊതുവാൾ=ചില ക്രിയാദികൾക്കു പലർക്കുകൂടി പൊതുവായ ആൾ.

തീയാട്ടുണ്ണി=ക്ഷേത്രങ്ങളുടെ മുമ്പിൽ തീയ്കൂട്ടി അതിൽ ചില ക്രിയകളെല്ലാം (തീയാട്ടു) കഴിക്കുന്നതുകൊണ്ടുണ്ടായപേർ.