രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പതിനേഴ്
[ 184 ]
അദ്ധ്യായം പതിനേഴ്

"അത്ഭുതഗാത്രയെ നീളെത്തിരഞ്ഞിങ്ങു
മുപ്പതു നാളിനകത്തു വന്നീടണം"


ഒരു രാത്രിയിലെ സുഖനിദ്ര കിട്ടിയപ്പോൾ ആശാൻ ഭൂധൂളികൊണ്ടു ശോണമായിത്തീർന്നിട്ടുള്ള വസ്ത്രങ്ങൾ ധരിച്ച് അസ്തമയദിവാകരന്റെ വൃദ്ധദ്യുതിയോടെ സരസ്തടത്തോടു ചേർന്ന പൂർവ്വാദ്രിയിൽ ഉദയം ചെയ്തു. സാവിത്രിയും കുറുങ്ങോടനും തന്റെ ഉപദേഷ്ടാക്കളായ ബന്ധുക്കളും ഉൾപ്പെട്ടുള്ള ലോകം, തന്റെ നിയന്ത്രണവും സഹകരണവും കൂടാതെ 'ദിനമപിരജനീ' ക്രമത്തിൽ പരിവർത്തനം ചെയ്യട്ടെ എന്നുള്ള വൈരാഗ്യശാഠ്യത്തോടെ ആശാൻ ദ്രോഹബുദ്ധികളല്ലാത്തവരായ തരുക്കളോടു മാത്രം സൗഹാർദ്ദവാനായി അവർ വഹിക്കുന്ന ഫലദലസംഖ്യകളെ കണക്കാക്കി ചുറ്റിനടന്നു. തീവ്രമായ ഈ 'വനേഗൃഹത്വ' പ്രകടനത്തിലെ ലജ്ജാലാസ്യങ്ങൾ കാണികളായ ചില ഗൃഹസ്ഥന്മാരെ അനുകമ്പാർദ്രമനസ്കന്മാരാക്കി. വിവാഹമുടക്കത്താൽ ഉണ്ടായ ജാള്യത്തിനിടയിൽ കരപ്രമാണികളുംമറ്റും കാട്ടിപ്പോയ സാഹസത്തിന് അവർ ആശാനോടു ക്ഷമായാചനം ചെയ്തു. "എല്ലാത്തിനും ഈശ്വരൻ കൊടുക്കും" എന്നുള്ള ശാപവാക്കോടെ ആശാൻ കിഴക്കേനന്തിയത്തുഭവനത്തിന്റെ മുൻഭാഗത്തുള്ള തറയിലോട്ടു നീങ്ങി. സാക്ഷാൽ നന്തിയത്ത് എടത്തിലെ കാരണവരായ ധാർമ്മികപ്പെരുമാൾതന്നെ "പോന്നുവന്നു" നിവൃത്താഖിലകാമനായി നടമാടിക്കൊണ്ടിരുന്ന ആശാനെ സല്ക്കരിച്ചു പൂർവ്വസ്ഥിതിയിലുള്ള പ്രാധാന്യം അനുഷ്ഠിച്ചുകൊള്ളുവാൻ ധൈര്യപ്പെടുത്തി. കൊടന്തആശാൻ മുഖം കഴുകുന്നതിനുമുമ്പുതന്നെ പാചകശാലയുടെ മുൻതളത്തിൽ പത്മാസനം അവലംബിച്ചു സ്ഥിതിചെയ്തു പൂർവ്വരാത്രിയിലെ ഓദനശിഷ്ടങ്ങളെ ഊക്കുകഴിച്ചു.

ഈ ആഹുതികർമ്മം നിറവേറിക്കഴിഞ്ഞപ്പോൾ ആശാന്റെ ഉള്ളിലുള്ള ചാപല്യച്ചാത്തൻ "മുഞ്ച മുഞ്ച മാം" എന്നു നിലവിളികൂട്ടി. ആശാൻ തന്റെ വക്ത്രസാക്ഷകളെ നീക്കി. അയാളുടെ രസനാവേദിയിൽ [ 185 ] പ്രതിഷ്ഠിതനായിരുന്ന ചാപല്യമൂർത്തിക്ക് ഇങ്ങനെ ക്രിയാസ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇഷ്ടകർമ്മങ്ങൾക്കായി ആ ദുർദ്ദേവൻ ഉദ്യോഗിച്ച് ആദ്യമായി സാവിത്രിക്കുട്ടിയുടെ മണിയറമുറ്റത്തു തുള്ളിത്തിടങ്ങി. ആ ദേവന്റെ സ്യന്ദനമായ ആശാനെ കണ്ടപ്പോൾ അടുത്തു നിന്നിരുന്ന ദാസി ആ വാഹനത്തിന്റെ ഘടന പൂർവ്വസ്ഥിതിയിൽ അഭിന്നമായി ശേഷിക്കുന്നുണ്ടോ എന്ന് അറിവാൻ കുതൂഹലവതിയായി.

കുഞ്ഞിപ്പെണ്ണ്: "ആയാനെ, ആയാന്റെ മുതുവൊന്നു കാനറ്റെ. മുറ്റുരന്റു അങ്ങൊന്റോ?"

കൊടന്തആശാൻ: "ഈ കാട്ടുപോത്രിയാണ് ഇവനെ സർവത്ര ദ്രോഹിക്കുന്നത്."

കുഞ്ഞിപ്പെണ്ണ്: "അതെന്തായാനെ, അങ്ങനെ പരയുന്നത്? ആയാൻ തന്ന എയിത്തിനെ-"

കൊടന്തആശാൻ: (ഝടിതിയിൽ തടഞ്ഞ്) "ഛേ! അതിങ്ങു തന്നേക്ക്."

കുഞ്ഞിപ്പെണ്ണ്: "അയ്യോ! പക്ഷംകൊന്റും വായിച്ചു വായിച്ചു പശ്ചിച്ചല്ലിയോ പെയ്യും."

സാവിത്രിക്കുട്ടി: "ഉരുളേണ്ട ആശാനെ, ആകപ്പാടെ അതു വലിയ വേണ്ടാസനമായിപ്പോയി."

കൊടന്തആശാൻ: (കുഞ്ഞിപ്പെണ്ണിനെ നോക്കി) "നീ അറുവല എന്തു പറ്റിച്ചു? (സാവിത്രിയോടു) ഗുരുനാഥന്റെ പാദം ദൂരത്തായപ്പോൾ സംഭവിക്കുന്നതെല്ലാം വിഘ്നം. ഒരു സംസ്കൃതശ്ലോകം മലയാളത്തിലാക്കി ശരി നോക്കിനില്ക്കുമ്പോൾ ഈ എച്ചിക്കാളി തട്ടിപ്പറിച്ചു കൊണ്ടുപോയി. (വീണ്ടും കുഞ്ഞിപ്പെണ്ണിനെ നോക്കി) നീ നില്ക്കുന്നേടം പിളർന്നുപോകും, ദ്രോഹി!"

കുഞ്ഞിപ്പെണ്ണ്: "കാര്യം പ്‌രാത്ത കിറ്റീറ്റു കൊരയ്ക്കാം ആയാനെ അതിനുമുമ്പു പെരുക്കം പരഞ്ഞാൽ വായി മന്നരിച്ചു (മണ്ണടിച്ചു) പോവുമേ."

കൊടന്തആശാൻ: "ഹാ! പുറംപോലെ അകവും കറുത്ത മൂർഖപ്പാമ്പ്."

കുഞ്ഞിപ്പെണ്ണ്; "അതേയതേ. അതല്യോ മേലോറ്റ് എയിമ്പാതെ കുരുരുപിരിച്ചുപോയത്."

ശണ്ഠ അടുത്ത പടിയിലോട്ടു മുറുകുമ്പോൾ ഇതിലും ദുസ്സഹങ്ങളായ സംഭാവനകൾ കിട്ടുമെന്നു പേടിച്ച് ആശാൻ അവിടെനിന്നും ക്രോധവശനായി തിരിച്ചു സ്വഭവനത്തിലെത്തി. ഒരു സുഭദ്രാഹരണകർമ്മം നിവർത്തിക്കുന്നതിനു താൻ പോരുന്നവനല്ലേ എന്നു സ്വബുദ്ധിയെയും കൗശലപദ്ധതിയിലുള്ള അഭ്യാസത്തെയും പരിഗണനംചെയ്തപ്പോൾ ദുർമ്മോഹികളെ വഴിപിണക്കുന്ന ദുർമ്മൂർത്തി ആശാനിൽ കുടികൊണ്ട് അർജ്ജുനവീര്യത്തെക്കാൾ വിജയദമായുള്ള ഒരു രുഗ്മിണീചോരന്റെ ശക്തിതന്നെ അയാൾക്ക് ഉണ്ടെന്നു തോന്നിപ്പിച്ചു. അജിതസിംഹനെ, [ 186 ] അല്ലെങ്കിൽ ആശ്രിതമണ്ഡലത്തിൽ ഉൾപ്പെട്ട ഒരു സാധുവിനെ സ്വപുത്രീദാനംകൊണ്ടു ധന്യനാക്കുമെന്നു പ്രതിജ്ഞചെയ്തിട്ടുള്ള ഗുരുനാഥന്റെ മുമ്പിൽ സഹപത്നീകനായി "ക്ഷന്തവ്യോ മേപരാധ?" പ്രാർത്ഥനചെയ്യുമ്പോൾ ആ കൃപാനിധിയായ പ്രഭുവിന്റെ കോപകൃപാണങ്ങൾ ഉപസംഹൃതമാകുമെന്നും അയാൾ തീർച്ചയാക്കി. അപഹരണത്തിനുള്ള ശസ്ത്രരഥവാജികൾ സജ്ജീകരിപ്പാൻ വഴിനോക്കുന്നതിനിടയിൽ ഒരു യുവരസികൻ ആശാനെ തടഞ്ഞുനിറുത്തി, ആ അന്ധകശ്രേഷ്ഠനെ ഇങ്ങനെ ഗരുഡാരൂഢനാക്കി: "ആശാൻ വിട്ടില്ലാ അന്ന്! ആ തെമ്മാടികളെ തോല്പിച്ചത് എത്ര രസമായി എന്നോ?"

കൊടന്ത‌‌ആശാൻ: "ആ മത്തങ്ങാവയറൻ കുറുങ്ങോടനാണ് കടികൂട്ടിയത്- നായ്ക്കൾ ഓടീട്ട് ഇവന്റെ ഒരു രോമം പിടുങ്ങിയോ? പോവാൻ പറയൂ ചങ്ങാതി; പുല്ലുകളെ പോവാൻ പറയൂ. പ്ലാമണ്ണൻ ഇതുകൊണ്ടൊന്നും ആടിപ്പോവൂല്ല. കാണാൻപോകുന്ന പൂരം പറഞ്ഞുകേൾപ്പിക്കണോ?"

യുവാവ്: "വിടരുതാശാനേ, വിടരുത്. ആശാനെന്താ കണ്ണില്ലേ, മൂക്കില്ലേ, കരളില്ലേ? ഹും കണ്ടേടത്തെ തമ്പുരാക്കന്മാരെക്കൊണ്ടു ചാടിച്ചത് എന്തു ഭ്രാന്ത്? ആ നന്ത്യേത്തെ കൊച്ചുണ്ണിത്താൻ കണ്ണുവയ്ക്കുന്നുണ്ട്. ആശാൻ ആണാണെങ്കിൽ വിടരുത്. (ആശാന്റെ വലതുകൈ ചെങ്ങാതിയുടെ കക്ഷത്തിലായി) ആശാൻ കുറഞ്ഞ പുള്ളിയല്ലേ- തിരുവനന്തപുരത്തെ കച്ചവടം ചിലതു ഞങ്ങളും കേട്ടിട്ടുണ്ട്. മിണ്ടാതിരിക്കൂ- ആ ധാത്രിക്കുട്ടി ഒന്നാംകടിക്കു കവർക്കുമെങ്കിലും തെല്ലു ചെല്ലുമ്പോൾ മധുരിക്കും. മർമ്മങ്ങൾ അറിഞ്ഞാണേ ആശാന്റെ അടവ്."

കൊടന്തആശാൻ: "മിണ്ടാതിരിക്കൂ ഹേ! ഗുരുനാഥന്റെ മകള്- എന്നല്ല മന്ത്രംകൊണ്ടുണ്ടോ മാങ്ങ വീഴാറ്!"

യുവാവ്: "അതല്ലേ കഥ! കചൻചങ്ങാതിയുടെ കഴുത്തിൽ ദേവയാനിക്കുട്ടി കെട്ടി ആഞ്ഞു ചിലതാടീല്ലേ!"

കൊടന്തആശാൻ: "അങ്ങനെ പറയൂ. അക്കചൻ ചുണക്കചനായിരുന്നു. നാമും അലോഖ്യങ്ങൾക്കു തെയ്യാറല്ലാ. ഗുരുർവ്വാ പുത്രീർവ്വാ."

യുവാവ്: "എന്നാൽ താൻ പടുവങ്കൻ. ആ കൊച്ചുണ്ണിത്താൻ ജയിക്കുമ്പോൾ താൻ 'ഇളിഭ്യരാശീ ബത പൊങ്ങണശ്ച' എന്നു നടക്കും."

കൊടന്തആശാൻ: (രഹസ്യമായി) "പോവൂ ഹേ! കൊച്ചുണ്ണിത്താനു കിട്ടുന്നതു തേങ്ങാ! പണ്ടുമുണ്ടേ ഞണ്ടിനു വാല്, പോവൂടോ, പോവൂ."

യുവാവ്: "എനിക്കു കേൾക്കണ്ടായേ ഈ വീരവാദങ്ങൾ. ഭോഷകൻ കചനെ കൊല്ലാൻ തോന്നുന്നുണ്ട്. താനും വല്ലടത്തും പോയി തൂങ്ങിച്ചത്ത് കാക്ക കൊത്തിത്തിന്നു പിതൃക്കളെങ്കിലും പ്രസാദിക്കട്ടെ. പോവൂ, പോവൂ. (കൈവിട്ടിട്ട്) തൊടാൻ കൊള്ളൂല്ല തന്നെ. ആശായ്മയും നടിച്ചു നടന്നാൽ പോരെടോ. കുതിരയ്ക്കു കൊമ്പില്ലാന്നുംമറ്റും നരച്ച നായ്ക്കുകൂടിയും അറിഞ്ഞുകൂടെ? തനിച്ചു മേലങ്കിൽ അതു പറയൂ. കാശു വേണങ്കിൽ ഞങ്ങൾ വരിയിട്ടുകളയാം. ഓർത്തോളു, ഇന്നോളത്തെ വേട്ടയോട്ടം." [ 187 ]

ആശാൻ ചങ്ങാതിയുടെ കർണ്ണത്തിൽ ഒരു രഹസ്യം മന്ത്രിച്ചു. അതു വായുഭഗവാന്റേത് ഉൾപ്പെടെയുള്ള "ഷഡ്‌കർണ്ണംപുക്ക" മന്ത്രമായിരുന്നതിനാൽ എങ്ങോട്ടെല്ലാം എങ്ങനെയല്ലാം എത്ര വേഗത്തിൽ പരന്നു എന്നു സഹൃദയന്മാർക്കും ആശാനെ അപ്പോൾമുതൽ വലയം ചെയ്ത ശനിപ്പിഴയുടെ കാർക്കശ്യം അജ്യൗതിഷികൾക്കുതന്നെയും നിഷ്പ്രയാസം ഊഹ്യവുമാണ്.

മന്ദമാരുതനാൽ മാനസം വിവശമാക്കപ്പെട്ട ആശാന്റെ സഞ്ചാരങ്ങൾക്കിടയിൽ "പുഷ്‌പകം തയ്യാറായോ?" "കാഷായവസ്ത്രം വേണ്ടേ?" "ജടയ്‌ക്കു വഴിയെന്തോ?" "ദണ്ഡും കമണ്ഡലുവും എവിടെ?" "ജടായുമംഗലം അടുത്താണ്. അതുകൊണ്ടു ചന്ദ്രഹാസം കൂടി കരുതണം" എന്നിങ്ങനെ ചില രാമായണകഥാസൂചനകൾ കേട്ട് അസഹ്യപ്പെട്ട ആശാൻ തന്റെ ഉപദ്രവികളുടെ നിർമ്മാതാവായ ബ്രഹ്മദേവന് അടുത്ത പ്രളയാനന്തരവും പൂജ ഇല്ലാതെ പോകട്ടെ എന്നു ശപിച്ചു.

അടുത്ത ദിവസം ദിവാൻജിയുടെ യാത്രാമുഹൂർത്തം എപ്പോൾ എന്നുള്ള വസ്‌തുത നന്തിയത്തുഭവനത്തിലും എത്തി. അപ്പോൾമുതൽ സാവിത്രിയുടെ ഉൽകൃഷ്‌ടാദർശങ്ങളാൽ രഞ്‌ജിതമായിരുന്ന ഹൃദയതളിമം ദ്രവിച്ചു സരിത്‌സ്വഭാവത്തിലോട്ടു രൂപാന്തരപ്പെട്ടു. ആ അനന്യദൃശ്യമായ പാവനസങ്കേതത്തിൽ ഒരു ലവളജലനിധിയിലെ ചക്രവാതപ്രവർത്തനത്തിനിടയിലുള്ള തരംഗക്ഷോഭവും ആരംഭിച്ചു. തന്റെ ഭൗമവും ആമുഷ്‌മികവും ആയ ഭാവുകങ്ങൾക്കു ശർവ്വപദം നല്‌കിവച്ചിരിക്കുന്ന പ്രാണനാഥനോടു സഹഗമനം ചെയ്യുവാൻ സ്വാത്മനാ ദത്തമായിട്ടുള്ള പ്രതിജ്ഞയെ ഓർക്കുകയാൽ, അവൾ ഗാർഹികബന്ധങ്ങൾ മറന്നു. ആ സന്ദർഭത്തിലെ അവളുടെ മുഖഭാവം ഗൃഹപ്രവേശനസമയത്തു കണ്ടതിലും ദാരുണതരമെന്ന് അന്തഃപുരവാസികൾക്കും തോന്നി. തന്നാൽ പരഗൃഹീതനായുള്ള കാമുകനു ശത്രുവിൽനിന്നു വല്ല ആപത്തും സംഭവിക്കുമെന്ന് അവൾ പേടിക്കുന്നില്ല. പാഞ്ഞുവരുന്ന പീരങ്കിഉണ്ടയെ തിരിഞ്ഞുനിന്നു സൂര്യപടപ്പന്തുപോലെ കൈയിലാക്കാനുള്ള പാടവവും ആ അശ്വഹൃദയമന്ത്രജ്‌ഞൻ വശത്താക്കിയിട്ടുണ്ട്. തന്റെ ചിത്തത്തെ കുണ്‌ഠിതപ്പെടുത്തുന്നതു ഭയവ്യസനാദികളിൽ ഉൾപ്പെട്ടതോ ബുദ്ധീന്ദ്രിയങ്ങളെ സ്‌പർശിക്കുന്ന വർഗ്ഗത്തിലുള്ളതോ ആയ ഒരു സാമാന്യവികാരം അല്ല എന്ന് അവൾക്കു ബോദ്ധ്യം ആകുന്നു. പ്രതിജ്‌ഞാലംഘനം എന്ന പരമമായുള്ള മഹാപാപം ദേഹിയിന്മേൽ ചുമലുന്നതിനു നിവൃത്തിമാർഗ്ഗം അനുക്ഷണം കാണാഴികയാൽ ചിന്തകൾ പെരുകി, സംഭ്രാന്തബുദ്ധിയായി, അവൾ തന്റെ മണിയറയ്‌ക്കുള്ളിൽ തറയിൽ ശയനവുമായി. സന്ധ്യാസ്‌നാനവും ഉപേക്ഷിച്ചു. മേഘങ്ങൾ പെരുകി, ആകാശത്തെ ഇരുളിച്ച സന്ധ്യാസമയത്തെ അന്ധകാരപൂർണമാക്കിയത് ആ കന്യകയുടെ അന്തഃപ്രദേശത്തു പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യസനതിമിരത്തെ പ്രവൃദ്ധമാക്കി. ആഗ്നേയമായ ഒരു ചമ്മട്ടി വീശപ്പെട്ടതുപോലെയുള്ള ഒരു മിന്നൽപിണരിന്റെ പുച്ഛം അവളുടെ ശയനസ്ഥലത്തെ [ 188 ] പ്രകാശിപ്പിച്ചതും അവളുടെ കണ്ണുകളെ അഞ്ചിച്ചില്ല. മേഘസമുച്ചയം ചില ജലകണങ്ങളെ ഭൂമുഖത്തിൽ പതിപ്പിച്ച അവസ്ഥയ്ക്കും അവൾ ജാഗരൂകയായില്ല.

ആ ശയനമുറിയിൽനിന്നു ബഹിഷ്കൃതയായി എങ്കിലും ആശ്രിതജനത്തിന്റെ ധർമ്മത്തെ പരിരക്ഷിച്ചു, കിട്ടിയേക്കാവുന്ന ശിക്ഷ സഹിച്ചുകൊൾവാൻ സന്നദ്ധയായ കുഞ്ഞിപ്പെണ്ണു സ്വസ്വാമിനിയെ ശാസിച്ചുതുടങ്ങി: "ഇതു കൊള്ളൂല്ല ഇഞ്ഞമ്മ! ഏയരാണ്ടൻ ചൂയിന ഇക്കാലത്താനോ മൊവം കരുപ്പിച്ചോന്റു കെരക്കിണത്? ഇച്ചങ്ങുനിന്നു പരയ്ക്കു പോന്നൂന്നുവെച്ച്-"

സ്വദാസിയുടെ സൂക്ഷ്മഗ്രഹണശക്തി സാവിത്രിയെ അല്പം ഒന്നു തോല്പിച്ചു. ശിക്ഷിപ്പാൻ ഒരുമ്പെടാതെ കേവലം പരിഭവമായി, "ഛേ! പോടീ! വല്ലതും വിചാരിച്ചോണ്ടു നീ ഇനി കൊട്ടിഘോഷിക്കാതെ" എന്ന് ഒരു ആട്ടും ശാസനയും മുക്തമാക്കുക മാത്രം ചെയ്തു.

കുഞ്ഞിപ്പെണ്ണ്: "ഇച്ചങ്ങുന്നിനെ കാണനേങ്കി, ഇവിടത്തെ ഇച്ചേമാന്മാരാരെയെങ്കിലും വലിച്ചോന്റു പെരുവയിവരെ പെയ്യേച്ചു വരാല്ലൊ."

സാവിത്രി പ്രതിജ്ഞചെയ്തിട്ടുള്ളത് വഴിയിൽവച്ചു സന്ദർശനം നല്കാം എന്നല്ല, താനോ തന്റെ ആത്മാവോ അദ്ദേഹത്തെത്തുടർന്നു യുദ്ധരംഗത്ത് എത്തിക്കൊള്ളാം എന്നായിരുന്നു. അതുകൊണ്ട് ആ അറയിൽനിന്നു മറ്റൊന്നും പറവാൻ ഇടയുണ്ടാകാതെ, കുഞ്ഞി ഓടിക്കപ്പെട്ടു. വിരഹപീഡിതയായി, രോഗിണിയായി നിരാലംബയായി കിടക്കുന്ന മാതാവിന്റെ ശുശ്രൂഷണത്തിനും എത്താൻ മോഹിക്കാതെ, നിഗ്രഹചതുരന്മാരുടെ പ്രവർത്തനരംഗത്തിലുള്ള ആപത്തുകളെ സ്വയംവരിക്കുന്ന തന്റെ ഹൃദയം പ്രകൃതിയുടെ ന്യായമായ ഗതി തുടരുന്നില്ല എന്ന് സാവിത്രി ശങ്കിച്ചു. എന്നാൽ അപ്പോഴത്തെ ചിത്തസ്ഥിതിയെയും പടത്തലവൻപോറ്റിയിൽനിന്നു കേട്ടിട്ടുള്ള കഥകളെയും സംയോജിപ്പിച്ചു വിചിന്തനംചെയ്തപ്പോൾ- ഹാ! ജഹജ്ജയി എന്ന അഭിധാനത്തെ വഹിക്കുന്നത് ദൈവാംശമായുള്ള പ്രണയമൂർത്തിതന്നെ ആണെന്ന് അവൾ ഗ്രഹിച്ചു.

അന്നത്തെ നാമജപങ്ങൾ കേവലം അക്ഷരോച്ചാരണവും ഭക്ഷണം ഹസ്തത്തിന്റെ ഒരു നിസ്സാരവ്യായാമവും ആയിക്കഴിഞ്ഞു. ചിന്താവേശത്താൽ പ്രതീപശീലയായിത്തീർന്നിട്ടുള്ള നായികയെ സഹവാസയോഗ്യയല്ലെന്നു ത്യജിച്ചിരിക്കുന്ന നിദ്രദേവി, വ്യാജപരിഭവത്തോടെ ദൂരത്തുവാങ്ങി, ശയനം തുടങ്ങിയ കുഞ്ഞിപ്പെണ്ണിനെ തലോടി ദേഹക്ലമച്ഛേദനം എന്ന കർമ്മത്തെ നിറവേറ്റി. പടിഞ്ഞാറുള്ള വാതിലിനെ ബന്ധിക്കുന്നതിന് ദാസിയെ വിളിച്ച് ആജ്ഞാപിക്കപോലും ചെയ്യാതെ, മഹാവ്രതാനുഷ്ഠകി എന്നപോലെ സാവിത്രി വെറും നിലത്തുതന്നെ ശയിച്ചു. മന്ദഭ്രമണത്തിലോട്ടു ലയിക്കുന്ന ഒരു ചക്രംപോലെ ബുദ്ധി സാവധാനഗതിയിലായി, അവസാനത്തിൽ സ്തബ്ധവൃത്തിയും ആയി. അനന്തരം വികൃതശരീരങ്ങളും കബന്ധനിപാതങ്ങളും അശ്വവാരണങ്ങളുടെ [ 189 ] ഭയങ്കരക്രന്ദനങ്ങളും നവശസ്ത്രങ്ങളുടെ ഭൂകമ്പകമായ ജ്വാലാകലാപങ്ങളും നിറഞ്ഞ ഭയങ്കരസ്വപ്നത്തിൽ അമർന്നു.

ഉദയത്തോടടുത്തുള്ള രണ്ടു നാഴികനേരത്തെ ഇരുട്ടുകാലം കിഴക്കേനന്തിയത്തു വീട്ടിൽ ബ്രഹ്മാണ്ഡത്തിന്റെ അവസാനസമയത്തെ കലാപത്തിൽ കഴിയുന്നു. മഹാപിശാചിയെപ്പോലെ അത്യുച്ചശ്രുതിയിൽ നിലവിളികൂട്ടിക്കൊണ്ട് കുഞ്ഞിപ്പെണ്ണു പടിഞ്ഞാറേ മുറ്റത്തോട്ടു ചാടിയപ്പോൾ, സ്വാമിനിയുടെ അന്നത്തെ ശിക്ഷ നിയമത്തിലധികം ആ ഭൃത്യയെ വേദനപ്പെടുത്തി എന്നുമാത്രം ആ ഭവനത്തിലുള്ളവർ സംശയിച്ചു. അതിയായ മനോവേദനയോടെ നിലവിളിച്ചും വർഷധാര എന്നപോലെതന്നെ കണ്ണുനീർ പൊഴിച്ചും അറകളും തളങ്ങളും ചുറ്റുമുള്ള പറമ്പുകളും മഠവും കിണറും എല്ലാം പരിശോധിച്ചുകൊണ്ടു സരസ്സിലേക്കു പാഞ്ഞുതുടങ്ങിയ അവളെ പലരും തുടർന്ന് ആത്മഹത്യചെയ്യാനുള്ള ശ്രമം ആണെന്നു സംശയിച്ചു പിടികൂടി തടുത്തു. "ഇഞ്ഞീന്റിഞ്ഞമ്മേക്കൊണ്ടരീൻ- അല്ലെങ്കിഞ്ഞി ഇപ്പോ കൊലത്തിച്ചാടിച്ചാവുമേ! കന്റവരെപ്പെന്നിനെപ്പിരിച്ചു കയക്കിക്കൊല്ലാതിൻ കാലമ്മാരെ. എന്റെ പൊന്നിഞ്ഞമ്മേ!" എന്നു വ്യസനകോപങ്ങളോടെ രോദനം ചെയ്തു വീണ്ടും ഗൃഹത്തിലേക്കു മടങ്ങിയപ്പോൾ അവിടത്തെ സ്ത്രീകൾ അവളുടെ സംഭ്രമത്തിനും വ്യസനത്തിനും ഉള്ള കാരണം എന്തെന്നു ചോദ്യംചെയ്തു. അടക്കിക്കൂടാത്ത വ്യസനത്തിന്റെ തിരക്കിനാൽ കണ്ഠം ഇടറിക്കൊണ്ട്, "ഇങ്ങ് കാറ്റി കൊന്റിറ്റു കൊന്നേച്ചു എന്തരന്നോ? വേ-ഏ-ഏ-ഏ-" എന്നു കുഞ്ഞി നിലവിളിച്ചു. കേശവനുണ്ണിത്താന്റെ ഒരു സഹോദരി മുന്നോട്ടു നീങ്ങി, "സാവിത്രി എവിടെ?" എന്ന് ചോദ്യംചെയ്തപ്പോൾ, "ഹതല്യോ വല്യമ്മച്ചീ! കാമനില്ല, കാമാനില്ല. നിങ്ങള് കൊന്റരീൻ. അല്ലെങ്കി, ഇഞ്ഞി ഈ വാവരയിക്കയരിട്ടു തൂങ്ങിച്ചാവും" എന്നു ഉച്ചത്തിൽ വിലപിച്ചു. "എന്ത്?" എന്ന് ചുറ്റുമുള്ള എല്ലാ കണ്ഠങ്ങളിൽനിന്നും ഏകോപിച്ച് ഒരു ആശ്ചര്യോൽഗർജ്ജനം ഉണ്ടായി. ഒരു മഹാനിശ്ശബ്ദതയും ഭവനത്തിൽ വ്യാപരിച്ചു.

സ്ത്രീകൾ ഭവനപരിശോധന ആരംഭിച്ചു. അവരുടെ ഭർത്താക്കന്മാരും പുത്രവർഗ്ഗവും പറമ്പുകളിൽ മണ്ടിത്തിരിഞ്ഞു. ഭൃത്യന്മാർ നാലുപാടും സുഗ്രീവചാരന്മാർ എന്നപോലെ പാഞ്ഞുതുടങ്ങി. നന്തിയത്തേ 'യജമാനന്മാർ' അരക്ഷണംകൊണ്ടു കച്ചമുണ്ടുകൾ ചുഴറ്റി ചെറുതോടിന്റെ പടിഞ്ഞാറേവശത്തുള്ള തറയിൽ എത്തി. ശവസംസ്കാരം ഭരിപ്പാനെന്നപോലുള്ള മുഖഗൗരവത്തോടെ കൃഷ്ണക്കുറുപ്പു നെടുവടിയുമൂന്നി മുണ്ടും തെറുത്തുകേറ്റി കരക്കാരോടൊന്നിച്ച് അവിടെ എത്തി, നടന്നിരിക്കുന്ന അപമാനത്തിനും ആപത്തിനും ഉത്തരവാദി ആര് എന്നു ചോദ്യം ചെയ്ത് ഭവനത്തോടു കലഹിച്ചെന്നപോലെ കിഴക്കോട്ടു തിരിഞ്ഞു തോട്ടിലോട്ടു നോക്കി നിലയായി. അല്പം കഴിഞ്ഞ് അദ്ദേഹത്തിന്റെ കണക്കായും പല സമർത്ഥന്മാരെയും പല വഴിക്കും ഓടിച്ചു. വസ്തുത ഉടനെ മണ്ഡപത്തുംവാതുക്കൽ ധരിപ്പിപ്പാൻ ദേശകാവൽപ്പണിക്കാരനായ ഒരു [ 190 ] വിരുത്തിക്കാരനെ നിയോഗിക്കുകയും ചെയ്തു. കേശവനുണ്ണിത്താന്റെ ഇന്ദ്രഖഡ്ഗപ്രസ്തബ്ധപാതത്തെ ചിന്തിച്ച് എല്ലാവരും നിശബ്ദരായി നിലകൊണ്ടപ്പോൾ, പിന്നെയും ആ പ്രദേശമെല്ലാം കുഞ്ഞിപ്പെണ്ണിന്റെ 'ഒപ്പാരുകൾ' സുവ്യക്തമായി കേൾക്കുമാറു നിശ്ശബ്ദമായി.

ഇതിനിടയിൽ സംഭവഗതി എങ്ങനെ ആയിരിക്കുമെന്നു ഗ്രഹിച്ച കൊടന്തയാശാന്റെ താക്കോൽക്കാർ അയാളുടെ ചെറ്റപ്പുരമർദ്ദനത്തിനായി പുറപ്പെട്ടു. വേട്ടനായ്ക്കളെപ്പോലെ കിതച്ചും കയർത്തും പാഞ്ഞു തുടങ്ങിയ ഇവരുടെ ഘോഷങ്ങൾ കേട്ടപ്പോൾത്തന്നെ കൊടന്തയാശാൻ ചാടി ആ വേലിയും ഈ കുഴിയും അടുത്ത കടമ്പയും പിന്നെക്കണ്ട പല മുട്ടുവേലികളും താണ്ടി പണ്ടത്തെ അഭയസ്ഥലമായ കാട്ടിനുള്ളിൽ മറഞ്ഞു.

ഈ സംഘത്തിന്റെ അക്രമം കൊടന്തയുടെ കോടാലിപ്പുരവാസികളെയും അവിടത്തെ കാമധേനുക്കളായ പശു കുക്കുടസംഘങ്ങളെയും ഭയപ്പെടുത്തി. രണ്ടുമൂന്നു ദിവസമായി ദിനംപ്രതി മുണ്ടുമാറി കാമദേവൻ ചമഞ്ഞു നടന്നിരുന്ന ആശാനെ അവിടെ കാണുന്നില്ല. ആശാന്റെ ഭവനത്തിലെ സ്ത്രീകൾ മാറത്തടിച്ചും അവരുടെ അന്നദാതാക്കൾ ബഹിഷ്കവചങ്ങളെ ജൃംഭിപ്പിച്ചും മുറവിളികൂട്ടിത്തുടങ്ങി. കാര്യമറിയാതെ ബാലബാലികമാർ ആ രോദനകാഹളാവലിക്കു ശ്രുതിയായി സഹായിച്ചു. അടുത്തടുത്തുള്ള ഓരോ ഭവനത്തിലും ഈ രോദനഭ്രമം സാംക്രമികരോഗമെന്നപോലെ പടർന്നു. നായന്മാരുടെ ഭവനങ്ങളിൽനിന്ന് ഏകകണ്ഠമായുണ്ടായ പ്രലപനങ്ങൾ കേട്ടപ്പോൾ പുലയർ, കുറവർ എന്നിവർ രാജ്യത്തിനുടയവരോ അല്ലെങ്കിൽ കരയ്ക്കുടയവരോ പരലോകം ചേർന്നിരിക്കുന്നു എന്നു സംശയിച്ച് ആസുരമായ മുറവിളികൾകൂട്ടി ദിക്കാസകലം നടുങ്ങിച്ചു.

നേരം നല്ല വെളിച്ചമായപ്പോൾ പലവഴിക്കും ഓടിയവരെല്ലാം തോറ്റു മടങ്ങുകയാൽ കിഴക്കേ നന്തിയത്തെജമാനന്മാർ ഉടമ്പറയിലും കുറുപ്പ്, ആശാൻ, പണിക്കര്, തിരുമുഖംപിടിച്ച പിള്ളമാർ എന്നിവർ എറയത്തും സ്ഥാനമില്ലാത്തവർ മുട്ടുകെട്ടി തിണ്ണയിലും ചെറുതരക്കാർ മുറ്റത്തും കൂടിയപ്പോൾ കാര്യഗ്രഹണവും ലോകപരിചയവുംകൊണ്ടു സഭാനിയന്ത്രണത്തിനു യോഗ്യനായുള്ള കുറുങ്ങോട്ടുകുറുപ്പ് വിചാരണ ആരംഭിച്ചു. സംഭവം ഗൗരവതരമായിട്ടുള്ളതായിരുന്നു. സദസ്യരുടെ മുഖക്ഷോഭങ്ങളും കടുതായ നിശ്ശബ്ദതയും ഈ ഗൗരവബോധത്തെ പ്രത്യക്ഷപ്പെടുത്തി. ഭവനത്തിലെ ഭൃത്യരും വടക്കെക്കെട്ടിലെത്തിയ സ്ത്രീജനങ്ങളും എല്ലാം വിചാരണയ്ക്കു വിഷയമായ സംഭവം എങ്ങനെ നടന്നുവെന്ന് അവർക്കു യാതൊരു അറിവും ഇല്ലെന്നു മൊഴികൊടുത്തു. അടുത്ത ക്രിയ പ്രധാന സാക്ഷിണിയായ കുഞ്ഞിപ്പെണ്ണിന്റെ മൊഴിവാങ്ങലായിരുന്നു. മഹാപ്രസിദ്ധനായിരുന്ന പടത്തലവൻ അനന്തപത്മനാഭന്റെ ദത്തനന്തിരവൾ കഴക്കൂട്ടപ്രഭുഗൃഹത്തിലെ ഒരേ ഒറ്റപിറന്ന കുട്ടിക്കുഞ്ഞമ്മ ആ കരയാൽ അഭിവന്ദ്യനായുള്ള കേശവനുണ്ണിത്താന് ദൈവം ശേഷിപ്പിച്ചിട്ടുള്ള [ 191 ] അരുമക്കുഞ്ഞ്, ഇങ്ങനെയുള്ള പൊന്നുംകുടത്തിനെ "ചെവിക്കുചെവിയറിയാതെ രാത്രിയിൽ ഭർഗ്ഗിച്ചുകൊണ്ടുപോയത് ഹാരടീ?" എന്ന് ഒരു വലിയ വെടി കുറുങ്ങോട്ടുകുറുപ്പിന്റെ കണ്ഠത്തിൽനിന്നു പുറപ്പെട്ടു. "ഇതെന്തെരു കൂത്ത്"? എന്നു ചോദിച്ചുകൊണ്ട് കുഞ്ഞിപ്പെണ്ണു വീണ്ടും സഭയുടെ മുൻപിൽ ദീനപ്രലാപം തുടങ്ങി.

കുറുങ്ങോടൻ: (കുഞ്ഞിപ്പെണ്ണിന്റെ കരച്ചിൽ കണ്ട് അവൾ അപരാധിനിയെന്നു തീർച്ചയാക്കീട്ട്) "എടാ കിട്ണാ, ഈ ചൂലേപ്പിടിച്ച് ആ തൂണേക്കെട്ടടാ-ഖെട്ടടാ! ആരെടാ അത്, ഉമ്മട്ടിയോ? ഒരു കടക്കൊള്ളി എടുത്തോണ്ടുവാ. വയ്ക്ക് അവടെ പൊറത്ത്. വെന്തുനീറട്ടെ. ആഹാ!"

കുഞ്ഞിപ്പെണ്: (ഉണ്ണിത്താന്മാരോട്) "അയ്യോ! ഇതെന്തെരു പാരെന്നു നിങ്ങളു കേപ്പിൻ. എന്നെ അരുത്തു കിരപ്പാൻ ഇന്നലെ താമസിച്ചില്ല. മനക്ഷേരേ ചുടണതും കരിക്കണതും ചത്തിറ്റല്യോ വേണം? അങ്ങ് ധിവാനി അങ്ങുന്ന് പോണ പെരുവയിയിലോ ചെമ്പേച്ചേരിയിലോ മാങ്കോയിക്കലോ കാണും ഞ്ഞമ്മ."

ഈ സൂചനകൾ കേട്ടപ്പോൾ സഭാവാസികളും കെട്ടിനകത്തുള്ള സ്ത്രീകളും കഥ മുഴുൻ ഗ്രഹിപ്പാൻ പ്രവൃദ്ധമായ ഉൽക്കണ്ഠയോടെ ദത്തകർണ്ണരായി കാത്തുനിന്നു.

കുറുങ്ങോടൻ: (തുടയിൽ താളം അറിഞ്ഞിട്ട്) "എടി പെണ്ണേ, ശൂലേ! ഹ്! നിന്റെ മരമുഞ്ഞി കണ്ടപ്പോൾ കുറുപ്പിനു മനസ്സിലായി, നീ അറിയാണ്ടിതു നടന്നിട്ടില്ലെന്ന്. ഉം-പറഞ്ഞേക്ക്, നീ ശേഷം പരമാർത്ഥവും. പഴുപ്പിക്കെടാ ആരെങ്കിലും നാരായം! ഇവളുടെ തൊണ്ടയ്ക്ക് ഇപ്പോളിറക്കിയില്ലെങ്കിൽ കുറുങ്ങോടൻ ഇനി കുറുങ്ങോടനല്ല. നീ എങ്ങനെ അറിഞ്ഞു പോയെന്ന്? എങ്ങനെ പോയി? ആരു കൊണ്ടുപോയി?"

കുഞ്ഞിപ്പെണ്: "ചുമ്മ വെളിപ്പെരാതിരിക്കണം മ്മാവാ."

കുറുപ്പിൽനിന്നുണ്ടായ ഒരു 'ഫ'യുടെ ഘോഷം ഭവനകൂടത്തെ ഇളക്കാത്തത് കേശവനുണ്ണിത്താന്റെ ധനയോഗവിശേഷം കൊണ്ടായിരുന്നു.

"നിന്റെ അമ്മാവനെന്നും അച്ഛന്റെ നായരെന്നും പറഞ്ഞാൽ കുറുപ്പിന്റടുത്തു ചെല്ലൂല്ല. പറ, എവിടെപ്പോയി, എങ്ങനെ പോയി എന്ന്?"

കുഞ്ഞിപ്പെണ്: "അല്ലേ പരഞ്ഞപ്പ കേറ്റൂരാരുന്നോ?"

കുറുങ്ങോടൻ കുഞ്ഞിപ്പെണ്ണിന്റെ നേർക്കു കുതിച്ചുചാടി. അവൾ മുറ്റത്തു നിന്നവരുടെ തലയിലും ചാടി. ആ സരസസംഘം അവളെ അല്പനേരം പന്തായിട്ട് അവൾക്കുവേണ്ടി വാദം തുടങ്ങി. "അവൾ പറഞ്ഞല്ലോ ചെമ്പകശ്ശേരിയിലോ മാങ്കോയിക്കലോ ഉണ്ടായിരിക്കുമെന്ന്." ഇളപ്പം കണ്ടിരുന്ന സാക്ഷിക്കു യുവസംഘക്കാർ വക്കീലന്മാരായപ്പോൾ ജഡ്ജിയുടെ പ്രാഗല്ഭ്യം പ്രകാശിപ്പിക്കാനുള്ള അവസരം നഷ്ടവും തന്നിമിത്തം അദ്ദേഹത്തിന്റെ ഉത്സാഹം ഭഗ്നവും ആയി. "എന്നാൽ ഈ കൂട്ടവും കൂടിയാലോചനയും എന്തിന്? നിങ്ങൾ മൂടുകിടക്കെ മൂത്ത വിരുതന്മാർ, കൊണ്ടന്നേക്കിൻ. എന്തായാലും ആ കുട്ടിയുടെ നടത്തം മഹാമോശം" എന്നു പറഞ്ഞുകൊണ്ടു കച്ചമുണ്ടിനെ നിരയിൽ ചേർത്തുവച്ചിട്ട് [ 192 ] കൃഷ്ണക്കുറുപ്പ് ഇരിപ്പായി. ഈ അവസരം കണ്ട് കുഞ്ഞിപ്പെണ്ണു കെട്ടിലേക്കു കടപ്പാൻ തക്കംനോക്കി തിരിച്ചു. അപ്പോൾ, കൊടന്തയാശാന്റെ ആപത്ബന്ധു ഒരാൾ സാവധാനത്തിൽ മുന്നോട്ടു നീങ്ങി തന്റെ അഭിപ്രായം യോഗസമക്ഷം സമർപ്പിച്ചു: "കുറുപ്പേമാനേ, ഞങ്ങൾ വിദൂരരോ ശല്യരോ ആകട്ടെ. ആ ശിഖണ്ഡിയെ വെറുതെ ഉപദ്രവിക്കേണ്ടാ. ഇവിടത്തെ കുഞ്ഞിനെ കൊണ്ടുപോയത് കൊടന്തയാശാനാണ്."

കുറുങ്ങോടൻ: "കൊടന്തയോ? ഏതു കടന്ത, മടന്ത? എടാ സഭമറന്നു തറുതലകൾ പറഞ്ഞാൽ-പിള്ളേരുകേറി തലമറന്നു എണ്ണതേച്ചുതുടങ്ങിയിരിക്കുന്നു. ഹും നിന്റെ അപ്പാപ്പാൻ ആശാൻ കൊണ്ടുപോണതു ചെമ്പകശ്ശേരിയിലേക്കാണോ? മറ്റെന്തോ കോയിക്കലേക്കാണോ? ചെവിത്തകെട്ടു സംസാരിച്ചാൽ എവന്റെ വീട്ടിന്നല്യോ ഒരു അവള് എങ്ങോണ്ടോ പൊറുക്കാൻ പോയി-?"

യുവാവ്: "അങ്ങിനെ അല്ല ഏമാനേ! പോരുവട്ടവും പൂർവ്വംപറച്ചിലും പിന്നെയാകട്ടെ. കൊടന്തയാശാൻ വേണം ഇതിൽ നേരുതെളിക്കാൻ."

ഒരു രസികൻ: "ആശാൻ രണ്ടുമൂന്നു ദിവസമായി രാവണസന്യാസിയുടെ വേഷം കെട്ടുകയായിരുന്നു."

വേറൊരുത്തൻ: "കുറുപ്പേമാനേ! കൊല്ലാൻ തുടങ്ങാതെ കേക്കണേ. അയാൾ ഈ കുഞ്ഞിനെ നന്തിയത്തുകൊച്ചേമാന്ന് വിട്ടുകൊടുക്കാതെ തട്ടിച്ചു കൊണ്ടുപോകുമെന്നു വാതുപറഞ്ഞിട്ടുണ്ട്. ഭഗവതിയാണെ സത്യം!"

"അതെ ഓടാ?" എന്ന് അലറിക്കൊണ്ട് കുറുങ്ങോടൻ ആശാനെ വിളിച്ചു വരുത്താൻ ആജ്ഞകൊടുത്തു. ആ സരസൻ പ്രാണനെപ്പേടിച്ച് ഒളിച്ചുകളഞ്ഞിരിക്കുന്നു എന്ന് ഇതിനിടയിൽ അവിടെ എത്തിയിരുന്ന അയാളുടെ സോദരികൾതന്നെ കരഞ്ഞും കേശകൂടങ്ങളെ വലിച്ചുപറിച്ചും നെഞ്ഞത്തറഞ്ഞും ആ മഹാസഭയെ ധരിപ്പിച്ചു.

കുറുങ്ങോടൻ: "ശെഠാ മാടന്മാരേ! ഇതു മുമ്പേ പറഞ്ഞു തുലച്ചുകൂടായിരുന്നോ? നാലും മൂന്നും ഏഴെന്ന് ഉടനെ പിടിക്കാമായിരുന്നല്ലോ. ആ അസുരവിത്ത് താനും കെട്ടു തക്കോരെ മുടിക്കുകയും ചെയ്തില്ലേ? അവൻ അന്നു മുണ്ടുകൊടമുടക്കി. ഇപ്പോൾ പെണ്ണുംപോയി അവനും പോയി എന്നു വന്നാൽ അർത്ഥമെന്തെന്നു ചോദിപ്പാനുണ്ടോ? ഇശ്ശ്യോ!" ഒടുവിലത്തെ ജാള്യസമ്മതത്തിൽ സഭാവാസികളെല്ലാം ചേർന്നു.

ഉണ്ണിത്താന്മാർ: "അമ്മാവന്മാർ പൊയ്പോയപ്പോൾ-"

കിഴക്ക നന്തിയത്തുകാർ: "ഞങ്ങടെ തലയും ചോറും പോക്കാണല്ലോ!"

കരക്കാർ: "ദിക്കിനും മഹാകുറച്ചിലായി!"

കൃഷ്മക്കുറുപ്പ് എല്ലാവരെയും സമാധാനപ്പെടുത്തിക്കൊണ്ടു പടപ്പാളയത്തിലേക്കും ചിലമ്പിനേത്തേക്കും ചെമ്പകശ്ശേരിയിലേക്കും വലിയ പടവീടെന്ന മാങ്കോയിക്കൽ വീട്ടിലേക്കും മുഷിഞ്ഞിരുന്നു റിപ്പോർട്ടുകൾ [ 193 ] തയ്യാറാക്കി. ഉച്ചായായപ്പോൾ പരിവാരസമേതം സ്ഥലം കാര്യക്കാർ എത്തി കാണാതെപോയ പുള്ളിയുടെ പോക്കു സംബന്ധിച്ചുള്ള കാര്യങ്ങളെക്കുറിച്ചും വേണ്ട അന്വേഷണങ്ങൾ യഥാനിയമവും ദിവാൻജി അഭിലഷിക്കുമെന്നുള്ള ക്രമത്തിൽ അത്യൂർജ്ജിതമായും ആരംഭിച്ചു.